അക്ഷരശ്ലോകങ്ങള്‍ ചൊല്ലിപഠിച്ചൊരാബാല്യത്തില്‍
അക്ഷരപുണ്യങ്ങള്‍ നൈവേദ്യമായ് കാത്തവര്‍ നമ്മള്‍
അമ്മതന്‍ മടിത്തട്ടിന്‍ ചൂടും പിന്നെ മാനിഷാദയും
ക്രിസ്തുവും കൃഷ്ണനും നബിയും മാറിമറഞ്ഞു മനസതില്‍
കളിപറഞ്ഞു ചിരിച്ചുമദിച്ചൊരാബാല്യത്തില്‍
കോമാളിവേഷങ്ങള്‍ പലതെടുത്തണിഞ്ഞു നാം
കളിമണ്ണുകുഴച്ചു മണ്ണപ്പം വിളമ്പിയതും
കടലമ്മയെ കളിപ്പിച്ചു കോലം വരച്ചതും
പൂമാലകോര്‍ത്തു സഖിതന്‍ മാറിലണിഞ്ഞതും
പൂമെത്തതീര്‍ത്തു മണിയറനെയ്തതും
കഥയായ് ഓര്‍ക്കുന്നു താളുകള്‍ മറിയവേ...
കാലങ്ങളേറെ കടന്നുപോയ് സോദരാ...
കാമക്രോധപിശാചുക്കള്‍ നീരാളികണക്കെ നിന്‍
ശ്വാസോഛാസങ്ങളില്‍ പിടിമുറുക്കീടവേ,
അന്നുബാല്യത്തില്‍ കണ്ട സഖിയില്‍ ഇന്നു നീ കാണുന്നു
അവള്‍ തന്‍ ഉടലിന്‍ ലാവണ്യവും രതി തന്‍ ലീലാവിലാസവും.
അന്നവള്‍ പെങ്ങളായ്, ഇന്നവള്‍ നിന്‍ സുഖം തേടും മൃഗമായ്,
അന്നുനീയോമലായമ്മതന്‍ മടിയില്‍ ഉറങ്ങി
ഇന്നുഘാതകനായവളെ നോക്കുന്നു.
അന്നു നിന്‍ കണ്ണില്‍ കണ്ടൊരുനൈര്‍മ്മല്യസ്നേഹം
ഇന്നു നിന്‍ കണ്ണില്‍ ആര്‍ത്തിയും ഭ്രാന്തതും
ഇന്നു രാവേറെ ചെല്ലുമ്പോളെണ്ണിയാല്‍
കെട്ടുന്നവേഷങ്ങള്‍ പലതുണ്ടു മുന്‍പില്‍
സുതനായ് സോദരനായ് കാമുകനായ്
പതിയായ് പഥിതനായ് ഘാതകനായ്
ചിരിക്കുന്നു കോമാളിയേപ്പോലിന്നു നീ...
കാലചക്രം കറങ്ങുന്നു നാമും കറങ്ങുന്നു
കോമാളിയെപ്പോല്‍ വേഷപ്രച്ഛന്നനായ്
മനസ്സാക്ഷി മരവിച്ചുസ്നേഹം നിലച്ചൂ
ഇരുളിന്‍റെ മറവില്‍ തന്ത്രങ്ങള്‍ നെയ്തുവോ നീയും?
വേഷങ്ങള്‍ പലതുണ്ടെനിക്കിന്ന്!
വേഷങ്ങള്‍ കെട്ടിയാടുന്നു എന്നിലെ ഞാനും നിന്നിലെ നീയും...
ഇന്നു ചിരിക്കുന്നു നാളെ കരയുന്നു
ഇന്നു ജനിക്കുന്നു നാളെ മരിക്കുന്നു
നവരസങ്ങള്‍ മാറിമറിയുന്നു നിന്‍മുഖകണ്ണാടിയില്‍
പ്രണയത്തിനൊരു മുഖം, കാമത്തിനൊരു മുഖം
അമ്മയായൊരു മുഖം അച്ഛനായ് മറ്റൊന്നും...
ഭാവങ്ങള്‍ മാറിമറിയുന്നു ഋതുക്കളന്യേ...
സോദരാ എന്നു നീ മാറ്റും നിന്‍ പൊയ്മുഖം- ഇനി ഒരുവേള,
പുനര്‍ജനിക്കുമോ നിന്നിലെ ഈശ്വരന്‍. 
 
ഒരു നുറുങ്ങു ദീപം - സാം
 
ഒരു നുറുങ്ങു ദീപം
അത്
ചിന്താധാരകളുടെ അഗാധചുഴികളില്‍
പുരാതനഭയങ്ങളെ നിലനിര്‍ത്തിക്കൊണ്ട്
തെളിഞ്ഞുനിന്നു.
അതിനുചുറ്റും അന്ധകാരമായിരുന്നു
ആ പ്രകാശത്തില്‍
ഇരുളിന്‍റെ പ്രതലം
മറ്റൊരു രാത്രിയെക്കൂടി
തന്നില്‍ ലയിക്കാന്‍ ക്ഷണിച്ചു
രാവിന്‍റെ ക്രൗര്യം ദീപത്തെ മറച്ചു
എങ്കിലും
അത് അണഞ്ഞില്ല
വെളിച്ചം
വെളിച്ചമേകുന്നതിന്‍റെ ഉറവിടം
ആ കുഞ്ഞുദീപമായിരുന്നു.
അര്‍ഥവും അര്‍ഥരാഹിത്യവും
ആ പളുങ്കുടലിന്‍റെ
പ്രശാന്തതയെ തല്ലിക്കെടുത്തുമ്പോഴും
ഉള്ളിന്‍റെ ചങ്ങലക്കണ്ണികള്‍
നേര്‍മ്മയെ ചങ്ങലക്കിടുമ്പോഴും
അത് ഉലഞ്ഞു.
തെളിയാത്ത വഴിയും തുറക്കാത്ത പാതയും
വെളിച്ചത്തിന്‍റെ നാവിനെ കുഴക്കി
ശൂന്യതയുടെ നിസ്സംഗതില്‍നിന്നുയര്‍ന്ന
കൂട്ടക്കരച്ചിലുകളില്‍ അത് വിറപൂണ്ടു
ഉലച്ചിലുകള്‍ ഉലച്ചിലുകളായ്ത്തന്നെ തുടര്‍ന്നു
ആ ദീപം തെളിഞ്ഞുതന്നെ നിന്നു. 

You can share this post!

സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍

രാജന്‍ ചൂരക്കുളം
അടുത്ത രചന

ഭക്തരുടെ ഇടയിലൂടെ കുരിശുമായി നീങ്ങുന്ന ക്രിസ്തു

സെബാസ്റ്റ്യന്‍ ഡി. കുന്നേല്‍
Related Posts