news-details
മറ്റുലേഖനങ്ങൾ

കര്‍മ്മോത്സുകത, ശാന്തത

വിഷാദരോഗ-(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാ (bipolar disorder)-ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ പതിനാലുദിവസംകൊണ്ട് പൂര്‍ത്തിയാകുന്ന മനോനിലചിത്രണ (Mood  Mapping) ത്തിന്‍റെ പതിനൊന്നാം ദിനത്തിലാണ് നാമിപ്പോള്‍. കൂടുതല്‍ പ്രസാദാത്മകമായ (Mood) മനോനില (positive) കൈവരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ ദിനത്തില്‍ നാം ആരായുക. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ചൊല്ല്. പക്ഷേ മനോനില തകരാറിലാക്കുന്ന ശീലങ്ങള്‍ നമുക്ക് മാറ്റിയേ മതിയാകൂ. മാറ്റത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഒന്നൊന്നായി പരിശോധിക്കാം.

മാറാം, ഉത്കണ്ഠാകുലതയില്‍ നിന്ന് കര്‍മ്മോത്സുകതയിലേക്കും ശാന്തതയിലേക്കും
നമുക്കിനി നമ്മുടെ ഉല്‍ക്കണ്ഠാകുലമായ മാനസികാവസ്ഥയെ കുറെക്കൂടി പ്രസാദാത്മകമായ മാനസികാവസ്ഥയിലേക്ക് നയിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമായി മനോനിലയുടെ അഞ്ചു താക്കോലുകളെ, മനോനിലയെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പഠിക്കാം.
 
താക്കോല്‍ ഒന്ന്, ചുറ്റുപാടുകള്‍
 
1. ഒരു സ്ഥലംമാറ്റം: നമ്മെ ഉത്കണ്ഠാകുലരാക്കുന്ന സ്ഥലത്തുനിന്ന് ഒരു മാറ്റം മാത്രം മതി ചിലപ്പോള്‍ നമ്മുടെ മനസ്സ് കുറച്ചൊന്നു ശാന്തമാകാന്‍. നമ്മുടെ ഇരിപ്പിടമൊന്നു മാറുന്നതുപോലും ഗുണം ചെയ്തുവെന്നു വരാം. മനസ്സിനെ ഉത്കണ്ഠാകുലമാക്കുന്ന എന്തെങ്കിലും ചില ഘടകങ്ങള്‍ ചില പ്രത്യേക സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായെന്നു വരാം. ആ സ്ഥലത്തു നിന്നുള്ള മാറ്റം തീര്‍ച്ചയായും ഉത്കണ്ഠയെ കുറയ്ക്കാന്‍ ഉപകരിക്കും.
 
2. ഒന്നു പുറത്തിറങ്ങാം : മുന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി ആകാശമൊന്നു കണ്‍കുളിര്‍ക്കെ കാണുന്നതുതന്നെ വലിയൊരാശ്വാസം നമുക്കു നല്‍കും. പാര്‍ക്ക്, മ്യൂസിയം, ആര്‍ട്ട് ഗ്യാലറി, ലൈബ്രറി തുടങ്ങി ശാന്തമായ ഏതെങ്കിലും സ്ഥലങ്ങള്‍ അടുത്തുണ്ടെങ്കില്‍ ഏതാനും മിനിറ്റുകള്‍ അവിടെ സ്വസ്ഥമായി നമുക്ക് ധ്യാനനിരതരാകാം. സൂര്യവെളിച്ചത്തില്‍ ഒരു പാര്‍ക്കിലോ മറ്റോ മരത്തണലില്‍ അല്‍പ്പനേരം ഇരിക്കുന്നത് മനസ്സിനെ ഉന്മേഷഭരിതമാക്കും. സുരക്ഷിതത്വം അനുഭവപ്പെടുന്നു എന്നതിനാല്‍ അകത്ത് ഇരുട്ടില്‍ ഇരുന്നേക്കാമെന്നു കരുതരുത്. മനോനില മാറണമെങ്കില്‍ പുറത്തിറങ്ങിയേ മതിയാകൂ.
 
3. പ്രകൃതിയോടൊപ്പം അല്‍പ്പസമയം:
മരത്തണലിലൂടെ, നദിയോരത്തിലൂടെ, ചെറുവനത്തിലൂടെ അല്‍പ്പമൊന്നു നടക്കാന്‍ പറ്റിയ അടുത്തുള്ള സ്ഥലം കണ്ടെത്തുക. മരങ്ങളും പുല്‍മേടുകളും നിറഞ്ഞ, പക്ഷികളും മൃഗങ്ങളും സ്വൈരവിഹാരം നടത്തുന്ന ഏക്കര്‍ക്കണക്കിന് മനോഹരഭൂമി ലണ്ടനിലെ ബെത്ലഹേം റോയല്‍ ആശുപത്രി പരിസരത്തുണ്ട്. അവിടെയായിരുന്നപ്പോള്‍ എത്ര മോശം മാനസികാവസ്ഥയും അതുവഴിയുള്ള ഒരു നടത്തത്തില്‍ മാറിക്കിട്ടുമായിരുന്നു.

 
4. പെറുക്കിക്കെട്ടി വയ്ക്കുക: മുറിയില്‍, വീട്ടില്‍, ഓഫീസില്‍ നിങ്ങള്‍ക്ക് ആവശ്യമായതും അല്ലാത്തതുമായ സാധനങ്ങള്‍ അവിടിവിടെ തറയിലും മേശയിലും അലമാരയിലുമൊക്കെയായി ചിതറിക്കിടന്നാല്‍, അതിനു നടുവില്‍ നിസ്സഹായരായിരിക്കാനേ നിങ്ങള്‍ക്കു കഴിയൂ. ചെയ്യാന്‍ ഒരു നൂറുകൂട്ടം കാര്യങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തും, പക്ഷേ ഒന്നും ചെയ്യാന്‍ തോന്നില്ല. ചുറ്റുപാടുകള്‍ ആകെ അലങ്കോലമെങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഓരോ സാധനങ്ങളും എവിടെയെന്നോര്‍ത്ത് ആകുലമാകുന്ന മനസ്സ് ഉത്കണ്ഠാകുലമാകുന്നതില്‍ അത്ഭുതമില്ല. ഉത്കണ്ഠയാകട്ടെ ഓര്‍മ്മശക്തിയെ ബാധിക്കും. നല്ല ഓര്‍മ്മശക്തിയുണ്ടെങ്കില്‍ സാധനങ്ങള്‍ അവിടിവടെ ചിതറിക്കിടന്നാലും ഓരോന്നും എവിടെയുണ്ടെന്ന് ഓര്‍ത്തെടുക്കാം. പക്ഷേ ഓര്‍മ്മ കുറഞ്ഞു തുടങ്ങുന്നതോടെ അത് അസാധ്യമാകും. സാധനങ്ങള്‍ പരതി ദിവസത്തിന്‍റെ മുക്കാല്‍പങ്കും പാഴായിപ്പോകുന്നത് അത്ര നല്ല കാര്യമല്ല. അതു നമ്മുടെ ഉത്കണ്ഠ പിന്നെയും കൂട്ടും. എല്ലാമൊന്നു പെറുക്കി വലിയ കെട്ടുകളാക്കി വയ്ക്കുക. തറയും കാര്‍പ്പറ്റും മേശപ്പുറവുമൊക്കെ നഗ്നമായി കിടക്കുന്നതു കാണുന്നതുതന്നെ മനസ്സിന് ഒരു അയവു സമ്മാനിക്കും.
 
5. അടുക്കിപ്പെറുക്കി വയ്ക്കുക:
മനോനില കൈകാര്യം ചെയ്യുന്നതില്‍ അടുക്കിനും ചിട്ടയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഏതു പ്രവൃത്തിയുടെയും വിജയം അത് അടുക്കോടും ചിട്ടയോടും കൂടി ചെയ്യുന്നതിലാണിരിക്കുക. വീട്ടുകാര്യമായാലും ഓഫീസ്  കാര്യമായാലും അത് അങ്ങനെ തന്നെ. അടുക്കോടും ചിട്ടയോടും കൂടി കാര്യങ്ങള്‍ ചെയ്താല്‍തന്നെ ഉത്കണ്ഠ ഒഴിവായിക്കിട്ടും. എന്തും അടുക്കോടും ചിട്ടയോടും കൂടി ചെയ്യുക. ഫലപ്രദമായി ചെയ്യുക, ഉത്കണ്ഠ ഒഴിവാക്കുക.

 
6. പാഴ്വസ്തുക്കള്‍ ഒഴിവാക്കുക:
പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതികളുടെ ബാക്കിപത്രങ്ങളായ, പാഴായിപ്പോയ ആശയങ്ങളുടെ ഓര്‍മ്മകളുണര്‍ത്തുന്ന പാഴ്വസ്തുക്കള്‍ നമ്മെ എപ്പോഴും പോയകാലത്തിലേക്ക്, നഷ്ടബോധത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. ജീവിതത്തില്‍ മുന്നേറാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകും. മറക്കാനാഗ്രഹിക്കുന്ന എല്ലാറ്റിനെയും ഓര്‍മ്മിപ്പിക്കുന്ന,  പാഴ്വസ്തുക്കള്‍ ശ്വാസം മുട്ടിക്കുന്ന ഇടത്തില്‍ നാം കുടുങ്ങിപ്പോകും. "ഉപയോഗം എന്തെന്ന് അറിയാത്ത, സുന്ദരം എന്ന് നിങ്ങള്‍ കരുതാത്ത, ഒരു സാധനവും നിങ്ങളുടെ വീട്ടില്‍ ഉണ്ടാവരുതെന്ന്" കവിയും ഡിസൈനറുമായ വില്യം മോറിസ് പറഞ്ഞിട്ടുണ്ട്.

 
7. ശാന്തമായൊരു ഇടം ഒരുക്കുക:
ഉല്‍ക്കണ്ഠയോളം മറ്റൊന്നില്ല ഉല്‍ക്കണ്ഠ വര്‍ദ്ധിപ്പിക്കുന്നതായി. അല്പം മനസ്സമാധാനവും സ്വസ്ഥതയും കിട്ടാന്‍, പോകാന്‍ ഒരിടമില്ലെങ്കില്‍ മനോനില ഒന്നു ശാന്തമാക്കാന്‍, ഒന്ന് സ്വസ്ഥമാകാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയുകയില്ല. ഇന്ന് വീടുകള്‍ ബഹളലോകത്തില്‍നിന്ന് 'അഭയം' കണ്ടെത്താനുള്ള ഇടങ്ങളല്ല മറിച്ച് യന്ത്രസാമഗ്രികള്‍ കൂട്ടിയിടാനുള്ള ഗോഡൗണ്‍ മുറിയാണ്. നമ്മുടെ വീട്ടില്‍ അതിന് സ്വസ്ഥമായൊരിടം സ്വന്തമായി തയ്യാറാക്കുക. ഒരു മുറിയുടെ മൂലയായാലും മതി. ലളിതവും സുന്ദരവുമായ എന്തെങ്കിലുമൊക്കെ കൊണ്ട്, ഒന്നോ രണ്ടോ ചെറുചെടികള്‍, ചില ചിത്രങ്ങള്‍, ഫോട്ടോകള്‍ - അവിടെമൊക്കെ അലങ്കരിക്കുക.

 
8. രംഗമൊന്ന് മാറ്റാം: ജീവിക്കുന്നേടം സന്തോഷം തരുന്നില്ലെങ്കില്‍ അവിടെ നിന്ന് മാറാന്‍ സമയമായി എന്നര്‍ത്ഥം. കുറഞ്ഞപക്ഷം പശ്ചാത്തലമൊന്നു പുതുക്കുകയെങ്കിലും വേണം. ജോലി സന്തോഷം തരുന്നില്ലെങ്കില്‍ പുതിയതൊന്നു കണ്ടുപിടിക്കാന്‍ സമയമായി എന്നു മനസ്സിലാക്കുക. ഭൂതകാലത്തില്‍ നിന്നുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ നമ്മുടെ മനോനിലയെ പെട്ടെന്നു കീഴടക്കും എന്നു മറക്കാതിരിക്കുക.
 
9. സംഗീതം ഒരുക്കുക: പുറമേയുള്ള മറ്റെന്തിനെക്കാളും ഉപരി സംഗീതം നമ്മുടെ മനസ്സിനെ സ്വാധീനിക്കും. സംഗീതം ഒരൊറ്റ നിമിഷത്തില്‍ നാടകീയമായി നമ്മുടെ മനോനിലയെ മാറ്റിക്കളയും. ഒപ്പം പതിവുരീതികള്‍ വിട്ടൊരു പരീക്ഷണത്തിന് ഒരുമ്പെടാവുന്നതാണ്. മാര്‍ച്ചിംഗ് സോംഗ് അഥവാ പട്ടാളവാദ്യം നിങ്ങള്‍ക്ക് ഇഷ്ടമല്ലെന്നു കരുതുക. ഒന്നു പരീക്ഷിച്ചു നോക്കുക. ഉത്ക്കണ്ഠയെ അഭിമുഖീകരിക്കാന്‍ ഏറ്റവും നല്ല ഔഷധങ്ങളിലൊന്നാണ് അത്.  മരണമോ മാരകമുറിവുകളോ സംഭവിക്കാവുന്ന യുദ്ധത്തിന് കുറഞ്ഞകൂലിക്ക് ജോലി ചെയ്തിരുന്ന പട്ടാളക്കാരെ സജ്ജമാക്കാന്‍ പണ്ടുകാലത്ത് രൂപപ്പെടുത്തിയെടുത്തതാണ് മാര്‍ച്ചിംഗ് സോംഗ്. അന്നതു ഫലം കണ്ടു, ഇന്നും. അതിന്‍റെ ക്രമബദ്ധമായ താളവും ഉന്മേഷഭരിതമായ ഈണവും നമ്മുടെ മനോനിലയെ പ്രസാദാത്മകമായി സ്വാധീനിക്കും.
 
നമുക്ക് ഫലപ്രദമാകുന്ന പ്രായോഗിക പദ്ധതി ഏതെന്നു കണ്ടെത്താം

നമ്മെ ഉത്കണ്ഠാകുലതയില്‍ നിന്ന് കര്‍മ്മോത്സുകയിലേക്ക് അഥവാ ഉത്കണ്ഠാകുലതയില്‍ നിന്ന് ശാന്തതയിലേക്ക് നയിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനപദ്ധതികള്‍ നാം കണ്ടുകഴിഞ്ഞു. നാം നമ്മെ ശാന്തരാക്കാന്‍ പ്രയോഗിച്ചുനോക്കി ഫലപ്രദമായ, അല്ലെങ്കില്‍ പ്രയോഗിച്ചു നോക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ ഒരു പട്ടിക നമുക്ക് തയ്യാറാക്കാം. മുന്‍കാലങ്ങളില്‍ അവ എങ്ങനെ പ്രവര്‍ത്തിച്ചു എന്നും അവ എത്രമാത്രം ഫലപ്രദമായിരുന്നു എന്നും രേഖപ്പെടുത്തുക.
 
ഉത്കണ്ഠാകുലമായിരുന്നപ്പോള്‍ ഞാന്‍ എന്തുചെയ്തു
നടത്തത്തിനു പോയി.
പങ്കാളിയോടു സംസാരിച്ചു.

 
സംഗീതം
എപ്പോള്‍, എങ്ങനെ, എത്രമാത്രം ഫലപ്രദമായി

ഉപകാരപ്രദം, പ്രത്യേകിച്ച് ഒന്നു മിണ്ടാന്‍കൂടി ആരുമില്ലാതിരുന്നപ്പോള്‍, പ്രശ്നങ്ങളില്‍നിന്ന് മനസ്സ് വിട്ടുനിന്നു.

ഉപകാരപ്രദം, എങ്കിലും എന്‍റെ പ്രശ്നങ്ങള്‍  അറിയിച്ച് പങ്കാളിയെ അലട്ടുന്നത് ഉചിതമല്ല. ഒരു രക്ഷയുമില്ലെങ്കില്‍ മാത്രം പ്രയോഗിക്കുക.

എപ്പോഴും സഹായകം, പക്ഷേ അതേപ്പറ്റി വേണ്ടത്ര ബോധ്യമില്ല. സംഗീതത്തിലേക്കു തിരിയാന്‍ മറക്കുന്നു. എല്ലാ സാഹചര്യങ്ങളിലും ഫലപ്രദം.
 
ഇതല്ലാതെ എത്രയോ പ്രായോഗിക പദ്ധതികള്‍ ബാക്കിയുണ്ട്. സഹായകമെന്നു തോന്നിയ എന്തെങ്കിലും കണ്ടെത്തിയാല്‍ അതു നോട്ടുപുസ്തകത്തില്‍ കുറിച്ചുവയ്ക്കുക. പ്രതിസന്ധിയില്‍ നമ്മെ അതു സഹായിക്കും. നമുക്ക് അറിവുള്ള കാര്യങ്ങള്‍ പോലും പല സമയങ്ങളിലും നമ്മുടെ ഓര്‍മ്മയിലെത്താറില്ല. ഒരു കൈപ്പുസ്തകം കയ്യിലുണ്ടെങ്കില്‍ പണ്ട് നിങ്ങള്‍ക്ക് ഉപകാരപ്രദമായ പ്രായോഗികരീതി ഏതെന്നു നിങ്ങള്‍ക്കു കണ്ടെത്താം, ഉപയോഗിക്കാം.

റാല്‍ഫിന്‍റെ കഥ

റാല്‍ഫിന്‍റെ ഫ്ളാറ്റില്‍ രണ്ടുവട്ടം കള്ളന്‍ കയറി. ഫ്ളാറ്റ് ഉപേക്ഷിക്കാന്‍ റാല്‍ഫിന് പറ്റില്ല. ഓഫീസിന് തൊട്ടടുത്താണത്. വേണ്ടതെല്ലാം, കടകളടക്കം സമീപത്തുതന്നെയുണ്ട്. ഉത്കണ്ഠ ലഘൂകരിക്കാന്‍ റാല്‍ഫ് വാതിലിന് പുതിയ പൂട്ടും താഴുമൊക്കെയിട്ടു. ജനലില്‍ ഇരുമ്പുപാളികള്‍ ഉറപ്പിച്ചു. കള്ളന്‍ കയറിയാല്‍ അറിയിക്കുന്ന അലാറം സ്ഥാപിച്ചു. എന്നാല്‍ ഫ്ളാറ്റിന് പുതിയ ചായം പൂശിയാലെന്താ എന്ന കൂട്ടുകാരികളുടെ ചോദ്യം വരുന്നതുവരെ ഉത്ക്കണ്ഠ മാറിയില്ല. പുതിയ നിറത്തില്‍, പുതുക്കിയ സുരക്ഷാസംവിധാനങ്ങളില്‍ റാല്‍ഫിന്‍റെ ഉത്ക്കണ്ഠ അടങ്ങി.

(തുടരും)

You can share this post!

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts