news-details
സഞ്ചാരിയുടെ നാൾ വഴി

1
ഈശ്വരനാമം വൃഥാ ഉച്ചരിക്കരുത് എന്നത് മോശയ്ക്ക് ലഭിച്ച പത്ത് കല്പനകളുടെ (Decalogue) കല്പാളിയില്‍ കൊത്തിയിട്ടിട്ടുണ്ട്. ഉപയോഗിക്കുന്ന ഹീബ്രു പദം sheqer ആണ്. അതിന്‍റെ അര്‍ത്ഥം (all that asosciate god’s name to anything that is deceptive for false) നോക്കൂ, യുദ്ധങ്ങളെ നീതികരിക്കുന്ന വിശ്വാസിയെയാണ് ആ പദം വിചാരണ ചെയ്യുന്നത്. ദൈവസത്തയ്ക്ക് നിരയ്ക്കാത്ത വ്യര്‍ത്ഥഭാഷണങ്ങളിലേക്ക് അവിടുത്തെ നാമം എത്ര തന്ത്രപരമായി വലിച്ചിഴക്കപ്പെടുന്നത്...

ബൈബിളിലെ സ്ഥലനാമങ്ങള്‍ ആത്മീയരൂപകങ്ങള്‍ മാത്രമാണെന്ന ദൈവശാസ്ത്രത്തിലെ പ്രാഥമിക പാഠം മാത്രംമതി അതിന്. അയോധ്യ ഏതാനും ഏക്കറുഭൂമിയുടെ തീറാധരമല്ലെന്നും അകക്കാമ്പിലെ യുദ്ധമില്ലാത്ത ഭാസുരദേശമാണെന്നും ഒരാള്‍ക്ക് പിടുത്തം കിട്ടുന്നതു പോലെ അത്രയും സിമ്പിളാണത്!

ദാവീദ് ഒരിക്കല്‍ ദേവാലയം പണി ആരംഭിച്ചതാണ്. കൈകളില്‍ ചോരക്കറയുള്ളതുകൊണ്ട്  അയാള്‍ക്ക് അതിന് അര്‍ഹതയില്ലെന്ന് പറഞ്ഞ് ദൈവം അയാളെ വിലക്കി. ചോരയുമായി തെളിഞ്ഞോ മറഞ്ഞോ എന്തെങ്കിലും ഇടപാട് ഉള്ളവര്‍ക്ക് ദൈവവുമായി ഒരു കൂട്ടവകാശവുമില്ലയെന്ന സാമാന്യയുക്തിപോലും പകയുടെ ഈ  കമ്പോളത്തില്‍ ഇപ്പോള്‍ കൈമാറാനാവുന്നില്ല. പുകവലിക്കെതിരായ പരസ്യത്തില്‍ കേള്‍ക്കുന്നതു പോലെ ഈ നഗരത്തിനിതെന്തു പറ്റി?

2
ഇതു പറഞ്ഞിട്ട് യേശു ശിഷ്യന്മാരുടെകൂടെ കിദ്രോന്‍താഴ്വരയുടെ മറുവശത്തേക്കു പോയി. അവിടെ ഒരു തോട്ടമുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും ആ തോട്ടത്തിലേക്കു ചെന്നു. യേശു പലപ്പോഴും ശിഷ്യന്മാരുടെകൂടെ അവിടെ വരാറുണ്ടാ യിരുന്നതുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസിനും ആ സ്ഥലം അറിയാമായിരുന്നു. അങ്ങനെ, യൂദാസ് ഒരു കൂട്ടം പടയാളികളെയും മുഖ്യപുരോഹിതന്മാരും പരീശന്മാരും അയച്ച ഭടന്മാരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളും ആയി അവിടെ എത്തി.  തനിക്കു സംഭവിക്കാനിരിക്കുന്നതൊക്കെ അറിയാമായിരുന്ന യേശു മുന്നോട്ടു ചെന്ന് അവരോട്, നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത് എന്നു ചോദിച്ചു. അവര്‍ യേശുവിനോട്, "നസറത്തുകാരനായ യേശുവിനെ" എന്നു പറഞ്ഞു. യേശു അവരോട്, "അതു ഞാനാണ്" എന്നു പറഞ്ഞു (യോഹന്നാന്‍ 18:1-5).

ഒരരുവി കുറുകെ കടന്നു വേണം യേശുവിന് തോട്ടത്തിലേക്കെത്തുവാന്‍. ദേവാലയത്തില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ആട്ടിന്‍ പറ്റങ്ങളുടെ ചോരയതിലേക്കാണ് ഒഴുക്കിവിടുന്നത്. ചെറിയ സംഖ്യയൊന്നുമല്ല. യേശുവിന്‍റെ കാലത്തിന് മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം നടത്തിയ ഒരു കണക്കെടുപ്പില്‍ അത് രണ്ടരലക്ഷത്തിലും മീതെയാണ്. ചോരപ്പുഴയെന്നൊക്കെ പറയുന്നത് ഒരു ശൈലിയല്ലന്നര്‍ത്ഥം!

ഒരു കൂട്ടം പടയാളികള്‍ -  ഉപയോഗിക്കുന്ന പദം speira യാണ്. റോമന്‍ cohort നു വേണ്ടിയുള്ള യവന പദമാണത്. റോമിലെ ലീജ്യന്‍റെ അഥവാ സേനയുടെ പത്തിലൊരു ഭാഗം വരുന്ന ഗണമാണ് സൂചിതം. 600 പട്ടാളക്കാര്‍ ഉണ്ടാവണം. സഹായ സൈന്യമാണെങ്കില്‍ (auxiliary)  അത് ആയിരം പേരാണ്. കൂടാതെ പള്ളിയുടെ കാവല്‍ ഭടന്‍മാരുമുണ്ട്. ആയുധങ്ങളുമായി ആരെയാണ് ഇവര്‍ വളഞ്ഞിട്ടു കീഴ്പ്പെടുത്താന്‍ പോകുന്നത് നിരായുധനായ, സദാ ആള്‍കൂട്ടത്തിനു നടുവിലായിരുന്ന ഒരാളെ!

പെസഹാ പൂര്‍ണ്ണചന്ദ്രന്‍റെ പെരുന്നാളാണ്. അതുകൊണ്ട് തന്നെ പന്തങ്ങളും വിളക്കുകളുമെന്ന വാക്ക് നന്നായി ശ്രദ്ധിക്കണം. മനുഷ്യര്‍ അകത്തു  നിന്നും കെട്ടുപോവുകയാണ്. അവരിലേക്കാണ് അയാള്‍ ഇറങ്ങി ചെല്ലുന്നത്. മുട്ടില്‍ മേല്‍ ഇരന്ന് ജീവിക്കണമോ ഉപ്പൂറ്റിയില്‍ നിന്ന് ചെറുത്ത് കടന്നു പോകണമോയെന്നതാണ് ശരിയായ പ്രശ്നം.

അവന്‍റെ തോട്ടമെന്താണ് ഇങ്ങനെ ഗാസയെ ഓര്‍മ്മിപ്പിക്കുന്നത്...

3
ആചാര്യന്മാരെയും അവരുടെ ധര്‍മ്മത്തെയും തിണ്ണബലം കൊണ്ട് പ്രതിരോധിക്കാമെന്ന ആ ഹുങ്കിനെയാണ് അവസാനനിമിഷവും യേശു തിരുത്താന്‍ ശ്രമിച്ചത്. തന്നെ കൈയാമം വയ്ക്കാന്‍ ഓങ്ങിയ ഒരു പട്ടാളക്കാരനു നേരെ വാളു ചുഴറ്റി പത്രോസ്. 'നിന്‍റെ വാള്‍ ഉറയിലിടുക, വാളെടുത്തവര്‍ ഒടുങ്ങിയത് വാള്‍മുനയില്‍ത്തന്നെയായിരുന്നു' എന്നു പറഞ്ഞ് പരിക്കേറ്റ സൈനികനെ സൗഖ്യപ്പെടുത്തിയാണ് സ്വന്തം വിധിയിലേക്ക് അവന്‍ തലയെടുപ്പോടെ നടന്നുപോയത്.

ഉല്പത്തിയായാലും പരിണാമമായാലും കാട്ടില്‍ നിന്ന് പൊടിച്ചതായിരുന്നു നരന്‍. സ്വാഭാവികമായി അയാളുടെ ഉറയില്‍ വന്യതയുടെ ഒഴിവാക്കാനാവാത്ത മുദ്രകളുണ്ട്. പക വീട്ടാനുള്ളതല്ലത്. അതിനെ മെരുക്കാന്‍ അഭ്യസിക്കുകയാണ് പ്രധാനം. മെരുങ്ങിയ ഈ പകയെ സൃഷ്ടിപരവുമാക്കാവുന്നതാണ്, ഏശയ്യായുടെ പുസ്തകത്തിലെന്നപോലെ, “they shall beat their swords into plowshares,” വാളുകള്‍ കലപ്പകളാകുമെന്ന്. റിച്ചാ ര്‍ഡ് നിക്സന്‍ രണ്ടാവര്‍ത്തി അമേരിക്കയുടെ അധികാരം ഏറ്റെടുത്തപ്പോഴും ബൈബിള്‍ തൊട്ട് സത്യം ചെയ്യാനായി തുറന്നുവച്ച ഭാഗം ഇതായിരുന്നു: അത്രയെങ്കിലും! ക്ഷോഭത്തോളം ശക്തമായ ഒരു ഊര്‍ജ്ജമില്ല. അതിനെ ജീവിതത്തിന്‍റെ ചൂടും പ്രകാശവുമൊക്കെ ആക്കാനുള്ള - ഒറ്റ വാക്കില്‍, സൃഷ്ടിപരമാക്കാനുള്ള- ക്ഷണമാണത്.

യുണൈറ്റഡ് നേഷന്‍സിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സിലെ നോര്‍ത്തേണ്‍ ഗാര്‍ഡനില്‍ ഈ തിരു വച നത്തെ ആധാരമാക്കി സൃഷ്ടിച്ച ഒരു ശില്പം വച്ചിട്ടുണ്ട്. യെവ്ഗേനി വ്യൂചേറ്റിച് (Yevgeny Vuchetich)  എന്ന റഷ്യന്‍ ശില്പിയുടേതാണത്. കരുത്തനായ ഒരു മനുഷ്യന്‍ വാളിനെ ചുറ്റിക കൊണ്ട് അടിച്ചടിച്ച് കലപ്പയിലേക്കു പരിവര്‍ത്തിപ്പിക്കുന്നു. ആ ശില്പത്തിലുണ്ട് ലോകത്തോട് യു. എന്‍. പറയാന്‍ ശ്രമിക്കുന്ന സുവി ശേഷത്തിന്‍റെ കാതല്‍.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതിനെ ഗൗരവമായി എടുത്തവരുണ്ട് ന്യൂക്ലിയര്‍ ആയു ധങ്ങളെ സിവിലിയന്‍ ആവശ്യങ്ങള്‍ക്കു വേണ്ടി വൈകാതെ ജ്ഞാനസ്നാനപ്പെടുത്തി. റേഡിയോ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള്‍ മനുഷ്യരുടെ രക്ഷ യ്ക്കെത്തി. രാസായുധമായ നൈട്രജന്‍ മസ്റ്റാഡ് കീമോതെറാപ്പിയുടെ ആദ്യപരീക്ഷണങ്ങള്‍ക്ക് സ്പ്രിങ് ബോര്‍ഡായി. ടാങ്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബുള്‍ഡോസറുകളും ട്രാക്ടറുകളുമായി. കാര്‍ഷികമ്യൂസിയങ്ങളില്‍ ഇപ്പോഴും അതിന്‍റെ ശേഷിപ്പുകളുണ്ട്. യുദ്ധവിരുദ്ധ ഗീതങ്ങള്‍ക്കായി പടക്കോപ്പുകള്‍ കൊണ്ടു തന്നെ ഗായകര്‍ വാദ്യോപകരണങ്ങള്‍ സൃഷ്ടി ച്ചെടുത്തു.  Plowshares Movement - കലപ്പക്കാരുടെ മുന്നേറ്റം-എന്നൊരു സമാധാനപ്രസ്ഥാനം തന്നെയുണ്ടായി. ആണവശക്തിയെ നിര്‍വീര്യമാക്കാനോ തടസപ്പെടുത്താനോ ഉള്ള ശ്രമങ്ങളില്‍ ഒരു തരം മിലിറ്റന്‍റ് വാശിയോടെ അവര്‍ ഇടപെട്ടു.

ദൈവമേ, ഈ വാളുകളൊക്കെ കലപ്പകളായിരുന്നുവെങ്കില്‍! ഒരു ദേശത്തിന്‍റെ ഏറ്റവും തീക്ഷ്ണമായ യൗവനം തമ്പടിച്ചിരിക്കുന്നത് കന്‍റോണ്‍മെന്‍റുകളിലാണ്. ഏറ്റവും നല്ല ഡോക്ടര്‍മാര്‍, ഏറ്റവും നല്ല അധ്യാപകര്‍, ഏറ്റവും നല്ല സംഘാടകര്‍, ഏറ്റവും നല്ല അധികാരികള്‍, ഏറ്റവും നല്ല പാചകക്കാര്‍, ഏറ്റവും നല്ല സംഗീതജ്ഞര്‍ ഒക്കെ ആ തമ്പില്‍ പക്ഷാഘാതരായി. അത്രയും ധനവും, ദരിദ്രരേയും കുഞ്ഞുങ്ങളേയും രോഗാതുരരേയും ഒക്കെ അവഗണിച്ച് അവിടെ കുഴി ച്ചുമൂടപ്പെട്ടു.

അന്തര്‍ദേശീയ ചര്‍ച്ചകള്‍ അവിടെ നില്‍ക്കട്ടെ. ചെറിയ അനുപാതങ്ങളെങ്കിലും വാളുകളെ ഗാര്‍ഹി കപരിസരങ്ങളുടെ കലപ്പയാക്കണ്ടേ? പരീക്ഷക്കാലമാണ്. ഉഴപ്പന്‍ മക്കളെ ശകാരിക്കാതെ, അവര്‍ക്കിഷ്ടമുള്ള നാലുമണി പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുത്തുകൂടേ? പരമാവധി ഹോണ്‍ മുഴക്കാതെ യാത്ര ചെയ്ത് വീട്ടിലേക്കു മടങ്ങുമെന്ന് തീരുമാനിച്ചുകൂടേ? കാരണം, അവിടെയാണിപ്പോള്‍ നാട്ടുകാരുടെ മുഴുവന്‍ കട്ടക്കലിപ്പ്. Road rage അതില്‍ത്തന്നെ ഒരു വിഷയമാണ്. തീര്‍ന്നല്ലോ? ഇല്ല, തീര്‍ന്നില്ല. ഭിത്തി നിറയെ സുഷിരങ്ങളാണിപ്പോള്‍. അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്നതല്ല നിങ്ങളുടെ വൈരത്തിന്‍റെ വ്രണങ്ങള്‍.

4

സമാധാന പ്രഭു എന്നൊരു വിശേഷണം യേശുവിന് നല്‍കപ്പെട്ടിട്ടുണ്ട്. അവന്‍റെ പിറവിത്തിരുനാളാണ്. Thanks be to God for his indescribable gift! വിവരിക്കാനാവാത്ത ഉപഹാരം എന്ന വിശേഷണം  യേശുവിന് പോള്‍ ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. പിള്ളകച്ചയില്‍ പൊതിഞ്ഞ ആ സമ്മാനത്തെക്കുറിച്ച് കാരല്‍ ഗീതങ്ങള്‍ മുഴങ്ങുന്ന രാത്രിയില്‍ ഓര്‍ക്കണം. പദങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന ഒരു മനുഷ്യന്‍  ഒരു നാളും പറഞ്ഞു തീര്‍ക്കാനാവാത്ത ഒരു സമ്മാനത്തെ കുറിച്ച് നിസ്സഹായനാവുകയാണ്.

എന്തൊക്കെ അങ്കി കൊണ്ടാണ് കാലം അതിനെ പൊതിഞ്ഞിരിക്കുന്നത്. പ്രവചനങ്ങളുടെ ചുരുള്‍, ചരിത്രത്തിന്‍റെ വാറോല, നിഗൂഡതകളുടെ ചെമ്പട്ട... കൃഷ്ണയുടെ ചേലപോലെ അഴിയുന്നു വെന്ന് വെറുതെ നമ്മള്‍  നിനക്കുകയാണ്.

ഭൂമിയുടെ ഗൂഡാനന്ദമാണ് യേശു. അതിനിയും തെളിഞ്ഞു വരട്ടെ.

You can share this post!

മരണനിഴല്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts