news-details
കവിത

ഒരു വൃക്ഷത്തിന്‍റെ മരണം.. നിള....

ഒരു വൃക്ഷത്തിന്‍റെ മരണം..

എന്‍ മരണത്തിന്‍
കുറിപ്പു നീ കാണ്‍ക.
കഴുത്തില്‍ കയറിട്ട്
കഴുവേറ്റുക, കഴുവേറ്റുക.
കൈകളില്‍ കാല്‍കളില്‍
കുരുക്കിടുക, അഴിയാ
കുരുക്കിടുക.
എന്‍ കണ്ണുകള്‍
ചൂഴ്ന്നെടുത്തു കൊള്‍ക...
പാല്‍ ചുരത്തും മുലകളും
അരിഞ്ഞു കൊള്‍ക....
പൂര്‍ണ ഗര്‍ഭ പാത്രത്തില്‍
ശൂലം കയറ്റി നീ.....
ആയിരം ഭ്രൂണമെ
ടുത്തോംകാളീ
നടനവുമാടി കൊള്‍കാ..
അവസാന നാളിലെ
മണി മുഴക്കംകേള്‍ക്ക നീ...
ഒന്നുമേ ഭൂവില്‍
കാണായ്ക കണ്ണിനു
തിമിരം ബാധിച്ച പോല്‍....
ചുടു ചോര ചിന്തി
തിളച്ചിടും തിരകളടിച്ചിടും
മനുഷ്യമാംസത്തിന്‍
ഗന്ധം വമിച്ചിടും...
സൂര്യ കോപത്താല്‍
ചാരമായ് പുഴകളും
സര്‍വവും ലോകവും...
അതു വരേക്കും നടനം
തുടര്‍ന്നു കൊള്‍ക.
അതു വരേക്കും
ഈ വിടപിയെ
കൊന്നു കൊള്‍ക......
പിറവിയെ ശപിച്ച് കൊള്‍ക...
 
നിള....
 
കാണുന്നീലയോ കണ്ണു പൊട്ടരേ
നിളയുടെ ദീനരോദനം.
കേള്‍ക്കുന്നീലയോ ബധിര മൂകരേ
നിളയുടെ മരണമൊഴിയും.
തുഞ്ചത്ത് പിറന്നൊരാ തീരങ്ങളില്‍
കിളിപ്പാട്ടിന്‍ ജന്മമായോരെഴുത്തോലയെ
കുരുക്ഷേത്രയുദ്ധം കഴിഞ്ഞപോല
ങ്കത്തറയിലെ വറ്റി വരണ്ടൊരാ
മണല്‍പുറ്റില്‍ ചോണനുറുമ്പരിക്കുന്നു
ആത്മാക്കളെല്ലാം നിളയില്‍ മുങ്ങി
യലിയുവാന്‍ കാണുന്നിതാ സ്വപ്ന
ങ്ങളായ്, നെടുവീര്‍പ്പെടുന്നു നാം
വൃഥാ മോക്ഷമടങ്ങിയൊരാത്മാക്ക
ളെയോര്‍ത്ത്, കരഞ്ഞു കലങ്ങിയ
കണ്ണുകളില്‍ അകാല വാര്‍ദ്ധക്യം
ബാധിച്ച അമ്മയുടെ നെടുവീര്‍പ്പു
ണ്ടായിരുന്നു, ചരമത്തിനു കാറ്റ്
വീശിക്കൊടുക്കുന്ന മക്കള്‍
ചിരിച്ചു കൊണ്ട് രാഗം പങ്കിട്ടു
കൊണ്ടിരിക്കയാണിപ്പോഴും.
കണ്ണീര്‍ തുള്ളികള്‍ക്ക് മുങ്ങുവാന്‍
വെള്ളമില്ലാതെ, മണല്‍ ചെളിയില്‍
പൂണ്ടു പോയിരുന്നു നിളയുടെ തേങ്ങലുകള്‍.....
വറ്റി വരൊണ്ടരാ ശരീരം കുത്തി
നോവിക്കുന്നൂ വിഷമുള്ളുകള്‍.
ഇനിയും നിങ്ങള്‍
കാണുന്നീലയോ കണ്ണു പൊട്ടരേ
നിളയുടെ ദീനരോദനം
കേള്‍ക്കുന്നീലയോ ബധിരമൂകരേ
നിളയുടെ മരണമൊഴിയും.....

You can share this post!

എനിക്ക് നിന്നോടും നിനക്ക് എന്നോടും തോന്നിപ്പോകുന്നത്

ജയപ്രകാശ് എറവ്
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts