news-details
കവിത

സ്വയം പ്രഭ ചൊരിയുന്നവന്‍

അവന്‍ ദൈവപുത്രന്‍!
നിയുക്തനായവന്‍,
പ്രിയങ്കരന്‍, സ്വയം പ്രഭ ചൊരിയുന്നവന്‍
ചേതനയില്‍ മുറിവേറ്റവന്‍,
വേദനയോടെ വിടചൊല്ലിയവന്‍
അനന്ത വിസ്തൃതിയിലെ
ഗ്രഹതാരകള്‍ക്കിടയില്‍, അദൃശ്യചലനങ്ങളാല്‍
അനാവൃതമാകുന്ന സ്നേഹത്തോടെ
അനശ്വരതയുടെ തിരുസന്നിധിയില്‍
വിശുദ്ധന്യായപ്രമാണങ്ങള്‍ ചൊരിയുന്നു
നിന്‍റെ ഹൃദയത്തില്‍ മഹത്ത്വപൂര്‍ണ്ണമായ
ദേവാലയം പടുത്തുയര്‍ത്തുക.
നീ നന്മയുടെ നക്ഷത്രമാവുക
സ്നേഹത്തിന്‍റെ ലേപനത്താല്‍
അകന്ന ബന്ധങ്ങളെ വിളക്കിയോജിപ്പിക്കുക.
മറന്ന പ്രാര്‍ത്ഥനകളെ ഓര്‍ത്തെടുക്കുക
സ്വാര്‍ത്ഥതയുടെ ഇരുണ്ട മുറികളിലേയ്ക്ക്
ഉള്‍വലിയരുത്.
യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുക
സ്വയം ലഘൂകരിക്കുക
ഹൃദയം കനിനിറഞ്ഞ ഫലവൃക്ഷമാക്കുക.
ഋതു നോക്കി വിളനിലത്ത് വിത്തെറിയുക
മൂല്യത്തെ മൂല്യം കൊണ്ടളക്കുക.
സ്നേഹത്തിന്‍റെ സൗന്ദര്യം
പൂവിന്‍റെ സുഗന്ധംപോലെ പകരുക
നിന്‍റെ മഹത്ത്വം നീ എന്തു നേടുന്നു എന്നതിലല്ല
നീ എന്തിനു വേണ്ടി ആശിക്കുന്നു എന്നതിലാണ്
നീ എന്തായിരിക്കുന്നുവോ അത്-
ദൈവത്തിന്‍റെ ദാനം
നീ എന്തായിത്തീരുന്നുവോ അത്
ദൈവത്തിന് തിരിച്ചുനല്‍കുന്ന സമ്മാനം

You can share this post!

ഊന്നല്‍

റോണി കപ്പൂച്ചിന്‍
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts