news-details
കഥ

ആപ്പനൈന്‍ പാര്‍വ്വതനിരകളിലെ ഒരു കൊച്ചു മലയായ മൌണ്ട് ഇന്ജീനോയുടെ അടിവാരത്ത് നിന്നാണ്, മനോഹരമായ ഗുബിയോ ഗ്രാമം തുടങ്ങുന്നത്. മലയുടെ തെക്കു ഭാഗത്തുള്ള ഒരു ഗുഹയില്‍ ആയിരുന്നു ആ ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ ചെന്നായയുടെ വാസം. പെറൂജിയായില്‍ നിന്നുമുള്ള യാത്രികര്‍ക്ക് ഈ വഴി വരുന്നതായിരുന്നു എളുപ്പമെങ്കിലും  ഭീമാകാരനായ ആ പര്‍വ്വത ചെന്നായയെ പേടിച്ച് ആരും തന്നെ ആ വഴിക്ക് വരാറില്ല. വളരെ ഉയരം കൂടിയ ആ സ്ഥലത്തു നിന്നു നോക്കിയാല്‍ ഗുബിയോ ഗ്രാമം മുഴുവനും കാണാമായിരുന്നു. ആഭ്യന്തരലഹളകള്‍ നടന്നിരുന്ന സമയത്ത് ഈ സ്ഥലം ഒരു കാവല്‍ഗോപുരം പോലെ ആണത്രേ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ ചെന്നായയുടെ വരവോടെ ആര്‍ക്കും എത്തി നോക്കാന്‍ പോലും പറ്റാത്ത പേടിസ്വപ്നം ആയി മാറി ഈ പ്രദേശം.

പുതിയ മേയര്‍ തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഇവിടുത്തുകാര്‍ക്ക് ചെന്നായയില്‍ നിന്നുള്ള സംരക്ഷണം വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് കഴിഞ്ഞ ദിവസം വീണ്ടും  ഒരു ഇടയനെ കൊലപ്പെടുത്തി. അതന്വേഷിക്കാനായി യോഗ്യരായ മൂന്നു അഭ്യാസികളെ വിട്ടെങ്കിലും ഒരാള്‍ മാത്രമേ തിരിച്ചു വന്നുള്ളൂ ദേഹത്തേറ്റ മുറിവില്‍ നിന്നും ധാരാളം രക്തം പോയതുകൊണ്ട് അദ്ദേഹവും അവിടെ മരിച്ചു വീണു. ഈയൊരു സംഭവത്തോടെ ആളുകള്‍ കൂടുതല്‍ ഭയപ്പെട്ടു. രാത്രിയില്‍  വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അവര്‍ക്ക് ഭയമായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഫ്രാന്‍സീസും ലിയോയും ആ വഴി വരാന്‍ ഇടയായത്. നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ ആണ് അവര്‍ മലയടിവാരത്ത് എത്തിയത്. വഴിയില്‍ വച്ചു കണ്ട രണ്ടു കര്‍ഷകര്‍ പറഞ്ഞതനുസരിച്ചു മലയുടെ വടക്കു ഭാഗം കൂടി ചുറ്റിയാണ് അവര്‍ ഗുബിയോയില്‍ എത്തിയത്. ഫ്രാന്‍സിസ് ഒരു ധ്യാനഭാവത്തില്‍ ആയിരുന്നത് കൊണ്ട് രണ്ടുപേരും ഒന്നും സംസാരിച്ചിരുന്നില്ല. സ്പോലേറ്റോ താഴ്വാരവും ഈ മലയുമൊക്കെ ഫ്രാന്‍സീസില്‍ ഒരു ദിവ്യ ഭാവമാണ് ഉണര്‍ത്തിയിരുന്നത്.

മലമുകളില്‍ നിന്നു നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. നേരം സന്ധ്യയോട് അടുത്തതിനാല്‍ മഞ്ഞു വീഴ്ചയും തുടങ്ങിയിരുന്നു. പ്രാര്‍ത്ഥനാ നിരതരായിരുന്നെങ്കിലും അവരുടെ പാദങ്ങള്‍ വളരെ വേഗത്തില്‍ തന്നെ മുന്‍പോട്ട് പൊയ്ക്കൊണ്ടിരുന്നു. മലയുടെ അടിവാരത്തേക്ക് കടക്കുന്നതിനു മുന്‍പ് ഫ്രാന്‍സീസ് പെട്ടെന്ന് നിന്നു. എന്നിട്ട് മലയുടെ ആ ഉയര്‍ന്ന ഭാഗത്തേക്ക് ഒന്നു നോക്കി ഒരല്പനേരം നിന്ന ശേഷം വീണ്ടും നടക്കാന്‍ തുടങ്ങി.

ഫ്രാന്‍സിസിന്‍റെ മനസ്സില്‍ മുഴുവന്‍ ഗൃഹാതുരമായ ഓര്‍മ്മകളായിരുന്നു. ഏകദേശം പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മലക്കപ്പുറമുള്ള സ്പോലേറ്റോ താഴ്വാരം കടക്കുമ്പോഴാണ്  ആദ്യമായി ദൈവത്തിന്‍റെ സ്വരം കേള്‍ക്കുന്നത്. അതേക്കുറിച്ചു ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം കൊള്ളുന്നുണ്ട്.  ലോകത്തിന്‍റെ സുഖത്തിനു പുറകെയുള്ള ഓട്ടം അന്ന് നിലച്ചതാണ്. ഇപ്പോള്‍ ഉള്ളില്‍ ഒരേ ഒരു ആഗ്രഹം മാത്രമേ ഉള്ളൂ. അന്ന് എന്നെ, എന്‍റെ സ്വാര്‍ഥതയുടെയും മോഹങ്ങളുടെയും  കുതിരപ്പുറത്ത് നിന്ന് എളിമയുടെ നിലത്തേക്ക് തള്ളിയിട്ട ആ ദിവ്യസ്വരത്തിനെ, അറിയുക, അനുഭവിക്കുക. അനുഭവിച്ചിടത്തോളം ആ ദിവ്യസ്നേഹത്തെ  മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക. സ്നേഹത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ ഹൃദയം വല്ലാതെ മിടിച്ചു തുടങ്ങും.

ഫ്രാന്‍സീസ് പിതാവിന്‍റെ ചിന്തകളെ, അദ്ദേഹത്തിന്‍റെ ഓരോ നെടുവീര്‍പ്പുകളില്‍ നിന്നുപോലും ലിയോയ്ക്ക് തിരിച്ചറിയമായിരുന്നു. കൂടെ ഒരു നിഴലായി നടക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ കുറച്ചായില്ലേ. ഈ ഒരു മലയും താഴ്വാരവും അദ്ദേഹത്തിന് എത്രയോ പ്രിയപ്പെട്ടതാണെന്നു ലിയോയ്ക്കറിയാം. അതുകൊണ്ട് തന്നെയാണ് ആ ചെന്നായയെ പറ്റി അറിഞ്ഞിട്ടുപോലും താന്‍ ഒരക്ഷരം മിണ്ടാതെ കൂടെ നടക്കുന്നതും. ഇപ്പോള്‍ ആ മനസ്സില്‍ ദൈവസ്നേഹത്തിന്‍റെ വലിയൊരു പ്രവാഹം തന്നെ വിതുമ്പി പൊട്ടാന്‍ തയ്യാറെടുക്കുന്നുണ്ടായിരിക്കും. ആര്‍ക്കാണാവോ ഇന്ന് അത് ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടാവുക. ഈ ദൈവമനുഷ്യന്‍റെ കൂടെ നടക്കുമ്പോള്‍ എന്ത് ചെന്നായ, എന്ത് കൊള്ളക്കാരന്‍ എല്ലാം അദ്ദേഹത്തിന്, ദൈവത്തിന്‍റെ സമസൃഷ്ടി മാത്രം. ലിയോയുടെ ചിന്തകളും അങ്ങനെ കടിഞ്ഞാണില്ലാതെ പൊയ്ക്കൊണ്ടിരിക്കുകയാണ്. അപ്പോഴേക്കും അവര്‍ ഗ്രാമത്തിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു.

സമയം ഏകദേശം ഏഴുമണിയായിട്ടെ ഉള്ളൂ. എങ്കിലും എല്ലാ വീടുകളും അടഞ്ഞു കിടക്കുന്നു. ഗ്രാമത്തില്‍ ആകെ ഒരു മൗനം തളംകെട്ടി നില്‍ക്കുന്നപോലെ ഒരു തോന്നല്‍. രണ്ടു പേരും പരസ്പരം ഒന്നു നോക്കി. ലിയോ ഒരു ഭവനത്തിന്‍റെ വാതിലില്‍ മുട്ടി. പലതവണ മുട്ടിയപ്പോഴാണ് അകത്തു നിന്ന് 'ആരാ' എന്നൊരു സ്വരം കേട്ടത്.
'ദൈവത്തിന്‍റെ നിസ്സാരസഹോദരര്‍ ആണ്; ഫ്രാന്‍സീസും ലിയോയും.'  

ലിയോ സഹോദരന്‍ അത് പറഞ്ഞു തീരും മുന്‍പ് വാതില്‍ തുറന്ന് ഒരു വൃദ്ധന്‍ പുറത്തേക്കു വന്ന് ഫ്രാന്‍സീസ് പിതാവിനെ വണങ്ങി. ആ സാധുവൃദ്ധന്‍റെ മുഖം, അത്ഭുതം കൊണ്ട് വിടരുന്നത് കണ്ട് ലിയോ സഹോദരനും സന്തോഷിച്ചു. ആദ്യത്തെ അമ്പരപ്പിനും അഭിവാദനങ്ങള്‍ക്കും ശേഷം നിമിഷനേരം കൊണ്ട് അദ്ദേഹം അവര്‍ക്ക് നല്ല ഒരു ഭക്ഷണം തന്നെ ഒരുക്കി. കണ്ണുകളിലൂടെ മനസ്സിനെ വായിച്ചെടുക്കുന്ന ഫ്രാന്‍സീസ് അദ്ദേഹത്തോട് ചോദിച്ചു.

