news-details
എഡിറ്റോറിയൽ

അകാലത്തില്‍ വൃദ്ധനാകാന്‍ വിധിക്കപ്പെട്ട യയാതിക്ക്,  ശാപമോക്ഷം നേടാന്‍ ശുക്രാചാര്യര്‍ കല്പിച്ച വ്യവസ്ഥ ഇതായിരുന്നു : "പുത്രന്മാരില്‍ ആരെങ്കിലും നിന്‍റെ വാര്‍ദ്ധക്യം സ്വീകരിച്ച്, അയാളുടെ യൗവനം നിനക്കു നല്‍കണം."  ഇളയപുത്രനായ പൂരുവിലൂടെ ശാപമോക്ഷം നേടിയ യയാതി അനേകവര്‍ഷം ജീവിച്ചു. ജീവിതാവസാനമടുത്തപ്പോള്‍ അദ്ദേഹം പുത്രനോടു പറഞ്ഞു: "പ്രിയ മകനേ, എണ്ണയൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നതിനു സമാനമത്രേ ഇന്ദ്രിയാഭിലാഷം ഭോഗങ്ങള്‍ കൊണ്ടു ശമിപ്പിക്കാനുള്ള ശ്രമം. ഇന്ദ്രിയഭിലാഷങ്ങള്‍ ഭോഗത്താല്‍ ഒരിക്കലും ശമിക്കയില്ല. നിന്‍റെ യൗവ്വനം തിരിച്ചുപിടിച്ച് വിവേകത്തോടെയും നല്ലവനായും രാജ്യം ഭരിക്കുക."

2023 വിട പറഞ്ഞു. ആയുസിന്‍റെ പുസ്തകത്തില്‍ ഒരു താള്‍ കൂടി മറിഞ്ഞു. പ്രതീക്ഷകളും സന്ദേഹങ്ങളുമായി 2024 പിറന്നു.  ആയുസ് നീളണമെന്ന് മനുഷ്യന്‍ ആഗ്രഹിക്കുന്നു. ശമിക്കുന്നില്ല  ആസക്തികള്‍. അധികാരം, സമ്പത്ത്, സുഖഭോഗങ്ങള്‍ ഒക്കെയും നേടാനുള്ള ഓട്ടത്തില്‍ അവനില്‍ അസംതൃപ്തി മാത്രം ബാക്കി നില്‍ക്കുന്നു. മതി വരുന്നില്ല ആര്‍ക്കും. രോഗത്തെയും വാര്‍ധക്യത്തെയും മരണത്തെയും മനുഷ്യന്‍ ഭയക്കുന്നു. സുഖലോലുപമായ തന്‍റെ ജീവിതത്തെ അപഹരിക്കാന്‍ വരുന്ന രോഗ, വാര്‍ധക്യ, മരണങ്ങളെ ചെറുക്കാനും മറികടക്കാനും മനുഷ്യന്‍ വൃഥാ ബുദ്ധിയും പണവും ചെലവഴിക്കുന്നു. ഭോഗാസക്തിയുടെ എരിതീയിലേക്ക് ഇനിയും എണ്ണ ഒഴിക്കേണ്ടതുണ്ടോ? ആസക്തികളുടെ കെടാത്തീയില്‍ എരിഞ്ഞു തീരേണ്ടതോ ദൈവദാനമായ ജീവിതം? പുതുവര്‍ഷം മാനവ ജീവിതത്തില്‍ ഗുണപരമായ മാറ്റത്തിന് നിദാനമാകുമോ?

ലോകത്തെല്ലായിടത്തും എന്ന പോലെ നമ്മുടെ നാട്ടിലും യുവതലമുറയില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. മനോഭാവങ്ങളിലും താല്‍പര്യങ്ങളിലും അത് ആഴത്തില്‍ പ്രതിഫലിക്കുന്നു. നല്ലൊരു ശതമാനം ചെറുപ്പക്കാര്‍ക്കും മതവും രാഷ്ട്രീയവും അന്യമായിരിക്കുന്നു. പുസ്തകങ്ങളുടെ സ്ഥാനം മൊബൈലും കംപ്യൂട്ടറും അപഹരിച്ചിരിക്കുന്നു. അപരനില്‍ അവര്‍ക്ക് താല്‍പര്യമില്ലാതായിരിക്കുന്നു. അവരവരിലേക്ക് കൂടുതല്‍ ഒതുങ്ങിക്കൂടുന്നു.  

യാത്രകളിലും സൗഹൃദങ്ങളിലും സിനിമ അടക്കമുള്ള ദൃശ്യ മാധ്യമങ്ങളിലും ഈറ്റിങ്ങ് ഔട്ട് പോലുള്ള പുതിയ ആസ്വാദന പ്രവണതകളിലും അവര്‍ താല്‍പര്യം കേന്ദ്രീകരിക്കുന്നു. ജീവിതം അത്ര ഗൗരവമായി കാണേണ്ട ഒന്നായി മിക്കവരും കരുതുന്നില്ല. ലാഘവത്വമാണ് ഇന്നത്തെ യുവത്വത്തിന്‍റെ മുഖമുദ്ര. ധാര്‍മ്മികതയെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ശരി തെറ്റുകളെക്കുറിച്ചും അതായത് ജീവിതത്തെക്കുറിച്ച് ഇന്നത്തെ തലമുറ മുന്‍തലമുറകളേക്കാള്‍  കുറച്ചുകൂടി വ്യക്തമായ കാഴ്ചപ്പാട് സ്വരൂപിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരും - പ്രത്യേകിച്ച് പെണ്‍കുട്ടികളും യുവതികളും. ആണ്‍-പെണ്‍ സൗഹൃദങ്ങളിലും ലൈംഗികതയിലും വസ്ത്രധാരണ രീതിയിലും  തുറന്ന മനോഭാവം യുവത്വം പ്രകടമാക്കുന്നു.

മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പതിന്മടങ്ങായി വിദേശത്തേക്കുള്ള നമ്മുടെ അഭ്യസ്തവിദ്യരുടെ ചേക്കേറ്റം. പഠനകാലത്തു തന്നെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത വ്യാപകമായിരിക്കുന്നു. യുവകേരളം വിദേശത്താകുമ്പോള്‍ കേരളത്തിന് പ്രായമാകുകയാണ്. വൃദ്ധര്‍ തനിച്ചു താമസിക്കുന്ന ഭവനങ്ങളും ഒഴിഞ്ഞുകിടക്കുന്ന ഭവനങ്ങളും കേരളത്തില്‍ ഏറുന്നു.

നാടിനോട് ഇഷ്ടമില്ലാത്തതുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ വിദേശത്തേക്ക് വിമാനം പിടിക്കുന്നതെന്ന് കരുതരുത്. നാട് അവര്‍ക്കിഷ്ടമാണ്. നാട്ടുകാരെയും ഇഷ്ടമാണ്. അധികാര രാഷ്ട്രീയത്തിന്‍റെ അശ്ലീലത്താലും സാമ്പത്തിക അരാജകവസ്ഥയാലും വര്‍ ഗീയ വിഭജനങ്ങള്‍ക്കു വഴിവെക്കുന്ന മതങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്താലും നാം അവരെ പുറന്തള്ളുകയാണ്. സര്‍വകലാശാലകളെയും വിദ്യാഭ്യാസ രംഗത്തെയാകെയും രാഷ്ട്രീയവല്‍ക്കരിച്ച പാര്‍ട്ടി നേതൃത്വങ്ങള്‍ അതില്‍ മുഖ്യപങ്ക് വഹിച്ചു. മദ്യവും ലോട്ടറിയും മാത്രം വരുമാന മാര്‍ഗമായ സംസ്ഥാനത്ത് ധൂര്‍ത്തും അഴിമതിയും സ്വജനപക്ഷപാതവും ചേര്‍ന്ന് തൊഴിലവസരങ്ങള്‍ സമീപ ഭാവിയിലൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്ത അവസ്ഥയായി. വിദേശത്തു പോവുകയല്ലാതെ മറ്റു മാര്‍ഗമില്ല എന്ന് ചെറുപ്പക്കാര്‍ പറയുമ്പോള്‍ അതല്ല ഇവിടെ നിങ്ങള്‍ക്ക് ശോഭനമായ ഭാവിയുണ്ട് എന്ന് ഉറച്ചു പറയാന്‍ ഒരു കാരണമെങ്കിലും പുതു വര്‍ഷത്തിലുണ്ടാകുമോ?  

ഇന്ത്യ അടക്കം പല രാജ്യങ്ങളിലും 2024 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഭാവിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. വര്‍ഗീയതയും വംശീയതയും തീവ്രദേശീ യതയും മുഖമുദ്രയാക്കിയ രാഷ്ട്രീയകക്ഷികള്‍ പല രാജ്യങ്ങളിലും അതിവേഗം ശക്തിപ്രാപിക്കുകയും അധികാരത്തിലെത്തുകയും ചെയ്യുന്നു. പലയിടത്തും തിരഞ്ഞെടുക്കപ്പട്ട ഏകാധിപത്യമാണ് പുലരുന്നതെന്ന് വിമര്‍ശനം മുന്നേ ഉയര്‍ന്നു കഴിഞ്ഞു. ജനാധിപത്യം അതിന്‍റെ അന്തസ്സത്ത വീണ്ടെടുക്കുന്ന സദ്വാര്‍ത്ത പുതുവര്‍ഷത്തില്‍ എവിടെ നിന്നെങ്കിലും കേള്‍ക്കാന്‍ കഴിയുമോ?

സാധ്യതകളും അതോടൊപ്പം വലിയ വെല്ലു വിളികളും ഉയര്‍ത്തി നിര്‍മ്മിതബുദ്ധി (AI -Artificial Intelligence) മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തി തുടങ്ങിയിരിക്കുന്നു.  സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം വിവരവിതരണ സംവിധാനത്തെ പിടിച്ചടക്കാന്‍ ശേഷിയുണ്ട് നിര്‍മ്മിതബുദ്ധിക്കെന്ന് അതിന്‍റെ സ്രഷ്ടാക്കള്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിര്‍മ്മിതബുദ്ധിയുടെ കൂടുതല്‍ വികസിത രൂപങ്ങള്‍ ഈ വര്‍ഷം പുറത്തു വരും. ഭസ്മാസുരന് ലഭിച്ച വരംപോലെ തിരിഞ്ഞു കൊത്താന്‍ ശേഷിയുള്ള നിര്‍മ്മിതബുദ്ധിയെ മനുഷ്യനന്മയ്ക്കും ലോകപുരോഗതിക്കുമായി വിവേകപൂര്‍വം ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്ന നടപടികള്‍ ഈ വര്‍ഷമുണ്ടാകുമോയെന്ന് നമുക്ക് കാക്കാം.

2024ലെ തിരഞ്ഞെടുപ്പുകളുടെ സര്‍വകാല പ്രാധാന്യത്തെക്കുറിച്ച് ജെര്‍ളിയും രാഷ്ട്രീയരംഗത്ത് അടക്കം സ്വാധീനം ചെലുത്തുന്ന നിര്‍മ്മിതബുദ്ധി ഉയര്‍ത്തുന്ന സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ട്രീസാ മേരി സുനുവും എഴുതുന്ന ലേഖ നങ്ങള്‍ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ശ്രദ്ധ പതിയേണ്ട തിരുത്തപ്പെടേണ്ട മേഖലകള്‍ ഇനിയുമേറെയുണ്ട്. അടിയന്തര ശ്രദ്ധ പതിയേണ്ട ചിലതു മാത്രം വിനയത്തോടെ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ഈ കുറിപ്പിന്‍റെ ലക്ഷ്യം.

 

ജൂബിലി വര്‍ഷമായ 2025 ന് മുന്നോടിയായി ഈ വര്‍ഷം പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നു. പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍  പുതുവര്‍ഷത്തെ പ്രസാദാത്മകമാക്കാനുള്ള അവസരമാണ് പരിശുദ്ധ പിതാവ് ലോകത്തിനു നല്‍കിയിരിക്കുന്നത്. അത് പാഴാവാതിരിക്കട്ടെ.

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts