news-details
സഞ്ചാരിയുടെ നാൾ വഴി

നമ്മുടെ മനസ്സ് ഇവിടെ എങ്ങുമല്ല. ഓരോരോ ഇതളുകളായി ഗുരുക്കന്മാര്‍ തങ്ങളെത്തന്നെ വെളിപ്പെടുത്താന്‍ അനുവദിക്കുമ്പോള്‍ ആ പരിമളം വക്കോളം ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ തക്ക നിശ്ശബ്ദതയോ നിഗൂഢതയോ നമുക്കില്ല. പലകാരണം കൊണ്ടാവാമത്. എങ്കിലും അതില്‍ നിശ്ചയമായും നമ്മുടെ ഉള്‍ഭീതികളും ആകുലതകളുമുണ്ട്. ഹൃദയം ഒരു നിശ്ചലത്തടാകം ആകാത്തിടത്തോളം കാലം നമ്മള്‍ ഒന്നിനേയും പ്രതിബിംബിപ്പിക്കുന്നില്ല. വചനത്തിന്‍റെ വിത്തിനെ ഞെരുക്കിക്കളയുന്ന മുള്ളുകളിലൊന്ന് ജീവിതവ്യഗ്രതയാണെന്ന് ക്രിസ്തുതന്നെ വിശദീകരിക്കുന്നുണ്ടല്ലോ. അതായത് അപ്പത്തെക്കുറിച്ചുള്ള ആകുലത. ജീവിതത്തിന്‍റെ നിലനില്‍പ്പിനും, സുരക്ഷിതത്തിനും, ആഹ്ളാദത്തിനും  അനിവാര്യമാകുന്ന ഏതൊരു ഘടകത്തേയും അപ്പം എന്ന പേരിടാവുന്നതാണ്.

വഞ്ചിയില്‍ സംഭവിച്ചതതാണ്. തിന്മയുടെ പുളിമാവിനെക്കുറിച്ചാണ് ക്രിസ്തു അവരോട് പറഞ്ഞുതുടങ്ങിയത്. വാലല്ലാത്തതെല്ലാം അളയിലായെന്ന് സമ്മതിക്കുന്ന കുട്ടികള്‍ തന്നെ അവരും! (പഴയ കഥയാണ് : മലയാളം മാഷ് വൃത്തത്തിലും പിന്നെ ചതുരത്തിലും ആഘോഷമായി ആടിത്തിമിര്‍ക്കുമ്പോള്‍ പുറത്തേക്കു നോക്കിയിരിക്കുന്ന ശിഷ്യന്‍. പുറത്തൊരു പാമ്പ് മാളത്തില്‍ കയറുകയാണ്. തെല്ലു അശ്രദ്ധയിലാണ് പ്രിയശിഷ്യനെന്ന് മനസ്സിലാക്കിയ മാഷ് എവിടം വരെ ആയെടാ എന്ന് അവന്‍റെ ശ്രദ്ധയെ പരീക്ഷിക്കുമ്പോള്‍ പറഞ്ഞ മറുപടി). കൈവശം കരുതാതിരുന്ന അപ്പത്തെക്കുറിച്ചാണ് ക്രിസ്തു ആനുഷംഗികമായി പരാമര്‍ശിക്കുന്നത് എന്ന് അവര്‍ കരുതി. അങ്ങനെ സ്വയം ഭാരപ്പെടുകയും അപരനെ ഭാരപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം ഇന്നലകളെ പാടെ മറന്നുകളയുന്നവര്‍ എന്നാണ് ക്രിസ്തു അതിനെ കുറ്റപ്പെടുത്തിയത്. അപ്പക്കഷ്ണങ്ങളില്‍ നിന്നും അടയാളങ്ങളുടെ വിരുന്നുകള്‍ സംഭവിച്ചപ്പോഴൊക്കെ ബാക്കിവന്ന കുട്ടകളുടെ എണ്ണംപോലും അവര്‍ മറന്നു എന്ന് ആരായുന്നു. ഇല്ല മറന്നിട്ടില്ല. ഓരോ പ്രാവശ്യവും നമ്മളെ സ്തബ്ധരാക്കുന്ന വിധത്തില്‍ അവന്‍ സംരക്ഷണം നല്‍കിയിട്ടും അടുത്ത പ്രതിസന്ധിയില്‍ നമ്മളെത്ര ഭാരപ്പെടുന്നു. ഭൂതകാലത്തിന്‍റെ സ്മൃതി കൊണ്ടുതന്നെ വര്‍ത്തമാനാകുലതകളെ ഒരാള്‍ക്ക് അതിജീവിക്കാവുന്നതേയുള്ളൂ.

ആകുലത ഭയത്തിന്‍റെ തന്നെ തെല്ലു ഗുരുത്വം കുറഞ്ഞ എക്സ്പ്രഷനാണ്. സ്നേഹത്തിന്‍റെ അപൂര്‍ണ്ണതകൊണ്ടാണ് ഒരാള്‍ ഭയപ്പെടുന്നതെന്ന് എത്രകൃത്യമായി യോഹന്നാന്‍ നിരീക്ഷിക്കുന്നുണ്ട് (1 യോഹ. 4:18). സാര്‍ത്ര് തുടങ്ങിയ എഴുത്തുകാരെ മനസിലാക്കാന്‍പോലും യോഹന്നാന്‍റെ നിരീക്ഷണം സഹായകമായേക്കും. വല്ലാതെ ഭയചകിതനായ ഒരു മനുഷ്യനെ കുറിച്ചാണല്ലോ അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. മനുഷ്യന്‍ തുറിച്ചു നോക്കുന്നു (There is no glance, people only do stare) എന്നയാളുടെ പ്രലപനം ഉണ്ട്. സ്നേഹപൂര്‍വ്വം നിങ്ങളെ ഒരാള്‍ ഉറ്റുനോക്കുമ്പോള്‍ അത് തുറിച്ചുനോട്ടമായി തോന്നുന്നതെന്തേ? ഉള്ളിലെ സ്നേഹത്തിന്‍റെ രസമാപിനി മൈനസിലേക്ക് കടന്നു വെന്നല്ലാതെ മറ്റെന്തു കാരണം? ഉള്ളില്‍ നിറയുകയും ചുറ്റിലും പൊതിയുകയും ചെയ്യുന്ന ഒരു സ്നേഹാനുഭവം കൊണ്ടാണ് ഭയത്തേയും ഭയത്തിന്‍റെ പെഡിഗ്രിയില്‍പ്പെട്ട ആകുലതകളേയും ഒരാള്‍ നേരിടാന്‍.

ജീവന്‍റെ സമൃദ്ധിയെ വല്ലാതെ ദുര്‍ബലമാക്കുന്ന ആകുലതകളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ക്രിസ്തു മത്തായിയുടെ സുവിശേഷം 6-ാം അദ്ധ്യായം 24 മുതല്‍ 34 വരെയുള്ള വാക്കുകളില്‍ പറഞ്ഞുതരുന്നതിന്‍റെ യുക്തിയും ലാവണ്യവും നല്ലൊരു ധ്യാനവിചാരമാണ്. അവയെ വില്ല്യം ബാര്‍ക്ലിയില്‍ നിന്നും സ്വീകരിച്ച ഒരു പ്രചോദനത്തോടെ ഏതാണ്ട് ഏഴ് ചുവടുകളായി ക്രമപ്പെടുത്താവുന്നതാണ്.

ജീവന്‍റെ സഹസ്രദളപത്മത്തെ ധ്യാനിക്കുക എന്നതാണ് ആദ്യത്തേത്. എന്താണീ ജീവന്‍? നമുക്കൊരു എത്തും പിടിയും കിട്ടുന്നില്ല. ഒരു ലാബിലും അത് രൂപപ്പെടുകയുമില്ല. ഭൂമിയുടെ അചേതനയുടെ മീതെ ദൈവം നിശ്വസിക്കുന്നതാണ് ജീവന്‍. മണ്ണുകൊണ്ട് മെനഞ്ഞ ഉടലില്‍ ദൈവം നിശ്വസിച്ചു എന്നു പറയുന്നത് അതാണ്. അനാദിയോളം ജീവന്‍ ഡീക്കോഡ് ചെയ്യാനാവാത്ത ഒരു നിഗൂഢതയായിത്തന്നെ നിലനില്ക്കും. അതുമായി തുലനം ചെയ്യുമ്പോള്‍ അപ്പമോ, വസ്ത്രമോ, ചങ്ങാതിയോ ഒന്നും അത്ര സാരമുള്ളതല്ല. ഏറ്റവും വലുത് സമ്മാനിക്കാന്‍ മനസായ ഒരാള്‍ അതുമായി ബന്ധപ്പെട്ട അനുബന്ധഘടകങ്ങള്‍ തരാന്‍ മനസ്സാകുന്നു. വാ കീറിയവന്‍ ഇരകൊടുക്കുന്നു എന്നതാണ് സാരം. വയറ്റാട്ടി ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന നിമിഷമാണിത്. കുഞ്ഞ് കരയുന്നുണ്ടോ-ആ കരച്ചിലിലൂടെയാണ് മണ്‍കുടത്തില്‍ ആദ്യത്തെ നിശ്വാസം പ്രവേശിക്കുന്നത്. ജീവന്‍ നല്‍കിയവന്‍ തന്നെ അതിനെ സംരക്ഷിച്ചുകൊള്ളും. ഒരു തിരി തെളിച്ചവനറിയാം എങ്ങനെ അതിനെ അണയാതെ കാക്കണമെന്ന്; പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതുകൊണ്ട് പറയിയുടെ മക്കളൊന്നും നശിച്ചു പോയിട്ടില്ല. ആ നാറാണത്തു ഭ്രാന്തനുപോലും എന്തൊരു സൗന്ദര്യമാണ്! ഇത്തിരി പോന്ന ഒരു കുഞ്ഞിനെ കുട്ടയിലാക്കി പുഴയിലേയ്ക്ക് ഒഴുക്കി വിടുന്ന മറ്റൊരമ്മ. ഒരു തിരയില്‍ നിശബ്ദമാകാവുന്നതേയുള്ളൂ ജീവന്‍റെ ഈ നിശ്വാസം. ഇല്ല അതങ്ങനെ സംഭവിച്ചു കൂടാ. നീരാട്ടിനായി സഖികളോടൊത്ത് കടവില്‍ ഒരുവള്‍ വരും എന്നതാണ് പ്രത്യാശ. മോശയെക്കുറിച്ചാണ് പരാമര്‍ശം. ചവിട്ടേല്‍ക്കുന്തോറും കൂടുതല്‍ മുളയുണ്ടാകുന്ന ചില വാഴവിത്തു പോലെയാണ് ജീവിതം.

പ്രപഞ്ചത്തെ ധ്യാനിക്കുകയാണ് അടുത്ത ചുവട്. വിതക്കുകയും കൊയ്യുകയും ചെയ്യാത്തതുകൊണ്ട് ഒരു വയല്‍ക്കിളിയും ഇന്നോളം പട്ടിണി കിടന്നിട്ടില്ല. ഒരു ജീവജാലവും പട്ടിണികൊണ്ട് മരിക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍ കാര്യങ്ങളെ സരളമായി കരുതുന്നു എന്ന് വിചാരിക്കണ്ട. മനുഷ്യന്‍റെ ആസുരത തൊടാത്തിടങ്ങളിലൊക്കെ ഇപ്പോഴും അതങ്ങനെയൊക്കെ തന്നെയാണ്. വേട്ടയ്ക്കുപോയ കുറേപ്പേരെ അത്ഭുതപ്പെടുത്തിയതാണ് - ഉള്‍വനങ്ങളില്‍ വല്ലാതെ മുറിവേറ്റു കിടക്കുന്ന ഒരു കുറുനരി. ഇരതേടാനാവതില്ലാത്ത അവന്‍ എന്തു ചെയ്യും. കാട്ടിലെ പച്ചയ്ക്ക് വളമാകാനല്ലാതെ. എന്നിട്ടും അങ്ങനെയല്ല സംഭവിച്ചത്. മാസങ്ങള്‍ക്കുശേഷം അവര്‍ അവിടെ എത്തുമ്പോള്‍ അത് മരിച്ചിട്ടില്ല. തെല്ലു നിരീക്ഷിച്ചപ്പോള്‍ കണ്ടു, ഒരു സിംഹം അതിനായി കണ്ടെത്തിയ ഇരയില്‍നിന്ന് ഒരു ഇറച്ചിതുണ്ട് മുറിവേറ്റ കുറുനരിക്കിട്ടുകൊടുത്ത് നടന്നു പോവുകയാണ്. പ്രവാചകന്മാര്‍ അത് നന്നായി അനുഭവിച്ചിട്ടുണ്ടാവും. മനുഷ്യരെക്കാളുപരിയായി തിര്യക്കുകളുടെ സഹജബോധത്തോടെ അവര്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞതുകൊണ്ടാണത്. അത്തരം നിമിഷങ്ങളില്‍ പ്രവാചകന് കാക്കപോലും ചിലപ്പോള്‍ അപ്പം കൊടുത്തേക്കും. കാക്കയുടെ പ്രൊഫഷന് നിരക്കാത്തൊരു അനുഭാവമാണിത്. അയ്യപ്പന്‍റമ്മ നെയ്യപ്പം ചുട്ടുതീരാന്‍ കാത്തിരിക്കുകയാണല്ലോ അതിന്‍റെ ധര്‍മ്മം. വയല് കൊയ്യുമ്പോള്‍ മറന്നുപോയ കറ്റ തിരികെ എടുക്കരുതെന്നും ഒലിവുപഴങ്ങള്‍ കുലുക്കിയിടുമ്പോള്‍ ശിഖരങ്ങളില്‍ അവശേഷിക്കുന്ന പഴങ്ങള്‍ പറിച്ചെടുക്കരുതെന്നും മുന്തിരിപ്പഴം ശേഖരിക്കുമ്പോള്‍ നിലത്തുവീണത് പെറുക്കി എടുക്കരുതെന്നും അത് പരദേശികള്‍ക്കും അനാഥര്‍ക്കും വേണ്ടി മാറ്റിവെയ്ക്കാന്‍ വേണ്ടിയാണെന്നും ബൈബിള്‍ പഠിപ്പിക്കുന്നത് ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പിക്കാനാണ്.

പ്രകൃതി അതിന്‍റെ ചില കരുതലുകള്‍ കൊണ്ട് നിങ്ങളുടെ കണ്ണുകളെ പലപ്പോഴും നനയിപ്പിച്ചേക്കും. ഗുരു നിത്യചൈതന്യയതി വിമലയെന്ന ഒരു പെണ്‍കുട്ടിക്ക് മറുപടിയായെഴുതിയ ഒരു സ്വകാര്യ അനുഭവം കേള്‍ക്കണം: ഒറ്റമുണ്ടും ഒരേയൊരു ഷര്‍ട്ടും മാത്രം കൈമുതലാക്കി ഇന്ത്യമുഴുവന്‍ അലഞ്ഞുനടന്നിരുന്ന കാലം. മഹാരാഷ്ട്രയില്‍ വച്ചാണ്, പാതിരയായി. എന്തെങ്കിലും കഴിച്ചിട്ട് ഏതാനും ദിനങ്ങളുമായി. ശക്തിയായ കാറ്റും മഴയും തുടങ്ങി. കാറ്റ് സമസ്തശക്തിയോടുംകൂടെ മഴയെ ആ സഞ്ചാരിയിലേക്ക് ആഞ്ഞുപതിപ്പിച്ചു. തളര്‍ന്നുതണുത്തുവിറച്ച് പീടികയോരത്ത് ഇരുന്നു, തണുപ്പില്‍ ചത്തുപോകുമെന്നുതന്നെ ഉറപ്പിച്ചു. കണ്ണില്‍ ഇരുട്ടുകയറാന്‍ തുടങ്ങി. പെട്ടെന്നാണ് അതു സംഭവിച്ചത്. ആരോ ഓടിവന്ന്  അദ്ദേഹത്തെ കെട്ടിപ്പിടിച്ച് നെഞ്ചോടുചേര്‍ന്നുകിടന്നു. ആണാണോ പെണ്ണാണോ ഒന്നും അറിയാന്‍ കഴിയുന്നില്ല. ജീവന്‍റെ രക്ഷയ്ക്ക് അല്പം ചൂടായിരുന്നു ആവശ്യം. അത് ഒട്ടിച്ചേര്‍ന്നുകിടക്കുന്ന ആളിലുണ്ട്. ശരീരം ചൂടാകാന്‍ തുടങ്ങി. എത്രസമയം അവരങ്ങനെ നെഞ്ചോടുനെഞ്ചുചേര്‍ന്നുകിടന്നു എന്നറിയില്ല. കണ്ണുതുറന്നുനോക്കിയപ്പോള്‍ നേരം പുലരാന്‍ തുടങ്ങിയിരുന്നു. അടുത്തുകിടന്നിരുന്ന രൂപം എണീറ്റു മെല്ലെ നടന്നുപോകുന്നു. യതിക്കപ്പോള്‍ പൊട്ടിക്കരയണമെന്നുതോന്നി. തന്‍റെ അടുത്തുവന്ന് നിറഞ്ഞ കാരുണ്യത്തോടെ നെഞ്ചോടു ചേര്‍ന്നുകിടന്ന് ജീവന്‍റെ ഊഷ്മളത നല്കിയത് ആണോ പെണ്ണോ ആയിരുന്നില്ല-ഒരു നായയായിരുന്നു! (നിത്യാന്തരംഗം-ഷൗക്കത്ത്)
 
 
ആകുലതകളുടെ അര്‍ത്ഥശൂന്യതയറിയുകയാണ് അടുത്ത ചുവട്. ആകുലതകള്‍കൊണ്ട് ആരും ആയുസ്സിന്‍റെ ഒരു മുഴം തികച്ചും വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നു. ഉയരം കൂട്ടുന്നില്ലന്ന് മറ്റൊരു വായനയുമുണ്ട്. ബസ്സ് വരാന്‍ വൈകുന്നു എന്ന് നമ്മള്‍ ഒരുമിച്ചിരുന്ന് ആകുലപ്പെട്ടതുകൊണ്ട് അതൊരിക്കലെങ്കിലും നേരത്തെ വന്നു നമ്മള്‍ കണ്ടിട്ടില്ലല്ലോ! ആയുസ്സിന്‍റെ ദൈര്‍ഘ്യം കൂട്ടുന്നില്ലെന്ന് മാത്രമല്ല അതുവഴി കുറച്ചധികം അത് കുറഞ്ഞു കിട്ടുന്നു എന്നും മനസ്സിലാക്കാന്‍ വലിയ ഐക്യു ആവശ്യമില്ല. പകര്‍ച്ചവ്യാധി പിടിപ്പെട്ട ഒരു ദേശത്ത് നൂറുപേരുടെ ആയുസെടുക്കാന്‍ പോയ മരണദൂതന്‍ ആയിരംപേരുടെ ജീവനൊടുക്കി തിരിച്ചുവന്നു. അതിന്‍റെ പേരില്‍  ദൈവം അയാളോട് കലഹിച്ചെന്ന ഒരു പേര്‍ഷ്യന്‍ കഥയുണ്ട്. സംഭവിച്ചത് അതല്ല. നൂറുപേരുടെ മരണം കേട്ട തൊള്ളായിരത്തോളം പേര്‍ പേടിച്ചു മരിച്ചതാണെന്ന് മരണദൂതന്‍റെ കൂള്‍ കൂള്‍ മറുപടി.
 
ഈശ്വരന്‍റെ ഔദാര്യത്തിലേക്ക് മിഴിപാളിക്കുകയാണ് അടുത്ത ചുവട്. എത്ര സമൃദ്ധിയിലാണ് ദൈവം ഈ പ്രപഞ്ചത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ പുലരിയില്‍ വിരിയുന്നതും അന്തിയില്‍ കൊഴിയുന്നതും നാളെ തീയിലെറിയപ്പെടുന്നതുമായ വയല്‍പൂക്കളെപ്പോലും എത്രയോ സമൃദ്ധമായി അണിയിച്ചൊരുക്കിയ കരങ്ങളാണവിടുത്തേത്. ആടയാഭരണങ്ങളില്‍ അഭിരമിച്ച മനസ്സുള്ള സോളമന്‍പോലും തന്‍റെ സര്‍വ്വമഹത്വത്തിലും ഈ ചെറുപൂക്കളോളം അലംകൃതമായിട്ടില്ല എന്നൊക്കെ പറയുമ്പോള്‍ അത് പത്തരമാറ്റുള്ള കവിതയായി മാറുന്നു. തൃണങ്ങളില്‍ തൃണത്തെ പൂവിതളുകളോടെ അണിയിച്ചൊരുക്കുന്നവന്‍ സൃഷ്ടിയുടെ ഹൈരാര്‍ക്കിയില്‍ ദേവദൂതരോട് ചേര്‍ന്നുനില്ക്കുന്ന മനുഷ്യരെ എത്രമാത്രം അലങ്കരിക്കുന്നില്ല. ഞാന്‍ വിചാരിക്കുന്നു കവിതയും, ധ്യാനവും, സംഗീതവും, നൃത്തവും ഒക്കെ നഗ്നമായ ഒരാത്മാവില്‍ ദൈവം അണിയിച്ച ആടയാഭരണങ്ങളാണെന്ന്. ഔദാര്യ പൂര്‍ണ്ണിമയിലേ അവനീപ്രപഞ്ചത്തോട് വര്‍ത്തിക്കാനാവൂ...
 
 
ആകുലത അനാത്മികമാണെന്ന് അസന്ദിഗ്ധമായി ക്രിസ്തു പഠിപ്പിക്കുന്നു. വിജാതീയരാണ് ഇങ്ങനെയൊക്കെ ആകുലപ്പെടുന്നത്. ആരാണീ വിജാതീയര്‍? നിശ്ചയമായും അന്യമതസംസ്കാരങ്ങള്‍ ഉള്ളവരല്ല, ദൈവത്തെ അപ്പനായി കാണാന്‍ പ്രകാശം കിട്ടാത്തവര്‍ എന്നാണതിനര്‍ത്ഥം. ഭൂമിയില്‍ ആരെയും അപ്പനെന്നു വിളിക്കരുതെന്ന് ക്രിസ്തു പഠിപ്പിച്ചത് ജീവിതത്തിന്‍റെ ക്രമങ്ങളെ തെറ്റിക്കാനല്ല. മറിച്ച് ശിരസിനുമീതെയുള്ള ആ പിതാവിനെ ഓര്‍മ്മിപ്പിക്കാനാണ്. പന്ത്രണ്ടാം വയസ്സില്‍ ദൈവമാണ് തന്‍റെ പിതാവെന്ന് മേരിയോട് പറഞ്ഞുകൊടുത്ത കുട്ടിയായിരുന്നു അവന്‍. ഇതാ മറ്റൊരാള്‍-ശാഠ്യക്കാരനായ അപ്പന്‍ തിരികെ ചോദിച്ചതെല്ലാം സ്നേഹപൂര്‍വ്വം കൊടുത്തിട്ട് ഒടുവില്‍ ഉടുത്തിരുന്ന അങ്കിപോലും അഴിച്ച് നഗ്നനായി ഇനി എനിക്കും ഒരേയൊരു പിതാവേയുള്ളൂ എന്നു മന്ത്രിച്ച് ആകാശങ്ങളിലേക്ക് മിഴിയുയര്‍ത്തി നില്‍ക്കുന്ന അസ്സീസിയിലെ ചെറുപ്പക്കാരന്‍. ദൈവം പിതാവാണെന്ന് പ്രകാശം കിട്ടിയവര്‍ എന്തിനെയോര്‍ത്ത് ഭാരപ്പെടാന്‍. നമ്മളുടെ ശാഠ്യം ഇല്ലാതെ തന്നെ നമുക്കെന്താണാവശ്യമെന്നറിയുകയും അസാധാരണമായ കരുതലോടെ അതുറപ്പാക്കുകയും ചെയ്യുന്ന ഒരു പിതാവിനെ പരിചയപ്പെടുത്തുകയായിരുന്നു ക്രിസ്തുവിന്‍റെ കര്‍മ്മം.
 
ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിച്ചു കൊണ്ടുവേണം ആകുലത എന്ന അപകടകാരിയായ ശത്രുവിനെ പ്രതിരോധിക്കേണ്ടത് എന്ന വാക്കാണ് ഈ ചിന്തകളിലെ മര്‍മ്മം. ഒരു തീവണ്ടിയുടെ ബോഗികള്‍ തിരയുകയല്ല വേണ്ടത് - എഞ്ചിനെ കണ്ടെത്തണമെന്ന് സാരം. ബാക്കിയുള്ളതൊക്കെ അതിനോട് ചേര്‍ത്തു വെയ്ക്കാവുന്നതേയുള്ളൂ. ഒന്നും നിഷേധിക്കപ്പെടുന്നില്ല. തൊഴിലോ സുരക്ഷിതത്വതോ മനഃസുഖമോ ഗാര്‍ഹിക സ്വസ്ഥതയോ ഒന്നും തന്നെ. ദൈവത്തിന്‍റെ ഹിതമനുസരിച്ച് ക്രമപ്പെടുന്ന സ്വകാര്യജീവിതമാണ് ദൈവരാജ്യം എന്നപദംകൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
ഒടുവിലായി, ജീവിതത്തെ ഓരോരോ യൂണിറ്റുകളായെടുക്കുവാന്‍ മനസ്സിനെ പഠിപ്പിക്കുക. നാളേക്ക് നാളെയുടേതായ സമ്മര്‍ദ്ദങ്ങളുണ്ട്. അതിനെ ഹൃദയത്തിലേക്ക് ഏറ്റെടുക്കുന്നതുവഴി ഈ നിമിഷം ജീവിക്കുവാന്‍ നമുക്ക് ബലമില്ലാതെ പോകുന്നു. ഈ നിമിഷമാണ് പ്രധാനം. തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടവനെ കാണാന്‍ മരണത്തിന്‍റെ തലേന്ന് ഗുരു തടവറയിലെത്തി. എനിക്കുറങ്ങാനാവില്ല അയാള്‍ തേങ്ങി. ഉറങ്ങിയേ പറ്റൂ. നാളെ ഒന്നില്ല. ഇപ്പോള്‍ ഈ നിമിഷം മാത്രം.
 
അങ്ങനെയൊക്കെയുള്ള ചില പ്രകാശം ഉള്ളില്‍ കൊണ്ടുനടന്നതു കൊണ്ടാകണം സുള്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞത്. ആ പ്രഭാതത്തില്‍ അയാള്‍ മൂന്നരമണി വെളുപ്പിന് എഴുന്നേല്‍ക്കും. കൃത്യമായി ഷേവുചെയ്യും. ഒരുമണിക്കൂറോളം ധ്യാനത്തിലിരുന്നു പിന്നെ തൂക്കൂമരത്തിലേയ്ക്ക് അക്ഷോഭ്യനായി നടന്നു പോകും. ഈ ദിവസത്തെ അപ്പം തരണമെ എന്ന് പ്രാര്‍ത്ഥിക്കാന്‍ ക്രിസ്തു പഠിപ്പിക്കുമ്പോള്‍ അതത്ര ലളിതമായൊരു വിചാരമല്ല. അതീവ ധ്യാനം ആവശ്യമുള്ള ഒരു കോനാണത്. (ഏതിനെ ധ്യാനിച്ചാണോ നിങ്ങള്‍ പ്രകാശിതരാകുന്നത് ആ വാക്കിന് ബുദ്ധപാരമ്പര്യത്തിലുള്ള വിശേഷണമാണ് കോന്‍) ഈ സെന്‍കഥ ശ്രദ്ധിക്കണം. കുന്നിന്‍ മുകളില്‍ വെച്ച് ഒരു കടുവ ഒരാളെ പിടികൂടി. ഓടി രക്ഷപ്പെട്ടുപോകുമ്പോള്‍ താഴോട്ട് ഞാന്നുകിടക്കുന്ന ഒരു വള്ളികണ്ടു. അതിലൂടെ താഴോട്ടിറങ്ങുമ്പോള്‍ താഴെ വാ പൊളിച്ചു നില്‍ക്കുന്ന മറ്റൊരു കടുവ. പിന്നെ മുകളിലോട്ട് പിടിച്ചു കയറാന്‍ ശ്രമിച്ചപ്പോള്‍, രണ്ട് എലികള്‍ വേഗത്തില്‍ ആ വള്ളി കരണ്ടു തിന്നുകയാണ്. അപ്പോള്‍ അയാള്‍ കണ്ടു പാറകള്‍ക്കിടയില്‍ ഒരു കാട്ടുമുന്തിരി. അതില്‍ നിന്ന് ഒരുപഴം പൊട്ടിച്ച് നാവിലിട്ട് നുണഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു. എന്തൊരു സ്വാദ്!
 
എന്നെ തെല്ലു പരിചയമുള്ളവരുടെ ചുണ്ടുകളില്‍ ഒരു കളിപുഞ്ചിരി ഞാനറിയുന്നുണ്ട്. ആരാണിതൊക്കെ പറയുന്നതെന്ന് ഒന്നു നോക്കിക്കേ എന്നര്‍ത്ഥത്തില്‍. ശരിയാണ് ശകലം ടെന്‍ഷനോക്കെ ഉണ്ട്. അതത്ര വലിയ കാര്യങ്ങളെക്കുറിച്ചൊന്നുമല്ല-ഈ ലേഖനം ശരിയായോ എന്നമട്ടില്‍ ചെറിയ കാര്യങ്ങളെക്കുറിച്ചാണ്!
 
ഗുരു സംയമനത്തെക്കുറിച്ചും സ്വസ്ഥതയെക്കുറിച്ചും ശിഷ്യന്മാരെ പ്രബോധിപ്പിക്കുകയായിരുന്നു. ഉദാഹരണവും പറഞ്ഞു: കഴിഞ്ഞ ദിവസങ്ങള്‍ മുഴുവന്‍ ഇവിടെ ഭൂകമ്പം ഉണ്ടായപ്പോള്‍ നിങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പരിഭ്രാന്തരായി ഓടിനടക്കുമ്പോള്‍ ഞാനാവട്ടെ ഒരു കപ്പ് ചായ മൊത്തിമൊത്തി കുടിക്കുന്നുണ്ട്. അങ്ങനെയാണ് ആണുങ്ങള്‍. ശിഷ്യന്‍മാര്‍ അടക്കിപ്പിടിച്ചു ചിരിക്കുകയാണ്. എന്താണൊരുചിരി. കാര്യം ശരിയാണ്  വളരെ ശാന്തമായിട്ടുതന്നെയാണ് കുടിച്ചത്. എന്നാല്‍ അതിനകത്ത് ചായ ആയിരുന്നില്ല മീന്‍കറിയുടെ ചാറായിരുന്നു! 

You can share this post!

പാദക്ഷാളനം

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts