news-details
കഥപറയുന്ന അഭ്രപാളി

അഭ്രപാളിയിലെ സര്‍ഗ്ഗാത്മക പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ മനുഷ്യന്‍ ഉപയോഗിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കല. പെയിന്‍റിംഗുകള്‍, കവിതകള്‍, നാടകങ്ങള്‍ തുടങ്ങി ഒട്ടനവധി കലാരൂപങ്ങിളിലൂടെ മനുഷ്യന്‍,  വിവിധങ്ങളായ വിഷയങ്ങളോടുള്ള തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ കലാരൂപങ്ങളില്‍ ഒന്നായ സിനിമയും പ്രതിഷേധങ്ങളുടെ സ്വരമായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. റിയലിസത്തിന്‍റെ സൗന്ദര്യത്തില്‍ പ്രതിഷേധത്തിന്‍റെ ഒരു ആഖ്യാനമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമകളില്‍ ഒന്നാണ് "പാരഡൈസ്."

ശ്രീലങ്കയിലേയും, ഇന്ത്യയിലേയും ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ സംരംഭംമായിരുന്നു 'പാരഡൈസ്'. ശ്രീലങ്കന്‍ സംവിധായകനായ പ്രസന്ന വിതനേജ് രചനയും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന സിനിമ മണിരത്നത്തിന്‍റെയും, ശിവ ആനന്ദിന്‍റേയും കൂടി പങ്കാളിത്തത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മലയാളി അഭിനേതാക്കളായ റോഷന്‍ മാത്യുവും, ദര്‍ശന രാജേന്ദ്രനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം മലയാളയത്തിലെ പ്രശസ്തനായ ഛായാഗ്രാഹകന്‍ രാജീവ് രവിയും. "പാരഡൈസ്" ഒരേ സമയം യാത്രാഖ്യാനമാണ്, പ്രണയകാവ്യമാണ് ഒപ്പം അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ നോവിന്‍റെയും, ചെറുത്തുനില്‍പ്പിന്‍റെയും കഥകൂടിയാണ്.

സിനിമ മിഴിതുറക്കുന്നതു ശ്രീലങ്കന്‍ പാപ്പരത്തത്തിലേയ്ക്കാണ്. അവിടെ തങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുവാന്‍ മലയാളികളായ കേശവും (റോഷന്‍ മാത്യു) അമൃത (ദര്‍ശന രാജേന്ദ്രന്‍) യും എത്തുന്നു. അവര്‍ ആന്‍ഡ്രൂ (ശ്യാം ഫെര്‍ണാണ്ടോ) എന്ന് വിളിപ്പേരുള്ള ടൂറിസ്റ്റ് ഗൈഡിനൊപ്പം എയര്‍പോര്‍ട്ടില്‍നിന്നും ഹോട്ടല്‍ റൂമിലേയ്ക്ക് പോകുന്ന വഴികളിലെല്ലാം മുഴച്ചു നില്‍ക്കുന്നത് ശ്രീലങ്കന്‍ ദാരിദ്ര്യത്തിന്‍റേയും അതിന്മേലുള്ള പ്രതിഷേധങ്ങളുടേയും കാഴ്ചകളാണ്. അതൊന്നും കാര്യമാക്കാതെ തന്‍റെ ജോലിയുടെ ഭാഗമായി ഫോണില്‍ മാത്രം ശ്രദ്ധിക്കുന്ന കേശവില്‍നിന്നും വിഭിന്നമായി അമൃതയെ അക്കാഴ്ചകളത്രയും കൊത്തിവലിക്കുന്നുണ്ട്. ഹോട്ടലിലെത്തിയശേഷം മാന്‍വേട്ടയ്ക്ക് കേശവ് താല്പര്യം പ്രകടിപ്പിക്കുമ്പോള്‍ മുതല്‍ അസ്വസ്ഥയാകുന്ന അമൃത ഇവര്‍ തമ്മിലുള്ള സ്വഭാവവ്യത്യാസം ഏറ്റവും സുതാര്യമാക്കുന്നു. എന്നാല്‍ കേശവിന് ചുറ്റും പ്രദിക്ഷിണം ചെയ്യാന്‍മാത്രം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരികൂടിയാണ് അമൃത. അന്ന് രാത്രി അവര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വന്തം മുറിയില്‍വച്ചവര്‍ കൊള്ളയടിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് പ്രസന്ന വിതനേജിന്‍റെ ഫ്രെയിമുകള്‍ അരാജകത്വം നിറഞ്ഞ ഒരു കലാപഭൂമിയിലേയ്ക്ക് കാഴ്ചക്കാരെ നയിക്കുന്നു. പ്രണയസുരഭിലമായി ആഘോഷിക്കപ്പെടേണ്ട വിവാഹവാര്‍ഷികം സാവധാനം സംഘര്‍ഷഭരിതമായി മാറുന്നു.

പ്രസ്തുത കേസില്‍ തമിഴ് വംശത്തില്‍പ്പെട്ട ചിലരെ സര്‍ജന്‍റ് ബണ്ടാര (മഹേന്ദ്ര പെരേര) കസ്റ്റഡിയില്‍ എടുത്തു. കേശവിന്‍റെ ശരിയെന്ന് ഉറപ്പില്ലാത്ത നിഗമനത്തില്‍ അവര്‍ പ്രതികളാണെന്ന് നിയമപാലകര്‍ ഉറപ്പിച്ചു. തലേദിവസം രാത്രി ഇരയായിരുന്ന കേശവ് അവിടം മുതല്‍ വേട്ടക്കാരുടെ ഭാഗം ചേർന്നു. അതിന് അയാള്‍ക്ക് അയാളുടേതായ ന്യായങ്ങളുമുണ്ട്. തന്‍റെ ജോലിയില്‍ ഉയര്‍ച്ചയില്ലാതെ നില്‍ക്കുന്ന സമയത്ത് നെറ്റ് ഫ്ളിക്സ്പോലൊരു പ്ലാറ്റ് ഫോം കേശവിന്‍റെ പ്രോജക്ടിന് പണം മുടക്കാമെന്ന് പറഞ്ഞ് വന്നിരിക്കുന്ന സമയമാണ്. മോഷണം പോയ ലാപ്ടോപ്പും മൊബൈല്‍ഫോണും ഇന്ന് അയാളുടെ ജീവനാഡിയാണ്. പക്ഷേ അതേകിടക്കയില്‍ ഒപ്പം കിടന്ന അമൃത പ്രതികളായി പിടിക്കപ്പെവര്‍തന്നെയാണ് തലേദിവസം തങ്ങളെ ആക്രമിച്ചതെന്ന് ഉറപ്പില്ലെന്ന് പറയുന്നുണ്ട്. അതിനെ മറികടന്നുകൊണ്ട് സര്‍ജന്‍റും, കേശവും കേസുമായി മുന്നോട്ട് പോയി. കുറ്റം തെളിയിക്കാനുള്ള ശ്രമത്തിനിടയില്‍ പ്രതികളായി പിടിക്കപ്പെട്ടവരില്‍ ഒരാളുടെ നില ഗുരുതരമായി. അത് ഒരു പ്രാദേശിക പ്രക്ഷോഭത്തിന് കാരണമായി. തല്‍സ്ഥിതി അമൃതയേയും, കേശവിനേയും വാച്യാര്‍ത്ഥത്തില്‍ ബന്ധിതരാക്കി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുറ്റാരോപിതന്‍ ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു. നാടെങ്ങും പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങി. അക്രമാസക്തരായ പ്രതിഷേധക്കാർ പോലീസ്സ്റ്റേഷനെതിരെ ആക്രമണം അഴിച്ചുവിട്ടു. രക്ഷപെട്ടോടിയ പോലീസുകാര്‍ കേശവും, അമൃതയും താമസിക്കുന്ന ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. അവിടെവച്ച് കേശവിന്‍റെ ആദിത്യ മര്യാദയ്ക്ക് പ്രതിഫലമായി ഹോട്ടലിലെ ജോലിക്കാരായ അഹ്സര്‍ ശംസുദ്ദീനെയും (ഇക്ബാല്‍), ശ്രീ (സുമിത് ഇളങ്കോ) യേയും ചോദ്യം ചെയ്യാൻ ആരംഭിച്ചു. ശ്രീ തമിഴ് വംശജനാണെന്നും ആയാളുടെ സഹായത്തോടുകൂടിയാണ് കള്ളന്മാര്‍ അകത്തുകടന്നതെന്നും സര്‍ജന്‍റ് കേശവിനോട് പറഞ്ഞു. ആ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ സര്‍ജന്‍റ് ശ്രീയെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. പ്രതിരോധത്തിന്‍റെ ഭാഗമായി ഹോട്ടലില്‍ മാന്‍വേട്ടയ്ക്കുപയോഗിക്കുന്ന തോക്ക് അയാള്‍ ഫണ്ടാരയ്ക്ക്നേരെ ചൂണ്ടി. വീണ്ടും തുടര്‍ന്ന സംഘടനത്തിനിടയില്‍ തോക്ക് അമൃതയുടെ കൈവശം എത്തി. ഇതേസമയത്ത് തന്നെ വെളിയില്‍നിന്നും പ്രതിഷേധക്കാരുടെ മറ്റൊരു ആക്രമണം ഹോട്ടലിനു നേരെ ഉണ്ടായി. സര്‍ജന്‍റ് ആക്രമിക്കപ്പെട്ടു. സര്‍ജന്‍റിന്‍റെ തോക്കെടുത്ത് കേശവ് പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ചു. കണ്ടുനില്‍ക്കുന്ന അമൃത കേശവിനെതിരെ വെടിയുതിര്‍ത്തു. എല്ലാത്തിനും മൂകസാക്ഷിയായി ആന്‍ഡ്രൂ. വിവാഹവാര്‍ഷികം ആഘോഷിക്കാനെത്തിയ ദമ്പതികളില്‍ ഒരാള്‍ മറ്റൊരാളെ കൊല ചെയ്ത് അവിടെനിന്നും തിരിച്ച് ഇന്ത്യയിലേയക്ക് യാത്രയായി. ഇതാണ് പാരഡൈസിന്‍റെ കഥ.


ഈ അടുത്തനാളുകളില്‍ ഇറങ്ങിയതില്‍ ഏറ്റവും തീഷ്ണമായഭാഷയില്‍ രാഷ്ട്രീയം സംസാരിച്ച സിനിമയാണ് പാരഡൈസ്. രൂപകങ്ങള്‍ (മെറ്റഫര്‍) ഏറ്റവും ലളിതമായും, സൗന്ദര്യത്തോടെയും, തീവ്രഭാവത്തോടെയും സിനിമയില്‍ വാരിവിതറിയിട്ടുണ്ട്. പശ്ചാത്തലം ശ്രീലങ്ക ആയതു കൊണ്ട് കഥയെ രാമായണവുമായി കൂട്ടിക്കലര്‍ത്തി സാദ്ധ്യമായ രീതീയിലെല്ലാം രൂപകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. കേശവും, അമൃതയും യഥാക്രമം ശ്രീരാമനും, സീതയുമാകുന്ന അത്രതന്നെ സ്വാഭാവികതയോടെ ആന്‍ഡ്രൂ ലക്ഷമണനായും മാറി. ഇതിഹാസങ്ങളുടെ പുനര്‍വായനയിലൂടെ പ്രസന്ന പറഞ്ഞുവയ്ക്കുന്ന ശ്രീലങ്കന്‍ രാഷ്ട്രീയം കാഴ്ചക്കാർക്ക് നവ്യാനുഭവമായി. മാരിചനെ കണ്ട് മോഹിച്ച സീതയെപ്പോലെ ഹോട്ടലില്‍ കാണുന്ന മാനിനെക്കണ്ട് മോഹവതിയാകുന്ന അമൃത വാത്മീകി രാമായണത്തില്‍ നിന്നും വ്യത്യസ്തമായി വിവിധ ദേശങ്ങളില്‍ പ്രചാരത്തിലുള്ള രാമായണത്തിന്‍റെ വിവിധ ആഖ്യാനങ്ങളെ ആന്‍ഡ്രൂവിന് പരിചയപ്പെടുത്തിക്കൊടുത്തു.  ഒടുവില്‍ ജൈനരാമായണത്തില്‍ രാവണനെതിരെ നേര്‍ക്ക് നേര്‍ യുദ്ധംചെയ്ത ധീരയായ സീതാദേവിയെക്കുറിച്ചവൾ പറയുകയും അത്രയും തന്നെ ധീരതയോടെ സിനിമ അവസാനിക്കുമ്പോള്‍ തിന്മയ്ക്കെതിരെ പോരാടി ജയിക്കുകയും ചെയ്യുന്നു.


ദശകങ്ങളായി തമിഴ് വംശജര്‍ അരികുവല്‍ക്കരിക്കപ്പെട്ട ഒരു രാജ്യത്ത് ദാരിദ്ര്യം അവരുടെ സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. സര്‍ജന്‍റും, ശ്രീയും തമ്മിലുള്ള സംഘടനം കേവലം രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഘടനമായല്ല കാഴ്ചക്കാര്‍ക്ക് അനുഭവവേദ്യമാവുക. പതിറ്റാണ്ടുകളായി ഇരയായിക്കൊണ്ടിരിക്കുന്നവരുടെ മുഴുവന്‍ പ്രതിഷേധവും നമുക്ക് ശ്രീയില്‍ കാണാനാവും. അധികാരവര്‍ഗ്ഗത്തിന്‍റെ ക്രൂരതയുടേയും, സ്വജന പക്ഷപാതത്തിന്‍റേയും, കെടുകാര്യസ്ഥതയുടേയും, അഴിമതിയുടേയും യാഥാര്‍ത്ഥ്യങ്ങള്‍ കാഴ്ചക്കാരെ ആഴത്തില്‍ സ്വാധീനിക്കും. അരികുവല്‍ക്കരി ക്കപ്പെട്ടവരുടെ രാഷ്ട്രീയമായതുകൊണ്ടാവാം "എന്‍റെ കന്നത്തില്‍മുത്തമിട്ടാല്‍ അവസാനിക്കുന്നിടത്തുനിന്ന് പ്രസന്നയുടെ പാരഡൈസ് ആരംഭിക്കുന്നു" എന്ന് മണിരത്നം അഭിപ്രായപ്പെട്ടത്.

ഒരു മണിക്കൂര്‍ മുപ്പത് മിനിട്ടില്‍ ഉരുവം കൊണ്ട അഭ്രപാളിയിലെ ഈ സര്‍ഗ്ഗാത്മക പ്രതിഷേധം; സമകാലിക ശ്രീലങ്കന്‍ വിഷയങ്ങള്‍ തനിമചോരാതെ, പരുക്കന്‍ ശബ്ദത്തില്‍ ലോകത്തെ അറിയിക്കുന്നതില്‍ തീര്‍ച്ചയായും വിജയിച്ചു. കൂടാതെ ഈ സിനിമയിലൂടെ നിലവിലെ ശ്രിലങ്കന്‍ രാഷ്ട്രീയ ഭൂപടത്തില്‍ തനിക്കുള്ള പ്രതിഷേധം പ്രസന്ന രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഭര്‍ത്താവിനാല്‍ സംരക്ഷിക്കപ്പൈട്ട് സാധാരണ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന അമൃത; ശ്രീലങ്കന്‍ വംശീയവിദ്വേഷത്തിന്‍റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം കണ്ടപ്പോള്‍ അവളിലെ ധീരയായ സ്ത്രീ പുറത്തുവന്നു. അത്രമേല്‍ പ്രണയമുള്ള അമൃത തന്‍റെ ഭര്‍ത്താവിനെ ഇല്ലായ്മ ചെയ്യത്തക്കവണ്ണം അരികുവല്‍ക്കരിക്കപ്പെട്ടവരോടവള്‍ക്കുണ്ടാകുന്ന തന്മയീഭാവം രാഷ്ട്രീയ ശരികളോട് ചേര്‍ന്നുനില്‍ക്കാനുള്ള ധീരനായ മനുഷ്യന്‍റെ തീരുമാനങ്ങളുടെ അന്തിമഫലമാണ്.

സിനിമയുടെ പേര് മുന്നോട്ടുവയ്ക്കുന്ന ഒരു സ്വര്‍ഗ്ഗം നമുക്ക് സിനിമയില്‍ പ്രകടമല്ല. ഒരു പക്ഷേ പ്രതാപകാലത്തെ ശ്രീലങ്കന്‍ സ്മൃതിയില്‍ നിന്നായിരിക്കാം അത്തരം ഒരു പേര് സിനിമയ്ക്ക് വന്നത്. അല്ലെങ്കില്‍ സ്വര്‍ഗ്ഗം തേടിവന്ന പ്രണയിതാക്കളുടെ പ്രതീക്ഷകളായിരിക്കാം "പാരഡൈസ്." പലസിനിമകളിലായി നമ്മള്‍കണ്ട റോഷന്‍, ദര്‍ശന താരജോഡികളുടെ കെമിസ്ട്രി ഈ സിനിമയില്‍ വളരെ ജീവന്‍ തുടിയ്ക്കുന്ന ഒന്നായിരുന്നു. രാജീവ് രവി ശ്രീലങ്കന്‍ ദുരിതങ്ങളെയും പ്രകൃതി സൗന്ദര്യത്തെയും മനോഹരമായി ഒപ്പിയെടുത്തു. മലയാളം, സിംഹള, ഇംഗ്ലീഷ് ഭാഷകളില്‍ മാറി മാറി സംസാരിക്കുന്ന പാരഡൈസിലെ ഭാഷാവ്യത്യാസങ്ങള്‍ കാഴ്ചക്കാരനെ തെല്ലും അലോസരപ്പെടുത്തില്ല. ആ സമയത്ത് ഇറങ്ങിയതില്‍ ഏറ്റവും മികച്ച സിനിമയായിരുന്നിട്ടും അധികമാരും അറിയുകപോലും ചെയ്യാതെ പരഡൈസ് കൊട്ടകയില്‍ നിന്ന് അപ്രത്യക്ഷമായി. മണിരത്നത്തെപ്പോലൊരു അധികായകന്‍ പിന്നണിയിലുണ്ടായിട്ടും കച്ചവടത്തിന്‍റെ പുത്തന്‍ സാധ്യതകള്‍ ഉപയോഗിക്കാതെ പോയതിന്‍റെയാവാം ആ ദുര്‍വിധി.

2023 ഒക്ടോബര്‍ 7ന് 28ാമത് 'ബുസാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍' ആണ് പാരഡൈസ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് അതെ മാസം 29ന് മുംബൈ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. 2024 വെസോള്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും, ബെയ്ജിംഗ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും, ഓസ്ട്രിയന്‍ പ്രീമിയര്‍ റെഡ് ലോട്ടസ് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും, സ്വീഡിഷ് പ്രീമിയര്‍ 2024 ഏഷ്യാറ്റിസ്ക ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ടു. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും സിഡ്നി ഫിലിം ഫെസ്റ്റിവലിലും പാരഡൈസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശേഷം 2024 ജൂണ്‍ 28ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പാരഡൈസ് റിലീസ് ചെയ്തു. പങ്കെടുത്ത മേളകളില്‍ മൂന്നെണ്ണത്തില്‍ സംവിധായകന്‍ പ്രസന്ന അവാര്‍ഡും സ്വന്തമാക്കി.

കാഴ്ചയുടെ കലയാണ് സിനിമ. സെക്കന്‍ഡില്‍ 24 ഫ്രെയിമുകള്‍ മാറിമറിയുന്നതെന്തിനെയും സിനിമ എന്ന് വിളിക്കാം. അതിനു ശബ്ദമോ, വെളിച്ചമോ, കഥയോ, കഥാപാത്രങ്ങളോ ഒന്നും വേണമെന്നില്ല. കാണുന്നവനെ രസിപ്പിയ്ക്കുക അത് മാത്രമാണ് സിനിമയുടെ ദൗത്യം. ഈ ദൗത്യത്തിനപ്പുറം സിനിമ നമ്മളെ ചിന്തിപ്പിച്ചാല്‍ അല്ലെങ്കില്‍ നമ്മളില്‍ ഒരു ആഘാതം സൃഷ്ടിച്ചാല്‍ അത് വേറിട്ട സിനിമയാകും. വേറിട്ട കാഴ്ച്ചകള്‍ കണ്ണില്‍ നിലനില്‍ക്കും; മനസ്സിന്‍റെ ആഴങ്ങളില്‍ പതിയും. അത്തരത്തിലെ ഒരു സിനിമയാണ് പാരഡൈസ്. അതുകൊണ്ടു തന്നെ ഒറ്റതവണ എങ്കിലും കണ്ടവർക്ക് മനസ്സിൽ ''പാരഡൈസ്'' എന്നും നിലനിൽക്കും.

You can share this post!

കലയും ഭ്രാന്തും ഇഴചേര്‍ന്ന് ഉന്മാദിയായവള്‍

വിനീത് ജോണ്‍
Related Posts