യുവാവ് കിണറ്റിലേക്കു നോക്കി സുഹൃത്തുക്കളോടു പറഞ്ഞു.
"ജലം തീര്‍ന്നു. നമ്മള്‍ മരിക്കും. ഇതു വേനലാണ്"
യുവജനം ആകാശത്തേയ്ക്കു നോക്കി പിറുപിറുത്തു
"നശിച്ച ചൂട്, എന്തൊരു വേനല്‍!"
പിന്നെ അവര്‍ അവിടെ കുത്തിയിരുന്ന് പഴിപറഞ്ഞ്
പാട്ടുപാടി മരിച്ചു- ജലം കിട്ടാതെ.

****

ഇതു ഘോഷയാത്രകളുടെ കാലം. 
സംഘടിത ശക്തി മുദ്രാവാക്യങ്ങളിലും ധര്‍ണ്ണകളിലും 
റാലികളിലും പ്രദര്‍ശിപ്പിക്കപ്പെടുന്ന കാലം.
ആദര്‍ശങ്ങള്‍ കോറിയിട്ട നോട്ടുബുക്കുകള്‍ വിറ്റ് നാം ഫണ്ടുകളുയര്‍ത്തുന്നു.
ഞാന്‍ ഒരുപാടു ഘോഷയാത്രകള്‍ കണ്ടു.
 ഒരുപാടു സംഘടനകളില്‍ പ്രവര്‍ത്തിച്ചു.
ഒരുപാടാദര്‍ശങ്ങള്‍ സംസാരിച്ചു.
പക്ഷേ എനിക്കെന്നെത്തന്നെ അല്പമെങ്കിലും
 മനസ്സിലാക്കാന്‍ നാളുകള്‍ വേണ്ടിവന്നു. 
ആ തിരിച്ചറിവിലാണ് എന്നില്‍ സ്നേഹമില്ലെന്നു ഞാനറിഞ്ഞത്.
ഇടനാഴിയില്‍വച്ച് സുഹൃത്തെന്നോടു ചോദിച്ചു.

'നീ അസ്വസ്ഥനായിരിക്കുന്നതെന്തുകൊണ്ട്?'
'ഈ ലോകത്തെ ഞാനെന്‍റെ ഉള്ളില്‍ വഹിക്കുന്നതുകൊണ്ട്
ഞാന്‍ മനുഷ്യരെ വളരെ സ്നേഹിക്കുന്നതുകൊണ്ട്'
- ഞാന്‍ പറഞ്ഞു.

'ഞാനും ഇതേ കാര്യത്താല്‍ അസ്വസ്ഥനാണ്' - അയാള്‍

'പക്ഷേ സുഹൃത്തേ' ഞാന്‍ തുടര്‍ന്നു. 'ലോകത്തിന്
ഞാനെന്‍റെ ജീവിതം കൊടുക്കാന്‍ പോവുകയാണ്, ബലിയായ്
നീ വരുന്നോ?' അയാളൊന്നും മിണ്ടിയില്ല

അയാളുടെ ലോകം കടുകുമണിയോളം ചെറുതായിരുന്നു.
എന്‍റേതു മനുഷ്യമനസുകളുടെ ആകെത്തുകയോളം വലുതും
അയാളുടെ മനസ്സില്‍ ഭദ്രമായ ഒരു ഭാവിജീവിതവും
അതിന്‍റെ പിന്നാമ്പുറങ്ങളില്‍ സമയമുണ്ടെങ്കില്‍ ചെയ്യാനുള്ള
കുറെ നന്മകളുമാണുണ്ടായിരുന്നത്.

പക്ഷേ, എന്‍റെ ഉള്ളില്‍ ഒരു മനുഷ്യസമുദ്രം ഇരമ്പുകയായിരുന്നു. 
അവരുടെ കനവുകള്‍ എന്‍റെ ഉള്ളില്‍ മഴവില്ലായി.
അവരുടെ നോവുകള്‍ എന്‍റെ ഉള്ളില്‍ പേമാരിയായി
ഞാന്‍ ഈ ലോകത്തില്‍ മറഞ്ഞില്ലാതാകരുതേയെന്നും
ഈ ലോകം എന്നില്‍ നിറഞ്ഞില്ലാതാകട്ടേയെന്നും
ഞാന്‍ പ്രാര്‍ത്ഥിച്ചു.

***


സംഘടനകളും നേതൃത്വങ്ങളും പലപ്പോഴും
 അറവുമൃഗങ്ങളും അറവുശാലകളുമായി പരിണമിക്കുന്നു.
ഇവിടെ ജീവിതം ബലിയാണെങ്കില്‍ അതു വിസ്മരിക്കപ്പെടുന്നു,
കര്‍മ്മമാണെങ്കില്‍ അത് അവഗണിക്കപ്പെടുന്നു.
എപ്പോഴൊക്കെയോ ഉള്ള ഭക്ഷണനിവൃത്തികളും
പണമിടപാടുകളും മാത്രം.
 കറവപ്പശുക്കള്‍ കുറച്ചുകൂടി മെച്ചമാണ്. 
എന്നും അവ പാലു തരുന്നു.
(എന്നും ഒരേ നിറവും രുചിയുമുള്ള പാല്‍)
നമുക്കു സ്രോതസ്സുകളാകേണ്ടിയിരിക്കുന്നു.
സമുദ്രത്തിലേക്കുള്ള ഉള്‍വിളിയറിഞ്ഞ്
 നമ്മിലെ ഉറവക്കണ്ണുകള്‍ പൊട്ടിയൊഴുകണം 
വേനലിലും മഴയിലും ഒരുപോലെ ജലം പ്രവഹിക്കണം.

You can share this post!

സ്വപ്നസഞ്ചാരം

ജയപ്രകാശ് എറവ്
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts