news-details
കവർ സ്റ്റോറി

ആരാധനക്രമവും വിശ്വാസജീവിതവും

"The Lord's gift is not some rigid formula but a living reality. It was open to historical development, and only where this development is accepted can there be continuity with Jesus."

Joseph Ratzinger, The Feast of Faith, p. 49.

ഏതൊരു ആത്മീയതയെയും നിര്‍വീര്യമാക്കുന്ന തിനുള്ള എളുപ്പവഴി അതിലെ ആരാധനക്രമത്തെ ഇല്ലാതാക്കുക എന്നതാണ്. രേഖപ്പെടുത്താത്ത ചരിത്രമാണ് ആരാധനക്രമം. അത് ആത്മീയതയുടെ സംഗമ വൈപരീത്യമാണ്. ലത്തീന്‍ഭാഷയില്‍ അതിനെ Conjunctio Oppositorum എന്നു പറയും. ഭാര്യയ്ക്ക് ഭര്‍ത്താവ് എന്നതുപോലെ, ചൂടിന് തണു പ്പ് എന്നതുപോലെ, ശരീരത്തിന് ആത്മാവ് എന്നതു പോലെ എല്ലാ ആത്മീയതയുടെയും പരിപൂരക മാണ് ആരാധനക്രമം. ആത്മീയതയില്ലെങ്കില്‍ ആരാധനക്രമമില്ല. അതുപോലെതന്നെ ആരാധന ക്രമമില്ലാത്ത ആത്മീയതയ്ക്ക് നിലനില്‍പ്പും ഉണ്ടാവുകയില്ല. അതുകൊണ്ടാണ് ആരാധന ക്രമത്തിന്മേലുള്ള കടന്നാക്രമണങ്ങള്‍ ആത്മീയ തയോടുള്ള ആക്രമണങ്ങളാണെന്ന് പറയുന്നത്. ഈ ആക്രമണം വിശ്വാസജീവിതത്തിനോടുള്ള ആക്രമണത്തിന് തുല്യമാണ്. ആത്മീയത, ആരാ ധനക്രമം, വിശ്വാസജീവിതം, ഇവ മൂന്നും പരസ്പ രബന്ധിതമാണ്. ഒന്നിനെ അവഗണിച്ചു മറ്റതിനെ പുല്‍കാമെന്ന് വിചാരിക്കരുത്. ഒന്ന് ഇല്ലാതായാല്‍ എല്ലാം ഇല്ലാതാകും.

ആരാധനക്രമമെന്ന ദൈവികജിഹ്വ

ആത്മീയതയുടെ നാവാണ് ആരാധനക്രമം. അത് ദൈവ-മനുഷ്യബന്ധത്തെ ഊഷ്മളമാക്കുന്ന ബലി മാത്രമല്ല, സാമൂഹ്യ ജീവിതത്തിലെ നൈതിക തയെ സ്പര്‍ശിക്കുന്ന പ്രവൃത്തി കൂടിയാണ്. എന്തെന്തു മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാലും ഉച്ചത്തില്‍ സത്യം വിളിച്ചുപറയുക എന്നതാണ് ആരാധന ക്രമത്തിന്‍റെ അടിസ്ഥാന ദൗത്യം. അതുകൊണ്ടാണ് ഏതു കൂരിരുട്ടിലും പ്രവചനാത്മകതയെ പേറുന്ന ആരാധനക്രമത്തിന്‍റെ നാക്കരിയേണ്ടത് പലരു ടെയും ആവശ്യമായി മാറിയത്. പല സാമൂഹിക വിപ്ലവകാരികളും ആദ്യം നിരോധിക്കാന്‍ ശ്രമിച്ചത് ആരാധനക്രമങ്ങളെയായിരുന്നു എന്നത് ചരിത്ര മാണ്. ഫ്രഞ്ച് വിപ്ലവം അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. 'സംശയ രാജാക്കന്മാര്‍' എന്നറി യപ്പെടുന്ന ചിന്തകരായ നീഷേ, മാര്‍ക്സ്, ഫ്രോയിഡ് തുടങ്ങിയവര്‍പോലും മണ്ണില്‍ നിന്നും ആദ്യം ഇല്ലാതാക്കാന്‍ ആഗ്രഹിച്ചത് മതവിശ്വാ സത്തിനുള്ളിലെ ആരാധനക്രമത്തെയായിരുന്നു. പാരമ്പര്യചരിത്രനിര്‍മ്മാതാക്കള്‍ക്ക് ആരാധനക്രമം എന്നും അലോസരവും അസ്വസ്ഥതയുമാണ്. വ്യവ സ്ഥാപിത ചരിത്രം എല്ലാക്കാലത്തും നിരാകരിച്ച ജീവിതങ്ങളെ ആരാധനക്രമങ്ങള്‍ക്ക് ഏറ്റെടു ക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള ഏറ്റെടുക്കലു കളില്‍ അസ്വസ്ഥരായ ചിന്തകരാണ് മതത്തി നെയും ആത്മീയതയെയും മയക്കുമരുന്നായി ചിത്രീകരിച്ചത്. ഗ്രാമങ്ങളിലെ സ്ത്രീകളുടെ ഏക ആശ്വാസം ദേവാലയങ്ങളിലെ ആരാധനയായിരു ന്നുവെന്ന് എലേന എല്ഫ്രഡിനെ പോലെയുള്ള എഴുത്തുകാര്‍ കുറിക്കുന്നത് നിരാകരിക്കപ്പെട്ട ജീവിതങ്ങളുടെ പശ്ചാത്തലത്തിലാണെന്നതും ചിന്തനീയമാണ്.

ആരാധനക്രമവും വിശ്വാസത്തിന്‍റെ അതി ഭൗതികതയും (Meta-pragmatics of Faith)

യോഹന്നാന്‍റെ സുവിശേഷത്തിലെ സമരിയാ ക്കാരി ഒരു വ്യക്തിയല്ല, മറിച്ച് ഒരു പ്രതിനിധി യാണെന്ന് പറഞ്ഞത് അലന്‍ കുള്‍പെപ്പറും സാന്ദ്ര ഷ്നൈഡറുമാണ്. അഞ്ച് ഭര്‍ത്താക്കന്മാരുള്ള ഒരു സ്ത്രീയല്ല ആ കഥാപാത്രം, അഞ്ചു ദേവന്മാരെ ആരാധിക്കുന്ന ഒരു ജനതയാണത്. ആ ജനതയോ ടാണ് യേശു പറയുന്നത് ഈ മലയിലോ ജറുസലെ മിലോ അല്ല പിതാവിനെ ആരാധിക്കേണ്ടത്, ആത്മാവിലും സത്യത്തിലുമാണെന്നാണ്(യോഹ 4: 21-23). നിരാകരിക്കപ്പെട്ട ഒരു ജനതയോടാണ് ആരാധനയുടെ ആന്തരികതയെക്കുറിച്ച് അവന്‍ പറയുന്നത്. ആരാധന എന്നത് ഒരു ആചാരമ ല്ലെന്നും അതൊരു ആന്തരിക സന്നദ്ധതയാ ണെന്നും പിന്നീട് അവന്‍ തന്‍റെ ജീവിതത്തിലൂടെ കാണിച്ചു തരുന്നുണ്ട്. ആചാരങ്ങളുടെ ആഘോ ഷമായ തിരുനാളില്‍ അവന്‍ പോയത് ദേവാലയ ത്തിലേക്കല്ല, ബെത്സഥാ കുളക്കടവിലെ തളര്‍വാത രോഗിയിലേക്കാണ്. ജെറുസലേം ദേവാലയത്തിന്‍റെ പരിസരത്ത് നിന്നുകൊണ്ട് അവന്‍ ആരാധന ക്രമങ്ങളിലെ പല പ്രതീകങ്ങളെയും ആത്മബിംബ മായി ചിത്രീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്, 'ഞാന്‍ ജീവന്‍റെ അപ്പമാണ്... ഞാനാകുന്നു ജീവ ജലം... ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്'(യോഹ 6:48, 7:37, 8:12). ഇങ്ങനെ ആരാധനയെയും ആരാധനക്രമത്തെയും ആന്തരികവല്‍ക്കരിച്ച വനാണ് പിന്നീട് തന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യാത്തവന് തന്നില്‍ പങ്കില്ല എന്നും പ്രഖ്യാപിക്കുന്നത്. അതാണ് കാലുകഴുകലായും അപ്പം മുറിക്കലായും സ്വയം ശൂന്യമാകുന്ന സ്നേഹത്തിന്‍റെ സ്മരണയായും നമുക്ക് കൈമാറിയത്. അങ്ങനെ അവന്‍ നമ്മുടെ വിശ്വാസത്തിനെ ഒരു അതിഭൗതിക പ്രവൃത്തിയാക്കി മാറ്റി. അതായത് ആരാധനക്രമം എന്നത് ഒരു അനുഷ്ഠാനമോ ആചാരമോ അല്ല, വിശ്വാസത്തിന്‍റെ അതിഭൗതികമായ പ്രവൃത്തിതലമാണ്. ഇവിടെ വേണ്ടത് വൈകാരികതയല്ല, വ്യക്തമായ അവബോ ധമാണ്. വൈകാരികമായി കാര്യങ്ങളെ കാണുന്ന വര്‍ക്ക് ആരാധനക്രമത്തിന്‍റെ യുക്തിയെ മനസ്സിലാ കണമെന്നില്ല. അങ്ങനെയുള്ളവര്‍ 'ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?' എന്നു പറഞ്ഞുകൊണ്ട് ആരാധനക്രമത്തില്‍ നിന്നും ആത്മീയതയില്‍ നിന്നും വിട്ടുപോകും.

ആരാധനക്രമവും വൈകാരികതയും

വൈകാരികത മാത്രമല്ല ആരാധനക്രമവും ആത്മീയതയും. ബൗദ്ധികതയും കൂടിയാണ്. എന്തു കൊണ്ടാണ് ബൗദ്ധികതയും കൂടിയാണെന്ന് പറയു ന്നത്? കാരണം, വ്യക്തമായ ബോധത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളാണ് ആരാധനക്രമം. അവിടെ മുന്നില്‍ നില്‍ക്കേണ്ടത് വൈകാരികതയല്ല, അവബോധമായിരിക്കണം. ഉദാഹരണത്തിന്, ആരാധനയുടെയും ആരാധനക്രമത്തിന്‍റെയും പശ്ചാത്തലത്തിലാണ് പൗലോസപ്പോസ്തലന്‍ കോറിന്തോസുകാരുടെ ഒന്നാമത്തെ ലേഖനത്തില്‍ പ്രവചനവരത്തെയും ഭാഷാവരത്തെയും കുറിച്ച് പറയുന്നത്. അപ്പോസ്തലന്‍ തുടങ്ങുന്നത് സ്നേഹ മായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം എന്നു പറഞ്ഞു കൊണ്ടാണ് (1 കോറി 14:1). എന്നിട്ട് അദ്ദേഹം പറയുന്നു പ്രവചനവരത്തിനായി തീക്ഷ്ണതയോടെ ആഗ്രഹിക്കുവിന്‍. ഏതാണ് കൂടുതല്‍ അഭികാമ്യം? പ്രവചനവരമാണോ ഭാഷാവരമാണോ? അപ്പോസ്ത ലന്‍ പറയുന്നു പ്രവചനവരമാണെന്ന്. എന്തു കൊണ്ട് പ്രവചനവരം? കാരണം, ഭാഷാവരം വൈകാരികമാണ്. അവിടെ മനസ്സിനും ചിന്തയ്ക്കും സ്ഥാനമില്ല. അതുകൊണ്ടാണ് അപ്പോസ്തലന്‍ പറയുന്നത്: 'സഭയില്‍ പതിനായിരം വാക്കുകള്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്, മറ്റുള്ളവരെ പ്രബോധി പ്പിക്കുന്നതിന് അഞ്ചുവാക്കുകള്‍ ബോധപൂര്‍വ്വം സംസാരിക്കുന്നതാണ്'(1കോറി 14:19). ആരാധന ക്രമത്തിന്‍റെ കാര്യത്തില്‍ വൈകാരികത മാത്രം പോരാ, ബൗദ്ധികതയും വേണം. ഹൃദയം മാത്രം പോരാ, മനസ്സും വേണം. 'ഞാന്‍ എന്‍റെ ആത്മാവു കൊണ്ടും മനസ്സുകൊണ്ടും പ്രാര്‍ഥിക്കും; ആത്മാവു കൊണ്ടും മനസ്സുകൊണ്ടും പാടുകയും ചെയ്യും. നേരേമറിച്ച്, നീ ആത്മാവുകൊണ്ടു മാത്രം സ്തോത്രം ചെയ്താല്‍ നിന്‍റെ വാക്കുകള്‍ ഗ്രഹി ക്കാന്‍ ത്രാണിയില്ലാത്ത അന്യന് നിന്‍റെ കൃതജ്ഞ താസ്തോത്രത്തിന് എങ്ങനെ ആമേന്‍ പറയും?' (1കോറി 14:15-16). എന്നിട്ട് അവസാനം പൗലോസ പ്പോസ്തലന്‍ ഒരു കാര്യം പറയുന്നുണ്ട്; 'ദൈവം കോലാഹലത്തിന്‍റെ ദൈവമല്ല. സമാധാനത്തിന്‍റെ ദൈവമാണ്'(1കോറി 14:33).

ആരാധനക്രമവും പൗരോഹിത്യവും

ആരാധനക്രമത്തെ വൈകാരികതയാക്കി ചുരുക്കിയപ്പോഴാണ് അതിലെ പ്രവചനവരം നഷ്ടപ്പെട്ടത്. ഇന്ന് ആരാധനക്രമം ഭാഷാവരം പോലെയായി മാറിക്കഴിഞ്ഞു. ആമേന്‍ പറയാന്‍ ആളില്ലാതെയായി. എങ്ങനെ ഇത് സംഭവിച്ചു? പുരോഹിതര്‍ മാത്രമാണ് അതിന്‍റെ പ്രധാന ഉത്തര വാദികള്‍. ആരാധനക്രമത്തെ തങ്ങളുടേതാക്കി മാറ്റിയാണ് പൗരോഹിത്യം അതില്‍ നിന്നും പ്രവ ചനവരത്തെ ഇല്ലാതാക്കിയതെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം, പൗരോഹിത്യ അധികാരവ്യവസ്ഥയാണ് എല്ലാ മതങ്ങളിലെയും ആരാധനക്രമത്തെ നിയന്ത്രി ക്കുന്നത്. ആത്മീയതയും ആരാധനക്രമവും എന്ന സംഗമ വൈപരീത്യത്തെ (Conjunctio Oppositorum) വിവേചനത്തിന്‍റെ ദൈവശാസ്ത്രം കൊണ്ട് വ്യാഖ്യാനിച്ചു എന്നതാണ് അവര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അങ്ങനെ അവര്‍ ഒന്നിനു മുകളില്‍ മറ്റൊന്നിനെ സ്ഥാപിച്ചെടുത്തു. ആത്മീ യത ഇല്ലെങ്കിലും ആരാധനക്രമം ആകാം എന്ന ചിന്ത രൂഢമൂലമായി. അത് ex opere operantis ecclesiae എന്ന പ്രമാണീകരണത്തിനു വഴിതെളിച്ചു. വ്യക്തിപരമായി വിശുദ്ധിയില്ലെങ്കിലും സഭയുടെ വിശുദ്ധിയില്‍ എല്ലാം സാധൂകരിക്കപ്പെടും എന്ന താണ് ആ പ്രമാണം. അങ്ങനെ ഒന്നിനെ അവഗ ണിച്ചു മറ്റൊന്നിനെ പുല്‍കാനുള്ള ശ്രമത്തില്‍ എല്ലാം പതുക്കെ മായാന്‍ തുടങ്ങി. എല്ലാത്തിലും യാന്ത്രികത കടന്നുവന്നു. വിശ്വാസത്തിന്‍റെ രഹസ്യം എന്നറിയപ്പെടുന്ന ആരാധനക്രമത്തെ നിഗൂഢതയായി ചിത്രീകരിക്കാന്‍ തുടങ്ങി. രഹസ്യം യുക്തിയെ സ്വീകരിക്കുമ്പോള്‍, നിഗൂഢത യുക്തി യുടെ മുന്‍പില്‍ സ്വയം അടയുകയാണ് ചെയ്യുക. അങ്ങനെ ബൗദ്ധികതയില്‍ നിന്നും ആരാധന ക്രമങ്ങള്‍ അകന്നു. യുക്തിയില്ലാത്ത ഇടത്തില്‍ വൈകാരികത പെട്ടെന്ന് പടര്‍ന്നു കയറും. ആ വൈകാരികതയെ വിശ്വാസമായി ചിത്രീകരിച്ചത് കൊണ്ടാണ് ദൈവിക രഹസ്യങ്ങള്‍ ആഘോഷി ക്കുന്ന ആരാധനക്രമത്തിന്‍റെ പേരില്‍ പോലും നമ്മള്‍ ഇപ്പോഴും പരസ്പരം ശത്രുക്കളായി തുടരു ന്നത്. ഇവിടെയാണ് പൗലോസപ്പോസ്തലന്‍റെ വാക്കുകള്‍ക്ക് പ്രശസ്തിയേറുന്നത്; 'സഹോദരരേ, ചിന്തയില്‍ നിങ്ങള്‍ ശിശുക്കളായിരിക്കരുത്. തിന്മയെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പൈത ങ്ങളെപ്പോലെയും ചിന്തയില്‍ പക്വമതികളെപ്പോ ലെയും ആയിരിക്കുവിന്‍'(1 കോറി 14: 20).

ആരാധനക്രമവും വിശ്വാസജീവിതവും

ആരാധനക്രമം ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ്. ദൈവത്തിനു പ്രാധാന്യം കൊടുക്കാത്ത ആരാധനക്രമങ്ങള്‍ വര്‍ധിക്കുന്നു എന്നതാണ് അതിനു കാരണം. എന്നിട്ട് അദ്ദേഹം പറയുന്നു: "സഭയുടെ അസ്തിത്വം ആരാധനക്രമത്തിന്‍റെ ശരിയായ ആഘോഷ ത്തിലാണ്. ആരാധനക്രമത്തിലോ തത്ഫലമായി ജീവിതത്തിലോ ദൈവത്തിനു പ്രഥമത്വം  നഷ്ടപ്പെടു മ്പോള്‍ സഭ അപകടത്തിലാണ്" (Theology of the Liturgy, p. 575). ഇവിടെ ഒരു കാര്യം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. സഭയുടെ അസ്തിത്വം  ആരാധനക്രമത്തിന്‍റെ ആഘോഷത്തിലാണ് എന്നല്ല പാപ്പ പറയുന്നത്, മറിച്ച് ആരാധനക്രമ ത്തിന്‍റെ ശരിയായ ആഘോഷത്തിലാണെന്നാണ്.  അതായത്, എങ്ങനെ നമ്മള്‍ ആരാധനക്രമങ്ങള്‍ പരികര്‍മ്മം ചെയ്യുന്നു എന്നതാണ് ഇവിടത്തെ വിഷയം. ആരാധനക്രമം വീണാല്‍ സഭയും വീഴും. ആരാധനക്രമം ശരിയായി നിന്നാല്‍ സഭയും നിലനില്‍ക്കും. കാരണം, ആരാധനക്രമത്തിന്‍റെ യഥാര്‍ത്ഥ പരികര്‍മ്മത്തില്‍ നിന്നാണ് സഭ സ്വയം നവീകരിക്കുന്നത്. ആരാധനക്രമമാണ് സഭയിലെ ഏതൊരു നവീകരണത്തിന്‍റെയും കേന്ദ്രം.

ദൈവത്തിനു നല്‍കേണ്ട മുന്‍ഗണനയാണ് ഇവിടത്തെ പ്രധാന വിഷയം. അതുകൊണ്ടുതന്നെ ആരാധനക്രമ സംബന്ധമായ കാര്യങ്ങള്‍ വിശ്വാസ ത്തിന്‍റെ പ്രശ്നംകൂടിയാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നമ്മെ പഠിപ്പിക്കുന്നതുപോലെ, നമ്മുടെ വിശ്വാസജീവിതത്തിന്‍റെ ഉറവിടവും ഉച്ചകോടിയും ആരാധനക്രമമാണ് (Sacrosanctum Concilium 10). ആരാധനക്രമത്തിലൂടെയാണ് നമ്മള്‍ ദൈവത്തെ കണ്ടുമുട്ടുന്നത്. അങ്ങനെയൊരു കണ്ടുമുട്ടല്‍ സഭയില്‍ സാധ്യമാകുന്നില്ലെങ്കില്‍, സഭ വീഴും എന്ന കാര്യം 100% ഉറപ്പാണ്. അതുകൊണ്ടു തന്നെ വിശ്വാസികളുടെ വിശ്വാസത്തിന് തടസ്സമാ കുന്ന തരത്തിലുള്ള ആരാധനക്രമത്തിന്‍റെ അനുചി തമായ ആഘോഷങ്ങളെ തിരിച്ചറിയുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വം കൂടിയാണ്.

ഉപസംഹാരം

ആരാധനക്രമത്തിന്‍റെ ശരിയായ പരികര്‍മ ത്തിലൂടെ മാത്രമേ ദൈവത്തെ എല്ലാവര്‍ക്കും സുതാ ര്യമായി അനുഭവിക്കാന്‍ സാധിക്കു. വിശ്വാസത്തില്‍ നിന്നാണ് ഈ ദൈവിക സുതാര്യത നമ്മള്‍ അനുഭ വിക്കുന്നത്. അതുപോലെതന്നെ ഈ ദൈവിക സുതാര്യതയില്‍ നിന്നുമാണ് വിശ്വാസം ജനിക്കു കയും ചെയ്യുന്നത്. ഓര്‍ക്കുക, വിശ്വാസത്തിലാ യാലും ആരാധനക്രമത്തിലായാലും മുന്‍ഗണന എപ്പോഴും ദൈവത്തിന് മാത്രമാണ്. സഭ നിരന്തരം നവീകരണത്തിലൂടെ കടന്നുപോകുകയാണ്. സങ്കീര്‍ണ്ണങ്ങളായ ഒത്തിരി പ്രശ്നങ്ങളും ആശയ ക്കുഴപ്പങ്ങളും ദുരുപയോഗങ്ങളും അഴിമതികളു മെല്ലാം സഭയുടെ ചട്ടക്കൂടിനെ മലീമസമാക്കുന്നുണ്ട് എന്നത് പച്ചയായ യാഥാര്‍ത്ഥ്യം തന്നെയാണ്. ഈ പ്രതിസന്ധികളെ പരിഹരിക്കാനുള്ള താക്കോലു കള്‍ തുല്യമല്ല എന്ന കാര്യവും സഭയ്ക്ക് അറിയാം. എങ്കിലും നവീകരണങ്ങള്‍ എല്ലാം തുടങ്ങേണ്ടത് ആരാധനക്രമത്തിന്‍റെ യഥാര്‍ത്ഥ ആഘോഷത്തില്‍ നിന്നാണ്. കാരണം, ആരാധനക്രമത്തില്‍ മാത്ര മാണ് നമ്മുടെ അടുക്കലേക്ക് വരുന്ന ജീവനുള്ള ദൈവവുമായി ഒരു യഥാര്‍ത്ഥ കൂടിക്കാഴ്ച സാധ്യ മാകു. ആരാധനക്രമത്തില്‍ വീഴ്ച ഉണ്ടായാല്‍, സഭയും വീഴും.

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts