ഇത്രയും ഉത്തരവാദിത്വത്തോടുകൂടി കാര്യങ്ങള്‍ ചെയ്യുന്ന സ്ത്രീകളെ കണ്ടുകിട്ടാന്‍ എളുപ്പമല്ല." ബ. വികാരിയച്ചന്‍റെ ആ സ്ത്രീയെപ്പറ്റിയുള്ള കമന്‍റതായിരുന്നു.
ഒരു പഞ്ചദിനദമ്പതീധ്യാനത്തിനു ചെന്നതായിരുന്നു ആ ഇടവകപ്പള്ളിയില്‍. എല്ലാക്കാര്യങ്ങളിലും നല്ല ഒന്നാന്തരം ക്രമീകരണം. എന്തിനും നല്ല അടുക്കുംചിട്ടയും. എന്തെങ്കിലും ഒരു നിര്‍ദ്ദേശം കൊടുത്താല്‍ അതെല്ലാം കൃത്യമായി നിര്‍വഹിച്ചിരിക്കും. എല്ലാറ്റിനും അച്ചനെ സഹായിക്കാന്‍ അഞ്ചെട്ടു വോളണ്ടിയേഴ്സുണ്ടായിരുന്നു. അവരുടെ ലീഡറായിരുന്ന സ്ത്രീയെപ്പറ്റിയായിരുന്ന അച്ചന്‍റെ ആ കമന്‍റ്. ഒരു നാല്പതുവയസ്സില്‍ കൂടുതല്‍ കാണില്ല. 'ടീച്ചര്‍' എന്നാണ് എല്ലാവരും അവരെ വിളിച്ചിരുന്നത്. എവിടെയോ പഠിപ്പിക്കുന്ന അദ്ധ്യാപികയായിരിക്കുമെന്നു ഞാനുമോര്‍ത്തു. എം.എസ്സി. ബി.എഡ്. വിദ്യാഭ്യാസമുണ്ട്, കല്യാണം കഴിക്കുന്നതിനുമുമ്പു പഠിപ്പിച്ചിരുന്നു, ഭര്‍ത്താവു ജോലിക്കാരനായതുകൊണ്ട് വീടും മക്കളെയും നോക്കാന്‍വേണ്ടി ജോലി വേണ്ടെന്നുവച്ചു. ഇപ്പോള്‍ ഇടവകയിലെ വേദപാഠടീച്ചറാണ്. മൂന്നുമക്കളാണവര്‍ക്ക്. ഇത്രയുമൊക്കെ ബയോഡാറ്റാ വികാരിയച്ചനില്‍നിന്നും കിട്ടി. ആരും പ്രത്യേകം ശ്രദ്ധിക്കത്തക്ക പ്രൗഡമായ പെരുമാറ്റവും, എല്ലാം നോക്കീംകണ്ടും ചെയ്യാനുള്ള കഴിവും.
"പറഞ്ഞിട്ടു കാര്യമില്ലച്ചാ, അവള്‍ക്കു വീട്ടില്‍ സമാധാനമില്ല." അച്ചന്‍ തന്നെയാണതും പറഞ്ഞത്.
"പ്രശ്നം അമ്മായിയമ്മയായിരിക്കും, അച്ചനൊന്നും ചെയ്യാനായില്ലേ?" ഞാന്‍ ചോദിച്ചു.
"ഏയ്, വേറാരുമല്ല, അവരുടെ ഭര്‍ത്താവു തന്നെയാണ് പ്രശ്നക്കാരന്‍. ആളു നാട്ടിലെല്ലാം വളരെ മാന്യനാണ്. മറ്റാര്‍ക്കും യാതൊരു പ്രശ്നവുമില്ലതാനും. പക്ഷേ, അല്പം തലക്കനം കൂടുതലാണെന്നു തോന്നുന്നു. ഒന്നുരണ്ടു പ്രാവശ്യം കണ്ടുസംസാരിക്കാന്‍ താത്പര്യമുണ്ടെന്നു പറഞ്ഞു ഞാന്‍ വിളിച്ചു. അപ്പോളൊക്കെ ആളൊഴിഞ്ഞുമാറി. ഞാനിവിടെ വന്നിട്ട് ഒരു കൊല്ലമായി. ഇതിനിടയില്‍ രണ്ടുമൂന്നു പ്രാവശ്യമേ അയാള്‍ പള്ളിയില്‍ വന്നിട്ടുള്ളു. നേരത്തെയൊക്കെ വരുമായിരുന്നു എന്നാണു മറ്റുള്ളവരു പറയുന്നത്. ടീച്ചറിങ്ങനെ പള്ളിക്കാര്യങ്ങളിലൊക്കെ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് അയാള്‍ക്ക് ഇഷ്ടമാകുന്നില്ലെന്നാണു പറഞ്ഞുകേള്‍ക്കുന്നത്."
അച്ചന്‍ പറഞ്ഞതില്‍നിന്നും ചിത്രം വ്യക്തമല്ലായിരുന്നു. എവിടെയൊക്കെയോ ചേരാത്ത കണ്ണികള്‍. പ്രതീക്ഷിച്ചതുപോലെ അടുത്തദിവസം ടീച്ചര്‍തന്നെ നേരിട്ടുവന്നു കുറെ കാര്യങ്ങളൊക്കെ സംസാരിച്ചു. അച്ചന്‍ പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെ. ഭര്‍ത്താവിനു നേരിട്ടെന്നെ പരിചയമില്ലെങ്കിലും ഞാനെഴുതുന്ന 'ഇടിയും മിന്നലും' സ്ഥിരം വായിക്കാറുള്ള ആളാണെന്നും എന്നെപ്പറ്റി വലിയ മതിപ്പാണെന്നുംമറ്റും പറഞ്ഞകൂട്ടത്തില്‍ ഒരു നിവേദനവും; ഞാന്‍ അവരുടെ വീട്ടിലൊന്നുചെന്ന് ഭര്‍ത്താവുമായി സംസാരിച്ചാല്‍, ഭര്‍ത്താവിനു മാറ്റം വരുമെന്ന്. ആലോചിക്കാം എന്നുമാത്രം പറഞ്ഞുവിട്ടു. വികാരിയച്ചന്‍റെയും അഭിപ്രായം അനുകൂലമായിരുന്നതുകൊണ്ട് ധ്യാനംകഴിഞ്ഞു തിരിച്ചുപോകുന്നവഴി കയറാം എന്നു തീരുമാനിച്ചു.
ശനിയാഴ്ച രണ്ടുമണിയോടുകൂടി ധ്യാനംതീര്‍ന്നു. മൂന്നുമണിയായപ്പോള്‍ വികാരിയച്ചനോടു യാത്രപറഞ്ഞുപിരിഞ്ഞു. ടീച്ചറിനോടു പറഞ്ഞ വാക്കുപാലിക്കാമെന്നുവച്ചു. ശനിയാഴ്ചകളില്‍ ഭര്‍ത്താവു മൂന്നുമണിക്കുമുമ്പ് ജോലികഴിഞ്ഞു വരുമെന്നവര്‍ പറഞ്ഞിരുന്നു. വീട്ടിലേയ്ക്കുള്ളവഴി നേരത്തെതന്നെ പറഞ്ഞുതന്നിരുന്നതുകൊണ്ട് നേരെ അവരുടെ മുറ്റത്തുതന്നെ ചെന്നു ഞാന്‍ ബൈക്കുനിര്‍ത്തി. സ്വീകരിക്കാന്‍ ഇറങ്ങിവന്നത് മുന്നില്‍ ഭര്‍ത്താവും, പിന്നില്‍ ടീച്ചറും മൂന്നാലുവയസ്സുള്ള മോനും. നല്ല വീട്. എല്ലാം നല്ല ഭംഗിയിലും ചിട്ടയിലും. ചെറിയൊരു പൂന്തോട്ടവും.
"എല്ലാം നല്ല ഭംഗിയായിരിക്കുന്നു." മുറ്റത്തു നിന്നുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു.
"ഒക്കെ ടീച്ചറിന്‍റെ കരവേലകളാണച്ചാ." ഭര്‍ത്താവ്.
പിന്നെ ഞാനെഴുതുന്ന 'ഇടിയും മിന്നലി'നെയും പറ്റിയായി 'സാറിന്‍റെ' കമന്‍റ്. അതിനിടയില്‍ അടുത്തുവന്ന മോനോടു ഞാന്‍ ഓരോന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊരു സമയം കിട്ടിയപ്പോള്‍, പറഞ്ഞു മനപ്പാഠമാക്കി വച്ചിരുന്നത് ഉരുവിടുന്നതുപോലെ അവന്‍ പറഞ്ഞു:
"പപ്പായോട് പള്ളീപ്പോകാന്‍ അച്ചന്‍ പറയണം."
അതുകേട്ടപ്പോള്‍ പപ്പായുടെ മുഖത്തൊരു ചളുക്കം. പയ്യന്‍സു പറഞ്ഞതു കേട്ടുപോലുമില്ലാത്തമട്ടില്‍ ഞാന്‍ ഭിത്തിയിലിരുന്ന പെയ്ന്‍റുചെയ്ത ഒരു വലിയഫോട്ടോയിലേക്ക് നോക്കി, അതാരുടേതാണെന്നൊക്കെ ചോദിച്ച്, അതു കാണാനെന്നമട്ടില്‍ അതിനടുത്തേയ്ക്കു നടന്ന് വിഷയം മാറ്റി. അപ്പോഴാണ് ഒരു പത്തുവയസ്സുകാരന്‍ കൈയില്‍ മൂന്നാലു പുസ്തകവുമായി പുറത്തുനിന്ന് ഓടിക്കയറി വന്നത്.
"ഗുഡ് ഈവനിംഗ് ഫാദര്‍."
"അവന്‍ ട്യൂഷനു പോയതായിരുന്നു. നാലിലാ പഠിക്കുന്നത്." പപ്പായുടെ പരിചയപ്പെടുത്തല്‍.
"അച്ചന്‍ ഈ പപ്പായോടു പള്ളീല്‍ പോകാന്‍ പറയണം." അവന്‍റെയും നിവേദനം അതുതന്നെ. പപ്പുയുടെ മുഖമിരുണ്ടു.
"ഇതും ആരോ ട്യൂഷന്‍തന്നു പഠിപ്പിച്ചതുപോലെയുണ്ടല്ലോ മോനെ. ചേട്ടനും അനിയനും ഒരുപോലെ പറഞ്ഞപ്പോള്‍ പറഞ്ഞുതന്നതും ഒരാളു തന്നെയാണെന്നു തോന്നുന്നല്ലോ? അച്ചന്‍ വരുമ്പം ഇങ്ങനെ പറയണമെന്ന് ആരാ മക്കളോടു പറഞ്ഞുതന്നത്?" അല്പം തമാശും കാര്യവും കലര്‍ത്തി ഞാന്‍ ചോദിച്ചു.
"മമ്മി." ഇളയവന്‍ ഒരു സങ്കോചവും കൂടാതെ പറഞ്ഞു.
പിള്ളമനസ്സില്‍ കള്ളമിരിക്കില്ലല്ലോ! പിടികൂടിയല്ലോ എന്ന മട്ടില്‍ മൂത്തവനും ചിരിച്ചു. അപ്രതീക്ഷിതമായി നീക്കങ്ങള്‍ പാളിയതു മനസ്സിലാക്കിയ 'മമ്മി' വല്ലാതെയായി. അതെല്ലാം പോകട്ടെ എന്ന മട്ടില്‍ വീണ്ടും ഞാന്‍ വിഷയം മാറ്റി.
"മക്കളു മൂന്നുപേരെന്നല്ലെ പറഞ്ഞത്, ഒരാളെക്കൂടി കാണാനുണ്ടല്ലോ."
"അവള് 8-ാം ക്ലാസ്സിലാണ്. ശനിയാഴ്ച ക്ലാസ്സില്ലാത്തതുകൊണ്ട് അവളും ട്യൂഷനു പോയിരിക്കുകയാണ്. താമസിയാതെ വരും." പപ്പായുടെ വിശദീകരണം.
"ടീച്ചറിനു നേരത്തെ ജോലിയുണ്ടായിരുന്നു അല്ലെ?"
"അച്ചനും എന്നെ ടീച്ചറെന്നാണോ വിളിക്കുന്നത്. നാട്ടിലെല്ലാര്‍ക്കും ഞാന്‍ ടീച്ചറാ! വീട്ടിലിരുന്നു മക്കളെ പഠിപ്പീരെ ഉള്ളുതാനും." ഉറക്കെ ആത്മഗതം ചെയ്യുന്നതുപോലെയായിരന്നു അവരുടെ സംസാരം.
"ആ പറഞ്ഞതും തെറ്റിപ്പോയില്ലേ ടീച്ചറെ ? വീട്ടിലിരുന്നു പിള്ളേരെ പഠിപ്പിച്ചിരുന്നെങ്കില്‍ ഈ നാലിലും എട്ടിലും പഠിക്കുന്ന മക്കളുരണ്ടും പുറത്തു ട്യൂഷനു പോകേണ്ടിവരുമായിരുന്നോ? അവര്‍ക്കു ട്യൂഷനെടുക്കുന്നത് വെറും ഡിഗ്രിക്കാരാ. ഇവള് എം.എസ്സി.ബി.എഡുകാരത്തിയാണെന്ന് അച്ചനറിയില്ലായിരിക്കും." 'സാറി'ന്‍റെ സ്വരത്തില്‍ പരിഭവം.
എന്തൊക്കെയോ പൊട്ടിപ്പുറത്തുവരാന്‍ പോകുന്നു എന്നുള്ളതിന്‍റെ ലക്ഷണം. സാറ് അത്രയും പറഞ്ഞു നിര്‍ത്തിയെങ്കിലും ഇനിയും പലതും പുറത്തുവരാനുണ്ടെന്നു വ്യക്തമായിരുന്നു.
"ഞാന്‍ ഇടവകപ്പള്ളീലെ സംഘടനകളില്‍പ്രവര്‍ത്തിക്കുന്നതും സെമിനാറിനു പോകുന്നതുമൊക്കെ ഇഷ്ടമില്ലാത്തരുകൊണ്ടു ഇദ്ദേഹം പറയുന്നതാ അച്ചോ ഇതൊക്കെ." ടീച്ചറിനും ബാക്കി പറയാനുണ്ടെന്നുള്ളതിന്‍റെ സൂചന.
"എങ്കില്‍ ഇതിനൊന്നും പോകണ്ടാ എന്നുതന്നെ ടീച്ചറിനോടു ഞാന്‍ തീര്‍ത്തു പറയുമായിരുന്നല്ലോ. വീട്ടിലെ കാര്യം ഭംഗിയാക്കിയിട്ടു വേണ്ടേ അച്ചാ നാടു നന്നാക്കാനിറങ്ങാന്‍?"
"ഞാനെന്താ വീടു നോക്കാത്തത്, എല്ലാ ജോലീം തീര്‍ത്തിട്ടല്ലെ ഞാന്‍ പോകുന്നത്?"
"അച്ചാ ഞങ്ങളുടേത് ഒരു പ്രത്യേക കല്യാണമായിരുന്നു. പ്രേമിച്ചു കെട്ടിയതാണോന്നു ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയാം. അറേഞ്ച്ഡ് ആയിരുന്നോ എന്നു ചോദിച്ചാല്‍ അതിനും ഉത്തരം അതേന്നും അല്ലെന്നും തന്നെയാ."
"ഇപ്പളെന്തിനാ അതിന്‍റെയെല്ലാം കെട്ടഴിക്കുന്നത്?" ടീച്ചര്‍ ഇടയ്ക്കു കയറിപ്പറഞ്ഞു.
"ഇതു ഞാന്‍ പ്രതീക്ഷിച്ചിരുന്ന സമയമാണു ടീച്ചറെ. എനിക്കറിയാമായിരുന്നു ധ്യാനിപ്പിക്കാന്‍വന്ന ഈ അച്ചനെ എങ്ങനെയെങ്കിലും നീ ഇവിടെ കൊണ്ടുവരുമെന്നും, ഞാന്‍ പ്രശ്നക്കാരനാണെന്നുപറഞ്ഞ് എനിക്കു പിഴയിടുമെന്നും. അതുകൊണ്ടുതന്നെയാണ് ഞാനിന്ന് അരമണിക്കൂര്‍ നേരത്തെ ഓഫീസില്‍നിന്നും പോന്നത്. അച്ചാ ഞങ്ങളുടെ കല്യാണത്തിനു രണ്ടുകൊല്ലംമുമ്പായിരുന്നു ഇവള്‍ക്കിവിടെത്തന്നെയുള്ള ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ ജോലി കിട്ടിയത്. എനിക്കതിനു മുമ്പുതന്നെ ജോലിയുണ്ടായിരുന്നു. മിക്കവാറും ബസ്സ്റ്റോപ്പിലോ വഴിയിലോവച്ചൊക്കെ ടീച്ചറിനെ ഞാന്‍ കാണാറുണ്ടായിരുന്നു. അങ്ങനെ കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ വാസ്തവത്തില്‍ എനിക്കു ടീച്ചറിനെ നന്നായിട്ടിഷ്ടപ്പെടുകയും ചെയ്തു. കല്യാണം കഴിക്കുന്നതിനെപ്പറ്റി എന്‍റെ വീട്ടില്‍നിന്നും നിര്‍ബന്ധിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ ടീച്ചറിന്‍റെ കേസു പറഞ്ഞു. വീട്ടുകാരുതന്നെ പോയി അന്വേഷിച്ചു. ഇവളുടെ വീട്ടുകാര്‍ക്കും താല്പര്യമാണെന്നറിഞ്ഞു.
ഇടക്കാരാരുമില്ലാതെ നേരിട്ടു പറഞ്ഞുതീരുമാനിച്ചദിവസം ഞാനും വീട്ടുകാരും ഇവളുടെ വീട്ടില്‍ചെന്നു. ആവശ്യത്തിന് അന്വേഷണങ്ങളെല്ലാം നേരത്തെ നടത്തിയിരുന്നതുകൊണ്ടും, പരസ്പരം കുറച്ചെങ്കിലും പരിചയമുണ്ടായിരുന്നതുകൊണ്ടും വെറും ഒരു ഫോര്‍മാലിറ്റിയായിരുന്നു ആ 'പെണ്ണുകാണല്‍'. എങ്കിലും അന്നുതന്നെ ടീച്ചറുമായി അല്‍പസമയം സംസാരിക്കണമെന്നു ഞാന്‍ ആവശ്യപ്പെട്ടു. ഞങ്ങളു മാത്രമായപ്പോള്‍ ഞാന്‍ ഒറ്റക്കാര്യം മാത്രമെ ടീച്ചറിനോടന്നു പറഞ്ഞുള്ളു. 'എനിക്കു ടീച്ചറിനെ ഇഷ്ടപ്പെട്ടു. ടീച്ചറിന് എന്നെ ഇഷ്ടപ്പെട്ടെങ്കില്‍ മുന്നോട്ടു നീങ്ങുന്നതിനുമുമ്പ് എനിക്കൊരു ഡിമാന്‍റുണ്ട്. ടീച്ചര്‍ ജോലി ഉപേക്ഷിക്കണം. കല്യാണം കഴിഞ്ഞാല്‍ ആദ്യത്തെ കുട്ടിയാകുന്നതുവരെ ജോലിക്കുപോകാം. പിന്നീട് കുട്ടിയെ നോക്കാനെന്നുപറഞ്ഞു ജോലി രാജിവച്ചാല്‍മതി. ഇതിനു സമ്മതമാണെങ്കില്‍മാത്രം വിവാഹത്തിന് ടീച്ചര്‍ സമ്മതിച്ചാല്‍മതിയെ'ന്ന് അന്നു ഞാന്‍ പറഞ്ഞു. ടീച്ചര്‍ അത് ഒട്ടും പ്രതീക്ഷിച്ചതല്ലെന്നെനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ മറുപടി ഉടനെ വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടില്ല. ടീച്ചറിന്‍റെ ചഞ്ചലിപ്പു കണ്ടപ്പോള്‍ ഞാനന്നുതന്നെ പറഞ്ഞിരുന്നു 'ആലോചിച്ചുമാത്രം മറുപടി പറഞ്ഞാല്‍മതിയെന്നും, പക്ഷെ തീരുമാനം സ്വന്തമായിരിക്കണമെന്നും. രണ്ടുപേര്‍ക്കും ഇപ്പോള്‍ പരസ്പരം കടപ്പാടൊന്നുമില്ല, പരിചയംമാത്രമെയുള്ളു. അതുകൊണ്ട് ഇതു വേണ്ടെന്നുവയ്ക്കാനും നമുക്കു രണ്ടുപേര്‍ക്കും വിഷമമില്ല' എന്നും ഞാന്‍ കൃത്യമായി പറഞ്ഞിരുന്നില്ലെ എന്നച്ചനിപ്പോള്‍ ചോദിച്ചു നോക്കാമല്ലോ. ഒരാഴ്ചക്കുള്ളില്‍ ടീച്ചര്‍തന്നെ ഒരു കുറിപ്പ് നേരിട്ട് എന്‍റെകൈയ്യില്‍ തന്നു. അതില്‍ ഒറ്റവാക്കു മാത്രമേ ഉണ്ടായിരുന്നുള്ളു, 'പരിപൂര്‍ണ്ണസമ്മതം'. അതുകഴിഞ്ഞുമാത്രമാണ് കല്യാണമുറപ്പിക്കാന്‍ ഞാന്‍ സമ്മതിച്ചതുപോലും. മനസ്സമ്മതത്തിന്‍റെയന്നു ഞാനിതേ കാര്യംതന്നെ വീണ്ടും വ്യക്തമായി ടീച്ചറിനോടു പറഞ്ഞിരുന്നു. അന്നും ടീച്ചറതു സന്തോഷത്തോടെ സമ്മതിച്ചതായിരുന്നു.
എന്‍റെ സഹോദരിമാരുടെ വിവാഹം കഴിഞ്ഞതാണ്. ഒരു ചേട്ടന്‍ മാത്രമേയുള്ളു. അദ്ദേഹം വിവാഹം കഴിച്ചു മാതാപിതാക്കന്മാരോടൊപ്പം സന്തോഷമായി ജീവിക്കുന്നു. ചേട്ടനാണ് വീട്ടില്‍ നില്ക്കാനിഷ്ടം. അതുകൊണ്ട് വീടിനടുത്ത് ഒരു നാലേക്കര്‍ തോട്ടം അപ്പന്‍ എന്‍റെപേരില്‍ എഴുതിയിട്ടിട്ടുണ്ടായിരുന്നു. കല്യാണംകഴിഞ്ഞാല്‍ അതിനകത്തു വീടുവച്ചുമാറാം. ഞാന്‍ ജോലിക്കാരനായതുകൊണ്ട് ടീച്ചറുംകൂടെ ജോലിക്കുപോയാല്‍ മക്കളുടെ വളര്‍ത്തല്‍ ശരിയാവില്ല. ടീച്ചറുംകൂടി ജോലിക്കുപോയാല്‍ സമ്പാദിക്കാവുന്നതിന്‍റെ ഇരട്ടി ടീച്ചര്‍തന്നെ വീടുംപറമ്പും നോക്കി മക്കളേം വളര്‍ത്തിയാല്‍ കിട്ടും. മക്കളുടെ ഭാവി സുരക്ഷിതമാകും, വീടും നന്നാകും. ഇതെല്ലാം പറഞ്ഞ് എല്ലാം ബോധ്യപ്പെട്ടായിരുന്നു ഞങ്ങളുടെ കല്യാണം. പറഞ്ഞുവച്ചിരുന്നതുപോലെ മോളുണ്ടാകുന്നതുവരെയെ ടീച്ചറു ജോലിക്കു പോയുള്ളു. ജോലി രാജിവച്ചിട്ടിപ്പോള്‍ പതിന്നാലുകൊല്ലമായി. നല്ലയൊരു തുക ടീച്ചറിന്‍റെ അദ്ധ്വാനംകൊണ്ടുതന്നെ ബാങ്കില്‍ ബാലന്‍സുമുണ്ട്.
വീട്ടിലെ പ്രാര്‍ത്ഥന ചിട്ടയായിട്ടു കൊണ്ടുപോകുന്നതിനും മറ്റും ഞാനായിരുന്നു അന്നു ടീച്ചറിനെ നിര്‍ബന്ധിച്ചിരുന്നത്. ഞായറാഴ്ച മാത്രമെ ഞാനും പള്ളിയില്‍ പോകാറുണ്ടായിരുന്നുള്ളു. നാലുകൊല്ലം മുമ്പുവരെ ഒരു കുഴപ്പവുമില്ലായിരുന്നു. അന്നിവളൊരു ധ്യാനംകൂടി. അതുകഴിഞ്ഞൊരെണ്ണംകൂടെ കൂടി. അതുമുതല്‍ എല്ലാദിവസവും പള്ളിയില്‍ പോകണമെന്നു നിര്‍ബന്ധംപിടിച്ചുതുടങ്ങി. പള്ളിയില്‍ എന്തു പരിപാടിക്കും ഇവളു മുമ്പിലും. ഞാന്‍ എതിര്‍ത്തില്ല. കുറച്ചുനിയന്ത്രിക്കണമെന്നുമാത്രമേ അന്നുപറഞ്ഞുള്ളു. അതിന്‍റെപേരില്‍ പരാതിയായി. വീട്ടിലെ കാര്യങ്ങളും ജോലിയുമൊന്നും മുടക്കാറില്ല, ശരിയാണ്. പക്ഷെ മാസത്തിലൊരാഴ്ചയെങ്കിലും പള്ളിയില്‍ എന്തെങ്കിലും പരിപാടിവരും. അതോടെ എല്ലാം അവതാളത്തിലാകും. പിള്ളേരുടെ പഠനത്തിനു തടസ്സമായിത്തുടങ്ങി. അതുവരെ മക്കളുടെ റ്റ്യൂഷന്‍ ഇവളുതന്നെയായിരുന്നു. ഇവളു പള്ളിക്കാര്യവുമായി ഇറങ്ങിയതുമുതല്‍ മക്കളെ പിന്നെ ട്യൂഷനു പുറത്തുവിടേണ്ടിവന്നു. ഞാന്‍ തടസ്സം പറയുമ്പോള്‍ കരച്ചിലും ആവലാതിയും, ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതിനെപ്പറ്റിയുള്ള പരാതിപറച്ചിലും. ഞാനിത്രയെ പറയുന്നുള്ളച്ചാ, ഭക്തിപ്രസ്ഥാനങ്ങളുമായി പള്ളീല്‍ പോയിരിക്കുന്നതിനേക്കാളും തമ്പുരാന്‍ ആവശ്യപ്പെടുന്നത് ടീച്ചറിനോട് വീട്ടിലിരുന്ന് അമ്മയായിട്ടു മക്കളെ വളര്‍ത്താനാ, മക്കളെ പഠിപ്പിക്കാനാണെന്നാണ്. ഞായറാഴ്ചയും അവധിദിവസങ്ങളിലും അവളു പൊയ്ക്കൊള്ളട്ടെ. കടപ്പാടു മറന്ന് പള്ളിക്കാര്യം നോക്കണോ? അതിനൊക്കെ പ്രത്യേകം കടപ്പെട്ട കന്യാസ്ത്രിമാരും അച്ചനുമില്ലെ? അവരതിനിറങ്ങട്ടെ. ടീച്ചര്‍ കഴിവുപോലെ സഹകരിച്ചാല്‍ പോരെ? അതുപറയുമ്പോള്‍ ടീച്ചര്‍ പറയുന്നത് അച്ചന്മാരേം കന്യാസ്ത്രീകളേം ഞാന്‍ കുറ്റം പറയുവാണെന്നാ. ഇത്രയുംനേരോം ഞാന്‍ സംസാരിച്ചു. ഇടക്കുകയറിയൊന്നും പറയാതെ മാന്യമായിട്ടു ഇത്രയുംനേരം സഹകരിച്ചതിനു ടീച്ചറിനോടെനിക്കു നന്ദിയുണ്ട്. ഇനി ടീച്ചര്‍ സംസാരിക്കട്ടെ, ഞാനീ പറഞ്ഞതില്‍ എന്തെങ്കിലും ഒരു വാക്കെങ്കിലും കളവാണെങ്കില്‍ ടീച്ചര്‍ തന്നെ പറയട്ടെ." സാറൊന്നു നിര്‍ത്തി.
അതുവരെയും നിന്നിടത്തുതന്നെ കുനിഞ്ഞുനിന്ന ടീച്ചര്‍ സെറ്റിയിലിരുന്നു വിങ്ങിപ്പൊട്ടാന്‍ തുടങ്ങി. ഞങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ കുറച്ചുമുമ്പ് കയറിവന്ന മോള് രംഗം മനസ്സിലാക്കി മൗനമായി ഒന്നു വണങ്ങിയിട്ട് അകത്തുപോയി, എനിക്ക് ഒരു ഗ്ലാസ്സു നാരങ്ങാവെള്ളവുമായി ആ നേരത്തു കയറിവന്നു.
"ഇദ്ദേഹത്തിനു ദിവസവും രാവിലെ പോയാല്‍ വൈകുന്നേരം വന്നാല്‍ മതി. ഞാനിവിടെയിരുന്നു ബോറടിക്കുന്നതു സാറ് അറിയുന്നില്ലല്ലോ. എന്നെക്കൊണ്ടുപറ്റുന്ന വല്ല നല്ലകാര്യോം പള്ളീലെങ്കിലും ചെയ്യാമല്ലോ എന്നേ ഞാന്‍ കണ്ടുള്ളു." ടീച്ചര്‍ അത്രയും പറഞ്ഞുനിര്‍ത്തി.
"വീട്ടിലിരിക്കുന്നതും വീട്ടുകാര്യോം മക്കളുടെ കാര്യങ്ങളും നോക്കുന്നതും ബോറടിയാണെന്നു പറഞ്ഞാല്‍ ഞാനെന്തു മറുപടി പറയാനാണച്ചാ. ഒന്നുരണ്ടു പ്രാവശ്യം വികാരിയച്ചന്‍ എന്നെ വിളിപ്പിച്ചു. ഞാന്‍ പോയില്ല. ഞാന്‍ പോകാഞ്ഞത് ഞങ്ങളുടെ കുടുംബകാര്യത്തില്‍ പുറത്തുനിന്നാരുമിടപെടാതെ ഇവളുതന്നെ കാര്യങ്ങള്‍ മനസ്സിലാക്കി ശരിയാക്കണമെന്നു കരുതിയാണ്. അങ്ങനെ വിളിച്ചിട്ടു ചെല്ലാഞ്ഞതിന്‍റെ പേരിലാണെന്നു തോന്നുന്നു വികാരിയച്ചന്‍ പിന്നത്തെ ഞായറാഴ്ച പള്ളിപ്രസംഗത്തില്‍ എന്‍റെ പേരുപറഞ്ഞില്ലെങ്കിലും സര്‍ക്കാരു ജോലീം വിദ്യാഭ്യാസോം ഉണ്ടെന്നു കരുതി തമ്പുരാന്‍റെ സ്വരത്തിനു ചെവികൊടുക്കാത്തവരൊക്കെ എന്നെങ്കിലും വീഴും എന്നോര്‍മ്മിക്കട്ടെയെന്നും പറഞ്ഞു പ്രസംഗിച്ചു. അതില്‍പിന്നെ ഞാന്‍ കാര്യമായിട്ട് ഇടവകപ്പള്ളീല്‍ പോയിട്ടില്ല. ടൗണില്‍ ഒരു കപ്പേളയുണ്ട്. ഉച്ചകഴിഞ്ഞ് അവിടെപ്പോകും. എല്ലാ ഞായറാഴ്ചയും വൈകുന്നേരം ക്ലബ്ബില്‍ പോകാറുള്ളതുകൊണ്ട് പള്ളിയില്‍ പോയെന്നു പറഞ്ഞാല്‍ ഇവരൊട്ടു വിശ്വസിക്കത്തുമില്ല. എനിക്കതിലും വിഷമം ഇവളീ പിള്ളേരോടും ഞാന്‍ പള്ളീല്‍ പോകത്തില്ലെന്നു പറഞ്ഞു കൊടുത്തിരിക്കുന്നതിലാ." അത്രയും നേരവും കേള്‍വിക്കാരന്‍ മാത്രമായിരുന്ന ഞാന്‍ മറുപടിയൊന്നും പറയാതെ പോകാനെഴുന്നേറ്റു.
"ഞാനിവിടെ വാദിയും പ്രതിയും ആരാണെന്നറിയാതെ വിഷമത്തിലാണ്. ഇതു നിങ്ങളുടെ കുടുംബക്കോടതിയാണ്. സാറു നേരത്തെപറഞ്ഞതുപോലെ പുറത്തുനിന്നൊരു ഇടപെടലിനേക്കാള്‍ ഉചിതം വിധികര്‍ത്താക്കളെ ഇവിടെത്തന്നെ കണ്ടെത്തുകയാണ്. ഇവിടുത്തെ ഏറ്റവും നല്ല ജഡ്ജിമാര്‍ നിങ്ങളുടെ മൂന്നു മക്കളും. മൂന്നു ജഡ്ജിമാരുള്ള ഫുള്‍ബഞ്ച്!! അവരെ മൂന്നുപേരെയും വിളിച്ചിരുത്തി നിങ്ങളിക്കാര്യം അവരുടെ മുമ്പിലൊന്നു വിചചരണയ്ക്കു വച്ചുനോക്ക്. നിഷ്പക്ഷവും നിഷ്ക്കളങ്കവുമായ വിധിന്യായംകിട്ടും. ഒരു പക്ഷേ അവരുടെ വായില്‍നിന്നും കൃത്യമായ വാക്കുകള്‍ കിട്ടിയില്ലെങ്കിലും, നിങ്ങള്‍ മനസ്സാക്ഷിക്കു മൂടുപടമിടാതെ ആ കുഞ്ഞുങ്ങളുടെ മുഖത്തുനോക്കിയാല്‍മതി. നിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമെല്ലാം അവരുടെ നിഷ്കപടമായ മുഖത്തെഴുതിയിട്ടുണ്ടായിരിക്കും. അതു വായിച്ചറിഞ്ഞു നടപ്പാക്കിയാല്‍ 'ബോറിങ്ങു' മാറും. കുടുംബത്തില്‍ ചെലവഴിക്കാന്‍ സമയം തികയാതെവരും." കുടിച്ചുതീര്‍ന്ന നാരങ്ങാവെള്ളത്തിന്‍റെ ഗ്ലാസ് മേശയില്‍ വച്ചിട്ട് വേഗം നടക്കുന്നതിനിടയില്‍ ഞാന്‍ കുഞ്ഞുങ്ങളോടു പറഞ്ഞു:
"മക്കളേ ബൈബൈ, എന്‍റെ ഫോണ്‍നമ്പര്‍ വികാരിയച്ചന്‍റെ കൈയ്യിലുണ്ട്. ആവശ്യം തോന്നിയാല്‍ വിളിക്കാന്‍ പപ്പയെയും മമ്മിയെയും ഓര്‍മ്മിപ്പിച്ചേക്കണം." ഞാന്‍ വിട്ടുപോന്നു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു മുട്ടന്‍ കേക്കുമായിട്ട് അപ്പനുമമ്മയും മക്കളും ആശ്രമത്തില്‍.
"ഞങ്ങളുടെ കല്യാണവാര്‍ഷികമാണ്. അച്ചന്‍ പറഞ്ഞതുപോലെ ഞങ്ങളുടെ മക്കളുടെ മുഖത്തുനോക്കി ഞങ്ങള്‍ ഒത്തിരി വായിച്ചറിഞ്ഞു. നന്ദി."