news-details
കവർ സ്റ്റോറി

വീടെത്താറാകുമ്പോള്‍

ഈ അടുത്തകാലത്ത് ചില സെലിബ്രിറ്റികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആവശ്യത്തിലധികം വാദകോലാഹലങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ കുടുംബം അവരെ വേണ്ടവിധം വിദേശത്തു കൊണ്ടുപോയി നല്ല ചികിത്സ നല്‍കിയില്ല; അല്ലെങ്കില്‍ അവരുടെ കുടുംബം മരണപ്പെട്ട ആളെ വൃദ്ധസദനത്തില്‍ ആക്കിയിട്ട് സ്വയം സുഖിക്കുക യായിരുന്നു എന്നും മറ്റുമുള്ള അനാവശ്യവും വേദനിപ്പിക്കുന്നതുമായ വാദകോലാഹലങ്ങള്‍! അതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍, എപ്പോഴും മാറ്റങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കുറേ യാഥാസ്ഥിതികരുടെ നാടായിത്തന്നെ നമ്മുടെ നാട് എന്നും നിലനില്ക്കേണ്ടതുണ്ടോ എന്ന് സംശയം തോന്നാതിരുന്നില്ല.

നവംബര്‍ മാസം ഇങ്ങെത്തിയിരിക്കുന്നു. പൊതുവേ ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഡിസംബറിന്‍റെ ശൈത്യകാലം ആരംഭിക്കുന്നതിനു മുമ്പായി വന്നെത്തുന്ന നവംബര്‍ മാസം വൃക്ഷങ്ങള്‍ വര്‍ണ്ണം വാരിയുടുക്കുന്നതും പിന്നാലെ ഇലപൊഴിയുന്നതുമായ കാലമാണ്. ആയതിനാല്‍, കഥകളിലും കവിതകളിലും ചലച്ചിത്രങ്ങളിലും നവംബര്‍, വാര്‍ദ്ധക്യത്തിന്‍റെ ബിംബാവിഷ്കാരമായിട്ടാണ് കാണപ്പെടുക. അതുകൊണ്ടുതന്നെ, സമകാലികവും ആനുകാലികവുമായ ഒരു ചിന്തക്ക് ഇവിടെ സ്ഥാനമുണ്ട്.

രോഗം വന്നാല്‍ ആസ്പത്രിയില്‍ കൊണ്ടു പോവുക, ലഭ്യമായതില്‍ ഏറ്റവും നല്ല ചികിത്സ നല്‍കുക, എന്നതൊക്കെ ഇന്ന് നമ്മുടെ നാട്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. വാര്‍ദ്ധക്യം ആയാല്‍, അല്ലെങ്കില്‍ രോഗമായാല്‍ ആസ്പത്രിയില്‍ കൊണ്ടുപോയി ചികില്‍സിപ്പിക്കുക, അവിടെ ഐസിയു-വില്‍ അല്ലെങ്കില്‍ വെന്‍റിലേറ്ററിലൊക്കെ കുറേക്കാലം കിടത്തുക എന്നതൊക്കെ ഇന്ന് ഒരു ഫാഷന്‍ പോലും ആയിരിക്കുന്നു. കേരളത്തിന്‍റെ സമ്പത്ഘടന ഏറെയും വിദേശ വരുമാനത്തില്‍ ആശ്രയിച്ചാണ് ഇരിക്കുന്നത്. എഴുപതുകളിലെ 'സാംസ്കാരിക' വാരികകള്‍ നോക്കിയാല്‍, ഗള്‍ഫിലേക്ക് ജോലി അന്വേഷിച്ചു പോകുന്നതു പോലും വലിയ അപരാധമായി കണക്കാക്കപ്പെട്ടിരുന്നു എന്നു കാണാം. പച്ചക്കറികളും നെല്ലും തെങ്ങും ഒഴികെ മറ്റുള്ള നാണ്യ വിളകള്‍ കൃഷി ചെയ്യുന്നതും അക്കാലത്ത് അപരാധം ആയിത്തന്നെ കണക്കാക്കപ്പെട്ടിരുന്നു. പതുക്കെ പതുക്കെ, ആളുകള്‍ തങ്ങളുടെ പ്രായമായ മാതാപിതാക്കളെ, കിടപ്പിലായ രോഗികളെ ഒക്കെ ശുശ്രൂഷിക്കുവാന്‍ ഹോം നേഴ്സുമാരെ നിയോഗിക്കുവാന്‍ തുടങ്ങി. ആദ്യകാലത്ത് അതും 'സാംസ്കാരിക' ജനതയ്ക്ക് സ്വീകാര്യമായിരുന്നില്ല. ഹോം നേഴ്സുമാരാകാന്‍ താല്‍പര്യമുള്ളവരെ സംഘടിപ്പിച്ച്, ചെറിയ പരിശീലനം കൊടുത്ത് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ മെല്ലെ ഉണ്ടായി വന്നു. ഇന്നിപ്പോള്‍ വാര്‍ദ്ധക്യഭവനങ്ങളോടാണ് മിക്കവരും എതിര്‍പ്പ് സൂക്ഷിക്കുന്നത്.

സത്യമാണ്, തങ്ങളുടെ വാര്‍ദ്ധക്യത്തിലും രോഗത്തിലും തങ്ങളുടെ കുടുംബാംഗങ്ങളും മക്കളുംതന്നെ തങ്ങളെ ശുശ്രൂഷിക്കുക എന്നുള്ളതും സ്നേഹത്തിന്‍റെ പരിചരണങ്ങളും ലാളനങ്ങളും ഏറ്റ് ജീവിതയാത്ര പൂര്‍ത്തിയാക്കുക എന്നതും ഏതൊരാളുടെയും ആഗ്രഹവും സ്വപ്നവുമാണ്. തീര്‍ച്ചയായും ഏറ്റവും ഉദാത്തവും ആദര്‍ശപരവുമായ കാര്യം തന്നെയാണത് എന്നത് സമ്മതിക്കുന്നു. എന്നാല്‍, പലപ്പോഴും അത് കാല്പനികവും അയഥാര്‍ഥവും ആയിരിക്കും എന്ന് മാത്രം.

പത്തിരുപത് വര്‍ഷം മുമ്പാണ്. ഏതാനും സിസ്റ്റേഴ്സിനോടും സന്ന്യസ്തവൈദികരോടും സഹോദരന്മാരോടുമൊപ്പം ഒരിക്കല്‍ മുന്നറിയിപ്പൊന്നുമില്ലാതെ കേരളത്തിലെ ഒരു പ്രദേശത്തെ കുറേ വീടുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരു വീട്ടില്‍ ചെന്നപ്പോള്‍ വീടിനകത്ത് ആരോ ഉണ്ട് എന്ന് മനസ്സിലായെങ്കിലും എത്ര വിളിച്ചിട്ടും ആരും പ്രത്യുത്തരിക്കുക ഉണ്ടായില്ല. വീടിന് ചുറ്റും നടന്നപ്പോള്‍ ഒരു വാതില്‍ പുറമെ നിന്ന് വെറുതെ കുറ്റിയിട്ടിട്ടേയുള്ളൂ എന്ന് കണ്ടു. അച്ചന്മാരും കന്യാസ്ത്രീകളും എന്ന നിലയില്‍, ധരിച്ചിരിക്കുന്ന സന്ന്യാസവസ്ത്രത്തിന്‍റെ ബലത്തില്‍, കുറ്റി നീക്കി അകത്ത് പ്രവേശിച്ചു. വീടെങ്ങും ശക്തമായ ദുര്‍ഗന്ധം ആയിരുന്നു. മലത്തിന്‍റെയും മൂത്രത്തിന്‍റെയും രൂക്ഷഗന്ധം. മറ്റെന്തെല്ലാമോ ഗന്ധങ്ങളും. ആളനക്കം ഉണ്ടെന്ന് മനസ്സിലായ മുറിയില്‍ ചെന്നപ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ കിടപ്പിലായ അമ്മച്ചിയും സ്വന്തം കാര്യം മാത്രം കഷ്ടിച്ച് നോക്കാന്‍ കഴിയുന്ന ദുര്‍ബലനായ അപ്പച്ചനും ആയിരുന്നു അവിടെ. ഒരാഴ്ചയെങ്കിലും ഭക്ഷണം കൊണ്ടുവന്ന് കൊടുത്തതിന്‍റെ അവശിഷ്ടങ്ങള്‍ പല പാത്രങ്ങളിലായി ഇരുന്ന് അഴുകിയതിന്‍റെ ദുര്‍ഗന്ധം കൂടിയായപ്പോള്‍ അസഹനീയമായിരുന്നു ദുര്‍ഗന്ധം. കൂടെയുണ്ടായിരുന്ന സിസ്റ്റേഴ്സ് പലരും നേഴ്സുമാരായിരുന്നതിനാല്‍ അവര്‍ അതെല്ലാം കഴുകാനും വൃത്തിയാക്കാനും തുടങ്ങി. അച്ചന്മാരും സാധ്യമായ കാര്യങ്ങള്‍ ചെയ്യുമ്പോഴേക്ക്, കുറച്ചെവിടെയോ മാറിത്താമസിക്കുന്ന മരുമകള്‍ ഏതോ വിധേന ഓടിപ്പാഞ്ഞ് എത്തി. താന്‍ ചെയ്തു കൊള്ളാം എന്നുപറഞ്ഞ് അകത്തുണ്ടായിരുന്ന വരെയെല്ലാം പുറത്താക്കി. ഇപ്പറഞ്ഞയനുഭവം അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആണെങ്കിലും, തീരെ അശ്രദ്ധമായും, കട്ടിലിനോട് കൂട്ടിക്കെട്ടിയും, ജനാല കമ്പിയില്‍ പൂട്ടിയിട്ടും ഒക്കെ അച്ഛനമ്മമാരെയോ രോഗികളും ആശ്രി തരുമായ കുടുംബാംഗങ്ങളെയോ വളര്‍ത്തുന്ന സാഹചര്യം വിരളമായിട്ടെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന കാര്യം നാം അംഗീകരിക്കേണ്ടി വരും. അതേസമയം, തളര്‍ന്നുപോയ മാതാപിതാക്കളെ, മാരകമായ രോഗത്തിന് അടിപെട്ട കുടുംബാംഗങ്ങളെ ഒക്കെ വളരെ വലിയ കരുതലോടും ശ്രദ്ധയോടും കൂടി സ്നേഹപൂര്‍വ്വം പരിചരിക്കുന്ന ആളുകള്‍ അതിനെക്കാള്‍ എത്രയോ മടങ്ങ് ഉണ്ട് എന്നതും നാം മറന്നുകൂടാ.

നമ്മുടെ നാട്ടിലെ മനുഷ്യരുടെ ജീവിതം പഴയ കാലത്തേതുപോലെ ലളിത സുന്ദരമല്ല ഇനിയും. ചെറിയ തോതില്‍ കൃഷിയും ചെറിയ കച്ച വടവും ഒക്കെയായി വീട്ടിലോ വീടി ന്‍റെ പരിസരത്തോ കഴിഞ്ഞിരുന്ന വലിയൊരു ശതമാനം ജനത ഉണ്ടായിരുന്ന കാലം എന്നേ കഴിഞ്ഞു പോയി. മനുഷ്യജീവിതത്തിന്‍റെ താളം കൂടുതല്‍ ചടുലമായി. ഉദ്യോഗങ്ങള്‍ വളരെയധികം മത്സരാധിഷ്ഠിതമായി. 50 വര്‍ഷം മുമ്പ് ഒരു അധ്യാപകന് അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ഗുമസ്തന് ചെയ്യേണ്ടിയിരുന്ന ജോലികളും ഉത്തരവാദിത്വങ്ങളും അല്ല ഇന്ന് അതേ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിറവേറ്റേണ്ടത്. മറ്റ് കുടുംബങ്ങളുടെയും സമൂഹത്തി ന്‍റെയും പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു. സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കേണ്ട കാലമാണ് വന്നിരിക്കുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ജീവിതത്തില്‍ തിരക്കും വ്യഗ്രതയും മാനസിക പിരിമുറുക്കവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പിരിമുറുക്കങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

മറ്റൊരു പ്രധാന കാര്യം, പൂര്‍വ്വ കാലങ്ങളില്‍ അങ്ങുമിങ്ങും ചിലരൊക്കെ നൂറു വയസ്സിനടുത്തോ അതിന് മുകളിലോ ജീവിച്ചിട്ടുണ്ടാകാം എങ്കിലും, ലോകം എമ്പാടും എന്നതുപോലെ, നമ്മുടെ നാട്ടിലും മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം പൊതുവേ കുറവായിരുന്നു. മിക്കവരും 50 നും 70 നും ഇടയ്ക്ക് മരണപ്പെട്ടു. ടെക്നോളജി വളര്‍ന്നതനുസരിച്ച് അപകട സാധ്യതകള്‍ തൊഴിലിടങ്ങളില്‍ എത്രയും കുറഞ്ഞുവന്നു. വൈദ്യശാസ്ത്ര മേഖലയിലെ പുത്തന്‍ സാങ്കേതി കവിദ്യകളും പരിചരണ മികവും നല്ല ഭക്ഷണവും നമ്മുടെ നാട്ടിലും സംലഭ്യമായതോടെ മനുഷ്യരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചു. ആയുര്‍ദൈര്‍ ഘ്യത്തിന്‍റെ വര്‍ദ്ധനവിന് അനുസരിച്ച് മറ്റ് ജീവിത ഘട്ടങ്ങളെ അപേക്ഷിച്ച് വാര്‍ദ്ധക്യം കൂടുതല്‍ ചെലവേറിയതായി മാറി. സാമ്പത്തികച്ചെലവ് എന്ന ഘടകം മാത്രമല്ല, നല്‍കപ്പെടേണ്ട പരിചരണങ്ങളും കൂടുതല്‍ വൈദഗ്ദ്ധ്യങ്ങള്‍ ആവശ്യമുള്ളവയായി വന്നു. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും - പ്രത്യേകിച്ച് മുതിര്‍ന്ന പ്രായത്തിലുള്ളവര്‍ക്കും കുട്ടികള്‍ക്കും നല്‍കാന്‍ കഴിയാത്ത തരത്തിലുള്ള പരിചരണങ്ങള്‍ വൃദ്ധരായ പലര്‍ക്കും ആവശ്യമായി വന്നു.

പശ്ചാത്യ നാടുകളിലും ഏഷ്യന്‍ രാജ്യങ്ങളിലും മുന്‍കാലങ്ങളില്‍ കുടുംബങ്ങള്‍തന്നെ തങ്ങളുടെ വൃദ്ധരെയും രോഗികളെയും പരിചരിച്ചു വന്നിട്ടുണ്ട്. ഇന്നും അങ്ങനെതന്നെ ചെയ്യുന്നവര്‍ ഏറെയുണ്ട്. എന്നാല്‍, മാറിയ സാമൂഹിക പശ്ചാത്തലത്തിലും ജീവിത സാഹചര്യത്തിലും വൈദ്യ ഘടനയിലും, വാര്‍ദ്ധക്യ പരിചരണങ്ങള്‍ കുടുംബാംഗങ്ങള്‍ തന്നെ നിര്‍വഹിക്കണം എന്ന് നിര്‍ബന്ധപൂര്‍വ്വം പ്രതീക്ഷിക്കുന്നത് മിക്കവാറും അപ്രായോഗികമാണ്.

കര്‍ഷകപ്രധാനമായ പ്രദേശങ്ങളിലും കൂട്ടുകുടുംബ വ്യവസ്ഥിതി നിലനില്‍ക്കുന്നിടങ്ങളിലും, പല പ്രായത്തിലുള്ള കുട്ടികള്‍ ഉള്ള കുടുംബങ്ങളിലും, ഒന്നു രണ്ടു ഹോം നഴ്സുമാരെ നിര്‍ത്താനുള്ള സാമ്പത്തിക സാഹചര്യം ഉള്ള വീടുകളിലും, സ്ത്രീ ജനങ്ങള്‍ തൊഴില്‍ സംബന്ധമായി ഏറെ പുറത്തു പോകാത്ത സമുദായങ്ങളിലും വാര്‍ദ്ധക്യ പരിചരണം കുറെയൊക്കെ ഭവനങ്ങളില്‍ ചെയ്യുന്നതിനുള്ള സാധ്യതകള്‍ ഇനിയും കുറേക്കാലം കൂടി നിലനില്‍ക്കും.

സ്നേഹം എന്നത് ഒരു ആത്മീയ സാധനയാണ് എന്ന നിലയില്‍ എക്കാലത്തും വളരെ ദുര്‍ലഭമായ ഒന്നാണ്. എന്തുകൊണ്ടായിരിക്കണം മുന്‍കാലങ്ങളില്‍ ഭാരതത്തില്‍ മാതാപിതാക്കള്‍ തങ്ങളുടെ വാര്‍ദ്ധക്യത്തില്‍ കാശിക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന ഒരു സമ്പ്രദായം ഉണ്ടായിവന്നത്? കാശിക്ക് പോയവര്‍ പിന്നെ തിരിച്ചു വരില്ലായിരുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ ജീവിതാശ്രമങ്ങള്‍ നിര്‍വചിക്കപ്പെട്ടതും എന്തുകൊണ്ടായിരിക്കണം? നമ്മുടെയൊക്കെ പൂര്‍വികരുടെ കാലങ്ങളെ മഹത്ത്വവല്‍ക്കരിച്ച്, ഇന്നത്തെ കാലം കെട്ടതാണെന്നും സ്നേഹമില്ലാത്തതാണെന്നും വിധി പറയുന്നതിനോട് യോജിക്കാന്‍ ആവില്ല. നമ്മുടെ സ്വാര്‍ത്ഥമായ താല്പര്യങ്ങളെ എങ്കിലും മാറ്റിവെച്ച് മറ്റുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും വാര്‍ദ്ധക്യത്തെയും രോഗത്തെയും നാം പരിചരിക്കുകയും കൂടെ നടക്കുകയും വേണം എന്ന കാര്യം സംശയമില്ലാത്തത് തന്നെ. അപ്പോഴും, നമ്മെക്കൂടി താങ്ങാന്‍ അവര്‍ക്ക് നല്ലൊരു സാമൂഹ്യ സുരക്ഷ ഉണ്ടാകേണ്ടതുണ്ട് എന്നോര്‍ക്കണം. അതല്ലെങ്കില്‍, പ്രായമായ മാതാപിതാക്കളുടെ രോഗാവസ്ഥയിലുള്ള ചികിത്സാ ചെലവുകളും അവരെ പരിചരിക്കുന്ന മക്കളുടെ ജീവിത-കുടുംബ ചെലവുകളും വഹിക്കുവാന്‍ പോകുന്ന വിധമുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. അത്തരമൊരു സോഷ്യല്‍ സെക്യൂരിറ്റിയുടെയോ സാമ്പത്തിക സുസ്ഥിതിയുടെയോ അഭാവത്തില്‍, മക്കള്‍ ജോലി ചെയ്യാതെ ജീവിതം മുന്നോട്ട് പോകില്ല എന്ന സാഹചര്യത്തില്‍, പരിചരണത്തിന്‍റെ സാമൂഹികമായ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടായിരിക്കുകയും അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടിവരും.

സീനിയര്‍ ലിവിങ്, അസിസ്റ്റഡ് ലിവിങ്, നേഴ്സിംഗ് കെയര്‍, മെമ്മറി കെയര്‍, പാലീയേറ്റീവ് കെയര്‍, ഹോസ്പിസ് കെയര്‍ എന്നിങ്ങനെ ആശ്രിതത്വത്തിന്‍റെ ഘട്ടങ്ങള്‍ക്കും ഘടനകള്‍ക്കും മാറുന്നതനുസരിച്ച് പല വിധത്തിലുള്ള സാമൂഹിക പരിചരണ സംവിധാനങ്ങള്‍ വിദേശങ്ങളില്‍ കണ്ടിട്ടുണ്ട്. തങ്ങള്‍ വൃദ്ധരും രോഗികളും ആവുകയാണ് എന്ന് കാണുന്ന ദമ്പതികള്‍ തന്നെ കൂടുതല്‍ സുരക്ഷയും അധ്വാനവും ആവശ്യമുള്ള തങ്ങളുടെ വീടും വസ്തുവും വിറ്റ്, കൂട്ടമായി ജീവിക്കല്‍ സാധ്യമായ ചെറിയ ഒരു അപ്പാര്‍ട്ട്മെന്‍റിലേക്ക് മാറുന്നതാണ് സീനിയര്‍ ലിവിങ്. ചില കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിവില്ലാതിരിക്കുകയും മറ്റുള്ളവരുടെ സഹായം വേണ്ടിവരികയും ചെയ്യുന്ന സാഹചര്യമായാല്‍ വിളിപ്പുറത്ത് ആളുകള്‍ ഉണ്ടാവുന്ന സീനിയര്‍ ലിവിങ്ങാണ് അസിസ്റ്റഡ് ലിവിങ് എന്നറിയപ്പെടുന്നത്. മിക്കവാറും മുഴുവന്‍ സമയവും ഒരാള്‍ കൂടെ ഉണ്ടാകണം എന്ന സാഹചര്യത്തില്‍ അതിനനുസൃതമായ സൗകര്യം നല്‍കുന്നതാണ് നേഴ്സിംഗ് കെയര്‍ എന്ന സാധ്യത. മറവി രോഗത്തിന് പല ഘട്ടങ്ങളുണ്ട്. ഇത്തരം ഘട്ടങ്ങളിലുള്ളവര്‍ക്ക് പ്രത്യേകമായി പരിശീലനം സിദ്ധിച്ച വരുടെ നേഴ്സിംഗ് കെയര്‍ ആവശ്യമാണ്. അവരുടെ മുറികളില്‍ വസ്തുവകകള്‍ കുറഞ്ഞിരിക്കും. അങ്ങനെ കൂടുതല്‍ പരിചരണത്തോടുകൂടി ജീവിക്കാനുള്ള സാധ്യതയാണ് മെമ്മറി കെയര്‍. രോഗത്തിന്‍റെയോ വാര്‍ദ്ധക്യത്തിന്‍റെയോ ഒരു പ്രത്യേക ഘട്ടം എത്തിയാല്‍ പാലീയേറ്റീവ് കെയറിലേക്ക് പരിചരണം മാറുകയായി. രോഗശമനത്തി നല്ല അവിടെ പ്രാമുഖ്യം, രോഗിയുടെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ആണ്. വൈദ്യശാസ്ത്രത്തിന് പ്രത്യേകിച്ച് ഇനി ഒന്നും ചെയ്യാനില്ല എന്ന ഘട്ടത്തില്‍ മരുന്നുകള്‍ കൃത്യമായി നല്‍കിക്കൊണ്ടും ഭക്ഷണം ക്രമീകരിച്ചു കൊണ്ടും രോഗിയെ മുന്നോട്ടു കൊണ്ടുപോകുന്ന പരിചരണ ഘട്ടമാണ് ഹോസ്പിസ് കെയര്‍. അത്തരം ഘട്ടത്തില്‍ ആസ്പത്രിയിലേക്ക് അവരെ കൊണ്ടുപോകുന്നില്ല. ഹോസ്പിസ് കെയറില്‍ പ്രവേശിച്ച് സൗഖ്യപ്പെട്ട് തിരിച്ചു വരുന്നവരും ഉണ്ട്.

സര്‍ക്കാര്‍ നേരിട്ട് നടത്തുന്നവയോ, സ്വകാര്യ സംരംഭകരുടെ നടത്തിപ്പിലുള്ളവയോ, സര്‍ക്കാര്‍ സഹായധനമോ സ്വകാര്യ സംഭാവനകളോ കൊണ്ട് ലാഭരഹിതമായി സന്നദ്ധ സംഘടനകള്‍ നടത്തുന്നവയോ ആകാം ഇപ്പറഞ്ഞ വാര്‍ദ്ധക്യ സങ്കേതങ്ങള്‍. തങ്ങളുടെ പ്രിയപ്പെട്ടവര്‍ അത്തരം പരിചരണ സംവിധാനങ്ങളിലായാലും, മക്കളും സഹോദരങ്ങളും നിത്യ സന്ദര്‍ശകരാകുന്നതും ധാരാളമായി കാണാം. ഒരിക്കലും അങ്ങോട്ട് തിരിഞ്ഞു നോക്കാ ത്ത ഒരു ന്യൂനപക്ഷവും ഉണ്ടെന്നുള്ള കാര്യം സമ്മതിക്കണം. പക്ഷേ, അത്തരം കേസുകള്‍ പരിശോധിച്ചാല്‍, മുന്നേതന്നെ പരസ്പരം ബന്ധമില്ലാത്ത വരോ വെറുപ്പും വിരോധവും സൂക്ഷിക്കുന്നവരോ മാനസികമായ രോഗാവസ്ഥകളിലുള്ളവരോ ഒക്കെ ആയിരിക്കും അവര്‍ എന്നും മനസ്സിലാക്കിയിട്ടുണ്ട്.

ഇക്കാര്യത്തിലെന്നല്ല, മറ്റുളളവരുമായോ സമൂഹവുമായോ ഇടപഴകുന്ന കാര്യത്തിലായാലും, ജീവിതത്തെ നന്ദിയോടെ സ്വീകരിക്കുന്ന കാര്യത്തിലായാലും, രോഗത്തെയും വാര്‍ദ്ധക്യത്തെയും പരിമിതികളെയും സ്വീകരിക്കുന്ന കാര്യത്തി ലായാലും ജീവിതത്തില്‍ പോസിറ്റീവ് ചിന്തയും സമീപനവും വീക്ഷണവും ഉണ്ടാവുക എന്നത് അതിപ്രധാനമായ കാര്യമാണ്. വലിയ ഭാവപ്പകര്‍ച്ചകള്‍ ഇല്ലാതെതന്നെ, വരുന്നിടത്തുവച്ച് കാണാം എന്ന മനോഭാവത്തോടെ കാന്‍സര്‍ പോലുള്ള രോഗങ്ങളെ സ്വീകരിക്കുന്നവരെ ധാരാളം കണ്ടിട്ടുണ്ട്. മക്കള്‍ ദൈവവിശ്വാസത്തില്‍ ജീവിക്കുന്നില്ല എന്നത് പലരുടെയും ഒരു പ്രധാന വേദന ആയിരിക്കുമ്പോള്‍പ്പോലും,  മക്കള്‍ക്ക് തന്നോട് /തങ്ങളോട് സ്നേഹമില്ല എന്ന്  പരിഭവമോ പരാതിയോ പറയുന്നവരെ വളരെ വിരളമായേ കണ്ടിട്ടുള്ളൂ. ബാല്യം മുതല്‍ കാര്യങ്ങളെ വളരെ പോസിറ്റീവ് ആയി കാണാന്‍ ശീലിക്കുക എന്നത് വലിയൊരു നന്മ തന്നെയാണ്. മ്ലാനത മുറ്റിയ, പരാതിയും പരിഭവവും നിറഞ്ഞ ഇടങ്ങളാണ് നമ്മുടെ നാട്ടിലെ പല വാര്‍ദ്ധക്യ ഭവനങ്ങളും എന്നത് ഒരു സമൂഹമെന്ന നിലയില്‍ നമ്മിലേക്കുതന്നെ തിരിച്ചുവച്ച ഒരു കണ്ണാടി ആവണം. ലഭിക്കുന്ന പരിചരണങ്ങളോട് നന്ദിയോടെയും കൂടെയുള്ളവരുമായി കൂട്ടുകൂടിയും, ചിരിച്ചും കളിച്ചും, തമാശകള്‍ പറഞ്ഞും, ആവും വിധം മറ്റുപലരെയും സഹായിച്ചും, പ്രാര്‍ത്ഥിച്ചും കൂടെ പ്രാര്‍ത്ഥിച്ചും, ജീവിതത്തിന്‍റെ 'എംബര്‍' മാസങ്ങള്‍ സുന്ദരവും സുരഭിലവുമാക്കുന്ന ഒത്തി രിപ്പേരെ കണ്ടിട്ടുണ്ട്. സ്വന്തം വീടുകളിലാണെങ്കില്‍ പോലും പരാതിസ്വഭാവം ഉള്ളവര്‍ക്ക് ജീവിതം എന്നും നരകതുല്യമായിരിക്കും. പോസിറ്റീവ് മനോഭാവങ്ങളും പ്രസാദാത്മകതയും എന്നും എവിടെയും ജീവിതത്തെ പ്രകാശമാനമാക്കും. സമൂഹം ഇത്തരത്തില്‍ പ്രകാശിതവും പ്രശോഭിതവും ആകുമ്പോള്‍ അതെന്‍റെ ഭാഗം എന്ന നിലയില്‍ ആദരവിന്‍റെ വിനയം നമ്മിലെല്ലാം നിറയും.

You can share this post!

പേപ്പസിയും അടിസ്ഥാനവസ്തുതകളും

ഫാ. ജോസ് റീഗന്‍ OCD
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts