news-details
കവിത

ആവിലായിലെ തെരേസയുടെ കവിതകള്‍

1
ഓരോ കല്ലും ചിരിച്ചപ്പോള്‍....!
എന്നെ ആനന്ദിപ്പിക്കൂ...!
അവന്‍ പറഞ്ഞ ആ രണ്ടു വാക്കുകളാണ്
എന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്
അവന്‍ ചുമന്നപോലൊരു കുരിശു ചുമക്കാന്‍ പറഞ്ഞെങ്കില്‍
എന്തൊരു കഷ്ടമായിരുന്നേനെ.
എനിക്കൊരു പാട്ടറിയാം. നീ കേള്‍ക്കുന്നോ....? അവനൊരിക്കല്‍ ചോദിച്ചു.
അപ്പോള്‍ തെരുവിലെ കല്ലുകളെല്ലാം ആര്‍ത്തുചിരിച്ചു.
ആകാശത്തിന്‍റെ സുഷിരങ്ങളില്‍നിന്നും ചിരിയുതിര്‍ന്നു.
ധ്യാനത്തിന്‍റെ ആ രാവിനിപ്പുറമാണ്
അവനെന്‍റെ ജീവിതം മാറ്റിമറിച്ചത്.
അവന്‍ പാടി... എന്നെ ആനന്ദിപ്പിക്കൂ....(Laugher came from every brick)

2
ആട്ടിടയരേ.... കേള്‍ക്കൂ....!
ആട്ടിടയരേ കേള്‍ക്കൂ...
അത് മാലാഖമാരാണ്. നേരം പുലരുകയുമാണ്.
മണിയൊച്ചയല്ലേ ആ കേള്‍ക്കുന്നത്...?
ആരാണുറക്കെ പാടുന്നത്..?
വരൂ.... ആ സുദിനമിതാ...!
ആ ഇടയകന്യകയെ നമുക്കു കാണാം
ആട്ടിടയരേ കേള്‍ക്കൂ....
അത് മാലാഖമാരാണ്, നേരം പുലരുകയുമാണ്.
അത്.... നഗരാധിപന്‍റെ മക്കളല്ലേ....?
അതോ, അകലെനിന്നെത്തിയ മറ്റൊരുവളോ...?
അവള്‍ ദൈവത്തിന്‍റെ മകളാണ്
നക്ഷത്രം പോലെ തിളക്കമുള്ളവള്‍!
ആട്ടിടയരേ കേള്‍ക്കൂ...
അത് മാലാഖമാരാണ്, നേരം പുലരുകയുമാണ്.
(Shepherd, shepherd, hark that calling)
 
3
ഇതൊന്നു മാത്രം!
ഇതൊന്നുമാത്രം പറഞ്ഞോട്ടെ...
നമ്മള്‍,
വസന്തത്തില്‍ വിടര്‍ന്നവര്‍
ഈ ശരീരം
ഈശ്വരന്‍റെ ഇലകളാണ്.
ജീവന്മരണങ്ങളുടെ ദുരിതപര്‍വ്വങ്ങളെ
ഈ കണ്ണുകള്‍ക്ക് കാണേണ്ടിവന്നേക്കും
എന്നാല്‍ സുഹൃത്തേ...
നമ്മുടെ ആത്മാവുണ്ടല്ലോ
അത് ദൈവം തന്നെയാണ്.
അവന്‍ അനശ്വരനായിരിക്കുന്നിടത്തോളം
നമ്മളും നശ്വരരല്ല! (I will just say this)
 
4
ക്രിസ്തുവിന് ശരീരമില്ല...!
ഭൂമിയിലിന്ന് ക്രിസ്തുവിനു ശരീരമില്ല
പക്ഷെ, നിനക്കതുണ്ട്.
കൈകളും കാല്‍കളുമില്ല
എന്നാല്‍ നിനക്കവയുണ്ട്.
ലോകത്തോടുള്ള കരുണ കാണാനുള്ള
അവന്‍റെ കണ്ണ് നീയാണ്
നന്മചെയ്തു സഞ്ചരിക്കാന്‍ അവനു
കാലുകളും നിന്‍റേതാണ്.
അവന്‍റെ അനുഗ്രഹത്തിന്‍റെ കരങ്ങളും നിന്‍റേത് തന്നെയാണ്! (Christ has no body)
 
5
നാഥാ... നിന്‍റെ പ്രേമം തീവ്രമെങ്കില്‍...!
നാഥാ...
എന്നെ നിന്നോട് ചേര്‍ത്തുകെട്ടുന്ന
നിന്‍റെ ഈ പ്രേമം തീവ്രമെങ്കില്‍
എന്നെ നിന്നില്‍ നിന്നകറ്റുന്നതെന്താണ്?
നിന്നെ എന്നില്‍നിന്നകറ്റുന്നതെന്താണ്?
എന്‍ മനമേ... നിനക്കെന്താണു വേണ്ടത്?
്നാഥാ... ഞാന്‍ നിന്നെക്കാണും,
നിന്നെയെന്‍റെ സ്വന്തമാക്കും
പിന്നെയേതു ഭയത്തിനാണ് നിന്നെ കീഴ്പ്പെടുത്താനാവുക!
നിന്നെയെനിക്ക് നഷ്ടമാകുമോ എന്നേ എനിക്ക് ഭയമുള്ളൂ.
എനിക്കു മാത്രം സ്വന്തമാകുന്ന
ആ പ്രണയത്തിനായി ഞാന്‍ കേഴുന്നു
നാഥാ... എന്‍റെ നെഞ്ചില്‍ വാസമാക്കുക
ചന്തം ചോരാത്തൊരു കിളിക്കൂട്
നിനക്കായി ഞാനവിടെ കൂട്ടാം
പാപത്തില്‍നിന്ന് മറഞ്ഞിരിക്കുന്ന, ദൈവത്തിലുള്ള ഹൃദയം,
അതല്ലാതെ എന്താണ് നീയാഗ്രഹിക്കുക
ഇനിയും സ്നേഹിക്കാന്‍മാത്രം എന്നെ കരുതുക.
സ്നേഹത്തിനുള്ളില്‍ എല്ലാം എരിഞ്ഞൊടുങ്ങട്ടെ
സ്നേഹത്തില്‍, വീണ്ടും സ്നേഹത്തില്‍തന്നെ.... (If, Lord, thy Love is strong)

You can share this post!

എനിക്ക് നിന്നോടും നിനക്ക് എന്നോടും തോന്നിപ്പോകുന്നത്

ജയപ്രകാശ് എറവ്
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts