news-details
സഞ്ചാരിയുടെ നാൾ വഴി
ഡാഡി കള്ളം പറയുന്നു എന്ന പേരില്‍ ചെറിയ ഒരു വീഡിയോ ഉണ്ട്. ഒരു കുഞ്ഞ് അച്ഛനെ ഓര്‍മ്മിച്ചെടു ക്കുകയാണ്. മൈ ഡാഡി ഈസ് ദ സ്വീറ്റസ്റ്റ് - ഏറ്റവും മധുരമുള്ള, തങ്കപ്പെട്ട മനുഷ്യനാണ് എന്നു പറഞ്ഞാണ് കാര്യങ്ങള്‍ ആരംഭിക്കുന്നത്. പക്ഷേ അതിന്‍റെ രണ്ടാം പാദത്തില്‍ ഈ കുഞ്ഞു പറയുന്നത് 'എന്‍റെ ഡാഡിക്ക് ഒരു കുഴപ്പമുണ്ട്. അയാള്‍ കള്ളം പറയുന്നു. എന്തൊക്കെയാണ് ആ കള്ളങ്ങളെന്ന് ആ വീഡിയോയില്‍ കാണുന്നുണ്ട്. തനിക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുമ്പോഴും ജോലിയുണ്ടെന്ന് കള്ളം പറയുന്നു. ഹോട്ടലില്‍ കുഞ്ഞുങ്ങളുമായി ഭക്ഷണം കഴിക്കുമ്പോള്‍ തനിക്ക് വിശപ്പില്ല എന്നു കള്ളം പറയുന്നു. കൈവശമൊന്നുമില്ലാ തിരിക്കുമ്പോഴും നമുക്കെല്ലാമുണ്ടെന്നു കള്ളം പറയുന്നു. എന്നിട്ട് കുഞ്ഞ് പറയുകയാണ്: 'ഈ നുണയൊക്കെ ഡാഡി പറയുന്നത് എനിക്കുവേണ്ടി യാണ്.' ഏതെങ്കിലും തരത്തില്‍ എല്ലാവര്‍ക്കും അവരുടെ അച്ഛനെക്കുറിച്ച് ഓര്‍മ്മിക്കാന്‍ എന്തൊക്കെയുണ്ട്? നമ്മളെ രൂപപ്പെടുത്തിയ ഏറ്റവും പ്രധാന ഘടകം നമ്മുടെ അച്ഛനാണ്.
 
ആത്മീയതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരെല്ലാം വിചാരിക്കും. അങ്ങനെയൊരു സാഹചര്യം സൃഷ്ടി ക്കാന്‍ പ്രേരണയായത് അമ്മയുടെ മാതൃകയും പ്രാര്‍ത്ഥനയുമാണെന്ന്. വലിയൊരളവില്‍ contributing ആയ ഘടകം തന്നെയാണത്. കുറച്ചുകൂടി ആഴത്തില്‍ ഒരു കുഞ്ഞിന്‍റെ മനഃശ്ശാസ്ത്രം പഠിക്കുമ്പോള്‍ മനസ്സിലാകും കൂടുതല്‍ മഹിമയും ഔന്നത്യവുമുള്ള ആത്മീയ ജീവിതത്തെ ക്രമപ്പെടുത്തിയത് അച്ഛനായിരുന്നുവെന്ന്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ അമ്മ ഭൂമിയും അച്ഛന്‍ വിത്തുമായിരുന്നു. മണ്ണു നല്ലതാണെങ്കില്‍ സ്വാഭാവിക മായി കൂടുതല്‍ തളിര്‍പ്പുകള്‍ ഉണ്ടാകും. കൂടുതല്‍ പൂക്കളുണ്ടാകും. പക്ഷേ നിങ്ങളെന്തായിരിക്കണമെന്ന് അടിസ്ഥാനപരമായി നിശ്ചയിച്ചത് അച്ഛനെന്നു പറയുന്ന വിത്താണ്. അമ്മമാരെ ഒത്തിരി കാണുന്നു. അച്ഛന്‍മാരെ കാണാതെ പോകുന്നു എന്നൊരു നിരീക്ഷണമുണ്ട്. അച്ഛന്‍ ഒരിക്കലും തന്നെത്തന്നെ വെളിപ്പെടുത്തുന്നില്ല. ചെറിയ പ്രായത്തില്‍ കടന്നുപോയ ഒരു സ്നേഹിത അവളുടെ അച്ഛനെക്കുറിച്ചെഴുതിയ ഒരു കുറിപ്പ് എപ്പോഴും ഓര്‍മ്മിക്കാറുണ്ട്. അച്ഛന്‍ ആലിപ്പഴം കണക്കാണ്. ഒരായുസ്സില്‍ എത്ര തവണ ആലിപ്പഴം വീഴുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്? എന്നാല്‍ അമ്മ മഴ കണക്കാണ്. എല്ലാ ഇടവേളകളിലും പെയ്യുന്ന ഒരനുഭവത്തിന്‍റെ പേരാണ് അമ്മ. മഴക്കാലത്തെക്കുറിച്ച് നമുക്ക് നല്ല ധാരണയുണ്ട്. എന്നാല്‍ ആലിപ്പഴത്തെക്കുറിച്ച് കാര്യമായ വ്യക്തതയില്ല. വല്ലപ്പോഴും മാത്രമാണ് അയാള്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. എന്നിട്ടും ഏറ്റവും സ്നേഹം നിറഞ്ഞ, തപിപ്പിക്കുന്ന ഓര്‍മ്മയായി നാം കൊണ്ടുനടക്കുന്നത് അച്ഛന്‍ ഒന്നോ രണ്ടോ തവണ തന്നെത്തന്നെ വെളിപ്പെടുത്തിയ നിമിഷങ്ങളാണ്. പല തരത്തിലും കുറച്ചൊരു നിസ്സാഹയത അനുഭവിക്കുന്നതുകൊണ്ട് അതിനെ ക്രോധം കൊണ്ടോ പരുക്കന്‍ ജീവിതഭാവങ്ങള്‍ കൊണ്ടോ മറച്ചു പിടിക്കാന്‍ അച്ഛന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് നമുക്ക് തീരെ പിടുത്തം കിട്ടാത്ത ഒരാളായ ചിത്രത്തില്‍നിന്ന് അച്ഛന്‍ പതുക്കെ മാഞ്ഞുപോകുന്നു. 
 
മാര്‍ച്ച് 19 സെന്‍റ് ജോസഫുമായി ബന്ധപ്പെട്ട വിചാരങ്ങളില്‍ ഏറ്റവും ഭംഗിയായി ധ്യാനിക്കേണ്ടത് അവനവന്‍റെ അച്ഛനെക്കുറി ച്ചാണ്. നീതിമാനായ അച്ഛന്‍. അപ്പന്‍റെ ജീവിതത്തെ എങ്ങനെയാണ് മക്കളെന്ന നില യില്‍ ചുരുക്കിയെഴുതാനാകുക? അതെത്രയോ കാലം മുന്‍പ് വേദപുസ്തകം ചുരുക്കിയെഴുതിയ കാര്യത്തിന്‍റെ മാറ്റൊലിയാണ്! നല്ലൊരു മനുഷ്യനെക്കുറിച്ച്  എപ്പോഴും പറയുന്ന ഒരു കാര്യമിതാണ് - 'അയാള്‍ നീതിമാനായിരുന്നു'. ആ കുഞ്ഞുവാക്കിന്‍റെ ചെപ്പില്‍ ഒത്തിരി സുകൃതങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഒരു മനുഷ്യനെക്കുറിച്ച് വോള്യങ്ങള്‍ സംസാരി ക്കാവുന്ന കാര്യങ്ങളൊക്കെ ആ വാക്കിനു ള്ളിലുണ്ട്. സങ്കീര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതു തന്നെ അങ്ങനെയാണ്. നീതിമാന്‍ പുഴയോ രത്തെ വൃക്ഷങ്ങള്‍ കണക്കാണ്.
 
അച്ഛന്‍ ആലിപ്പഴം കണക്കാണ്. ഒരായുസ്സില്‍ എത്ര തവണ ആലിപ്പഴം വീഴുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്? എന്നാല്‍ അമ്മ മഴ കണക്കാണ്. എല്ലാ ഇടവേളകളിലും പെയ്യുന്ന ഒരനുഭവത്തിന്‍റെ പേരാണ് അമ്മ. മഴക്കാലത്തെക്കുറിച്ച് നമുക്ക് നല്ല ധാരണയുണ്ട്. എന്നാല്‍ ആലിപ്പഴത്തെക്കുറിച്ച് കാര്യമായ വ്യക്തതയില്ല. വല്ലപ്പോഴും മാത്രമാണ് അയാള്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. എന്നിട്ടും ഏറ്റവും സ്നേഹം നിറഞ്ഞ, തപിപ്പിക്കുന്ന ഓര്‍മ്മയായി നാം കൊണ്ടുനടക്കുന്നത് അച്ഛന്‍ ഒന്നോ രണ്ടോ തവണ തന്നെത്തന്നെ വെളിപ്പെടുത്തിയ നിമിഷങ്ങളാണ്.
 
നിറയെ പച്ചപ്പുള്ള സദാ പഴങ്ങളുള്ള വൃക്ഷം എത്രയോ കാലത്തിനപ്പുറത്തു നിന്നു ഒരു മരപ്പണിക്കാരന്‍ നമ്മുടെ സ്മൃതിയിലേക്കു വരുമ്പോള്‍ ഒന്നാം സങ്കീര്‍ത്തനത്തിന്‍റെ ആവര്‍ത്തനം തന്നെയാണ് അനുഭവപ്പെടുക. ഒരിക്കലും വാടാത്ത ഒരാള്‍. കാലാകാലങ്ങളായി ജോസഫുമായി ബന്ധപ്പെട്ടു പറയുന്ന ഒരു പാരമ്പര്യകഥയുണ്ട്. മഹിമയുള്ള ഒരു സ്ത്രീയെന്ന നിലയില്‍ മേരിയ്ക്ക് ശ്രേഷ്ഠനായ ഒരു വരനെക്കണ്ടെത്തുന്നതില്‍ എല്ലാവര്‍ക്കും ശ്രദ്ധയുണ്ട്. പുരോഹിതന്മാരടക്കം അതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം കുറെ ഉണക്കച്ചി ല്ലകള്‍ ഈ പെണ്‍കുട്ടിയെ സഖിയാക്കുവാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരുടെ കൈവശം കൊടുക്കുക എന്നതാണ്. എന്നിട്ട് ജോസഫ് എന്ന മരപ്പണിക്കാരന്‍ ആ ഉണക്കക്കമ്പ് കയ്യിലെടുക്കുമ്പോഴേക്കും അതിങ്ങനെ പൂവിടുകയാണ്. അപൂര്‍വ്വചാരുതയുള്ള ഒരു മെറ്റഫറാണിത്. വേദപുസ്തകത്തിലെങ്ങും ഈ കഥ പറയുന്നില്ല. ഒരു മിത്തെന്നും വിശേഷിപ്പി ക്കാന്‍ പറ്റുന്ന വിധത്തില്‍ പറഞ്ഞു പഴകിയ കഥയാണിത്. ഇത്തരം കഥകള്‍ക്ക് അടിസ്ഥാനപരമായ ചില ബലങ്ങളുണ്ട്. ശൂന്യതയില്‍ നിന്നാരും കഥകള്‍ സൃഷ്ടി ക്കാറില്ല. ഈ മനുഷ്യന്‍റെ ജീവിതത്തിലേക്ക് താക്കോല്‍ ദ്വാരക്കാഴ്ച നല്‍കുന്ന കഥ ഇതു തന്നെ. പണിയെടുക്കുന്ന, സഹജമായ ആത്മീയത പുലര്‍ത്തുന്ന മനുഷ്യരുടെയെല്ലാം പ്രതിനിധിയാണ് ജോസഫ്. ഒന്നുമേ വന്നു ചേരുന്നില്ല. ഭാരതീയ യോഗ പാരമ്പര്യങ്ങളി ലെല്ലാം 'സഹജാത്മി' എന്നു പറയുന്ന ഒരു ഭാവം രൂപപ്പെട്ടിട്ടുണ്ട്. കാരണം ധ്യാനം എന്ന അവസ്ഥയിലേക്ക് എത്തുവാന്‍ കുറെയധികം ചുവടുകളുണ്ട്. ഈ ചുവടുകളെയെല്ലാം ബൈപ്പാസ് ചെയ്തുകൊണ്ട് ഒരാള്‍ ധ്യാനമാര്‍ഗ്ഗത്തിലേക്ക് നേരിട്ടു പ്രവേശിക്കുന്ന രീതിയാണിത്. വളരെ സ്വഭാവികമായി സംഭവിക്കുന്ന ഒരാത്മീയതയുണ്ട്. അധ്വാനി ക്കുന്ന, അലയുന്ന, ജീവിതത്തിലെ പ്രതിസന്ധികളില്‍ ഉലയുന്ന മനുഷ്യര്‍ക്ക് താനേ രൂപപ്പെടുന്ന ആത്മീയത. തങ്ങളുടെ ജീവിതത്തില്‍ അത്ര ഭംഗിയുള്ള തല്ലെന്നു തോന്നുന്ന അനുഭവങ്ങളെപ്പോലും സമഗ്രതയില്‍ എടുക്കാന്‍ പറ്റുന്നതുകൊണ്ട് ഇവരുടെ ജീവിതം എത്ര മധുരമുള്ളതായി മാറുന്നു! അത്തരം ആത്മീയതയുള്ള മനുഷ്യനായി ജോസഫിനെ നമുക്കു വെളിപ്പെട്ടുകിട്ടുന്നുണ്ട്.
 
പന്ത്രണ്ടു വയസ്സുള്ള യേശു ദൈവത്തെ വിളിക്കുന്നത് അപ്പാ എന്നാണ്. ദൈവം അപ്പനാണെന്നു തോന്നണ മെങ്കില്‍ അതില്‍ ലളിതമായൊരു യുക്തിയുണ്ട്. അവന് ദൈവത്തെപ്പോലെ ഒരച്ഛനുണ്ടായിരിക്കണം. മലയാറ്റൂരിന്‍റെ 'ദൈവം' എന്നൊരു കഥ ഓര്‍മ്മിക്കുന്നുണ്ട് ഒരു വീടിനകത്ത് അടിയാന്‍ എന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഒരാളും മകനുമുണ്ട്. അവന് ഒരു പന്ത് വേണമെന്നു പറയുമ്പോള്‍ വളരെ ബുദ്ധിമുട്ടി അയാള്‍ അത് വാങ്ങിക്കൊടുക്കുന്നുണ്ട്. എന്നാല്‍ ജന്മിയുടെ മകന്‍ അത് തന്‍റേതാണെന്ന് പറഞ്ഞ് വാശിപിടിക്കുന്ന അപ്പനേയും മകനേയും വല്ലാതെ അവഹേളിക്കുന്നു. പിന്നീട് തീരെ പ്രതീക്ഷിക്കാത്ത തലത്തിലാണ് ഈ മനുഷ്യന്‍ പ്രതികരിക്കുന്നത്. ഒരു കൊലപാതകം വരെ സംഭവിക്കുന്നു. നീയെന്തിനാണ് ഇത്രയും ക്രൂരമായ കൃത്യം ചെയ്തതെന്ന് കോടതിയില്‍ ചോദിക്കുമ്പോള്‍ എന്‍റെ കുഞ്ഞിന്‍റെ മുന്‍പില്‍ വച്ചല്ലേ അയാള്‍ എന്നെ അവഹേളിച്ചത്? ഞാനവന്‍റെ ദൈവമല്ലേ? അവന്‍റെ മുന്‍പില്‍ ഞാന്‍ ദൈവവുമായി നിലനിന്നില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് സര്‍? 
 
കഥയിലെ ഹിംസാത്മകമായ പ്രതലങ്ങള്‍ ഒഴിവാക്കിക്കഴിഞ്ഞാല്‍ എവിടെ യോ ഒരു സൂചന കിടപ്പുണ്ട്. കുഞ്ഞിന്‍റെ ദൈവമാണ് അച്ഛന്‍. അതത്ര എളുപ്പമുള്ള കാര്യമൊന്നുമില്ല. തച്ചന്‍റെ മകനെന്നാണ് നസ്രത്തിലെ യേശുവിനെ അവന്‍റെ കാലം വിശേഷിപ്പിച്ചത്. എല്ലാ കാലത്തിലും ഈ തച്ചന്‍ അനുസ്മരിക്ക പ്പെടുന്നു. കാലത്തിലേയ്ക്കു നീണ്ടു നില്ക്കുന്ന ഒരാളാകയാല്‍ യേശുവുമായി ബന്ധപ്പെട്ടവരുടെ വിസ്മൃതി സംഭവിക്കുന്നേയില്ല. അവര്‍ക്ക് കാലാതീതമായ നിലനില്പുണ്ട്. അങ്ങനെയാണ് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ഒരു മരപ്പണിക്കാരന്‍റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുന്നത്. സ്വന്തം വീടിനെ ജോസഫിന്‍റെ പേരില്‍ പുനര്‍വിചിന്തനം ചെയ്യുമ്പോള്‍ കുറെക്കൂടി ഇഴമുറുക്കമുള്ള ഒരു ഗാര്‍ഹികാന്തരീക്ഷം സൃഷ്ടിക്കുവാന്‍ നമുക്കു കരുത്തുണ്ടായെന്നി രിക്കും. ഒരു നൂറ്റാണ്ടിലേറെ പഴക്കമേ ഇബ്സന്‍റെ 'പാവവീട്' എന്ന നാടകത്തിനുള്ളൂ. ദീര്‍ഘമായ ദാമ്പത്യത്തില്‍നിന്ന് 'നോറ' എന്നു പറയുന്ന ഒരു സ്ത്രീ വാതിലടച്ച് ഇറങ്ങിപ്പോകും മുന്‍പേ എന്തുകൊണ്ട് പോകുന്നുയെന്ന് അയാളുടെ പുരുഷനോട് വെളിപ്പെടുത്തുന്നുണ്ട്. ഒന്ന്, നമ്മള്‍ ഈ വീടിനകത്ത് ഗൗരവുമുള്ള ഒരു കാര്യവും സംസാരിക്കുന്നില്ല. രണ്ട്, ഈ വീടിനകത്ത് നമ്മള്‍ കൂടുതല്‍ അപരിചിതരാ കുന്നു. മൂന്ന്, നിങ്ങള്‍ക്ക് ആവശ്യം എപ്പോഴും ഒരു പാവയെ ആയിരുന്നു. നോറ വാതിലടച്ചതിനെക്കുറിച്ച് ബര്‍ണാഡ്ഷാ പറയുന്നത് വാട്ടര്‍ലൂവില്‍നിന്നു മുഴങ്ങിയ വെടിയൊച്ചയേക്കാള്‍ ഭീകരമായ ശബ്ദമായി രുന്നു അതെന്നാണ്. അതിനര്‍ത്ഥം വിവാഹ മോചനം എന്ന കാര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമില്ല എന്നാണ്. അതുകൊണ്ടാണ് യൂറോപ്പിന്‍റെ മനസ്സാക്ഷിയെ ആ നാടകം തൊട്ടത്.
 
ജീവിതത്തിലെ പ്രതിസന്ധികളില്‍ ഉലയുന്ന മനുഷ്യര്‍ക്ക് താനേ രൂപപ്പെടുന്ന ആത്മീയത. തങ്ങളുടെ ജീവിതത്തില്‍ അത്ര ഭംഗിയുള്ള തല്ലെന്നു തോന്നുന്ന അനുഭവങ്ങളെപ്പോലും സമഗ്രതയില്‍ എടുക്കാന്‍ പറ്റുന്നതുകൊണ്ട് ഇവരുടെ ജീവിതം എത്ര മധുരമുള്ളതായി മാറുന്നു! അത്തരം ആത്മീയതയുള്ള മനുഷ്യനായി ജോസഫിനെ നമുക്കു വെളിപ്പെട്ടുകിട്ടുന്നുണ്ട്. പന്ത്രണ്ടു വയസ്സുള്ള യേശു ദൈവത്തെ വിളിക്കുന്നത് അപ്പാ എന്നാണ്. 
 
ഈ ഒരു പശ്ചാത്തലത്തിലാണ് ജോസഫ് എന്നു പറയുന്ന ഒരു മനുഷ്യന്‍റെ നിലനില്‍പ്പ് അപൂര്‍വ്വ ഭംഗിയുള്ള ഒന്നായി നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. എന്തൊക്കെയാണോ നോറ തന്‍റെ പുരുഷനില്‍ ആരോപിച്ചത് ആ കാര്യങ്ങളുടെ വിരുദ്ധ ദിശയില്‍ നിന്ന ഒരാളുടെ പേരായിരുന്നു ജോസഫ്. തനിക്കുവേണ്ടിനിശ്ചയിക്കപ്പെട്ട സ്ത്രീയുടെ ഉദരത്തില്‍ വളരുന്ന ജീവനെക്കുറിച്ചുള്ള വല്ലാത്ത ആകുലതകള്‍ അയാളിലുണ്ടായിരുന്നു. എന്നിട്ടും ജോസഫ് ആരുമായും ഒന്നും ചര്‍ച്ച ചെയ്യുന്നില്ല. ചര്‍ച്ച ചെയ്തത് മുഴുവന്‍ അയാളുടെ ഉള്ളിലെ ഒരു സ്വരത്തോടാണ്. വാനമേഘങ്ങളിലെവിടെയോ ഉള്ള സ്വരത്തോടാണ്. വാനമേഘങ്ങളിലെ വിടെയോ ഉള്ള ദൂതരോടൊപ്പമാണ്. സ്നേഹിത രോടോ ചാര്‍ച്ചക്കാരോടോ ചര്‍ച്ച ചെയ്തിരു ന്നെങ്കില്‍ 'അവളെ വിട്ടുകളയുക' എന്ന മറുപടിയായിരിക്കും കേള്‍ക്കേണ്ടി വരിക. എന്നാല്‍ ഉന്നതങ്ങളിലേക്കു മിഴിയുയര്‍ത്തി ദൈവവുമായുള്ള സംഭാഷണത്തില്‍ വെളിപ്പെട്ടുകിട്ടുന്നത് 'നീ ഇവളെ സംശയി ക്കേണ്ട. ഇവളെ സ്വീകരിക്കുക' എന്നാണ്. സമൂഹത്തെ മുഴുവന്‍ ഗ്രസിക്കുന്ന 'ഒഥല്ലോ സിന്‍ഡ്രോം' എന്നു വിളിക്കാവുന്ന സംശയം അപകടകരമായി മനുഷ്യനെ വിഴുങ്ങുമ്പോള്‍ സ്വര്‍ഗ്ഗം പറഞ്ഞുകൊടുക്കുന്നത് അവള്‍ക്കു വേണ്ടി ചിന്തിക്കാനാണ്. ജോസഫ് ഒന്നിന്‍റെയും മേല്‍ ശഠിച്ചില്ല. ഒരു കല്ലിനുള്ളില്‍പ്പോലും തന്‍റെ സ്മരണയുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ച പഴയ നിയമത്തിലെ ജോസഫിനേക്കാള്‍ ഈ തച്ചന്‍ വ്യത്യസ്തനാകുന്നത് ഇവിടെയാണ്. ഈ മനുഷ്യന്‍ എങ്ങും നിലനില്‍ക്കാന്‍ ആഗ്രഹിച്ചില്ല. ആകാശത്തിലൂടെ കടന്നു പോകുന്ന കിളികള്‍ ആകാശത്ത് ബ്രഷ് സ്ട്രോക് കൊടുക്കാത്തതുപോലെ. പുഴയിലെ മീനുകള്‍ ഓളങ്ങള്‍ സൃഷ്ടിക്കാത്തതുപോലെ ജോസഫ് യാതൊരു അടയാളവും ശേഷിപ്പിക്കാതെ കടന്നുപോയി. എല്ലാവര്‍ക്കുമായി ചിന്തിച്ചു കൊണ്ട്. ഒരു പക്ഷേ ഇത്തരം സമീപനങ്ങളില്‍ നിന്നായിരിക്കണം യേശുവിന്‍റെ നീതിബോധം രൂപപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം ആള്‍ക്കൂട്ടം ഒരു സ്ത്രീയെ വധിക്കപ്പെടേണ്ടവള്‍ എന്നു വിധിയെഴുതി തനിക്കു മുന്‍പിലേക്ക് എറിഞ്ഞിട്ടപ്പോള്‍ യേശു ചെയ്ത കാര്യത്തിനകത്ത് ജോസഫ് ചെയ്ത കാര്യങ്ങളുടെ ആവര്‍ത്തനമോ അതേ കാര്യത്തില്‍ തിടംവച്ച അനുഭവങ്ങളോ ഉണ്ട്. സ്ത്രീകളോട് എങ്ങനെ കുലീനമായി പെരുമാറാം എന്ന മാതൃക. പണ്ട് സംശയത്തിനു വിധേയപ്പെട്ട ഒരു സ്ത്രീയോട് അന്നത്തെ ആചാരങ്ങളനുസരിച്ച് ചില കാര്യങ്ങളില്‍ ജോസഫ് എന്ന തച്ചന്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ പിന്നെ മേരിയുണ്ടാവില്ല. ജോസഫ് ഉണ്ടാവില്ല.
 
ഒരു കുടുംബത്തിനകത്ത് ഒരിക്കലും തിരിച്ചറിയപ്പെടാതെ പോയ ഗൃഹനാഥനെയോ  ഗൃഹനാഥയെയോ വീണ്ടെടുക്കുന്നതിന്‍റെ വ്യകുലതയും ആനന്ദവും അനുഭവിക്കു മ്പോഴാണ് ഓര്‍മ്മ ദിനങ്ങള്‍ സ്വാര്‍ത്ഥക മാകുന്നത്. നീതിമാനായ ഒരു മനുഷ്യന്‍, നിശബ്ദതയുടെ മനുഷ്യന്‍, ഒന്നിന്‍റെ മീതേയും ഒരടയാളവും വേണമെന്നു കരുതാതെ പോയ ഒരു മനുഷ്യന്‍, മറ്റുള്ളവര്‍ക്കുവേണ്ടി ചിന്തിച്ച മനുഷ്യന്‍, വിവാഹബന്ധത്തിന്‍റെ നിലനില്പിനു വേണ്ടി ഏതറ്റം വരെയും സഹിക്കാന്‍ തയ്യാറായ മനുഷ്യന്‍... കുറേക്കൂടി ജോസഫിനെ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു... കണ്ടെത്തേണ്ടിയിരിക്കുന്നു.

You can share this post!

എന്‍റെ

ബോബി ജോസ് കട്ടികാട്
അടുത്ത രചന

നെരിപ്പോട്

ബോബി ജോസ് കട്ടികാട്
Related Posts