news-details
സഞ്ചാരിയുടെ നാൾ വഴി
പലപ്പോഴും അങ്ങനെയാണ്, വന്‍കരകളും വന്‍മലകളും പിളര്‍ന്ന് അകന്നുപോവുക. അത്തരം ഒരു ചലച്ചിത്രം പോലുമുണ്ട്Mountains may depart.. ആര്‍ക്കെല്ലാമാണ് കാലം നഷ്ടപ്പെട്ടത്. ചിലപ്പോള്‍ അസഹ്യതകള്‍ക്ക് ലഭിക്കുന്ന ആശ്വാസവുമാകാ മത്. പക്ഷേ, തിരിച്ചറിയാതെ പോകുന്ന ശീതസമര ങ്ങള്‍ ഉറഞ്ഞ് ഉറഞ്ഞ് മഞ്ഞുമലകളായി മാറുന്ന വിധത്തില്‍ വേദനാജനകമാണ്. ഇരുപതുവര്‍ഷം മുമ്പ് ഡിവോഴ്സുകള്‍ അത്ര സാധാരണങ്ങളായിരു ന്നില്ല. ചില വീണ്ടുവിചാരങ്ങള്‍ അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയായിരിക്കണം. അല്ലെങ്കില്‍ അത്തരമൊരു സാദ്ധ്യതയ്ക്ക് ശേഷമുള്ള ശൂന്യതകളെ ഭയന്നായിരിക്കണം. 
 
ഇന്ന് കുടുംബക്കോടതികളില്‍ നിന്ന് വരുന്നവര്‍ സന്തുഷ്ടരാണോ? ചെറിയ ചെറിയ പൊട്ടിച്ചിതറലു കള്‍, മനസ്സില്‍ കുമിഞ്ഞ് പൊട്ടിപ്പുറപ്പെടുന്ന മഹായുദ്ധങ്ങള്‍ പോലെയാണ് വിവാഹമോചനത്തി ലേക്കുള്ള യാത്രകള്‍. ആ വാക്കില്‍ തന്നെ ഒരനീതിയുണ്ട്. ഒടുവില്‍ നേടിയതെന്ത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നുണ്ടാവാം. മറ്റാര്‍ ക്കും മനസ്സിലാകാത്ത വിധം പങ്കുവെച്ച് പോകുന്ന കുഞ്ഞുങ്ങള്‍. അവരുടെ സാഹോദര്യം നഷ്ടപ്പെട്ടു പോകുന്ന ബാല്യകൗമാരങ്ങള്‍. ഏതു യുദ്ധത്തിലും ബലികഴിക്കപ്പെടുന്നത് കുഞ്ഞുങ്ങളുടെ ജീവിത മാണ്. ഓര്‍മ്മകളില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ല. പ്രകൃതി എല്ലാത്തിനും ചില പ്രിന്‍റുകള്‍ അവശേഷിപ്പിക്കും. വിശേഷിച്ചും ശരീരത്തിലെ മുദ്രകള്‍. എവിടെയൊക്കെയോ സ്നേഹത്തിന്‍റെ വീഞ്ഞ് ഇല്ലാതെയാവുന്നു. സൂക്ഷിച്ചു വായിച്ചാല്‍ പുതിയ നിയമം മുഴുവന്‍ ധ്വനികള്‍ ചിതറിക്കി ടക്കുന്ന കവിതയാണ്. യേശുവിന്‍റെ പരസ്യജീവിതം ആരംഭിക്കുന്നത് തന്നെ ഒരു കല്യാണ വീട്ടില്‍നി ന്നാണ്. വിവാഹവിരുന്നുകളില്‍ പുതിയ ബന്ധങ്ങ ളാണ് ആഘോഷിക്കപ്പെടേണ്ടത്. എന്നാല്‍ ബന്ധ ങ്ങള്‍ അണഞ്ഞുയെന്നതിന്‍റെ അപായ സൂചനകള്‍ യേശു കാണുന്നുണ്ട്. നോക്കി നില്‍ക്കുമ്പോള്‍ അവരുടെ വീഞ്ഞ് ഇല്ലാതെ പോകുന്നു. ഒരു മിന്നല്‍പോലെ ലഹരി നല്‍കിയ അനുഭവങ്ങ ളൊക്കെ പച്ചവെള്ളമായി മാറിക്കൊണ്ടിരിക്കു കയാണ്. ഒരിക്കല്‍ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ സന്ധ്യ എല്ലാവരുടെയും ഓര്‍മ്മകളില്‍ ഉണ്ടാവും. ഹാവൂ. ചെറിയ ഒരു നോട്ടം, സ്പര്‍ശം, ആദ്യമായി വിളമ്പിയ ഭക്ഷണം, ഒരുമിച്ചുള്ള യാത്രകള്‍... പിന്നീടാണ് അതെല്ലാം ഓര്‍മ്മത്തെറ്റു കളായി മാറുന്നത്. പരിണയത്തിന്‍റെ കൂടാരത്തിനു പുറത്തുനിന്ന് സങ്കല്പിച്ചെടുക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പച്ചവെള്ളമായി, വൈകാതെ ശൂന്യമായി തീര്‍ന്ന പാത്രമായി കൂപ്പുകുത്തുക യാണ്. മനസ്സില്‍ ഊഷരമായ മണല്‍ക്കാടുകള്‍ വളരുകയാണ്. കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ട മേഖലയാണ് വിവാഹമെന്ന് തോന്നുന്നു.
 
ഹിമപാത ങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം രക്ഷിച്ചെടുക്കേ ണ്ടതുണ്ട്. ഭൂമിയെ ഞാന്‍ തീയിടാന്‍ വന്നു എന്നൊക്കെ മുപ്പത്തിമൂന്ന് വയസ്സുള്ള ചെറുപ്പക്കാരന്‍ പറഞ്ഞ് നടക്കുമ്പോള്‍ ഓര്‍മ്മിക്കണം, തണത്തുകൊ ണ്ടിരിക്കുന്ന ദാമ്പത്യത്തിലേക്ക് പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും തീയിടുക എന്ന ധര്‍മ്മത്തെക്കു റിച്ചാണത്. എവിടെയൊക്കെയാണ് മനുഷ്യന്‍ ഉത്കണ്ഠയോടെ അലയുന്നത് അവിടെയൊക്കെ ആ മരപ്പണിക്കാരനും ആശങ്കയോടെ അലയുന്നുണ്ട്. ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ 'അഗ്നിസാക്ഷി' ബന്ധങ്ങളുടെ തിരിച്ചറിയപ്പെടാതെ പോയ സംഘര്‍ഷങ്ങളിലേക്ക് ആഴ്ന്നുപോയ ഒരു പുസ്തക മാണ്. പിന്നീട് സിനിമയായപ്പോഴും ആ എലിമെന്‍റിനു തന്നെയാണ് പ്രാധാന്യം ലഭിച്ചിരിക്കുന്നതെന്ന് തോന്നി. സ്ത്രീയുടെ വിപ്ലവകരമായ ജീവിതമെന്ന പേരില്‍ ആഘോഷിക്കപ്പെട്ട ആ പുസ്തകത്തിനു ള്ളില്‍ അന്തര്‍ജ്ജനം കാത്തുവെച്ച സൂചനകള്‍ ഇക്കാലത്തേക്ക് വേണ്ടിയാണ്. ബന്ധങ്ങള്‍, ബന്ധനങ്ങളായി മാറിയപ്പോള്‍ ആര്‍ക്കൊക്കെയോ വേണ്ടി നിശബ്ദജീവിതം നയിച്ച ഉണ്ണിനമ്പൂതിരി മരണത്തോളം സൂക്ഷിച്ചത് അയാള്‍ അണിയിച്ച താലിയായിരുന്നു. അത് മറന്നുകഴിഞ്ഞ ഒരു കാലത്തിന്‍റെ മുദ്രയാണ്. ദേവകി ബനനായി മാറിയ തേതിക്കുട്ടി അത് ഗംഗയില്‍ ഒഴുക്കുന്നുണ്ട്. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടിയാണ് കാലം കഴിച്ചത്. നിശ്ചയമായും അവരുടെ മനസ്സിലൂടെ ഇത് കടന്നുപോകുന്നുണ്ട്. സമയം ആരുടെ പിടിവാശികള്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. 
 
'ഫിഡ്ലര്‍ ഇന്‍ ദ റൂഫ്' എന്ന സംഗീതനാട കമുണ്ട്. പിന്നീട് അത് ചലച്ചിത്രമായി. ഇരുപത്തഞ്ച് വര്‍ഷം ഒരുമിച്ച് കഴിഞ്ഞ ദമ്പതികള്‍. ഒരു ദിവസം അയാള്‍ ചോദിക്കുകയാണ് - "നീയെന്നെ സ്നേഹിക്കുന്നുണ്ടോ?" ആ സ്ത്രീ നടുങ്ങിപ്പോകുന്നു. ഇത്രയും വര്‍ഷങ്ങള്‍ അയാള്‍ക്ക് ഭക്ഷണം വെച്ചുവിളമ്പിയ, ഒപ്പം അന്തിയുറങ്ങിയ ഒരാളോട് അങ്ങനെ ചോദിക്കുന്ന തിന്‍റെ യുക്തി അവള്‍ക്ക് തീരെ മനസ്സിലാവുന്നില്ല. ഇത് സ്നേഹമല്ലെങ്കില്‍ മറ്റെന്താണ്! അപ്പോള്‍ അയാള്‍ ചോദിക്കുന്നത് നീ സനേഹിക്കുന്നുണ്ടോ എന്നു തന്നെയാണ്. ഉവ്വ്. സ്നേഹിക്കുന്നുണ്ടാവും. ക I suppose!   കാല്‍നൂറ്റാണ്ടിനുശേഷം  ഇതത്ര പ്രസക്തമായ ചോദ്യമാണോയെന്നറിയില്ല. എങ്കിലും, ഒരുറപ്പ് ഒരു ധൈര്യം - ഒരുമിച്ച് ജീവിക്കേണ്ട മനുഷ്യര്‍ക്കിടയില്‍ എപ്പോഴും ഈ ഉറപ്പ് ഉണ്ടാക്കിയെടുക്കേണ്ട ബാദ്ധ്യതയുണ്ട് പുരുഷ ന്‍റെയും സ്ത്രീയുടെയും ഇടയില്‍  ആര്‍ദ്രമായ ബന്ധങ്ങളുടെ കനല്‍ ഇനിയും എരിയേണ്ടതുണ്ട്. വി.ജെ. ജയിംസിന്‍റെ പ്രണയാപനിഷദ് എന്ന കഥ അത്തരം സാദ്ധ്യതകളെ കണ്ടറിയുന്നുണ്ട്. മദ്ധ്യവയസ്സിലെത്തുന്ന ദമ്പതികള്‍ക്കിടയില്‍ അകാരണമായ മടുപ്പിന്‍റെ ഉള്‍ക്കാടുകള്‍ വളര്‍ന്നു വരുമ്പോള്‍ അയാളുടെ ഓപ്ഷന്‍ ഭാര്യയെ പ്രണയിച്ചു തുടങ്ങുകയാണ്. സില്ലിയായി തോന്നാമെങ്കിലും അത്തരം പ്രണയാനുഭവങ്ങള്‍ മാഞ്ഞുപോകുന്ന കാലം എന്നത് ഭീതിദമാണ്. തേച്ചു മിനുക്കാതെ ക്ലാവുപിടിക്കുന്ന പാത്രങ്ങളുടെ കലമ്പലുകള്‍ അലോസരപ്പെടുത്താതിരിക്കാന്‍ ശുദ്ധീകരണം ആവശ്യമാണ്. നിരന്തരം നവീകരിക്കപ്പെടുകയെന്നത് പ്രകൃതിതത്ത്വമാണ്.
 
ദാമ്പത്യത്തെക്കുറിച്ച് വേദപുസ്തകം പറയുന്ന ചെറിയൊരു വചനം ഓര്‍മയിലുണ്ട്. ഉല്‍പ്പത്തി 2-ല്‍ പറയുന്ന ചെറിയൊരു വരി. "അതിനാല്‍ പുരുഷന്‍ മാതാപിതാക്കന്മാരെ വിട്ട് ഭാര്യയോടൊപ്പം ചേരുകയും അവര്‍ ഒരു ശരീരമായി മാറുകയും ചെയ്യും." പുതിയ നിയമത്തില്‍ ഇതാവര്‍ത്തിക്കപ്പെടു ന്നുണ്ട്.  യേശുവിന്‍റെ തന്നെ അധരങ്ങളില്‍ നിന്ന് രണ്ട് തവണ. പഴയ നിയമത്തില്‍ നിന്ന് ഉദ്ധരണി കള്‍ പറയുന്നത്, യേശുവിന്‍റെ രീതിയല്ലാതിരുന്നിട്ടു പോലും. ഈ ചെറിയ വരിയില്‍ പരിണയത്തിന്‍റെ സത്ത കിടപ്പുണ്ട്. ആ ദിശയില്‍ ഒരു നല്ല വായനകിട്ടി. അതിലെ മൂന്നു പദങ്ങളും പ്രധാനപ്പെട്ട താണ് - ഉപേക്ഷിക്കുക, ഒന്നാവുക, ഒരേ ശരീരമാ വുക. ഇവ താക്കോല്‍ വാക്കുകള്‍ തന്നെയാണ്. ഒരിക്കലും അവസാനിക്കാത്ത പ്രണയോത്സവങ്ങ ളുടെ മേച്ചില്‍പ്പുറങ്ങളിലേക്കാണ് ഈ പദങ്ങളുമായി അവര്‍ പ്രവേശിക്കേണ്ടത്. 
 
എങ്ങനെയാണ് ഉപേക്ഷിക്കേണ്ടത്. പുതിയൊര ദ്ധ്യായം ആരംഭിക്കാന്‍ പോവുകയാണ്. ജീവിതത്തി ലേക്ക് പുതിയൊരാള്‍  വരുന്നു. ഒരു തരത്തില്‍ ഒരു മറുപിറവി തന്നെയാണ്. പുതിയ ബന്ധത്തില്‍ വരുന്ന ആ വ്യക്തിക്ക് തന്നെയാണ് പ്രയോരിറ്റി. മാതാപിതാക്കന്മാരെ ഉപേക്ഷിക്കുകയെന്നാല്‍ മനസ്സുകൊണ്ടവരെ കൈവിട്ടുകളയുക എന്നര്‍ത്ഥ മൊന്നുമില്ലല്ലോ. മറിച്ച് അവളിലേക്ക് ഏകാഗ്രമാകട്ടെ എന്ന ക്ഷണമാണത്. അതിന് ഇന്നലെകള്‍ തടസ്സമാ വരുത്. ചില ശീലങ്ങളെയും, സങ്കല്പങ്ങളെയും, ആകുലതകളെയും, മുന്‍വിധികളെയും, അവശതക ളെയും ഒക്കെ അഴിച്ചുവെച്ചു വേണം ഇതിലേക്ക് പ്രവേശിക്കേണ്ടത്. ചില ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടിയെ ആ ഗോത്രം മുഴുവന്‍ നിറകണ്ണുകളുമായി ഗ്രാമാതിര്‍ത്തിവരെ പിഞ്ചെല്ലുന്ന കാഴ്ചകളുണ്ട്. ഒരു വല്യ കാലഘട്ടം ആ അതിര്‍ത്തിക്കപ്പുറം ഉപേക്ഷിക്കുകയാണ് എന്ന തോന്നല്‍. പെണ്‍കുട്ടി തന്‍റെ ഭൂതകാലം ഉപേക്ഷിക്കുന്ന സാഹചര്യങ്ങള്‍ എത്രയെത്ര... അവനത്ര അതിന് ധൈര്യപ്പെടുന്നില്ല. 
 
 ചില ബംഗാളി സിനിമകളില്‍ കണ്ടിട്ടുണ്ട്, വിവാഹിതയാകുന്നതുവരെ സാരിത്തലപ്പില്‍ സൂക്ഷിച്ചിരുന്ന സ്വന്തം വീടിന്‍റെ താക്കോല്‍ക്കൂട്ടം വിവാഹശേഷം പടി കടന്നുപോകുമ്പോള്‍ തിരിഞ്ഞു നോക്കാതെ പുറകിലേക്ക് എറിഞ്ഞു കളയുന്നത്. അതൊരു സൂചനയാണ്. ജീവിതത്തിന്‍റെ ഒരു കാലം അവസാനിച്ചിരിക്കുന്നുവെന്ന്. ഉപേക്ഷിക്കല്‍ എന്ന വാക്കില്‍ നിന്നാണ് ദാമ്പത്യവിചാരങ്ങളൊക്കെ ആരംഭിക്കേണ്ടത്
 
ഒട്ടിച്ചേര്‍ന്ന മനുഷ്യര്‍ക്ക്, സെപ്പറേഷന്‍ അസാദ്ധ്യമാണ്. ഏതെങ്കിലും തരത്തില്‍ അതിന് ശ്രമിച്ചാല്‍ അതു രണ്ടായി അടരില്ല. ഒട്ടിച്ച കടലാസുപോലെ പരിക്കുകളോടെ കീറിപ്പോവുക യേയുള്ളൂ. അത്രയും തീവ്രമായ അടുപ്പത്തെക്കു റിച്ചാണ് വേദപുസ്തകം പറയുന്നത്. ഒരു തരം exclusiave intimacy.  ദാമ്പത്യമെന്നത് ഒരു സാദ്ധ്യതയുടെ പേരാണ്. അതില്‍ പരസ്പരം കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം സമയാണ്. എത്ര പിശുക്കരാണ് നമ്മള്‍!
 
ചില ബന്ധങ്ങള്‍ അങ്ങനെയാണ്. തീവ്രമായ സ്നേഹത്തിന്‍റെ കണ്ണികളാല്‍ പിരിയാനാവാത്ത വിധത്തില്‍ ബലിഷ്ഠമായി തീരും. റ്റുഗദര്‍നെസ്സ് അത്തരം ഒരനുഭവമാണ്. ഏകാന്തതയെന്ന പുരാതനമായ ദുഃഖത്തെ മറികടക്കുന്ന ഒന്ന്. മറ്റൊന്നിനും അതിനെ സഹായിക്കാനാവില്ല. രണ്ടുപേര്‍ ഒരേ ദിശയിലേക്ക് വരുന്നു, ഒരേ കാഴ്ചപ്പാടുള്ളവരാകുന്നു. പ്രണയത്തിന്‍റെ കൊടുങ്കാറ്റുകള്‍ ഉള്ളടക്കം ചെയ്ത അപൂര്‍വ്വാനുഭവ മായിരുന്നു ചുള്ളിക്കാടിന്‍റെ ഒരു വിവര്‍ത്തന കവിത. പ്രണയം.... ഏക ദൃശ്യത്തെ ഉറ്റുനോക്കുന്ന മൂകമാം രണ്ട് കണ്ണുകള്‍... വാസ്തവത്തില്‍ ഒരേ കുരിശിന്‍റെ നീര്‍ത്തിയ രണ്ട് കൈകള്‍ നാം. ഈ വെളിച്ചത്തി ലേക്ക് എത്ര  ചുവടുകള്‍ നടക്കേണ്ടതുണ്ട്....?

You can share this post!

ദൈവം നമ്മോടു കൂടെ

ബോബി ജോസ് കപ്പുച്ചിന്‍
അടുത്ത രചന

വിലാപത്തിന്‍റെ പുസ്തകം

ബോബി ജോസ് കട്ടികാട്
Related Posts