news-details
കവർ സ്റ്റോറി

പുല്‍ക്കൂട്ടിലേക്ക് ഒരു പലായനം

ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറി യിക്കുന്നു. ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു (ലൂക്കാ 2 : 10-11).

നമ്മള്‍ വസിക്കുന്ന ഈ ഭൂമി ഒരുപാട് ജനനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒത്തിരിയേറെ മഹാരഥന്മാരും മഹാത്മാക്കളും രാജാക്കന്മാരും ചക്രവര്‍ത്തിമാരും വിശുദ്ധരും പ്രവാചകരുമടക്കം വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച് തങ്ങളുടേതായ കൈയ്യൊ പ്പുകള്‍ സമ്മാനിച്ച ഒരു പാട് വ്യക്തികള്‍ ജനിച്ചു വീണ മണ്ണിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇവരുടെ ഒന്നും ജനനം  ഈ പ്രപഞ്ചത്തെ ഒന്നാകെ സന്തോഷിപ്പിച്ചിട്ടില്ല. അവര്‍ ജനിച്ചു വളര്‍ന്നു തുടങ്ങിയ പ്പോള്‍ മാത്രമാണ് ഈ ലോകം അവരുടെ വരവറിഞ്ഞ് സന്തോഷിച്ചു തുടങ്ങിയത്. എന്നാല്‍ ദൈവത്തിന്‍റെ പുത്രന്‍ മനുഷ്യാവതാരമെടുത്ത് നിസ്സഹായനായ ഒരു മനുഷ്യശിശുവായി ഈ മണ്ണില്‍ പിറന്നു വീണപ്പോള്‍ ഈ പ്രപഞ്ചം മുഴുവനും ഒന്ന ടങ്കം സന്തോഷിച്ചു. മറ്റൊരാളുടെ ജനനത്തിനും ഈ പ്രപഞ്ചത്തെ ഇത്രമാത്രം സന്തോ ഷിപ്പിക്കാനായിട്ടില്ല. അതു കൊണ്ടാണ് പിതാവായ ദൈവം ഈ ഭൂമിക്ക് സമ്മാനിച്ച ഏറ്റവും മനോഹരവും ആത്മപൂരിതവുമായ ദിവസം യേശുവിന്‍റെ പിറവി തിരുനാള്‍ ആണെന്ന് പറയുന്നത്.

ക്രിസ്തുമസ് ഒരു ഓര്‍മ്മപ്പെടുത്തലാണ്, ഓരോ ജനനവും ഈ പ്രപഞ്ചത്തെ അത്രമേല്‍ സന്തോഷിപ്പിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍, അത്രമേല്‍ സമാധാനം ഈ ഭൂമിക്ക് നല്‍കണമെന്ന ഓര്‍മ്മപ്പെടുത്തല്‍.  

ഈ പ്രകൃതി പോലും ക്രിസ്മസിനായി ഒരുങ്ങുന്നുണ്ട്. പ്രകൃതിയുടെ നിറച്ചാര്‍ത്തില്‍ നിന്നും, അതു ഉയര്‍ത്തുന്ന ആനന്ദസംഗീതനൃത്തത്തില്‍ നിന്നുമൊക്കെയാണ് ഒരുപക്ഷേ നമ്മള്‍ പോലും ക്രിസ്മസിന്‍റെ വരവറിയുന്നത്. മറ്റൊരു കാലഘട്ടത്തിലും ഇല്ലാത്ത ഒരു ശാന്തത ഒരു സമാധാനം ഡിസംബര്‍ മാസത്തില്‍ അനുഭവപ്പെടുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.

2000 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഇത്രമേല്‍ വിപുലമായി, ആത്മീയമായി ആഘോഷിക്കുന്ന മറ്റേത് ജന്മദിനത്തെ നമുക്ക് ചൂണ്ടിക്കാണിക്കാനാവും.

ഈ ക്രിസ്മസുമായിട്ട് ബന്ധപ്പെട്ട മൂന്ന് ചിന്തകള്‍ പങ്കുവെച്ച് അവസാനിപ്പിക്കാം.

1. കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു.നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു (മത്തായി 2: 9-10).

ക്രിസ്തുമസ് നാളില്‍ തൂക്കുന്ന നക്ഷത്രവിളക്കുകള്‍ ഒരു മനോഹരകാഴ്ചയാണ്. പൂജാ രാജാക്കന്മാര്‍ക്ക് ഉണ്ണിയേശുവിലേക്ക് എത്തുവാന്‍ വഴികാട്ടിയ നക്ഷത്രത്തിന്‍റെ ഓര്‍മ്മ അതു നമ്മിലുണര്‍ത്തും. പൂജാരാജാക്കന്മാരെ പുല്‍ക്കൂട്ടില്‍ എത്തിച്ചതിനുശേഷം ആ നക്ഷത്രം അപ്രത്യക്ഷമാകുന്നുണ്ട്. പിന്നീട് ഒരിക്കലും നമ്മള്‍ ആ നക്ഷത്രത്തെ കാണുന്നില്ല. ആ നക്ഷത്രം അതിന്‍റെ ദൗത്യം സുന്ദരമായി പൂര്‍ത്തിയാക്കിയതിനു ശേഷം സൃഷ്ടാവില്‍ മറഞ്ഞു.  നക്ഷത്രം കണക്ക് യേശുവിലേക്ക് വഴികാട്ടേണ്ടവരാണ് നമ്മള്‍. എത്തേണ്ടവരെ എത്തേണ്ടയിടത്ത് എത്തിച്ചതിനുശേഷം ആരവങ്ങളില്ലാതെ ആര്‍പ്പുവിളികള്‍ ഇല്ലാതെ നക്ഷത്രം കണക്ക് സൃഷ്ടാവിലേക്ക്  മാഞ്ഞു പോകേണ്ടവരാണ് നമ്മള്‍.

2. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും (ലൂക്കാ 2 : 12).
പുല്‍ക്കൂടിന് ഒരു വലിയ പ്രത്യേകതയുണ്ട്. അത് ഏറ്റവും ശാന്തമായ ഒരിടമാണ്. ലളിതമാണ് അതിന്‍റെ നിലനില്‍പ്പ് പോലും. ഇങ്ങനെ ലളിതവും ശാന്ത സുന്ദരവുമായ ഒരു പുല്‍ക്കൂടായി ഞാന്‍ മാറു മ്പോള്‍ എന്‍റെ ഉള്ളില്‍ ക്രിസ്തു ജനിക്കുകയായി.

പുല്‍ക്കൂടിന്‍റെ പ്രധാന്യത്തെയും അതിന്‍റെ ആത്മീയവശങ്ങളെയും വളരെ മനോഹരമായി ഫ്രാന്‍സിസ് പാപ്പാ "Admirabile signum'  എന്ന അപ്പോസ്തോലിക രേഖയില്‍ വ്യക്തമാക്കി തരുന്നു.

പുല്‍ക്കൂട് നമ്മില്‍ ഇത്രമാത്രം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കാരണം ദൈവത്തിന്‍റെ കരു തലാര്‍ന്ന സ്നേഹമാണ്. ഫ്രാന്‍സിസ് അസ്സീസിയുടെ കാലം മുതല്‍ക്കേ പുല്‍ക്കൂട്,  മനു ഷ്യാവതാരത്തില്‍  ദൈവപുത്രന്‍ സ്വീകരിച്ച ദാരിദ്ര്യത്തെ 'തൊടാനും 'അനുഭവിക്കാനും' നമ്മെ ക്ഷണിച്ചു കൊണ്ട് അത്യാവശ്യക്കാരായ നമ്മുടെ സഹോദരീ സഹോദരന്മാരില്‍  യേശുവിനെ കണ്ട് കരുണയോടെ സഹായിക്കാന്‍ ആവശ്യപ്പെടുന്നു എന്ന് പാപ്പാ എഴുതി വയ്ക്കുന്നു. ഇങ്ങനെ എല്ലാവരിലും ഒരു പുല്‍ക്കൂട് രൂപപ്പെട്ടാല്‍ അതില്‍ ക്രിസ്തു ഉണ്ടാകും.

3. 'അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസ ഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക' (മത്തായി 2 : 13).

'പലായനം' എന്ന പദം ക്രിസ്മസ് കാലത്തില്‍ അല്പം ചിന്തിക്കേണ്ട ഒന്നാണ്. പതിനേഴാം നൂറ്റാണ്ടിലെ വിഖ്യാത ഡച്ച് ചിത്രക്കാരനായ റെംബ്രാ ന്‍റിന്‍റെ ഒരു ബൈബിള്‍ പ്രമേയ എണ്ണ ഛായാചിത്രമാണ് ഈജിപ്തിലേക്കുള്ള പലായനം (The Flight into Egypt). റെംബ്രാന്‍റ് ചിത്രത്തില്‍ കഴുതപ്പുറത്തിരിക്കുന്ന അമ്മയെയും കുഞ്ഞിനേയും കാണാം, ഒപ്പം കഴുതയെ നയിച്ചു കൊണ്ട് അരികില്‍ നടക്കുന്ന ജോസഫും. രാത്രിയാണ് ചിത്രത്തിലെ സഞ്ചാരം. ഈ സഞ്ചാരം വലിയ ഒരു രക്ഷയിലേക്കായിരുന്നു. സുരക്ഷിതത്വത്തി ലേയ്ക്കായിരുന്നു. ചില പലായനങ്ങള്‍ വലിയരക്ഷയും സുരക്ഷിതത്വവും നല്‍കും. ഈ ക്രിസ്മസ് കാലഘട്ടത്തില്‍ നമ്മുക്കും ചില പലായനങ്ങള്‍ നടത്താം. സകലതും വെടിഞ്ഞുള്ള പലായനം  വലിയ രക്ഷയിലേയ്ക്കും സുരക്ഷിതത്വത്തിലേയ്ക്കും നമ്മെ നയിക്കും. അത് ഉണ്ണി യേശുവിന്‍റെ പുല്‍ക്കൂട്ടിലേക്ക് ആകട്ടെ.

യാത്ര എന്നും ആ പദത്തെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. യാത്രകളില്‍ നമ്മുക്ക് പലതും കണ്ടെത്താം. പുതിയ ആള്‍ക്കാര്‍, പുതിയ സ്ഥലങ്ങള്‍, സംസ്കാരങ്ങള്‍, പുതിയ ആശയങ്ങള്‍. ചിലപ്പോള്‍ നമ്മളെ തന്നെ കണ്ടെത്താന്‍ ചില യാത്രകള്‍ നിമിത്തമാകും. യേശുവിനെ പഥിക പ്രഭാഷകന്‍ എന്ന് വിശേഷിപ്പിക്കാനാവുന്ന ചില സന്ദര്‍ഭങ്ങള്‍ വേദഗ്രന്ഥം നല്‍കുന്നുണ്ട്... ഈ ഭൂമിയില്‍ ഒരു പഥികനെ പോലെയാവുക എന്നത് നല്ല താണ്. അതായത് സകലതും വെടിഞ്ഞ് ക്രിസ്തുവിലേയ്ക്ക്, പുല്‍ക്കൂട്ടിലേക്ക് യാത്രയായവന്‍ എന്നയര്‍ത്ഥത്തില്‍. കാരണം, യാത്രയുടെ ലക്ഷ്യം ക്രിസ്തുവാണ്. പൂജാ രാജാക്കന്മാര്‍ നക്ഷത്രത്തെ കൂട്ട് പിടിച്ച് പുല്‍ക്കൂട്ടിലേയ്ക്ക് യാത്ര പോയതു പോലെ.

അങ്ങനെ എല്ലാവരും നക്ഷത്രവിളക്കുകളായാല്‍, പുല്‍ക്കൂടുകളായാല്‍, പുല്‍ക്കൂട്ടിലേക്കു പലയാനം നടത്തിയാല്‍ അവിടെ സ്നേഹവും ശാന്തിയും സമാധാനവും നീതിയും എല്ലാം വീണ്ടും പുനര്‍ജനിച്ച് മനുഷ്യന്‍റെ പവിത്രമായ ഹൃദയത്തിനുള്ളില്‍ ദൈവപുത്രന്‍ സ്ഥിരമായി വാസമുറപ്പിക്കും. പണ്ടെങ്ങോ കേട്ട് മനസ്സില്‍ പതിഞ്ഞ ആ വരികളോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ 'മനുഷ്യന്‍ മണ്ണില്‍ മനുഷ്യനെ സ്നേഹിക്കുമ്പോള്‍ ദൈവം മനസ്സില്‍ ജനിക്കുന്നു. മനുഷ്യന്‍ മണ്ണില്‍ മനുഷ്യനെ വെറുക്കുമ്പോള്‍ ദൈവം മനസ്സില്‍ മരിക്കുന്നു."

എന്‍റെയുള്ളില്‍ പിറവിയെടുത്ത ദൈവം ഇനിയൊരിക്കലും മരിക്കാതിരിക്കട്ടെ.

You can share this post!

പാരഡൈസ് ഇന്‍ ദ കേവ്

ഫാ. ഷാജി സി എം ഐ
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts