news-details
മറ്റുലേഖനങ്ങൾ

പരിശുദ്ധത്രിത്വവും തിരുസഭയും

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവത്തിന്‍റെ കൂട്ടായ്മയില്‍ നിന്നാണ് തിരുസഭ ആവിര്‍ഭവിച്ചത്. ഈ കൂട്ടായ്മയിലാണ് അതിപ്പോഴും നിലകൊള്ളുന്നതും. പിതാവ് പുത്രനെ ലോകത്തിലേക്ക് അയച്ചത്, ജീവന്‍റെയും രക്ഷയുടെയും വഴിയില്‍നിന്നും വ്യതിചലിച്ചുപോയ മനുഷ്യകുലത്തിന് തന്‍റെ ജീവിതവും പീഡാനുഭവവും മരണവും ഉയിര്‍പ്പുമാകുന്ന രക്ഷാകരസംഭവത്തിലൂടെ വീണ്ടും ജീവന്‍ നല്കി രക്ഷാകരസമൂഹവുമായി വീണ്ടും ഒന്നിച്ചുചേര്‍ക്കുന്നതിനായിരുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിലൂടെ ഈ രക്ഷാകരസംഭവം പൂര്‍ത്തിയായ നിമിഷം തന്നെയാണ് തിരുസഭ ഉത്ഭവിച്ചത്. പുത്രന്‍റെ രക്ഷാകരമായ ജീവിതത്തിലും മരണത്തിലും ഉയിര്‍പ്പിലും വിശ്വസിക്കുകയും വിശുദ്ധ കുര്‍ബാനയാചരണത്തിലൂടെ അതാഘോഷിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ കൂട്ടായ്മയാണല്ലോ തിരുസഭ. പിതാവിന്‍റെ പദ്ധതിയനുസരിച്ച് പുത്രന്‍റെ രക്ഷാകര്‍മ്മത്തിലൂടെ രൂപംകൊണ്ട തിരുസ്സഭയെ പരിശുദ്ധാത്മാവു നിരന്തരം വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. 'പരിശുദ്ധാത്മാവ്, ഒരാലയത്തിലെന്നപോലെ തിരുസഭയിലും വിശ്വാസികളുടെ ഹൃദയങ്ങളിലും കുടികൊള്ളുന്നു. ..... ഈ അരൂപി അവളെ ആത്മീയൈക്യത്തിലൂടെയും ശുശ്രൂഷാക്രമത്തിലൂടെയും എകീഭവിപ്പിക്കുന്നു. അങ്ങനെ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ഐക്യത്തില്‍ ഒന്നാക്കപ്പെട്ട ഒരു ജനമായി സാര്‍വ്വത്രിക സഭ വിളങ്ങിപ്രകാശിക്കുന്നു" (തിരുസഭ നമ്പര്‍ 4)

പരിശുദ്ധ ത്രിത്വത്തിലൂടെ രൂപംകൊണ്ട തിരുസഭ ത്രിത്വത്തിലെ ഐക്യവും നാനാത്വവും പരിപൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്ന കൂട്ടായ്മയായിരുന്നാല്‍ മാത്രമേ എല്ലാ മനുഷ്യരെയും ത്രിത്വത്തിന്‍റെ കൂട്ടായ്മയിലേക്കും അതുവഴി നിത്യജീവിതത്തിലേക്കും ആനയിക്കുകയെന്ന അവന്‍റെ ലക്ഷ്യം നിറവേറ്റാനാവൂ. ഒരേ ശരീരത്തിലെ ശിരസ്സും അവയവങ്ങളുമെന്നപോലെ, പരിശുദ്ധാത്മാവിനാല്‍ ക്രിസ്തുവില്‍ ഏകീകരിക്കപ്പെട്ടവരാണ് എല്ലാ വിശ്വാസികളും. അവര്‍ക്കിടയില്‍ പരിശുദ്ധാത്മാവു നല്കുന്ന വ്യത്യസ്തങ്ങളായ സിദ്ധികളും വിവിധങ്ങളായ ശുശ്രൂഷകളുമുണ്ടെങ്കിലും ആരും ആര്‍ക്കും മുകളിലല്ല. എല്ലാവരും എല്ലാവര്‍ക്കും ശുശ്രൂഷകരാണ്. പരിശുദ്ധത്രിത്വത്തിലെന്നപോലെ, സ്നേഹം അഥവാ സ്വയംകൊടുക്കലും പരസ്പരസ്വീകരണവുമാണ് അവരുടെ ചൈതന്യം. പരസ്പരാത്രിതത്വമാണ് അവരുടെ മുഖമുദ്ര. ഓരോരുത്തരും ക്രിസ്തുനാഥന്‍റെ മാതൃകയനുസരിച്ച് അപരനുവേണ്ടി ജീവിക്കുന്നു. അപ്പോഴാണ് തിരുസഭയാകുന്ന കൂട്ടായ്മ പരിശുദ്ധത്രിത്വമാകുന്ന കൂട്ടായ്മയുടെ പ്രതിരൂപമായി വര്‍ത്തിക്കുന്നത്.

ആദിമസഭ ഈ അര്‍ത്ഥത്തില്‍ പരിശുദ്ധത്രിത്വത്തിന്‍റെ പ്രതിരൂപമാകാനുള്ള ദൗത്യത്തെ വളരെ ഗൗരവമായിത്തന്നെ കണക്കിലെടുത്തിരുന്നു. 'വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏകമനസ്സോടെ താല്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനം തോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.' (അപ്പ. 2: 44-46). അങ്ങനെ നിലവിലിരുന്നതില്‍നിന്നു വ്യത്യസ്തമായ ഒരു സാമൂഹ്യക്രമമായിട്ടാണ് ആദിമസഭ സ്വയം മനസ്സിലാക്കിയാത്.

സമ്പൂര്‍ണ്ണമായ സ്വയം കൊടുക്കലിനും പരസ്പരസ്വീകരണത്തിലും പരിശുദ്ധ ത്രിത്വത്തിലെ മൂന്നുവ്യക്തിത്വങ്ങള്‍ പരിപൂര്‍ണ്ണമായി ഐക്യപ്പെട്ടിരിക്കുന്നു. നാനാത്വമുണ്ടെങ്കിലും അവര്‍ക്കിടയില്‍ അധീശത്വാധികാരമില്ല. മുമ്പും പിമ്പുമില്ല. വലിപ്പവും ചെറുപ്പവുമില്ല. അതിനാല്‍, പരിശുദ്ധത്രിത്വത്തിന്‍റെ പ്രതിബിംബമായ സഭാസമൂഹത്തിലും അധികാരാധീശത്വങ്ങളും വര്‍ഗ്ഗവര്‍ണ്ണജാതിലിംഗ വിവേചനങ്ങളും പരസ്പരവൈരുദ്ധ്യങ്ങളാണ്. കൂട്ടായ്മയും പങ്കാളിത്തവും സാഹോദര്യവും അവസരസമത്വവുമായിരിക്കും ഈ സമൂഹത്തിന്‍റെ സവിശേഷലക്ഷണങ്ങള്‍. ജൂര്‍ഗന്‍ മോള്‍റ്റ്മന്‍ പറയുന്നതുപോലെ, "എല്ലാ അധികാരാധീശത്വങ്ങളില്‍നിന്നും അടിച്ചമര്‍ത്തലുകളില്‍നിന്നും അകന്ന സമഗ്രവും ഏകീകൃതവും സംയോജനാത്മകവുമായ ഒരു ക്രൈസ്തവസമൂഹത്തിനും വര്‍ഗ്ഗാധിപത്യങ്ങളില്‍നിന്നും സര്‍വ്വാധിപത്യങ്ങളില്‍നിന്നും സ്വതന്ത്രമായ, സമഗ്രവും ഏകീകൃതവും സംയോജനാത്മകവുമായ ഒരു മനുഷ്യകുലത്തിനും മാത്രമേ ത്രിയേകദൈവത്തെ ആദരിക്കുന്നുവെന്നവകാശപ്പെടാന്‍ കഴിയൂ. അങ്ങനെയുള്ള ഒരു ലോകത്തില്‍ അധികാരവും ആസ്തികളുമായിരിക്കുകയില്ല, പ്രത്യുത സാമൂഹിക ബന്ധങ്ങളായിരിക്കും മനുഷ്യന്‍റെ മാറ്റ് തെളിയിക്കുക. വ്യക്തിപരമായ വ്യത്യസ്തകള്‍ ഒഴിച്ച് മറ്റെല്ലാം മനുഷ്യര്‍ പൊതുവായി കരുതുകയും പരസ്പരം പങ്കുവെക്കുകയും ചെയ്യുന്ന ഒരു ലോകമായിരിക്കും അത്." സമത്വവും സാഹോദര്യവും കൂട്ടായ്മയും പങ്കുവെക്കലുമെല്ലാം വിദൂരസ്വപ്നങ്ങളായ, വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും പ്രാന്തവത്കരണവുമെല്ലാം കൊടികുത്തിവാഴുന്ന, ഇന്നത്തെ ലോകത്തില്‍ ത്രിയേകദൈവത്തിന്‍റെ പ്രതിരൂപമായ സഭ സ്നേഹത്തിന്‍റെയും സ്വയം കൊടുക്കലിന്‍റെയും ഒരു ബദല്‍ സാമൂഹികക്രമമായി മാറി ലോകത്തിനു മാതൃകയും പ്രചോദനവുമായിരിക്കുകയെന്ന പ്രത്യേക ദൗത്യമാണ് വിശിഷ്യ ഇന്നു സഭയ്ക്കുള്ളത്. ഈ മാനദണ്ഡമാണ് സഭയുടെ ഭരണക്രമത്തെയും സംഘടനാരീതിയെയും നിര്‍ണ്ണയിക്കേണ്ടത്.

ഇവിടെ ഒരു കാര്യം തീര്‍ച്ചയായും വിസ്മരിച്ചുകൂടാ. സഭ വെറുമൊരു സ്വാഭാവിക സ്ഥാപനമോ സാമൂഹ്യസംഘടനയോ അല്ല രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നതുപോലെ, സഭ ഒരു 'രഹസ്യമാണ്.' കാരണം മനുഷ്യാവതാരം ചെയ്ത ദൈവപുത്രനും അവിടുത്തെ പരിശുദ്ധാരൂപിയുമാണ് സഭയുടെ ആന്തരികതയില്‍ ആവസിച്ചുകൊണ്ട് അതിനെ ചൈതന്യവത്കരിക്കുകയും വിശുദ്ധീകരിക്കുകയും നയിക്കുകയും ചെയ്യുന്നത്. അതിനാല്‍ ഉത്ഥിതനായ ക്രിസ്തുനാഥന്‍റെയും അവിടുത്തെ അരൂപിയുടെയും കൂദാശയാണ് സഭ. അങ്ങനെ അത് ഒരു രഹസ്യമാണെങ്കിലും ചരിത്രത്തില്‍ അതു രൂപമെടുത്തത് അക്കാലത്ത് കാലികസമൂഹത്തില്‍ നിലനിന്ന ഭരണക്രമവും സംഘടനാരീതിയുമൊക്കെ ഒട്ടേറെ കടമെടുത്തതുകൊണ്ടാണ്. അങ്ങനെയാണ് ത്രിയേകദൈവത്തിലെ കൂട്ടായ്മ സ്വഭാവത്തിനുപകരം ഏകദൈവവിശ്വാസവുമായി ബന്ധപ്പെട്ട ഏകാധിപത്യത്തിന്‍റെ മോഡലിലുള്ള ഭരണക്രമവും സംഘടനാരീതിയും വിശിഷ്യ പാശ്ചാത്യസഭയില്‍ നിലവില്‍ വന്നത്. ഒരു ദൈവം - ഒരു ക്രിസ്തു- ഒരു ദൃശ്യതലവന്‍ - ഒരു സഭ എന്ന ചിന്തയാണ് ഇവിടെ പ്രബലപ്പെട്ടത്. രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ജീവിച്ചിരുന്ന അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസാണ് ഈ ചിന്തയ്ക്കു വ്യക്തമായ രൂപം കൊടുത്തതെന്നു പറയാം. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ ഏകാധിപത്യത്തിന്‍റെ പ്രതിബിംബമാണ്  ഭൂമിയിലെ മനുഷ്യന്‍റെ ഏകാധിപത്യം. ദൈവത്തിന്‍റെ ഭൂമിയിലെ ഏകപ്രതിനിധിയാണ് ഭൂമിയിലെ ഏകാധിപതി. അദ്ദേഹത്തില്‍നിന്ന് അധികാരം പടിപടിയായി താഴേക്കു പ്രവഹിച്ച് അധികാരശ്രേണി രൂപംകൊള്ളുന്നു. ഈ വീക്ഷണത്തില്‍ സഭാംഗങ്ങള്‍ തമ്മില്‍ കൂട്ടായ്മയും സമത്വവും സാധ്യമല്ലെന്നു വ്യക്തമാണല്ലോ.

എന്നാല്‍, പരിശുദ്ധ ത്രിത്വം സഭയ്ക്കു മോഡലും പ്രചോദനവുമാകുമ്പോള്‍ ഒരു വ്യത്യസ്തസഭാദര്‍ശനമാണുണ്ടാവുക. ഇവിടെ പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മയുടെ പ്രതിരൂപമായിത്തീരുന്നു സഭയിലെ കൂട്ടായ്മ. സഭയുടെ നിര്‍വ്വചനം തന്നെ വ്യത്യസ്തമാകുന്നു. പിതാവുമായുള്ള കൂട്ടായ്മയില്‍ അവതീര്‍ണ്ണനായ പുത്രനിലൂടെ, പരിശുദ്ധാത്മാവില്‍ തമ്മില്‍ത്തമ്മിലും സമൂഹത്തിലെ ശുശ്രൂഷകരുമായും ഐക്യപ്പെട്ട വിശ്വാസികളുടെ സമൂഹമത്രേ സഭ. വിശ്വാസികള്‍ പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളും സിദ്ധികളും ലഭിച്ചവരാണ്. (1 കോറി 12). പരി ത്രിത്വത്തിലെ മൂന്നു വ്യക്തിത്വങ്ങള്‍ കൂട്ടായ്മയായ ഒരേ ദൈവമായിരിക്കുന്നതുപോലെ, 12 അപ്പസ്തോലന്മാര്‍ ഒരേയൊരു അപ്പസ്തോലിക കൂട്ടായ്മ ആയിരുന്നു. അതുപോലെ പല മെത്രാന്മാരുണ്ടെങ്കിലുംഅവര്‍ ഒരേയൊരു മെത്രാന്‍ കൂട്ടായ്മ ആയിരിക്കും. പല പ്രാദേശിക സഭകളുണ്ടെങ്കിലും അവ ഒരേയൊരു ക്രൈസ്തവ ക്രൈസ്തവസഭയായിരിക്കും. ഉത്ഥിതനായ ക്രിസ്തുവിലൂടെ പരിശുദ്ധാത്മാവില്‍ ഐക്യപ്പെട്ട സഭകളുടെ കൂട്ടായ്മയാണ് സാര്‍വ്വത്രികവും കാതോലികവുമായ സഭ. അപ്പോഴാണ് സഭയുടെ കൂട്ടായ്മ പരിശുദ്ധ ത്രിത്വത്തിന്‍റെ കൂട്ടായ്മയെ പ്രതിഫലിപ്പിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മയുടെ വെളിച്ചത്തില്‍ സഭയിലെ എല്ലാ ശുശ്രൂഷാരംഗങ്ങളിലും (മെത്രാന്‍, വൈദികര്‍, അല്മായശുശ്രൂഷകര്‍...) എല്ലാവരെയും ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും അവശ്യാവശ്യമുണ്ടായിരിക്കേണ്ട കാര്യമാണ് കൂട്ടായ്മയും പങ്കാളിത്തവും. അതുപോലെ തന്നെ, സഭയില്‍ അധികാരശ്രേണിക്കെന്നതിനെക്കാള്‍ കൂട്ടായ്മയ്ക്കും സ്ഥാനമാനങ്ങള്‍ക്കെന്നതിനേക്കാള്‍ സേവനത്തിനുമായിരിക്കും മുന്‍തൂക്കം ലഭിക്കുക. ഇതു പറയുമ്പോള്‍ പത്രോസിന്‍റെയോ മറ്റു സഭാധികാരികളുടെയോ നേത്യത്വത്തെ നിഷേധിക്കയല്ല. പ്രത്യുത സഭാത്മകമായ പരിപ്രേക്ഷ്യത്തില്‍ അതിനെക്കാണാന്‍ ശ്രമിക്കയാണു ചെയ്യുക.  

You can share this post!

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

പരിശുദ്ധ ത്രിത്വവും മനുഷ്യവ്യക്തിത്വവും

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി
Related Posts