news-details
കവിത

ഒരു ലാറ്റിനമേരിക്കല്‍ കവിത

ഒരുദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും
ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും
അവരുടെ വസ്ത്രങ്ങളെപ്പറ്റി
ഉച്ചയൂണിനുശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി
അവരോടാരും ചോദിക്കില്ല
ശൂന്യതയെച്ചൊല്ലിയുള്ള അവരുടെ പൊള്ളത്തര്‍ക്കങ്ങളെപ്പറ്റി
ഒരാളും നാളെ അന്വേഷിക്കില്ല
അവരുടെ സാമ്പത്തികപദവിയെ
ആരും കൂട്ടാക്കില്ല
ഗ്രീക്കു പുരാണങ്ങളെപ്പറ്റി അവര്‍ ചോദ്യം ചെയ്യപ്പെടില്ല
ഭീരുവെപ്പോലെ അവരിലൊരുത്തന്‍ തൂങ്ങിച്ചാകുമ്പോള്‍
അവരനുഭവിക്കുന്ന ആത്മവിദ്വേഷത്തെപ്പറ്റി
അവര്‍ ചോദ്യം ചെയ്യപ്പെടില്ല
ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയബുദ്ധിജീവികള്‍
ചോദ്യം ചെയ്യപ്പെടും.
അന്ന് ദരിദ്രരായ മനുഷ്യര്‍ വരും
ഈ അരാഷ്ട്രീയബുദ്ധിജീവികളുടെ
കവിതകളിലും കഥകളിലും
ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവര്‍
എന്നാല്‍, ദിവസവും അവര്‍ക്ക്
അപ്പവും പാലും കൊടുത്തവര്‍
ഇറച്ചിയും മുട്ടയും കൊടുത്തവര്‍
അവരുടെ വസ്ത്രങ്ങളലക്കിക്കൊടുത്തവര്‍
അവരുടെ കാറോടിച്ചവര്‍
അവരുടെ പട്ടികളെ വളര്‍ത്തിയവര്‍
അവരുടെ ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍
അവര്‍ വരും
വന്നു ചോദിക്കും
യാതനകളില്‍ ദരിദ്രന്‍റെ ജീവിതവും സ്വപ്നവും
കത്തിയെരിയുകയായിരുന്നപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?

You can share this post!

ഊന്നല്‍

റോണി കപ്പൂച്ചിന്‍
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts