news-details
കവർ സ്റ്റോറി

ആള്‍ക്കൂട്ട വിചാരണ

ജെ. എസ്. സിദ്ധാര്‍ത്ഥ് എന്ന രണ്ടാം വര്‍ഷ വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം സമൂഹമാധ്യമങ്ങളില്‍ ഒത്തിരിയേറെ ചര്‍ച്ചാവിഷയമായ ഒന്നാണ്. ആത്മഹത്യ എന്നു കരുതപ്പെടുന്ന മരണത്തിന്‍റെ യാഥാര്‍ഥ്യം എന്താണെന്ന് അന്വേഷിച്ച നിയമപാലകര്‍ക്കു വൈരുധ്യമേറിയതും എന്നാല്‍ ഞെട്ടിപ്പിക്കുന്നതുമായ പല വിവരങ്ങളുമാണ് ലഭിച്ചത്. ഒറ്റ നോട്ടത്തില്‍ വെറും ആത്മഹത്യ എന്നു കരുതിയ മരണത്തിനു പിറകില്‍ നടന്നിരുന്നത് തികച്ചും അതിക്രൂരമായ പ്രവൃത്തികളാണ്. ഒരു സീനിയര്‍ പെണ്‍കുട്ടിയോട് വാലെന്‍റൈ ന്‍സ് ദിനത്തില്‍ നടത്തിയ സംസാരത്തിന്‍റെ പരിസമാപ്തിയെന്നോണം മറ്റു സീനിയര്‍ കുട്ടികളാല്‍ വളരെയധികം മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും അവസാനം മരണത്തില്‍ ചെന്ന് അവസാനിക്കുകയും ചെയ്തു. പീഡിപ്പിക്കപ്പെടുക എന്നത് വളരെ ചെറിയ ഒരു വിശേഷണം എന്നു മാത്രമേ പറയാന്‍ സാധിക്കൂ, കാരണം വളരെയേറെ മൃഗീയമായിട്ടാണ് ആ കുട്ടിയോട് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിസംഘടന നേതാക്കളും കൂട്ടാളികളും പെരുമാറിയത്. ഉടുതുണി ഇല്ലാതെ നടത്തിക്കുകയും ബെല്‍റ്റും ഇരുമ്പ് വടിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

സംശയാസ്പദമായ സാഹചര്യത്തില്‍ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പൂക്കോട് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെ. എസ്. സിദ്ധാര്‍ത്ഥിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും അന്വേഷണത്തില്‍ ആശങ്കയുണ്ടെന്നും ആ കുട്ടിയുടെ കുടുംബം ആരോപിക്കുമ്പോള്‍ അതിന്‍റെ സത്യാവസ്ഥ അറിയേണ്ടത് വളരെ അത്യാവശ്യമാണ്.

കോളേജ് കാമ്പസുകളില്‍ രാഷ്ട്രീയം എന്നത് ഒരു പുതുമയുള്ള സംഭവമല്ല എന്നാല്‍ അതു മൂലം ഇത്രയും ഹീനമായ ഒരു സംഭവം നടക്കുമ്പോള്‍ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.

അതിക്രമം നടത്തിയവര്‍ സിദ്ധാര്‍ത്ഥിനെ ഹോസ്റ്റല്‍മുറിയില്‍ മൂന്നു ദിവസത്തേക്ക് പൂട്ടി യിടുകയും ഭക്ഷണമോ, വെള്ളമോ കൊടുക്കാതെ വീണ്ടും ഉപദ്രവിക്കുകയും അവസാനം മരണപ്പെടുകയും ചെയ്തതാണെന്നും  ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ അവന് കഴിയില്ലെന്നും ആ കുട്ടിയുടെ അച്ഛന്‍ പറയുന്നത് എത്ര വേദനയോടെ ആണ്. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിച്ച ഒരു വിദ്യാര്‍ത്ഥിയുടെ മരണം ഒരുവിധത്തിലും ന്യായീകരിക്കപ്പെടുന്നതല്ല.

എന്തുകൊണ്ട് 'ആള്‍ക്കൂട്ട ആക്രമണം?'

ആള്‍ക്കൂട്ട കോടതിയുടെ വിചാരണ ഒരു തരത്തില്‍ സിദ്ധാര്‍ത്ഥിന്‍റെ വധശിക്ഷ നടപ്പാക്കുകയായിരുന്നു എന്നുവേണം കരുതാന്‍. ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുന്നിടത്തോളം തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കരുതുന്ന ആളുക ളാണ് ഈ തരത്തിലുള്ള ആള്‍ക്കൂട്ടവിചാരണ അല്ലെങ്കില്‍ ആക്രമണം നടത്തുന്നത്. ഇതോടെ 'ഞാന്‍ മുഴുവന്‍ സമൂഹത്തിന്‍റെയും പ്രതിനിധിയാണ്' എന്ന പ്രതിരോധ സംവിധാനം നിലവില്‍ വരുന്നു. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ കൊല്ലുകയല്ല, മറിച്ച് മുഴുവന്‍ സമൂഹത്തിനും വേണ്ടിയാണ് അവര്‍ അത് ചെയ്യുന്നത്, അതായത് ഒരു വ്യക്തിയുടെ ജീവനെടുക്കുന്നതില്‍ അവര്‍ തനിച്ചല്ല എന്നൊരു തോന്നലിലാണ് ഇത് സംഭവിക്കുന്നത്.

സാക്ഷരത നിരക്ക് അറിവിന്‍റെയും മൂല്യങ്ങളുടെയും അളവുകോലല്ല. അതുകൊണ്ട്, നമ്മുടെ സമൂഹത്തിലെ വിദ്യാസമ്പന്നര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ പങ്കാളികളാകുന്നത് കാണുമ്പോള്‍, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട തുണ്ട്.  സമഗ്രമായി വിഷയ-രൂപകല്‍പ്പന ചെയ്ത കോഴ്സ് സമ്പ്രദായത്തിലൂടെ സാക്ഷരതാബോധം നല്‍കുക മാത്രമാണോ അതോ  സമഗ്രമായ വികസനം നേടാന്‍ വ്യക്തികളെ ഏതെങ്കിലും ഘട്ടത്തില്‍  നാം സഹായിക്കുന്നുണ്ടോ? തന്‍റെ അഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ കഴിവുള്ള ഒരു വ്യക്തി, യുക്തിസഹമായ അസ്തിത്വത്തിലൂടെയും ഉത്തര വാദിത്തബോധത്തിലൂടെയും സമൂഹത്തിന്‍റെ ഭാഗമായി തുടരുന്നു. ഒരോ വ്യക്തിയും താന്‍ ജനിച്ച കുടുംബത്തിന്‍റെ പ്രതിനിധിയാണ്. കുടുംബത്തില്‍ നിന്നും ലഭിക്കുന്ന മൂല്യബോധങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് വിദ്യാഭ്യാസം സഹായിക്കേണ്ടതുണ്ട്.

റാഗിങ്ങും വിദ്യാര്‍ത്ഥി രാഷ്ട്രീയവും തമ്മിലുള്ള ബന്ധം

സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ ഉത്തരവാദികളായുള്ളവരില്‍ 18 വിദ്യാര്‍ത്ഥികളും കൂടാതെ എസ്.എഫ്.ഐ. പ്രവര്‍ത്തകരും പങ്കാളികളാണെന്നു തെളിയുമ്പോള്‍ രാഷ്ട്രീയം ഒരു വലിയ വില്ലന്‍ ആണെന്ന് തെളിയിക്കുകയാണ്. 'രാഷ്ട്രീയ പിന്തുണ' ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാവുകയാണ്. അധികാരത്തിലുള്ള രാഷ്ട്രീയപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിവിഭാഗമാണ് സാധാരണയായി പൊതു സര്‍വ്വകലാശാലകളുടെ കാമ്പസും ഡോര്‍മിറ്ററികളും നിയന്ത്രിക്കുന്നത്. അതിനാല്‍ത്തന്നെ മറുപക്ഷത്തുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍  സാധിക്കാതെ അടിച്ചമര്‍ത്തപ്പെട്ടു പോകുന്നു എന്നത്  ഒരു വസ്തുതയാണ്. അങ്ങനെ ഭരണപരമായ നിയന്ത്രണത്തിന്‍റെ അഭാവത്തില്‍ നിരവധിനേതാക്കളും അംഗങ്ങളും പ്രവര്‍ത്തകരും ക്രമേണ അക്രമാസക്തരും അക്രമണകാരികളുമായിത്തീരുന്നു. ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ പ്പോലും രാഷ്ട്രീയക്കാര്‍ക്ക് വഴങ്ങിയാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഫലത്തില്‍ അത് ഭീഷണികള്‍ക്കു കീഴടങ്ങുന്നതുപോലെ തന്നെയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ ശക്തിയെയും പരിധിയെയും കുറിച്ച് കാര്യമായ ധാരണയില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. എല്ലാം നിസ്സാരമായി കാണാനും അപരനെ ആക്രമിക്കാനും അവര്‍ക്ക് വളരെ എളുപ്പം കഴിയുന്നു. എന്തിനും ഒരു പരിധി അല്ലെങ്കില്‍ കാര്യങ്ങളെ വിവേചിച്ചറിയാനുള്ള ചിന്താശക്തിയാണ് ഇവര്‍ക്ക് നഷ്ടമാവുന്നത്. തന്‍റെ സഹപാഠിയുടെ ജീവന്‍ എടുക്കുന്നതില്‍ ഒരു വിധത്തിലുള്ള സങ്കടമോ ഒന്നും ഇവിടെ അനുഭവപ്പെടുന്നില്ല.

വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തകരുടെ റാഗിംഗും ഭീഷണിപ്പെടുത്തലും കോളേജ് അധികാരികള്‍ പലപ്പോഴും അവഗണിക്കുന്നു. അഡ്മിനിസ്ട്രേഷന്‍ മുതല്‍ കാമ്പസിലെ താമസം വരെയുള്ള മുഴുവന്‍ സംവിധാനങ്ങളും ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനത്തിലാണ്. ചില വിദ്യാര്‍ത്ഥികള്‍ ഈ രാഷ്ട്രീയപാര്‍ട്ടികളില്‍ ചേരാന്‍ നിര്‍ബന്ധിതരായിരിക്കുമ്പോള്‍, മറ്റുള്ളവര്‍ പലപ്പോഴും ഈ പാര്‍ട്ടികളുടെ ഭാഗമാകുന്നത് അതിന്‍റെ ശക്തിയുടെ രുചി ആസ്വദിക്കാന്‍ വേണ്ടിയാണ്.

സിദ്ധാര്‍ത്ഥിന്‍റെ മരണത്തെ തുടര്‍ന്ന് 59 വിദ്യാര്‍ത്ഥികളുടെയും നാല് വിദ്യാര്‍ത്ഥിനികളുടെയും മൊഴി രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് ശനിയാഴ്ച പരസ്യമാക്കി. എന്നിരുന്നാലും കമ്മറ്റിക്ക് മുമ്പാകെ ഹാജരായ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും വസ്തു തകള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്താന്‍ വിമുഖത കാണിച്ചിരുന്നു. കമ്മറ്റി നാല് ദിവസം ഹിയറിങ് നടത്തിയെങ്കിലും നാല് അധ്യാപകര്‍ മാത്രമാണ് മൊഴി നല്‍കാന്‍ പാനലിന് മുന്നില്‍ ഹാജരായത്.

ശരിയായ കാരണത്തിനുവേണ്ടി നിലകൊള്ളുന്നത് വ്യത്യസ്തമാണ്, എന്നാല്‍ വ്യത്യസ്തമായിരിക്കുന്നതിന് വേണ്ടി നില്‍ക്കുന്നതും വ്യത്യസ്തമാണ്. ഗുണ്ടായിസം ആദര്‍ശവാദത്തെ കീഴടക്കുന്ന, പല മുന്‍വിധികളും അതിന്‍റെ വഴി കണ്ടെത്തുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത് കോളേജ് കാമ്പസിലേക്ക് അക്രമ രാഷ്ട്രീയം കടന്നു വരുന്നതിന്‍റെ ഫലം മാത്രമാണ്.

യുക്തിബോധത്തിന്‍റെ ബലിപീഠത്തില്‍ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാതെ, ചില രാഷ്ട്രീയപാര്‍ട്ടി വിധേയത്വം കാരണം അവര്‍ നടപടികളിലേക്ക് കുതിക്കുന്നു, ഇത് ചിലപ്പോള്‍ കോളേജ് അധികാരികളുമായോ, പോലീസുമായോ ഗുരുതരമായ ഏറ്റുമുട്ടലില്‍ അവരെ എത്തിക്കുന്നു. ഇത് അവരുടെ പഠനത്തെ തടസ്സപ്പെടുത്തുകയും അതുമൂലം ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം നഷ്ടപ്പെടുകയും വഴിതെറ്റുകയും ചെയ്യുന്നു.

വേണ്ടത്ര അറിവും അനുഭവപരിചയവുമില്ലാതെ നമ്മുടെ യുവാക്കള്‍ അതിലേക്ക് ഓടിയെത്തിയാല്‍ അവര്‍ മാറ്റത്തിന്‍റെ ഏജന്‍റല്ല, മറിച്ച് സമയത്തെക്കു റിച്ചുള്ള സ്റ്റീരിയോടൈപ്പ് ചിന്തയുടെ ഡ്രൈവര്‍മാരായിട്ടാണ് തീരുന്നത്.

കാമ്പസ് രാഷ്ട്രീയം പ്രബലമായ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അക്രമത്തിനും ബലപ്രയോഗത്തിനും വിധേയരാകുന്നു എന്ന് മാത്രമല്ല, തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ ആള്‍ക്കൂട്ടതന്ത്രങ്ങള്‍ അവലംബിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ തുടരെയുള്ള പഠനതടസ്സങ്ങള്‍ കാരണം വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നു.

രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ സമഗ്രമായ സംഭാവന നല്കണ്ടേ നാളെയുടെ നേതാക്കളെ വളര്‍ത്തിയെടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ട സമയമാണ് കോളേജ് കാലം. ആദര്‍ശധീരരും സത്യസന്ധരുമായ തലമുറയെ രൂപപ്പെടുത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പന്താടുന്നവരെയും ന്യായീകരണ തൊഴിലാളികളെയും അല്ല വളര്‍ത്തേണ്ടത്. പൗരബോധമുള്ള തലമുറയെ കലാലയങ്ങള്‍ സൃഷ്ടിക്കട്ടെ.

You can share this post!

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts