news-details
വേദ ധ്യാനം

വി. ഗ്രന്ഥം സ്വവര്‍ഗാനുരാഗികളോട് എന്തു പറയുന്നു? (ഭാഗം 2)

റോമാക്കാര്‍ 1:26-27
"അക്കാരണത്താല്‍... പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു" (റോമാ 1:26-27). സ്വവര്‍ഗാനുരാഗത്തിനെതിരായുള്ള സംശയത്തിന് ഇടം തരാത്ത വിധിവാക്യമായി ഈ വാക്യത്തെ പലരും പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ വാക്യത്തെ അതു പറയപ്പെട്ട പശ്ചാത്തലത്തില്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.

റോമാക്കാര്‍ക്കുള്ള ലേഖനത്തിന്‍റെ ആദ്യഭാഗത്തില്‍ (റോമാ. 1:18-3:31) യഹൂദേതരും യഹൂദരും ഒരുപോലെ പാപത്താല്‍ ഗ്രസിക്കപ്പെട്ടുവെന്നും, ക്രിസ്തുവിന്‍റെ കൃപയിലൂടെയും അവനിലുള്ള വിശ്വാസത്തിലൂടെയും മാത്രമേ രക്ഷ സാധ്യമാകൂ എന്നുമാണ് പൗലോസ് ശ്ലീഹാ സ്ഥാപിക്കുന്നത്. റോമാ. 1:18-2:16 ല്‍ സ്രഷ്ടപ്രപഞ്ചം മുഴുവന്‍ ദൈവത്തെ വെളിപ്പെടുത്തുന്നുവെന്നും,  ഏതൊരു മനഃസാക്ഷിയും ദൈവത്തിന്‍റെ സ്വരമാണെന്നും, എന്നാല്‍ അവയൊന്നും പരിഗണിക്കാതെ യഹൂദേതരര്‍ വിഗ്രഹങ്ങളുടെ ഉപാസകരായി മാറിയെന്നും, യഹൂദരുടേതു കണക്കു നിയമമില്ലെങ്കിലും വിജാതീയരും പാപികള്‍ തന്നെയാണെന്നും പൗലോസ് വാദിക്കുകയാണ്: "ദൈവത്തെക്കുറിച്ച് അറിയാന്‍ കഴിയുന്നതൊക്കെ ധവിജാതീയര്‍ക്ക്പ വ്യക്തമായി അറിയാം. ലോകസൃഷ്ടി മുതല്‍ ദൈവത്തിന്‍റെ അദൃശ്യപ്രകൃതി... സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഒഴികഴിവില്ല.... അവര്‍ അനശ്വരനായ ദൈവത്തിന്‍റെ മഹത്വം നശ്വരനായ മനുഷ്യന്‍റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി" (റോമാ 1 : 19-23).

വിജാതീയരുടെ വിഗ്രഹാരാധനയുടെ പരിണതഫലമെന്തെന്നു പൗലോസ് തുടര്‍ന്നു പറയുന്നു: "അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു" (റോമാ 1:24). അപ്പോള്‍, വിജാതീയരുടെ ഇടയിലെ അപമാനകരമായ ഭോഗാസക്തി അവരുടെ വിഗ്രഹാരാധന നിമിത്തമാണത്രേ. ലൈംഗികകേളികള്‍ ആരാധനാ സമ്പ്രദായത്തിന്‍റെ ഭാഗമായിരുന്ന പല ആരാധനാ കേന്ദ്രങ്ങളും റോമാസാമ്രാജ്യത്തില്‍ നിലവിലുണ്ടായിരുന്നു. ബാക്കുസ്, അഫ്രൊ ഡൈറ്റ്, വൊളുപ്താസ് തുടങ്ങിയ ദേവീ-ദേവന്മാരുടെ മുമ്പില്‍ ലൈംഗികകേളികള്‍ അരങ്ങേറിയിരുന്നു. ഇത്തരം ചില ആരാധനാകേന്ദ്രങ്ങളില്‍ ചെറിയ ആണ്‍കുട്ടികളുമായുള്ള ശാരീരിക ബന്ധങ്ങള്‍, റോമാസാമ്രാജ്യം കീഴ്പ്പെടുത്തിയ നാടുകളിലെ പുരുഷന്മാരെ കാമപൂരണത്തിന് ഉപയോഗിക്കല്‍ തുടങ്ങിയവയൊക്കെ റോമന്‍ പുരുഷന്മാര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നു.

അപ്പോള്‍, പൗലോസിന്‍റെ നോട്ടത്തില്‍, ഈ കാമഭ്രാന്തിനു കാരണം വിഗ്രഹാരാധനയാണ്. മുന്‍പു കണ്ട വാക്യത്തില്‍ പറയുന്നതുപോലെ, പുരുഷന്മാര്‍ പരസ്പരാസക്തിയാല്‍ ജ്വലിക്കുന്നതിനു റോമാസാമ്രാജ്യത്തിലെ ആരാധനരീതികള്‍ നിമിത്തമായി (റോമാ. 1.27). പുരുഷന്മാര്‍ തമ്മിലുള്ള കാമകേളികളും റോമന്‍ ആരാധനരീതിയും തമ്മില്‍ കാര്യ-കാരണബന്ധമുണ്ടെന്ന് പൗലോസ് റോമാ 1:26ല്‍ സ്ഥാപിക്കുകയാണ്.

പൗലോസ് റോമാക്കാരുടെ ലേഖനത്തില്‍ വിമര്‍ശിക്കുന്നത് വിഗ്രഹാരാധനയുടെ ഭാഗമായി നടത്തപ്പെട്ട പുരുഷ-പുരുഷ സംഭോഗങ്ങളാണെന്നതു മുകളില്‍ പരാമര്‍ശിച്ച കാര്യങ്ങളില്‍നിന്നും നമുക്കു വ്യക്തമാണല്ലോ. അതുകൊണ്ടാണ്, പുരുഷന്മാര്‍ "പരസ്പരാസക്തിയാല്‍ ജ്വലിച്ച്" (റോമാ 1 : 27) അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്നു പൗലോസ് ആരോപിക്കുന്നത്. പൗലോസിന്‍റെ വിഷയം അക്കാലത്തെ വിഗ്രഹാരാധന അനുവദിച്ചു തരുന്ന കാമകേളിയാണ്, അല്ലാതെ സ്വവര്‍ഗാനുരാഗമല്ല. അതുകൊണ്ടുതന്നെ റോമാ. 1:27 ന്‍റെ അടിസ്ഥാനത്തില്‍ സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്നത് എത്ര ശരിയാണെന്നതിനെക്കുറിച്ച് സംശയം ബാക്കിനില്‍ക്കുന്നു.

1 കോറിന്തോസ് 6:9-10; 1 തിമോത്തി 1:9-11

സ്വവര്‍ഗാനുരാഗികളെ തിന്മ നിറഞ്ഞ മനുഷ്യരുടെ കൂട്ടത്തില്‍പ്പെടുത്തുന്ന രണ്ടു പുതിയ നിയമ വാക്യങ്ങള്‍ കൂടി നമുക്കൊന്നു പരിഗണിക്കാം. ആദ്യത്തേത് 1 കോറി. 6:9-10: "അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല."

ഈ വചനഭാഗത്തു കാണുന്ന "സ്വവര്‍ഗ ഭോഗികള്‍" എന്ന വാക്കും അതിനു തൊട്ടുമുമ്പും പിമ്പുമുള്ള വാക്കുകളും മാത്രം ബൈബിളിന്‍റെ ഇംഗ്ലീഷ് പരിഭാഷകളില്‍ കാണുന്ന രീതിയില്‍ ഒന്നു ലിസ്റ്റ് ചെയ്യുകയാണ്: "... male prostitutes, men who engage in illicit sex, thieves...'' (NRSV); "".... adulterers, sexual perverts, thieves...'' (RSV); "".... boy prostitutes, sodomites, thieves...'' (NAB). ഈ പദങ്ങള്‍ക്കു തത്തുല്യമായ ഗ്രീക്കു വാക്കുകള്‍ ഇവ യാണ്: ".... malakoi, arsenokoitai, kleptai..."

രണ്ടാമത്തെ വചനഭാഗം 1 തിമോത്തേയോസ് 1 : 9-10 ആണ്: "നിയമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്മാര്‍ക്കുവേണ്ടിയല്ല, മിറച്ച് നിയമനിഷേധകര്‍, അനുസരണമില്ലാത്തവര്‍, ദൈവഭക്തിയില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവര്‍, അസന്മാര്‍ഗ്ഗികള്‍, സ്വവര്‍ഗ്ഗഭോഗികള്‍, ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവര്‍, നുണയര്‍, അസത്യവാദികള്‍ എന്നിവര്‍ക്കുവേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ്."

ഈ വചനഭാഗത്തും "സ്വവര്‍ഗഭോഗികള്‍" എന്ന വാക്കുണ്ടല്ലോ. അതിനു തൊട്ടുമുമ്പും പിമ്പു മുള്ള വാക്കുകളും മുകളില്‍ ചെയ്തതുപോലെ ഒന്നു ലിസ്റ്റ് ചെയ്യുകയാണ്: "... the sexually immoral, men who engage in illicit sex, slave traders...'' (NRSV); ""... immoral persons, sodomites, kidnappers...'' (RSV); ""the unchaste, sodomites, kidnappers...'' (NAB). ഇവയുടെ ഗ്രീക്കു വാക്കു കള്‍: ...pornoi, arsenokoitai, andrapodistai...."

"അര്‍സെനോകോയിതായി" എന്ന ഗ്രീക്കു വാക്കിനെ "സ്വവര്‍ഗഭോഗികള്‍" എന്ന് മലയാളം ബൈബിള്‍ പരിഭാഷപ്പെടുത്തുമ്പോള്‍,  ഇംഗ്ലീഷ് പരിഭാഷകള്‍ ഉപയോഗിക്കുന്നത് men who engage in illicit sex, sexual perverts, sodomites മുതലായ വാക്കുകളാണെന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനര്‍ത്ഥം "അര്‍സെനോകോയിതായി" എന്ന ഗ്രീക്കു വാക്കിനെ എങ്ങനെ പരിഭാഷപ്പെടുത്തണം എന്നതിനെക്കുറിച്ച് വിവിധ ഇംഗ്ലീഷ് പരിഭാഷകള്‍ക്കിടയില്‍ അഭിപ്രായസമന്വയം ഇല്ല എന്നുതന്നെയാണ്. ഈ രണ്ടു വചനഭാഗങ്ങള്‍ക്കും നല്‍കുന്ന അടിക്കുറിപ്പില്‍ "അര്‍സെനോകോയിതായി" എന്ന വാക്കിന് കൃത്യമായ അര്‍ഥം നല്‍കാനാവില്ലെന്നു NRSV ബൈബിള്‍ സമ്മതിക്കുന്നുമുണ്ട്. പ്രസ്തുത ഗ്രീക്ക് വാക്കിനെ "സ്വവര്‍ഗാനുരാഗി"യെന്നോ 'homosexual" എന്നോ ഒരു ബൈബിളും  പരിഭാഷപ്പെടുത്തുന്നില്ല എന്നതും ഏറെ ശ്രദ്ധ അര്‍ഹിക്കുന്നു.

"Homosexual" എന്ന വാക്ക് ആദ്യമായി ഇംഗ്ലീഷില്‍ ഉപയോഗിക്കപ്പെട്ടത് 1891 ലാണെന്നാണ് Merriam-Webster's Dictionary നമുക്കു പറഞ്ഞു തരുന്നത്. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ഉപയോഗി ക്കപ്പെട്ട ഒരു ഗ്രീക്കു പദത്തിന്‍റെ അര്‍ഥഭേദങ്ങളെ (nuances) 19-ാം നൂറ്റാണ്ടില്‍മാത്രം രൂപപ്പെട്ട ഒരു ഇംഗ്ലീഷ് പദം സൂക്ഷ്മമായി പകര്‍ത്തുമെന്നു കരുതാനാകില്ലല്ലോ.

1 തിമോത്തി 1:10 ലെ ലിസ്റ്റില്‍ "ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവര്‍"ക്കു തൊട്ടു മുമ്പാണ് "അര്‍സെനോകോയിതായി" എന്ന വാക്കു വരുന്നത്. NAB (New American Bible) പ്രകാരം 1 കോറിന്തോസ് 6:10 ലെ ലിസ്റ്റില്‍ boy prostitutes നു ശേഷമാണ് "അര്‍സെനോകോയിത്തായി" വരുന്നത്. (NAB ഈ ഭാഗത്തു നല്‍കുന്ന അടിക്കുറിപ്പു പ്രകാരം, അക്കാലത്തെ ഗ്രീക്ക്-റോമന്‍ ലോകത്ത് ആണ്‍കുട്ടികളെ വേശ്യകളായി സൂക്ഷിക്കുന്ന ഇടങ്ങള്‍ പലതുണ്ടായിരുന്നത്രേ.) അപ്പോള്‍, ആളുകളെ തട്ടിക്കൊണ്ടുപോകുന്നവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത  ആണ്‍കുട്ടികളെ കാമപൂരണത്തിനായി ഉപയോഗിക്കുന്നവര്‍ക്കും ഒപ്പമാണ്  "അര്‍സെനോകോയിതായി" എന്ന വാക്ക് പൗലോസ് ഉപയോഗിച്ചിരിക്കുന്നത്.  ഇവ്വിധത്തില്‍ നോക്കുമ്പോള്‍, പരസ്പര ഇഷ്ടത്തോടും ഉഭയ സമ്മതത്തോടുംകൂടെ ഒരുമിച്ചു ജീവിക്കുന്ന സ്വവര്‍ഗാനുരാഗികളെയാണ് പ്രസ്തുത പദം സൂചിപ്പിക്കുന്നത് എന്നു കരുതുന്നത് അത്ര യുക്തിഭദ്രമായിരിക്കില്ല.

ഉപസംഹാരം

1. ന്യായാധിപന്മാരുടെ പുസ്തകത്തിന്‍റെ ആദ്യ അധ്യായത്തില്‍ കാനാന്‍ നിവാസികള്‍, പെരീസ്യര്‍, ദബീര്‍ ദേശക്കാര്‍ തുടങ്ങിയ വിജാതീയരെ ഇസ്രായേല്യര്‍ വാളിനിരയാക്കിയതും അടിമകളാക്കിയതും അതിനു ദൈവം കൂട്ടുനിന്നതുമെല്ലാം നാം വായിക്കുന്നുണ്ട്. എന്നാല്‍, വിജാതീയനായ കൊര്‍ണേലിയുസിന്‍റെ വീട്ടില്‍വച്ചു പത്രോസ് നടത്തിയ പ്രസംഗത്തില്‍ നാം കേള്‍ക്കുന്നത് ഇതാണ്: "അവന്‍ അവരോടു പറഞ്ഞു: മറ്റൊരു വര്‍ഗക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നാല്‍, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു"(നടപടി 10 : 28). പിന്നീട് പൗലോസും ഇതു തന്നെ പറയും: "യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്" (ഗലാത്തിയാ 3 : 28).

2. ഈജിപ്തില്‍നിന്നുള്ള ഇസ്രായേലിന്‍റെ പുറപ്പാട് സാധ്യമാക്കിക്കൊടുക്കുന്നത് യഹോവയാണെന്ന് പഴയനിയമം  ഉടനീളം പറയുന്നുണ്ടല്ലോ. ഒരു ഉദാഹരണം മാത്രം ഇവിടെ നല്‍കുന്നു: "നീ ഫറവോയോടു പറയണം. കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എന്‍റെ പുത്രനാണ്, എന്‍റെ ആദ്യ ജാതന്‍" (പുറപ്പാട് 4 : 22). എന്നാല്‍, ഈ പുറപ്പാടു സംഭവം ഇസ്രായേല്യരുടെ കാര്യത്തില്‍ മാത്രമല്ല ദൈവം നടത്തിക്കൊടുത്തതെന്ന് പിന്നീട് ആമോസ് പ്രവാചകന്‍ പഠിപ്പിച്ചു: "കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങള്‍ എനിക്ക് എത്യോപ്യാക്കാരെപ്പോലെ അല്ലയോ? ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍നിന്നും ഫിലിസ്ത്യരെ കഫ്ത്തോറില്‍ നിന്നും സിറിയാക്കാരെ കീറില്‍ നിന്നും കൊണ്ടുവന്നതു ഞാനല്ലയോ" (ആമോസ് 9 : 7)?

3. കുഷ്ഠരോഗികളെ യേശുവിന്‍റെ കാലം എങ്ങനെ കണ്ടുവെന്ന് കാണിക്കാന്‍ രണ്ടു തോറാ പാഠങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: (a) "കുഷ്ഠമുള്ളവന്‍ കീറിയ വസ്ത്രം ധരിക്കുകയും, മുടി ചീകാതിരിക്കുകയും മേല്ച്ചുണ്ട് തുണികൊണ്ടു മറ യ്ക്കുകയും അശുദ്ധന്‍, അശുദ്ധന്‍ എന്നു വിളിച്ചു പറയുകയും വേണം" (ലേവ്യര്‍ 13 : 45); (b) "കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: കുഷ്ഠ രോഗികളെയും സ്രാവമുള്ളവരെയും... പാളയത്തില്‍നിന്നു പുറത്താക്കാന്‍ ഇസ്രായേല്‍ ജനത്തോടു കല്പിക്കുക. ഞാന്‍ വസിക്കുന്ന പാളയം അശുദ്ധമാകാതിരിക്കാന്‍ നീ അവരെ, സ്ത്രീയായാലും പുരുഷനായാലും, പുറത്താക്കണം" (സംഖ്യ 5 : 1-3).

സമറിയാക്കാരെ യേശുവിന്‍റെ കാലം കണ്ട രീതി മനസ്സിലാക്കാന്‍ രണ്ടു പുതിയ നിയമ പാഠങ്ങളും ചുവടെ ചേര്‍ക്കുന്നു: (a) "ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ" (യോഹന്നാന്‍ 4 : 9); (b) "യഹൂദര്‍ പറഞ്ഞു: നീ ഒരു സമരിയാക്കാരനാണെന്നും നിന്നില്‍ പിശാചുണ്ടെന്നും ഞങ്ങള്‍ പറയുന്നതു ശരിയല്ലേ?" (യോഹന്നാന്‍ 8 : 48)

ഇത്തരം വചനഭാഗങ്ങളില്‍ നിന്ന് ഒരു കുഷ്ഠ രോഗിയും ഒരു സമറിയാക്കാരനും എത്ര വെറുക്കപ്പെട്ടവനും പാപിയെന്നു ധരിക്കപ്പെട്ടവനുമായിരുന്നു എന്നത് പകല്‍പോലെ വ്യക്തമാകുന്നു. അപ്പോള്‍, ഒരേ സമയം കുഷ്ഠരോഗിയും സമറിയാക്കാരനുമായ ഒരാളുടെ അക്കാലത്തെ അവസ്ഥ നമുക്ക് ഊഹിക്കാന്‍പോലുമാകില്ലെന്നതാണു സത്യം. എന്നാല്‍ അത്തരക്കാരില്‍ ഒരുവനോട് യേശു എത്ര സഹാനുഭൂതിയോടെയാണ് ഇടപെട്ടെതെന്ന വിവരണം ലൂക്കായുടെ സുവിശേഷ(17:11-19)ത്തില്‍ നിന്ന്  അത്ഭുതത്തോടെയേ നമുക്കു വായിക്കാനാവൂ.

ചുരുക്കത്തില്‍, അപരവല്‍ക്കരിക്കപ്പെട്ട് മാറ്റിനിര്‍ത്തപ്പെട്ട വിജാതീയര്‍, സമറിയാക്കാര്‍, പാപികള്‍ തുടങ്ങിയവരോടുള്ള ബൈബിളിന്‍റെ നിലപാട്, പഴയ ചില നിലപാടുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുക എന്നതായിരുന്നില്ലെന്നതിനു ബൈബിള്‍തന്നെ സാക്ഷി. കൂടാതെ, ഇന്നു നാം മനസ്സിലാക്കുന്ന തരത്തിലുള്ള സ്വവര്‍ഗാനുരാ ഗത്തെ കുറിച്ച് ബൈബിള്‍ ഒന്നുംതന്നെ പറയുന്നില്ലെന്നും നാം കണ്ടുകഴിഞ്ഞു. എങ്കില്‍, അത്തരം ആഭിമുഖ്യമുള്ളവരോട് നാം സ്വീകരിക്കേണ്ട നിലപാട്, ശാസ്ത്രവും മനഃശാസ്ത്രവും ബൈബിളും സഭയും തമ്മിലുള്ള സംഭാഷണത്തില്‍നിന്ന് ഉരുത്തിരിയേണ്ടതാണ്. മൗലികവാദപരമായതോ, പഴമയില്‍മാത്രം ഊന്നിയതോ ആയ വാദങ്ങളും നിലപാടുകളും പുതിയ കാലത്തെ നിലവിളികള്‍ക്ക് ഉത്തരമാകില്ലെന്നതാണു സത്യം. ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൊളുത്തിയ വിളക്ക് അണയാതെ സൂക്ഷിക്കേണ്ടതും സകലതിനോടും സകലരോടും ഉള്ള അദ്ദേഹത്തിന്‍റെ തുറവിയും ആദരവും വിനയവും സഭയുടെതന്നെ ഭാവങ്ങളാക്കേണ്ടതും സഭയുടെയും സഭാമക്കളുടെയും ഉത്തരവാദിത്തമാണ്. 

You can share this post!

വി. ഗ്രന്ഥം സ്വവര്‍ഗാനുരാഗികളോട് എന്തു പറയുന്നു?

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

ജപമാല മാസം

ഡോ. എം.ഏ. ബാബു
Related Posts