news-details
കവർ സ്റ്റോറി

കുരിശുകള്‍ തളിര്‍ക്കുമ്പോള്‍

കുരിശുകള്‍ തളിര്‍ത്തു നില്‍ക്കുന്നപോലെ... പണ്ട് പള്ളിയുടെ പുറകുവശത്ത് അതിമനോഹരമായ ഒരു സെമിത്തേരി ഉണ്ടായിരുന്നു. സെമിത്തേരി മനോ ഹരമാണെന്നൊക്കെ പറയാന്‍ പറ്റുമോ എന്ന് അറിയില്ല. രാവിലത്തെ കുര്‍ബാനയ്ക്കുള്ള ഓട്ടപാച്ചിലിനിടയില്‍ സെമിത്തേരി ക്രോസ് ചെയ്യുമ്പോള്‍, മഞ്ഞില്‍ പൊതിഞ്ഞുനില്‍ ക്കുന്ന പുല്‍നാമ്പുകള്‍ക്ക് ഇടയിലൂടെ കുരിശുകള്‍ തളിര്‍ത്തുനില്‍ക്കുന്നപോലത്തെ കാഴ്ചകള്‍. കല്ലറകളിലെ കുരിശുകള്‍ ആണ്. കുര്‍ബാനയ്ക്ക് കയറുന്നതിനുമുമ്പ് അമ്മച്ചിമാര്‍ വന്നിരുന്നു തിരികള്‍ കത്തിച്ചു കുശലം പറയുന്നതും കാഴ്ചകളാണ്. കുരിശുകള്‍ തളിര്‍ത്തു നില്‍ക്കുന്നത്, തിരികളുടെ വെട്ടത്തില്‍ തിളങ്ങി നില്‍ക്കുന്നത്, ഉയര്‍ന്നുനില്‍ക്കുന്നത് ബാല്യത്തിലെ പള്ളിഓര്‍മ്മകളില്‍ ഒന്നാണ്. സെമിത്തേരിയുടെ തൊട്ടടുത്ത് ഒരു വലിയ നാട്ടുമാവുണ്ട്.  സ്കൂളിന്‍റെ ഉച്ചനേരങ്ങളിലെല്ലാം  ആ മാവിന്‍റെ ചുവട്ടിലും സെമിത്തേരിയിലുമൊക്കെയാണ്.  ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഉച്ചനേരത്ത് ഒരു ചോദ്യം തന്നെയുണ്ട് 'ശവകോട്ടയില്‍ പോയാലോ..?' മാങ്ങാ പൊറുക്കാനും മാവിനിട്ട് എറിയാനും ആണെന്നുള്ളതിന്‍റെ മറുചോദ്യമായിരുന്നു അത്. ആ ഉച്ചവേളകളില്‍ കണ്ണിലുടക്കിയ ചില കാഴ്ചകളില്‍ കുരിശുകളും ഉണ്ടായിരുന്നു. ചെറുതും വലുതുമായ കുരിശുകള്‍. മരിച്ചവരുടെ നെറുകയില്‍ നാട്ടിയിരിക്കുന്ന കുരിശുകള്‍.

മരണവുമായി കുരിശിന് അഗാധമായ ഒരു ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത് പ്രിയപ്പെട്ടവരുടെ മരണം എന്നെ വന്നു തൊട്ടപ്പോളാണ്. അത്രമേല്‍ സ്നേഹത്തോടെ ജീവിതത്തോട് തൊട്ടുനിന്ന ഒരു ചേട്ടായി കടന്നുപോയപ്പോളാണ് മരണം എന്നെ ആദ്യമായി സങ്കടപ്പെടുത്തിയത്. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍മ്മകളൊക്കെ നഷ്ടപ്പെട്ട്, ഒരു ചെറിയമ്മ കടന്നുപോയപ്പോള്‍. ഈ രണ്ടു മരണങ്ങള്‍ക്ക് ഇടയില്‍ എന്തുമാത്രം മരണങ്ങള്‍ കേട്ടു, കണ്ടു, മൃതസംസ്കാരങ്ങള്‍ നടത്തി. എവിടെ സെമിത്തേരി കണ്ടാലും ഞാന്‍ ചെറുപ്പകാലത്തെ ആ സെമിത്തേരി ഓര്‍മ്മയിലേക്ക് യാത്രയാകും. പൊടുന്നനെ കുരിശുകള്‍, തളിര്‍ത്തു നില്‍ക്കുന്ന കുരിശുകള്‍ ഓര്‍മയില്‍ എത്തും. കാലം പതുക്കെ പറഞ്ഞു തന്നു: കുരിശ് ക്രിസ്തുവിന്‍റെതാണ്; കുരിശു ക്രിസ്തുവാണ്. അത് തളിര്‍ക്കേണ്ടത് എന്നിലാണ്. മരണത്തിന്‍റെ ശൂന്യതക്ക് കുരിശ് ഒരു അടയാളമായി നില്‍ക്കുന്നു. അങ്ങനെയെങ്കില്‍ മരണമൊരു ശൂന്യത അല്ല നമുക്ക്, അതൊരു തുടക്കമാണ്. ക്രൂശിതന്‍റെ കൂടെയുള്ള യാത്ര. ഉത്ഥിതനിലേക്ക് ഉള്ള യാത്ര.

2023 ല്‍ ഏറെ ശ്രദ്ധ നേടിയ ഒരു ചലച്ചിത്രമാണ്  അനാട്ടമി ഓഫ് എ ഫാള്‍ (Anatomy of a Fall) നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ ഈ ചിത്രം ഒരു വലിയ ഓര്‍മ്മപ്പെടുത്തലാണ്. എഴുത്തു കാരിയായ സാന്ദ്ര ഭര്‍ത്താവിനും മകനുമൊപ്പം ഫ്രാന്‍സിലെ മഞ്ഞു പ്രദേശങ്ങളിലൊന്നായ ഗ്രെനേബിളിലാണ് താമസം. ഭര്‍ത്താവായ സാമു വലും ഒരു എഴുത്തുകാരനാണ്. എന്നാല്‍ അയാള്‍ ഇപ്പോള്‍ സര്‍ഗ്ഗശേഷി നശിച്ച അവസ്ഥയിലാണ്. അവരുടെ മകനായ  ഡാനിയേലിന് 4-ാം വയസ്സിലുണ്ടായ ഒരു അപകടത്തില്‍ കാഴ്ചശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഈ മൂന്നുപേരുടെ ഇടയിലേക്ക് ഒരു മരണം കടന്നുവരുന്നതാണ് കഥ.

സിനിമ തുടങ്ങുമ്പോള്‍ സാന്ദ്രയെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ ഒരു ചെറുപ്പക്കാരി റിപ്പോര്‍ട്ടര്‍ എത്തുകയും ആ സംഭാഷണത്തിനിടക്ക് അവരുടെ ഭര്‍ത്താവ് ഉച്ചത്തില്‍ സംഗീതം വയ്ക്കുകയും ഇന്‍റര്‍വ്യൂവിന് അത് തടസ്സമാവുകയും ചെയ്യുന്നു. അരോചകമായി അനുഭവപ്പെടുന്ന ഉച്ചത്തിലുള്ള ആ സംഗീതം ഇന്‍റര്‍വ്യൂ തുടരാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കുന്നു. യുവതിയായ റിപ്പോര്‍ട്ടര്‍ മടങ്ങുകയാണ്. ആ ഇന്‍റര്‍വ്യൂ അലങ്കോലമായതില്‍ സാന്ദ്രയ്ക്ക് സാമുവലിനോട് അനിഷ്ടം തോന്നുന്നു. അയാള്‍ പണിചെയ്യുന്ന മുകളിലത്തെ മുറിയിലേക്ക് അവള്‍ കയറിപ്പോകുന്നു. അയാള്‍ അവിടെ എന്തോ മരപ്പണിയിലാണ്. മകനായ ഡാനിയേല്‍ ആ സമയത്ത് തന്‍റെ നായയുമായി മഞ്ഞിലേക്ക് നടക്കാന്‍ ഇറ ങ്ങുന്നു. അന്ധനായ അവനെ നായയാണ് നിയന്ത്രിക്കുന്നത്. നടത്തം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍  സാമുവല്‍ മുകളില്‍ നിന്നും വീണ് തല തകര്‍ന്നു മരിച്ചുകിടക്കുന്നത് നായയാണ് ആദ്യം തിരിച്ചറിയുന്നത്. ഡാനിയേല്‍ തൊട്ടു നോക്കി അത് അച്ഛനാണെന്ന് തിരിച്ചറിഞ്ഞ് അമ്മയെ വിളിക്കുന്നു. അവര്‍ പുറത്തു വന്ന് ആംബുലന്‍സ് വിളിച്ചെങ്കിലും സാമുവല്‍ അപ്പോഴേക്കും മരിച്ചിരുന്നു. സാഹചര്യ തെളിവുകള്‍ എല്ലാം സാന്ദ്രക്ക് എതിരാകുന്നു. കോടതിയും പോലീസും അവളുടെ എതിര്‍പക്ഷം നില്‍ക്കുന്നു.

ആ മരണത്തെക്കുറിച്ചുള്ള കണ്ടുപിടുത്തങ്ങളും, ആ മരണം നടന്നതിന്‍റെ കാരണങ്ങള്‍ തിരയുന്നതുമാണ് ഈ സിനിമ. ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ഡ്രാമയായി ചിത്രം വികസിക്കുന്നു.

ഈ ചിത്രം അവസാനിക്കുന്നിടത്ത് നിന്ന് മറ്റൊരു സിനിമ നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്ന തിരക്കഥ രചനയാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. പിറകോട്ട് തിരിയുമ്പോള്‍ കുറെയധികം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നമുക്കുണ്ടാവും. ഒരു മരണം എന്തൊക്കെ നമുക്കുവേണ്ടി മാറ്റിവയ്ക്കുന്നുണ്ട്. ഒരു മരണത്തില്‍ നിന്നും എന്തൊക്കെയാണ് പുതിയതായി ആരംഭിക്കുന്നത്. മരണത്തെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ വേര്‍ഷനുകള്‍ ആണ് ഈ സിനിമ. ഇതില്‍ സാന്ദ്ര ഒളിപ്പിച്ച ചില കാര്യ ങ്ങളുണ്ട്, മകനായ ഡാനിയേല്‍ പറഞ്ഞ ചില കള്ളങ്ങള്‍ ഉണ്ട്. മരണപ്പെട്ട സാമുവല്‍ സാന്ദ്രയെന്ന എഴുത്തുകാരിയെ ഇല്ലായ്മ നടത്താനായി നടത്തിയ കുത്സിതമായ ചില പ്ലാനിങ്ങുകള്‍ ഉണ്ട്. ഒരു മരണത്തെ വ്യത്യസ്തമായി വെട്ടിമുറിക്കുകയാണ് അനാട്ടമി ഓഫ്  എ ഫാള്‍.

ഈ നോമ്പില്‍ നമുക്ക് പരിശോധിക്കാനും ഒരു മരണമുണ്ടല്ലോ..! ഈ സിനിമ നമുക്കു മുമ്പിലും ഒരു മരണം ഓര്‍മ്മിപ്പിക്കുന്നു.  ആ മരണത്തിലേക്കുള്ള കുരിശിന്‍റെ വഴിയിലാണ് നമ്മള്‍.    ഓര്‍ത്തെടുക്കാനും ധ്യാനിക്കാനും ആ മരണം ഒരു കടലോളം കാരണങ്ങള്‍ ഒരുക്കുന്നു. ആര്‍ക്കുവേണ്ടി മരിച്ചു, എന്തിനുവേണ്ടി മരിച്ചു എന്നതിനൊക്കെ ആ മരണത്തിലേക്ക് ഒന്ന് ഹൃദയംകൊണ്ട് നോക്കിയാല്‍ ഉത്തരങ്ങള്‍ കിട്ടും. ആ മരണം അവശേഷിപ്പിക്കുന്ന കുരിശ് എനിക്കുവേണ്ടി മല കയറിയതാണ് എന്ന ബോധ്യം അല്പംകൂടി അവനിലേക്ക് ചേര്‍ന്നു നില്‍ക്കാന്‍ അവസരങ്ങള്‍ ഒരുക്കും. ഒരായിരം ഓര്‍മ്മകളുടെ താഴ്വരയില്‍ ആണ് നമ്മള്‍. ഒരു നോമ്പു കാലത്ത്. ഓര്‍ത്തെടുക്കാന്‍ മാത്രം ആഴമുള്ള ഓര്‍മ്മകളുണ്ട്. ക്രിസ്തു അത്രമേല്‍ ആഴത്തില്‍ പതിഞ്ഞതിന്‍റെ ഓര്‍മ്മകള്‍. നമ്മുടെ ജീവിതത്തിന്‍റെ എല്ലാമെല്ലാമായ ഒരാള്‍, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരാള്‍, ഇതെന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യാന്‍ പറഞ്ഞ ഒരാള്‍, പരിചിതനായ കൂട്ടുകാരനെപോലെ ഒരാള്‍. സഹിച്ച് മരിച്ച് ഉയിര്‍ത്ത് കൂടെ കൂട്ടിനുള്ള ഒരാള്‍. അയാളെക്കുറിച്ച് അല്ലാതെ ഈ നോമ്പിന്‍റെ തുടക്കത്തില്‍ മറ്റാരെക്കുറിച്ച് ചിന്തിക്കാന്‍. ഇടയ്ക്കൊക്കെ പതറിപ്പോകുമ്പോഴും വഴുതിപ്പോകുമ്പോഴും കൂടെയുണ്ടെന്നുള്ള ആ ഓര്‍മ്മപ്പെടുത്തല്‍ ഒരു ബലമാണ്. കുരിശിന്‍റെ ധ്യാനത്തിന് അപ്പുറം മറ്റൊന്നും ഈ വേളയില്‍ ചേര്‍ത്തുവയ്ക്കാന്‍ ആകുന്നില്ല. കുരിശില്‍ കൈകള്‍ വിരിച്ച് വാടിത്തളര്‍ന്നു നില്‍ക്കുന്ന ക്രിസ്തുവിന്‍റെ മുന്‍പില്‍ നിന്നുകൊണ്ട് ഈ നോമ്പ് ആരംഭിക്കാം. അവന്‍റെ മരണത്തെയും ആ കുരിശിനെയും അല്പം കൂടി ആഴത്തില്‍ ഒരു പഠന വിഷയമാക്കാം, ധ്യാനമാക്കാം.

നമുക്കതിന്  മറ്റൊരു പേരു വിളിക്കാം -  Anatomy of a Death.

You can share this post!

ഇരിക്കപ്പൊറുതിയില്ലാത്ത അന്വേഷണം

ഷാജി സി.എം. ഐ.
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts