news-details
മറ്റുലേഖനങ്ങൾ

വെള്ളത്തിനു വേലികെട്ടുന്നവര്‍

അപ്പോള്‍ ഭൂമി ഉരുണ്ടതാണെന്നല്ലെ പറഞ്ഞത്. അതെ, സൂര്യന്‍ ഒരിടത്തിരിക്കുകയും ഭൂമി ആ സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. അല്ലെ. അതെ. പരിപാടി കൊള്ളാമല്ലോ. അങ്ങനെ ഭൂമി കറങ്ങിക്കറങ്ങി നമ്മുടെ രാജ്യം സൂര്യനു നേരെ ചെല്ലുമ്പോള്‍ നമുക്കു പകല്‍ അല്ലേ. അതെ. ഭൂമി വീണ്ടും കറങ്ങി സൂര്യനു നേരെ അമേരിക്ക ചെല്ലുമ്പോള്‍ അവിടെ പകല്‍. ഇവിടെ രാത്രി. ഇവിടെ പകല്‍. ഇവിടെ രാത്രി. ഇവിടെ പകല്‍. അവിടെ രാത്രി. അപ്പോള്‍ രാത്രിയില്‍ അമേരിക്ക ഇതിലെ കറങ്ങുന്നുണ്ട്, ഇല്ലെ! ഒരു നിഷ്ക്കപട മനസ്സിന്‍റെ സംശയമാണിത്. അപകടരഹിതമായ സംശയം. അതുകൊണ്ട് അദ്ദേഹത്തെ നമുക്ക് മണ്ടന്മാരുടെ ഗണത്തില്‍ പെടുത്താം. നമ്മളാരും അത്തരം മണ്ടത്തരങ്ങളൊന്നും ചോദിക്കില്ല.

ഇതാ ഉദാഹരണം. കാശ്മീരിലൊക്കെ പോയിട്ടുണ്ടോ? ഉണ്ട്. കാശ്മീരില്‍ നദികളില്ലെ? ഉണ്ടല്ലോ. ആ നദികളെല്ലാം എങ്ങോട്ടാ ഒഴുകുന്നത്? താഴ്ന്ന പ്രദേശത്തേയ്ക്ക്. അതല്ല. നമ്മുടെ പ്രദേശത്ത് ഉത്ഭവിച്ചിട്ട് മറ്റവരുടെ മണ്ണിലേയ്ക്കാണോ ഒഴുകുന്നതെന്നാ ഞാന്‍ ചോദിച്ചത്. നദികള്‍ക്കു ഭേദചിന്തയൊന്നുമില്ലാത്തതുകൊണ്ട് അവയിതുവരെ അവയുടെ ഒഴുക്കില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അങ്ങനെ പറഞ്ഞങ്ങിരുന്നാല്‍ പോരാ. മാറ്റം വരുത്തണം. നമുക്ക് നമ്മുടെ നദികളെ തിരിച്ച് നമ്മുടെ മണ്ണിലേക്കുതന്നെ വിടണം. അതു പറ്റില്ലേ? യുദ്ധമില്ലാത്തപ്പോള്‍ പട്ടാളക്കാരൊക്കെ വെറുതെയിരിക്കുകയല്ലെ? അവരെക്കൊണ്ടതു ചെയ്യിക്കണം.

പട്ടാള ജീവിതത്തിനുശേഷം നാട്ടിലെത്തിയ ഒരാളും ഒരു ആദ്ധ്യാത്മിക നേതാവും തമ്മില്‍ നടത്തിയ സംഭാഷണമാണിത്. രാത്രിയില്‍ അമേരിക്ക ഇതിലേ വരുന്നുണ്ടെന്നു പറഞ്ഞയാള്‍ എത്രയോ വലിയ മണ്ടന്‍ എന്നിപ്പോള്‍ ബോദ്ധ്യമായില്ലെ? സദ്ഗുണങ്ങള്‍ക്കുവേണ്ടി ഈശ്വരസന്നിധിയില്‍ പ്രാര്‍ത്ഥിച്ചാല്‍ ലോകം മുഴുവന്‍ കീഴടക്കാമെന്നും ആ പ്രാര്‍ത്ഥനയ്ക്ക് മനസ്സു നന്നായിരുന്നാല്‍ മാത്രം മതിയെന്നും മറ്റുള്ളവരെ പഠിപ്പിക്കുന്ന ആചാര്യനില്‍ നിന്നാണ് ഈ വിഷം വമിക്കുന്നത് എന്നു നമ്മളറിയണം. ലോകം മുഴുവന്‍ കീഴടക്കിക്കഴിഞ്ഞാല്‍ പിന്നെ നദികളെല്ലാം എങ്ങോട്ടൊഴുകിയാലെന്താ എന്ന ചോദ്യം മര്യാദയ്ക്കു ചേര്‍ന്നതല്ല.

നദികളെയെല്ലാം ഇങ്ങോട്ടു തിരിച്ചുവിട്ടാലെന്താ എന്ന ചോദ്യത്തില്‍ അപകടമൊന്നും കാണാത്തവരാണ് ഉന്നതസ്ഥാനീയര്‍.  വര്‍ഗ്ഗപരമായ ചിന്ത തന്നെയാണ് ഔന്നത്യം എന്ന തിരുത്തല്‍ നമ്മുടെ പൊതുജീവിതരംഗങ്ങളില്‍ ഉണ്ടായിരിക്കുന്നു. പണ്ട് ബലരാമന്‍ കലപ്പകൊണ്ട് കാളിന്ദിയുടെ ഗതി മാറ്റിവിട്ടു എന്ന പുരാണകഥ എന്തുകൊണ്ടോ ഇവിടെ ഗുരു ഓര്‍ത്തില്ല.

സ്വാഭാവികമായി നിലനിര്‍ത്തപ്പെടേണ്ട ഒരു ഭരണതന്ത്രമാണ് രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത. ശത്രുതയും അതു തീര്‍ക്കുവാന്‍ യുദ്ധം ചെയ്യലും യുദ്ധത്തിനിടയില്‍ സന്ധിസംഭാഷണങ്ങളും വീണ്ടും യുദ്ധം ചെയ്യലുമെല്ലാം ചേര്‍ന്നതാണ് ഭരണം. എന്നാല്‍ എല്ലാറ്റിനുമപ്പുറത്തു നില്‍ക്കുന്ന ഒന്നാണ് മനുഷ്യത്വം. യുദ്ധത്തിനും ഭരണത്തിനും അടിസ്ഥാനമായി മതസ്പര്‍ദ്ധയെ വളര്‍ത്തി നിര്‍ത്തിയാല്‍ നഷ്ടമാകുന്നത് ഈ ദിവ്യത്വമാണ്. അതു നഷ്ടപ്പെട്ട മനസ്സിന്‍റെ സാന്നിദ്ധ്യമാണ് വെള്ളത്തിനു വേലികെട്ടണമെന്നു പറയുന്നിടത്തുള്ളത്.

ജാതിമതാദികളുടെ ആവേശം വര്‍ദ്ധിച്ച് അത് വല്ലാത്തൊരവസ്ഥയില്‍ നമ്മളെക്കൊണ്ടെത്തിച്ചിരിക്കുന്നു. നല്ലതിനെയെല്ലാം വെറുക്കാന്‍ പഠിപ്പിക്കുക എന്നതായിരിക്കുന്നു പല പ്രസ്ഥാനങ്ങളുടെയും അനുദിന പരിപാടി. വെടിവച്ചു കൊല്ലാന്‍ മാത്രമാണു ഭീകരതയെന്ന തോന്നലും മാറേണ്ടതാണ്. ഇനി മതാതീത ചിന്തയൊന്നും വേണ്ടെന്നും അങ്ങനെ പറഞ്ഞവരൊക്കെ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അതുകൊണ്ട് അന്യരാരും തങ്ങളുടെ ആചാര്യന്മരാരെക്കുറിച്ച് അക്ഷരം മിണ്ടരുതെന്നുമുള്ള ഭീഷണികള്‍ ഇതാ നമ്മള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. നദികളെ തിരിച്ചുവിടലില്‍ അടങ്ങിയിരിക്കുന്നതും ഇതേ മനോഭാവംതന്നെ.

ഇതുപോലെ ഇനിയും നമുക്ക് കടുത്ത നടപടികള്‍ സ്വീകരിക്കുവാനുണ്ട്. കരുതിയിരിക്കുക. ഇതു കടുത്ത നടപടികളുടെ കാലമാണ്. അതുകൊണ്ട് ആദ്യമായി ജാതിമതാദികളുടെ അടിസ്ഥാനത്തില്‍ ഭൂമിയെ കീറിമുറിക്കണം. ഓരോ വര്‍ഗ്ഗത്തിന്‍റെയും അധീനതയില്‍ ഓരോ രാജ്യം. അവിടുള്ള ഒന്നിനെയും മറ്റൊരു വര്‍ഗ്ഗത്തിന്‍റെ രാജ്യത്തിനു പ്രയോജനപ്പെടുത്തരുത്. നമ്മുടെ കാറ്റ് നമ്മുടേതു മാത്രം. നമ്മുടെ ആകാശത്ത് ഉരുണ്ടുകൂടുന്ന മേഘങ്ങള്‍ നമ്മുടെ നാട്ടില്‍തന്നെ പെയ്തു  തീരണം. അങ്ങനെ നമ്മുടെ മണ്ണില്‍ വീഴുന്ന വെള്ളം മറ്റൊരിടത്തേയ്ക്ക് ഒഴുകരുത്. നമ്മുടെ രാജ്യത്തുനിന്ന് ഒരൊറ്റ നദിയും സമുദ്രത്തിലെത്തരുത്. നദികള്‍ കടലിലെത്താതാകുമ്പോള്‍ കടല്‍ വറ്റിപൊയ്ക്കോളും.

ഇതെല്ലാം നടപ്പില്ലാത്ത കാര്യങ്ങളല്ലെ എന്നു സംശയിക്കേണ്ടതില്ല. നടക്കുമെന്നു കരുതിയതൊന്നുമല്ലല്ലോ നമ്മള്‍ നടത്തുന്നത്. എല്ലാറ്റിനെയും മതാധിഷ്ഠിതമായി കണ്ടാല്‍ കാര്യങ്ങള്‍ വളരെയെളുപ്പമാവും. മറ്റൊന്നിനുമില്ലാത്ത സ്വാധീനം മതത്തിനുണ്ട്. അതു നമ്മളറിയണം. നമ്മള്‍ 'ഹാപ്പി ന്യൂ ഇയര്‍' ആഘോഷിച്ച് 'അണ്‍ ഹാപ്പി' ആക്കിയതുകണ്ടോ. ഇനി എല്ലാറ്റിനും ആ രീതിയായിരിക്കും സ്വീകരിക്കുക. അവിടെ കൊലയ്ക്കും കൊള്ളിവയ്പിനും മുന്നിട്ടു നിന്നവരില്‍ മിക്കവരും ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയുള്ളവരായിരുന്നു. അവരെ അങ്ങനെയുപയോഗിക്കാന്‍ പാകത്തിലാക്കിയെന്നത് നിസ്സാരകാര്യമൊന്നുമല്ല. അതാണ് വര്‍ഗ്ഗചിന്തയുടെ മിടുക്ക്. "എത്ര നിര്‍വികാരമീ പുതുതാം തലമുറ" എന്ന് കവി ദുഃഖിച്ചത് പണ്ടത്തെ തലമുറയെക്കുറിച്ചായിരുന്നു. അതു മാറ്റിയെടുത്തു.

അപ്പോള്‍ നമ്മള്‍ മഴയുടെയും കാറ്റിന്‍റെയും നദികളുടെയും സമുദ്രത്തിന്‍റെയുമൊക്കെ കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞിരിക്കുന്നു. ഇനി സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, രോഗം, മരണം തുടങ്ങിയ ഏതാനും കാര്യങ്ങളെക്കുറിച്ചു കൂടി തീരുമാനമെടുക്കണം. ഇപ്പോഴുള്ള സൂര്യന്‍റെ വെളിച്ചം എല്ലായിടത്തുമെത്തുന്നു. അതനുവദിക്കരുത്. മറ്റു രാജ്യങ്ങളിലേയ്ക്കു സഞ്ചരിക്കുന്ന കിരണങ്ങളെ തടയണം. കുരുക്ഷേത്രയുദ്ധത്തിനിടയില്‍ ജയദ്രഥനെ കൊല്ലാനായി കൃഷ്ണന്‍ സൂര്യനെ മറച്ചുപിടിച്ച ആ രീതി ഇവിടെ സ്വീകാര്യമാണ്. അതേ രീതിയില്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും കൈകാര്യം ചെയ്യാം. ഓരോ വര്‍ഗ്ഗത്തിനുമുണ്ടാവേണ്ട രോഗങ്ങളിലും വ്യത്യസ്ത വേണം. നമുക്കുണ്ടാവുന്ന രോഗത്തിനുപോലും ശ്രേഷ്ഠത വേണം. അക്കാര്യത്തെക്കുറിച്ച് ഇനിയൊരിക്കല്‍ തീരുമാനമെടുക്കാം. പിന്നെ മതഭ്രാന്ത് സാര്‍വ്വത്രികമായാല്‍ മറ്റു രോഗങ്ങളൊന്നും ആവശ്യമില്ല.

മരിച്ചു കിടക്കുകയെന്നതാണ് പൊതുവായ രീതി. എല്ലാ വിഭാഗക്കാരും കിടക്കുന്നത് ഒരു പോലെയാണുതാനും. ഇനി അതുണ്ടാവരുത്. മറ്റുള്ളവര്‍ മരിച്ചു കിടക്കുമ്പോള്‍ നമ്മള്‍ മരിച്ച് ഇരിക്കണം. അല്ലെങ്കില്‍ മരിച്ചു നില്‍ക്കണം. 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്നതും സ്വീകാര്യമായ സമ്പ്രദായം തന്നെ.

ചില പദങ്ങളോടും സങ്കല്പങ്ങളോടും നമ്മള്‍ കാണിക്കുന്ന ആദരവും പരിഗണനയും മനുഷ്യരോടു കാണിക്കുവാന്‍ മടിക്കുന്നിടത്താണ് കുഴപ്പമാരംഭിക്കുന്നത്. ഈ ദര്‍ശനവൈരുദ്ധ്യം കൊണ്ട് യഥാര്‍ത്ഥകാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് മതബോധമെന്നത് മനുഷ്യത്വമില്ലായ്മയാവും.

സൂര്യചന്ദ്രാദികള്‍ അവയുടെ സാന്നിദ്ധ്യം എല്ലായിടത്തും ഒരുപോലെ അനുഭവപ്പെടുത്തുന്നു. എന്തുകൊണ്ട് അതിനു സമാനമായ ഒരു ഈശ്വരാനുഭവം നമുക്കു ലഭിക്കുന്നില്ല. സൂര്യന്‍, ചന്ദ്രന്‍, വായു, വെള്ളം, അഗ്നി തുടങ്ങിയ പ്രപഞ്ചസത്യങ്ങളുടെ തനിമതന്നെയാണ് ഈശ്വരന്‍റേതും എന്ന യാഥാര്‍ത്ഥ്യത്തെ ആരാണ് മറ്റെന്തോ ആക്കിമാറ്റിയത്? ഈ വഴി ചുറ്റലിന്‍റെ കൂടെ ചുറ്റുകയും നിവര്‍ത്തിയുണ്ടെങ്കില്‍ അതിന്‍റെ മുമ്പില്‍ത്തന്നെ കയറി നില്‍ക്കുകയും ചെയ്യലാണ് കാലോചിതം എന്ന വിചാരം ആഢ്യത്വത്തിന്‍റെ മൂടുപടമണിഞ്ഞ് നമ്മുടെ മുമ്പില്‍ നില്ക്കുന്നു. ഇത് ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്‍റെയോ മാത്രം കാര്യമായി കാണാതെ അതു സമൂഹത്തിന്‍റെയൊന്നാകെയുള്ള കാര്യമായി കാണണം.

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts