news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ശരീരവുമായി ബന്ധപ്പെട്ട അപഭ്രംശങ്ങള്‍ നമുക്കൊക്കെ ഇന്നും ക്ഷമിക്കാനാവാത്ത തെറ്റുകളാണ്. പക്ഷേ, അവയോടൊക്കെ ക്രിസ്തു എത്ര ആര്‍ദ്രതയോടെയാണ് ഇടപെടുന്നത്. അങ്ങനെയുള്ള അവന്‍ പോലും വളരെ കാര്‍ക്കശ്യത്തോടെ പറയുന്ന ഒരു കാര്യമുണ്ട്: മാമോനെ ആരാധിക്കുന്നവനു സ്വര്‍ഗരാജ്യം കിട്ടില്ല. അവന്‍റെ ആത്മീയത ആവശ്യപ്പെടുന്നത് ജീവിതത്തില്‍ വ്യക്തമായ ചില നിലപാടുകളാണ്. നമുക്കൊക്കെ ആത്മീയതയെന്നാല്‍ പ്രധാനമായും പ്രാര്‍ത്ഥന മാത്രമാണല്ലോ. എന്നാല്‍, ക്രിസ്തു പ്രാര്‍ത്ഥനയെക്കുറിച്ച് പറയുന്നതിന്‍റെ നാലിരട്ടി തവണ പണത്തോടുള്ള മനോഭാവത്തെക്കുറിച്ചു പറയുന്നുണ്ട്.

പണത്തെ പൂജിക്കുന്നവര്‍ക്ക് -അവര്‍ കൊട്ടാരവാസികളോ, കുടിലില്‍ കഴിയുന്നവരോ ആകട്ടെ  -സ്വര്‍ഗ്ഗത്തിന്‍റെ സൗന്ദര്യം അനുഭവിക്കാനാകില്ലത്രേ. ഒരു ദരിദ്രവിധവയെക്കുറിച്ചുള്ള കഥയിങ്ങനെ: തന്‍റെ പിഞ്ചുകുഞ്ഞിനെ പോറ്റാനാകാതെ വലഞ്ഞ അവള്‍ ഭഗവാന്‍റെ അനുഗ്രഹത്തിനായി എന്നും പ്രാര്‍ത്ഥിച്ചു പോന്നു. ഒരു രാത്രിയില്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ഭഗവാന്‍ അവളോടു പറഞ്ഞു: "ഉറക്കമുണരുമ്പോള്‍ വീട്ടുമുറ്റത്ത് നീയൊരു ഗുഹ കാണും. സ്വര്‍ണാഭരണങ്ങള്‍ എത്രവേണമെങ്കിലും ഉണ്ടതില്‍. മൂന്നുമിനിറ്റു സമയം നിനക്കനുവദിച്ചിരിക്കുന്നു. അതിനുള്ളില്‍ നിനക്കാവുന്നത്രയും എടുത്തുകൊള്ളുക. മൂന്നുമിനിറ്റു കഴിഞ്ഞാല്‍ ഗുഹയടയും." ഉറക്കമുണര്‍ന്ന അവള്‍ അത്ഭുതപരതന്ത്രയായി. ഇതാ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു! കുഞ്ഞിനെ ഒക്കത്തുവച്ച്, ഒരു ചാക്കുമെടുത്ത് ഗുഹയിലേക്ക് ഓടിക്കയറിയ അവള്‍ സ്വര്‍ണം വാരിക്കൂട്ടുകയാണ്. ഇതാ ഗുഹയടയാന്‍ അഞ്ചു സെക്കന്‍റുകൂടി. ഒരവസാന ശ്രമംകൂടി നടത്തിയവള്‍, ഗുഹയടയുന്നതുകണ്ട് പെട്ടെന്നു ചാടിയിറങ്ങി, വെളിയില്‍ വന്നു. ഗുഹയടഞ്ഞു. കൈയില്‍ ഒരു ചാക്കുനിറയെ സ്വര്‍ണം. പക്ഷേ കുഞ്ഞ് ഗുഹയ്ക്കകത്തായിപ്പോയി! ഇനി നിങ്ങള്‍ പറയുക, ആര്‍ ഇവളുടെ ജീവിതത്തില്‍ സ്വര്‍ഗ്ഗം കൊണ്ടുക്കൊടുക്കും? ചാക്കു കെട്ടുകണക്കിനു സ്വര്‍ണംകൊണ്ടു വാങ്ങിയെടുക്കാവുന്നതല്ല സ്വര്‍ഗ്ഗം. സ്വര്‍ഗ്ഗത്തിന്‍റെ സ്വച്ഛതയും സൗന്ദര്യവും നമുക്കു നല്‍കുന്നത് ലളിതമായ കാര്യങ്ങളാണ് - സഖിയുടെ കണ്ണുകളിലെ പ്രണയം, കുഞ്ഞിന്‍റെ ചുണ്ടിലെ പുഞ്ചിരി, കാറ്റില്‍ ഒഴുകി വീഴുന്ന ഒരില... ഇല്ല, ഇവയൊന്നും നമ്മള്‍ കാണുന്നില്ല, കേള്‍ക്കുന്നില്ല, അറിയുന്നില്ല. എന്നിട്ടു നമ്മള്‍ ഓടുകയാണ്, വിയര്‍ക്കുകയാണ്, ടെന്‍ഷനടിക്കുകയാണ്. ഒടുക്കം നമുക്കു സ്വന്തമാക്കാനാകുന്നത്  ചാക്കു നിറയെ സ്വര്‍ണം മാത്രമാണ്. പണത്തിനു മാത്രം നമുക്കൊരു പഞ്ഞവുമില്ല. പക്ഷേ, ബാക്കിയൊക്കെയ്ക്കും പഞ്ഞമാണ്. ജീവിതത്തിന്‍റെ അവസാനയറ്റത്തു എത്തുമ്പോഴേ നാം തിരിച്ചറിയൂ, ജീവിക്കാന്‍ മറന്നുപോയി എന്ന കാര്യം.
ഈ മണ്ണില്‍ വല്ലാതെ കിതയ്ക്കുന്ന മനുഷ്യന്‍റെ ആകെയുള്ള പ്രതീക്ഷ ആകാശത്തിലെ സ്വര്‍ഗ്ഗമാണ്. പക്ഷേ ഇവിടെ സ്വര്‍ഗത്തിന്‍റെ ലളിത സൗന്ദര്യങ്ങള്‍ അനുഭവിക്കാനാവാത്തവന് അവിടെയും പ്രതീക്ഷയ്ക്കു വകയില്ലെന്നാണ് ക്രിസ്തു പറയുന്നത്. ധനവാനും ലാസറിനും ഇടയിലുള്ള ഗര്‍ത്തം പരലോകത്തുവച്ച് പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഒന്നല്ല, ഇഹലോകത്ത് ജീവിച്ചിരുന്നപ്പോള്‍ അവര്‍ തമ്മിലുണ്ടായിരുന്ന അകലത്തിന്‍റെ തുടര്‍ച്ചയാണ്. ഹൃദയങ്ങള്‍ തമ്മിലുള്ള അകലമോ അടുപ്പമോ ആണു സ്വര്‍ഗ്ഗത്തെ നിര്‍ണയിക്കുന്നത്. സാര്‍ത്ര് നരകത്തെ എല്ലാ സുഖസൗകര്യങ്ങളുമുള്ള ഒരു മുറിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ അതാസ്വദിക്കാന്‍ നീ മാത്രമേയുള്ളൂ. ജീവന്‍റെ തുടിപ്പുകളോട് ഒരുവിധത്തിലും സംവദിക്കാനാകാതെ വരുന്ന അവസ്ഥയത്രേ നരകം.

രണ്ടുതരം ദുഃഖങ്ങളുണ്ടത്രേ:  ഒന്ന്, ആഗ്രഹിച്ചതൊന്നും കിട്ടാത്തതാണ്; മറ്റൊന്ന്, ആഗ്രഹിച്ചതെല്ലാം കിട്ടുന്നതാണ്. എല്ലാ അഭിലാഷങ്ങളും പൂര്‍ത്തിയായതിനുശേഷവും അവശേഷിക്കുന്നത് ഒരു ശൂന്യതയാണ്, വിരസതയാണ്. ഒരു രാജ്ഞിയെക്കുറിച്ച് കേട്ടിട്ടുണ്ട്: അവര്‍ക്കെല്ലാം ഉണ്ടായിരുന്നു - പണം, സൗന്ദര്യം, അധികാരം. എന്നിട്ടും വിരസമായിത്തോന്നി ജീവിതം. അതു മാറ്റാന്‍ അവള്‍ ചെയ്തതെന്തെന്നോ? അടിമപ്പെണ്ണുങ്ങളെ തന്‍റെ മുന്നില്‍ കൊണ്ടുവന്നുനിര്‍ത്തിയിട്ട്, അവരുടെ നഗ്നമായ മാറിടങ്ങളില്‍ സ്വര്‍ണസൂചികൊണ്ട് കുത്തും. അവര്‍ വേദനകൊണ്ടു പുളയുന്നതുകണ്ട് അവള്‍ പൊട്ടിച്ചിരിക്കുമായിരുന്നത്രേ. അത്രത്തോളമൊന്നുമില്ലെങ്കിലും ഒന്നു ചിരിക്കാന്‍ നമുക്കും എന്തെല്ലാം വേണ്ടിവരുന്നുണ്ട് -ഒരു കുപ്പി, ഹോട്ടലിലെ മുന്തിയ ഭക്ഷണം, ഇന്‍റര്‍നെറ്റിലെ ആഭാസങ്ങള്‍. അമേരിക്കയില്‍ പണിയെടുക്കുന്ന ഒരു ബന്ധു പറഞ്ഞ് അറിഞ്ഞതാണിത്: തിങ്കള്‍ മുതല്‍ വെള്ളിവരെ അവിടുത്തുകാര്‍ക്ക് മരണപ്പണിയാണ്. ശനിയും ഞായറുമാണ് ചിരിക്കാനുള്ള ദിവസങ്ങള്‍. അന്നൊന്നു ചിരിക്കാന്‍ അവര്‍ എങ്ങനെയും ശ്രമിക്കും. ഞായറാഴ്ച വൈകിട്ടു ചിരി നിര്‍ത്തിയാല്‍പിന്നെ അടുത്ത ശനിയാഴ്ചയേ അവര്‍ ചിരിക്കുവത്രേ. ഇന്ത്യയെ അമേരിക്കയാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുമ്പോള്‍, നമ്മുടെ ജീവിതശൈലി എത്തരത്തിലായിരിക്കുമെന്നതിന്‍റെ സൂചനകള്‍ ഇതില്‍ ഏറെയുണ്ട്.

ഉപഭോഗമേറുന്നതുകൊണ്ട് ജീവിതത്തിനു ഗുണപരമായ വ്യത്യാസമുണ്ടാകുന്നുണ്ടോ? ഒരു സര്‍വേയില്‍ കണ്ടെത്തിയത്, വാഷിംഗ് മെഷീന്‍ വീട്ടമ്മയുടെ ജോലി സമയം കുറയ്ക്കുന്നില്ലെന്നാണ്. അതുപയോഗിക്കാന്‍ തുടങ്ങുന്നതോടെ കൂടുതല്‍ തവണ അലക്കാനുള്ള പ്രവണതയുണ്ടാകുന്നു. പിന്നെ മെഷീന്‍ വൃത്തിയാക്കലിനും അനുബന്ധപരിപാടികള്‍ക്കുമായി വേറെയും സമയം ചെലവിടേണ്ടിവരുന്നു. സ്ഥിരം ടൈപ്പു ചെയ്യുന്നവര്‍ക്ക് വടിവൊത്ത കൈയക്ഷരം നഷ്ടപ്പെടുന്നു. കാല്‍ക്കുലേറ്റര്‍ ഒരുപാട് ഉപയോഗിക്കുന്നവര്‍ക്ക് കണക്കുകൂട്ടാനുള്ള കഴിവു കുറയുന്നു. വല്ലാതെ വയറുനിറഞ്ഞിരുന്നാല്‍ നിനക്കു കോട്ടുവായിടാനേ പറ്റൂ; ഒന്നു ചിന്തിക്കാനോ ഒരു പുസ്തകം വായിക്കാനോ ആകില്ല. ഇന്ന് 'നളിനി' എന്നു കേള്‍ക്കുമ്പോള്‍ കുമാരനാശാന്‍റെ 'നളിനി'യെയല്ല, "ഒരു വേശ്യയുടെ ആത്മകഥ" എഴുതിയ നളിനി ജമീലയെയാണു കുട്ടികള്‍ക്ക് ഓര്‍മ്മ വരുന്നതെന്ന് സുകുമാര്‍ അഴീക്കോട് നിരീക്ഷിക്കുകയുണ്ടായി. സ്വന്തം മകന്‍റെ യൗവനകാലംകൂടി ചോദിച്ചു വാങ്ങി ജീവിതം രമിച്ചു തീര്‍ത്ത യയാതിയെക്കുറിച്ച് നോവല്‍ എഴുതിയ വി. എസ്. ഖണ്ഡേക്കര്‍ പറയുന്നത്, ഭൗതികതയുടെ അതിപ്രസരവും ധാര്‍മ്മികതയുടെ അപച്യുതിയും ഒരുമിച്ച് കൊടികുത്തി വാഴുന്നതു കണ്ടില്ലായിരുന്നെങ്കില്‍ ആ നോവല്‍ എഴുതാന്‍ ആകുമായിരുന്നില്ലെന്നാണ്. ഒന്നുജീവിക്കാന്‍ എന്തെല്ലാമാണു നമുക്കു വേണ്ടിവരുന്നത്? ഹെയര്‍ഡ്രയര്‍, പെര്‍ഫ്യുംസ്, ബാലിസ്റ്റിക് മിസൈല്‍സ്. ഇവയൊക്കെ സ്വന്തമാക്കാന്‍ നാം നെടുനീളം അദ്ധ്വാനിക്കുന്നു, ലോണെടുക്കുന്നു, ലോട്ടറിയെടുക്കുന്നു, നേര്‍ച്ചയിടുന്നു,  കൈക്കൂലി കൊടുക്കുന്നു, പാദസേവ ചെയ്യുന്നു. എത്ര ശുഷ്കമാണ് നമ്മുടെ ജീവിതം!

ഒരു സാധാരണ കര്‍ഷകകുടുംബം ഒരുപാട് അധ്വാനിച്ച്, പണമുണ്ടാക്കി, വലിയൊരു വീടുണ്ടാക്കി. അവിടെ താമസിക്കാന്‍ തുടങ്ങിയതോടെ പക്ഷേ കാര്യങ്ങള്‍ മാറിമറിയുകയാണ്. കുഞ്ഞുമകള്‍ പെന്‍സില്‍ കൊണ്ടു ഭിത്തിയില്‍ വരയ്ക്കുമ്പോള്‍, അവള്‍ക്കെതിരേ ഭര്‍ത്സനം. കുഞ്ഞുമകന്‍ ചെരിപ്പിട്ടു കയറി വരുമ്പോള്‍ അവനെതിരേ ആക്രോശം. എല്ലാറ്റിനും എവിടെയും നിയന്ത്രണം. ഒരിക്കല്‍ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍, അവന്‍ പറയുകയാണ്. "ശ്ശോ! അമ്മേ, നമുക്കാ പഴയ വീടുതന്നെ മതിയായിരുന്നല്ലേ?" വീടുണ്ടാകുന്നത് ഇഷ്ടികയും മാര്‍ബിളും കൊണ്ടല്ല, പ്രണയവും പൊട്ടിച്ചിരികളും ശാന്തതയും കൊണ്ടാണ്. അത്തരമൊരു വീടിനെ സ്വപ്നമെങ്കിലും കാണാനാകുമോ നമുക്ക്? ഒരുപാട് പച്ചപ്പും ഫലവൃക്ഷങ്ങളും കിളികളും അണ്ണാന്‍കുഞ്ഞുമുള്ള ഒരിടത്ത് ഒരു ചെറിയ വീട്. അവിടെ പ്രണയിക്കുന്ന, ചിരിക്കുന്ന, പാടുന്ന കുറെ മനുഷ്യര്‍... പക്ഷേ, ഇന്നു നമ്മുടെ വീടുകള്‍ ചുട്ടുപൊള്ളുന്നുവല്ലോ.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts