news-details
കാലികം

വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍

1949-ല്‍ ജോര്‍ജ്ജ് ഓര്‍വെല്‍ എഴുതിയ '1984' എന്ന നോവലില്‍ തന്‍റെ പ്രജകളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഏകാധിപതിയായ 'ബിഗ് ബ്രദറി'നെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ജോണ്‍ ഡി മോള്‍ 1999ല്‍ രൂപം കൊടുത്ത ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് 'ബിഗ് ബ്രദര്‍'. ഇന്ന് വിവിധ രാജ്യങ്ങളിലായി 500ല്‍ അധികം സീസണുകള്‍ ഈ ഷോ പൂര്‍ത്തീകരിച്ചിരിക്കുന്നു. നമ്മുടെ കുഞ്ഞുമലയാളക്കരയില്‍ കഴിഞ്ഞമാസം അതിന്‍റെ ആറാമത് സീസണ്‍ പൂര്‍ത്തീകരിക്കുകയും ഏഴാം സീസണ്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശി 'ബിഗ് ബ്രദര്‍' എന്ന് പേരിട്ട ഷോ ഇന്ത്യയില്‍ 'ബിഗ് ബോസ്' എന്ന പേരിലാണ് വിളി ക്കപ്പെട്ടത്. ജീവിതത്തിന്‍റെ നാനാ തുറകളിലു ള്ളവരെ ഒരു വീട്ടില്‍ അടച്ചിടുന്നു. അവരെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിന് നൂറിനടുത്ത് ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അവര്‍ക്കു പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതാക്കുന്നു. സമയത്തെക്കുറിച്ചോ തീയതികളെക്കുറിച്ചോ യാതൊരു ധാരണയും കൊടുക്കുന്നില്ല. ബിഗ് ബോസ് എന്നു വിളിക്കപ്പെടുന്ന വീടിന്‍റെ തലവന്‍ വീട്ടിലുള്ള ഹൗസ്മേറ്റ്സിനു പലതരത്തിലുള്ള ഗെയിമുകള്‍ കൊടുക്കുന്നു. കൂടാതെ വീട്ടിലുള്ള വര്‍ക്കുവേണ്ടി വോട്ട് ചെയ്യാന്‍ കാണികളോട് ആവശ്യപ്പെടുന്നു. കുറവ് വോട്ട് കിട്ടുന്നവര്‍ ഓരോരുത്തരായി ഷോയില്‍നിന്ന് ഓരോ ആഴ്ച പുറത്താകുന്നു. 100 ദിവസം ആ വീട്ടില്‍ നിന്നും പുറത്താകാതെ പിടിച്ചുനില്ക്കുന്നവരില്‍ ഒരാള്‍ വിജയിയായി അന്‍പത് ലക്ഷത്തോളം വരുന്ന സമ്മാനത്തുക സ്വന്തമാക്കുന്നു. ഇതാണ് ഈ ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ ഫോര്‍മാറ്റ്.


റിയാലിറ്റി ഷോയ്ക്കപ്പുറം സാമൂഹിക പരീക്ഷണമായിട്ടാണ്  നിരീക്ഷകര്‍ ഇതിനെ കാണുന്നത്. എന്തെന്നാല്‍ ഇതുപോലുള്ള അവസ്ഥകളില്‍ മനുഷ്യന്‍ എങ്ങനെയാണ് സ്വാഭാവികമായി പെരുമാറുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ക്യാമറ ഉള്ളതുകൊണ്ട് തന്നെ അവര്‍ യഥാര്‍ത്ഥ സ്വഭാവം മറച്ചുവെച്ച് കപടമായി പെരുമാറുമെങ്കിലും മുന്നോട്ട് പോവുംതോറും സഹമത്സരാര്‍ത്ഥികളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദവും ഒറ്റപ്പെടലും അവരിലെ യഥാര്‍ത്ഥ മുഖം വെളിയില്‍ കൊണ്ടുവരുമെന്ന് കാണാം.  ഇന്ത്യയില്‍ പല ഏജന്‍സികളും ഇത്തരം റിയാലിറ്റി ഷോകളെ സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അത്തരം പഠനം നടന്നതായി അറിവില്ല, അല്ലെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ ലഭ്യമല്ല. പൊതുവെ അത്രകണ്ട് ജനാധിപത്യപരമല്ലാത്ത ഇന്ത്യയും കേരളവും പോലുള്ള സമൂഹത്തില്‍ ഈ ഷോ എത്രമാത്രം ദുരന്തമാണ് വരുത്തിവയ്ക്കുന്നതെന്നുള്ള ചിന്ത മാത്രമാണ് ഈ ലേഖനത്തില്‍  പങ്കുവെക്കുന്നത്.

 

മനുഷ്യന്‍റെ സ്വഭാവത്തില്‍ ഇത്തരം ഗെയിം ഷോകള്‍ വലിയതോതില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് സംശയത്തിനിടയില്ലാത്തവിധം എല്ലാ പഠനങ്ങളും തറപ്പിച്ചു പറയുന്നു. "According to a study conducted by researchers from Central Michigan University, reality  TV shows like Bigg Boss, Splitsvilla, Roadies and many more are not just 'harmless entertainment.' In fact, the study found that following an episode of reality  TV that depicted verbal and relational aggression, the viewers expressed a heightened aggression in their own behaviour.'' മത്സരാര്‍ത്ഥികളെപോലെ  കാഴ്ചക്കാരിലും മൃഗീയമായ ചോദനകള്‍ ഇത്തരം ഷോകള്‍ ഉണര്‍ത്തുന്നു. അല്ലെങ്കില്‍ അതിലൂടെയാണ് ഇത്തരം ഷോകള്‍ കാണികളെ കൂട്ടുന്നത് എന്നു പറയാം.

 

അടിമകളെകൊണ്ട് പരസ്പരം മല്ലയുദ്ധം നടത്തി ആനന്ദം കണ്ടെത്തുന്ന പഴയ നാടുവാഴി ജന്മിയുടെയോ, ക്രൂരനായ മുതലാളിയുടെയോ ഒക്കെ ആധുനികരൂപമാണ് ഇത്തരം ഷോകള്‍. ഇന്നും നമ്മുടെ തെരുവുകളില്‍ രണ്ടുപേര്‍ വഴക്കുണ്ടാക്കിയാല്‍  അത് ആസ്വദിക്കാന്‍ മാത്രം അവിടെ നില്‍ക്കുന്നവരുടെ എണ്ണം ചെറുതല്ല.  മനുഷ്യന്‍റെ ഉള്ളിലെ ഈ വക സ്വഭാവങ്ങളെ ചൂഷണം ചെയ്താണ് ഇത്തരം ഗെയിംഷോകള്‍ കാണികളെ നിലനിര്‍ത്തുന്നത്. ചില വീഡിയോ ഗെയിമുകള്‍, സിനിമകള്‍ തുടങ്ങിയ പലതും മനുഷ്യന്‍റെ ഇത്തരം വികാരങ്ങളെ ചൂഷണം ചെയ്ത് കച്ചവടസാദ്ധ്യത ഉറപ്പിക്കുന്നു. ഒളിഞ്ഞുനോക്കാനുള്ള മനുഷ്യന്‍റെ വാസനയെയും ഇത്തരം ഷോകള്‍ ചൂഷണം ചെയ്യുന്നു. അപരന്‍റെ ജീവിതത്തിലേക്ക്, പെരുമാറ്റങ്ങളിലേക്ക്, വര്‍ത്തമാനങ്ങളിലേക്ക് ഒക്കെ ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്നവര്‍  ഈ ഷോയുടെ മുന്നില്‍ എത്തുന്നു. ഇപ്രകാരം കാണികളുടെ സാഡിസവും ഒളിഞ്ഞുനോട്ട ത്വരയും ഒക്കെ ചൂഷണം ചെയ്താണ് ഇത്തരം റിയാലിറ്റി ഷോകള്‍ കാഴ്ചക്കാരെ സൃഷ്ടിക്കുന്നത്.

 

നമ്മള്‍പോലും അറിയാതെ നമ്മിലെ ഈ അധമവികാരങ്ങളെ ഇത്തരം ഷോകള്‍ ഉണര്‍ത്തുന്നത് എങ്ങനെയാണെന്ന് വളരെ ലളിതമായി ഇന്നത്തെ വ്ളോഗര്‍മാരില്‍ പ്രസിദ്ധനായ ധ്രുവ് റാഠി The Dark Reality of Bigg Boss' എന്ന 25 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നുണ്ട്.  "ഒരു മത്സരാര്‍ത്ഥിക്ക് മറ്റൊരു മത്സരാര്‍ത്ഥിയെ മറികടക്കണമെങ്കില്‍ സ്വാഭാവികമായും അവരെ അപമാനിക്കുകയോ, കളിയാക്കുകയോ, അപഹസിക്കുകയോ ചെയ്യേണ്ടിവരും. അങ്ങനെയാണ് ഇതിന്‍റെ ഫോര്‍മാറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ ഇതിനെ 'പ്രകടനം' എന്നാണ് വിളിക്കുന്നത്." ആ വീഡിയോയിലെ  എല്ലാ നിരീക്ഷണങ്ങളോടും യോജിക്കുന്നില്ലെങ്കിലും ഇപ്പറഞ്ഞത് കൃത്യമാണ്. ഹൗസിനുള്ളില്‍ നടക്കുന്ന വാഗ്വാദങ്ങളും വെല്ലുവിളികളും ആക്രമണങ്ങളും കാണികള്‍ ചുരുങ്ങിയ സമയംകൊണ്ട് ആവേശത്തോടെ ഏറ്റെടുക്കുന്നു.  വീടിനുള്ളില്‍ വേട്ടക്കാരനും ഇരയും രൂപപ്പെടും. നേരത്തെ പറഞ്ഞതു പോലെ തെരുവില്‍ പരസ്പരം പോരടിക്കുമ്പോള്‍ കാണികള്‍ക്കുണ്ടാകുന്ന അതേ ആന്ദനം അവര്‍ ഇതില്‍നിന്ന് കണ്ടെത്തുന്നു.

വേട്ടക്കാരന്‍ നായകനായി മാറും എന്നതാണ് ഇതിലെ ക്രൂരമായ വിരോധാഭാസം. എന്തെന്നാല്‍ വേട്ടക്കാരന്‍ മിക്കവാറും ആല്‍ഫാമെയില്‍ ജനിതകമുള്ളവനായിരിക്കും. അവനായിരിക്കും ആരാധകര്‍ കൂടുതല്‍. അതിശക്തിമാനായ, സ്ത്രീ വിരോധിയായ, ലൈംഗിക ന്യൂനപക്ഷങ്ങളെ മനുഷ്യരായിപ്പോലും കാണാത്ത മത്സരാര്‍ത്ഥിയായിരിക്കും ഇന്ത്യയില്‍ ഇത്തരം ഷോകളിലെ മിന്നുംതാരം.  നാളിതുവരെ മലയാളത്തില്‍ നടന്നിട്ടുള്ള 6 സീസണുകളും നിരീക്ഷിച്ചാല്‍ വളരെ ലളിതമായി മനസ്സിലാക്കാവുന്ന കാര്യമാണിത്. ആധുനിക സമൂഹത്തിനു ചേര്‍ന്ന കാര്യമാണോയിതെന്ന് കാണികള്‍ ചിന്തിക്കണം. ഇതിന് അപവാദമായി ശില്പാഷെട്ടിയുടേതുപോലുള്ള ചില കേസുകളുണ്ടാകാം.  ഇന്ത്യന്‍ പശ്ചാത്തലത്തിലല്ല ഈ സംഭവം നടന്നത് എന്ന് നമ്മള്‍ ഓര്‍ക്കണം. അന്ന് ശില്പാഷെട്ടിയെ വംശീയമായി അധിക്ഷേപിച്ച സഹമത്സരാര്‍ത്ഥികളെ കാത്തിരുന്നത് കുറേ അധികം ദുരന്തങ്ങളായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടിരുന്ന പരിപാടികളില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തി. പൊതുജീവിതത്തില്‍ അവര്‍ അവമതിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യയിലായിരുന്നെങ്കില്‍  ശില്‍പഷെട്ടിയെ അപമാനിച്ചവര്‍ ആ സീസണിലെ വിജയികളായേനെ. 2005ലെ കണക്കനുസരിച്ച് ഓരോ 20 മിനിട്ടിലും ഒരു ദളിതന്‍ എന്ന കണക്കേ ആക്രമിക്കപ്പെടുന്ന രാജ്യത്തുനിന്നാണ് ശില്പാഷെട്ടി 2007 ല്‍ ആ ഷോയില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിന് വണ്ടിപിടിച്ചതും അവിടെവച്ച് വംശീയമായി അധിക്ഷേപിക്ക പ്പെട്ടതും. അവിടെനിന്ന് വിജയി ആയി തിരിച്ചെത്തിയ അഭിനേത്രി പിന്നീട് ജീവിതത്തില്‍ എന്നെങ്കിലും മതത്തിന്‍റെയോ, ജാതിയുടെയോ, വംശത്തിന്‍റെയോ, ലിംഗത്തിന്‍റെയോ ഒക്കെ പേരില്‍ നിരന്തരം വിവേചനങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി  ഒന്നു ഞരങ്ങുകയെങ്കിലും ചെയ്തതായി അറിവില്ല. മാത്രമല്ല 2017ല്‍  അവര്‍ തന്‍റെ ഉള്ളിലെ വര്‍ഗീയ വിഷം പൊതുസ്ഥലത്ത് എടുത്തുവീശുകയും ചെയ്തു. ഇന്ത്യയിലെ ഏതെങ്കിലും റിയാലിറ്റി ഷോയില്‍ ആയിരുന്നു ആ നടി ഇത് ചെയ്തതെങ്കില്‍  വീണ്ടും അവര്‍ വിജയി ആയേനെ.

മലയാളത്തിലെ ഒരു റിയാലിറ്റി ഷോയില്‍  ദളിത് വിഭാഗത്തില്‍ നിന്നുള്ള  പ്രശസ്തയായ അഭിനേത്രിയെ  സഹമത്സരാര്‍ത്ഥിയുടെ ആരാധകര്‍ അതിക്രൂരമായാണ് സൈബര്‍ ലോകത്ത് ആക്രമിച്ചത്. നിറം കറുത്തതായിരുന്നു എന്നതൊഴിച്ചാല്‍ അവര്‍ ഒരു തെറ്റും ചെയ്തതായി സൈബര്‍ ആക്രമണത്തിനു നേതൃത്വം കൊടുത്തവര്‍പോലും പറയില്ല. ഗെയിം ഉണര്‍ത്തിവിടുന്ന വന്യമായ ചോദനകള്‍ കാഴ്ചക്കാരെ ഉന്മാദം കൊള്ളിക്കു ന്നതുകൊണ്ടാണ് അവര്‍ ഇപ്രകാരം പെരുമാറുന്നത്. സാഡിസവും ആക്രമണോത്സുകതയുമൊക്കെ പ്രകടിപ്പിക്കാന്‍ ഒരു മടിയുമില്ലാത്തവിധംമസ്തിഷ്കപ്രക്ഷാളനത്തിന് കാഴ്ചക്കാര്‍ അവരറിയാതെ തന്നെ വിധേയരാകുന്നു. 'വലിയ മുതലാളിയുടെ രസതന്ത്രങ്ങള്‍' അല്പം വന്യമാണെന്നു സാരം.

ജോര്‍ജ്ജ് ഓര്‍വെല്‍ വിഭാവനം ചെയ്ത ഏകാധിപതിയായ 'ബിഗ് ബ്രദറി'നു സമാനനാണ് ഈ ഗെയിമിലെ നടത്തിപ്പുകാരനായ വലിയമുതലാളി. അയാള്‍ക്കു വേണ്ടത് ചാനലിന്‍റെ റേറ്റിംഗ് മാത്രമാണ്. അതിനായി ഔട്ടായിപ്പോകുന്നവരെ ചിലപ്പോള്‍ അവര്‍ തിരികെ കൊണ്ടുവരും, വ്യത്യസ്ത കായികശേഷിയുള്ളവരെ ഒരു മത്സരത്തില്‍ അണിനിരത്തും, ചില ആഴ്ചകളില്‍ പുറത്താക്കല്‍ പരിപാടിതന്നെ മാറ്റിവെയ്ക്കും. ഇതിനിടയ്ക്ക് ഏതെങ്കിലും തരത്തില്‍ അവസരം കിട്ടിയത് ട്രാന്‍സ്ജന്‍റേഴ്സ് വിഭാഗത്തിനു മാത്രമാണ്. ചാനലിനു പ്രേക്ഷകരുടെ മുമ്പില്‍ (കപട) ജനാധിപത്യമുഖം കാണിക്കാനായി ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അവസരം കൊടുക്കാറുണ്ട്.  പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ സ്വരം പൊതുസമൂഹത്തില്‍ എത്തിക്കുന്നതിന് ചില മത്സരാര്‍ത്ഥികള്‍ കിട്ടിയ അവസരം ഉപയോഗിച്ചിട്ടുമുണ്ട്. അതിന്‍റെ പേരില്‍ മാത്രം ഇത് മഹത്തായ  വിനോദമായി മാറുന്നില്ല. കാണികളായ നമ്മുടെ ഉത്തരവാദിത്വം 'വിവേകമതികളായ ആസ്വാദകരാവുക'  എന്ന താണ്. ഒന്നിനാലും, ആരാലും സ്വാധീനിക്കപ്പെടാത്ത വിവേകമതികളായ മനുഷ്യനാകാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുക.  ജനാധിപത്യസംസ് കാരവും രാഷ്ട്രീയ ശരികളും ജീവവായുപോലെ ജീവിതത്തില്‍ കൂട്ടിച്ചേര്‍ക്കുക.


അവലംബം
Rathee, D. (2023, July 27). The Dark Reality of Bigg Boss | Dhruv Rathee. YouTube.
The Dark Side of Reality TV: A Case Study of “Bigg Boss” | Prasanna Dasari
International Journal of Research in Engineering, Science and Management, Volume-2, Issue-10, October-2019,
To Analyze Why Audience Watch Bigg Boss, S. Honey
https://www.onlymyhealth.com/negative-effects-of-watching-reality-tv-shows-like-bigg-boss-on-mental-health-1706695145

You can share this post!

മരുപ്പച്ച തേടുന്നവരും നേടുന്നവരും!

ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍
Related Posts