news-details
കാലികം

സ്വന്തം ജീവന്‍ സംരക്ഷിക്കുകയെന്നത് ഏതു ജീവവര്‍ഗ്ഗത്തിന്‍റെയും പരമപ്രധാനമായ അടിസ്ഥാന വാഞ്ഛയാണ്. എന്നാല്‍ ആ ജീവനെ സ്വയം നശിപ്പിക്കുകയെന്നത് ഏറ്റവും ഹീനവും, നിരാശജനകവുമാണ്. ഇന്ത്യയില്‍ ആത്മഹത്യാ നിരക്ക് പ്രത്യക്ഷമായ രീതിയില്‍ കൂടിയാണ് വരുന്നത്. ഒരു വര്‍ഷം ഭാരതത്തില്‍ 1,35,000 പേരാണ് ആത്മഹത്യ ചെയ്യുന്നത്. പോണ്ടിച്ചേരി, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് ആത്മഹത്യാനിരക്ക് വളരെ കൂടുതലാണ്.

ആത്മഹത്യയിലേക്ക് ഒരു മനുഷ്യനെ എത്തിക്കുന്ന കാരണങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം.

ആത്മഹത്യക്ക് പിന്നിലെ പ്രേരകങ്ങള്‍:

ജീവിതപ്രശ്നങ്ങളുടെ സമ്മര്‍ദ്ദം
മനോരോഗ പ്രേരകം

ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്നങ്ങളും ദുരന്തങ്ങളും താങ്ങാന്‍ സാധിക്കാതെ വരുമ്പോള്‍ അതിനോടുള്ള പ്രതികരണമായി സ്വന്തം ജീവന്‍ അവസാനിപ്പിക്കുന്നവര്‍ ധാരാളമുണ്ട്. സാമ്പത്തിക ഭാരം. കടബാധ്യത, ജീവിതപരാജയങ്ങള്‍, ദാരിദ്ര്യം, രോഗങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം, പ്രണയനൈരാശ്യം, ഏകാന്തത, തൊഴിലില്ലായ്മ, അങ്ങനെ നീളുന്നു ജീവിതപ്രശ്നങ്ങള്‍.

ആത്മഹത്യ ചെയ്യുന്ന 90% ആളുകളിലും വിഷാദരോഗമോ, മറ്റു അനുബന്ധ മനോരോഗ ങ്ങളുടെ ചരിത്രമോ ഉണ്ടായിരിക്കുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് യുഎസ്എ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കു ന്നത്. പലപ്പോഴും ഈ മനോരോഗങ്ങള്‍ നമ്മുടെ നാട്ടില്‍ പുറത്തറിയപ്പെടാതെ പോവുകയോ, ചികിത്സ തേടാതെ മൂടിവയ്ക്കുകയോ ആണ് പതിവ്. മനോരോഗം മറ്റ് ഏതു ശരീരരോഗവും പോലെ ആര്‍ക്കും വരാവുന്ന ഒന്നായി കരുതി ചികിത്സ തേടുകതന്നെ വേണം.

പ്രതികൂലമായ ജീവിതസാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും ദുരന്തങ്ങളും ഇപ്രകാരം മനോരോഗ ബാധിതര്‍ക്ക് ആത്മഹത്യയ്ക്കുള്ള അനുകൂല ഘടകമായി വര്‍ത്തിക്കുന്നു.

ആത്മഹത്യാപ്രവണത: ശ്രദ്ധിക്കേണ്ട കാര്യ ങ്ങളും; മുന്‍കരുതലുകളും

ആത്മഹത്യാപ്രവണതയുള്ള ആളുകളെ എങ്ങനെ തിരിച്ചറിയാം? എന്തെല്ലാം മുന്‍ കരുതലുകളാണ് അവരുടെ കാര്യത്തില്‍ നാം സ്വീകരിക്കേണ്ടത്?

ഒരാള്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലാണ് എന്ന ഒറ്റകാരണം കൊണ്ട് അയാള്‍ ആത്മഹത്യ ചെയ്തുകളയുമെന്ന് കരുതാനാവില്ല. പക്ഷേ നിങ്ങളുടെ സുഹൃത്ത്, ബന്ധു ഈ ലക്ഷണങ്ങള്‍ ഉള്ള ആളാണോ എന്നു നിരീക്ഷിക്കുക.

മരണത്തെപ്പറ്റി സദാ സമയവും ചിന്തിക്കുകയും, മരണത്തെ സൗന്ദര്യവല്‍ക്കരിച്ച് സംസാരിക്കുകയും ചെയ്യുക.

വിഷാദ രോഗം - കടുത്ത നിരാശ, ഒന്നിലും താല്‍പ്പര്യമില്ലാതെയാവുക, ശൂന്യതയിലേക്ക് കണ്ണും നട്ടിരിക്കുക, ഉറക്കമില്ലായ്മ, ഭക്ഷണത്തോട് വിരക്തി, സംസാരവും, മറ്റ് പ്രവൃത്തികളും കുറയുക.

മരണത്തെ സ്നേഹിച്ചു തുടങ്ങുക. മരണത്തി ലേയ്ക്ക് നയിക്കുന്ന പ്രവൃത്തികളില്‍ കൂടുതല്‍ ആകൃഷ്ടനാവുക. ഉദാ: അതിവേഗം വണ്ടി ഓടിക്കുക, വെള്ളചാട്ടങ്ങള്‍, ഉയരമുള്ള സ്ഥലങ്ങള്‍ തുടങ്ങിയവയോട് കൂടുതല്‍ മമത കാണിക്കുക.

തന്നെ കൊണ്ട് ഇനി ഒന്നിനും കൊള്ളില്ല എന്ന് വിശ്വസിക്കുകയും ആവര്‍ത്തിച്ച് പറയുകയും ചെയ്യുക. ഞാന്‍ ജനിക്കേണ്ടിയിരുന്നില്ല എന്നും, എനിക്ക് രക്ഷപെടണം എന്നും തുടര്‍ച്ചയായി പറയുക.

നിരാശയും ദുഃഖവും പെട്ടെന്ന് മാറി ശാന്ത നായും, സന്തോഷവാനായും കാണപ്പെടുക.
ആളുകളെ സന്ദര്‍ശിച്ചോ, ഫോണില്‍ വിളിച്ചോ വിട പറയുക.

താന്‍ ദൈവസന്നിധിയില്‍ വേണ്ടപ്പെട്ടവനാ ണെന്നോ, തനിക്ക് തിരിച്ചു പോകുവാന്‍ സമയമായിയെന്നോ എന്ന് ആവര്‍ത്തിച്ചുപറയുക.

മേല്‍പറഞ്ഞതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഒരാള്‍ കാണിക്കുന്നുവെങ്കില്‍ ജാഗരൂകരാവുക.

ആത്മഹത്യ പ്രവണത ശ്രദ്ധയില്‍ പെട്ടാല്‍ എന്ത് ചെയ്യണം?

ഒരു വ്യക്തി ആത്മഹത്യയെകുറിച്ച് സംസാരി ക്കുകയും ആ ആശയം മനസ്സില്‍ താലോലി ക്കുകയും ചെയ്യുന്നു എന്നുതോന്നിയാല്‍ ആ വ്യക്തിയെ നിരീക്ഷിക്കുക. അയാള്‍ക്ക് പറയുവാ നുള്ളത് വ്യക്തമായി ശ്രവിക്കുക. എന്താണ് അയാളുടെ ചിന്താധാരയെന്നും, ഏത് തരത്തിലാണ് അയാള്‍ മരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും മനസ്സിലാക്കുക. അയാളെ പരിഹസിക്കുകയോ, അയാളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. നിങ്ങള്‍ അയാളെ വിലമതിക്കുകയും കരുതുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് അയാളെ ബോധ്യപ്പെടുത്തുക. ഒരു മനഃശാസ്ത്ര ജ്ഞന്‍റെയോ സന്നദ്ധ സംഘടനകളുടെയോ സഹായം സ്വീകരിക്കുക.

ധാരണ: ആത്മഹത്യയെക്കുറിച്ച് ഒരാളോട്  സംസാരിക്കുന്നതോ അവര്‍ക്ക്  ആത്മഹത്യാ പ്രവണതയുണ്ടോ എന്ന് ആരായുന്നതും അവരെ ആത്മഹത്യക്ക് കൂടുതല്‍ പ്രേരിപ്പിക്കും.

വാസ്തവം: ആത്മഹത്യയെകുറിച്ച് നമ്മള്‍ സംസാരിക്കുവാന്‍ മനസ്സ് കാണിക്കുന്നത് തന്നെ  ഇക്കൂട്ടര്‍ക്ക്  ആശയവിനിമയത്തിനുള്ള  ഒരു നല്ല അവസരമാവുകയാണ് ചെയ്യുന്നത്. അവരുടെ ഭയങ്ങള്‍, ആകുലതകള്‍, ധാരണകള്‍ ഒക്കെ തിരുത്തുവാനും, അവരെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുവാനുമുള്ള ഒരു അവസരം നമ്മള്‍ തുറക്കുകയാണ് ഇതുവഴി. സൂക്ഷിക്കുക വളരെ കരുതലോടു കൂടി മാത്രം ചെയ്യേണ്ട ഒന്നാണിത്.

ധാരണ: ആത്മഹത്യയെ കുറിച്ച് പറയുന്ന ചെറുപ്പക്കാര്‍ ഒരിക്കലും ആത്മഹത്യക്ക് ശ്രമിക്കാറില്ല.

വാസ്തവം:   ആത്മഹത്യയെകുറിച്ച് ഒരാള്‍ സംസാരിക്കുന്നതു തന്നെ സഹായത്തിന് വേണ്ടിയുള്ള അവരുടെ അവസാന ശ്രമമായി വേണം കരുതാന്‍. ജീവന്‍ എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്നതിനെ കുറിച്ചായി രിക്കും അവര്‍ ഈ അവസരത്തില്‍ ചിന്തിക്കുന്നത്.

അവരെ  കൊണ്ട് കൂടുതല്‍ സംസാരിപ്പിക്കുക. എങ്ങനെയാണ് മരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നു ചോദിക്കുക. അയാളുടെ പദ്ധതി എത്രത്തോളം അപകടങ്ങള്‍ ഉണ്ടാക്കാം എന്നു ചര്‍ച്ച ചെയ്യുക. ഒരു കാരണവശാലും അയാള്‍ പറയുന്ന കാര്യങ്ങളെ   നിസ്സാരവല്‍ക്കരിക്കരുത്.

ധാരണ: പല  ആത്മഹത്യകളും യാതൊരു മുന്നറിയിപ്പും, ഒരു തരത്തിലുള്ള സൂചനകളു മില്ലാതെയാണ് നടക്കുന്നത്.

വാസ്തവം: തങ്ങളുടെ  പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു വിഷമമുള്ളതായി തോന്നിയില്ലെന്നും ആത്മഹത്യാ ചെയ്യുമെന്ന് വളരെ ചെറിയ സൂചന പോലുമില്ലായിരുന്നുവെന്നും ഉറ്റവര്‍ വിലപിക്കാറുണ്ട്. എന്നാല്‍  സത്യത്തില്‍ ഇവര്‍ അറിഞ്ഞോ അറിയാതെയോ നല്‍കിയ നേരിയ സൂചനകളെ മനസിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നതാണ് സത്യം.

വിഷാദരോഗം സംബന്ധിച്ച ചില തെറ്റിദ്ധാരണകള്‍

ധാരണ: വിഷാദരോഗം ഉള്ളവര്‍ യാഥാര്‍ഥ്യവു മായി ബന്ധമില്ലാത്തവരും കടുത്ത നിരാശാ ഭാവവും ഉള്ളവരുമായിരിക്കും.

വാസ്തവം:  വിഷാദരോഗികള്‍  കടുത്ത നിരാശയും ഭയവും പേറി നടക്കുന്നവരല്ല. അവര്‍ക്ക്  ജീവിതത്തിന്‍റെ വൈകാരികതകള്‍, അനുഭൂതികള്‍ സന്തോഷം തുടങ്ങിയവയൊന്നും   അനുഭവവേദ്യം ആവില്ല. നേരിയ വിഷാദരോഗമുള്ള (Mild Depression ) വ്യക്തികള്‍  ആവട്ടെ സാധാരണ വ്യക്തികളെ അപേക്ഷിച്ച് യാഥാര്‍ഥ്യബോധം കൂടുതലുള്ളവരുമായിരിക്കും.

ധാരണ: കുട്ടികളില്‍ വിഷാദരോഗം വരില്ല

വാസ്തവം:  വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ വിഷാദരോഗം കണ്ടുവരാറുണ്ട്.

ഏതു തരത്തിലുള്ള മരണം ഉണ്ടാക്കുന്നതിലും ആഴത്തിലുള്ള മുറിവ് ഉറ്റവര്‍ക്ക് നല്‍കിയിട്ടാണ് ആത്മഹത്യ ചെയ്യുന്നവര്‍ കടന്നുപോകുന്നത്. ജീവിതകാലം മുഴുവന്‍ ഉറ്റവരെ കാര്‍ന്നുതിന്നുന്ന വേദനയായി ഇത്തരത്തിലുള്ള മരണം അവശേഷിക്കും. ആത്മഹത്യക്ക് സമൂഹത്തിലുള്ള കളങ്കം, അകാലത്തില്‍ തങ്ങളെ മനപ്പൂര്‍വ്വം ഉപേക്ഷിച്ചുപോയതിനുള്ള ദേഷ്യം, ദുഃഖം, നിരാശ, ഭയം, ആശയക്കുഴപ്പങ്ങള്‍ ഇവയെല്ലാം ജീവിച്ചി രിക്കുന്ന ബന്ധുക്കളെ മരണംവരെ പിന്തുടരും. സഹജീവിയുടെ ജീവനെ സംരക്ഷിക്കുവാനുള്ള ദൗത്യത്തില്‍ നമുക്ക് സജീവമാകാം. മറ്റുള്ളവരെ ശ്രവിക്കുക. മനസ്സിലാക്കുക. ഒന്നു ക്ഷമിക്കുക, പറ്റുമെങ്കില്‍ ഒരു കൈതാങ്ങ് നല്‍കുക, മനോരോഗങ്ങളെ തുടക്കാവസ്ഥയില്‍തന്നെ കണ്ടെത്തി ചികിത്സിക്കുക. ആത്മഹത്യ തീര്‍ച്ചയായും ഒരു വലിയ പരിധിവരെ തടയുവാന്‍ സാധിക്കുന്ന ഒന്നാണ്.

You can share this post!

കൊലയാളികളായി മാറിയ കൗമാരക്കാരികള്‍

ഡോ. റോബിന്‍ മാത്യു
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts