news-details
കവർ സ്റ്റോറി

സമര്‍പ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികള്‍

ഫെബ്രു. 2 സമര്‍പ്പിതദിനം

ആമുഖം

സന്യസ്ത-സമര്‍പ്പിത ജീവിതം അനിതരസാധാരണമായ സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോകുന്ന കാലഘട്ടമാണിത്. ചാള്‍സ് ഡിക്കന്‍സിന്‍റെ The Tale of Two Cities എന്ന കൃതിയുടെ ആദ്യ ഖണ്ഡികയില്‍ പറയുന്നതുപോലെ സമര്‍പ്പിത ജീവിതത്തിനും ഇത് ഏറ്റവും മികച്ച സമയമാണ്, ഒപ്പം ഇത് ഏറ്റവും മോശം സമയവുമാണ്... ഇതു വിശ്വാസത്തിന്‍റെ യുഗമാണ്, ഇത് അവിശ്വസ്തതയുടെ യുഗം കൂടിയാണ്... നമ്മുടെ മുന്നില്‍ എല്ലാമുണ്ട്, നമ്മുടെ മുന്നില്‍ ഒന്നുമില്ല എന്ന അവസ്ഥ... ലോകത്തിനോട് അനുരൂപരാകാതെ സുവിശേഷമൂല്യങ്ങളുടെ ഒരു സംസ്കാരം കെട്ടിപ്പടുക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തില്‍ നിന്നാണു സമര്‍പ്പിതജീവിതത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത്. ക്രിസ്തുവിന്‍റെ അനുയായികള്‍ രാജാധികാരത്തിന്‍റെയും ആര്‍ഭാടത്തിന്‍റെയും പാത സ്വീകരിക്കുന്നുവെന്നു മനസ്സിലാക്കിയ നിമിഷത്തിലാണു സന്യസ്ത ജീവിതം മരുഭൂമിയില്‍ നിന്ന് ആരംഭിക്കുന്നത്. അതിന് എപ്പോഴും ഉള്ളത് ഒരു എതിര്‍സംസ്കാരത്തിന്‍റെ മുഖമാണ്. ലോകചിന്തകളോടു മുഖംതിരിച്ചുകൊണ്ട് കുരിശിനെ ലക്ഷ്യംവച്ചുള്ള ഒരു യാത്ര. അങ്ങനെ മാത്രമേ സന്യസ്ത-സമര്‍പ്പിത ജീവിതത്തെ നിര്‍വചിക്കാന്‍ സാധിക്കു. ക്രൈസ്തവ ചിന്തകളിലെ തനിമയാണ് ഈ ജീവിതം. പൗരോഹിത്യത്തിന്‍റെ അനുഷ്ഠാന കേന്ദ്രീകൃതമായ ആര്‍ഭാടങ്ങളോ അല്മായരുടെ അനുദിന ജീവിതവ്യഗ്രതയോ കടന്നുവരാത്ത ഒരു ജീവിതശൈലി. എന്നിട്ടും പ്രതീക്ഷയുടെ വസന്തമായ ആ ജീവിതത്തില്‍ നിരാശയുടെ ശീതകാലം കടന്നുവരുന്നു. എന്തേ ഇങ്ങനെയൊരു ശൈത്യ കാലം? എന്തേ ആവൃതികള്‍ അസ്വസ്ഥതയുടെ ഇടങ്ങളായി മാറുന്നു? ഉത്തരം ഒന്നേയുള്ളൂ; സുവിശേഷമൂല്യങ്ങളുടെ തകിടം മറിച്ചില്‍ മാത്രമാണത്.

ചിന്താപശ്ചാത്തലം

ഫ്രെഡറിക് നീഷേ എന്ന ചിന്തകന്‍റെ വരവോടു കൂടിയാണ് ചരിത്രത്തിന്‍റെ ഇടനാഴിയില്‍ വച്ച് സുവിശേഷമൂല്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങിയത്. ക്രൈസ്തവധാര്‍മ്മികത അടിമധാര്‍മ്മികതയായി കരുതപ്പെട്ടു. അടിമധാര്‍മ്മികതയല്ല ഉടമധാര്‍മ്മികതയാണ് വേണ്ടതെന്ന ചിന്ത പ്രബലപ്പെടാന്‍ തുടങ്ങി. ക്രൈസ്തവധാര്‍മ്മികത ഒരു കുഞ്ഞാട് വല്‍ക്കരണമാണെന്ന് (herd morality) അദ്ദേഹം വാദിച്ചു. ക്രൈസ്തവ ദൈവസങ്കല്‍പത്തില്‍ നിന്നാണ് അടിമധാര്‍മ്മികത ഉണ്ടായത്, അതു കൊണ്ട് ആ ദൈവത്തിന്‍റെ മരണം സംഭവിച്ചാല്‍ മാത്രമേ മനുഷ്യന് അഭിവൃദ്ധി ലഭിക്കൂവെന്ന് അദ്ദേഹം കരുതി. അങ്ങനെ അദ്ദേഹം ഒരു സൈദ്ധാന്തികമായ ദുഃഖവെള്ളിയാഴ്ച്ച സൃഷ്ടിക്കുകയും (speculative good friday) ചിന്താതലത്തില്‍ നിന്നുകൊണ്ട് ആ ദൈവത്തെ കൊല്ലുകയും ചെയ്തു. അതിനുശേഷമാണ് ചില ചിന്തകരുടെയിടയില്‍ ക്രൈസ്തവ പുണ്യങ്ങളായ സ്നേഹം, ക്ഷമ, കരുണ തുടങ്ങിയവ 'കത്തോലിക്കാരോഗങ്ങള്‍' എന്നറിയപ്പെടാന്‍ തുടങ്ങിയത് (La maladie Catholique).. ശക്തി, അധികാരം, ആര്‍ഭാടം, വിജയം തുടങ്ങിയവയെ യഥാര്‍ത്ഥ ധാര്‍മ്മികതയായി ചിത്രീകരിക്കാനും തുടങ്ങി. 'ആരും ഇനി പരസ്പരം ക്ഷമിക്കേണ്ട, നമുക്കെല്ലാം വെട്ടിപ്പിടിക്കാം' എന്ന ചിന്ത പലരുടെയും ഉപബോധ മനസ്സുകളില്‍ ആളി പ്പടര്‍ന്നു. മരണസംസ്കാരവും അപരവിദ്വേഷവും മനുഷ്യമനസ്സുകളില്‍ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ വളര്‍ന്നു. അങ്ങനെ പച്ചയായ സ്നേഹം അനുഭവിക്കാന്‍ പലര്‍ക്കും സാധിക്കാതെയായി. നമുക്കറിയാം, സ്നേഹം ഒരു മൗലിക യാഥാര്‍ത്ഥ്യമാണ്. അതിന്‍റെ വേരിറങ്ങിയിരിക്കുന്നത് ഹൃദയത്തിന്‍റെ ആഴത്തിലേക്കാണ്. അതുകൊണ്ടുതന്നെ അതിന്‍റെ അഭിലാഷം എപ്പോഴും ശക്തമായിരിക്കും. ആ അഭിലാഷം തൃപ്തികരമല്ലെങ്കില്‍ ജീവിതം അര്‍ത്ഥശൂന്യവും ദുരിതപൂര്‍ണ്ണമാകുകയും ചെയ്യും. ഈയൊരു അപകടം ഇന്നത്തെ സന്യസ്ത സമര്‍പ്പണ ജീവിതത്തിലേക്കും കടന്നു വന്നിട്ടുണ്ടെന്നത് അവഗണിക്കാന്‍ പറ്റാത്ത സത്യമാണ്. സ്നേഹരാഹിത്യത്തെ മറികടക്കാന്‍ പലരും ആക്ടീവിസത്തിലൂടെ  ശ്രമിക്കുന്നുണ്ട്. അപ്പോഴും അതു നിരാശയ്ക്ക് ഒരു പ്രതിവിധിയാകുന്നില്ല. നിശബ്ദതയെയും ഏകാന്തതയെയും ഭയക്കുന്നവരുടെ എണ്ണം സമര്‍പ്പണ ജീവിതത്തില്‍ വര്‍ദ്ധിക്കുന്നുവെന്നത് ആ ജീവിതാന്തസ്സ് ഇന്നനുഭവിക്കുന്ന ഇരുളിമയുടെ തെളിവും കൂടിയാണ്.
നമ്മുടെ മുമ്പിലുള്ള ചോദ്യം ഇതാണ്: സന്യസ്ത-സമര്‍പ്പിത ജീവിതത്തില്‍ നീഷേയന്‍ ചിന്താശൈലിയുടെ അനന്തരഫലങ്ങളുണ്ടോ? അങ്ങനെയെങ്കില്‍, അതിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? വ്യക്തിപരമായ പരിചിന്തനങ്ങളില്‍ നിന്നേ അതിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ സാധിക്കു. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വളരുന്ന ശ്രേണിസങ്കല്‍പ്പനമാണത്. അത് വിരസതയില്‍ നിന്നു തുടങ്ങി ആത്മീയ അലസതയിലൂടെ വളര്‍ന്ന് അര്‍ത്ഥമില്ലായ്മയില്‍ എത്തുന്ന അവസ്ഥയാണ്.

വിരസത

പ്രതീക്ഷിച്ചതു ലഭിക്കാതെ വരുമ്പോഴോ, ലഭിക്കുന്നത് അംഗീകരിക്കാന്‍ കഴിയാതെ വരുമ്പോഴോ ആണ് സമര്‍പ്പിതജീവിതത്തില്‍ ഒരാള്‍ മുഷിപ്പ് അനുഭവിക്കാന്‍ തുടങ്ങുന്നത്. ഇരട്ട പരാജയത്തെ സൂചിപ്പിക്കുന്ന അവസ്ഥയാണിത്. ഇവിടെ രണ്ടു ചോദ്യങ്ങള്‍ ഉയരുന്നുണ്ട്; എന്താണ് സമര്‍പ്പിതജീവിതത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്? എന്താണ് സമര്‍പ്പിതജീവിതം ഒരാള്‍ക്കു നല്‍കേണ്ടത്?

 

നീഷേയന്‍ ചിന്തയും പേറി വരുന്നവരുടെ പ്രതീക്ഷയെ സംതൃപ്തമാക്കുകയെന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ യുള്ളവര്‍ക്കു സമര്‍പ്പിത ജീവിതത്തില്‍ മുഷിപ്പ് അനുഭവപ്പെടും. അവര്‍ പിന്നീട് ആവൃതിയുടെ ഉള്ളില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യം അന്വേഷിക്കാന്‍ തുടങ്ങും.  ഏതുതരത്തിലുള്ള സ്വാതന്ത്ര്യമാണ് അവര്‍ അന്വേഷിക്കുക? സ്വമേധയായുള്ള സ്വാതന്ത്ര്യമാണത്. 'എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും' എന്ന ചിന്ത. ആ സ്വാതന്ത്ര്യം ക്രിസ്തീയമല്ല. നമ്മുടെ സ്വാതന്ത്ര്യസങ്കല്പം സത്യവും നന്മയും സ്നേഹവുമായ ദൈവത്തിലാശ്രയിച്ചായിരിക്കണം. സത്യത്തിന്‍റെയും നന്മയുടെയും സ്നേഹത്തിന്‍റെയും കണികകളില്ലാത്ത ഒരു പ്രവൃത്തിയും സ്വതന്ത്ര മനസ്സിന്‍റെ പ്രതിഫലനങ്ങളല്ല. 'എനിക്കി ഷ്ടമുള്ളത് ഞാന്‍ ചെയ്യും' എന്ന ചിന്ത ഉദാസീന സ്വാതന്ത്ര്യമാണ്.

 

വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ ഉദാസീനമായി തിരഞ്ഞെടുക്കാനുള്ള കഴിവു മാത്രമാണത്. ഉദാസീനതയില്‍ സത്യവും നന്മയും സ്നേഹവും ഉണ്ടാകില്ല. അവ ആന്തരികമായി അഭികാമ്യമല്ലാത്തതുകൊണ്ട് സ്വതന്ത്രമായ ആ തിരഞ്ഞെടുപ്പ് വിശുദ്ധമാവുകയുമില്ല. അങ്ങനെയു ള്ളവര്‍ക്ക് ഒരു വിപ്ലവകാരിയാകാന്‍ എളുപ്പം സാധിക്കും. പക്ഷേ, സ്നേഹിക്കാനുള്ള കഴിവ് ഉണ്ടാകില്ല. എല്ലാം വിരസമായി തോന്നും. ഈ അവസ്ഥയില്‍ എത്തിക്കഴിയുമ്പോള്‍ ഒരാള്‍ ആത്മീയ അലസത എന്ന അവസ്ഥയില്‍ എത്തി കഴിഞ്ഞിട്ടുണ്ടാകും.

ആത്മീയ അലസത

ഇതൊരു സങ്കീര്‍ണ്ണ പ്രതിഭാസമാണ്. നിഷ്ക്രിയത, നീരസം, സങ്കടം, നിരുത്സാഹം, വിഷാദം തുടങ്ങിയവ ഇതിന്‍റെ ലക്ഷണങ്ങളാണ്. സമര്‍പ്പിത ജീവിതത്തില്‍ വിരസത അനുഭവിക്കാന്‍ തുടങ്ങിയാല്‍ സ്വര്‍ഗ്ഗീയകാര്യങ്ങളോട് അസന്തുഷ്ടി തോന്നുകയും ആത്മീയ യുദ്ധത്തില്‍ ഉന്മേഷഹീനരാകുകയും ചെയ്യും. ആത്മീയ അലസത  ഒരു പാപമാണെന്നാണ് തോമസ് അക്വിനാസ് പറയുന്നത്; ഉപവി പ്രവര്‍ത്തനങ്ങളില്‍ നിന്നു ലഭിക്കുന്ന സന്തോഷത്തിനെതിരായ പാപം.

ഒരു സമര്‍പ്പിതന്‍ ആത്മീയ അലസനാണെങ്കില്‍ അവനില്‍ ആദ്യം സംഭവിക്കുക ദൈവത്തോടും സഹജരോടുമുള്ള സ്നേഹധാരയുടെ തടസ്സമായിരിക്കും. ഉള്ളിലെ സ്നേഹം സ്വച്ഛമായി സഹജരിലേക്കും ദൈവത്തിലേക്കും ഒഴുകുകയില്ല. ആന്തരിക ചോദനയുടെ അടിച്ചമര്‍ത്തലാണത്. അതു നമ്മുടെ ജീവിതത്തില്‍ നിന്നു പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. അങ്ങനെയുള്ളവര്‍ തന്നിലേക്കു തന്നെ പിന്‍വാങ്ങുന്നവരായിരിക്കും. സ്വയം ഒരു ദാനമാകാന്‍ അവര്‍ക്കു സാധിക്കില്ല. പക്ഷെ, വ്യക്തിപരമായ സംതൃപ്തി നേടുന്നതിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാന്‍ അവര്‍ മടിക്കുകയില്ല.

എന്തുകൊണ്ട് സമര്‍പ്പിതരില്‍ ആത്മീയ അലസത എന്ന പ്രതിഭാസമുണ്ടാകുന്നു?  

 

ജൈവികമായ വിശ്വാസത്തിന്‍റെ അപചയമാണ് അതിനു കാരണം. വിശ്വാസമെന്നത്, നമ്മെ കാണുകയും സ്നേഹിക്കുകയും അടുത്തിരിക്കുകയും ചെയ്യുന്ന ഒരു ദൈവമുണ്ട് എന്ന ബോധ്യമാണ്. ആ ബോധ്യത്തില്‍ കലര്‍പ്പുകള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിനെതിരെ ആയിരിക്കില്ല കലാപക്കൊടികള്‍ ഉയരുക, സ്വന്തം ജീവിതാന്തസ്സിനെതിരെ ആയിരിക്കും. ആത്മീയ അലസതയ്ക്ക് ഒരു പ്രത്യേകതയുണ്ട്, അതിനു സമൂഹത്തെയും വ്യക്തികളെയും സ്വാധീനിക്കാന്‍ സാധിക്കും. അതൊരു പകര്‍ച്ചവ്യാധി പോലെയുള്ള പ്രതിഭാസമാണ്. അതു ബാധിച്ച ഒരു വ്യക്തി മാത്രം മതി സമര്‍പ്പണജീവിതത്തിന്‍റെ അന്തസ്സിനെ തകര്‍ക്കാന്‍.


അര്‍ത്ഥമില്ലായ്മ

വിരസതയ്ക്കും അലസതയ്ക്കും ഒരു പ്രത്യേകതയുണ്ട് അതു ജീവിതത്തിന് ഒരു ലക്ഷ്യവുമില്ല എന്ന ചിന്ത നമ്മില്‍ ഊട്ടിയുറപ്പിക്കും. സമര്‍പ്പണജീവിതം നയിക്കുന്നവര്‍ ഈയൊരു അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ മുന്നിലുള്ളത് ക്രൂരവിമര്‍ശനങ്ങളിലൂടെയോ നിഷേധാത്മകമായ നിലപാടിലൂടെയോ ആ ജീവിതാന്തസ്സിനെ തകര്‍ക്കുകയെന്നതോ, അല്ലെങ്കില്‍ സ്വയം ഇല്ലാതാകുകയോ ആണ്. ചിലര്‍ അതില്‍നിന്നു പുറത്തേക്കുകടക്കുമ്പോള്‍, മറ്റു ചിലര്‍ അവിടെ നിര്‍ജ്ജീവമായി ജീവിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു.

ഉപസംഹാരം

ജീവിതമെന്നതു വെട്ടിപിടിക്കലും അധികാരത്തിന്‍റെ ആനന്ദവുമാണെന്നു കരുതുന്നവര്‍ക്കു സമര്‍പ്പിതജീവിതം ഒരു കീറാമുട്ടി തന്നെയാണ്. നീഷേയന്‍ ചിന്താരീതിയുടെ അതിപ്രസരണം  സമര്‍പ്പിതജീവിതത്തിലും സംഭവിച്ചിട്ടുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. അപ്പോഴും ഓര്‍ക്കണം, ഈ ജീവിതത്തില്‍ ആരും വിരസതയുടെയും അലസതയുടെയും അര്‍ത്ഥമില്ലായ്മയുടെയും ചുഴിയില്‍ ഒറ്റയ്ക്ക് അകപ്പെടുന്നില്ല. എന്തുകൊണ്ട് ഇങ്ങനെയുള്ള ആന്തരിക അസ്വസ്ഥതകള്‍ എന്നു ചോദിച്ചാല്‍ സന്തോഷത്തിന്‍റെ ഒരു സംസ്കാരം സൃഷ്ടിക്കാന്‍ നമുക്കു സാധിക്കുന്നില്ല എന്നതു തന്നെയാണ് ഉത്തരം. മനുഷ്യഹൃദയം ആഗ്രഹിക്കുന്നതു സന്തോഷം മാത്രമാണ്. അതിനു വിപരീതമായി പലതും സംഭവിക്കുമ്പോള്‍ ജീവിതം വൈരസ്യപൂര്‍ണമാകും. സുവിശേഷ മൂല്യങ്ങളിലൂടെ അതിനെ അതിജീവിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. കുരിശില്‍ നിന്നു ശക്തി സംഭരിക്കുന്നതിനുപകരം സഹനങ്ങളുടെ മുമ്പില്‍ പതറി പ്പോകുന്നവരുടെ എണ്ണം സമര്‍പ്പിത ജീവിതത്തില്‍ കൂടി വരുന്നു. അത് നീഷേയന്‍ ചിന്താരീതിയുടെ സ്വാധീനതയാണ്.

സമര്‍പ്പണ ജീവിതത്തില്‍ സന്തോഷം എന്നത് ഒറ്റയ്ക്ക് കണ്ടെത്തുന്ന നിധിയല്ല, കൂട്ടായ്മയില്‍ നിന്നു വിരിയുന്ന പുഷ്പമാണ്. ആ കൂട്ടായ്മയില്‍ അധികാരിയുടെ ഉത്തരവാദിത്വം സന്തോഷോല്‍പ്പാദനം മാത്രമാണ്. അധികാരമെന്നതു സ്നേഹ സേവനമാണെന്ന കാര്യം മറക്കുമ്പോള്‍ കൂടെയു ള്ളവരില്‍ വിമ്മിട്ടങ്ങളും വീര്‍പ്പുമുട്ടലുകളും ഉണ്ടാകും. അതു മാത്രമല്ല, 'നീ ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലതാണ്' എന്ന് സഹജരോട് പറയാന്‍ നമ്മില്‍ പലര്‍ക്കും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഒരു ചെറുകൂട്ടം സമര്‍പ്പിതര്‍ അര്‍ത്ഥമില്ലായ്മ എന്ന ചുഴിയില്‍ പെട്ടുപോകുന്നത്. ഓര്‍ക്കുക, സമര്‍പ്പിതജീവിത ത്തിലെ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടതും അതിജീവിക്കേണ്ടതും ഒരു ഒറ്റയാള്‍ പട്ടാളമായിട്ടല്ല, സാഹോദര്യത്തിന്‍റെ സ്നേഹചങ്ങലയില്‍ പരസ്പര ബന്ധിതമായിട്ടാണ്.

You can share this post!

ഉടലാല്‍ അപമാനിതമാകുമ്പോള്

റിച്ചു ജെ. ബാബു (മൊഴിമാറ്റം: ടോം മാത്യു)
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts