news-details
കവർ സ്റ്റോറി

അനുസരിച്ച് അപചയപ്പെടുമ്പോള്‍

കാലഹരണപ്പെട്ടതും ചൂഷണത്തെ പേറുന്നതുമായ വ്യവസ്ഥിതിയുടെ തിരുത്തല്‍ ശക്തിയായി നിന്ന ക്രിസ്തുവിന്‍റെ പിന്‍ഗാമികള്‍ എങ്ങനെയാണ് അങ്ങനെയൊരു വ്യവസ്ഥിതിയുടെ സംരക്ഷകരും പ്രയോക്താക്കളുമായി മാറിയത്?  അനുസരണം എന്ന മൂല്യത്തെ അനുരൂപപ്പെടല്‍ ആയി അവര്‍ തിരുത്തിവായിക്കാന്‍ തുടങ്ങിയതു മുതലായിരിക്കാം ഇങ്ങനെയൊരു അപചയം സംഭവിച്ചിട്ടുണ്ടാവുക. 

നിഷേധിയായ യേശു 

യേശുക്രിസ്തു തന്‍റെ പ്രവര്‍ത്തനത്തിന്‍റെ തുടക്കംകുറിക്കുന്നതു തന്നെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ മാറ്റിയെഴുതുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു(ലൂക്കാ4:17-19). നിലപാടുകളുടെ മനുഷ്യനായി രംഗപ്രവേശം ചെയ്ത അവനു മുന്നില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. വിയോജിച്ചും കലഹിച്ചും അവന്‍ ഒരു പ്രവാചകനായി മാറുകയായിരുന്നു. നിലനില്ക്കുന്ന രാഷ്ട്രീയ മത വ്യവസ്ഥിതിയെ ചോദ്യംചെയ്യുന്നതായിരുന്നു ക്രിസ്തുവിന്‍റെ മൂര്‍ച്ചയുള്ള വാക്കുകള്‍ എന്നതിനാല്‍ അദ്ദേഹത്തെ മതരാഷ്ട്രീയ നേതൃത്വം അവര്‍ക്കുനേരെയുള്ള ഒരു വെല്ലുവിളിയും ഭീഷണിയുമായി കണക്കാക്കി. ക്രിസ്തുവിന്‍റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. സ്നാപകന്‍റെ പ്രവാചക ശബ്ദത്തിന്‍റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്‍റെ സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശവും ഒരുമിച്ച് ചേര്‍ന്ന ആവിഷ്ക്കാരമാ യിരുന്നു നസ്രത്തിലെ ആ തച്ചന്‍. ചിലര്‍ക്ക് അവന്‍റെ വാക്കുകള്‍ സുവിശേഷം (സദ്വാര്‍ത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചകഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ പ്രാര്‍ത്ഥനാ നാട്യങ്ങളുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്‍റെ ഒരു ക്രിസ്തുസുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതുകൂടിയാണ്. അതാണ് ക്രിസ്തു സുവിശേഷത്തിന്‍റെ Sting  (കുത്ത്/മുള്ള്). Sting of the Gospel  എന്നത് കുറുക്കനെ 'കുറുക്കന്‍' എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്‍റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയനേതൃത്വത്തോട്, സമൂഹനേതൃത്വത്തോട്, പ്രമാണിമാരോട് ക്രിസ്തു ചിലത് പാടില്ല എന്ന് കാര്‍ക്കശ്യഭാഷയില്‍ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ ജനസമ്മതന്‍ അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമര ത്തോളം ക്രിസ്തുവിനെ കൊണ്ടുചെന്നെത്തിച്ച സുവിശേഷത്തിന്‍റെ രാഷ്ട്രീയം.

യേശുവിന്‍റെ അനുസരണം

അപ്പോള്‍ പിന്നെ അവന്‍റെ അനുസരണത്തെ ക്കുറിച്ച് നമ്മള്‍ എന്തുപറയും! അവന്‍ അനുസരണത്തെ 'പിതാവിന്റെ ഹിതം നിറവേറ്റല്‍' (ഹെബ്രാ 10:7; യോഹ.12:49, 14:31) എന്നാണ് വിശേഷിപ്പിച്ചത്. തന്‍റെ അധികാരം ഏതെങ്കിലും അധികാരി ഏല്‍പ്പിച്ചുതന്നതല്ലെന്നും  സ്വന്തം ദൈവികബോധ്യത്തില്‍നിന്ന് വരുന്നുവെന്നും (യോഹ.12:49) ഉറച്ചുവിശ്വസിച്ച യേശുക്രിസ്തു ദൈവഹിതത്തോട് മാത്രമായിരുന്നു അനുസരണം കാട്ടിയത്(യോഹ.3:34). ദൈവഹിതം പഠിപ്പിക്കുന്ന അധികാരികള്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ അധികാരികളുടെ വാക്കുകള്‍ക്കു വില കല്പിക്കാന്‍ അവന്‍ തന്‍റെ ശിഷ്യരോട് പറഞ്ഞിട്ടുണ്ട്. അതേസമയം പറയുന്നത് പ്രവര്‍ത്തിക്കാത്ത അധികാരിയുടെ ചെയ്തികളെ അനുകരിക്കരുത് എന്ന മുന്നറിയിപ്പും തന്നിട്ടുണ്ട് (മത്താ.23:3)

അനുസരണം ആജ്ഞാനുവര്‍ത്തിത്വമല്ല 

അനുസരണത്തെ (Obedience) ആജ്ഞാനു വര്‍ത്തിത്വമായി (Compliance) തെറ്റിദ്ധരിച്ച സംവിധാനങ്ങളാണ് സാമ്രാജ്യത്വഭരണകൂടവും വ്യവസ്ഥാപിതസഭയും. ഏത് സാമ്രാജ്യത്വ സംവിധാനങ്ങളും അതിന്‍റെ നിലനില്‍പ്പ് ഉറപ്പിച്ചത് അനുസരണമെന്ന് പേരെഴുതിയ  ആജ്ഞാനുവര്‍ ത്തിത്വത്തിലാണ്. അത് ശിക്ഷാബന്ധിയായ അച്ചടക്ക നടപടിയിലും അധികാരത്തിന് കീഴിലുള്ളവരില്‍ ഭീതി ജനിപ്പിക്കുന്നതിലുമടങ്ങിയിരിക്കുന്നു. രാഷ്ട്രസംവിധാനത്തില്‍ ഇന്നും സാമ്രാജ്യത്വത്തിന്‍റെ ശേഷിപ്പുകളായി അവശേഷിക്കുന്ന ആന്തരികഘട നയുള്ള രണ്ടു സംഘടിതഘടനകളാണ് സൈന്യവും ഉദ്യോഗവൃന്ദവും. രണ്ടിലും ശ്രേണീകരിക്കപ്പെട്ട അധികാരഘടനയാണ് ഉള്ളത്. മുകളില്‍ ഉള്ളവര്‍ താഴെയുള്ളവരെ നിയന്ത്രിക്കുന്നു. താഴേത്തട്ടില്‍ ഉള്ളവര്‍ മുകളില്‍നിന്നുള്ള ആജ്ഞകളോട് മറുതലിക്കാത്ത നിശ്ശബ്ദത ഉറപ്പുകൊടുക്കുന്നു. അവിടെ സ്വന്തം ഇച്ഛകളോ ചിന്താസ്വാതന്ത്ര്യമോ അഭിപ്രായമോ ഒന്നും പ്രധാനമല്ല. മുകളില്‍ നിന്നുള്ള കല്പന വന്നാല്‍ ന്യായാന്യായങ്ങളുടെ വാദങ്ങള്‍ ഒന്നുമില്ല. നിശ്ശബ്ദമായ അനുസരണം മാത്രമായി രിക്കണം പ്രതികരണം. ഏതാണ്ട് ഇതേ റോമന്‍ ഭരണ സംവിധാനമാണ് സഭയും സ്വന്തമാക്കിയത്. സഭാധികാരികള്‍ അങ്ങനെ ഭരണാധികാരികളായി. വിശ്വാസികള്‍ ആജ്ഞാനുവര്‍ത്തികളുമായി. വ്യവസ്ഥാപിത സഭ അതിന്‍റെ സ്ഥാപനത്തിന്‍റെ കെട്ടുറപ്പ് ബലപ്പെടുത്തിയിരി ക്കുന്നത് അധികാരിയുടെ അപ്രമാദിത്വത്തിലും ആജ്ഞാനുവര്‍ത്തിയുടെ അനുസരണത്തിലുമാണ്.  

 
സാമ്രാജിത്വഘടനയുള്ള സ്ഥാപനങ്ങള്‍ മതരഹിതവും മതപരവുമാകുമ്പോള്‍ അവയുടെ അധികാരവിനിയോഗത്തിലും ആജ്ഞാനു വര്‍ത്തിത്വത്തിലും വ്യത്യാസമുണ്ടാകും. മതരഹിത മായ സംവിധാനത്തില്‍ അണികള്‍ നിയമവ്യവസ്ഥയെ മുന്‍നിര്‍ത്തി ചിലപ്പോള്‍ അധികാരിയുടെ പ്രവൃത്തി യുടെ ന്യായാന്യായങ്ങള്‍ വിലയിരുത്തുകയും വെല്ലുവിളിക്കുകയും ചെയ്തേക്കാം. എന്നാല്‍ മതപരമായ സംവിധാനം പ്രവര്‍ത്തിക്കുന്നത് ദൈവികമായ സാധൂകരണത്തിലാണ്.
 
അവിടെ ദൈവികനിയമങ്ങളെ വ്യാഖ്യാനിക്കുന്നത് മതാധികാരിതന്നെയാണ്. മതത്തിന്‍റെ ഘടനാ രൂപത്തെ ഭരിക്കുന്ന കാനോനികനിയമം പോലുള്ള ചില നിയമവ്യവസ്ഥകള്‍ ഉണ്ടെങ്കിലും അതിലും പരമാധികാരി പുരോഹിതന്‍ തന്നെയാണ്. കൂടാതെ ദൈവത്തിന്‍റെ പ്രതിപുരുഷന്മാരായി അവരെ ഭക്തമതമനസ്സുകള്‍ കാണുന്നതുകൊണ്ട് അവരെ ചോദ്യം ചെയ്യുന്നത് ദൈവനിഷേധമായി കാണുന്നു. ആജ്ഞാനുവര്‍ത്തികളുടെ മനസ്സിനെ ഭരിക്കുന്നത് ഭയമാണ്. ഭയമെന്ന അടിസ്ഥാന വികാരത്തിലാണ് ഭക്തമനസ്സിന്‍റെ ആദരവ് ഉരുത്തിരിയുന്നത്. ഭയം, ആദരവ്,ആജ്ഞാനുവര്‍ത്തിത്വം എന്ന ക്രമത്തില്‍ അനുസരണം നിഷ്ക്രിയമാണ് (Passive). അവിടെ ഒരാളുടെ ചിന്തയും തീരുമാനവും പ്രവര്‍ത്തിക്കുന്നില്ല. അതിന് ക്രിസ്തുവില്‍ പ്രതിഫലിച്ച അനുസരണം എന്ന മനസ്സാക്ഷിയുടെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നില്ല.
 
'അനുസരണം' എന്ന വ്രതം ഭയപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗമായി അധികാരമുള്ളവര്‍ മാറ്റുകയാണ്. എന്നിട്ട് അവര്‍ കുറഞ്ഞുവരുന്ന ദൈവവിളിക ളെക്കുറിച്ച് പ്രലപിക്കുന്നു. ഒന്നോര്‍ക്കണം, സഭയെന്നാല്‍ ബിഷപ്പും അച്ചനും കന്യാസ്ത്രിയും മാത്രമല്ല, 'ദൈവജന'മാണെന്ന് സമൂഹം മനസ്സിലാക്കിവരുന്ന കാലത്താണ് നമ്മള്‍. 'അനുസരണം' സന്യസ്തരും വൈദികരും വാഗ്ദാനം ചെയ്തത് 'ദൈവഹിത'ത്തോടാണ്; ദൈവഹിതം അറിഞ്ഞു പ്രവര്‍ത്തിക്കുന്ന അധികാരികള്‍ ആയിരിക്കുന്നിടത്തോളം കാലം അവരോടും. കാര്യകാരണങ്ങള്‍ ഇല്ലാതെ ഒരു വിശ്വാസിയുടെയോ സന്യസ്തന്‍റേയോ സന്യസ്തയുടെയോ വൈദിക ന്‍റെയോ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനുള്ള സ്വാതന്ത്ര്യം ഹനിക്കാന്‍ അധികാരിയുടെ കയ്യില്‍ ഏല്‍പ്പിച്ചുതന്ന ആയുധമല്ല അനുസരണം.
 
സഭാസംവിധാനത്തിന്‍റെ ശ്രേണീഘടനയോട് അനുസരണം വാഗ്ദാനം ചെയ്ത സമര്‍പ്പിതരോട്  സഭ എന്നും ആവശ്യപ്പെടുന്നത് സഭയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ഗൂഢമായി വെച്ച് സഭയുടെ 'മാന്യത' കാക്കാനാണ്. എന്തെങ്കിലും രീതിയില്‍ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരോട് ഇങ്ങനെ പറയും: 'നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അധികാരികളുടെ പക്കല്‍പോയി പറയുക.' അധികാരികളുടെ പക്കല്‍ കാര്യങ്ങള്‍ എത്തിയാലുള്ള പ്രതികരണം: 'ക്ഷമിക്കുക, സഹിക്കുക...' എന്നോ 'ഞാന്‍ പ്രാര്‍ത്ഥിക്കാം' എന്നോ 'ഞാനൊന്ന് നോക്കട്ടെ' എന്നോ മാത്രമായി, വാക്കുകളില്‍ ചുരുങ്ങുന്നു. പരാതിക്കാരന്/കാരിക്ക് മറുപടി കൊടുക്കാന്‍ അധികാരിക്കു ബാധ്യതയൊന്നുമില്ല.  
 
നിയമാനുസൃത അധികാരിയുടെ ആജ്ഞകളോട് വിധേയത്വം പറയുന്നതാണ് അനുസരണമെന്ന് തെറ്റിദ്ധരിച്ച  കാലത്തൊക്കെ വലിയ സംഘടിതതിന്മകള്‍ അരങ്ങേറിയിട്ടുണ്ട്. നിയമാനുസൃത അധികാരിയോടുള്ള സിവില്‍ അനുസരണം എന്ന തലക്കെട്ടില്‍ തന്നെ ജര്‍മനിയിലെ സാധാരണക്കാരെപ്പോലും നാസികൂട്ടക്കൊലയുടെ ഭാഗമാക്കിനിര്‍ത്താന്‍ കഴിഞ്ഞു. ആ കാലഘട്ടത്തിലെ അനുസരണാത്മകമായ നിശ്ശബ്ദതയെക്കുറിച്ച് മാര്‍ട്ടിന്‍ ന്യൂമൊള്ളറെപ്പോലുള്ളവര്‍ കുറ്റകരമായ മൗനം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അനുസരണം ചിലപ്പോള്‍ ചിന്താശേഷിയില്ലാത്ത ഒരു ജനതയുടെ അടയാളമാകാം.   
 
സ്വയംനിര്‍ണ്ണയാവകാശമുള്ള ദൈവജനവും ശുശ്രൂഷിക്കേണ്ട അജപാലകനും
  
അനുസരണം എന്നാല്‍ നിഷ്ക്രിയത്വം (passivity) ആണെന്നും, വിശ്വാസി നിരന്തരം മറ്റൊരാളാല്‍ (അധികാരി) ആട്ടിത്തെളിക്കപ്പെടേണ്ട അജ്ഞനാ ണെന്നുമുള്ള (അല്മായന്‍/അറിവില്ലാത്തവന്‍) ധാരണ ഇന്നും സഭയെ ഭരിക്കുന്നു. സഭ 'ഞങ്ങളാണെ'ന്ന് അധികാരികള്‍ സ്വയം വിശ്വസിക്കുന്നു. സഭ 'ദൈവജന'മാണെന്നും അജപാലനം ദൈവജനത്തെ 'ശുശ്രൂഷിക്കാന്‍' ഉള്ളതാണെന്നുമുള്ള സുവിശേഷാധിഷ്ഠിത ചിന്ത രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ തിരിച്ചുപിടിച്ചിട്ട് അരനൂറ്റാണ്ട് കടന്നുപോയിട്ടും (LG 30) ഇന്നും വ്യവസ്ഥാപിത സഭയുടെ 'അധികാരികളും പ്രഘോഷകരും' സ്വയം വിശ്വസിക്കുന്നത് അവരില്ലെങ്കില്‍ സഭയില്ല എന്നാണ്. അവര്‍ തിരിച്ചറിയേണ്ട ഒരു മറുവശമുണ്ട്, ഇന്ന് കാലത്ത് വളരെ തീവ്രമായിക്കൊണ്ടിരിക്കുന്ന മറുവശം: വിശ്വാസികള്‍ തരുന്ന അനുസരണത്തിനും ആദരവിനും മുകളില്‍ മാത്രമാണ് അവരുടെ നിലനില്‍പ്പും സഭാസ്തിത്വവും. നാളെ അത് ഇല്ലാതായാല്‍ പിന്നെ അവര്‍ സമൂഹത്തില്‍ ഒന്നുമല്ല. ഒരു ഡോക്ടറെ വേണ്ടെന്ന്, ഒരു അദ്ധ്യാപകനെ വേണ്ടെന്ന്, ഒരു വില്ലേജ് ഓഫീസറെ വേണ്ടെന്ന്, ഒരു തൂപ്പുകാരനെ വേണ്ടെന്ന്.... അവര്‍ക്ക് ഒരിക്കലും പറയാനാവില്ല. എന്നാല്‍ ഒരു പുരോഹിതനെ തന്‍റെ ജീവിതത്തില്‍ വേണ്ടെന്ന് അവര്‍ തീരുമാനിച്ചാല്‍ അവരുടെ ഭൗതിക ജീവിതത്തില്‍ കാര്യമായി ഒന്നും നഷ്ടപ്പെടാനില്ല. അധികാരം പ്രയോഗിക്കുന്ന അജപാലകന്‍റെ വിധി ഏതാണ്ട് പാശ്ചാത്യനാടുകളില്‍ സംഭവിച്ചതുതന്നെയാകും എന്ന സൂചനകള്‍ സമൂഹവും ചരിത്രവും നിരന്തരം തന്നുകൊണ്ടിരി ക്കുകയാണ്. പുറത്ത് പ്രതിഷേധത്തിന്‍റെ/ എതിര്‍പ്പിന്‍റെ ശബ്ദത്തിന് തീവ്രത കൂടിവരികയാണ്. കേള്‍ക്കണമെങ്കില്‍ വാതിലുകളും ജാലകങ്ങളും അടച്ചിരുന്നാല്‍ പോരാ. നമ്മുടെ അരമനകളുടേയും പള്ളിമേടകളുടേയും ജാലകങ്ങള്‍ തുറന്നിടണം, ഒരിക്കല്‍ വത്തിക്കാനില്‍ ഒരു മഹായിടയന്‍ ചെയ്തതുപോലെ. തെരുവ് കലുഷിതമാകുന്നുണ്ട്. ആട്ടിത്തെളിക്കപ്പെടാന്‍ ഇനി ഞങ്ങള്‍ നിന്നുതരില്ലെന്ന് അവര്‍ അലമുറയിടുന്നുണ്ട്. അവര്‍ തന്ന ആദരവും അനുസരണവും അജപാലകന്‍റെ 'ശുശ്രൂഷ'യ്ക്കാ യിരുന്നു. അത് ഇനിമേല്‍ ഞങ്ങളുടെ ജീവിതങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്ന നിലയില്‍ വ്യക്തമായും ആടുകളുടെ ചൂരുപേറിയും അനുഭവവേദ്യമാകുവോളം കാലം നിങ്ങള്‍ക്കില്ല എന്ന് അവര്‍ വ്യക്തമായി പറയുന്നുണ്ട്. ഒന്നിന്‍റെയും കാര്യകാരണങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കാതെ, എല്ലാ പ്രതിസന്ധി കള്‍ക്കും വിശ്വാസിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അധികാരി ഏകപക്ഷീയമായി പുറപ്പെടുവിക്കുന്ന വിശദീകരണങ്ങളും തീര്‍പ്പുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വരുംകാലം ഉള്‍ക്കൊണ്ടെന്ന് വരില്ല. 
 
സദാസമയം അധികാരിക്ക് ഏറാന്‍മൂളി നില്‍ക്കുന്നവരെ വിശുദ്ധരും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ വിമതരുമാക്കുന്ന സഭ ഒരു 'വിജാതീയ' (റോമന്‍) സാമ്രാജ്യത്വ ഘടനയാകാം, ക്രിസ്തുവിന്‍റെ സഭയായിക്കൊള്ള ണമെന്ന് നിര്‍ബന്ധമില്ല. അത്തരം സഭയില്‍ പ്രഘോഷകരുടെ കണ്ഠങ്ങള്‍ തുറക്കുന്നത്, അധികാരിയായ പുരോഹിതനോട് വിയോജിക്കാനും പ്രതികരിക്കാനും കഴിയാത്തവിധം അവരെ 'ദൈവികരും തിരഞ്ഞെടുക്കപ്പെട്ട അഭിഷിക്തരും' ആയി വിശ്വാസിയുടെ മുന്നില്‍ പ്രതിഷ്ഠിക്കാനാണ്. ഒരു പ്രഘോഷകനെങ്കിലും വരണം നീതിയെക്കുറിച്ച് സംസാരിക്കാന്‍. അയാള്‍ അവരോട് പ്രവാചകധര്‍മ്മത്തെക്കുറിച്ച് സംസാരിക്കണം. പ്രവാചകധര്‍മ്മവും അനുസരണവും എങ്ങനെയാണ് പരസ്പരപൂരകങ്ങളാകുന്നത് എന്ന് പറഞ്ഞുകൊടുക്കണം. ഇരുപക്ഷത്തും ഒരുപോലെയല്ല, നീതിപക്ഷത്തുതന്നെ നിലയുറപ്പിക്കേണ്ടത് എങ്ങനെയെന്നു പഠിപ്പിക്കണം. 'യേശുവേ... നീ വീണ്ടും വരേണമേ...!

You can share this post!

ദൈവം വെളിയില്‍ മഴ നനഞ്ഞുനില്‍ക്കുന്നു

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts