news-details
കവർ സ്റ്റോറി

മതം : ബഹുസ്വരതയും സാഹോദര്യവും

താരതമ്യേന പരസ്പരം ബഹുമാനത്തോടെയും സഹകരണത്തോടെയും ജീവിച്ചുവന്ന ഒരു ജനതയാണ് കേരളത്തിലേത്. എന്നാല്‍ ഇവിടെ ഇന്ന് കൃത്യമായി ചില അജണ്ടകളോടെ "മതവത്ക്കരണം" നടക്കുന്നുണ്ടോ?
 
എനിക്കു തോന്നുന്നത് വിവിധ മതത്തിലും വിവിധ കാഴ്ചപ്പാടും മതതത്ത്വങ്ങളും ഒക്കെയായിട്ട് ജീവിക്കുന്ന മനുഷ്യര്‍ അടിസ്ഥാനപരമായി പങ്കുവയ്ക്കുന്ന ഒരു സഹകരണമുണ്ട് അത് സത്യത്തില്‍ ഒരു ആദര്‍ശം എന്നുള്ള അടിസ്ഥാനത്തിലല്ല. അത് ജീവിതത്തിന്‍റെ ഒരു അടിസ്ഥാനമാണ്. കാരണം അത്തരത്തിലുള്ള ഒരു സഹകരണത്തിന്‍റെ കുറവ് ഇന്ന് അവരുടെ ജീവിതത്തെ പല വിധത്തില്‍ പരിമിതപ്പെടുത്തുന്നുണ്ട്. ദീര്‍ഘകാലത്തെ അനുഭവത്തിലൂടെ, ആരും പഠിപ്പിക്കാതെ സ്വയം പഠിച്ചൊരു കാര്യമാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത മതത്തിലും ജാതിയിലും ഒക്കെപ്പെട്ട മനുഷ്യര്‍ സാധാരണഗതിയില്‍ ഒരു അടുപ്പം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അവരുടെ സാധാരണ ജീവിതത്തിന്‍റെ അകത്തേക്ക് അപരിചിതമായ കുറെ ആശയങ്ങള്‍ ഇടിച്ചുകയറുന്നുണ്ട്. അവര്‍ക്കിടയില്‍ ചില സംശയങ്ങള്‍, മുന്‍വിധികള്‍ എല്ലാം രൂപപ്പെടും. അവരുടെ പ്രാഥമിക സൗഹൃദത്തെ പൊളിക്കാന്‍ ഈ മുന്‍വിധികള്‍ക്കും ഇടിച്ചുകയറുന്ന ആശയങ്ങള്‍ക്കും എളുപ്പം കഴിയും. കാരണം, വിവിധ മതത്തില്‍പ്പെട്ടവര്‍, വിവിധ കാഴ്ചപ്പാടില്‍പ്പെട്ടവര്‍, എത്രയോ നൂററാണ്ടുകളായി പരസ്പരം പറയാതെ, വിനിമയം ചെയ്യാതെ വെച്ചുപുലര്‍ത്തുന്ന ഓരോ മുന്‍വിധികളുണ്ട്. ഓരോ ജാതിക്കും ഓരോ മതത്തിനുമുണ്ട്. 
 
ഇന്ന് "ഇസ്ലാമോഫോബിയ"യുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു ചിന്തയാണ് മുസ്ലീം സമൂഹം വര്‍ദ്ധിച്ചുപെരുകി ലോകം കീഴടക്കണം എന്നുള്ളത്. ഇതിനെ എങ്ങനെ കാണുന്നു?
 
സ്വന്തം മേന്മയെക്കുറിച്ചും മേല്‍ക്കോയ്മയെക്കുറിച്ചും ഉള്ള ചില കാഴ്ചപ്പാടുകള്‍ പലവിധ കാരണങ്ങളാല്‍ ചരിത്രത്തില്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. ഓരോ മനുഷ്യനും സ്വയം അറിയാതെ കരുതുന്നത് ഞാനാണ് ശരി മറ്റൊന്നും ശരികളല്ല. പക്ഷേ ഈ കാര്യം നമ്മുടെ സമൂഹത്തില്‍ ഒരു സംഭവമായിട്ട് വളരുകയും ചെയ്യുന്നില്ല. അത് ജീവിതത്തില്‍ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ഭക്ഷണരീതി, വസ്ത്രധാരണരീതി, ബന്ധങ്ങള്‍ അതിലൊക്കെ ഈ മേന്മബോധം, ഞങ്ങള്‍, നിങ്ങള്‍ എന്നുള്ള വിഭജനം നിലനില്‍ക്കുകയും ചെയ്യുന്നു. അപ്പോള്‍ ജീവിതത്തിന്‍റെ ഒരു അടിസ്ഥാനതലത്തില്‍ നോക്കിക്കഴിഞ്ഞാല്‍ ഒരേ രാഷ്ട്രീയഅന്തരീക്ഷം പങ്കുവയ്ക്കുന്ന, ഒരേ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ജനത എന്ന അര്‍ത്ഥത്തിലുള്ള ഒരു അടിസ്ഥാനം ഐക്യപ്പെടാന്‍ അറിയാതെ തന്നെയുണ്ട്. അതോടൊപ്പം തന്നെ എത്രയോ കാലത്തെ വ്യത്യസ്ത ജീവിത അവസ്ഥയിലൂടെ വളര്‍ന്നുവന്ന പശ്ചാത്തലത്തില്‍ ചില മുന്‍വിധികളും ചില അകല്‍ച്ചകളും ചില മേന്മാബോധങ്ങളും ഉണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് ചില രാഷ്ട്രീയ ആശയങ്ങള്‍ ജീവിതത്തിലേക്ക് ഇടിച്ചുകടക്കുന്നത്. ഒരു ഉദാഹരണം പറഞ്ഞാല്‍ കുട്ടികള്‍, അതായത് ഒരു കുടുംബത്തില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നത്. സാധാരണ ഒരു ഭര്‍ത്താവ്, ഒരു ഭാര്യ, ഒരു കുട്ടി ഇതാണ് നമ്മുടെ കുടുംബത്തിന്‍റെ നിലവിലെ ഒരു അംഗീകൃതമാതൃകയായി പരിഗണിക്കുന്നത്. 
 
പക്ഷേ ഇതായിരുന്നില്ല നമ്മുടെ അംഗീകൃത മാതൃക. ഇത് പ്രത്യേക രാഷ്ട്രീയ സന്ദര്‍ഭത്തിലെ സര്‍ക്കാരും സര്‍ക്കാരിന്‍റെ ചില എജന്‍സികളുടെയും നിരന്തരമായ പരസ്യപ്രവര്‍ത്തനങ്ങളുടെയും പ്രബോധനത്തിന്‍റെയും പ്രേരണയുടെയും ഒക്കെ ഭാഗമായിട്ട് നമ്മളൊന്ന്, നമുക്കൊന്ന് എന്ന ക്രമത്തിലായി. നേരത്തെ നമ്മള്‍ രണ്ട്, നമുക്ക് രണ്ട് എന്നായിരുന്നു. അതിനുമുമ്പ് നമ്മള്‍ രണ്ട്, നമുക്ക് മൂന്ന് എന്നായിരുന്നു. അതിനും മുമ്പ് ഇങ്ങനെ കുട്ടികളെ എണ്ണിത്തിട്ടപ്പെടുത്തുന്ന പതിവ് ഉണ്ടായിരുന്നില്ല. അത് വ്യക്തികളുടെ ആരോഗ്യത്തിന്‍റെ, അഭിരുചികളുടെ, വിശ്വാസപ്രമാണങ്ങളുടെ ഒക്കെ ഭാഗമായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. നിങ്ങളുടെ കുട്ടികള്‍ എത്ര എന്നുള്ളതില്‍, നിങ്ങളുടെ തീരുമാനം എന്ന അവസ്ഥ വിട്ടിട്ട്, അതും സര്‍ക്കാരിന്‍റെ നിയന്ത്രണത്തിന് വിധേയമാകുന്ന ഒരു അവസ്ഥ വരികയാണ്. അവിടെ രണ്ടു മനുഷ്യരുടെ സംഘര്‍ഷങ്ങളും സങ്കടങ്ങളും നമ്മുടെ സംവാദത്തില്‍ കടന്നുവരുന്നേയില്ല. കാരണം, സര്‍ക്കാരിന്‍റെ ശാസനയെ ഒരു മഹാസത്യമായിട്ട് പൊതുവേ നമ്മള്‍ അംഗീകരിച്ചിരിക്കുകയാണ്. അപ്പോള്‍ അതിനെ നമ്മള്‍ അംഗീകരിക്കാന്‍ കാരണം അതിനു ചില സാമ്പത്തികാസൂത്രണത്തിന്‍റെ, വിദ്യാഭ്യാസപരമായ ആസൂത്രണത്തിന്‍റെ ഒക്കെ ചില കണക്കുകൂട്ടലുകളുണ്ട്. നമ്മുടെ വിഭവങ്ങളും ജനസംഖ്യാപെരുപ്പവും തമ്മില്‍ ഒത്തുപോവുകയില്ല. അതുകൊണ്ട് ജനസംഖ്യയെ നമ്മള്‍ നിയന്ത്രിക്കണം. എന്നാല്‍ മാത്രമേ നിലവിലുളള പരിമിതമായ വിഭവം കൊണ്ട് നമുക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിയുകയുള്ളൂ. ആ യുക്തി പ്രാഥമികമായിട്ടും ശരിതന്നെയാണ്. പക്ഷേ പ്രകൃതിയെ അപരിമിതമായ തരത്തിലുള്ള ചൂഷണത്തിന്, വിഭവങ്ങളെ മനുഷ്യലബ്ധമായി ഉപയോഗിക്കുന്നതിന്‍റെ കാരണങ്ങളെ നോക്കുമ്പോള്‍ അത് കോര്‍പ്പറേററ് വത്കരണത്തിന്‍റെയും മനുഷ്യത്വരഹിതമായ അവസ്ഥയുടെയും ഒക്കെ കാഴ്ചപ്പാടാണ്. ഉദാഹരണത്തിന്, കുടിക്കുന്ന വെള്ളത്തിന് പണം കൊടുക്കേണ്ടി വരുന്ന അവസ്ഥ. തങ്ങളുടേതല്ലാത്ത കാരണം കൊണ്ടാണ് മനുഷ്യരില്‍ തൊണ്ണൂറുശതമാനം പേരും രോഗികളാകുന്നത്. ചീത്തവായുവും ചീത്തവെള്ളവും ചീത്ത ബന്ധങ്ങളും ഒക്കെയാണ് രോഗകാരണമായി തീരുന്നത്. സത്യത്തില്‍ ഒരു വ്യക്തിയുടെ ഉത്തരവാദിത്വമല്ലത്, ഒരു രാഷ്ട്രത്തിന്‍റെ ഉത്തരവാദിത്വമാണ്. രാഷ്ട്രം അതിന്‍റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ തോറ്റുപോയതുകൊണ്ടാണ് ജനജീവീതം ഇത്തരത്തിലുളള രോഗങ്ങളിലൂടെ കടന്നുപോകുന്നത്.
 
എങ്കിലും ജനസംഖ്യാവര്‍ദ്ധനവ് പ്രത്യേകിച്ച് ചില സമുദായത്തിന്‍റേത് രാഷ്ട്രത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നില്ലേ?
 
രാജ്യത്തിന്‍റെ ദുരിതവും ദാരിദ്ര്യവും സാമ്പത്തിക വളര്‍ച്ചയില്ലായ്മയും വ്യക്തികളുടെ പ്രശ്നമാണ് എന്ന ഒരു കാഴ്ചപ്പാട് സമൂഹത്തില്‍ ഉണ്ട്. കൃത്രിമമായുള്ള ജനസംഖ്യാ നിയന്ത്രണത്തില്‍ അതു കാണുന്നുണ്ട്. ജീവിതത്തിന്‍റെ സമസ്തമേഖലയിലും ആസൂത്രണം ആവശ്യമായ ഈ കാലത്ത് സര്‍ക്കാര്‍ മുന്നോട്ടു വച്ച ഒരു മുദ്രാവാക്യത്തിനു പിന്നില്‍ നാം അണിനിരക്കുന്നു. എന്നാല്‍ ഇതിന്‍റെ പിന്നിലുള്ള സംഘര്‍ഷങ്ങള്‍ നാം ചര്‍ച്ച ചെയ്യുന്നില്ല. 2016 നവംബര്‍ 8ന് സര്‍ക്കാര്‍, നോട്ട്  നിരോധിച്ചപ്പോള്‍ നമ്മള്‍ എല്ലാം നീണ്ട ക്യൂവില്‍ ആയിരുന്നു. നാം നിസ്സഹായരായ മനുഷ്യര്‍ മാത്രമായി മാറി. ആ ക്യൂ നിന്നതിന്‍റെ ഇടയില്‍ നൂറുകണക്കിനാളുകള്‍ കുഴഞ്ഞുവീണു മരിച്ചു. മരിച്ചവരുടെ മൃതദേഹത്തില്‍ ചവിട്ടി ആളുകള്‍ അവരുടെ തന്നെ പൈസ കിട്ടുന്നതിനായി മുമ്പോട്ടു പോയി. ലോകത്തില്‍ ഒരിടത്തും ഇല്ലാത്ത ഒരു 'ക്യൂ രക്തസാക്ഷി' ഇന്ത്യയില്‍ മൂന്നുകൊല്ലം മുമ്പ് ഉണ്ടായി. സത്യത്തില്‍ അതുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല പക്ഷേ ആധുനിക സര്‍ക്കാരുകളുടെ സകല തീരുമാനങ്ങളും വിശുദ്ധമായിട്ടുള്ള ഒന്നാണെന്ന് അംഗീകരിക്കാനും ന്യായമില്ല. 
 
അവരുടെ  പ്രധാന അസ്വസ്ഥത ഇവിടെ പന്നി പെറ്റുപെരുകുന്നതുപോലെയാണ് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ എന്നത്. അതിലൊരു മൗലികമായ പ്രശ്നമുണ്ട്. ഏതെങ്കിലുമൊരു മതവിഭാഗത്തില്‍പ്പെട്ട മനുഷ്യരൊക്കെ പത്ത് കുട്ടികളെ അല്ലെങ്കില്‍ 15 കുട്ടികളെ ഉല്‍പ്പാദിപ്പിക്കണം എന്ന ബോധപൂര്‍വ്വമായ അജണ്ടയ്ക്ക് വിധേയരായാണ്  നമ്മുടെ രാജ്യത്തിലെ പരമദരിദ്രരായ ഭൂരിപക്ഷമനുഷ്യരും ജീവിക്കുന്നത് എന്നുള്ളത് വസ്തുതയുമായി പൊരുത്തപ്പെടുന്നില്ല. രണ്ടു വ്യക്തികളുടെ ലൈംഗികബന്ധത്തെ പരമാവധി നിര്‍ണയിക്കാനും അധികാരത്തിനു കഴിയും. ആ അര്‍ത്ഥത്തിലാണ് സര്‍ക്കാരിന്‍റെ നയങ്ങള്‍ നില്‍ക്കുന്നത്. അതിനു പകരം വളരെ ആസൂത്രിതമായിട്ട് പുതുതായിട്ട് വിവാഹിതരാകുന്ന ഏതെങ്കിലും ഒരു പ്രത്യേക മതത്തില്‍, ജാതിയില്‍പ്പെട്ട ദമ്പതികളോട് നിങ്ങള്‍ മിനിമം നിര്‍ബന്ധമായി ഇത്ര കുട്ടികളെ ഉല്‍പാദിപ്പിക്കണം, ഇല്ലെങ്കില്‍ നിങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് മതവുമായി ബന്ധപ്പെട്ട് കേള്‍ക്കുമ്പോള്‍, ഭീകരവാദസംഘടനകള്‍പോലും അങ്ങനെ പറയുന്നതായി അറിവില്ല.  എന്നിട്ടും ജനങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മുന്‍വിധി എന്താണെന്ന് പറഞ്ഞാല്‍ ഇതെന്തോ ഒരു മതപരമായിട്ടുള്ള ഉത്തരവാദിത്വമാണ്, ലോകം പിടിച്ചടക്കാന്‍ ഉള്ള ഒരു സംവിധാനം. എന്നാല്‍ ഇവിടെ നിലനില്‍ക്കുന്നൊരു പരമദരിദ്രമായ പശ്ചാത്തലത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു അവസാന പ്രതിരോധമായാണ് സമൂഹം ഇതിനെ കണ്ടിരുന്നത്. 
 
നമ്മള്‍ ബഹുസ്വരതയെക്കുറിച്ച് സംസാരിക്കുന്നവരാണ്. സ്തൂലതലത്തില്‍ ബഹുസ്വരതയ്ക്ക് സ്വാഗതം പറയും. സൂക്ഷ്മതലത്തില്‍ അതേ ബഹുസ്വരത നമുക്കുമുമ്പില്‍ വന്നു നില്ക്കുമ്പോള്‍ നമുക്ക് വല്ലാത്തൊരു സംഭ്രമം ആണുണ്ടാവുന്നത്. അത് മറികടക്കാന്‍ നമുക്ക് കഴിയണം. അതുകൊണ്ട് നമ്മുടെ ബോധ്യത്തിനനുസരിച്ച് ജീവിതം നയിക്കുമ്പോള്‍ തന്നെ, നമ്മുടെ ബോധ്യം അതേ തീവ്രതയില്‍, അതേ കൃത്യതയില്‍ മറ്റുള്ളവരിലേക്ക് പങ്കുവച്ചേ പറ്റൂ എന്നു നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. കാരണം നമ്മുടെ സ്വയംബോധ്യം അല്ലല്ലോ അവര്‍ക്കുള്ളത്. അപ്പോള്‍ അതിനെ നമുക്ക് ആദരിക്കാന്‍ കഴിയണം. 
 
സമ്പന്നര്‍ക്ക് ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ തന്നെ പരമാവധി പോഷണം നല്‍കി, പരിചരണം നല്കി അവരെ നിലനിര്‍ത്താന്‍ കഴിയുമ്പോള്‍ ഒരു സാമൂഹിക സുരക്ഷിതത്വമായാണ് ദരിദ്രര്‍ ഇതിനെ കാണുന്നത്. സത്യത്തില്‍ ഇതിനെ ഒരു സാമൂഹിക പശ്ചാത്തലത്തില്‍ മാത്രമല്ല, ജീവിതത്തില്‍ കലയുടെയും ഒക്കെ അനുഭൂതിലോകത്തില്‍ നിന്നും പലവിധ കാരണങ്ങളാല്‍ പുറത്തുപോയ. പുറത്താക്കപ്പെട്ട ഒരു ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ ആവിഷ്കാരത്തിന്‍റെ, ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളുടെ ഉത്പാദനം എന്നത്. അതിനെ അങ്ങനെ കാണാതെ ഏതെങ്കിലുമൊരു മതത്തിന്‍റെ ഒക്കെ പശ്ചാത്തലത്തില്‍ മാത്രമായി വെട്ടിച്ചുരുക്കുന്നതില്‍ ഓരോ സാമൂഹികവിഭാഗങ്ങളും വച്ചുപുലര്‍ത്തുന്ന മുന്‍വിധികളുണ്ട്. ജനസംഖ്യാ പ്രശ്നത്തില്‍, ദമ്പതികളുടെ കാഴ്ചപ്പാടുമായിട്ട് അവരുടെ സാമ്പത്തിക-സാംസ്കാരിക-വിദ്യാഭ്യാസപരമായ പശ്ചാത്തലവുമായിട്ടാണ് മൗലികമായി ബന്ധപ്പെടുത്തേണ്ടത്. 
 
മുസ്ലീം യഥാസ്ഥിതിക നിലപാടുകള്‍ ഇവിടെ ഉണ്ടായിട്ടില്ലേ? ഇതിന് പിന്നില്‍ 'ഹിഡന്‍ അജണ്ടകള്‍' ഉണ്ടോ?
 
അപ്പോള്‍ സ്വാഭാവികമായും മുസ്ലീം യാഥാസ്ഥിതികത്വം ഒരു ഘട്ടത്തില്‍ ദൈവം തരുന്നതിന് നമുക്ക് നിയന്ത്രണം പാടില്ല എന്ന തരത്തിലുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതായത് കുടുംബാസൂത്രണത്തിന് എതിരായുള്ള നിലപാടുകള്‍ അത് സത്യത്തില്‍, സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലെ മുകളില്‍ നിന്ന് താഴേക്കാണ് ചലിക്കുന്നത് എന്ന് കരുതുന്നു. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നതുകൊണ്ട് ദാരിദ്ര്യം പങ്കുവയ്ക്കേണ്ടിവരുന്ന ഒരു കുടുംബത്തെ സഹായിക്കാനുള്ള ഒരു ബദല്‍ പദ്ധതികളും ഇല്ലാതെയാണ് ഈ ഒരു മുദ്രാവാക്യം മുന്നോട്ടു വയ്ക്കുന്നത്. അതും ഒരു മുന്‍വിധിയുടെ വൈകാരികത യാണ്. അതായത് ഒരു കുടുംബത്തിന്‍റെ മുസ്ലീം മതവിശ്വാസികളായിട്ടുള്ള ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും ജോലി മുസ്ലീം ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണ് എന്ന ഒരു ജനാധിപത്യ വിരുദ്ധ കാഴ്ചപ്പാടിന്‍റെ ഇരുണ്ട മറുപുറമാണ് അവര്‍ അവരുടെ ജീവിതം ആവിഷ്കരിക്കുന്നതിനു പകരം മറ്റേതോ ഒരു അജണ്ടയ്ക്കു വിധേയമായി അവരുടെ മതപൗരോഹിത്യത്തിന്‍റെ ആജ്ഞയ്ക്ക് അനുസരിച്ച് അവര്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്നത്. ഇതിനെ നമ്മള്‍ ഏതെങ്കിലുമൊരു മതത്തിന്‍റെ സാര്‍വദേശീയ ഔദ്യോഗിക നിലപാടായിട്ട് സമീകരിക്കുന്നതിനു പകരം വ്യക്തികളുടെ ഒരു അവബോധത്തിന്‍റെയും അഭിരുചിയുടെയും പ്രശ്നമായിട്ടാണ് സമീപിക്കേണ്ടത്. 
 
സാമൂഹിക അവസ്ഥകളില്‍ പ്രധാനമാണ് ഭൂരിപക്ഷം, ന്യൂനപക്ഷം ഇവ. ന്യൂനപക്ഷസമൂഹങ്ങള്‍ക്ക് പൊതുവില്‍ ഒരു അരക്ഷിതബോധം ഉണ്ടാകും. ന്യൂനപക്ഷത്തെ പ്രത്യേകിച്ച് മതത്തിന്‍റെ അടിസ്ഥാനത്തില്‍, മുഖ്യശത്രുവായി പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രിയ പശ്ചാത്തലത്തില്‍ അവരുടെ അരക്ഷിതത്വം വളരെ വര്‍ദ്ധിക്കും. ഇന്ത്യയിലെ സംഘപരിവാര്‍ അവരുടെ ആഭ്യന്തരശത്രുവായി കാണുന്ന ജന്മിത്വം, മുതലാളിത്തം, അഴിമതി, ഗുണ്ടായിസം ഒന്നുമല്ല, മറിച്ച് മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്ററുകാര്‍, ഗാന്ധിയന്മാര്‍, സമാധാനവാദികള്‍, ദലിതര്‍ തുടങ്ങിയവരെയാണ്. ഇങ്ങനെയൊരു രാഷ്ട്രീയപ്രസ്ഥാനം നേതൃത്വം വഹിക്കുമ്പോള്‍ അതിന്‍റെ ശത്രുതയില്‍പ്പെട്ടവര്‍ക്ക് വലിയ ഭീതിയും അരക്ഷിതത്വവും ഉണ്ടായിരിക്കും. ആ ഭീതിയെയും അരക്ഷിതത്ത്വത്തെയും എങ്ങനെയാണ് അവര്‍ക്ക് നേരിടാന്‍ പറ്റുക എന്നത് അവരുടെ നിലനില്‍പ്പിന്‍റെ ഒരു പ്രശ്നമായിരിക്കും. ഇത് സമൂഹത്തില്‍, മതത്തിന്‍റെ, ജാതിയുടെ ഭൂരിപക്ഷന്യൂനപക്ഷങ്ങളുടെ അടിസ്ഥാനത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ പലതരത്തിലുള്ള വൈകാരികതകള്‍ക്കും മുന്‍വിധികള്‍ക്കും പ്രോത്സാഹനം നല്‍കും. അതേസമയം ഇത് അംഗീകരിക്കാത്ത ഒരു ജനവിഭാഗവുമുണ്ട്. അത് മതവിശ്വാസം എന്നതിനേക്കാള്‍ മറ്റ് നിരവധി കാര്യങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. 
നമ്മുടെ സമൂഹം ആണ്‍കോയ്മാ സമൂഹമാണ്. അപ്പോള്‍ അവിടെ കുട്ടികളെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ ആണ്‍കുട്ടിയാണ് പ്രഥമമായിട്ടും പരിഗണിക്കപ്പെടുന്നത്. പെണ്‍കുട്ടി അവിടെ അത്രകാര്യമായി പരിഗണിക്കപ്പെടുന്നില്ല. എന്നാല്‍ കുടുംബാസൂത്രണത്തെപറ്റി ചിന്തിക്കുമ്പോള്‍, ആദ്യത്തെ കുട്ടിയും രണ്ടാമത്തെ കുട്ടിയും പെണ്‍കുട്ടിയായാല്‍, ഒരു ആണ്‍കുട്ടിക്കുവേണ്ടി കാത്തിരിക്കും. അങ്ങനെ എട്ടും ഒന്‍പതും കുട്ടികള്‍ വരെ പോകാറുണ്ട്. അപ്പോള്‍ അങ്ങനെയുള്ള പല പരിഗണനകളും പ്രേരണകളുമാണ് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതു കാണാതെ ഇതു മുഴുവന്‍ ഒരു ഫ്രെയിമിലേക്ക് വെട്ടിച്ചുരുക്കുകയാണ് പലരും ചെയ്യുന്നത്. അത് പരിശോധിക്കേണ്ടതാണ്. ഒരു പക്ഷേ ഇത്തരത്തിലുള്ള നിലപാട്, തങ്ങളുടെ മതത്തിന്‍റെ സംഖ്യ കുറയാന്‍ പാടില്ല എന്ന നിലപാട് വച്ചും കുട്ടികളെ ഉത്പാദിപ്പിക്കുന്ന ആളുകള്‍ ഉണ്ടാകാം. പക്ഷേ അതു മാത്രം വച്ചിട്ട് നിരവധി പ്രമാണങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ, ഏതെങ്കിലും ഒരൊറ്റ പ്രശ്നത്തിലേക്ക് മാത്രം ചുരുക്കുന്ന കാഴ്ചപ്പാട് പുനഃപരിശോധിക്കേണ്ടതാണ്. 
 
മതങ്ങളിലുള്ള വൈരുദ്ധ്യങ്ങളെ പൊതുസമൂഹം ശ്രദ്ധിക്കുന്നില്ല എന്നു തോന്നുന്നു?
 
ജനവിഭാഗങ്ങള്‍ക്കും സമീപനത്തില്‍ പ്രത്യേകിച്ച് രാഷ്ട്രീയ സാമൂഹിക കാര്യങ്ങളില്‍ കണ്ടുവരുന്ന വ്യത്യസ്തതകള്‍. ഒരു മതവിഭാഗത്തില്‍പെട്ടവര്‍ എന്നു പറഞ്ഞാല്‍ ഒരേപോലെ ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നവരല്ല. കാരണം ഒരു മതത്തിന്‍റെ അകത്തുതന്നെ വലിയ തരത്തിലുള്ള സാമ്പത്തികമേഖലകളുണ്ട്. പ്രമാണിമാരും സാമ്പത്തികമായി ഉയര്‍ന്നവരും ദരിദ്രരും ഉണ്ട്. സാധാരണയായി പറയുന്ന ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വൈരുദ്ധ്യം സമൂഹത്തിന്‍റെ ഓരോ മതത്തിനകത്തുമുണ്ട്. രണ്ടാമത്, മതത്തിന്‍റെ അകത്തുതന്നെ വ്യത്യസ്ത പ്രമാണങ്ങളും ഇതര സംഘടനകളുമുണ്ട്. മതതത്വങ്ങള്‍തന്നെ വിവിധ തരത്തിലാണ് അവര്‍ വ്യാഖ്യാനിക്കുന്നത്. ഒരു കാലത്ത്, ഒരു വിഭാഗം മുസ്ലീം യാഥാസ്ഥിതികര്‍ തലക്കെട്ടിന്‍റെ വാലിന് ഇത്ര നീളം വേണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു. എന്നാല്‍ ഇന്ന് അത്തരം തര്‍ക്കങ്ങള്‍ കാണുന്നില്ല. ഒരേ മതം പിന്‍തുടരുന്നവര്‍ വ്യത്യസ്തവിശകലനങ്ങള്‍ കൊടുക്കുമ്പോള്‍ അവരെ മതത്തിന്‍റെ യഥാര്‍ത്ഥ പരിച്ഛേദമായി കാണാന്‍ കഴിയില്ല. അവര്‍ക്കിടയില്‍ സാമ്പത്തികമായും വിശ്വാസപരമായും വൈരുദ്ധ്യങ്ങള്‍ ഉണ്ട്. രണ്ടു വ്യത്യസ്തമതവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായതിനേക്കാളെറെ വൈരുദ്ധ്യാത്മകതകള്‍ ചരിത്രത്തില്‍ ഒരു മതത്തിനുള്ളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നും മതത്തിനകത്തുള്ള ആഭ്യന്തരയുദ്ധങ്ങളെപ്പറ്റി അധികം ശ്രദ്ധിക്കാറില്ല. യഥാര്‍ത്ഥത്തില്‍ നിരവധി ഗ്രൂപ്പുകളും സംഘടനകളുമായി പിരിഞ്ഞിട്ടാണ് എല്ലാ മതവിഭാഗങ്ങളും നിലനില്‍ക്കുന്നത്. 
 
പക്ഷേ  സാമൂഹിക സംഘര്‍ഷങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മതത്തിലെ ഈ വൈരുദ്ധ്യങ്ങള്‍ അവഗണിക്കും. അതിനെ ഒരു ഏകകമായിട്ട് പരിഗണിക്കുകയാണ് ചെയ്യുക. അത് വളരെ വൈകാരികമായിട്ടുള്ള ഒരു രീതിയല്ല. ഉദാഹരണം ആയിട്ട് മുസ്ലീങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പള്ളികളുണ്ട്, ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണങ്ങളുമുണ്ട് എന്നു പറയുമ്പോള്‍ അത് സൂക്ഷ്മചരിത്രബോധമില്ലാത്ത ആളുകളുടെ വൈകാരികതലമാണ്. അത്രയും ന്യൂനപക്ഷമായി പോകും. ഓരോ സംഘടനകള്‍ക്കും ഓരോ പ്രസിദ്ധീകരണങ്ങള്‍, ഓരോ ഗ്രൂപ്പും അവരുടേതായ പള്ളികള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതായത് ഏത് മതമായാലും സത്യത്തില്‍ മത്സരിക്കുന്നത് അതിനകത്തുള്ള ഗ്രൂപ്പുകളുമായിട്ടാണ്. ഈ തമ്മില്‍ നടത്തുന്ന മത്സരത്തെ തിരിച്ചറിയാതെ അത് മറ്റെതോ മതവിഭാഗം നടത്തുന്ന യുദ്ധമാണെന്ന പ്രചരണം ആണ് അപകടം. അതുപോലെ കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തോടും സൂക്ഷ്മമായ വൈകാരികതയോടും കൂടി മുന്നോട്ടുപോകണം. അപ്പോള്‍ വ്യക്തമാകും ഈ സംഘര്‍ഷങ്ങളുടെ ഒരു അവസ്ഥ. ന്യൂനപക്ഷസംഘടനകള്‍ക്കിടയില്‍ ഇത്രയേറെ മാധ്യമങ്ങളും ആരാധനാലയങ്ങളും ഉണ്ടാകുന്നത് അതിനകത്തു തന്നെയുള്ള ആഭ്യന്തരസംഘര്‍ഷത്തിന്‍റെ ഭാഗമാണ് എന്ന് മനസ്സിലാക്കുക. അതുപോലെ ഹിന്ദുമതത്തിനകത്ത് വലിയ ക്ഷേത്രങ്ങള്‍ ഉണ്ടാകുന്നു. ക്ഷേത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നു
 
വര്‍ദ്ധിച്ചുവരുന്ന ജാതിമത വിദ്വേഷങ്ങളും സവര്‍ണ്ണ നിലവാരത്തിലേയ്ക്കുള്ള പ്രയാണവും ബാക്കിവെയ്ക്കുന്നത് എന്താണ്?
 
മതങ്ങള്‍ക്ക് അകത്തും പുറത്തും മാറ്റങ്ങള്‍ വന്നു. പഴയ യാതാസ്ഥിക കാഴ്ചപ്പാട് അതേപോലെ ഇന്ന് മുന്നോട്ട് വയ്ക്കാന്‍ പാടില്ല. പക്ഷേ ഇന്നും മിശ്രവിവാഹം എന്ന ആശയം മനസ്സുകൊണ്ട് സ്വീകരിക്കാന്‍ കേരളസമൂഹത്തിലെ ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. മറ്റൊന്ന് മതത്തില്‍ നിന്നും വിട്ടുവന്ന മതരഹിതയുക്തിവാദികള്‍ ആയ മനുഷ്യരെ എടുത്താലും അവര്‍ ജാതി എന്നുള്ള ഒരി ലോകത്തിനു പുറത്തുകടക്കുന്നില്ല. മിക്കവാറും മതം ഉപേക്ഷിക്കുന്ന പല മനുഷ്യരും സവര്‍ണത സ്വീകരിക്കാറുണ്ട്. അതായത് യുക്തിവാദം എന്നത് പലപ്പോഴും സവര്‍ണകാഴ്ചപ്പാടുകള്‍ക്കുള്ള ഒരു പരോക്ഷ പിന്തുണയാകാറുണ്ട്. ഏറ്റവും അടിത്തട്ടിലുള്ള ഒരു ജാതിയുടെ ജീവിതസാഹചര്യങ്ങള്‍ അല്ല പൊതുവില്‍ മതരഹിതര്‍ എന്നു പറയുന്നവര്‍ക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും അടിത്തട്ടില്‍ ഉള്ളവരുടെ ആധാരമെന്നത് അധ്വാനമാണ്. പക്ഷേ, കായികാധ്വാനത്തിന്‍റെ ലോകത്തോട് പരിഹാസവും പുച്ഛവുമാണ് പൊതുവില്‍ കാണുന്നത്. മിശ്രവിവാഹം എന്ന ആശയത്തെ സ്വീകരിക്കാന്‍ ഇതുവരെ സമൂഹത്തിനു സാധിച്ചിട്ടില്ല. 1947ല്‍ ആണ് ബഷീര്‍ പ്രേമലേഖനം എഴുതുന്നത്. അത് രണ്ടു മതത്തില്‍പെട്ടവരുടെ സ്നേഹവും സൗഹൃദവും അവരുടെ പുതിയൊരു ജീവിതവും ഒക്കെ കാണിക്കുന്നു. 
 
അങ്ങനെ ഉണ്ടാവുന്നത്, അതിനകത്തുതന്നെ ഉള്ള ആഭ്യന്തരസംഘര്‍ഷങ്ങളുടെ വെളിപ്പെടുത്തലാണ്. അതു തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നമുക്കു കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തിലേക്ക് എത്താന്‍ പറ്റും. ഇപ്പോള്‍ ആള്‍ദൈവങ്ങള്‍ വര്‍ധിക്കുകയാണ്. അതോടൊപ്പം നാം തിരിച്ചറിയേണ്ടത് വര്‍ദ്ധിക്കുന്ന ഓരോ ആള്‍ദൈവവും നിലവിലുള്ള ആള്‍ദൈവത്തിനു ഭീഷണിയാണ്. ആ നിലയ്ക്ക് ഒരു ആള്‍ദൈവയുദ്ധത്തിനുപോലും നിലവിലുള്ള പശ്ചാത്തലത്തില്‍ സാധ്യതയുണ്ട്. ഓരോ ആള്‍ദൈവത്തിനും അതിന്‍റേതായ പ്രചാരകരും ശിഷ്യഗണങ്ങളും സ്ഥാപനങ്ങളുമുണ്ട്. സ്വാഭാവികമായിട്ടും മറ്റ് ആള്‍ദൈവങ്ങള്‍ക്ക് അവരുടേതായ സ്തുതിപാടകരും സ്ഥാപനങ്ങളും ഉണ്ട്. അപ്പോള്‍ പൊതുവായ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള പഠനം തീര്‍ച്ചയായും മുന്നോട്ടുകൊണ്ടുപോകണം. അതോടൊപ്പം ഓരോന്നിനെയും അളക്കുന്ന സവിശേഷമൂല്യങ്ങളെയും നാം സംബോധന ചെയ്യണം. ഈ സവിശേഷതകള്‍ ഒന്നും സംബോധനചെയ്യാതെ പൊതുവൈരുധ്യങ്ങളെ മാത്രം പരിഗയണിക്കുന്നതുകൊണ്ടാണ് വളരെ ചെറിയ പ്രശ്നങ്ങള്‍ പോലും വലിയ പ്രശ്നങ്ങളായി തോന്നുന്നത്. 
പിന്നീട് മതമില്ലാത്ത ജീവന്‍ വന്നപ്പോള്‍ നമ്മള്‍ പരിതപിച്ചു. സത്യത്തില്‍ അതിന്‍റെ ആവശ്യമില്ല. വിശ്വാസം അനുസരിച്ച് രണ്ടു മതത്തില്‍പെട്ടവര്‍, ഒന്നിച്ച് ജീവിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഖുര്‍-ആന്‍, ബൈബിള്‍, ഗീത ഇവ ഒന്നുവച്ചും രണ്ടു മതത്തില്‍പെട്ടവര്‍ തമ്മില്‍ ബന്ധമുണ്ടാകാന്‍ പാടില്ല എന്നു പറയാന്‍ പാടില്ല.
 
ഈ സാഹചര്യത്തില്‍ 'ലൗ ജിഹാദ്' എന്ന ശക്തമായ ആരോപണത്തെപ്പറ്റി എന്തുപറയുന്നു?
 
മിശ്രവിവാഹത്തോട് മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥയാണ്, ഒരു സവിശേഷ ഫാസിസ്റ്റ് പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ട് 'ലൗ ജിഹാദാ'യി രൂപാന്തരപ്പെട്ടത്. ഇതുമൂലം രണ്ടു മതത്തില്‍പെട്ടവരുടെ സൗഹൃദംപോലും ചോദ്യംചെയ്യപ്പെടാന്‍ കാരണമായി. അതായത് രണ്ടുമതത്തില്‍ പെട്ട ആളുകള്‍ ഒരുമിച്ച് പഠിക്കുന്നതിന്‍റെയോ ജോലിചെയ്യുന്നതിന്‍റെയോ ഒന്നിച്ച് പൊതുസമൂഹത്തില്‍ വ്യാപരിക്കുന്നതിന്‍റെയോ ഭാഗമായിട്ട് പരസ്പരം സൗഹൃദം ഉണ്ടാക്കുന്നതുപോലും സംശയാസ്പദമായി. 2019 ജനുവരി 19 ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്ത, കര്‍ണാടകയിലെ മണ്ടല്ലൂര്‍ എന്ന സ്ഥലത്ത് ധന്യ എന്നു പേരുള്ള പെണ്‍കുട്ടിയുടെ അവസ്ഥ. 'ലൗ ജിഹാദ്' ശക്തിപ്പെട്ടതിന്‍റെ ഭാഗമായി തൊട്ടടുത്തുള്ള മുസ്ലീം വീടുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഫാസിസ്റ്റ് ചിന്താഗതിയുമായി കടന്നുവന്ന ഒരു പറ്റം ആളുകള്‍ നിര്‍ബന്ധിച്ചു എന്നാല്‍ കാലാകാലങ്ങളായി വളരെ അടുപ്പത്തില്‍ കഴിഞ്ഞിരുന്ന മുസ്ലീം കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ധന്യയുടെ മാതാപിതാക്കള്‍  സമ്മതിച്ചില്ല. ധന്യ ഒരു പടികൂടി കടന്ന് അവരോട് പറഞ്ഞു. എല്ലാ ഇന്ത്യാക്കാരും സഹോദരീസഹോദരങ്ങള്‍ ആണെന്നാണ് താന്‍ വിശ്വസിക്കുന്നത്. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ആശയം മുമ്പോട്ടുവയ്ക്കുന്നത്. പിന്നീട് ഈ വര്‍ഗീയസംഘടനകള്‍ അവരുടെ പ്രചരണങ്ങള്‍ രൂക്ഷമാക്കുകയും പലതരം അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തപ്പോള്‍ ധന്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ധന്യ ആത്മഹത്യ ചെയ്തു. സത്യത്തില്‍ അവള്‍ സൗഹൃദത്തിന്‍റെ രക്തസാക്ഷിയായുകയായിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ നമ്മള്‍ ചര്‍ച്ചചെയ്തതാണ്. അത്രതന്നെ ചര്‍ച്ച ആവശ്യമുള്ള ഒന്നായിരുന്നു ധന്യയുടെ ആത്മഹത്യയും. കാരണം ധന്യയുടെ പേര്‍ക്ക് ഒരു കുറ്റാരോപണവും ഉണ്ടായിരുന്നില്ല. തൊട്ടടുത്തുള്ള മുസ്ലീം കുടുംബവുമായുള്ള സൗഹൃദം അവസാനിപ്പിക്കണം എന്നു പറയാന്‍, സൗഹൃദം ആണ് പ്രണയത്തിലേക്കുള്ള അന്തരീക്ഷം ഒരുക്കുന്നത്. സമൂഹത്തില്‍ പരസ്പരം കാണാനും അറിയാനും സംവാദം നടത്താനും സൗഹൃദം പങ്കുവെയ്ക്കാനും ഉള്ള ഒരു പൊതുമണ്ഡലത്തിന്‍റെ വളര്‍ച്ചയാണ് സമൂഹത്തിന്‍റെ ജനാധിപത്യജീവിതത്തിന്‍റെ മാതൃകയായിട്ട് രൂപാന്തരപ്പെടുന്നത്.  അതിനു പകരം കാണുന്നില്ല, കേള്‍ക്കുന്നില്ല, സംവാദം നടത്തുന്നില്ല. സൗഹൃദമില്ല. അതെന്തൊരു രാഷ്ട്രമാണ്, എന്ത് ജീവിതമാണ്. 
 
സ്തൂലതലത്തില്‍ സൗഹൃദത്തിനും പ്രണയത്തിനുമൊക്കെ നാം സ്വാഗതം പറയും. ലോകത്തില്‍ എല്ലാ സമൂഹങ്ങളും പ്രണയം പ്രതിപാദ്യമായുളള കഥയും കവിതയും ഏറ്റം ഹൃദ്യമായിട്ട് ആഘോഷിക്കുന്നവരാണ്. പക്ഷേ സ്വന്തം വീട്ടില്‍ പ്രണയത്തിന്‍റെ ഒരു പ്രശ്നം വന്നാല്‍ അപ്പോള്‍ നമ്മുടെ സ്വഭാവം മാറും. അവിടെ നാം ഉപയോഗിക്കുന്ന യുക്തി, അത് വളരെ കൗതുകകരമാണ്; 'പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ പെട്ടെന്നു മറക്കരുത്'. ഇതില്‍ ആളുകള്‍ വീണുപോകും. നമ്മുടെ വളര്‍ച്ച എന്നു പറയുന്നതുതന്നെ ബന്ധങ്ങളില്‍ ഉള്ള വ്യത്യസ്തമായ വികാസമാണ്. ചെറുപ്പത്തില്‍ ഒരു കുഞ്ഞിന് മാതാപിതാക്കളോടുള്ള ബന്ധം പ്രായമാകുമ്പോഴും തുടരുകയാണെങ്കില്‍  അത് ആ കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസികമായ വളര്‍ച്ച എവിടെയോ സ്തംഭിച്ചു പോയി എന്നതിനു തെളിവാണ്. 18 വയസ്സായ മകന്‍ ഇപ്പോള്‍ തന്‍റെ കൈപിടിച്ചു നടക്കുന്നില്ല എന്ന് ഒരു അച്ഛന്‍ പറയുന്നതുപോലെ ആണത്. ചെറുപ്പത്തിലെ അതേ പെരുമാറ്റം മുതിര്‍ന്നിട്ടും ആഗ്രഹിക്കുന്നതാണ് പ്രശ്നം. അവര്‍ സ്വതന്ത്രരായി കഴിഞ്ഞു. അവരുടെ ആവിഷ്കാരങ്ങള്‍ അവരുടെ അവകാശമാണ്. 
 
അതുകൊണ്ട്  മിശ്രവിവാഹം എന്നതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മലയാളിയുടെ പിന്നാക്കമാനസികാവസ്ഥയാണ് 'ലൗ ജിഹാദ്' എന്ന ചിന്തയെ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ആളുകളെ ജാതിമതാടിസ്ഥാനത്തില്‍ പ്ലാന്‍ ചെയ്ത്, അടിച്ചെടുത്ത് അവരെക്കൊണ്ട് മതം മാറ്റി ഇവിടെ ഒരു ഇസ്ലാമികസാമ്രാജ്യം ഉണ്ടാക്കുക എന്ന അജണ്ടയുടെ അടിസ്ഥാനത്തിലാണ് പ്രണയങ്ങള്‍ ഉണ്ടാകുന്നത് എന്നു പറഞ്ഞാല്‍ ഇവിടെ വ്യത്യസ്ത ജാതിമതത്തില്‍ പെടുന്നവരുടെ പ്രണയങ്ങള്‍ ആഘോഷിക്കുന്ന എത്രയെത്ര കവിതകള്‍, എത്രയെത്ര നോവലുകള്‍, സിനിമകള്‍, നാടകങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായിട്ടുണ്ട്. അതൊക്കെ തന്നെ ഏതോ ഒരു സാമുദായികശാക്തീകരണത്തിനുവേണ്ടി പ്രതിഭാശാലികള്‍ തുടങ്ങിവച്ച ഒരു മുന്‍കൂര്‍ പ്രവര്‍ത്തനം ആയിരുന്നു. ഇനി ഏതെങ്കിലുമൊരു സവിശേഷ സന്ദര്‍ഭത്തില്‍ ഈ പൊതുകാഴ്ച്ചപ്പാടിനു വിരുദ്ധമായ പ്രവര്‍ത്തനം എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് അപലപിക്കേണ്ടതാണ്. ഏതെങ്കിലും ഒരു സംഘടന കുറച്ചുപേരെ നിയോഗിച്ചിട്ടോ അവരുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ നിയമവ്യവസ്ഥയുണ്ട്. പക്ഷേ വലിയ ഒരു പ്രചാരണമാണ് 'ലൗ ജിഹാദി'ന്‍റെ പേരില്‍ ഉണ്ടായിട്ടുള്ളത്. അന്വേഷണസംഘങ്ങള്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് നമ്മുടെ സമൂഹത്തിന്‍റെ പൊതുമണ്ഡലം തകര്‍ക്കാന്‍ നടത്തുന്ന ഒരു വ്യാജപ്രചാരണമാണിത്.
 
ഒരേ മതത്തിലും ജാതിയിലും പെട്ടവരേ പരസ്പരം സൗഹൃദം പാലിക്കാവൂ എന്നുവന്നാല്‍ അതൊരു നാടിന്‍റെ വളര്‍ച്ചയെതന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്. വ്യത്യസ്ത മതത്തില്‍പെട്ടവര്‍ ഒന്നിച്ചു ജീവിക്കുമ്പോള്‍ അവരുടെ മുമ്പില്‍ ജനാധിപത്യത്തിന്‍റെ വിസ്തൃതമായ ഒരു വഴി തുറന്നു കിടപ്പുണ്ട്. ഹിന്ദുമതവിശ്വാസിയാണ് യുവതി, ഇസ്ലാം മതവിശ്വാസിയാണ് യുവാവ് എങ്കില്‍ തിരിച്ചും അവര്‍ക്ക് അവരുടെ മതവിശ്വാസം പാലിച്ചുകൊണ്ടുതന്നെ ഒന്നിച്ചുജീവിക്കാന്‍ അവകാശമുണ്ട്. വ്യത്യസ്ത  മതവിഭാഗത്തില്‍പെട്ടവര്‍ക്ക് ഒരു ആശുപത്രിയില്‍ ഒരുമിച്ച് രോഗിയായി കിടക്കാമെങ്കില്‍ ഒരു തിയേറ്ററില്‍ ഒന്നിച്ചിരുന്ന് സിനിമാ കാണാമെങ്കില്‍ അവര്‍ക്ക് ഒന്നിച്ച് വോട്ട് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ചുകൂടാ. 
 
ഇത്തരം ഒരു പശ്ചാത്തലത്തില്‍ ഈ പ്രചരണങ്ങളുടെ പിന്നിലുള്ള അജണ്ട എന്താണ്? 
 
അത് ഒരു സാമുദായിക ധ്രുവീകരണമാണ്. ഒരു മതത്തില്‍പെട്ടവര്‍ ആ മതത്തില്‍ നില്‍ക്കട്ടെ. എന്തിനു കൂടിച്ചേരണം. ധ്രുവീകരണം സത്യത്തില്‍ ഇന്ത്യയില്‍ ഫാസിസ്റ്റുകളുടെ ആവശ്യമാണ്. മൂലധനശക്തികളുടെയും ആവശ്യമാണ്. 
 
ബ്രിട്ടീഷ് ആധിപത്യത്തെക്കുറിച്ച് സ്ഥിരം പറയുന്നതാണല്ലോ 'ഭിന്നിപ്പിച്ച് ഭരിക്കുക." ഇതാണ് ഇവിടെയും പ്രയോഗിക്കുന്നത്. പിരിഞ്ഞുപോകുന്ന ജനവിഭാഗത്തെ കീഴ്പ്പെടുത്താന്‍ എളുപ്പമാണ്. അധികാരത്തിന്‍റെയും ഫാസിസത്തിന്‍റെയും പൗരോഹിത്യത്തിന്‍റെയുമൊക്കെ അജണ്ടയാണത്. ജനാധിപത്യത്തിന്‍റെ അജണ്ടയല്ല. 
 
വിദ്യാഭ്യാസത്തെപ്പറ്റി പറയുമ്പോള്‍ യുണെസ്കോയുടെ ഒരു നിരീക്ഷണം ഉണ്ട്. ഫോര്‍ പില്ലേഴ്സ് ഓഫ് എഡ്യുക്കേഷന്‍, വിദ്യാഭ്യാസത്തിന്‍റെ നാലുതൂണുകള്‍. അതില്‍ ഒന്നാമത്തേത് Learn to live together അതാണ് മനുഷ്യജീവിതത്തിന്‍റെ മഹത്ത്വം എന്നു പറയുന്നത്. എല്ലാവരും ഒരുമിച്ച് ജീവിക്കാന്‍, എല്ലാവരും നിങ്ങളെപ്പോലെ ആവേണ്ട ആവശ്യമില്ല. നിങ്ങള്‍ നിങ്ങളാകുകയും മറ്റുള്ളവര്‍, മറ്റുള്ളവര്‍ ആവുകയും ചെയ്തുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ഒരുമിക്കാന്‍ കഴിയും. അതാണ് ജനാധിപത്യത്തിന്‍റെ കാഴ്ചപ്പാട്. 
 
എന്നാല്‍ നമ്മുടെയൊക്കെ മനസ്സില്‍ ഇന്നും കിടക്കുന്ന ഒരു ആശയം എന്താണെന്നുവച്ചാല്‍ ഞാനാണ് ശരി, എന്‍റെ വാദമാണ് ശരി, എന്‍റെ മതമാണ് ശരി, അതുകൊണ്ട് എല്ലാവരും എന്‍റെ കൂടെ നില്‍ക്കണം എന്നുള്ളൊരു മേല്‍ക്കോയ്മ. മേല്‍ക്കോയ്മയുടെ സൗമ്യരൂപങ്ങളോടുപോലും നാം കലഹിക്കും. നമ്മള്‍ മറ്റൊരാളെ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ഉണ്ടായിരിക്കുകയില്ല. പക്ഷേ മറ്റൊരാളുടെ ആരാധന കാണുമ്പോള്‍ അത് മോശം എന്ന് ഉള്ളില്‍ തോന്നുന്നുണ്ടെങ്കില്‍ അവിടെ വച്ച് നിങ്ങള്‍ തെറ്റി. നിങ്ങള്‍ നിങ്ങളായി ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ മറ്റുള്ളവരായി ജീവിക്കുന്നു എന്ന് പ്രാഥമികമായി നാം പരസ്പരം അംഗീകരിക്കണം. ആ അംഗീകാരത്തിനുശേഷം ആണ് ഏതാണ് കൂടുതല്‍ സാമൂഹ്യമായിട്ട് പ്രസക്തം എന്നുള്ള വാദം ഉണ്ടാവേണ്ടത്. അതും ഒരു സ്നേഹസംവാദം ആയിരിക്കണം. അല്ലാതെ കൊലവിളി നടത്തിക്കൊണ്ടോ വൈകാരികത പ്രകടിപ്പിച്ചുകൊണ്ടോ അല്ല ചെയ്യേണ്ടത്. 
 
ആദര്‍ശാത്മക മതപരിവര്‍ത്തനവും സൗകര്യാധിഷ്ഠിത മതപരിവര്‍ത്തനവും
പക്ഷേ 'ലൗ ജിഹാദ്' വരുമ്പോള്‍ മതം വാദിയോ പ്രതിയോ ആണ്. അവിടെ നവോത്ഥാനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും വഴികള്‍ അടച്ചുകെട്ടാനുള്ള ശ്രമം ഉണ്ട്. അറിയാതെയാണെങ്കിലും ആ ശ്രമത്തിനു പിന്തുണ കൊടുക്കുന്ന ഒരു ബോധവുമുണ്ട്. അതിന്‍റെ പ്രധാന കാരണം പ്രണയത്തോട് പൊരുത്തപ്പെടുന്നില്ല എന്നതാണ്. വിവാഹം എന്നു പറഞ്ഞാല്‍, ഇന്നും കേരളത്തില്‍, ഒന്ന് വീടുകള്‍ തമ്മിലുള്ള ഒരു ബന്ധമാണ്. അതില്‍ ഉള്‍പ്പെടുന്ന പ്രധാന വ്യക്തികള്‍ക്ക്, വിവാഹിതരാകുന്നവര്‍ക്ക് കാര്യമായ റോളില്ല. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും പരിഗണിക്കുന്നില്ല. നിലവില്‍ വീടുകള്‍ തമ്മിലുള്ള ഒരു കൊടുക്കല്‍ വാങ്ങല്‍ ആണ്. പിന്നെ സ്ത്രീധനം, ആചാരങ്ങള്‍ അങ്ങനെ പലതുമാണ് പ്രധാനം. അതിന്‍റെ കൂടെ പരസ്പരം ഇഷ്ടം പരിഗണിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. ഒരു ഹിന്ദു-മുസ്ലീം വിവാഹത്തെ പുറമെ നിന്നൊരാള്‍ നോക്കുന്നത് രണ്ട് മതത്തിന്‍റെ പശ്ചാത്തലത്തില്‍ ആയിരിക്കും. ഇനി, രണ്ട്. ഇനി ഏതെങ്കിലും ഒരാള്‍ക്ക് മതം ഉണ്ടെങ്കില്‍ ആ മതത്തില്‍ അവര്‍ക്ക് വിശ്വസിക്കാം. ഇനി ഇതില്‍ ആളുകള്‍ക്ക് ന്യായമായി ഉണ്ടാകുന്ന കണ്‍ഫ്യൂഷന്‍ എന്താണെന്നു വച്ചാല്‍, മതപരിവര്‍ത്തനമാണ്. അതായത്, പ്രണയവിവാഹം നടക്കുന്നു. ഒന്നുകില്‍ സ്ത്രീ മതം മാറും. അങ്ങനെയാണ് 99% നടക്കുന്നത്. പ്രണയവിവാഹത്തോടെ തന്നെ ഇല്ലാതായ ബന്ധം അതോടെ പൂര്‍ണ്ണമായും ഇല്ലാതാകും. 
 
ഇത് രണ്ട് തരത്തില്‍ വിശകലനം ചെയ്യാം. ഒന്ന്, പ്രണയപശ്ചാത്തലത്തില്‍ മതപരിവര്‍ത്തനം അനിവാര്യമല്ല. അതാത്, മതത്തില്‍പ്പെട്ടവര്‍ക്ക് അതില്‍ വിശ്വസിക്കാം. വിശ്വാസമില്ലാത്തവര്‍ക്ക് മതരഹിതരായി ജീവിക്കാം. അതാതിന്‍റെ ജനാധിപത്യരീതി രണ്ടാമതാണ്, പ്രണയികളില്‍ ഒരാളുടെ മതപരിവര്‍ത്തനം നടക്കാതെ ഒരു വിധേനയും ഒന്നിച്ചുള്ള ജീവിതം നടക്കില്ല എന്നു വന്നാല്‍, അവരുടെ മുമ്പിലുള്ള വഴി എന്താണ്? രണ്ട് വഴിയാണ്. ഒന്ന് രണ്ടുപേരും ജീവിതം അവസാനിപ്പിക്കുക. അത്തരത്തിലുള്ള ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്. രണ്ട്, ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിന് അതിലൊരാള്‍ വിധേയമാവുക. തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ല, അവരാണ്. അതുകൊണ്ട്, ജീവിതം ഇല്ലാതാവുന്ന ഒരു അവസ്ഥയില്‍, മതം മാറി ജീവിതം നിലനിര്‍ത്താനാണ് നോക്കുന്നതെങ്കില്‍, അത് അവരുടെ തീരുമാനമാണ്. അതില്‍ മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ അവകാശമില്ല. ഇടപെടുന്നവര്‍ ചെയ്യേണ്ടിയിരുന്നത് അവര്‍ക്ക് സ്വതന്ത്രമായിട്ട് ജീവിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ്. ആ തോല്‍വി സമ്മതിക്കാതെ, അത് അവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ജീവിക്കണോ മരിക്കണോ എന്നൊരു പ്രശ്നം വരുമ്പോള്‍ എന്നും തെരഞ്ഞെടുക്കേണ്ടത്, ജീവിക്കുക എന്ന തത്വം ആണ്. അപ്പോള്‍ ജീവിക്കുക എന്ന തത്വത്തിലേക്ക് വരുമ്പോള്‍, നിലവില്‍ അവര്‍ ഒരു ഒത്തു തീര്‍പ്പിന് വിധേയമാകണം. അത് അവര്‍ സ്വയം സ്വീകരിച്ച ഒത്തുതീര്‍പ്പല്ല സമൂഹം അവരുടെമേല്‍ കെട്ടിവെച്ചതാണ്. അതുകൊണ്ട് ആത്മഹത്യ ഒഴിവാക്കാനുള്ള മതപരിവര്‍ത്തനം ആദര്‍ശാത്മകമല്ല, സൗകര്യാധിഷ്ഠിതമാണ്. 
 
പ്രണയ വിവാഹങ്ങളുടെ കാര്യത്തില്‍, മറ്റൊരു വഴിയുമില്ലെങ്കില്‍ സൗകര്യാധിഷ്ഠിത മതപരിവര്‍ത്തനം സ്വാഗതാര്‍ഹമായി പരിഗണിക്കാവുന്നതാണ് എന്ന പക്ഷമാണ് എനിക്കുള്ളത്. അത് സത്യത്തില്‍ ഏതെങ്കിലും മതത്തിന്‍റെ എണ്ണം കൂട്ടുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള പദ്ധതിയല്ല. അവര്‍ ജീവിക്കാന്‍ വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ്. പക്ഷേ, അതിനെ നമ്മള്‍ അങ്ങനെയൊരു അനുകമ്പയോടെ, ആര്‍ദ്രതയോടെ നോക്കിക്കാണുന്നില്ല. മതപരിവര്‍ത്തനം എന്നു പറയുമ്പോഴേക്കും ആളുകള്‍ അട്ടിമറിച്ച് പോകുന്ന കാഴ്ചയാണ്. അതിന്‍റെ ആവശ്യം ഇല്ലെന്നാണ് എന്‍റെ അഭിപ്രായം. മതപരിവര്‍ത്തനത്തെക്കുറിച്ചും, അതു നമ്മുടെ ഒരു ജനാധിപത്യ നിലപാട് മാത്രമാണ്. യഥാര്‍ത്ഥത്തില്‍, ഒരു മതം വിശ്വസിക്കാന്‍ അവകാശം, ഉണ്ടെങ്കില്‍, ആ വിശ്വാസം അപര്യാപ്തമാവുകയും വേറൊരു വിശ്വാസം സ്വീകരിക്കാന്‍ തോന്നുകയും ചെയ്യുകയാണെങ്കില്‍ അയാള്‍ക്ക് അതിനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു മതം ഒരിക്കലും ഒരു തടവറ ആകരുത്. മറ്റൊരു മതകാഴ്ചപ്പാട് നമുക്ക് സമാധാനവും സ്വസ്ഥതയും നല്‍കുന്നെങ്കില്‍ നമുക്കത് സ്വാഗതാര്‍ഹമായി തോന്നിയിട്ടുണ്ടായിരിക്കാം. അല്ലെങ്കില്‍ മതം എന്നത് എലിക്കൂട് പോലെയായിപ്പോകും. അതില്‍പ്പെട്ടാല്‍ പിന്നെ രക്ഷയുണ്ടാവില്ല. അങ്ങനെ പാടില്ല. അതുകൊണ്ട് മതപരിവര്‍ത്തനം എന്നത് സാമൂഹികപരിവര്‍ത്തനത്തിന്‍റെ അനിവാര്യ ഭാഗമാണ്. 
 
ലോകത്തിലെ മതപരിവര്‍ത്തനം തന്നെ എങ്ങനെയാണ് സംഭവിച്ചത്. ലോകം മുഴുവന്‍ നോക്കുമ്പോള്‍, എല്ലാ മനുഷ്യരും പെട്ടെന്ന് ആദര്‍ശാത്മകരായി മാറുന്നവരല്ല. വിവിധ രീതിയിലുള്ള മതംമാറ്റമുണ്ട്. അതായത് ഇന്ത്യയിലെ അധഃസ്ഥിതമായ മനുഷ്യരുടെ മതംമാറ്റം ആദര്‍ശാത്മകമായിട്ടല്ല. അവിടെ ജീവിതം കടുത്ത പ്രതിസന്ധി നേരിട്ടു. ഇനി മുന്നോട്ടു പോകണമെങ്കില്‍ മതംമാറ്റമല്ലാതെ വേറെ വഴിയില്ല എന്നായി. ഇന്ത്യയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമൊക്കെ ഇവിടുത്തെ അധഃസ്ഥിതര്‍ മതം മാറി വന്നവരാണ്. സാമൂഹീക സമരത്തിന്‍റെ ഭാഗമായി മതം മാറിയവരാണ്. അംബേദ്ക്കറുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് മതം മാറിയത്. അംബേദ്ക്കറുടെ മതമാറ്റം ആദര്‍ശാത്മകമാണ്. സ്വയം ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്. പക്ഷേ, 3 ലക്ഷത്തിലേറെ ആളുകള്‍ അദ്ദേഹത്തോടൊപ്പം, മതം മാറി. അവര്‍ക്ക് അക്ഷരത്തിന്‍റെ ലോകം തന്നെ അജ്ഞാതമായിരുന്നു. മതഗ്രന്ഥങ്ങള്‍ പഠിച്ചിട്ടാണ് അവര്‍ വന്നത് എന്നു പറഞ്ഞാല്‍ അത് അവരെ അപഹസിക്കലാണ്. അത് പ്രതിഷേധമാണ്. തങ്ങളെ മനുഷ്യരായി അംഗീകരിക്കാത്ത മതത്തില്‍ തങ്ങള്‍ തുടരുന്നില്ല. അതുകൊണ്ട് മതപരിവര്‍ത്തനം സമരമാണ്. സ്വന്തം നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. ആദര്‍ശാത്മകമായ ബോധ്യത്തിന്‍റെ ഉന്നതമായ പ്രകാശനമാണ്. ഇതിനെ എല്ലാറ്റിനെയും അംഗീകരിക്കണം. മതപരിവര്‍ത്തനത്തില്‍ ഒരു മാതൃക ഞങ്ങള്‍ മുന്നോട്ടു വയ്ക്കും. അതിനു മുന്‍പില്‍ നിങ്ങള്‍ മുട്ടുകുത്തണം എന്നു പറയുമ്പോള്‍ അത് മേല്‍ക്കോയ്മയാണ്. നിങ്ങള്‍ അല്ല അത് നിര്‍ദ്ദേശിക്കേണ്ടത്. അത് മതപരിവര്‍ത്തനം ചെയ്യുന്ന ആളിന്‍റെ നിലപാടാണ്. നമ്മുടെ നാട്ടില്‍ വലിയ പുരോഗമന ആശയങ്ങളുടെ തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ആശയമാണിത്. ഇവയൊക്കെ ജാതിവത്ക്കരണത്തിന്‍റെ പ്രത്യക്ഷ ആശയങ്ങളാണ്. ഇന്ത്യന്‍ സവര്‍ണത ഏറ്റവും കൂടുതല്‍ അസ്വസ്ഥമാക്കുന്നത് മതപരിവര്‍ത്തനത്തിനു മുമ്പിലാണ്. കാരണം സവര്‍ണത ജാതിയില്‍ സ്വീകരിക്കാന്‍ പറ്റില്ല. അത് ഉപേക്ഷിക്കാനേ പറ്റൂ. ഉപേക്ഷിക്കപ്പെട്ട മനുഷ്യര്‍ തങ്ങളെ ഉള്‍ക്കൊള്ളുന്ന മറ്റെന്തെങ്കിലും മതത്തിലേക്ക് പോകുമ്പോഴോ അത് അവര്‍ക്ക് ഉള്‍ക്കൊള്ളാനും കഴിയില്ല. അതുകൊണ്ട് മതപരിവര്‍ത്തനത്തില്‍ ഏറ്റവും അസ്വസ്ഥമാകുന്ന സവര്‍ണ്ണപ്രത്യേയശാസ്ത്രത്തിന് കപ്പം കൊടുക്കേണ്ട കാര്യം ഇന്ത്യയിലെ ജനങ്ങള്‍ക്കില്ല. അത് ആദ്യമേ തന്നെ നാം തിരിച്ചറിയണം.
 
മതതീവ്രവാദത്തെ എങ്ങനെ നിരീക്ഷിക്കുന്നു?
 
വിശാലമായ അര്‍ത്ഥത്തില്‍ ഒരു ജീവിതം ഉള്ള വ്യക്തികള്‍പോലും പൂട്ടപ്പെട്ടുപോകുന്നത് അവര്‍ ആരോടൊക്കെ ബന്ധപ്പെട്ടു നില്‍ക്കുന്നു, അങ്ങനെയുള്ള വ്യക്തികളായിട്ട് മതത്തിന്‍റെ ഒരു അനുഷ്ഠാനം വരികയും, മതത്തില്‍ നിന്ന് എന്താണോ കിട്ടേണ്ടത്, ഇപ്പോള്‍ പ്രാഞ്ചിയേട്ടന്‍ & ദ സെയിന്‍റ് എന്ന സിനിമയിലേതുപോലെ എന്തെങ്കിലും സാധിച്ചു കിട്ടേണ്ട ഒരു സംവിധാനം അവര്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. വിശാലമായിട്ട് ചിന്തിക്കുന്നവര്‍പോലും ഇതിലേക്ക് പെട്ടുപോകുന്നു. പ്രഘോഷകര്‍ ഒരുപാട് പേരുണ്ട്. ഇവര്‍ പ്രഘോഷിക്കുന്ന സുവിശേഷം, നിങ്ങള്‍ അന്യോന്യം സ്നേഹിക്കുവിന്‍, പറഞ്ഞു പറഞ്ഞ് വരുമ്പോള്‍ ഇവര്‍ അവസാനം എത്തിക്കുന്നത് ഈ പറയുന്ന ഒരു മതതീവ്രവാദത്തിലേക്കാണ്.
 
എല്ലാ മതങ്ങളിലും കടുത്ത മതകാഴ്ചപ്പാടുകളോടെ നില്‍ക്കുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ടാകും. ആ യാഥാര്‍ത്ഥ്യത്തോട് വിയോജിപ്പുള്ള മറ്റൊരു വിഭാഗവും ഉണ്ട്. ഞാന്‍ മതരഹിതമായ ഒരു ജീവിതം അനുഭൂതിപ്പെടുന്ന ഒരാളാണ്. അപ്പോള്‍ ലോകത്തെ എല്ലാ മതങ്ങളെയും, മതരഹിത അവസ്ഥയെയും ആദരിക്കാന്‍ കഴിയും. ഇതിനുള്ള മാനദണ്ഡം എന്താണെന്ന് പറഞ്ഞാല്‍, ഒരാള്‍ അയാളുടെ മതവിശ്വാസത്തിന്‍റെ സൂക്ഷ്മതലത്തില്‍ എത്ര അഗാധമായി, അത്രകണ്ട് അയാള്‍ക്ക് ഇതിനോട് വില ചോദിക്കേണ്ടിവരും. ഒരു ഇസ്ലാം മതവിശ്വാസി, മതത്തിന്‍റെ ആന്ത്യന്തിക തത്വങ്ങളില്‍ അര്‍പ്പിക്കുകയാണെങ്കില്‍ അതില്‍ സങ്കുചിതമാവാന്‍ കഴിയില്ല. ക്രിസ്തുമതവിശ്വാസിയായാലും ഒരു കീഴാള ഹിന്ദുമതവിശ്വാസിയായാലും അത്തരത്തില്‍ സങ്കുചിതമാവാന്‍ സാധ്യമല്ല. ജീവിതത്തില്‍ ജാതീയത ഒക്കെ പാലിക്കുന്നുണ്ടാവും. ഇന്ത്യന്‍ Cotext ല്‍ രണ്ട് ഉദാഹരണങ്ങള്‍ എന്നെ Strike ചെയ്തിട്ടുണ്ട്.
 
മനുഷ്യനന്മയും ബഹുസ്വരതയും
 
2014 മുതല്‍ 2019 വരെയുള്ള ഈ കാലമാണല്ലോ ഇന്ത്യയില്‍ ജാതീയമേല്‍ക്കോയ്മയുടെ ഫാസിസ്റ്റ് കാലം. പക്ഷേ ഇതേകാലത്താണ് മഹാരാഷ്ട്രയില്‍ വടാല ഗണേശ ക്ഷേത്രത്തില്‍ മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒരു അനുഭവം ഉണ്ടായത്. നൂര്‍ജഹാന്‍ ഷെയ്ക്ക് എന്നൊരു മുസ്ലീം യുവതി, ദരിദ്രയാണ്. ഗര്‍ഭിണിയാണ്. അവര്‍ പ്രസവം അടുത്തപ്പോള്‍ ആരും ആശുപത്രിയില്‍ കൊണ്ടുപോകാനില്ല. എങ്ങനെയോ ഓട്ടോറിക്ഷയില്‍ കയറി ആശുപത്രിയില്‍ പോവുകയാണ്. വഴിയില്‍ വച്ച് പ്രസവവേദനകൊണ്ട് ഉച്ചത്തില്‍ കരഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവര്‍ അവരെ വഴിയില്‍ ഇറക്കിവിട്ടു. തൊട്ടടുത്തുള്ള ഗണേശക്ഷേത്രത്തില്‍ നിന്ന് സ്ത്രീകള്‍ ഇറങ്ങിവന്നപ്പോള്‍ കരഞ്ഞുനിലവിളിക്കുന്ന ഈ സ്ത്രീയെയാണ് കണ്ടത്. അവര്‍ ആ സ്ത്രീയെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. എന്നിട്ട് സാരിയൊക്കെ വലിച്ചുകെട്ടി പ്രസവമെടുത്തു. എന്നിട്ട് കുട്ടിക്ക് ഗണേശ് എന്ന് പേരും കൊടുത്തു. കാരണം അവരെ ആ സമയത്ത് രക്ഷിച്ചത് ഗണേശ് ഭഗവാനാണ്. അപ്പോള്‍ ഒരു സാധാരണ പുറംലോകം കാണാത്ത, ഒരു പരിചയവുമില്ലാത്ത ഒരു സ്ത്രീ, ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സാധാരണ സ്ത്രീകള്‍, ഒരു സംഘടനയുടെയും ആളുകള്‍ അല്ല, ആരുടെയും ആഹ്വാനം ഇല്ലാതെ ഒരു നിലവിളികേട്ടപ്പോള്‍ അവിടേക്ക് ഓടിവരാന്‍ ഇവരെ പ്രേരിപ്പിച്ചത് എന്താണ്? അവര്‍ ജാതി, മതം, ബയോഡേറ്റ നോക്കാതെ സ്വന്തം  ആരാധനാലയത്തിലേക്ക് ഉത്തരവാദിത്വത്തോടെ അവരെ എടുത്തുകൊണ്ടുവരാന്‍ ഉള്‍പ്രേരണ നല്‍കിയത് എന്താണ്. ക്ഷേത്രം എന്നത് പരിഗണിക്കാതെ മനുഷ്യത്വത്തിന്‍റെ വലിയ സന്ദേശംമാണ് അവര്‍ നല്‍കിയത്. ഒരു പക്ഷേ ആ ക്ഷേത്രത്തിലെ ഏറ്റവും ദൈവികമായ കാര്യമായിരുന്നിരിക്കും.
 
വളരെ യാഥാസ്ഥികമായ പശ്ചാത്തലത്തില്‍ പല ആചാരങ്ങളും നാമകരണങ്ങളും മറ്റൊന്നും പരിഗണിക്കാതെ തന്‍റെ കുട്ടിക്ക് ഗണേശ് എന്ന പേരു നല്‍കാന്‍ ആ മുസ്ലീം സ്ത്രീയെ പ്രേരിപ്പിച്ചത് എന്താണ്. ഇത് പത്രത്തില്‍ വായിക്കുമ്പോള്‍, ഈ ഒരു അരക്ഷിതത്വവും ക്രൂരതയും ഒക്കെ നിലനില്‍ക്കുന്ന കാലത്ത്, ഈ വാര്‍ത്ത വായിക്കുന്ന ആളുകള്‍, അവര്‍ക്ക് നൂര്‍ജഹാന്‍ ഷെയ്ക്കിനെ അറിയില്ല, ഗണേശ ക്ഷേത്രം അറിയില്ല, പക്ഷേ അവരുടെ ഉള്ളിലും മനുഷ്യനെക്കുറിച്ച് അഭിമാനം ഉണ്ടാകുന്നു.
 
ഇവിടെ അടിസ്ഥാനപരമായിട്ട് എല്ലാ മനുഷ്യരും നന്മ ഉള്ളവരാണ്. അത് പലതരം അന്ധവിശ്വാസങ്ങളും അല്‍പ്പത്തരവും പകയും ജീര്‍ണതകളും ഒക്കെ വന്നിങ്ങനെ മൂടിക്കിടക്കുകയാണ്. ഈ ചപ്പുചവറുകള്‍ ഒക്കെ നീക്കാന്‍ കഴിഞ്ഞാല്‍, അവിടെ നന്മയുടെ ഉറവ ഒഴുകാന്‍ തുടങ്ങും. അവിടെ സത്യവും സൗഹൃദവും ഒക്കെയുണ്ട്. 
 
മറ്റൊന്ന്, ഈ കാലഘട്ടത്തില്‍ തന്നെ നടന്ന ഒന്നാണ്. 2018-ല്‍ പശ്ചിമബംഗാളില്‍ അസനോളില്‍ നൂറാനിപ്പള്ളിയില്‍ ഇമാം ദാദുല്‍ റഷിദി, ഇയാളുടെ മകന്‍ സിത്തുള്ള റഷിദി കലാപത്തില്‍ കൊല്ലപ്പെട്ടു. വര്‍ഗ്ഗീയ കലാപത്തിന് തിരികൊളുത്താനുള്ള ആസൂത്രിതമായ നീക്കമായിരുന്നു. ഈ കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ പള്ളിയില്‍ വയ്ക്കുമ്പോള്‍ ഇമാം ആയ പിതാവ് പറയുന്നു, എനിക്ക് എന്‍റെ മകന്‍ നഷ്ടപ്പെട്ടു, നമ്മുടെ ഗ്രാമത്തിന് ഒരു കുട്ടി നഷ്ടപ്പെട്ടു. പക്ഷേ ആ പേരില്‍ ഈ ഗ്രാമത്തില്‍ ഒരു തുള്ളി ചോര വീഴാന്‍ പാടില്ല, പ്രതികാരം കത്തിനില്‍ക്കുന്ന ഒരു ജനസമൂഹത്തോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ മുപ്പതു വര്‍ഷമായി എന്നോട് സ്നേഹത്തിലും സമാധാനത്തിലും ഇവിടെ ആണ്. അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഞാന്‍ ഈ പള്ളി വിട്ടുപോകും. കണ്ണീരോടെ ആയിരിക്കും പോകുന്നത്. വലിയൊരു കലാപത്തിന്‍റെ സാധ്യത അതോടെ അവസാനിച്ചു. അത് മതത്തിന്‍റെ മൂല്യബോധമാണ്. പേരറിയാത്ത, ഗണേഷക്ഷേത്രത്തിലെ ഭക്തകള്‍ കാണിച്ച, വളരെ പേരറിയുന്ന നൂറാലി പള്ളിയിലെ ഇമാം പ്രകടിപ്പിച്ച - രണ്ടു മതത്തിന്‍റെ കാഴ്ചപ്പാടുകളില്‍ ഓരോരുത്തര്‍ക്കും ന്യായവാദങ്ങള്‍ പറയാം. എന്നാല്‍ ഇത് രണ്ടും രണ്ടുതരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ആയിരിക്കെ ഈ അനുഷ്ഠാനങ്ങളെ അപ്രസക്തമാക്കുംവിധം അടിത്തട്ടിലൊരു ആശ്ലേഷം, ഇതാണ് മതത്തിന്‍റെയും മതരഹിത അവസ്ഥയുടെയും ഒക്കെ അഗാധത എന്ന് ഞാന്‍ വിചാരിക്കുന്നു. അവിടെ തീര്‍ച്ചയായിട്ടും സ്നേഹസംവാദങ്ങള്‍ ഉണ്ടാകും. വ്യത്യസ്ത അനുഭവങ്ങളും അനുഭൂതികളും നിര്‍വൃതികളുമൊക്കെയായിരിക്കും അവിടെ. എന്നാല്‍ തന്നെയും അവരുടെ സത്യത്തിന്‍റെ അഗാധതയില്‍ വച്ച് പരസ്പരം തുറന്ന് പറയാന്‍ കഴിയും. 
 
ബഹുസ്വരതയെപ്പറ്റി പറയുമ്പോള്‍ 2019 ലെ ലോകമോഡല്‍, ന്യൂസിലാന്‍ഡിലെ, ജസീന്താ കെയ്റ്റ്ലോറല്‍ എന്നു പറയുന്ന, അവിടുത്തെ 40-ാമത്തെ പ്രധാനമന്ത്രി, അവര്‍ സത്യത്തില്‍ ക്രിസ്തുമതവിശ്വാസി ആയിരുന്നു. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ ക്രിസ്തുമതം ഉപേക്ഷിച്ചു. എന്നിട്ടവര്‍ പറയുന്നു, ഞാനൊരു Agnocist ആണ്, ഫെമിനിസ്റ്റ് ആണ്, സോഷ്യലിസ്റ്റ് ആണ്. പരുക്കനായ അര്‍ത്ഥത്തില്‍ യുക്തിവാദിയും ആണ്. പക്ഷേ 2019 മാര്‍ച്ച് 15 ഒരു വെള്ളഭീകരന്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്കില്‍ 50-ഓളം ആളുകളെ കൊന്നു. ആ നടുക്കത്തിന്‍റെ നടുവില്‍ നിന്നിട്ട് ജെസീന്ത  ചെയ്തത്, അവര്‍ പള്ളിയില്‍ ചെന്ന് ഹിജാവ ധരിച്ച് അവരെ ആശ്വസിപ്പിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങളുടെ സങ്കടത്തിന്‍റെ ആഴവും പരപ്പും ഞങ്ങള്‍ക്കറിയാം. നിങ്ങളുടെ സങ്കടത്തിനൊപ്പം ഞങ്ങളുണ്ട്. അത്ര ആഴത്തിലുള്ള ഒരു പ്രസ്താവനയാണത്. ഒരു സാമൂഹികവിഭാഗത്തിന്, ഭീകരതയുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന വലിയ അരക്ഷിതത്വം, അതേ രീതിയില്‍ വേറൊരാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ പറ്റില്ല. എന്നാല്‍ അതിനേക്കാള്‍ തീവ്രമായിട്ട് മറ്റൊരാള്‍ക്ക് അതിനോട് ഐക്യപ്പെടാന്‍ പറ്റും. രണ്ടും രണ്ടാണ്. അവിടെ പള്ളിയില്‍ മാര്‍ച്ച് 22 ന് ഒരു അനുസ്മരണ സമ്മേളനം നടന്നു. അതില്‍ എല്ലാവരും പങ്കെടുത്തു. ഐക്യദാര്‍ഢ്യത്തിന്‍റെ ഭാഗമായിട്ട് മുസ്ലീങ്ങള്‍ അല്ലാത്ത സ്ത്രീകളും പര്‍ദ ധരിച്ചു. അവരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. അവിടുത്തെ ഇമാം പറയുന്നുണ്ട്, ഈ വേദനയുടെ സന്ദര്‍ഭത്തിലും ഒരു തുണിക്കഷണംകൊണ്ട് നിങ്ങള്‍ ഞങ്ങളെ ആദരിച്ചു. അത് നല്‍കുന്ന ഒരു ആത്മവിശ്വാസമുണ്ട്. അതുപോലെ ജസീന്ത പറയുന്നു. 'ഞാന്‍ എന്‍റെ ഹിജാവയില്‍ സ്നേഹമാണ് കരുതിവച്ചിരിക്കുന്നത്'. ഞാന്‍ വിചാരിക്കുന്നത് ബഹുസ്വരത നമ്മുടെ ചരിത്രത്തില്‍ എഴുതിയ ഏറ്റവും നല്ല കവിതയാണ്.
 
ജസീന്തയുടെ ഫെമിനിസവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടും അവരുടെ മതരഹിത അവസ്ഥയും ഇമാമും ന്യൂസിലന്‍ഡ് ജനത പങ്കുവയ്ക്കുന്ന ഇസ്ലാം മതവിശ്വാസവും അവിടുത്തെ ഭൂരിപക്ഷം വരുന്ന ക്രൈസ്തവവിശ്വാസവും എല്ലാം മാനവികതയുടെ അഗാധതയില്‍ വച്ച് ആശ്ലേഷിക്കപ്പെടുകയാണ്. ഇതിനെയാണ് ഞാന്‍ മതരഹിത അവസ്ഥയുടെ അഗാഥതലമായിട്ട് കാണുന്നത്.  ന്യൂസിലന്‍ഡിനേക്കാള്‍  ബഹുസ്വരതയും നന്മയയും ഇന്ത്യയ്ക്ക് പ്രകടിപ്പിക്കാന്‍ പറ്റണം. എന്നാല്‍, നരേന്ദ്രമോദി തന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വിളിച്ചുചേര്‍ത്ത സമര്‍വമതസമ്മേളനത്തില്‍ അവിടുത്തെ മുസ്ലീം മൗലവിമാര്‍ അദ്ദേഹത്തിനു തൊപ്പി സമ്മാനിക്കുന്നുണ്ട്. അദ്ദേഹമത് സ്വീകരിക്കുന്നില്ല. അവിടെയാണ് ജസീന്ത ഒരു കവിതയായിട്ട് സ്വയം മാറുന്നത്. ലോകത്ത് നന്മകളുണ്ട്, വ്യത്യസ്തമതവിശ്വാസവും മതരഹിതരുമായിട്ടുള്ള മനുഷ്യരും ആഴങ്ങളിലെത്തുമ്പോള്‍ പലവഴികളിലൂടെ ഒന്നായി ചേരുന്നുണ്ട്].
 
ഈ ബഹുസ്വരതയുടെ ഉള്‍ക്കൊള്ളലാണോ കെ.ഇ.എന്‍. നെ സലാം മടക്കാന്‍ പ്രേരിപ്പിക്കുന്നത്?
 
ഞാന്‍ മതരഹിതനാണ്. നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷം ആളുകളും മതവിശ്വാസികളാണ്. ഒരാള്‍ എനിക്ക് സലാം ചൊല്ലുന്നു. ഞാന്‍ തിരിച്ച് സലാം ചൊല്ലിയാല്‍ ഞാന്‍ മതവിശ്വാസി ആണെന്ന് കരുതാന്‍ സാധ്യതയുണ്ട്. അത് ഒരു തെറ്റിദ്ധരിപ്പിക്കലാണ്. മതരഹിതനായ ഞാന്‍ സലാം ചൊല്ലുമ്പോള്‍ എന്നെ അറിയാത്തൊരാള്‍ ഞാന്‍ മതവിശ്വാസിയാണെന്ന് കരുതാന്‍ സാധ്യതയുണ്ട്. എന്നെ അറിയുന്നൊരാള്‍ അങ്ങനെ വിചാരിക്കില്ല. അതുകൊണ്ട് സ്വാഭാവികമായിട്ടും ഒരാള്‍ സലാം ചൊല്ലിയാല്‍ ഞാന്‍ തിരിച്ച് സലാം പറയാറില്ല. എന്‍റെ സ്വയംബോധ്യമാണത്. ഒരാളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമല്ലേ. ഈ ഒരു Paradigm ല്‍ ആയിരുന്നു ഞാന്‍ കാര്യങ്ങളെ കണ്ടിരുന്നത്. മറ്റൊരു പശ്ചാത്തലത്തിലേക്ക് എത്തുമ്പോള്‍ ഞാന്‍ ഇങ്ങനെ ആലോചിച്ചു. താടി, നീണ്ട കുപ്പായം, സലാം മുസ്ലീങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അരക്ഷിതത്വത്തെ, സമൂഹത്തില്‍ ഒരു അകല്‍ച്ച ഉണ്ടാക്കുന്നു. മതരഹിതനാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് മതവിശ്വാസത്തില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമല്ല, സൗഹൃദത്തില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമാണ് എന്നു കാണിക്കാന്‍ ഒരാള്‍ സലാം ചൊല്ലുമ്പോള്‍ തിരിച്ച് സലാം പറയുന്നു.
 
ഒന്നാം ഘട്ടത്തില്‍ എന്നെ അസ്വസ്ഥപ്പെടുത്തിയ കാഴ്ചപ്പാടാണ് രണ്ടാം ഘട്ടത്തില്‍ രണ്ടു വിധത്തിലാണ് കാണുന്നത്. ഒന്ന്, ബഹുസ്വരത. അത് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിട്ട് വന്നാല്‍, പിന്നെ നമ്മെ സംബന്ധിച്ചിടത്തോളം ആ വിശ്വാസം, അവിശ്വാസം എന്ന വേര്‍തിരിവ് അപ്രസക്തമായി തീര്‍ന്നു. തീര്‍ച്ചയായിട്ടും സലാം ചൊല്ലാവുന്നതാണ് അപ്പോള്‍. നേരത്തെ ചെറിയ അസുഖങ്ങളുണ്ട്. ഒരാള്‍ കൈ തന്നു. കയ്യില്‍ ചൊറി ഉണ്ടെന്ന് വിചാരിക്കുക. പക്ഷേ എങ്കിപ്പോലും അയാള്‍ നീട്ടിയ സ്നേഹം സ്വീകരിക്കണം. ഒരാള്‍ നമ്മളോട് അയാളുടെ ആശയം

You can share this post!

മതാന്ധതയ്ക്ക് മറുപടി മതമൂല്യങ്ങള്‍

ടോം മാത്യു
അടുത്ത രചന

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
Related Posts