news-details
എഡിറ്റോറിയൽ

അപ്പന്‍ മകന് എതിരെ മെത്രാന്‍റെ കോടതിയില്‍ കേസ് കൊടുത്തു എന്ന വിചിത്ര വാര്‍ത്ത കേട്ട് ജനമൊക്കെ അരമന മുറ്റത്തേക്ക് ഓടിയടുക്കുകയാണ്. അതാ  ഒരു ചെറുപ്പക്കാരനെ അവന്‍റെ അപ്പന്‍ അരമനമുറ്റത്തേക്ക് ബലമായി പിടിച്ചുകൊണ്ടു വരുന്നു. പീറ്റര്‍ ബര്‍ണാഡോണെ എന്ന ആ അപ്പന്‍ തന്‍റെ മകന്‍ ഫ്രാന്‍സിസിന്‍റെ കുറ്റങ്ങള്‍ മെത്രാനോട് പറയുന്നു: "തന്‍റെ തുണിക്കടയിലെ വിലയേറിയ പട്ടുവസ്ത്രങ്ങള്‍ തെരുവിലെ പാവങ്ങള്‍ക്ക് വെറുതെ കൊടുക്കുന്നു, കുഷ്ഠരോഗികളോട് കൂട്ടുകൂടി നടക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. കടയിലെ തുണി എടുത്ത് വിറ്റ് അതുകൊണ്ട് പള്ളി പണിയാന്‍ തുടങ്ങുന്നു, എനിക്ക് ഈ മകനെ വേണ്ട."

ആ ചെറുപ്പക്കാരന്‍ കുറ്റസമ്മതം നടത്തി: "ഈ പറഞ്ഞ തൊക്കെ ശരിയാണ്." എന്നിട്ട് ഉടുത്തിരുന്ന  തുണികള്‍ ഓരോ ന്നായി ഊരിയെടുത്ത് തന്‍റെ അപ്പന്‍റെ കാല്‍ച്ചുവട്ടില്‍ വച്ചു. സ്തബ്ധരായി നില്‍ക്കുന്ന ജനത്തിന്‍റെയും മെത്രാന്‍റെയും മുമ്പില്‍ നിന്നു അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞു: "ഇതുവരെ ഈ നില്‍ക്കുന്ന പീറ്റര്‍ ബര്‍ണാഡോണെ അപ്പനെന്ന് വിളിച്ചു, ഇനിമുതല്‍ ദൈവത്തെ ഞാന്‍ അപ്പാ എന്ന് വിളിച്ചോളാം." കരങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി അയാള്‍ പറഞ്ഞു: "സ്വര്‍ഗ്ഗത്തിലെ എന്‍റെ അപ്പാ..."

മെത്രാന്‍ തന്‍റെ കാപ്പാ കൊണ്ട് അവന്‍റെ നഗ്നത മറച്ചു. തോട്ടക്കാരന്‍റെ ഒരു ഉടുപ്പ് വായ്പ വാങ്ങി അവനു കൊടുത്തു. തെരുവായ തെരുവിലൂടെ ഫ്രാന്‍സിസ് അലഞ്ഞു. "ഒരു കല്ല് തരുമോ, പൊളിഞ്ഞു തുടങ്ങിയ ഈ പള്ളി ഒന്ന് പുതുക്കിപ്പണി യാന്‍..."

ദാനമായി കിട്ടിയ കല്ലുകള്‍ ചേര്‍ത്തുവച്ച് അയാള്‍ പള്ളി പുനരുദ്ധരിച്ചു. ഫ്രാന്‍സിസും അയാളുടെ പിന്നാലെ കൂടിയ വരും ചേര്‍ന്ന് സഭ എന്ന പള്ളി പുതുക്കിപ്പണിതു.

ഇന്നും അവന്‍ നമ്മുടെ തെരുവിലൂടെ അലയുന്നുണ്ട്. "ഒരു കല്ല് തരുമോ? നമുക്കീ പള്ളി പുതുക്കി പണിയാം."

പല കാലങ്ങളില്‍ നിരവധിപേരുടെ ജീവിതങ്ങള്‍ ഹോമിച്ചു പടുത്തുയര്‍ത്തിയ പള്ളിയില്‍ കാര്യമായ മരാമത്തുപണികള്‍ നടത്താതെ വിള്ളലുകളും വിടവുകളും രൂപപ്പെട്ടതെങ്ങനെ? മനസ്സാക്ഷിയുടെ സ്വരമായി നിലനിന്നിരുന്ന സഭ കേരളത്തില്‍ പരിഹാസപാത്രമായി തീരാന്‍ തുടങ്ങിയിട്ട് രണ്ടോ മൂന്നോ പതിറ്റാണ്ടുകളെ ആയിട്ടുള്ളൂ എന്ന് തോന്നുന്നു. ഈ കാലയള വില്‍ സഭാസമൂഹത്തിനുണ്ടായ വളര്‍ച്ച വിശകലനംചെയ്യുന്നത് നന്നായിരിക്കും. ഭൗതികമായി വളരെയധികം വളര്‍ച്ച നേടിയി ട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റ് ധനാ ഗമ മാര്‍ഗങ്ങള്‍. ആത്മീയമായി നോക്കുമ്പോള്‍ കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍, നിരവധി ധ്യാനങ്ങള്‍, ധ്യാനകേന്ദ്ര ങ്ങള്‍, സെമിനാറുകള്‍, കുറയാത്ത ദൈവവിളികള്‍. എന്നിട്ടും എവിടെയോ എന്തോ ഒരു കുറവ്. പുറമേ യുള്ളവര്‍ക്ക് അത് നന്നായി തോന്നുന്നതുകൊണ്ട് വിമര്‍ശനമുന ആദ്യം അവരില്‍നിന്ന് ഉയരുന്നു. അകമേ ഉള്ളവര്‍ക്കും അങ്ങനെതന്നെ തോന്നുന്നു. ഇടയന്മാരുടെ മാത്രം കുഴപ്പമാണ് എന്നു പറഞ്ഞ് മാറിനില്‍ക്കാന്‍ അല്മായര്‍ക്കും കഴിയാത്ത വിധ മുള്ള എന്തോ ഒരു കുറവ്. ധൂര്‍ത്തും ധാര്‍മികമായ വ്യതിചലനവുമുള്ള വളരെ കുറച്ചുപേര്‍ നേതൃത്വ ത്തില്‍ ഉണ്ടാകാമെങ്കിലും എല്ലാവരും മോശക്കാരാ ണെന്ന് സാമാന്യവല്‍ക്കരിച്ചു കൂടാ. നന്മയുള്ള ഒരുപാടുപേര്‍ നേതൃത്വത്തിലും സഭാംഗങ്ങളിലും ഉണ്ട്.

എവിടെയാണ് പാളിച്ച സംഭവിച്ചത് എന്ന് ഒരു അന്വേഷണം സ്വയം നടത്തുകയാണ് നമുക്കാ വശ്യം. ഭൗതികമായി ദുരിതത്തില്‍ ആയിരുന്ന പ്പോള്‍ ഒരു തലമുറ മുറുകെപ്പിടിച്ചിരുന്ന ദൈവാവ ബോധം ഭൗതികമായി ഔന്നിത്യം പ്രാപിച്ച പിന്‍തലമുറയില്‍ കുറെപ്പേരെങ്കിലും കൈവിട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. അവരെല്ലാം വിശ്വാസം ഉപേക്ഷിക്കുന്നുവെന്നോ, പള്ളിയില്‍ വരുന്നി ല്ലെന്നോ അല്ല. ശരിക്കുമുള്ള ആത്മീയത രൂപപ്പെടു ത്താന്‍ നമ്മള്‍ എവിടെയോ പരാജയപ്പെട്ടു. ധാര്‍മിക മായ ഒരു ശബ്ദം, ക്രെഡിബിലിറ്റി കുറഞ്ഞു പോകു ന്നു.  ക്രിസ്തുവെന്ന ലക്ഷ്യം എവിടെയോവച്ച് കൈമോശം വന്നതുപോലെ. ഭൗതിക വളര്‍ച്ച ആത്മീയതയെ തളര്‍ത്തിക്കളഞ്ഞതുപോലെ.

നമ്മുടെ ആത്മീയത പലപ്പോഴും തൊലിപ്പു റത്തെ ആത്മീയതയാണ്. ബോബി ജോസ് അച്ചന്‍ കുറിക്കുന്നതുപോലെ: 'എനിക്ക് തോന്നുന്നു ദൈവം ഒരു ആഭരണം ആണെന്ന്. ഞായറാഴ്ചകളിലും   കടമുള്ള ദിവസങ്ങളിലും കൃത്യമായി അണിയു കയും ബാക്കിയുള്ള ആറു ദിവസങ്ങളില്‍ അതിനേ ക്കാള്‍ കൃത്യമായി അഴിച്ചു വയ്ക്കുകയും ചെയ്യേണ്ട ഒരു ആഭരണം." (ഹൃദയവയല്‍).

എങ്ങനെയോ നമ്മുടെ സൗകര്യങ്ങളുടെ ഇടവേ ളകളില്‍ സ്വയം പ്രത്യക്ഷപ്പെടേണ്ട ബാധ്യതയാണ് ഇപ്പോള്‍ ദൈവത്തിന.് .ഇടമുറിയാത്ത പ്രാര്‍ത്ഥന കളും സ്തോത്ര ഗീതങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും കുറച്ചുകൂടി നമ്മുടെ ആന്തരിക മനുഷ്യനെ ബലപ്പെടുത്തേണ്ടതുണ്ട്. കുറച്ചുകൂടി ഈശോയെ അറിയാനും അനുഭവി ക്കാനും പ്രാപ്തരാക്കേണ്ട അവന്‍ നമ്മുടെ തൊലിപ്പുറത്തെ ദൈവമാകാതെ ഉള്ളിലേക്ക് കട ക്കാന്‍ അനുവദിക്കേണ്ടതുണ്ട്. 'തമ്പുരാനെ നീ എപ്പോഴാണ് എന്‍റെ തൊലിക്ക് താഴെ മാംസത്തെ വിമലീകരിച്ച് ഒടുവില്‍ എന്‍റെ മജ്ജയെ കീഴ്പ്പെടു ത്തുക' (ഹൃദയവല്‍). അതിനു ചിലപ്പോള്‍ ജീവന്‍റെ വില നല്‍കേണ്ടി വന്നേക്കാം എങ്കിലും.  ആന്തരിക മനുഷ്യനെ കുറച്ചുകൂടി ബലപ്പെടുത്തേണ്ടതുണ്ട്.

ഉള്ളിലേക്കുള്ള യാത്ര പുനരാരംഭിക്കേണ്ടിയിരിക്കുന്നു. ഉള്ളിലുള്ള ക്രിസ്തുവിനെ തിരിച്ചറിയാന്‍, അവന്‍ വളരാനുള്ള പരിശ്രമങ്ങളാണ് ഇനി ആവശ്യം.

പൗലോസിന്‍റെ വചനങ്ങള്‍ ഓര്‍ക്കാം 'എന്‍റെ കുഞ്ഞുമക്കളെ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടു ന്നതു വരെ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു' (ഗലാ. 4:19). ഗലാത്തിയായിലെ സഭയിലെ വിശ്വാസികളുടെ ഉള്ളില്‍ ക്രിസ്തു രൂപപ്പെടാനായി ഈറ്റുനോവ് അനുഭവിക്കുവാന്‍ ഒരു പൗലോസ് ഉണ്ടായിരുന്നു.

പൗലോസിന് അതു പറയാനുള്ള ബലം ഉണ്ടായത് ക്രിസ്തു തന്‍റെ ഉള്ളിലുണ്ടെന്ന് പൂര്‍ണ ബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണ്. 'ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത് ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത' (ഗലാ. 2:20), 'എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവും ആണ് '(ഫിലി. 1:21).

പൗലോസിനെപ്പോലെ ഉള്ളിലുള്ള ക്രിസ്തുവിനെ തിരിച്ചറിഞ്ഞ, ആ ക്രിസ്തു വളരാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന, ആ ക്രിസ്തുവിനനുസരിച്ച് ജീവിതം ക്രമീകരിക്കുന്നവരെയാണ് ഇന്ന് ആവശ്യം. അത്തരം ബോധ്യം കൈമോശം വന്നതുകൊണ്ടാണ് പ്രഘോഷണങ്ങള്‍ നൂറിരട്ടി വര്‍ദ്ധിച്ചിട്ടും ഈശോയോട് അടുപ്പം ഉണ്ടാക്കാന്‍ കഴിയാതെ പോകുന്നത്.

പ്രഘോഷണങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്. എന്താണ് പ്രഘോഷിക്കുന്നത്? ഈശോയെ ആണോ പാരമ്പര്യവും ആചാരങ്ങളും ആണോ? ക്രൈസ്തവന്‍റെ ജീവിതത്തില്‍ ഏതാണ് പ്രധാന പ്പെട്ട കാര്യം? ഏതാണവന്‍റെ പരമമായ ലക്ഷ്യം: ക്രിസ്തുവാണോ അതോ അതിലേക്കുള്ള വഴിക ളില്‍ ഒന്നായ പാരമ്പര്യവും ആചാര അനുഷ്ഠാന ങ്ങളും ആണോ? നിര്‍ഭാഗ്യവശാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ക്രിസ്തു പ്രഘോഷിക്കപ്പെ ടുന്നത.് ഈശോയില്‍ സഭാ ജീവിതം കേന്ദ്രീകരിച്ച് ആത്മീയവും ധാര്‍മികവുമായ കരുത്ത് നേടുമ്പോള്‍ സഭ പറയുന്ന കാര്യങ്ങള്‍ സമൂഹത്തില്‍ മുഴക്കം ഉണ്ടാക്കും. ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കൊപ്പം നിലകൊള്ളാന്‍ മറ്റുള്ളവരും അപ്പോള്‍ തയ്യാറാകും.

ക്രെഡിബിലിറ്റി കുറഞ്ഞു പോകുമ്പോഴാണ് ചിലപ്പോഴെങ്കിലും ഇളിഭ്യരായി തീരുന്നത്. ദാരിദ്ര്യത്തിന്‍റെയും ലാളിത്യത്തിന്‍റെയും വിട്ടുകൊടു ക്കലിന്‍റെയും പൊറുതി കൊടുക്കലിന്‍റെയും കല്ലുകള്‍ കൂട്ടിവെച്ച് കല്ലുകള്‍ ചേര്‍ത്തുവച്ച് നമുക്കീ പള്ളി പുനരുദ്ധരിക്കാം.

മണിപ്പൂരില്‍ ക്രിസ്തുവിനെപ്രതി ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന എല്ലാവരോടുമുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts