news-details
കഥപറയുന്ന അഭ്രപാളി

ധീരതയുടെ പ്രതിധ്വനികള്‍

ഒരിക്കല്‍ ഭൂമിയിലെ ഒരു മനുഷ്യകുട്ടിയെ കണ്ട് മോഹിച്ച യക്ഷികള്‍ അവനെ തട്ടിയെടുത്തു. വൃദ്ധയായ ഒരു യക്ഷി ആ കുട്ടിയായി വേഷമിട്ട് അവന്‍റെ അച്ഛനമ്മമാരുടെകൂടെ ജീവിച്ചു. എത്രയൊക്കെ അഭിനയിച്ചിട്ടും ഒരുനാള്‍ അച്ഛനും അമ്മയും സത്യം തിരിച്ചറിഞ്ഞു. തങ്ങളുടെ യഥാര്‍ത്ഥ കുട്ടിയെ തിരികെ കിട്ടാന്‍ അവര്‍ യക്ഷികളോട് യുദ്ധം ചെയ്തു. യൂറോപ്യന്‍ നാടോടിക്കഥയിലെ ക്രൂരനായ ആ യക്ഷി ഒരുനാള്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ അവതരിക്കുകയും ഒരു കുഞ്ഞിനെ അപഹരിക്കുകയും ചെയ്തു. ആ കുഞ്ഞിനെ തിരികെക്കിട്ടാന്‍ ഒരമ്മ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്‍റേയും അതിന്‍റെ പേരില്‍ അവള്‍ അനുഭവിച്ച സമാനതകള്‍ ഇല്ലാത്ത പീഡനങ്ങളുടേയും കഥയാണ് 2008ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ചലച്ചിത്രം "ചേഞ്ച്ലിംഗ്". ഒരു അപസര്‍പ്പക കഥ ഒളിഞ്ഞിരിക്കുമ്പോഴും അതിലുപരി ഒരമ്മയുടെ സഹനത്തിന്‍റെയും പോരാട്ടത്തിന്‍റെയും നാടകീയസിനിമയായി "ചേഞ്ച്ലിംഗ്" പിറവി കൊണ്ടത് സാക്ഷാല്‍ ക്ലിന്‍റ് ഈസ്റ്റ്വുഡിന്‍റെ സംവിധാനത്തിലായിരുന്നു. ഈസ്റ്റ്വുഡ് ശൈലയില്‍ വാര്‍ത്തെടുത്ത ഈ സിനിമ കേവലം കൊട്ടകയ്ക്കുള്ളിലെ മായക്കാഴ്ചകള്‍മാത്രമല്ല മറിച്ച് ദര്‍പ്പണ കോശങ്ങളുള്ള മനുഷ്യര്‍ക്ക് ഹൃദയഭേദകമായ കാഴ്ചകളുടെ കൂമ്പാരമാണ്.

1928 മാര്‍ച്ച് 10, ലോസ് ആഞ്ചലസ്സിലെ ഒരു സായാഹ്നം. ക്രിസ്റ്റീന്‍ കോളിന്‍സ് (ആഞ്ജലീന ജോളി) ആകെ അസ്വസ്ഥയാണ്. മകന്‍ വാള്‍ട്ടര്‍ കോളിന്‍സ് (ഗാറ്റ്ലിന്‍ ഗ്രിഫിത്ത്) സ്കൂളില്‍പോയിട്ട് തിരികെ വന്നിട്ടില്ല. ഏകയായ ആ മുപ്പതുകാരി അയല്‍പക്കത്തും ചുറ്റിലും തനിക്കാകുന്നപോലെ മകനെ അന്വേഷിച്ചു. നിരാശയ്ക്കൊടുവില്‍ പോലീസിനെ വിവരമറിയിച്ചു. നിര്‍ണ്ണായകമായ സമയമത്രയും പാഴാക്കി എല്‍.എ.പി.ഡി. (ലോസ് ആഞ്ചസ് പോലീസ് വിഭാഗം) മേധാവി ജെ. ജെ. ജോണ്‍സ് (ജെഫ്രി ഡൊനോവാന്‍) പ്രഹസനാന്വേഷണം ആരംഭിച്ചു.

മാര്‍ച്ച് 17 നു ലോസ് ഏഞ്ചല്‍സില്‍നിന്നും ഏറെ ദൂരെയുള്ള ഇല്ലിനോയിസിലെ ഡികാല്‍ബ് എന്ന സ്ഥലത്തുനിന്നും വാള്‍ട്ടറെ കിട്ടിയെന്ന് ജോണ്‍സ് ക്രിസ്റ്റീനെ അറിയിച്ചു. വിവരം അറിഞ്ഞ് ഓടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ക്രിസ്റ്റീന്‍ കാണുന്നത് വാള്‍ട്ടര്‍ ആണെന്ന് അവകാശപ്പെടുന്ന മറ്റൊരു കുട്ടിയെ. അവന്‍ തന്‍റെ മകനല്ലെന്ന് അവള്‍ തറപ്പിച്ചു പറഞ്ഞിട്ടും പോലീസ് അവളുടെമേല്‍ ആ കുട്ടിയെ കെട്ടിയേല്‍പ്പിച്ചു.

മകന്‍റേതുമായുള്ള ശാരീരികവ്യത്യാസങ്ങളത്രയും വാള്‍ട്ടര്‍ കഴിഞ്ഞദിവസങ്ങളില്‍ അനുഭവിച്ച മാനസീകവും ശാരീരികവുമായ പീഡനങ്ങളുടെ പ്രതിഫലനമാണെന്ന അശാസത്രീയമായ വാദം ആ പോലീസ് മേധാവി ഒരു ഡോക്ടറെക്കൊണ്ട് പറയിച്ചു. പ്രെസ്ബിറ്റേറിയന്‍ മിനിസ്റ്ററും സാമൂഹ്യ പ്രവര്‍ത്തകനും 'ദി വോയിസ് ഓഫ് പീപ്പിള്‍' എന്ന പ്രശസ്ത റേഡിയോ പ്രോഗ്രാമിന്‍റെ അവതരാകനുമായ റെവറെന്‍ഡ് ഗുസ്താവ് ബ്രൈഗ്ലെബ് (ജോണ്‍ മാല്‍ക്കോവിച്ച്) ക്രിസ്റ്റീനെ സഹായിക്കാന്‍ മുന്നോട്ട് വന്നു. പോലീസിന്‍റെ വാദങ്ങളെ തകര്‍ക്കാന്‍ പോന്ന ഒരു ശാസ്ത്രീയ റിപ്പേര്‍ട്ട് അവര്‍ ഇരുവരും ചേര്‍ന്ന് തയ്യാറാക്കി. അപകടം മണത്ത ജെ. ജെ. ക്രിസ്റ്റീനെ ഒരു മാനസീകാരോഗ്യകേന്ദ്രത്തില്‍ ബലമായി അഡ്മിറ്റ് ചെയ്തു. അവിടെ മാനസ്സീകവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ക്രിസ്റ്റീന്‍ വിധേയയായെങ്കിലും മകനുവേണ്ടിയുള്ള പോരാട്ടം തുടര്‍ന്നു.

ഇതേസമയത്ത് ഡിറ്റക്റ്റീവ് ലസ്റ്റര്‍ (മിഷേല്‍ കെല്ലി) ലോസ് ആഞ്ചലസില്‍നിന്നും 145 കലോമീറ്റര്‍ ദൂരെയുള്ള നോര്‍ത്ത്കോട്ട് റാഞ്ച് എന്ന സ്ഥലത്തുന്നിന്നും സാന്‍ഫോര്‍ഡ് ക്ലാര്‍ക്ക് (എഡ്ഡി ആല്‍ഡര്‍സണ്‍) എന്ന കുട്ടിക്കുറ്റവാളിയെ പിടി കൂടി. ചോദ്യം ചെയ്യലില്‍ അവന്‍റെ അമ്മാവനായ ഗോര്‍ഡന്‍ നോര്‍ത്ത്കോട്ട് (ജേസണ്‍ ബട്ട്ലര്‍ ഹാര്‍ണര്‍) എന്ന തുടര്‍ കൊലപാതകിയെക്കുറിച്ച് നിര്‍ണ്ണായകമായ വിവരങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. ആ ബാലന്‍ പറഞ്ഞ വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടു പോയി കൊലചെയ്യപ്പെട്ട കുറച്ച് ആണ്‍കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. വാള്‍ട്ടര്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ അയാള്‍ കൊലപ്പെടുത്തിയതാണെന്ന് ലസ്റ്റര്‍ മനസ്സിലാക്കി. ലസ്റ്റര്‍ കണ്ടെത്തിയ സത്യങ്ങളും റവറന്‍റ് ഗുസ്താവ് ബ്രൈഗ്ലെബും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പോരാട്ടവും ഫലംകണ്ടു. ക്രിസ്റ്റീന്‍ ആശുപത്രിയില്‍നിന്നും മോചിക്കപ്പെട്ടു.

ക്രിസ്റ്റീന്‍ എന്ന സാധാരണക്കാരിയുടെ ഐതിഹാസിക പോരാട്ടത്തിന്‍റെ കഥ അവിടെയാണ് ആരംഭിക്കുന്നത്. അവളിലെ ധീരതയുടെ പ്രതിധ്വനികള്‍ വിവിധ ഇടങ്ങളില്‍ അലയടിച്ചു. അവളെ അഡ്മിറ്റ് ചെയ്ത അതേ ആശുപത്രിയില്‍ അന്യായമായി തടവിലാക്കിയ മുഴുവന്‍ ആളുകളേയും വിടുവിക്കാന്‍ കോടതി ഉത്തരവായി. അതേ വര്‍ഷം സെപ്റ്റംബര്‍ 20ന് അത്യന്തം ആപത്ക്കരമായ മനോരോഗമുള്ള ആ കൊലയാളി പൊലീസിന്‍റെ പിടിയിലായി. ഒരു ഇറച്ചിവെട്ടുകാരന്‍ ഒരു മരക്കഷ്ണത്തിലിട്ട് ഉരുവെട്ടിപരുവമാക്കുന്ന അതേ ലാഘവത്തോടെ കുട്ടികളെ കൊന്നു രസിച്ച ആ രാക്ഷസ ഭീകരനെ 2 വര്‍ഷത്തെ ജയില്‍ വാസത്തിനും അതിനുശേഷം 1930 ഒക്ടോബര്‍ 2 ന് മരണംവരെ തൂക്കിലേറ്റാനും കോടതി വിധിയായി. "തന്‍റെ മകനെയും കൊലപ്പെടുത്തിയിരുന്നോ" എന്ന ചോദ്യത്തിന് അപൂര്‍ണ്ണമായൊരുത്തരം നല്‍കി അയാള്‍ മരിച്ചു. അപൂര്‍ണ്ണമായ ആ ഉത്തരത്തില്‍ മകന്‍ മരിച്ചിട്ടില്ലെന്ന് വിശ്വസിച്ചുകൊണ്ട് മകനെയും തിരഞ്ഞ് മരണംവരെ ആ അമ്മ തന്‍റെ ജീവിതം ജീവിച്ചു തീര്‍ത്തു.

ലീനിയര്‍ ആയോ നോണ്‍ ലീനിയര്‍ ആയോ  പറഞ്ഞ് കാണികളില്‍ ഒരു ഉദ്വേഗം സൃഷ്ടിക്കാമായിരുന്ന ഒരു അപസര്‍പ്പക കഥയെ മറ്റൊരു ആഖ്യാനശൈലിയില്‍ നിര്‍മ്മിച്ചതിന് ഈസ്റ്റ്വുഡിന് അദ്ദേഹത്തിന്‍റേയായ വിശദീകരണങ്ങളുണ്ടാവാം. അത് എന്തുതന്നെയായാലും ലോകസിനിമയുടെ സിംഹാസനപട്ടങ്ങളിലൊന്ന് അലങ്കരിക്കുന്ന ആ സംവിധായകന്‍റെ കരവിരുതില്‍ സിനിമയ്ക്ക് കൈവരുന്നൊരു ഗുരുത്വാകര്‍ഷണമുണ്ട്. ശാസ്ത്രത്തിലെ ഒരുനിയമങ്ങളും പോരാ നമുക്ക് ആ ഈസ്റ്റ്വുഡ് ഗുരുത്വത്തെ ഭേദിക്കാന്‍. ദു:ഖവും, ഉദ്വേഗവും, പ്രതികാരവും, ക്ഷമയും, അഴിമതിയും നിശ്ചയ ദാര്‍ഡ്യവും പരസ്പരം മത്സരിക്കുന്ന കഥയില്‍ അതിനാടകീയതയ്ക്ക് തലനാരിഴ അവസരം കൊടുക്കാതെ റിയലിസത്തിന്‍റെ സൗന്ദര്യത്തെ നിലനിര്‍ത്തിയ ഈസ്റ്റ് വുഡ് മാന്ത്രികതയ്ക്ക് പിന്‍തുണ നല്‍കിയത് തിരക്കഥാകൃത്ത് ജെ മൈക്കല്‍ സ്ട്രാസിന്‍സ്കിയാണ്.

സിനിമയ്ക്ക് ആധാരമായ കുപ്രസിദ്ധമായ വൈന്‍വില്ലെ ചിക്കന്‍ കൂപ്പ് കൊലപാതകങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പറ്റാവുന്നിടത്തോളം  സ്ട്രാസിന്‍സ്കി പഠനങ്ങള്‍ നടത്തി. കോടതി രേഖകള്‍, അക്കാലത്തെ പത്രവാര്‍ത്തകള്‍, പോലീസ് റിപ്പോര്‍ട്ടുകള്‍ തുടങ്ങി ലഭ്യമായ ചരിത്രരേഖകളത്രയും സ്ട്രാസിന്‍സ്കിയുടെ പഠനത്തിന് വിധേയമായി. അവയൊക്കെയും സ്ട്രാസിന്‍സ്കിയുടെ തൂലികയിലൂടെ അഭ്രപാളിയിലേയ്ക്ക് രൂപംമാറി. മിനിമലിസത്തിന് പേരുകേട്ട ഈസ്റ്റ്വുഡിന് മുന്‍പില്‍ താന്‍ കണ്ടെടുത്ത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ദൃശ്യകഥനഘടകങ്ങള്‍ കൂട്ടിക്കലര്‍ത്തേണ്ട ഏറ്റം ദുര്‍ഗ്രഹമായ പണി വളരെ കൃത്യമായ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് സ്ട്രാസിന്‍സ്കിയുടെ വിജയം. യഥാര്‍ത്ഥത്തില്‍ നടന്ന വൈന്‍വില്ലെ ചിക്കന്‍ കൂപ്പ് കൊലപാതകങ്ങളുടെ മൂകസാക്ഷിയായ ഒരു ഒളിക്യാമറയിലേയ്ക്ക് ശബ്ദവും വെളിച്ചവും നല്‍കുന്നതല്ല സിനിമയെന്നും അതിന് പ്രേക്ഷകരിലേയ്ക്കെത്താന്‍ എത്രത്തോളം കഠിനാദ്ധ്വാനം ചെയ്യണമെന്നും ഇരുവരും കാണിച്ചു തന്നു. കഥവികസിക്കുന്നത് മന്ദഗതിയാലാണെങ്കിലും പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ചേഞ്ച്ലിംഗ്. തുടര്‍ക്കൊലപാതകിയുടെ ക്രൂരതയേക്കാള്‍ സിനിമ കൈകാര്യം ചെയ്തത് അതിലെ കഥാപാത്രങ്ങളുടെ വൈകാരിക തീവ്രതയുടെ ജീവസ്സുറ്റ നിമിഷങ്ങളിലേയ്ക്കാണ്.

സിനിമയെ സജീവമാക്കിയതില്‍ മറ്റൊരു പ്രധാന വ്യക്തിയാണ് അമേരിക്കന്‍ കലാസംവിധായകന്‍ ജെയിംസ് ജെ. മുറാകാമി. കൃത്യമായ പഠനത്തോടെ 1920കളിലെ ലോസ് ആഞ്ചലസ് അദ്ദേഹം പുനര്‍നിര്‍മ്മിച്ചു. ആ കാലഘട്ടത്തിലെ വാസ്തുവിദ്യ, തെരുവുകള്‍, വാഹനങ്ങള്‍, പൊതു ഇടങ്ങള്‍, ടെലിഫോണുകള്‍, ടൈപ്പ് റൈറ്ററുകള്‍, ജയിലുകളുടേയും പോലീസ് സ്റ്റേഷനുകളുടേയും രൂപകല്‍പന തുടങ്ങി ആ കാലഘട്ടത്തിന് അനുയോജ്യമായ എല്ലാം പുനര്‍നിര്‍മ്മിക്കപ്പെട്ടു. കടുത്ത നിറങ്ങളില്ലാത്ത പശ്ചാത്തലം എല്ലായ്പ്പോഴും ക്രിസ്റ്റീന്‍റെ മാനസീകാവസ്ഥയ്ക്ക് കൂടുതല്‍ പ്രതീകാത്മകത നല്‍കി. ജെയിംസ് ജെ. മുറാകാമിയ്ക്കൊപ്പം സെറ്റ് ഡെക്കറേറ്റര്‍ ഗാരി ഫെറ്റിസ് കൂടിചേര്‍ന്നപ്പോള്‍ ചേഞ്ച്ലിംഗിന്‍റെ കാണികള്‍ 1928 ലെ ഒരു ദുരന്ത സംഭവത്തിന് 2008 മുതല്‍ അത് കാണുമ്പോഴൊക്കെയും ദൃക്സാക്ഷികളായി.

കലാസംവിധാനംപോലെതന്നെ എടുത്തു പറയേണ്ട ഒന്നാണ് ഡെബോറ ഹോപ്പറിന്‍റെ നേതൃത്വത്തില്‍ ആ കാലഘട്ടത്തെ പ്രതിഫലിപ്പിച്ച ചമയവും വസ്ത്രാലങ്കാരവും. സിനിമയിലുടനീളം ക്രിസ്റ്റീന്‍ കോളിന്‍സിന്‍റെ ദുഃഖവും ക്ലേശങ്ങളും എടുത്തുനിന്നതിനാല്‍ തിളക്കമുള്ള ചമയത്തില്‍ നിന്ന് അവളെ ഒഴിവാക്കി. ഈസ്റ്റ്വുഡ് തന്നെയാണ് ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. കൂടെ ഈസ്റ്റ്വുഡിന്‍റെ ഇഷ്ട ഛായാഗ്രാഹകന്‍ ടോം സ്റ്റേണിന്‍റെ അനുഭവപാഠം കൂടിച്ചേര്‍ന്നപ്പോള്‍ പ്രേക്ഷകരിലെ പിരിമുറുക്കത്തിന്‍റെയും സങ്കടത്തിന്‍റെയും ആഴം അതിന്‍റെ പാരമ്യത്തില്‍ എത്തി.

ഇവരെക്കൂടാതെ ആ ചലച്ചിത്രത്തെ കാലാതീതമാക്കിയത് ക്രിസ്റ്റീന്‍ കോളിന്‍സിന്‍റെ വേഷംമിട്ട ആഞ്ജലീന ജോളിയാണ്. ആ നടിയെക്കുറിച്ചുള്ള പറച്ചിലുകള്‍ എല്ലായ്പ്പോഴും അവരുടെ ചുണ്ടുകളുടെ വശ്യതയിലേയ്ക്കോ, അന്താരാഷ്ട്രതലത്തിലോ, ഐക്യരാഷ്ട്രസഭയിലോ അവര്‍ ചെയ്യുന്ന മാനുഷിക പ്രവര്‍ത്തനങ്ങളിലേയ്ക്കോ അതല്ലെങ്കില്‍ അവര്‍ അഭിനയിച്ച ആക്ഷന്‍ സിനിമയെക്കുറിച്ചോ ഒക്കെ വഴിതിരിഞ്ഞ് പോവുകയാണ് പതിവ്. അവരുടെ അഭിനയപാടവത്തെ മറന്നിട്ടുള്ള ചര്‍ച്ചകളാണിതെല്ലാം. ദുര്‍ബലയായ സ്ത്രീയായും പൊടുന്നനെ ശക്തയായ കഥാപാത്രമായും മാറാനുള്ള അവരുടെ സവിശേഷമായ കഴിവ് ഈ സിനിമയിലേയ്ക്കുള്ള അവരുടെ വാതായനങ്ങള്‍ തുറന്നിരിക്കാം. മിനിമലിസത്തില്‍നിന്നുകൊണ്ട് കഥാപാത്രങ്ങളുടെ സ്വാഭാവികമായ വികാസം തികഞ്ഞ സ്വാഭാവികതയോടെ ആഞ്ചലീന പൂര്‍ണ്ണതയിലെത്തിച്ചു. അതിഭാവുകത്വം കലര്‍ന്ന നാടകാഭിനയം പൂര്‍ണ്ണമായി ഒഴിവാക്കി സൂക്ഷ്മവും നിയന്ത്രിതവുമായ അഭിനയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി. അതിശക്തമായ ദുഃഖം മുതല്‍ കഠിനമായ ദൃഢനിശ്ചയം വരെയുള്ള വൈവിധ്യമാര്‍ന്ന വികാരങ്ങള്‍ ആഞ്ജലീനയില്‍ അനായാസം ഓടിക്കളിച്ചു.

ചേഞ്ചിലിംഗിലെ വേഷത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി മൂല സംഭവത്തിന്‍റെ ചരിത്രപശ്ചാത്തലത്തിലേക്കും കാലഘട്ടത്തിലേക്കും ആഞ്ജലീന പരമാവധി പഠനം നടത്തി. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതിന്‍റെ വേദനയും, ഒരു ദുഷിച്ച വ്യവസ്ഥിതിക്കെതിരെ പോരാടുന്ന ഒരമ്മയുടെ കരുത്തും അവരുടെ കവിളുകളിലൂടെ ഒഴികിയിറങ്ങിയ കണ്ണുനീര്‍ത്തുള്ളിക്ക് പിന്നില്‍ കൃത്യമായി ഒളിപ്പിക്കുകുകയും കഥാപാത്രവികാസത്തില്‍ അത് അനായാസേന ഓരോന്നായി അവതരിപ്പിക്കുകയും ചെയ്തു. ചില വ്യക്തിപരമായ കാരണങ്ങളാല്‍ ആ വേഷം അവരെ വൈകാരികമായി പിടികൂടുകവരെ ചെയ്തു. അഞ്ജലീനയുടേതായി അന്നുവരെ ഇറങ്ങിയതില്‍വച്ച് വെല്ലുവിളികള്‍ നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങള്‍ നല്‍കിയ ഗേള്‍-ഇന്‍ററ പ്റ്റഡ്, ഒര്‍ജിനല്‍ സിന്‍, ജിയ തുടങ്ങിയ ശ്രേണിയിലേയ്ക്ക് ചേഞ്ചിലിംഗ്കൂടി ച്ചേരുകയായിരുന്നു. 1999 ല്‍ ഗേള്‍-ഇന്‍ററപ്റ്റഡിനു സഹനടിയുള്ള ഓസ്കാര്‍ തേടിയെത്തിയത് ആ സിനിമയിലെ പ്രധാനകഥാപാത്രത്തിനെ കാതങ്ങള്‍ പിന്നിലാക്കിയായിരുന്നു എന്ന് ആ സിനിമ കണ്ടവര്‍ക്ക് അറിയാം.

വിവിധ മാനങ്ങളുള്ള ഈ കഥാപാത്രം ആഞ്ജലീനയുടെ കൈകളില്‍ എത്രത്തോളം ഭദ്രമായിരിക്കുമെന്ന് ഈസ്റ്റ്വുഡ് വിശ്വസിച്ചതിന്‍റെ ഉത്തരമാണ് അഞ്ചലീനയെത്തേടിവന്ന മികച്ച നടിയ്ക്കുള്ള ഓസ്കാര്‍ നാമനിര്‍ദ്ദേശം. 2009 ഫെബ്രുവരി 22 ലെ സായാഹ്നത്തില്‍ കോഡാക് തിയേറ്ററില്‍ (ഇപ്പോള്‍ ഡോള്‍ബി തിയേറ്റര്‍ എന്നറിയപ്പെടുന്നു) നടന്ന 81-ാമത് ഓസ്കാര്‍ നിശയില്‍ വാളേന്തിയ ആ യോദ്ധാവിന്‍റെ പ്രതിമ ഒരിക്കല്‍ക്കൂടി കൈപ്പിടിയലൊതുക്കാന്‍ ആഞ്ജലീനയ്ക്ക് കഴിഞ്ഞില്ലെങ്കിലും അധികം നിരാശപ്പെടാനില്ല. കാരണം അവര്‍ പാരജയപ്പെട്ടത് ആ വര്‍ഷം ഇറങ്ങിയ ഇതിഹാസ സമാനമായ 'ദി റീഡര്‍' എന്നചിത്രത്തിലെ കേറ്റ് എലിസബത്ത് വിന്‍സ്ലേറ്റിന്‍റെ അഭിനയത്തിനുമുന്നിലാണ്. സാക്ഷാല്‍ മെറില്‍ സ്ര്ടീപ്പ് പോലും അടിപതറിപ്പോയ നൂറ്റാണ്ടിന്‍റെ അഭിനയമൊന്നൊക്കെ വിളിക്കാവുന്ന കേറ്റിന്‍റെ വിജയം കാലത്തിന്‍റെ കാവ്യനീതിയാണ്. ആ വര്‍ഷം കേറ്റിനോടൊപ്പം മത്സരിക്കത്തക്കവിധമൊരു  പ്രകടനം ആഞ്ജലീന കാഴ്ചവച്ചു എന്നു പറഞ്ഞാല്‍തന്നെ അത് ഐതിഹാസികമായ അഭിനയത്തിന്‍റെ പിന്‍ബലത്തിലാണെന്നതാണ് സത്യം. ഓസ്കാറിനു പുറമേ ആഞ്ജലീനയ്ക്ക്  ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്റ്റ എന്നിവയുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അവാര്‍ഡു നോമിനേഷനുകള്‍ ലഭിച്ചു. അവര്‍ ഈ അവാര്‍ഡുകള്‍ നേടിയില്ലെങ്കിലും, മുന്‍പ് പറഞ്ഞതുപോലെ ഈ നോമിനേഷനുകള്‍ അവരുടെ ശക്തമായ പ്രകടനത്തിന്‍റെ തെളിവുകളാണ്.

2 മണിക്കൂര്‍ 21 മിനുട്ടില്‍ ക്ലിന്‍റ് ഈസ്റ്റ്വുഡ് ഒരുക്കിയ നടകീയ സിനിമ ഇങ്ങനെയും ചില ദുഷ്ടന്മാര്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നും; അവരോടെല്ലാം നേര്‍ക്കുനേര്‍ പോരാടിയ അമ്മമാരും ഉണ്ടായിരുന്നു എന്നും നമുക്ക് കാണിച്ചുതന്നു. ഒരു പക്ഷേ അഗ്നിപരീക്ഷകളില്‍ തളര്‍ന്നു പോകുന്നവര്‍ക്ക് ഒരു പ്രതീക്ഷയും പ്രലോഭനവുമാണ് ആ അമ്മയുടെ കഥ. അതിനുതന്നെയാകണം ഒരുപാട് സാദ്ധ്യതകള്‍ ഉള്ള ഒരു സിനിമയെ ക്ലിന്‍റ് ഈസ്റ്റ്വുഡ് എന്ന അതികായകന്‍ നാടകീയ സിനിമയാക്കിമാറ്റാനുള്ള കാരണവും.

You can share this post!

അഭ്രപാളിയിലെ സര്‍ഗ്ഗാത്മക പ്രതിഷേധങ്ങള്‍

വിനീത് ജോണ്‍
Related Posts