news-details
സഞ്ചാരിയുടെ നാൾ വഴി

ബ്രദര്‍ ജൂണിപ്പര്‍

മലേഷ്യയിലെ പേനാങ്ങിലുള്ള കപ്പൂച്ചിന്‍ ആശ്രമത്തിലെ സന്ദര്‍ശനമുറിയുടെ ഭിത്തിയില്‍ ഒരു കള്ളുകുപ്പിയുമായി നില്‍ക്കുന്ന രണ്ട് സന്യാസി കളുടെ - friar ചിത്രമുണ്ട്. അതിനൊരു അടിക്കുറിപ്പും: Drink is our enemy.

അടുത്തത്, അടിച്ചു കോണായിരിക്കുന്ന അവ രുടെ തന്നെ ചിത്രമാണ്. താഴെ  "Love your enemy”എന്ന തിരുവചനവുമുണ്ട്!

ഈ കുസൃതിയും കുറുമ്പും ഫലിതവും ഞങ്ങള്‍ക്കിടയില്‍ നുരയുന്നത്, ഫ്രാന്‍സിസ്കന്‍ പാരമ്പര്യത്തിന്‍റെ കോപ്പയിലെ മട്ടില്‍ അടിഞ്ഞിരിക്കുന്ന ജൂണിപ്പര്‍ എന്നൊരു നാമം കൊണ്ടാണ്. ഫ്രാന്‍സിസിന്‍റെ ആദ്യകാലശിഷ്യരില്‍ ഒരാളായിരുന്നു അയാള്‍. ഇന്ന് ജൂണിപ്പര്‍ ഒരു ശൈലിയാണ്, സുകൃതമുള്ള തെല്ലു കോമാളിജീവിതങ്ങള്‍ക്ക്. നിരവധി കഥകള്‍ അയാളേക്കുറിച്ച് 'ലിറ്റില്‍ ഫ്ളവേഴ്സ് ഓഫ് സെയ്ന്‍റ് ഫ്രാന്‍സിസ്' എന്ന പുസ്തക ത്തിലുണ്ട്. താല്പര്യമുള്ളവര്‍ക്ക് റോബര്‍ട്ടോ റോസല്ലിനിയുടെ The Flowers of St. Francis എന്ന ചിത്രവും കണ്ടുനോക്കാവുന്നതാണ്. നിഷ്കളങ്കതയില്‍ നിന്നു ചിതറുന്ന ആനന്ദമാണ് അയാളുടെ മൂലധനം"Would to God, my brothers, I had a whole forest of such Junipers”എന്നാണ് ഫ്രാന്‍സിസ് ഇയാളേക്കുറിച്ച് മതിപ്പു പറയുന്നത്.

ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാന്‍ അയാള്‍ ഏതറ്റം വരെയും പോകും. തണുക്കുന്നു എന്നു പറയുമ്പോള്‍ തന്‍റെ സന്യാസവസ്ത്രം ഊരിക്കൊടുക്കുക എന്നുള്ളതായിരുന്നു നടപ്പുരീതി. ഒടുവില്‍, അങ്ങനെ ആവര്‍ത്തിക്കരുതെന്ന് കര്‍ശനമായ താക്കീതും കിട്ടി. പലയാവര്‍ത്തി മാപ്പു പറഞ്ഞ് മാനസാന്തരപ്പെട്ടു. മഞ്ഞുകാലമാണ്. ഇയാളുടെ ഈ രീതി അറിയാവുന്നതുകൊണ്ട് ഒരാള്‍ എതിരേ വന്ന് 'തണുക്കുന്നു ജൂണിപ്പര്‍. പുതയ്ക്കാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ നന്നായേനെ' എന്നു പറഞ്ഞ് ചൂണ്ടയിടുന്നു. ജൂണിപ്പര്‍ ഗൗരവത്തിലാണ്: 'മേലില്‍ ആര്‍ക്കും ഇത് ഊരിക്കൊടുക്കില്ലെന്ന് കട്ട വ്രതമെടുത്തിരിക്കുകയാണ്. എന്നാലും ഊരിയെടു ക്കുന്നതില്‍ തെറ്റൊന്നുമില്ല' എന്നു പറഞ്ഞ് ഊരാന്‍ പരുവത്തില്‍ നിന്നുകൊടുത്തു!

അയാളെ ശകാരിച്ചുശകാരിച്ച് ഒരു ദിവസം സുപ്പീരിയറച്ചന്‍റെ തൊണ്ട പതറി. രാത്രി ജൂണിപ്പറിന് ഉറക്കം കിട്ടുന്നില്ല. അടുക്കളയില്‍ കയറി നല്ലൊരു സൂപ്പുണ്ടാക്കി. കള്ളന്‍ വന്നാല്‍ 'കള്ളാ' എന്നു വിളിക്കാന്‍ പോലും പാടില്ലാത്ത പരിപൂര്‍ണ നിശബ്ദതയുടെ യാമങ്ങളാണ്. സുപ്പീരിയറെ കൊട്ടി വിളിച്ചു. ഉറക്കച്ചടവോടെ അയാള്‍ കാര്യമന്വേഷിച്ചു.
''എന്നെ ചീത്ത വിളിച്ച് തൊണ്ട കാറിയതല്ലേ. ഈ സൂപ്പ് കുടിച്ചോ" എന്നു ജൂണിപ്പര്‍.

പിന്നെ അതിന്‍റെ പേരിലായി ഭൂകമ്പം. 'തെറ്റ് എന്‍റെ ഭാഗത്തു നിന്നുമുണ്ട്' എന്ന മട്ടില്‍ തല കുനിച്ചുനിന്ന് എല്ലാം കേട്ടു.

പിന്നെ പറഞ്ഞു, "നല്ലോണം ബുദ്ധിമുട്ടി ഉണ്ടാക്കിയ സൂപ്പാണ്. ചൊരിഞ്ഞുകളയുന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. അങ്ങീ മെഴുകുതിരി ഒന്നു പിടിക്കാമോ? ഞാനിതു കുടിച്ചോളാം."

ജൂണിപ്പര്‍ പിന്നീട് നമ്മുടെ കാലത്തില്‍ ഒരു കാര്‍ട്ടൂണ്‍ സ്ട്രിപ്പായി. ഫ്രെഡ് മക്കാര്‍ത്തി എന്ന ഫ്രാന്‍സിസ്കന്‍ സന്യാസിയായിരുന്നു വരച്ചത്. 1958 മുതല്‍ 1989 വരെ ഏകദേശം 185 പത്രങ്ങളില്‍ അത് അച്ചടിച്ചുകൊണ്ടിരുന്നു. മക്കാര്‍ത്തിയുടെ ജൂണിപ്പര്‍ ഒരു ചെറുപുഞ്ചിരി ഗാരന്‍റീ ചെയ്യുന്നുണ്ട്. രാത്രി മഞ്ഞത്തു വഴിതെറ്റി പോവുകയാണ് ജൂണിപ്പറും സംഘവും. ഒരു സൈന്‍ബോര്‍ഡ് മഞ്ഞില്‍ മൂടി നില്‍പ്പുണ്ട്. മെഴുകുതിരി കത്തിച്ച് മഞ്ഞുരുക്കി അതിലെഴുതിയത് വായിക്കുമ്പോള്‍ അവിടെ ദൈവവചനം! ഒരു ധ്യാനം കൂടി വരുന്ന വഴിക്കാണെങ്കില്‍ നിങ്ങളെന്തായിരിക്കും പ്രതികരിക്കുക?

വലിയ മനുഷ്യരും അവരുടെ ആകാശം മുട്ടുന്ന ഭാവനകളും കൂടി പതപ്പിച്ചെടുക്കുന്ന മെഗാലോകത്തില്‍ എല്ലാ അര്‍ത്ഥത്തിലും ചെറിയവരായ മനുഷ്യര്‍ അവനവന്‍റെ തൊടിയില്‍ വിരിയിക്കുന്ന സരളലോകത്തിന്‍റെ ആനന്ദമാണ് ജൂണിപ്പര്‍. കൈ തെറ്റി വീണാല്‍ കാലിനു പ്ലാസ്റ്റര്‍ ഇടേണ്ടിവരുന്ന വിധത്തില്‍ തടിച്ച ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുന്ന വല്യച്ചന്‍റെ അടുക്കല്‍ച്ചെന്ന്, ഇതിന്‍റെ അമര്‍ ചിത്രകഥ കിട്ടാന്‍ വല്ല പാങ്ങുമുണ്ടാകുമോ എന്നു ചോദിക്കുന്ന അയാളുടെ ആത്മാര്‍ത്ഥത കാണാതെ പോകരുത്.

പരസ്പരം കാലുവാരാനുള്ള സ്വാതന്ത്ര്യമാണ് ബന്ധങ്ങളുടെ ബെഞ്ച്മാര്‍ക്കെങ്കില്‍ അവിടെയാണയാള്‍ എത്തിയിരിക്കുന്നത്. നമ്മുടെ പുതിയ കാലത്തിന്‍റെ ഭാഷയില്‍, ദൈവമുള്‍പ്പടെയുള്ള എല്ലാത്തിനേയും അയാള്‍ ട്രോളുകയാണ്. കുട്ടികള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട അപരലോകം പോലെയാണിത്. എലികള്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാല്‍ വാള്‍ട് ഡിസ്നിയുടെ മിക്കി മൗസിനെ പരിചയപ്പെട്ടതുകൊണ്ട്, യൂണിഫോം ഇടാതെയെത്തിയ ഒരു മൂഷികബാലന്‍ ടീച്ചറിന്‍റെ ഡിസിപ്ലിന്‍ കൂളായി തകര്‍ത്ത് ജയാരവങ്ങളോടെ അടുത്ത ഡിവിഷനിലേക്ക് പോകുന്നു.
ഫലിതം കൊണ്ട് കുറുകെ കടക്കാവുന്ന മനുഷ്യരുടെ നിര്‍ബന്ധങ്ങളെയും നിബന്ധനക ളെയും കുറിച്ചുള്ള ജൂണിപ്പറിന്‍റെ ലാഘവത്വമാണ് അയാളെ കാലികപ്രസക്തനാക്കുന്നത്. ബുദ്ധിയുടെ പ്രകാശമാണ് ഫലിതം. യേശുവിന്‍റെ ഭാഷയില്‍, ആടയേക്കാള്‍ പ്രധാനമാണ് ഉടലെന്ന ബോധം തെളിഞ്ഞവന്‍റെ ജ്ഞാനമന്ദഹാസമാണത്.

ഉയരങ്ങളില്‍ നിന്നു താഴോട്ടുചാടി ലോകത്തെ വിസ്മയിപ്പിച്ച ഒരു അഭ്യാസി ഉണ്ടായിരുന്നു. അയാളോട് ജീവിതത്തില്‍ എറ്റവും സംഭ്രമാത്മകമായ നിമിഷത്തേക്കുറിച്ച് ആരാഞ്ഞ പത്രക്കാരനു കിട്ടിയ മറുപടി ഇതായിരുന്നു: "അറുപതു നിലയുള്ള ഒരു കെട്ടിടത്തില്‍ നിന്ന് ഞാന്‍ താഴോട്ടു ചാടി. നിലത്തു ചവിട്ടുന്നതിനു മുന്‍പ് അതുകണ്ട് ഞാന്‍ തകര്‍ന്നുപോയി- പുല്ലില്‍ ചവിട്ടരുതെന്ന അടയാളപ്പലക! പുല്ല്."

പഴയ പുസ്തകങ്ങള്‍ പൊടി തട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഒരെണ്ണം കൈയില്‍ തടഞ്ഞു. 1967-ലെ പുസ്തകമാണ്; നാഥാന്‍ ഓസുബെലിന്‍റെ A Treasury of Jewish Humor. (ഇപ്പോഴത് നാട്ടില്‍ കിട്ടണമെങ്കില്‍ 5946 രൂപ 54 പൈസയും വണ്ടിക്കാശും കൊടുക്കണമെന്നു കണ്ടു. അത് അതില്‍ത്തന്നെ ഒരു ഫലിതമാണ്.) ഒരു ജനതയെന്ന നിലയില്‍ ഇത്രയും ദുരന്തങ്ങളിലൂടെ ജൂതരേപ്പോലെ മറ്റാരും കടന്നുപോയിട്ടില്ല. ആമുഖത്തില്‍ സൂചിപ്പിക്കുന്നതു പോലെ 'ഹഹ.. ഹൊഹൊ' ഫലിതങ്ങളല്ല. നിങ്ങളെ തെല്ലുനേരത്തേക്ക് നിശബ്ദനാക്കുന്ന എന്തോ ഒരു ആഴം അതിലുണ്ട്. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ച് നന്നായി പരുവപ്പെട്ട നിര്‍മമരായ മനുഷ്യരുടെ ചിരിയാണത്. ദുരന്തങ്ങളുടെ ഏഴു കടലിലൂടെയും തുഴഞ്ഞ മനുഷ്യര്‍ ചിരിയുടെ സാന്ത്വനം തിരയുന്നു.

നൂല്‍പ്പാലത്തിലൂടെ നടക്കുമ്പോള്‍ ബാലന്‍സ് തെറ്റാതിരിക്കാനുള്ള മുളവടിയാണ് ഫലിതബോധ മെന്ന് വില്യം ആര്‍തര്‍ വാര്‍ഡ്. ഗുരുക്കന്മാര്‍ പുലര്‍ത്തിയ 'ഡ്രൈ സെന്‍സ് ഓഫ് ഹ്യൂമര്‍' എന്നു വിളിക്കുന്ന തെല്ലു വരണ്ടൊരു നര്‍മബോധമുണ്ട്. അല്ല, നിശ്ചയമായും സര്‍ക്കാസമല്ല. സര്‍ക്കാസം സ്വഭാവത്തില്‍ വിരോദ്ധോക്തിയും അപഹാസവും ഒളിപ്പിക്കുന്നു. ശ്രീനാരായണഗുരുവിന്‍റെ നര്‍മ ബോധം ഡ്രൈ ഹ്യൂമറിന്‍റെ ഉദാഹരണമായി എണ്ണാവുന്നതാണ്. കുതിരവണ്ടിയില്‍ കയറാന്‍ മടി കാണിച്ച ഗുരു, മനുഷ്യന്‍ വലിക്കുന്ന റിക്ഷായില്‍ മടിയില്ലാതെ കയറിയതിനേക്കുറിച്ച് ഒരു ശിഷ്യന്‍ തോണ്ടി.

ഗുരുവിന്‍റെ മറുപടി ഇങ്ങനെ: ''നാം റിക്ഷാ വണ്ടിയില്‍ കയറണമെന്ന് അതു വലിക്കുന്നയാള്‍ക്ക് ആഗ്രഹമുണ്ട്. കുതിരയ്ക്കും കാളയ്ക്കും അതുണ്ടോ?"

യേശു പുലര്‍ത്തിയിരുന്ന നര്‍മബോധത്തെ ഒന്നോര്‍ത്ത് ഈ പുഞ്ചിരി വിചാരം അവസാനിപ്പിക്കാവുന്നതേയുള്ളു. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിനേക്കാള്‍ ദുഷ്കരമാണ് ധനവാന്‍റെ സ്വര്‍ഗപ്രവേശം, കണ്ണില്‍ തടിയിരിക്കുമ്പോള്‍ അപരന്‍റെ മിഴിയിലെ കരടിനോടുള്ള ആത്മാര്‍ത്ഥത, കൊതുകിനെ അരിച്ചുമാറ്റി ഒട്ടകത്തെ വിഴുങ്ങുന്നതിന്‍റെ പൊള്ളത്തരം, വിളക്കു കൊളുത്തി പറയുടെ കീഴില്‍ സൂക്ഷിച്ചുവയ്ക്കുന്ന അവിവേകം... അങ്ങനെ പലയിടങ്ങളിലായി അവന്‍റെ പുഞ്ചിരിക്കുന്ന വദനം തെളിഞ്ഞുവരുന്നു.

കാത്തലിക് വിദ്യാലയത്തില്‍ സന്ദര്‍ശനത്തിനെത്തിയ ബിഷപ്പ് ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാരാണെന്നു ചോദിച്ചു. മറ്റാര്‍ക്കും അവസരം കൊടുക്കുന്നതിനു മുന്‍പേ ഒരു ജൂതബാലന്‍ വിളിച്ചുപറഞ്ഞു: "യേശു... യേശു!"

ബിഷപ്പ് അതില്‍ തരളിതനായി. കൊണ്ടുവന്ന മുഴുവന്‍ സമ്മാനവും അവനു കൊടുത്തു.
ബിഷപ്പ് പുറത്തേക്കിറങ്ങുമ്പോള്‍ അടുത്തിരുന്ന കുട്ടിയോട് അവന്‍ ചെവിയില്‍ പറഞ്ഞു: 'യഥാര്‍ ത്ഥത്തില്‍ മോശയാണ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. അതെനിക്ക് അറിയുകയും ചെയ്യാം. എന്നാലും ബിസിനസ് ഇസ് ബിസിനസ്."

പുഞ്ചിരിയിലേക്ക് എളുപ്പവഴികളില്ല, അവനവന്‍റെ നിഷ്കളങ്കതയുടെ വീണ്ടെടുപ്പല്ലാതെ. "With passion pray. With passion make love. With passion eat and drink and dance and play. Why look like a dead fish in this ocean of God?' റൂമിയുടേതാണ് ഈ പരിഹാസം. ഭ്രാന്തമായി പ്രാര്‍ത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് അവന്‍റെ കടലില്‍ ചത്ത മീനുകളെക്കണക്ക് ഒഴുകി നടക്കുക എളുപ്പമല്ല. വാലില്‍ കുത്തി അതുയരെ ചാടുന്നുണ്ട്.

ജൂനിപ്പര്‍ കാര്‍ട്ടൂണുകളുടെ പകര്‍പ്പവകാശം മലയാളത്തില്‍ ലഭിച്ചിരിക്കുന്നത് ഇന്ദുലേഖ പബ്ലിക്കേഷന്‍സിനാണ്. ഒന്നു തപ്പിയെടുക്കൂ മുഷിയില്ല.

You can share this post!

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts