news-details
മറ്റുലേഖനങ്ങൾ

ഈശോ 'അണ്‍ലേണിംഗി'ന്‍റെ ഗുരു (Jesus, The master of Unlearning)

അൺലേൺ (Unlearn) എന്ന പദം പരിചിതമായി വരുന്നതേയുള്ളു. മലയാളത്തില്‍ അതിന് സമാനമായ വാക്കുതന്നെ കാണുമോയെന്നറിയില്ല. 'അറിവുപേക്ഷ' എന്ന പദം ചിലപ്പോ അതുമായി അല്പം നീതി പുലര്‍ത്തിയേക്കാം. എന്താണ് അൺലേണിങ് (unlearning) ? പിറകോട്ട് വലിക്കുന്ന, തളര്‍ച്ചയിലേക്കും മുരടിപ്പിലേക്കും നയിക്കുന്ന അനാവശ്യമായ അറിവുകള്‍, ആചാരങ്ങള്‍, ശീലങ്ങള്‍ ഉപേക്ഷിച്ചുകളയുകയെന്നതാണ് Unlearning. നാളുകളായി തലച്ചോറില്‍ കയറ്റിവച്ച അറിവുകളെ ഉപേക്ഷിക്കുകയെന്നത് എത്ര കാഠിന്യമുള്ള കാര്യമാണ്. അറിവ് നേടുകയെന്നത് വളരെയെളുപ്പമാണ് എന്നാല്‍ നേടിയ അറിവുകള്‍ അനാവശ്യമാണെന്ന് തോന്നുമ്പോള്‍ ഉപേക്ഷിക്കുകയെന്നത് ബുദ്ധിമുട്ട് തന്നെയാണ്. ഉദാഹരണമായി പറഞ്ഞാല്‍ നമ്മുടെ ഫോണുകള്‍ തന്നെ എത്ര പ്രാവശ്യം update ചെയ്യേണ്ടതായി വരുന്നു. പുതിയ updations വരുമ്പോള്‍ നമ്മള്‍ പണ്ട് ഫോണ്‍ ഉപയോഗിച്ചിരുന്ന രീതികള്‍തന്നെ unlearn ചെയ്യേണ്ടതായി വരുന്നു. പഴയരീതികള്‍ മറന്നാലേ പുതിയ രീതികള്‍ ഉള്‍ക്കൊള്ളാനാവു. പഴയ രീതികളില്‍ ആശയങ്ങളില്‍ ആചാരങ്ങളില്‍ കുടുങ്ങിപോകുമ്പോള്‍ നമ്മളെത്രമാത്രം ചെറുതായിപോകുന്നു, conditioned ആകുന്നു.  അതു കൊണ്ടുതന്നെ Unlearning ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്തതാകുന്നു. റൂമി പറയുന്നു, Unlearning is the highest form of learning. അറിവുപേക്ഷയാണ് അറിവ് നേടാനുള്ള ഏറ്റവും നല്ല വഴി. കുപ്പത്തൊട്ടിലെറിയേണ്ട കുറെ അറിവു കള്‍ നമ്മുടെ തലച്ചോറില്‍ മാലിന്യംപോലെ കെട്ടികിടപ്പുണ്ട്.

ഇനിയിപ്പോ യേശുവിലേക്ക് വരാം. യേശുവിനെ Master of Unlearning എന്ന് വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് മനസ്സിലാവണമെങ്കില്‍ ആദിപാപംവരെ ഒന്ന് തിരിഞ്ഞുനോക്കണം.  ആദ്യപാപം അറിവുമായി ബന്ധപ്പെട്ടതായിരുന്നു. പ്രലോഭകന്‍ ഹവ്വയോട് പറഞ്ഞു; "ഈ പഴം കഴിച്ചാല്‍ നന്മയും തിന്മയും അറിഞ്ഞ് നീ ദൈവത്തെ പോലെയാകും അതുകൊണ്ടാണ് ദൈവം അത് കഴിക്കരുതെന്നുപറഞ്ഞത്. ആ പഴം അഴകുള്ളതും അറിവേകാന്‍ കഴിവുള്ളതുമാണെന്ന് കണ്ട് അവളത് ഭക്ഷിച്ചു." (ഉല്‍പത്തി 3:5) പഴത്തിനെക്കുറിച്ചുള്ള അറിവിനേക്കാള്‍ ദൈവത്തിനെക്കുറിച്ച് പ്രലോഭകന്‍ നല്‍കിയ ഒരു തെറ്റായ അറിവാണ് ആദ്യപാപത്തിന് കാരണമായത്. ഇവിടെയാണ് യേശുവിന്‍റെ ജനനത്തിന്‍റെ പ്രസക്തി മനസ്സിലാകുന്നത്. ദൈവത്തിനെക്കുറിച്ചും  ദൈവരാജ്യത്തിനെക്കുറിച്ചും ശരിയായ അറിവ് പകരാനാണ് യേശു ഭൂമിയില്‍ അവതരിച്ചതുതന്നെ. പാപികളെ വെറുക്കുന്ന ദൈവത്തിനെക്കുറിച്ചുള്ള ധാരണകള്‍ മാറ്റാന്‍ അവന്‍ പറയുന്നു, ദൈവം ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും ഒരുപോലെ സൂര്യനെ ഉദിപ്പിക്കുന്നവനാണ്, മഴപെയ്യിക്കുന്നവനാണ്. അപ്രാപ്യനായ ദൈവത്തെ അപ്പായെന്ന് വിളിക്കാന്‍ യേശു പറയുന്നു. ഇതുവഴി ദൈവത്തിനെക്കുറിച്ചുള്ള എല്ലാ പഴകിയ അറിവുകളും unlearn ചെയ്യാന്‍ യേശു നിര്‍ബന്ധിക്കുകയായിരുന്നു.

മറ്റൊരു unlearning ന്‍റെ പാഠമെന്നത് ദൈവരാജ്യത്തെക്കുറിച്ചാണ്. കര്‍ത്താവേ കര്‍ത്താവേ എന്ന് നിരന്തരം വിളിക്കുന്നവനല്ല ദൈവത്തിന്‍റെ ഇഷ്ടം  നിറവേറ്റുന്നവരാണ് ദൈവരാജ്യത്തിനര്‍ഹരാകുക.  ദൈവരാജ്യത്തെ എല്ലാത്തരം മല്‍സ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന വലയായിട്ടാണ് അവന്‍ ഉപമിക്കുന്നത്. യഹൂദപ്രമാണികള്‍ക്കുമാത്രം തീറെഴുതിയതാണ് ദൈവരാജ്യം എന്ന സങ്കല്‍പ്പം ഉപേക്ഷിക്കാന്‍ യേശു പറഞ്ഞുകൊണ്ടേയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ട് ആരും ദൈവരാ ജ്യത്തിന് അര്‍ഹരാവുകയില്ല, ദൈവഹിതം നിറവേറ്റുന്നില്ലെങ്കില്‍ ചുങ്കക്കാരും പാപികളും നിങ്ങള്‍ക്കുമുന്നെ ദൈവരാജ്യത്തില്‍ പ്രവേശിക്കും എന്നവന്‍ പറയുന്നു. ഏഴ് ഭര്‍ത്താക്കന്മാരുടെ ഭാര്യ സ്വര്‍ഗ്ഗത്തില്‍ ആരുടെ ഭാര്യയായിരിക്കും എന്ന ചോദ്യത്തിന് സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഭൗമികമായ ധാരണകളെ unlearn ചെയ്യാന്‍ യേശു പറയുന്നു. അങ്ങനെ ദൈവരാജ്യത്തിനെക്കുറിച്ചുള്ള എല്ലാ വികലമായ അറിവുകളും ഉപേക്ഷിക്കാന്‍ യേശു നിര്‍ബന്ധിക്കുന്നു.

യേശുവിന്‍റെ പഠനങ്ങള്‍ മുഴുവന്‍ unlearning (അറിവുപേക്ഷ) നടത്താന്‍ പ്രേരിപ്പിക്കുന്നതാണ്. അവന്‍റെ മലയിലെ പ്രസംഗം എടുത്തുനോക്കുക. പഴയകാലനിയമങ്ങള്‍ ഓരോന്നായിയെടുത്ത് അവ unlearn ചെയ്യാന്‍ അവന്‍ പറയുന്നു. കണ്ണിന് പകരം കണ്ണ് എന്ന നിയമം കേട്ടിട്ടുണ്ടല്ലോ എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു നിന്‍റെ വലതുകരണത്തടിക്കുന്നവന് ഇടതുകൂടി കാണിച്ച് കൊടുക്കുക. അയല്‍ക്കാരനെ സ്നേഹിക്കുക ശത്രുവിനെ ദ്വേഷിക്കുക എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു ശത്രുവിനെ സ്നേഹിക്കുക, നിന്നെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. വ്യഭിചാരം ചെയ്യരുത് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു ആസക്തിയോടെ ഒരാളെ നോക്കുമ്പോള്‍ നിങ്ങള്‍ വ്യഭിചാരം ചെയ്യു ന്നു. കൊല്ലരുത് എന്ന കല്പന കേട്ടിട്ടുണ്ടല്ലോ എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു  സഹോദരനോട് കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. കടലില്‍ ഒഴുകി നടക്കുന്ന മഞ്ഞുമലയുടെ ആകെ വലിപ്പം കാണാനുള്ള കാഴ്ചയുണ്ടാവണമെന്നാണ് അവന്‍ പറഞ്ഞുവരുന്നത്. ജലോപരിതലത്തിലെ ചെറിയ മഞ്ഞുപാറ മാത്രമാണ് കൊല്ലരുതെന്ന കല്പന. എന്നാല്‍ അതിനടിയില്‍ കോപത്തിന്‍റെ വലിയൊരു മഞ്ഞുമലയുണ്ടെന്ന കാഴ്ചയാണ് അവന്‍റെ unlearning പാഠങ്ങള്‍ നല്‍കുന്നത്. ഇങ്ങനെ എത്രയെത്ര നിയമങ്ങളാണ് അവന്‍ unlearn ചെയ്യാന്‍ പറയുന്നത്. യേശുവിന്‍റെ പാഠങ്ങള്‍ ഓരോന്നായി എടുത്തുനോക്കിയാല്‍ എന്തോരം കാര്യങ്ങളാണ് നമ്മില്‍ unlearn ചെയ്യാനുള്ളത് എന്ന് മനസ്സിലാകും.

ഒരു പൂര്‍ണ്ണമായ മാറ്റം നമ്മില്‍ ഉണ്ടാവണം എന്നാണ് അവന്‍ പറയുന്നത്. അതുകൊണ്ടാ ണല്ലോ പ്രായാധിക്യമേറിയ നിക്കദേമോസിനോട് വീണ്ടും ജനിക്കാന്‍ യേശു പറയുന്നത്. വീണ്ടും ജനനമെന്നത് ഒരു complete unlearning ആണ്. Unlearning എന്ന പുതിയ ആശയം പഴയ ജീവിതത്തോട് തുന്നി ചേര്‍ക്കാനല്ല, പുതിയ വസ്ത്രം തന്നെ, പുതിയ വീഞ്ഞിന്‍റെ തോല്‍ക്കുടം തന്നെ കരുതണം എന്ന് അവന്‍ വാശിപിടിക്കുകയാണ്. ദേവാലയം ശുദ്ധീകരിക്കുമ്പോള്‍ അവന്‍ ശുദ്ധീകരിച്ചത് അവരുടെ ദേവാലയത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടും, ആചാരങ്ങളുമാണ്. ബലിയാടിന്‍റെ രക്തക്കറയുള്ള ബലിപീഠങ്ങളെ നോക്കി അവന്‍ പറയുന്നു, ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എന്തിന് പറയേണ്ടു മിശിഹായെക്കുറിച്ചുള്ള യഹൂദരുടെ കാഴ്ചപ്പാട് തന്നെ അവന്‍ തിരുത്തുന്നു. ശിഷ്യരുടെ പാദങ്ങള്‍ കഴുകി ഗുരു എന്ന സ്ഥാനത്തെ unlearn ചെയ്യാന്‍ പറയുന്നു. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി മരിച്ച് ഒരു നേതാവ് എന്ന സ്ഥാനത്തെ unlearn ചെയ്യാന്‍ പറയുന്നു. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജീവന്‍കൊണ്ടും അൺലേണിങ്ങി​ന്റെ പാഠങ്ങള്‍ പകര്‍ന്ന യേശുവിനെ ഇപ്പോള്‍ മറ്റൊരു പേരിട്ട് വിളിക്കാനാണ് എനിക്കിഷ്ടം 'ജ്ഞാന വിമോചകന്‍'. അവന്‍ പാപത്തില്‍ നിന്നുമാത്രമല്ല തെറ്റായ അറിവില്‍ നിന്നും നമ്മെ മോചിപ്പിക്കുകയാണ്. രക്ഷയെന്ന വാക്കിന് തെറ്റായ അറിവില്‍ നിന്നുള്ള മോചനം എന്നര്‍ത്ഥം കൂടിയുണ്ട്; തമസോമാ ജ്യോതിര്‍ഗമയ... മാമ്മോദിസയ്ക്ക് നമ്മുടെ ഭാഷയില്‍ മാത്രം നല്‍കപ്പെടുന്ന ഒരു അഴകുള്ള പേരാണ് ജ്ഞാനസ്നാനം. ഇനി ഒരുവന്‍  ജ്ഞാനസ്നാനം സ്വീകരിച്ചവനാണ് എന്ന് പറയുമ്പോള്‍ ക്രിസ്തുവിന്‍റെ എല്ലാ unleanrning വഴികളും സ്വീകരിച്ചവനാണ് എന്നുവേണം കരുതാന്‍. സോളമന്‍ അറിവിന്‍റെ നിറകുടം ആയിരുന്നു എന്നാല്‍ യേശു അറിവുപേക്ഷയുടെ ഗുരുവാണ്. അതുകൊണ്ടാണ് അവന്‍ തെല്ല് ആത്മവിശ്വാസത്തോടെ പറയുന്നത് ഇതാ ഇവിടെ സോളമനെക്കാള്‍ വലിയവനെന്ന്. Half of wisdom is learning what to unlearn (Larry Niven).

സാബത്ത്, പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം, സ്നേഹമെന്ന പുതിയ കല്‍പ്പന എന്നിങ്ങനെ ജീവിതത്തില്‍ മാറ്റം വരുത്തേണ്ട എല്ലാ വിഷയങ്ങളെക്കുറിച്ചും അവന്‍ മൂന്നുവര്‍ഷംകൊണ്ട് പറഞ്ഞുതീര്‍ക്കണമെങ്കില്‍ അവന്‍ എത്രമാത്രം പുരോഗമനമായി ചിന്തിച്ചിരിക്കണം. Unlearning എപ്പോഴും പുരോഗമനത്തിലേക്ക് നയിക്കുന്ന ഒരു മനസ്ഥിതിയാണ്. എത്രമനുഷ്യരാണ് update ചെയ്യപെടാതെ പഴയകാല ആശയങ്ങളില്‍. ആചാരങ്ങളില്‍ കുടുങ്ങിപോകുന്നത്. ഒരുപക്ഷേ നമ്മുടെ രാജ്യമായിരിക്കണം അൺലേണിങ്ങി​ന്‍റെ പാഠങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടത് കാരണം ഈ കാലഘട്ടത്തിലും എന്തോരം പഴഞ്ചനും ബുദ്ധിഹീനവുമായ ആചാരങ്ങളും, ചിന്തകളുമാണ് നമ്മുടെ തലച്ചോറിനെ ഭരിച്ചുകൊണ്ടിരിക്കുന്നത്. Outdated ആവാത്ത അറിവുകള്‍ ശേഖരിക്കുകയെന്നതാണ്  unlearning എളുപ്പമാക്കുന്നത്. 2000 വര്‍ഷം കഴിഞ്ഞിട്ടും ക്രിസ്തുവും അവന്‍റെ പഠനങ്ങളും relevant ആയി നില്‍ക്കുന്നുയെന്നതാണ് ക്രിസ്തു വിനെ unlearning ന്‍റെ ഗുരുവാക്കിമാറ്റുന്നത്.

ജഗദീഷ് വാസുദേവ് സദ്ഗുരു  ഒരിക്കല്‍ പറയുകയുണ്ടായി; 'യേശു ഒരു നല്ല മനുഷ്യനല്ല, നിലവിലുള്ള ആശയങ്ങളെ, ആചാരങ്ങളെ ശല്യപ്പെടുത്തുന്നവന്‍, ഇളക്കിമറിക്കുന്നവന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു നല്ല മനുഷ്യനല്ല.' മുരടിച്ച ആശയങ്ങളും ആചാരങ്ങളും നവീകരിക്കാന്‍ ശ്രമിച്ചവരൊക്കെ എതിര്‍ക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കും, നൂറ്റാണ്ടുകള്‍ അതിന് സാക്ഷിയാണ്. നാട്ടില്‍ നമ്മള്‍ കാണാനാഗ്രഹിക്കുന്ന മാറ്റം നമ്മളില്‍നിന്ന് തുടങ്ങണം എന്നു പറഞ്ഞ ഒരു മഹാത്മാവിന്‍റെ വാക്കുകേട്ടാല്‍ നടവഴിയില്‍ ഒന്ന് തുപ്പാനെങ്കിലും നമുക്ക് കഴിയുമോ?

 ബത്സയ്ദ കുളത്തിലെ ജലത്തെ ഇളക്കി മറിക്കുന്ന ശക്തിക്ക് സൗഖ്യം തരാനാകും തളര്‍ന്നു പോയ മുരടിപ്പിക്കുന്ന ചിന്തകളില്‍നിന്ന്. നിനക്ക് സുഖം പ്രാപിക്കാന്‍ ആഗ്രഹമുണ്ടോയെന്ന് ആ കുളക്കരയിലെ രോഗിയോട് ചോദിക്കുമ്പോള്‍ അവനോട് 38 വര്‍ഷം അവനെ തളര്‍ത്തികിടത്തിയ അനാവശ്യ ചിന്തകളെ unlearn ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്നാണ് അവന്‍ ചോദിച്ചത്. രോഗാതുരമായ നമ്മുടെ മനസ്സിനെ സുഖപ്പെടുത്തലാണ് unlearning.. അവന്‍റെ കിടക്ക ഇനി കിടക്കാനുള്ളതല്ല, അവന്‍റെ കിടക്ക അവന്‍ unlearn ചെയ്ത മനുഷ്യനാണ് എന്നതിന്‍റെ തെളിവാണ്. Unlearn ചെയ്യാന്‍ എന്‍റെ ജീവിതത്തില്‍ ഒത്തിരികാര്യങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞവന് എങ്ങനെയാണ് കിടക്കയില്‍ സ്വസ്ഥമായി ഉറങ്ങാനാവുക?

അറിവുപേക്ഷയുടെ ഗുരു തോരാതെ സംസാരിക്കുന്നുണ്ട്.
കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ....

You can share this post!

'അറിവി'നെ പൊളിച്ചെഴുതുക

ടോം മാത്യു
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts