news-details
കവിത

കഥ, കോലുമിഠായി, ചതി

കഥ
 
കഥയെഴുതുന്നതിനായി
അയാള്‍ പുഴയരികിലെ പാറപ്പുറത്തുകയറി
അവിടെനിന്നും കാലുവഴുതി
പുഴയില്‍ വീണുമരിച്ച അയാളെക്കുറിച്ച്
പിന്നീട് പറയപ്പെടാത്തതായ്
കഥയൊന്നും ഇല്ലായിരുന്നുവത്രേ.
 
കോലുമിഠായി

ബാലനായിരുന്നപ്പോഴാണത്രേ
അരുവിയില്‍ പ്രതിബിംബം കാണവേ
തന്‍റെ കൈയില്‍ നിന്നും ആ പഞ്ചാരകോലുമിഠായി
അയാള്‍ക്കു നഷ്ടമായത്.
ഇന്ന് വൃദ്ധനായി വടിയുംകുത്തി
ആ വഴിയിലൂടെ കടന്നു പോകുമ്പോഴും
അരുവിക്കരയിലെത്തുമ്പോള്‍
അയാള്‍ പോലും അറിയാതെ
തിമിരം ബാധിച്ച രണ്ടുകണ്ണുകള്‍
അരുവിയിലെ മണല്‍പ്പരപ്പില്‍
ആ ചുവന്നമിഠായിയുടെ വര്‍ണ്ണങ്ങള്‍ തിരയാറുണ്ട്.
 
ചതി
 
വാക്കുമാറ്റിപ്പറഞ്ഞ ദൈവത്തെ
ശപിച്ചുകൊണ്ടയാള്‍ നടന്നകന്നു.
കാരണം,
ശരിയുത്തരം പറഞ്ഞിട്ടും
ദൈവം അയാളെ പുറത്താക്കിയത്രേ.
"നിന്‍റെ സഹോദരന്‍ എവിടെ?"
എന്ന ചോദ്യത്തിനയാള്‍ ശരിയുത്തരം പറഞ്ഞു.
പക്ഷേ, അപ്പോള്‍ ദൈവം പറഞ്ഞു:
"നീ എവിടെ? എന്നതായിരുന്നുവത്രേ ചോദ്യം.

You can share this post!

ക്ലോക്ക്

ഡൈനീഷ് കപ്പൂച്ചിന്‍
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts