news-details
കവിത

ഞാന്‍ വിശുദ്ധനായാല്‍

ഞാന്‍ വിശുദ്ധനായാല്‍,
നിങ്ങളെന്നെ ശരിയുടെ മഹാവിഗ്രഹമാക്കരുത്
ശരികളും കുറവുകളും നിറഞ്ഞതാണീ ചെറിയ ജീവിതം...
ആസ്ഥാനകവികള്‍ അവാര്‍ഡിനായി,
അതു നീണ്ടകാവ്യമാക്കരുത്;
അസ്ഥിരമാകാത്ത തിരുവചനങ്ങള്‍ നിങ്ങള്‍ക്കു മടുത്തുവോ...?!
എന്‍റെ ബാല്യത്തെക്കുറിച്ചു നിങ്ങള്‍,
നിറയെ പടുകഥകള്‍ നിരത്തരുത്;
നിറമില്ലാത്ത ബാല്യങ്ങളും നിഷ്കപടമാണ്;
ഐതിഹ്യങ്ങള്‍ക്കെന്തുകാര്യം?
ഞാന്‍ വിശുദ്ധനായാല്‍,
മത്സരിച്ചൊരുക്കുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കായി
എന്‍റെ പകിട്ടില്ലാത്ത വസ്ത്രങ്ങള്‍ പകുത്തുനല്കരുത്:
ഈടില്ലാത്ത കീറത്തുണികള്‍ കാഴ്ചവസ്തുവാക്കാതെ,
ഉടുപ്പില്ലാത്തവനു നിങ്ങള്‍ പുതിയതൊരെണ്ണം വാങ്ങി നല്കുക...!
മരണക്കിടക്കയില്‍നിന്നുമെന്‍റെ രക്തമെടുത്തു കാത്തുസൂക്ഷിക്കരുത്;
ഉയിര്‍ത്തവന്‍റെ തിരുനിണം മാത്രം പൂജിതമാകണം...
നാല്ക്കവലകളില്‍ മാര്‍ഗ്ഗതടസ്സമായെന്‍റെ വലിയ രൂപക്കൂടുകള്‍ വയ്ക്കരുത്;
പകരക്കാര്‍ നടിച്ചെനിക്കു രൂപഭംഗി നല്കയുമരുത്...
ഞാന്‍ വിശുദ്ധനായാല്‍,
എന്‍റെ ചിത്രത്തിനൊപ്പം നേര്‍ച്ചപ്പെട്ടികള്‍ വയ്ക്കരുത്;
നാണയക്കിലുക്കത്തില്‍ ഞാനൊരിക്കലും ഭ്രമിച്ചിരുന്നില്ലല്ലോ...! 

You can share this post!

സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍

രാജന്‍ ചൂരക്കുളം
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts