news-details
കവർ സ്റ്റോറി

സാമൂഹികസാഹചര്യങ്ങളും മാനസികാരോഗ്യവും

മാനസികാരോഗ്യ പരിചരണം വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ചങ്ങലകളില്‍ കിടന്ന മാനസികാസ്വാസ്ഥ്യമുള്ള ആളുകളെ ചങ്ങലകളില്ലാത്ത ലോകത്തിലേക്ക് നയിച്ച ഡോ. ഫിലിപ്പ് പീനല്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങള്‍ നൂറ്റാണ്ടുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ചെറിയ മാറ്റങ്ങള്‍ എങ്കിലും കൊണ്ടുവരാന്‍ ഉപകരിച്ചു. മറ്റ് ആരോഗ്യമേഖലകളില്‍ വന്ന ശാസ്ത്രീയ മുന്നേറ്റങ്ങളും നവീന ഗവേഷണങ്ങളും മാനസികാരോഗ്യരംഗത്ത് വന്നില്ല എന്നത് ഒരു വസ്തുതയാണ്. മാനസികരോഗികളുടെ അവകാശസംരക്ഷണത്തിനായി വന്ന ദേശീയ മാനസികാരോഗ്യനിയമം - 1987, മാനസികരോഗികളുടെ ഉന്നമനത്തിനായും അവകാശസംരക്ഷണത്തിനായും നിലനിന്നില്ല എന്ന തിരിച്ചറിവില്‍ 2017ല്‍ പുതിയ നിയമം നിലവില്‍ വരുകയും രോഗികളുടെ അവകാശങ്ങള്‍ കുറേക്കൂടി ഉയര്‍ത്തിപ്പിടിക്കും എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു. 

ചരിത്രാതീതകാലം മുതല്‍ത്തന്നെ മാനസികരോഗികള്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ഗണമായി നിലനിന്നിരുന്നു. പാശ്ചാത്യപൗരസ്ത്യ സംസ്കാരങ്ങള്‍ എല്ലാംതന്നെ മാനസികരോഗികളെയും വൈകല്യം ഉള്ളവരേയും രണ്ടാംതരം പൗരന്മാരായി പരിഗണിച്ചിരുന്നു. ഇതിന്‍റെ പ്രതിഫലനം എന്നവണ്ണം ഇരുപത്തിഒന്നാം നൂറ്റാണ്ടിലും അത്തരം ആളുകള്‍ സമൂഹത്തില്‍ വിവേചനവും അപമാനവും നേരിടേണ്ടിവരുന്ന നേര്‍ക്കാഴ്ച നമുക്ക് അപരിചിതമല്ല. 

രോഗനിദാനശാസ്ത്രം കാലാകാലങ്ങളായി പാരമ്പര്യത്തെയും തലച്ചോറിന്‍റെയോ, നാഡിവ്യവസ്ഥകളുടെയോ മറ്റും ജീര്‍ണ്ണതയോ അസന്തുലനാവസ്ഥയും മറ്റും രോഗകാരണങ്ങളായി വിശേഷിപ്പിച്ച്, മാനസികരോഗികള്‍ക്ക് ഔഷധചികിത്സമാത്രം മതിയെന്ന സിദ്ധാന്തത്തില്‍ നിലനിന്നു. പക്ഷേ അതില്‍ നിന്നുള്ള ഒരു മാറ്റം പ്രകടമായത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ എറ്റില്‍ ഡെര്‍ക്കിമിനെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ തുടങ്ങിവെച്ച സിദ്ധാന്തങ്ങള്‍ ചുവടുപിടിച്ച് പിന്നീടു വന്ന പല ഗവേഷണങ്ങളും ആണ്. സാമൂഹ്യപരമായ കാരണങ്ങളാല്‍ മാനസികാരോഗ്യത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുമെന്ന തിരിച്ചറിവ് വൈകിയെങ്കിലും ഇപ്പോള്‍ അംഗീകരിക്കപ്പെടുവാന്‍ തുടങ്ങി. രോഗനിര്‍ണയത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ പാരമ്പര്യം, ജീവശാസ്ത്രപരമായ കാരണങ്ങള്‍ എന്നീ കാര്യങ്ങള്‍ മാനസികരോഗ തുടക്കത്തിന്‍റെ കാരണങ്ങള്‍ അല്ല എന്ന് തള്ളിക്കളഞ്ഞാല്‍, പിന്നീട് മുന്‍പന്തിയില്‍ നില്‍ക്കുക സാമൂഹ്യപരമായ കാരണങ്ങള്‍ ആവാം. 

രോഗത്തിന്‍റെ  ഹേതു മാത്രമല്ല, രോഗിയുടെ സൗഖ്യവും പുനരധിവാസവും ഒരു വലിയ അളവുവരെ നിര്‍ണ്ണയിക്കുന്നതും രോഗം വഷളാകാതെ സൂക്ഷിക്കുവാനും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും ഇടപെടല്‍ വളരെ ആവശ്യമാണ്. മാനസികരോഗി എന്ന് മുദ്രകുത്തി സമൂഹത്തില്‍ നിന്ന് ഏല്‍ക്കുന്ന അപമാനം പലപ്പോഴും ഒരു വ്യക്തിയുടെയും അവരുടെ കുടുംബത്തിന്‍റെയും ശിഥീലികരണത്തില്‍ കലാശിക്കാം. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് സമൂഹവും കുടുംബവും ഒത്തൊരുമയോടെ പുലര്‍ത്തുന്ന കരുതലും ജാഗ്രതയും മാനസികരോഗികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും കേരളത്തില്‍ നാം കണ്ടിട്ടുണ്ട്.

കേരളത്തില്‍ ഇംഹാന്‍സ് കോഴിക്കോട് നടത്തിയ, ദേശീയ മാനസികാരോഗ്യ സര്‍വ്വേ 2015-16, ദേശീയ ലഹരി ഉപയോഗ സര്‍വ്വേ 2017-18 എന്നീ സര്‍വ്വേകളില്‍ നേരിട്ട വലിയ പ്രതിബന്ധമായിരുന്നു, തനിക്കോ തന്‍റെ കുടുംബത്തിലോ ആര്‍ക്കെങ്കിലും മാനസികാസ്വാസ്ഥ്യമോ ലഹരിയുടെ അടിമത്വമോ ഉണ്ട് എന്ന് അംഗീകരിക്കുവാനോ, തുറന്നു പറയുവാനോ ഉള്ള താത്പര്യമില്ലായ്മ. 

'സാമൂഹ്യസാമ്പത്തിക ഭദ്രത കുറയുന്നത് മാനസികാരോഗ്യ സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്നു' എന്ന് ഇംഹാന്‍സ് കോഴിക്കോട്ട് പുറത്തിറക്കിയ ദേശീയ മാനസികാരോഗ്യ സര്‍വ്വേയുടെ കേരളത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമുള്ള വ്യക്തികളുടെ മാനസികാരോഗ്യ പുരോഗതി നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വ്യക്തികള്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് അകന്ന് വ്യക്തികേന്ദ്രീകൃത ജീവിതം നയിക്കുന്ന സാഹചര്യങ്ങളും ഉള്‍വലിഞ്ഞ് സ്വയം രൂപീകരിച്ച ചട്ടക്കൂടുകളില്‍ ഒതുങ്ങുന്ന പ്രവണതയും വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. കുടുംബങ്ങളുടെ ശിഥീലികരണം ശരിയായ രീതിയില്‍ അപഗ്രഥിക്കാതിരിക്കുകയും ശാസ്ത്രീയമായി വൈദഗ്ദ്ധ്യമുള്ളവരാല്‍ പരിഹരിക്കപ്പെടാതെയും പോകുന്നത് കുടുംബബന്ധങ്ങളുടെ ദൃഢത നഷ്ടപ്പെടുവാന്‍ ഇടവരുത്തുന്നു
 
മതചിന്തകളും ആത്മീയതയും മാനസികാരോഗ്യത്തെ പരിപോഷിപ്പിക്കുന്നു എന്ന് ചില ഗവേഷണങ്ങള്‍ പറഞ്ഞുവെയ്ക്കുമ്പോഴും അമിതമായ ആത്മീയത, ചില ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ അതിലുപരി അനുയായികളുടെ മേല്‍ അടിച്ചേല്പിക്കുന്ന ചില തീവ്രമതസിദ്ധാന്തങ്ങളും മാനസികാസുഖങ്ങളുടെ തീവ്രത കൂട്ടുകയും ചികിത്സയെ തന്നെ ഫലപ്രദമല്ലാതെ ആക്കുകയും ചെയ്യുന്നു. 
 
മാനസികാസുഖങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ-മത സംഘടനകള്‍ ഏറ്റെടുക്കേണ്ടത് ഈ നൂറ്റാണ്ടിന്‍റെ വലിയ ആവശ്യമാണ്. ശാരീരികാസുഖങ്ങളുടെ പ്രതിരോധത്തിലും ചികില്‍സയിലും ഇത്തരം ഇടപെടല്‍ കാലാകാലങ്ങളായി സംഘടനകള്‍ നടത്തിവരുന്നുണ്ട്. തുറന്ന് പറയാന്‍ കഴിയാതെ, സമൂഹത്തില്‍നിന്ന് അകന്ന് കഴിയേണ്ടിവരുന്ന ആളുകളുടെ ചികിത്സയും പുനരധിവാസവും ഏറ്റെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ജോലി തേടി പല സ്ഥലങ്ങളിലും കയറി ഇറങ്ങുമ്പോള്‍ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്നും ചികിത്സയില്‍ ആണെന്നും തുറന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് അവരോടുള്ള മനോഭാവം മോശമാണ് എന്ന കാര്യം വ്യക്തിപരമായി പലപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 
 
മതങ്ങളുടെയും മതപുരോഹിതന്മാരുടെയും സഹായങ്ങള്‍ മാനസികരോഗചികിത്സയില്‍ സഹായഘടകമാണെങ്കിലും ശാസ്ത്രീയ ഇടപെടല്‍ വേണ്ട സമയത്തും സന്ദര്‍ഭങ്ങളിലും, അവിദഗ്ദ്ധരായ ചിലരുടെ 'ചികിത്സ'യും ഇടപെടലും ഗുണത്തേക്കാള്‍ ദോഷമേ ഉണ്ടാക്കൂ.
 
സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധുവിന്‍റെ മരണം ഒരു വിവാദകൊലപാതകം എന്ന് മനപ്പൂര്‍വ്വം മറന്നിരിക്കുമ്പോള്‍ വിഴിഞ്ഞം സ്വദേശിയായ വിനുവിന്‍റെ മരണം, മാനസികരോഗി ആണെന്ന ഒറ്റക്കാരണത്താല്‍ കൊലപാതകത്തില്‍, അതും സ്വന്തം ബന്ധുക്കള്‍ ചെയ്തിരിക്കുന്നു എന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നതാണ്. സമൂഹവും വ്യക്തികളും ഈ അസുഖത്തോട് പുലര്‍ത്തുന്ന നിസംഗതയും അവഗണനയും അറിവില്ലായ്മയില്‍ നിന്നാണെന്ന് മാത്രം പറഞ്ഞൊഴിയാന്‍ ആകില്ല.
 
ഉയര്‍ന്ന വിദ്യാഭ്യാസനിലവാരമുള്ള കേരളസമൂഹം, എന്തുകൊണ്ട് ഉയര്‍ന്ന ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും എന്തുകൊണ്ട് ഈ അന്തരം വരുന്നു എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. രോഗാതുരമായ സമൂഹത്തില്‍ രോഗാതുരമായ ചിന്തകളും എത്തിപ്പെടാന്‍ കഴിയാത്ത ലക്ഷ്യങ്ങളും വളഞ്ഞ വഴികളും തേടുമ്പോള്‍ ഇതിലെല്ലാം ഉപരിയായി സമ്പത്ത് മാത്രം എന്നും നിലനില്‍ക്കുമെന്നും അതിലേക്കായ് ഏതു മാര്‍ഗവും സ്വീകരിക്കാം എന്ന മൂഢചിന്തകളും നമ്മെ നയിക്കുമ്പോള്‍, മാനസികരോഗം നമ്മുടെ വഴിയെ വരുന്നു. മറ്റുള്ളവരുടെ കണ്ണീരുകള്‍ക്കും വേദനകള്‍ക്കും കല്‍പ്പിക്കാതിരിക്കുന്ന വില അവരുടെ ജീവന്‍റെ വിലയാണ്. ഇതിനാല്‍തന്നെ ഒരു പരിധിവരെയും മാനസികരോഗം സമൂഹത്തില്‍ അടിഞ്ഞുകൂടിയ മാലിന്യ മനസുകളുടെ സൃഷ്ടിയായി വിശേഷിപ്പിക്കാം.
 
നാം ജീവിക്കുന്ന സമൂഹത്തില്‍ നമ്മുടെ കണ്‍മുമ്പിലാണ് നമ്മുടെ ആളുകള്‍ മാനസികാസ്വാസ്ഥ്യം നിമിത്തം മോശമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നത്. കൈത്താങ്ങുകള്‍ ശരിയായ സമയത്ത് അവര്‍ക്ക് നല്‍കിയാല്‍ രോഗം പ്രതിരോധിക്കുവാന്‍ സാധിക്കും. സാമൂഹ്യബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുക, കൂട്ടായ്മകള്‍, സാമൂഹ്യകൂടിക്കാഴ്ചകള്‍, കലാസാംസ്കാരിക പ്രവൃത്തികള്‍ സംഘടിപ്പിക്കുക എന്നിങ്ങനെ തുടങ്ങി ഒറ്റപ്പെട്ട ആളുകളെ അടുത്തുപിടിക്കാനുള്ള പ്രയത്നങ്ങള്‍ ഏകോപിപ്പിക്കാന്‍ സമൂഹങ്ങളില്‍തന്നെ നമുക്ക് സാധിക്കും. 
 
ഒത്തൊരുമയുടെ, പരസ്പര സഹകരണത്തിന്‍റെയും യോജിപ്പിന്‍റെയും ഐക്യത്തിന്‍റെയും കൂട്ടായ്മകള്‍ മാനവരാശിയുടെ പരിപൂര്‍ണ്ണ ആരോഗ്യം ഉറപ്പുവരുത്തും. മാനസികാരോഗ്യം ഇല്ലാതെ പരിപൂര്‍ണ ആരോഗ്യം ഇല്ല എന്ന് ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച ആശയവും ഇതുതന്നെ ആണ്.    
 
കുര്യന്‍ ജോസ്‍
PhD Scholar., TISS, Mumbai
Psychiatric Social Worker, IMHANS,
Kozhikode

You can share this post!

അനുസരിച്ച് അപചയപ്പെടുമ്പോള്‍

ജിജോ കുര്യന്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts