news-details
എഡിറ്റോറിയൽ

ഓശാന വിളികള്‍ക്കൊപ്പം
ഉയര്‍ന്ന കുരുത്തോലകളിനി
ചാരമാകും. അതുകൊണ്ടു
നെറ്റിയിലൊരു കുരിശുവരയ്ക്കും
മനുഷ്യാ നീ മണ്ണാകുന്നു.

അല്പം ചാരംകൊണ്ട് നെറ്റിയില്‍ കുരിശടയാളം വരച്ചു കൊണ്ട് പുരോഹിതന്‍ ഓര്‍മ്മിപ്പിക്കും: "മനുഷ്യാ, നീ മണ്ണാകുന്നു." ചാരം പൂശി നമ്മള്‍ വീണ്ടും നോമ്പിലേക്കു പ്രവേശിക്കു കയാണ്. ഈശോയുടെ രക്ഷാകരമായ മരണത്തെയും പുനരുത്ഥാനത്തെയും പ്രത്യേകമായി അനുസ്മരണ വിഷയമാക്കുന്ന  ഈ നോമ്പുകാലത്ത്, പ്രത്യേകമായി രണ്ടു മരണങ്ങളെ നാം ധ്യാനിക്കുന്നുണ്ട്. ഒന്ന് നമ്മുടെ കര്‍ത്താവിന്‍റെ രക്ഷാകരമായ മരണം, മറ്റൊന്ന് നമ്മുടെ സ്വന്തം മരണവും. ഈ രണ്ടു മരണങ്ങള്‍ക്കിടയിലുള്ള ധ്യാനമാണ് നോമ്പ് എന്നു തോന്നുന്നു.

ഈശോയുടെ മരണത്തെ ധ്യാനിക്കുമ്പോള്‍, ഒന്നാമതായി അനുസ്മരിക്കേണ്ടത്, ദൈവമായിരുന്നിട്ടും മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രനും മരണവിധേയനാകുന്നുണ്ട് എന്നതാണ്. നമ്മുടെ മരണം വളരെ സുനിശ്ചിതമായ ഒന്നാണ് എന്ന് ആ മരണം ഓര്‍മ്മി പ്പിക്കുന്നു. എന്നാല്‍ ക്രിസ്തു പുനരുത്ഥാനം ചെയ്തു. അതാണ് നമ്മുടെ പ്രത്യാശ. ഈ ഭൂമിയിലെ വാസം കൊണ്ടും മരണം കൊണ്ടും ഒടുങ്ങുന്നതല്ല മനുഷ്യജന്മമെന്ന്  അവിടുത്തെ പുനരുത്ഥാനം നമ്മെ പഠിപ്പിക്കുന്നു.

രണ്ടാമതായി ഈശോയുടെ ജീവിതംമുഴുവന്‍ ഒരു ബലിയായിരുന്നു. ആ ബലിയുടെ ക്ലൈമാക്സ് ആയിരുന്നു കുരിശിലെ മരണം (Ref.  ഫാ. സിപ്രിയന്‍ ഇല്ലിക്കമുറി). അങ്ങനെ പിതാവിന് തന്നെത്തന്നെ സമര്‍പ്പിച്ച്, അവിടുത്തെ ഇഷ്ടം നിറവേറ്റിയതിലൂടെ, തന്‍റെ പീഡാസഹന-മരണ-ഉത്ഥാനങ്ങളിലൂടെ, രക്ഷയുടെയും കൃപയുടെയും വാതില്‍ അവന്‍ നമുക്കായി തുറന്നിട്ടു. ആ കൃപയാണ് നിത്യജീവിതത്തിലേക്കുള്ള യാത്രയില്‍ നമ്മളെ നയിക്കുന്നത്, നമുക്ക് പാഥേയം. അതേ കൃപതന്നെയാണ് ഈ ഭൂമിയില്‍ സ്നേഹപൂര്‍ണ്ണമായി ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും.

നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരയ്ക്കുന്നത് നമ്മുടെ മരണത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഞങ്ങളുടെ സമൂഹത്തിലെ ചെറുപ്പക്കാരനായ ഫാ. സിറിള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് ഏതാനും ദിവസങ്ങളേ (2024 ജനുവരി 16) ആയിട്ടുള്ളൂ. ഏറെ വേദനിപ്പിച്ച ഒരു വിടപറയലായിരുന്നു അത്. മരണം എത്ര സമീപസ്ഥമാണ് എന്ന് അത് എന്നെയും അനുസ്മരിപ്പിക്കുന്നു. മരണത്തെ മുന്നില്‍ കണ്ട് ജീവിക്കണമെന്നൊക്കെ പറയാറുണ്ട്. മരണത്തെയോര്‍ത്ത് ഭയപ്പാടോടെ കഴിയണമെന്നല്ല അതിനര്‍ത്ഥം. മറിച്ച് മരിക്കുംമുമ്പുള്ള ഓരോ നിമിഷത്തെയും ജീവിതം സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാനാകണം. കരയാനും നെടുവീര്‍പ്പിടാനു മൊക്കെ നിരവധി കാരണങ്ങള്‍ ഒപ്പമുണ്ടായിരിക്കാം, എന്നാല്‍ ആനന്ദത്തോടും സംതൃപ്തിയോടും  കൂടി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരുപാടു കാര്യങ്ങളും നമ്മുടെ ജീവിതത്തിലുണ്ടെന്ന് തിരിച്ചറിയുക.  സ്നേഹിക്കുന്ന ഒരു തമ്പുരാന്‍ കൂടെയുണ്ടെന്ന ഓര്‍മ്മതന്നെ എത്ര മനോഹരമാണ്.

അവശേഷിക്കുന്ന ദിവസങ്ങളുടെ ആദ്യദിനമായ ഇന്ന് എത്രമാത്രം സ്നഹത്തോടെ ജീവിക്കാമോ അത്രയും സ്നേഹത്തോടെ ജീവിക്കണം. അതുതന്നെയാണ് മരണത്തിനായുള്ള ഒരുക്കവും എന്ന് തോന്നുന്നു. ചില കാര്യങ്ങള്‍ നമ്മുടെ ധ്യാനത്തിനായി സൂചിപ്പിക്കുന്നു.

 

ഉള്ളില്‍ ആനന്ദം നിറയ്ക്കുക. ആന്ദത്തോടെ ജീവിക്കുക ചുറ്റുമുള്ളവരിലേക്ക് അതു പകരുക.  ചുറ്റുമുള്ള എല്ലാറ്റിനോടും സര്‍വ്വോപരി ദൈവത്തോടും കൃത ജ്ഞതയുള്ളവരായാല്‍ത്തന്നെ ആനന്ദത്തിന്‍റെ ഒരു വഴി തുറന്നു കിട്ടും. എന്നും കരഞ്ഞും വിലപിച്ചും തീര്‍ ക്കേണ്ടതല്ല ഈ ജീവിതം. കൂടെ ജീവിക്കുന്നവര്‍ മരണ മടഞ്ഞശേഷം, 'അയ്യോ അവരെ സ്നേഹിച്ചില്ലല്ലോ, കരുതിയില്ലല്ലോ' എന്നൊക്കെ ഖേദിച്ചിട്ട് ഒരു കാര്യവു മില്ല. ചേര്‍ത്തു പിടിച്ചിരിക്കുന്ന കരങ്ങളിലൊന്ന് തണുക്കും മുമ്പ് സ്നേഹം പകരാം, കരുതലു കാട്ടാം, കരുണ ചൊരിയാം. ഇതില്‍ ഏതു കരമാണ് ആദ്യം തണുക്കുന്നത് എന്ന് ആര്‍ക്കറിയാം!

 

ചരമപ്രസംഗങ്ങളുടെ ഉള്ളടക്കങ്ങളിലും വിട നല്‍കാനെത്തുന്നവരുടെ അടക്കംപറച്ചിലുകളിലും പ്രിയപ്പെട്ടവരുടെ തേങ്ങലുകളിലുമൊക്കെ യാത്രയാകുന്നവന്‍റെ വാഴ്ത്തുകളും  അവന്‍ അനുഭവിച്ച നൊമ്പരങ്ങളുമൊക്കെയാണ് മിക്കപ്പോഴും ഉണ്ടാകാറുള്ളത്.  ജീവിച്ചിരുന്നപ്പോള്‍ അവയില്‍ ചിലത് കേട്ടിരുന്നെങ്കില്‍ അയാള്‍ എത്രയോ കൂടുതല്‍ നിങ്ങളെ സ്നേഹിച്ചേനേ? അയാള്‍ ഇതിലും എത്രയോ നന്നായി ജീവി ച്ചേനെ?  ചുറ്റുമുള്ള ജീവിതങ്ങളുടെ നന്മ തിരിച്ചറിയുക, അത് അവരോടുതന്നെ പങ്കുവയ്ക്കുക. ജീവിച്ചിരിക്കുന്ന കാലത്ത് മറ്റുള്ളവരുടെ നന്മ അവര്‍ കേള്‍ക്കുമ്പോഴും അല്ലാതെയും മറ്റുള്ളവരോടും പറയാം. പക്ഷേ വെറുതെ 'തള്ളുക'യൊന്നും വേണ്ട.

മൃതമായി കിടക്കുന്ന പ്രിയപ്പെട്ടവരുടെ ശരീരങ്ങള്‍ക്ക് നിങ്ങളുടെ ഉമ്മകള്‍ എന്തിനാണ്? ചൂടുള്ളപ്പോള്‍ അവരുടെ ശരീരങ്ങള്‍ക്ക് സ്നേഹത്തോടെ നിങ്ങള്‍ കൊടുത്ത ഉമ്മകളും, വാത്സല്യത്തോടെ നല്കിയ ആലിംഗനങ്ങളുമല്ലേ അവരെ തൊടുന്നുള്ളു.  ജീവി ച്ചിരിക്കുമ്പോള്‍ കുറച്ചുകൂടി കരുതലോടെ, ചുംബനങ്ങളും സ്നേഹവും നല്കിയിരുന്നെങ്കില്‍ അവരെ അത് എത്രമാത്രം തണുപ്പിച്ചേനേ. പ്രിയപ്പെട്ടവര്‍ കൂടെ യുള്ളപ്പോള്‍ ചേര്‍ത്തുപിടിക്കുക. കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ കൊടുത്ത് സ്നേഹം പ്രകടിപ്പിക്കാം. നല്കുന്നതുപോലെ സ്നേഹം സ്വീകരിക്കുകയും ചെയ്യാം.

വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഉയിരോടുള്ളപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് പൊറുതികൊടുക്കുക എന്നതാണ്. ഇല്ലെങ്കില്‍ ആരാദ്യം മരിച്ചാലും അവശേ ഷിക്കുന്നയാളെ അത് വേട്ടയാടിക്കൊണ്ടിരിക്കും. വല്ലാതെ പേടിപ്പിക്കുന്ന ഒരു കാര്യവും പരമാവധി ഒഴിവാക്കി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യവും അതാണ്. ആരോടെങ്കിലും പിണക്കം തോന്നിയാലും മനസ്സില്‍ ആരോടും വെറുപ്പ് സൂക്ഷിക്കാതെ ജീവിക്കാനുള്ള പരിശ്രമം. ക്ഷമിക്കാന്‍ എളുപ്പമല്ലാത്ത സാഹചര്യത്തില്‍ 'അവരെ അനുഗ്രഹിക്കണമേ' എന്ന് ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കും. ക്ഷമിക്കാനും അവരോട് സംസാരിക്കാനും ദൈവമായിട്ട് അവസരം ഉണ്ടാക്കി തരാറുണ്ട്.  ഈ ചെറിയ ജീവിതകാലത്ത് അത്തരം നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കണ്ണൂരുള്ള വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു കൂടെയുള്ളയാള്‍. വീടെത്തുമ്പോള്‍ നിശ്ചയമായും വെളുപ്പിന് ഒരു മണി കഴിയും. അമ്മ നല്ല മീന്‍ കറിയും വച്ച് അത്താഴമൊരുക്കി കാത്തിരിപ്പുണ്ട് എന്നതാണ് യാത്രയുടെ പ്രത്യാശയും സന്തോഷവും. ജോലിസ്ഥലത്തേക്കുള്ളത് പലപ്പോഴും വളരെ മടുപ്പിക്കുന്ന ഒരു യാത്രയാണ്. എന്നാല്‍ വീട്ടിലേക്കുള്ള യാത്ര ഒരിക്കലും ബോറടിപ്പിക്കാറില്ല. അവിടെ വിരുന്നൊരുക്കി കാത്തിരിക്കുന്ന അമ്മയുണ്ട്. ഉറക്കമിളച്ച് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്ന അച്ഛനുണ്ട്, മറ്റ് പ്രിയപ്പെട്ടവരുണ്ട്.

മരണത്തെക്കുറിച്ച് ഇതിലും നല്ലൊരു ഉപമ അടുത്തകാലത്ത് കിട്ടിയിട്ടില്ല. വിരുന്നൊരുക്കി കാത്തിരിക്കുന്ന ദൈവത്തിലേക്കുള്ള യാത്രയാണ് മരണം. സ്വന്തം വീട്ടിലേക്കുള്ള മടക്കയാത്ര. ഈശോ അത് തന്നെയല്ലേ പറഞ്ഞത് 'ഞാന്‍ പോകുന്നത് നിങ്ങ ള്‍ക്ക് ഭവനം ഒരുക്കാനാണ്'. അപ്പോള്‍ പിന്നെ വീട്ടിലേക്കുള്ള യാത്ര മടുപ്പിക്കുന്നതല്ല, പേടിപ്പിക്കുന്നതും അല്ല. കാത്തിരിക്കുന്ന ദൈവത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ കൊടുക്കാനായി എന്തെങ്കിലുമൊക്കെ കരുതേണ്ടതില്ലേ? സ്നേഹിച്ചതിന്‍റെ മുറിവുകളും മറ്റു ള്ളവര്‍ക്കായി അലഞ്ഞതിന്‍റെ പാടുകളും നൊമ്പരങ്ങളും ഒക്കെയല്ലാതെന്ത്? നല്ലൊരു നോമ്പുകാലം എല്ലാവര്‍ക്കും ആശംസിക്കുന്നു.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts