news-details
കവർ സ്റ്റോറി

പള്ളിക്കൂദാശക്കാലവും ദൈവാലയ സമര്‍പ്പണ തിരുന്നാളുകളും

ഈശോമിശിഹായുടെ രക്ഷാകര ചരിത്രത്തിലെ വിവിധ കാലയളവുകള്‍ സാധാരണക്കാരായ മനുഷ്യര്‍ക്കു മനസ്സിലാവുകയും അനുഭവവേദ്യമാവുകയും ചെയ്യുന്ന രീതിയില്‍ വിശദീകരിച്ചുകൊടുക്കാനുള്ള ശ്രമമാണ് സഭയിലെ ആരാധനക്രമവത്സ രത്തിന്‍റെ ക്രമീകരണം.  ദൈവത്തില്‍നിന്നകന്നുപോയ മനുഷ്യനെ തിരികെ ദൈവാനുഭവത്തിലേക്കെത്തിക്കാന്‍ ഈശോ ചെയ്തതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ എല്ലാകാര്യങ്ങളുടെയും അനുസ്മരണവും ആഘോഷവുമായിട്ടാണ് സീറോ മലബാര്‍ സഭയുടെ ആരാധനക്രമവത്സരം ക്രമീകരി ച്ചിരിക്കുന്നത്. കാലങ്ങളുടെ പേരുകളില്‍ വ്യത്യാസമുണ്ടെങ്കിലും പൗരസ്ത്യസഭകള്‍ പ്രത്യേകിച്ച് പൗരസ്ത്യ കത്തോലിക്കാ സഭകളെല്ലാംതന്നെ ഈ ക്രമം പാലിക്കുന്നതായി നമുക്കു കാണാവുന്നതാണ്.

ആരാധനക്രമവത്സരത്തിലെ ആഘോഷങ്ങളിലൂടെ മിശിഹായുടെ ജീവിതം വിശ്വാസിസമൂഹത്തിന് അനുഭവവേദ്യമാക്കുന്ന ഈ പതിവ് ആദിമനൂറ്റാണ്ടു മുതല്‍ സഭയില്‍ നിലനിന്നിരുന്നു. ഇതിനുള്ള തെളിവുകള്‍ നമുക്ക് ലഭിക്കുന്നത് ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്‍ ഈശോയാബ് മൂന്നാമന്‍ എന്ന പൗരസ്ത്യ ദേശത്തെ പാത്രിയാര്‍ക്കീസിന്‍റെ രചനകളില്‍ നിന്നുമാണ്. അതോടൊപ്പംതന്നെ എ.ഡി. 1318 ല്‍ കാലം ചെയ്ത നിസിബിസിലെ മാര്‍ അബ്ദീശോ എന്ന മെത്രാപ്പോലീത്തയുടെ രചനകളും, പ്രായോഗികമായ രീതിയില്‍ മിശിഹാചരിതം വിശ്വാസികള്‍ അനുസ്മരിച്ചിരുന്നു എന്നതിന് തെളിവുകള്‍ നല്‍കുന്നുണ്ട്.

മധ്യപൗരസ്ത്യ ദേശത്തു യഹൂദനായി മനുഷ്യാവതാരം ചെയ്യുകയും പരസ്യജീവിതകാല ത്തിനൊടുവില്‍ പീഡകള്‍ സഹിച്ചു മരിച്ചു ഉത്ഥിതനായവന്‍, തന്‍റെ ശിഷ്യ സമൂഹത്തിനു ദൗത്യം കൈമാറുകയും, ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം അവര്‍ പൂര്‍ണ്ണതയില്‍ നിര്‍വ്വഹിക്കുകയും അതിന്‍റെ ഫലങ്ങള്‍ സഭ മുഴുവനും അനുഭവിക്കുകയും ചെയ്തത് അനുസ്മരിച്ചതിനുശേഷം പള്ളിക്കൂദാശകാലത്തില്‍ മിശിഹായുടെ മൗതിക ശരീരമായ (1 കൊറി: 12:12-27; എഫേ 1:22-23; 4:15-16) സഭയെ കാത്തിരിക്കുന്ന നിമിഷങ്ങളാണ് ആഘോഷിക്കപ്പെടുന്നത്. അങ്ങനെ മംഗളവാര്‍ത്ത അനുസ്മരിച്ചുകൊണ്ട് ആരംഭിക്കുന്ന സീറോമലബാര്‍ ആരാധനക്രമവത്സരം അവസാനിക്കുന്നത് 'പള്ളിക്കൂദാശ' കാലത്തിലാണ്. വളരെ ലളിതമായി പറഞ്ഞാല്‍, അവസാന കാലത്തോളം കൂടെയു ണ്ടാകും എന്ന് പറഞ്ഞവന്‍, എല്ലാത്തിന്‍റെയും ഉടയവന് തന്‍റെ പ്രിയപ്പെട്ട സഭയെ (ദൈവജനത്തെ) സമര്‍പ്പിക്കുന്ന, വരാനിരിക്കുന്ന കാലഘട്ടമാണ് പള്ളിക്കൂദാശ കലത്ത് നമ്മള്‍ ആഘോഷിക്കുന്നത്.  

പള്ളിക്കൂദാശ എന്ന പേരില്‍ത്തന്നെ ഈ കാലത്തിന്‍റെ അര്‍ത്ഥതലങ്ങളുണ്ട്. പള്ളിയെ 'കൂദാശ' ചെയ്യുന്ന കാലമാണ് ഇത്. പള്ളി എന്ന വാക്ക്, സഭക്ക് പര്യായമായി ഉപയോഗിച്ചിരുന്ന കാലം അത്ര വിദൂരമല്ല. അതുകൊണ്ടാണ് സഭായോഗത്തെ പള്ളി യോഗം എന്ന് മുന്‍കാലങ്ങളില്‍ വിളിച്ചിരുന്നതും. കൂദാശ ചെയ്യുക എന്നു പറഞ്ഞാല്‍ അര്‍ത്ഥം വേര്‍തിരിക്കുക, വിശുദ്ധീകരിക്കുക, പവിത്രമാക്കുക എന്നൊക്കെയാണ്. ദൈവം തന്‍റെ മക്കളെ വേര്‍തിരിച്ചു വിശുദ്ധീകരിച്ചു പവിത്രമാക്കുന്ന ഈ കാലം ആന്തരിക വിശുദ്ധീകരണത്തിന്‍റെ അവസരം കൂടിയാണ്. പുറമെയുള്ള കാട്ടികൂട്ടലുകള്‍ക്കപ്പുറം ദൈവസന്നിധിയില്‍ അവനവന്‍റെ ജീവിതം തുറന്നു വെക്കാനുള്ള ഒരവസരം കൂടി നവംബര്‍ മാസത്തിലെ നാല് ആഴ്ചകള്‍ ഓരോ വിശ്വാസിയെയും നിശബ്ദമായി പ്രചോദിപ്പിക്കുന്നുണ്ട്.

ലത്തീന്‍ സഭയില്‍ ആരാധനക്രമവത്സരം ക്രിസ്തുവിനു സാക്ഷ്യം നല്‍കിയ ജീവിതങ്ങളുടെ ആഘോഷമാണ്. അതില്‍ ഏറ്റവും പ്രധാനം ക്രിസ്തുസംഭവവും അതിനോട് ചേര്‍ന്ന് നെയ്തെടുത്ത വിശുദ്ധ ജീവിതങ്ങളുമാണെന്നത് ഒട്ടും അതിശയോക്തിയില്ലാത്ത കാര്യമാണല്ലോ.  പച്ചമണ്ണില്‍ ചവിട്ടി നടക്കുന്ന നമുക്കും വിണ്ണില്‍ അവനോടൊപ്പം പാദങ്ങളൂന്നാം എന്ന് പഠിപ്പിക്കുന്ന ദിനങ്ങളിലൂടെയുള്ള യാത്രയാണിത്. ആണ്ടുവട്ടത്തിലെ ഈ യാത്രയില്‍ വളരെ പ്രാധാന്യമേറിയ ഒരു മാസമാണ് നവംബര്‍ മാസം. ക്രിസ്തുസംഭവത്തോട് സ്വന്തം ജീവിതം ചേര്‍ത്തുവെച്ചു കടന്നുപോയ സകല മരിച്ച വരെയും സകല വിശുദ്ധരെയും  ഓര്‍ത്തുകൊണ്ട് ആരംഭിക്കുന്ന ഈ മാസത്തില്‍ തന്നെയാണ് കത്തോലിക്കാസഭയിലെ ഏറ്റവും പ്രൗഢമായ വിശ്വാസഗോപുരങ്ങളായ നാല് വലിയ പള്ളികളുടെ സമര്‍പ്പണ തിരുന്നാള്‍ നമ്മള്‍ ആഘോഷിക്കുന്നത്. ആഗോള കത്തോലിക്കാസഭയുടെ കേന്ദ്രമായ റോമിലെ നാല് മേജര്‍ ബസ്ലിക്കകളുടെ കഥയാണിത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക, റോമിലെ ജോണ്‍ ലാറ്ററന്‍ ബസിലിക്ക, സെന്‍റ് പോള്‍സ് ബസിലിക്ക, മേരി മേജര്‍ ബസിലിക്ക എന്നിവയാണ് അവ. ഇതില്‍ ആദ്യ മൂന്നു ബസിലിക്കകളുടെയും സമര്‍പ്പണ തിരുന്നാള്‍ നവംബര്‍ മാസത്തില്‍ വരുന്നത് ഒരുപക്ഷെ ദൈവാനുഗ്രഹപ്രദമായ യാദൃച്ഛികതയാവാം.

സെന്‍റ് പീറ്റേഴ്സ് ബസിലിക്ക

അപ്പോസ്തല പ്രമുഖനായ പത്രോസിന്‍റെ കബറിടത്തിനു മുകളില്‍ എ.ഡി. നാലാം നൂറ്റാണ്ടില്‍ പണിയപ്പെട്ട ആഗോള കത്തോലിക്കാസഭയുടെ ഈ ആസ്ഥാന ദൈവാലയം 1626 നവംബര്‍ 18 നാണ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി ദൈവജനത്തിനായി സമര്‍പ്പിക്കപ്പെട്ടത്. വിശ്വപ്രസിദ്ധ ശില്പികളായ മൈക്കല്‍ ആഞ്ചലോയും ലോറെന്‍സോ ബെര്‍നിനിയും ഡോണാത്തോ ബ്രമാന്‍റെയും ചേര്‍ന്ന് ഐതിഹാസികമാക്കിയ ഇറ്റാലിയന്‍ വാസ്തു വിദ്യയുടെ ഈ കാവ്യശില്പമാണ് ഇന്ന് പത്രോസിന്‍റെ സിംഹാസന ദൈവാലയം. മാര്‍പാപ്പാമാരുടെ ആസ്ഥാനവും.

ജോണ്‍ ലാറ്ററന്‍ ബസിലിക്ക

സ്നാപക യോഹന്നാന്‍റെയും സുവിശേഷകനായ ക്രിസ്തുശിഷ്യന്‍ യോഹന്നാന്‍റെയും സംയുക്ത പേരുകളില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതും എല്ലാ ദൈവാലയങ്ങളുടെയും മാതാവ് എന്ന പേരില്‍ അറിയപ്പെടുന്നതുമായ റോം അതിരൂപതയുടെ കത്തീഡ്രലാണ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക. എ.ഡി. 324 ല്‍ സില്‍വസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പയാണ് ലാറ്ററന്‍ കുന്നില്‍ സ്ഥിതിചെയ്യുന്ന ഈ ദൈവാലയം ദൈവത്തിനും ദൈവജനത്തിനുമായി സമര്‍പ്പിച്ചത്. റോമിന്‍റെ മെത്രാന്‍ എന്ന നിലയില്‍ മാര്‍പാപ്പയുടെ കത്തീഡ്രല്‍ ദൈവാല യവും ഇതു തന്നെ. വത്തിക്കാനിലേക്ക് മാറുന്നതിനു മുന്‍പ് മാര്‍പ്പാപ്പാമാരുടെ വാസസ്ഥലം ഇതായിരുന്നു. നിരവധി സാര്‍വ്വത്രിക സൂനഹദോസുകള്‍ക്ക് സാക്ഷിയായ ദൈവാലയമാണിത്. നവംബര്‍ ഒന്‍പതിന് സമര്‍പ്പണ തിരുന്നാള്‍ ആഘോഷിക്കുന്ന ഈ ദൈവാലയം പത്രോസിന്‍റെ പിന്‍ഗാമിയുടെ കീഴില്‍ സഭയൊന്നാകെ ദൈവമുഖം തേടി തീര്‍ത്ഥാടനം ചെയ്യുന്നതിന്‍റെ മനോഹരമായ പ്രതീകമാണ്. പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പൂര്‍ണ്ണകായ പ്രതിമകള്‍ ഇറ്റാലിയന്‍ വാസ്തുശില്പത്തിന്‍റെ മനോഹാരിതയോടൊപ്പം കാലത്തെ അതിജീവിക്കുന്ന കത്തോലിക്ക വിശ്വാസത്തിന്‍റെ പ്രസക്തിയും വിളിച്ചോതിക്കൊണ്ട് ഈ ദൈവാലയത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്.

സെന്‍റ് പോള്‍സ് ബസിലിക്ക

പൗലോസ് അപ്പോസ്തലന്‍റെ കബറിടത്തിനടുത്ത് നാലാം നൂറ്റാണ്ടില്‍ പണിതുയര്‍ത്തിയ ദൈവാലയമാണ് സെന്‍റ് പോള്‍സ് ബസിലിക്ക. പിന്നീട് റോമിലുണ്ടായ തീപിടുത്തത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ച ഈ വലിയ ദൈവാലയം പുനര്‍നിര്‍മ്മിക്കപ്പെട്ടത് 1854 ലാണ്. പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെയുള്ള 266 മാര്‍പാപ്പാമാരുടെയും മുഖങ്ങള്‍ ഈ വലിയ ദൈവാലയത്തിന്‍റെ ഭിത്തിയില്‍ ആലേഖനം ചെയ്തിരിക്കുന്നത് കത്തോലിക്കാസഭയുടെ അപ്പോസ്തല പിന്തുടര്‍ച്ചയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നവംബര്‍ മാസം പതിനെട്ടാം തീയതി തിരുന്നാള്‍ ആഘോഷിക്കുന്ന ഈ ദൈവാലയം പാശ്ചാത്യ പൗരസ്ത്യ സഭകള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ക്രൈസ്തവ ലോകത്തിന്‍റെ ഐക്യത്തിന്‍റെ പ്രതീകമായി പ്രൊട്ടസ്റ്റന്‍റ്സഭാ പ്രതിനിധികള്‍ പോലും തീര്‍ത്ഥാടനം നടത്തി വന്നുകാണുന്ന, പൗലോസിനെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ പേറിക്കൊണ്ട് നില്‍ക്കുകയാണ് ഈ മഹാ ദൈവാലയം.

മേരി മേജര്‍ ബസിലിക്ക

 ക്രൈസ്തവ ലോകത്തെ ആദ്യ മരിയന്‍ ദൈവാലയം എന്ന പേരില്‍ പ്രസിദ്ധമാണ് റോമിലെ മേരി മേജര്‍ ബസിലിക്ക. മഞ്ഞുപെയ്യാന്‍ യാതൊരു സാധ്യതയുമില്ലാത്ത ആഗസ്റ്റ് മാസത്തില്‍ റോമിലെ കുന്നിന്‍ മുകളില്‍ നിരന്തരം സംഭവിച്ച മഞ്ഞുവീഴ്ച ലിബേരിയൂസ് മാര്‍പാപ്പയെ ഇവിടേക്കെത്തിക്കുകയും തത്ഫലമായി എ.ഡി. 435 ല്‍ ഈ ദൈവാലയം പൂര്‍ത്തിയാവുകയും ചെയ്തു എന്നാണ് ചരിത്രതാളുകളില്‍ നമ്മള്‍ വായിക്കുന്നത്.

റോമിലെ ഈ വലിയ ദൈവാലയങ്ങളുടെ തിരുന്നാളുകള്‍ വിശ്വാസിസമൂഹത്തിന്‍റെ മാത്രമല്ല, കലയുടേയും സംസ്കാരത്തിന്‍റെയും മാനവികതയുടെയും കൂടി ആഘോഷങ്ങളാണ്. കാലത്തെയും ദേശത്തെയും അതിജീവിക്കുന്ന വിശ്വാസസാക്ഷ്യ മാണ് ഇവ ഇന്നും നല്കികൊണ്ടിരിക്കുന്നത്.

ദൈവാലയസമര്‍പ്പണതിരുന്നാളുകളും പള്ളിയുടെ (സഭയുടെ) സമര്‍പ്പണകാലവും അനുസ്മരിക്കുമ്പോള്‍ എത്രമാത്രം വിശുദ്ധമായ ഒരു തീര്‍ത്ഥാടനത്തിലാണ് ഓരോ വിശ്വാസിയും പങ്കു ചേരുന്നത് എന്ന സത്യത്തിന് മിഴിവ് കൂടുകയാണ്.

പരസ്പര ബന്ധമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടി ബോഗികളിലൊന്നുപോലെ മനുഷ്യ ജീവിതത്തിലെ മറ്റു മേഖലകളില്‍ നിന്നും ആത്മീയതയെ വേര്‍തിരിച്ചു കാണാനാവില്ല എന്ന് പാശ്ചാത്യ പൗരസ്ത്യ സഭകളിലെ ആരാധനക്രമ വത്സരത്തിലെ തിരുന്നാളുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പരസ്പരബന്ധമില്ലാതെ ഈ ഭൂമിയില്‍ ഒന്നിനും നിലനില്‍പ്പില്ല എന്ന സത്യം മനസ്സിലാക്കി തരികയാണ് പള്ളിക്കൂദാശകാലവും  അതെ കാലയളവില്‍ തന്നെ നടക്കുന്ന മേജര്‍ ബസിലിക്കകളുടെ - ദൈവാലയ സമര്‍പ്പണ - തിരുന്നാളുകളും.

You can share this post!

പേപ്പസിയും അടിസ്ഥാനവസ്തുതകളും

ഫാ. ജോസ് റീഗന്‍ OCD
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts