news-details
കഥപറയുന്ന അഭ്രപാളി

അനുതാപത്തിനും പ്രതികാരത്തിനുമിടയിലെ നൂല്‍പ്പാല നിര്‍മ്മിതികള്‍

ലോകപ്രശസ്ത ചലച്ചിത്രമേളയായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നാളിതുവരെ 9 പുരസ്കാര ങ്ങള്‍ നേടിയ ബെല്‍ജിയന്‍ സംവിധായക സഹോദരങ്ങളാണ് ജീന്‍-പിയറി ഗാര്‍ഡെയ്നും, ലൂക് ഗാര്‍ഡെയ്നും. 2002 -ലെ കാന്‍ മേളയില്‍  മികച്ച നടനുള്ള പുരസ്കാരം നേടുകയും ചെയ്ത ഇവരുടെ ചിത്രമാണ് ദി സണ്‍ (Le Fils). ഒലിവര്‍ ഗൗര്‍മെറ്റിന് ആദ്യമായി മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. ജീവിതത്തിലും കലാവീക്ഷണത്തിലും തങ്ങള്‍ പുലര്‍ത്തുന്ന ഇടത് ചിന്താധാരകളുടെ ശക്തമായ സ്വാധീനം  സിനിമകളെയും പ്രചോദിപ്പിക്കുകയും വിഷയീഭവിപ്പിക്കുകയും ചെയ്യുന്നതായി കാണാന്‍ കഴിയുന്നുണ്ട്.
ഇടത് ചിന്താധാരകള്‍ ആധാരമാക്കുന്ന ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ പൊതുവെ ലാറ്റിനമേരിക്കല്‍ രാജ്യങ്ങളിലും, ഏഷ്യന്‍ രാജ്യങ്ങളിലുമൊക്കെയാണ് കണ്ടുവരുന്നത്. സോവിയറ്റ് യൂണിയന്‍ അനുബന്ധ രാഷ്ട്രങ്ങളിലല്ലാതെ പൊതുവെ യൂറോപ്യന്‍മാര്‍ ഇടതുചിന്താഗതിയുടെ പതാകവാഹകരല്ല. അപവാദങ്ങളില്ലായെന്നല്ല, പതിവുനടപ്പുശീലങ്ങള്‍ ഇടതുരീതികള്‍ക്ക് പുറത്താണ് അവര്‍ക്ക്. ബെല്‍ജിയം വിശാല ഇടത് - സോഷ്യലിസ്റ്റ് രാഷ്ട്രീയ ചിന്താഗതിക്കനുകൂലമായി ചിന്തിക്കുന്ന നാടായതിനാലാവണം ഗാര്‍ഡെന്‍ സഹോദരന്‍മാരുടെ ചിത്രങ്ങളെല്ലാം തന്നെ ഇടത് ആത്മാംശ ങ്ങള്‍ നിറച്ചുവെച്ചിട്ടുള്ളവയാണ്.

ദി സണ്‍ എന്ന ചലച്ചിത്രം അതിതീവ്ര ജീവീതാനുഭവങ്ങളുടെ ചരിത്രവും മാനസികനിലകളുടെ പരിശോധനയുമാണ്. തെറ്റും ശരിയും സ്നേഹവും പ്രതികാരവും അനു താപവുമെല്ലാം അതിതീവ്ര കഥാപശ്ചാത്തലത്തില്‍ വിവരിച്ചുപോകുന്ന മനോഹരമായ ആഖ്യാനമാണ് ഈ ചിത്രം. ബെല്‍ജിയന്‍ സിനിമാചരിത്രത്തിലെ മികച്ച സംവിധായകരും മികച്ച അഭിനേതാവും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ച ലോകോത്തര നിര്‍മ്മിതിയാണ് ഈ ചലച്ചിത്രമെന്നതില്‍ തര്‍ക്കമില്ല.

ദി സണ്‍ ആരംഭിക്കുന്നത് ശബ്ദമുഖരിതമായ ഒരു വര്‍ക്ക് ഷോപ്പിന്‍റെ പശ്ചാത്തലത്തിലാണ്. അകാലത്തില്‍ മകനെ നഷ്ടപ്പെട്ട ഒലീവിയര്‍ മരപ്പണി പരിശീലനം നല്‍കുന്ന വര്‍ക്ക് ഷോപ്പാണത്. കൗമാരക്കാരായ ചെറുപ്പക്കാര്‍ക്കുള്ള പരിശീലന സ്ഥാപനത്തിലാണ് അയാള്‍ പഠിപ്പിക്കുന്നത്. ധാരാളം വിദ്യാര്‍ത്ഥികള്‍ അയാള്‍ക്കുണ്ട്. ഒലീവിയറുടെ മകന്‍ നഷ്ടപ്പെട്ടതിന്‍റെ അതിതീവ്രവേദനയില്‍ കഴിയുന്ന അയാള്‍ക്ക് പരിശീലനസ്ഥാപനവും തന്‍റെ മകന്‍റെ പ്രായത്തിലുള്ള കുട്ടികളുമായുള്ള ഇടപെടലുകളും സത്യത്തില്‍ ദുഃഖഭാരം ബാധിച്ച അയാളുടെ മനസിന് ഒരു മരുന്നുതന്നെയായിരുന്നു. മകന്‍ മരിച്ചതിനുശേഷം ഭാര്യ മഗാലിയു മായും അയാള്‍ അകന്നാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ മാനസികമായി അവര്‍ അകന്നിരുന്നില്ല. സ്ഥിരമായെന്നോണം അവര്‍ കാണുന്നുമുണ്ടാ യിരുന്നു.

ഒരു ദിവസം പരിശീലനം നടന്നുകൊണ്ടിരിക്കുന്ന സമയം യാദൃശ്ചികമായി അഡ്മിഷന്‍ റൂമിനരികിലെത്തിയ ഒലീവിയര്‍ പുതിയൊരു വിദ്യാര്‍ത്ഥിയുടെ പ്രവേശനനടപടികള്‍ നടന്നുകൊണ്ടിരിക്കുന്നത് വാതിലിന്‍റെ കിളിവാതിലിലൂടെ കാണാനിടയായി. ആ ചെറുപ്പക്കാരനെ കണ്ടമാത്രയില്‍ത്തന്നെ അയാള്‍ സ്തബ്ധനായിപ്പോയിരുന്നു. ആ ചെറുപ്പക്കാരന്‍ അതിതീവ്രമായ ഓര്‍മ്മകളിലേക്കാണ് ഒലീവിയറെ തള്ളിവിടുന്നത്. വര്‍ക്ക്ഷോപ്പില്‍ പരിശീലനത്തിന് പ്രവേശനം ലഭിച്ച ഫ്രാന്‍സിസ് എന്ന ആ ചെറുപ്പക്കാരനെ ഒലീവിയര്‍ എപ്പോഴും നിരീക്ഷിക്കാനാരംഭിക്കുന്നു. അവന്‍ കുളിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും, ഉറങ്ങുമ്പോഴുമെല്ലാം അയാള്‍ അവനറിയാതെ ആ ചെറുപ്പക്കാരനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒലീവിയര്‍ക്ക് ആ ചെറുപ്പക്കാരനെപ്പറ്റി ചില വസ്തുതകള്‍ ഉറപ്പിക്കണമായിരുന്നു. അയാളുടെ സംശയങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് ബോധ്യമായപ്പോള്‍ അയാള്‍ അതുവരെ തന്നെ ഗ്രസിച്ചിരുന്ന വൈകാരി കഭാവം പാടേ മാറിയിട്ടുള്ളതായും പുതിയൊരു വെളിച്ചം തന്‍റെ മുന്നിലേക്ക് പ്രവഹിക്കുന്നതായും ആ വെളിച്ചത്തിന് അനുതാപത്തിന്‍റെ പ്രഭയുണ്ടെന്നും അയാള്‍ക്ക് തിരിച്ചറിയാനാകുന്നു. ആ വിവരം അയാള്‍ ഭാര്യയായ മഗാലിയോട് വളരെ വൈകാരികമായി തുറന്നുപറയുന്നുണ്ട്. കേട്ടിരുന്ന ശേഷം നിങ്ങളെക്കൊണ്ടു മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ എന്നവര്‍ ഇടര്‍ച്ചയോടെ പറയുന്നുണ്ട്. മറുപടിയായി എനിക്കതറിയാമെന്നും പക്ഷേ എന്തുകൊണ്ടാണ് ഞാനിങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലായെന്നും അയാള്‍ ഭാര്യയെ ആലിംഗനം ചെയ്തുകൊണ്ട് പറയുന്നുമുണ്ട്. അവരുടെ ജീവിതത്തില്‍ സംഭവിച്ച ഒരു അഭിശപ്തനിമിഷത്തെ മനോഹരമായി പരിവര്‍ത്തനം ചെയ്യുന്ന അതിതീവ്രതയോടെയാണ് ഈ രംഗം ചിത്രീകരിച്ചിട്ടുള്ളത്. ശാരീരികമായി  അകന്നുപോകുന്നതല്ല മാനസികമായി അകലുന്നതാണ് ജീവിതത്തിലെ ഏറ്റവും മോശമായ അനുഭവം എന്ന് നമ്മളെ ഓര്‍പ്പിക്കുക കൂടി ചെയ്യുന്നുണ്ട് അത്രതന്നെ പരിചി തമല്ലെങ്കിലും ഒലീവിയറുടെയും മഗാലിയുടെയും ജീവിതം.

ചിത്രം അവസാനിക്കുന്ന നിമിഷങ്ങളില്‍ ഒലീവിയറും  ഫ്രാന്‍സിസും നീളമുള്ള കുറെ മരക്കഷണങ്ങള്‍ ഒരു ടാര്‍പോളിന്‍ കൊണ്ട് പൊതിഞ്ഞു കെട്ടുന്ന രംഗമുണ്ട്. തങ്ങളിരുവരെയും പറ്റിയുള്ള എല്ലാ രഹസ്യങ്ങളും, അതുവരെയുള്ള തങ്ങളുടെ ജീവിതങ്ങളും പൊതിഞ്ഞുകെട്ടിക്കൊണ്ട് പുതിയൊരു തുടക്കത്തിലേക്കാണ് ഇരുവരും കാലെടുത്തുവെക്കുന്നത് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ രംഗം.

2002-2009 കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തുസ്ഥാനങ്ങളിലൊന്നില്‍ ഈ ചലച്ചിത്രമുണ്ട്.  നിരവധി അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങള്‍ ഈ ചിത്രം നേടിയിട്ടുണ്ട്. ഒലിവര്‍ ഗോര്‍മെന്‍റി നെക്കൂടാതെ മോര്‍ഗന്‍ മറൈന്‍, ഇസബെല്ല സ്കപാര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ ഫ്രാന്‍സിസിനും, മഗാലിക്കും ജീവന്‍ നല്‍കിയിട്ടുള്ളത്.  മനുഷ്യന്‍റെ നഷ്ടങ്ങള്‍ക്ക് പരിഹാരം മനുഷ്യന്‍ തന്നെ നിര്‍മ്മിച്ചടുക്കുന്നതാണെന്നും അതിന് മറ്റാരെയും ആശ്രയിക്കേണ്ടതില്ലായെന്നും ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വളരെ കുറച്ചു കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. മനു ഷ്യന്‍റെ ജീവിതം പറയാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ വേണമെന്നില്ല എന്ന പുതു സിനിമാതന്ത്രവും സംവിധായകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. പ്രതികാ രമല്ല   അനുതാപമാണ് മനുഷ്യനെ അവനാക്കുന്നത് എന്ന ആശയവും  ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. തീര്‍ച്ചയായും ഒന്നിലധികം തവണ കണ്ടിരിക്കേണ്ട ചിത്രമാണ് ദി സണ്‍ എന്നത് സംശയരഹിതമാണ്.

You can share this post!

സ്നേഹവും സന്തോഷവും- അതിവിചിത്രമായ സത്യങ്ങളുടെ തുറന്നെഴുത്തുകള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

കോകോ

ജോസ് സുരേഷ്
Related Posts