'എന്താണ് താങ്കള്‍ ആകെ വിഷമിച്ചിരിക്കുന്നത്. ആകെ പേടിച്ചപോലെ ഉണ്ടല്ലോ.'

ഫ്രാന്‍സിസിന്‍റെ ആ ഒരു ചോദ്യത്തിന് കാത്തിരുന്ന പോലെ വൃദ്ധന്‍ കരയാന്‍ തുടങ്ങി. അദ്ദേഹത്തെ തന്‍റെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് ആ തേങ്ങലുകളെ തന്‍റെ ഹൃദയമിടിപ്പു കൊണ്ട് ഫ്രാന്‍സീസ് അടക്കി. ആ ഒരു ആശ്വാസത്തില്‍ ആ വൃദ്ധന്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞു.

'സ്വന്തമെന്നു പറയാന്‍ ആകെ ഉണ്ടായിരുന്നത് ഒരു മകനാണ്.  ഇന്നലെ  ആടുകളെയും മേുകൊണ്ട് മല കയറിയതാണ്. അവനെ ആ ക്രൂരനായ പര്‍വ്വത ചെന്നായ കൊന്നു. തേടി പോയവര്‍ക്ക് കിട്ടിയത് ചോരയില്‍ കുതിര്‍ന്നു കിടക്കുന്ന ശവം ആണ്. ഇപ്പോഴും കണ്ണടക്കുമ്പോള്‍ ആ രൂപം മാത്രമാണ് വരുന്നത്. ഒന്നുറങ്ങാന്‍ പോലും സാധിക്കുന്നില്ല. എന്തിനാണോ ദൈവം തന്നോട് ഇങ്ങനെ ചെയ്തത്. അതന്വേഷിക്കാനായിട്ട് മേയര്‍ മൂന്നു യോദ്ധാക്കളെ വിട്ടിരുന്നു. അവരെയും ആ ദുഷ്ടമൃഗം കൊന്നു. ഞങ്ങളെല്ലാവരും ഇപ്പോള്‍ ആകെ ഭയത്തിന്‍റെ പിടിയിലാണ്.'

ലിയോയ്ക്കും ഫ്രാന്‍സ്സീസിനും ആ ഗ്രാമത്തിന്‍റെ നിശബ്ദതയുടെ കാരണം പിടികിട്ടി തുടങ്ങി. തങ്ങള്‍ കരുതിയതിലും ഭയങ്കരന്‍ ആണല്ലോ ഇവന്‍. അവന്‍റെ അടുത്തുകൂടെ ആണ്  തങ്ങള്‍ ആ സന്ധ്യാനേരത്തു വന്നതെന്നോര്‍ത്തപ്പോള്‍ തന്നെ ലിയോയുടെ ചങ്കിടിപ്പിന്‍റെ വേഗത കൂടി.

ഭയന്നു വിറച്ചിരിക്കുന്ന ആ വൃദ്ധനെ തന്‍റെ മാറോട് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ഫ്രാന്‍സിസിന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു.

ആ വൃദ്ധന്‍റെ നൊമ്പരത്തെ ഏറ്റെടുത്തു കണ്ണീരൊഴുക്കുന്ന ഫ്രാന്‍സിസിനെ നോക്കി ലിയോ നിന്നു. ഈ മനുഷ്യന്‍ എനിക്ക് എന്നും ഒരത്ഭുതം തന്നെയാണ്. ഇദ്ദേഹം ഒരാളെ സഹോദരാ എന്നു വിളിക്കുന്നത് ശരിക്കും ഹൃദയത്തില്‍ നിന്നു തന്നെയാണെന്നുള്ളതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. എല്ലാവരെയും ഒരുപോലെ എങ്ങിനെ സ്നേഹിക്കാന്‍ പറ്റുന്നോ ആവോ. പിതാവിനോട് പറഞ്ഞ ഈ നിമിഷം ഈ പാവം വൃദ്ധന്‍റെ നൊമ്പരങ്ങള്‍ അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ടാവും. ഇനി അത് അദ്ദേഹത്തിന്‍റെ നൊമ്പരങ്ങളാണ്.

ഒരുവനെ സ്നേഹിക്കുകയെന്നാല്‍ അവന്‍റെ വേദനകളെ കൂടെ സ്വന്തമാക്കുക എന്നതാണ്, സ്നേഹത്തിന്‍റെ ഫ്രാന്‍സീസ് ശൈലി. ചിന്തയുടെ ഏതോ നിമിഷങ്ങളില്‍ ലിയോ ഉറക്കത്തിലേക്കു വഴുതി വീണു.

ഇതേ സമയം മഞ്ഞുറഞ്ഞു കിടക്കുന്ന മലയുടെ തെക്കേഭാഗത്തുള്ള ഗുഹയില്‍ നിന്നും അവന്‍, ഇരുട്ടിന്‍റെ പോരാളി, വേട്ടക്കിറങ്ങി തുടങ്ങിയിരുന്നു...

അതിഭയാനകമായ ഒരു സ്വരം കേട്ടാണ് ലിയോ ഞെട്ടി എഴുന്നേറ്റത്. ഒരു തവണ കൂടി അതേ സ്വരം കേട്ടപ്പോള്‍ മനസ്സിലായി ഇത് ഈ നാട്ടുകാര്‍ പേടിസ്വപ്നമായി കാണുന്ന ആ പര്‍വ്വത ചെന്നായയുടെ ഓരിയിടല്‍ ആണെന്ന്.  ജെസൂപ്പ പറഞ്ഞതനുസരിച്ചാണെങ്കില്‍ ആരുടെയോ ജീവന്‍ പോയിട്ടുണ്ട്. മനുഷ്യന്‍ ആണോ മൃഗം ആണോ എന്നു മാത്രം അറിവില്ല. സാധാരണ വേട്ടയാടിയതിനുശേഷം ആണത്രേ അവന്‍ ഈ ശബ്ദം പുറപ്പെടുവിക്കുക. ഭയത്തോടെ വീണ്ടും കിടക്കാന്‍ നോക്കിയപ്പോള്‍ ആണ് അത് ശ്രദ്ധിച്ചത്. ഫ്രാന്‍സീസ്.....ഇവിടെയില്ല.

അവന്‍റെ ഹൃദയത്തില്‍ ഒരു ഇടിവാള്‍ മിന്നി. പെട്ടെന്ന് തന്‍റെ ഭീതിയൊക്കെ മാറ്റിവച്ച് ലിയോ പുറത്തിറങ്ങി. നോക്കുമ്പോള്‍ അത്ര അകലെ അല്ലാതെ ഒരു ചെറിയ പാറമേല്‍ കൈകള്‍ വിരിച്ചു പിടിച്ച് ഫ്രാന്‍സീസ് പ്രാര്‍ഥനാനിമഗ്നനായി നില്‍ക്കുന്നുണ്ട്. ഉടുപ്പ് മുഴുവനും മഞ്ഞു പെയ്ത് ഒരു ചെറിയ മഞ്ഞു പ്രതിമ പോലെ തോന്നിക്കും ഇപ്പോള്‍. അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയുടെ വിഷയം എന്തായിരിക്കുമെന്ന് ലിയോക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നു.

സ്നേഹിക്കുന്നവരുടെ സങ്കടങ്ങള്‍ സ്വന്തമാക്കുക മാത്രമല്ല അവര്‍ക്കുവേണ്ടി കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കാനും സമയം കണ്ടെത്തുന്നവനാകണം ഒരു ഫ്രാന്‍സിസ്ക്കന്‍ സഹോദരന്‍....ലിയോ തന്‍റെ ഹൃദയത്തില്‍ കുറിച്ചിട്ടു.

പിറ്റേന്നു ഗുബിയോ ഗ്രാമം ഉണര്‍ന്നത് വലിയ ഒരു സന്തോഷവാര്‍ത്തയും കൊണ്ടാണ്. ഫ്രാന്‍സീസ് തങ്ങളുടെ ഗ്രാമത്തില്‍ എത്തിയിരിക്കുന്നു എന്നത് അവരെ വളരെ സന്തോഷത്തിലാക്കി. കാരണം അദ്ദേഹത്തെ, ദൈവത്തിന്‍റെ പ്രതിപുരുഷന്‍ ആയിട്ടാണ് അവര്‍ കേട്ടിരുന്നത്. ജെസൂപ്പയുടെ വീട്ടില്‍ വന്നവര്‍ക്കൊക്കെ കരഞ്ഞു പറയാന്‍ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഫ്രാന്‍സീസ് അവരുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടിരുന്നപ്പോള്‍ തന്നെ മേയറുടെ ആളുകളും അവിടെയെത്തി. അവര്‍ക്കും പറയാന്‍ ഉണ്ടായിരുന്നത് ആ ചെന്നായയെ പറ്റി മാത്രം ആയിരുന്നു.

ആ ഗ്രാമം മുഴുവന്‍റെയും സങ്കടങ്ങള്‍ ഹൃദയത്തില്‍ വഹിച്ചു ആ നിസ്സാര സഹോദരന്‍ അല്പനേരം ആകാശങ്ങളിലേക്ക് കണ്ണുകളുയര്‍ത്തി നിന്നു. ശേഷം പതുക്കെ മലയുടെ തെക്കു ഭാഗത്തേക്ക് നീങ്ങാന്‍ തുടങ്ങി. ഗ്രാമത്തിന്‍റെ കവാടം വരെ നാട്ടുകാരും അനുഗമിച്ചു. പിന്നീട് ആരും മുന്നോട്ട് പോകാന്‍ ധൈര്യപ്പെട്ടില്ല, ലിയോയും ആ കവാടത്തില്‍ ചാരി നിന്നതേ ഉള്ളൂ. ഫ്രാന്‍സീസ്, കവാടവും കടന്നു മലയുടെ അടുത്തു ചെന്നു. അപ്പോഴേക്കും ആ ചെന്നായയുടെ ക്രൗര്യം നിറഞ്ഞൊരു മുരള്‍ച്ച കേട്ടു തുടങ്ങിയിരുന്നു. തന്‍റെ മടയുടെ അടുത്തൊരു മനുഷ്യഗന്ധം തിരിച്ചറിഞ്ഞ ചെന്നായ വലിയൊരു മുരള്‍ച്ചയോടെ ഇരയുടെ അടുത്തേക്ക് പാഞ്ഞടുത്തു. നാട്ടുകാരും ലിയോയും ശ്വാസമടക്കി പിടിച്ചു നില്ക്കുകയാണ്.  കാര്യം എത്ര വലിയൊരു പുണ്യപ്പെട്ട മനുഷ്യന്‍ ആണെങ്കിലും ക്രൂരനായ ഒരു മൃഗത്തിന്‍റെ അടുത്തേക്ക് പോകുന്നത് ബുദ്ധിമോശമല്ലേ എന്നൊരു ചിന്ത ലിയോയുടെ മനസ്സില്‍ തോന്നിതുടങ്ങിയിരുന്നു.

ഇരയുടെ കണ്ണുകളില്‍ നോക്കി പാഞ്ഞടുത്ത ചെന്നായ കണ്ടത് തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈകള്‍ നീട്ടി നില്‍ക്കുന്ന ഒരു മനുഷ്യനെ ആണ്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ഭയന്നു വിറക്കുന്ന മുഖങ്ങളെ മാത്രമേ ഇതുവരെയും കണ്ടിട്ടുള്ളൂ. അടുത്തു ചെല്ലുന്തോറും ഉള്ളിലെ ക്രൗര്യം എങ്ങോ പോയി മറയുന്നതും തന്‍റെ സ്വന്തം പിതാവിന്‍റെ അടുക്കല്‍ നില്ക്കുമ്പോളുണ്ടാകുന്ന ആ വാത്സല്യവും സ്നേഹവും തന്നില്‍ വന്നു നിറയുന്നതും അവനറിഞ്ഞു. ഇരയുടെ അരികിലെത്തിയപ്പോള്‍ താനറിയാതെ മുന്‍കാലുകള്‍ മടങ്ങുന്നതും മുഖം ആ പാദങ്ങളില്‍ അമരുന്നതും അവനറിഞ്ഞു.  ആ പാദങ്ങളില്‍ അവന്‍ സ്നേഹത്തോടെ നക്കി തോര്‍ത്തി. അദ്ദേഹം വളരെ സ്നേഹത്തോടെ അവന്‍റെ തലയില്‍ തലോടി. മുഖം കൈകളിലെടുത്തു കണ്ണുകളില്‍ നോക്കി കുറച്ചു നേരം നിന്നു. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നാട്ടുകാര്‍ കണ്ണും മിഴിച്ചു നില്‍ക്കുമ്പോള്‍ ആ ചെന്നായ അദ്ദേഹത്തിന്‍റെ ഉടുപ്പില്‍ കടിച്ചു തന്‍റെ ഗുഹയിലോട്ട് കൊണ്ടു പോകുന്നതും അവര്‍ കണ്ടു.

ഒരല്പം കുത്തനെയുള്ള ഒരു പാറ കഴിഞ്ഞിട്ടായിരുന്നു അവന്‍റെ ഗുഹ. ഇവന് തന്നെ എന്തോ കാണിച്ചു തരാന്‍ ഉണ്ടെന്നു മനസ്സിലായ ഫ്രാന്‍സിസ് ആ ഗുഹയിലോട്ട് കയറി. അകത്തു തീ കത്തുന്നതും അതിനു മുകളിലായി ഒരു വടിയില്‍ ഏതോ ഒരു മൃഗത്തിന്‍റെ ശരീരം കുത്തി നിര്‍ത്തിയിരിക്കുന്നതും കണ്ട് അത്ഭുതപ്പെട്ട ഫ്രാന്‍സീസ് നോക്കുമ്പോള്‍ ഗുഹയുടെ മറ്റേ വശത്തു നിന്നു ഒരു രൂപം മുന്‍പിലേക്ക് വന്നു. ഏകദേശം ആറടിയില്‍ അധികമുള്ള ഭീമകാരനായ ഒരു മനുഷ്യന്‍ ആയിരുന്നു അത്. പക്ഷേ വളരെ ബദ്ധപ്പെട്ട് ആണ് നടന്നിരുന്നത്. ഒരു കൈയ്യും കാലും ശേഷിയില്ലാത്തത് പോലെ തോന്നിച്ചിരുന്നു.

ഫ്രാന്‍സിസിനെ കണ്ടതും ആടിന്‍റെ തോലില്‍ പൊതിഞ്ഞിരുന്ന ആ രൂപം  'ഫ്രാന്‍സെസ്ക്കോ' എന്നു വിളിച്ചു മുന്‍പോട്ട് വന്നു.  ഫ്രാന്‍സീസിന് ആളെ മനസ്സിലായില്ലെങ്കിലും പുഞ്ചിരിയോടെ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.  ഒരല്പനേരത്തിനു ശേഷം നിറകണ്ണുകളോടെ മുഖമുയര്‍ത്തി ആ മനുഷ്യന്‍ പറയാന്‍ തുടങ്ങി.

'വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്നത് ഈയൊരു നിമിഷത്തിനായിട്ടാണ്.' തന്നെ ഇതുവരെയും ഫ്രാന്‍സീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നു മനസ്സിലായ അദ്ദേഹം പറഞ്ഞു.

"എന്‍റെ പേരു ലൂപസ്. ഞാനും ഒരു അസ്സീസികാരന്‍ ആണ്. രണ്ടു ദിവസമായി നിദ്ര കിട്ടാതെ ഞാന്‍ കിടന്നിരുന്ന ഒരു സ്വപ്നത്തെ പറ്റി പറഞ്ഞാല്‍ ഒരു പക്ഷേ അങ്ങേക്ക് എന്നെ ഓര്‍മ്മവരുമായിരിക്കും. ഏകദേശം പതിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വേനല്‍ക്കാലരാത്രിയില്‍ അസ്സീസിയില്‍ നിന്നും പെറൂജിയായിലേക്കുള്ള യാത്രയില്‍ വച്ചാണ് നമ്മള്‍ കണ്ടുമുട്ടുന്നത്. നമ്മള്‍ രണ്ടുപേരും ഒരേ ലക്ഷ്യത്തോടെ ആയിരുന്നു യാത്ര തുടങ്ങിയത്. പക്ഷേ ഉദ്ദേശ്യങ്ങള്‍ വേറെ ആയിരുന്നു. താങ്കള്‍ക്ക്, ഒരു പ്രഭു സ്ഥാനത്തിന് വേണ്ടിയുള്ളതായിരുന്നു ഈ യുദ്ധം. പക്ഷേ ആയോധനമുറകളില്‍ പ്രാവീണ്യം നേടിയിരുന്ന എനിക്ക് അതൊരു ദൗത്യം തന്നെ ആയിരുന്നു. എന്നാല്‍ വഴിയില്‍ വച്ച് താങ്കള്‍ എന്‍റെ കഴിവും വീര്യവും തിരിച്ചറിഞ്ഞപ്പോള്‍ താങ്കളുടെ വിലകൂടിയ പടച്ചട്ടയും മുന്തിയ ഇനം കുതിരയെ പോലും തരാന്‍ തയ്യാറായി.

താങ്കള്‍ തന്ന ആ പടച്ചട്ടയും കുതിരയും ആയിരുന്നു എന്‍റെ ജീവന്‍ രക്ഷിച്ചത്. താങ്കളെയും കൂട്ടരെയും പെറൂജിയക്കാര്‍ പിടിച്ചുകൊണ്ട് പോകുന്നത് ചെറിയ ഒരു ഓര്‍മ്മയുണ്ട്. കൈക്കും കാലിനും സാരമായ പരുക്കേറ്റ ഞാന്‍ അപ്പോഴേക്കും ബോധരഹിതനായിരുന്നു. മരിച്ചെന്ന് കരുതി എന്നെ ഉപേക്ഷിച്ചു അവര്‍ പോയി. പിന്നീട് ഏതോ ഒരു സമയത്തു ബോധം തിരിച്ചു കിട്ടിയപ്പോള്‍,  എന്‍റെ കൂടെ നിലയിറപ്പിച്ചിരുന്ന താങ്കളുടെ കുതിരയുടെ സഹായത്തോടെ ആണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ജീവന്‍ രക്ഷിക്കാനായി കാട്ടിനുള്ളിലേക്കു പോയ എന്നെ ഒരു സുരക്ഷിത സ്ഥാനത്തെത്തിച്ചപ്പോഴേക്കും അവള്‍ കുഴഞ്ഞു വീണിരുന്നു. അപ്പോഴാണ് അവള്‍ക്കും സാരമായ മുറിവേറ്റിരുന്നെന്നു ഞാന്‍ കണ്ടത്. എന്നിട്ടും അവള്‍ എന്‍റെ ജീവന്‍ രക്ഷിച്ചു. താങ്കളുടെ കുതിരയല്ലേ അപ്പോള്‍ തീര്‍ച്ചയായും യജമാനന്‍റെ ഗുണം കാണിക്കാതിരിക്കുമോ. അതാണ് ഞാന്‍ പറഞ്ഞത്, എന്‍റെ ജീവന്‍ രക്ഷിച്ചത് താങ്കള്‍ ആണെന്ന്. അന്നു മുതല്‍ ഞാന്‍ താങ്കളെ കാത്തിരിക്കുകയാണ്. എനിക്കറിയാമായിരുന്നു, എന്നെങ്കിലും താങ്കള്‍ എന്നെ തേടിയെത്തുമെന്ന്."

തന്‍റെ വളരെ നിസ്സാരമായ ഒരു പ്രവൃത്തി അത് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള കാരണമായി മാറി. ഇതൊക്കെയാണ് നിയോഗം എന്നു പറയുന്നത്. ഫ്രാന്‍സീസ് ദൈവത്തിനു നന്ദി പറഞ്ഞു. എന്നിട്ട് ചോദിച്ചു.

'താങ്കള്‍ എങ്ങനെ ഇവിടെയെത്തി. ഈ ചെന്നായ, അവനെ എങ്ങിനെ കിട്ടി. അത് പറഞ്ഞില്ലല്ലോ. എന്തിനാണ് ഈ പാവം ഗ്രാമവാസികളെ ഉപദ്രവിക്കുന്നത്. അതിനൊന്നും ഇനിയും ഉത്തരം കിട്ടിയില്ലല്ലോ.'

ഞാന്‍ എല്ലാം പറയാം.

'അവിടെ നിന്നും രക്ഷപെട്ട് ഓടി കാട്ടില്‍ എത്തിയ ഞാന്‍ കൈയില്‍ കിട്ടിയ പച്ചമരുന്നൊക്കെ വച്ചു കെട്ടി. ചത്തു കിടക്കുന്ന കുതിരയുടെ അടുത്തു കിടന്നുറങ്ങുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഇവന്‍റെ ഭീകരമായ മുരള്‍ച്ച കേള്‍ക്കുന്നത്.  ചോരയുടെ മണം പിടിച്ചെത്തിയതായിരുന്നു. ക്ഷീണിതനാണെങ്കിലും വീര്യം നശിക്കാത്ത ഞാന്‍ നല്ല രീതിയില്‍ തന്നെ ഇവനോട് പോരാടി. എന്‍റെ നേരെയുള്ള ചാട്ടം പിഴച് കല്ലില്‍ ചെന്നിടിച്ചു വീണ ഇവന്‍റെ കൈകളില്‍ എന്‍റെ വാള്‍ ഞാന്‍ കുത്തിക്കയറ്റി മറ്റേ കയ്യില്‍ എന്‍റെ കത്തിയും. താഴെ വീണെന്ന് ഉറപ്പായപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു മരത്തില്‍ ഞാന്‍ പിടിച്ചു കയറി. രാത്രി അവിടെ തന്നെയിരുന്നു നേരം വെളുപ്പിച്ചു. രാവിലെ നോക്കുമ്പോള്‍ വേദനകൊണ്ട് പുളഞ്ഞു രക്തം വാര്‍ന്നു മരിക്കാന്‍ കിടക്കുന്ന ഇവനെയാണ് കണ്ടത്. അപ്പോള്‍ എന്‍റെ തന്നെ അവസ്ഥയാണ് ഓര്‍മ്മയില്‍ തെളിഞ്ഞത്. അതുകൊണ്ട് ഇവന്‍റെ മുറിവില്‍ മരുന്നു വച്ചു കെട്ടി അവനെ ചികിത്സിച്ചു. ഭേദമായപ്പോള്‍ ഇവന്‍, എന്‍റെ പ്രിയപ്പെട്ട ഫീദോ പിന്നെ എന്നെ വിട്ടു പോയില്ല. ഇപ്പോള്‍ ഇവന്‍ ആണെന്‍റെ എല്ലാം.'

ഒരു പുഞ്ചിരിയോടെ ഫീദോയെ ഒന്നു തലോടിയിട്ട് ഫ്രാന്‍സീസ് ചോദിച്ചു: 'ഇനിയും താങ്കള്‍ ഈ ഗ്രാമവാസികളെ ഉപദ്രവിക്കാനുള്ള കാരണം പറഞ്ഞില്ല.'

'അവരെ ഞങ്ങള്‍ ഉപദ്രവിക്കുന്നത് മാത്രമേ താങ്കള്‍ക്കറിയൂ, എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ഒരു കൈയും കാലും ഇല്ലാത്ത ഞാന്‍ ഇവന്‍റെ സഹായത്തോടെ അവരുടെ വീട്ടുപടിക്കല്‍ ചെന്നു യാചിച്ചപ്പോള്‍ കല്ലും മാരകായുധങ്ങളുമായിട്ടാണ് ഞങ്ങളെ സ്വീകരിച്ചത്. ഇവന്‍ ആരെയും ഒന്നും ചെയ്യില്ല എന്നു ഞാന്‍ ആവുന്നതും പറഞ്ഞു നോക്കി. എന്‍റെ ജീവന് അപകടമുണ്ടാകുമോ എന്നു തോന്നിയ നേരത്താണ്  ഇവന്‍ തിരിച്ച് ആക്രമിച്ചത്. അതോടെ എല്ലാവരും പേടിച്ചു പിന്‍മാറുകയും ചെയ്തു. ഞങ്ങള്‍ പിന്നെ ഇവിടെ താമസമാക്കി. അന്ന് കിട്ടിയ ഏറില്‍ ഇവന്‍റെ ഒരു കണ്ണിനു പരുക്കേറ്റു. പ്രായവും ഏറിയതോടെ കാഴ്ചയും കുറഞ്ഞു വന്നു. പഴയപോലെ വേട്ടയാടി പിടിക്കാന്‍ ഇവന് പറ്റുന്നില്ല. അതുകൊണ്ടാണ് അധികം ഓടാത്ത മൃഗങ്ങളെ, അതും ഇവിടെ വരുന്നതിനെ മാത്രമേ ഇവന്‍ പിടിക്കാറുള്ളൂ.

കഴിഞ്ഞ ദിവസം തീറ്റാന്‍ കൊണ്ടു വന്ന ഒരാടിനെ ഇവന്‍ പിടിച്ചപ്പോള്‍ ആ ഇടയചെറുക്കന്‍ രക്ഷപ്പെടുത്താന്‍ നോക്കിയതാണ്. ആ പോരാട്ടത്തില്‍ അവനു നല്ലോണം പരുക്ക് പറ്റിയിട്ടുണ്ടാവണം. അവന്‍ മരിച്ചെന്നറിഞ്ഞപ്പോള്‍  ഞങ്ങളെ ആക്രമിക്കാന്‍ മൂന്നു പേര്‍ വന്നു. അവരെയും ഇവന്‍ ആക്രമിച്ചു. എത്ര ബലമുള്ളവര്‍ ആയാലും ഇവന്‍റെ അടുത്ത് വിലപ്പോകില്ല. മാത്രവുമല്ല എന്‍റെ ജീവന് ഭീഷണി ആണെന്ന് കണ്ടാല്‍ അവന്‍റെ ശൗര്യം കൂടും.'

'അപ്പോള്‍ അതാണ് കാര്യം. നിങ്ങള്‍ക്കുള്ള ഭക്ഷണം കിട്ടിയാല്‍ നിങ്ങള്‍ ഇനി അവരെ ഉപദ്രവിക്കുമോ?' ഫ്രാന്‍സീസ് ചോദിച്ചു.

'എന്തിന്, ഇപ്പോഴാണെങ്കില്‍ പോലും ഞങ്ങളുടെ ഈ ശേഷിക്കുന്ന ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി മാത്രമേ ഇവന്‍ വേട്ടയാടാറുള്ളൂ. ഒരല്പം ഭക്ഷണം കിട്ടിയാല്‍ പിന്നെ ഞങ്ങളെ കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ല. അത് മാത്രമല്ല ഈ ഗ്രാമത്തിന്‍റെ സംരക്ഷകരായി ഞങ്ങളുടെ മരണം വരെയും ഇവിടെ ഉണ്ടാവുകയും ചെയ്യും.'

ഫ്രാന്‍സീസ് ഒരിക്കല്‍ കൂടി അവനെ തന്‍റെ ഹൃദയത്തോട് ചേര്‍ത്ത് ആലിംഗനം ചെയ്ത് യാത്രാമൊഴി ചൊല്ലി പതുക്കെ മലയിറങ്ങി. ഒരു ശാന്തനായ വളര്‍ത്തു മൃഗത്തെപോലെ ഫീദോയും കൂടെയുണ്ടായിരുന്നു. ഫ്രാന്‍സിസിന്‍റെ കൂടെ ചെന്നായയെ കണ്ട നാട്ടുകാര്‍ എല്ലാം ഭയപ്പെട്ട് ഓടാന്‍ തുടങ്ങി. എല്ലാവരെയും ശാന്തരാക്കിയ ശേഷം ഫ്രാന്‍സീസ് നടന്നതൊക്കെ അവരോട് പറഞ്ഞു. അത്ഭുതത്തോടെ എല്ലാം കേട്ടു നിന്ന ജനങ്ങളോട് ഫ്രാന്‍സീസ് പറഞ്ഞു:

'നമ്മുടെ സമാധാനത്തെ കെടുത്തുന്ന കാര്യങ്ങള്‍ വരുമ്പോള്‍ അതിനെ ഭയക്കുകയോ, അടിച്ചമര്‍ത്താന്‍ നോക്കുകയോ അല്ല വേണ്ടത്. കാര്യങ്ങള്‍ അറിയാനും അവരുടെ ഭാഗം കൂടെ കേള്‍ക്കാനുമുള്ള മനസ്സ് കാണിക്കുകയാണ് വേണ്ടത്. അങ്ങിനെ ഉള്ളിടത്ത് എപ്പോഴും സമാധാനവും ഉണ്ടായിരിക്കും.'

നിറഞ്ഞ ഹൃദയത്തോടെ ഗുബിയോ നിവാസികള്‍ ഫ്രാന്‍സീസിനെയും ലിയോയെയും യാത്ര അയച്ചു.

വീണ്ടും വീണ്ടും തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സീസ് എന്ന ദൈവത്തിന്‍റെ നിസ്വനെ കൗതുകത്തോടെ നോക്കി കൊണ്ട് അദ്ദേഹത്തിന്‍റെ പുറകെ നടക്കുമ്പോള്‍, ലിയോ ഒരു കാര്യം കൂടി തന്‍റെ ഹൃദയത്തിന്‍റെ താളുകളില്‍ കുറിച്ചിട്ടു.

'സ്നേഹിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ ഏത് ക്രൂരനായ മൃഗത്തെപോലും കീഴടക്കാന്‍ ആകുമെന്ന്.'

അവര്‍ കണ്ണില്‍ നിന്നും മറയുന്നവരെയും അവരെയും നോക്കിക്കൊണ്ട് ആ മലമുകളില്‍ ലൂപ്പസും ഫീദോയും നില്‍ക്കുന്നുണ്ടായിരുന്നു. അടിവാരത്ത് സമാധാനത്തിന്‍റെ നാളുകള്‍ സ്വപ്നം കണ്ടുകൊണ്ട് ഗുബിയോ നിവാസികളും.

You can share this post!

നിശാചരന്‍

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts