മദ്ധ്യകിഴക്ക് രാജ്യങ്ങളില്‍ പിറവിയെടുത്തവയാണ് സെമറ്റിക് മതങ്ങള്‍. ഏകദൈവവിശ്വാസവും, നന്മയും തിന്മയും തമ്മിലുള്ള നിരന്തരയുദ്ധവുമാണ് ഈ മതവിശ്വാസങ്ങളുടെ സമാനത. ക്രിസ്തുമതവും ജൂതമതവും ഇസ്ലാം മതവുമാണ് സെമറ്റിക് മതങ്ങളായി അറിയപ്പെടുന്നത്.

ക്രിസ്തുമതവും യഹൂദമതവും തമ്മിലുള്ള അന്തരം എന്താണെന്നു ചോദിച്ചാല്‍ രണ്ടിന്‍റെയും നിലനില്‍പ്പ് രണ്ട് തലത്തിലാണ് എന്നുള്ളതാണ്. ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനം വിശ്വാസമാണ്. എന്നാല്‍ യഹൂദമതത്തിന്‍റേത് സാമുദായികമാണ്. അവര്‍ക്ക് രക്തബന്ധ കേന്ദ്രീകൃതമായ ഒരു പൊതു ചരിത്രവും സംസ്കാരവും പാരമ്പര്യവുമുണ്ട്. എന്നാല്‍ ക്രിസ്ത്യാനികള്‍ വിശ്വാസികളാണ്. രക്തബന്ധമല്ല, വിശ്വാസമാണ് ക്രിസ്ത്യാനികളെ ചേര്‍ത്തു നിര്‍ത്തുന്നത്. എങ്ങനെ വിശ്വാസകൈമാറ്റം വഴി മതം വളര്‍ന്നു എന്നുള്ളതാണ് ക്രിസ്തുമത ത്തിന്‍റെ ചരിത്രം. പാപവും പാപത്തിന്‍റെ ശിക്ഷയും രണ്ടു മതങ്ങളുടെയും വിശ്വാസവഴികളില്‍ പ്രധാനപ്പെട്ട തത്വങ്ങളാണ്.  ക്രിസ്തുവര്‍ഷം 70 ല്‍ ജറുസലേം നഗരം റോമാ ആധിപത്യത്തിനു കീഴ്പ്പെട്ടതില്‍ പിന്നെ ചിതറിക്കപ്പെട്ട യഹൂദജനം 1948 ലാണ് ഇസ്രായേല്‍ എന്ന രാജ്യമായി ഒരുമിക്കു ന്നത്. നിയമങ്ങളും ദൈവകല്‍പനകളും ശക്തമായ സ്വാധീനം ചെലുത്തുന്ന പഞ്ചഗ്രന്ഥികളില്‍ പരാമര്‍ശിക്കുന്ന രീതിയില്‍ ജീവിതം ക്രമീകരിച്ച ഒരു ജനതയായിരുന്നു യഹൂദര്‍.  താഴെപ്പറയുന്ന പ്രാര്‍ത്ഥന സിനഗോഗിലെ ആരാധനയുടെ ഭാഗമായി തോറയില്‍ കൂട്ടിച്ചേര്‍ക്കാനൊരു കാരണം പാപങ്ങള്‍ മൂലമാണ് യഹൂദജനം ചിതറിക്കപ്പെട്ടത് എന്ന വിശ്വാസം മൂലമായിരുന്നു. 

"ഞങ്ങളുടെ പാപങ്ങള്‍ കാരണം ഞങ്ങള്‍ സ്വദേശത്ത് നിന്ന് ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. അങ്ങയുടെ വിശുദ്ധ ബലിപീഠത്തിന് നേരേ നീട്ടിയ കരങ്ങള്‍ കാരണം, അങ്ങയുടെ നാമം വഹിക്കുന്ന പരിശുദ്ധവും മഹത്വപൂര്‍ണവുമായ അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ട ഭവനത്തില്‍ ശുശ്രൂഷചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയാതായിരിക്കുന്നു."
 
ഈ പ്രാര്‍ത്ഥനയുടെ തുടക്കത്തിലുള്ള വാക്കുകള്‍ ഹീബ്രുവില്‍ mipnei hataeinu (ഞങ്ങളുടെ പാപങ്ങള്‍ മൂലം) എന്നാണ്. രണ്ടാം ലോകമഹായുദ്ധ ത്തോടനുബന്ധിച്ചുള്ള യഹൂദരുടെ കൂട്ടക്കുരുതിക്ക് കാരണം പോലും തങ്ങളുടെ പാപങ്ങളാണ് എന്ന് വിശ്വസിക്കുന്ന പരമ്പരാഗത യൂദന്മാരും അനുബന്ധ ദൈവശാസ്ത്രങ്ങളുമുണ്ട്(Nicholas de Lange, An Introduction to Judaism, Cambrdge University Press, Pg 27). എസ്രയുടെ പുസ്തകം  ഒന്‍പതാം അദ്ധ്യായം ഏഴാം വചനത്തില്‍ ഈ വിശ്വാസത്തിന്‍റെ സമാനതയുള്‍ക്കൊള്ളുന്ന ആശയം വായിക്കാന്‍ കഴിയും. എന്നാല്‍ ശിക്ഷകളെല്ലാം ഏറ്റുവാങ്ങി സ്വാതന്ത്ര്യം നല്‍കുന്ന ക്രിസ്തുവിലാണ് ക്രൈസ്ത വവിശ്വാസം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. ഇവിടെ ക്രിസ്തു ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ മധ്യസ്ഥനാണ്. രക്ഷകനാണ്.
 
ബൈബിളും ക്രൈസ്തവവിശ്വാസവും
 
ക്രിസ്തുവിനുശേഷമുള്ള കാലഘട്ടങ്ങളില്‍ ക്രിസ്തുവിലേയ്ക്ക് എത്തി നോക്കാന്‍ വിശ്വാസിക ളെയും സഭാനേതാക്കളെയും സഹായിച്ച പ്രധാന മാര്‍ഗം ക്രിസ്തുവിനെക്കുറിച്ച് എഴുതപ്പെട്ടിരുന്ന കാര്യങ്ങളായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് എഴുതപ്പെട്ട കാര്യങ്ങളിലെ പൊതുസ്വഭാവവും പാരമ്പര്യങ്ങളുടെ സാക്ഷ്യവും അവയുടെ ആധികാരികത ഉറപ്പിക്കേണ്ട ഉത്തരവാദിത്വവുമാണ് ബൈബിള്‍ എന്ന പുസ്തകരൂപീകരണത്തിലേയ്ക്ക് നയിച്ചത്. ക്രിസ്ത്യാനികളുടെ പഴയനിയമം തന്നെയാണ് യഹൂദന്മാരുടെ ബൈബിള്‍. യഹൂദന്മാരുടെ ബൈബിളില്‍ പുസ്തകങ്ങളുടെ ക്രമം വ്യത്യസ്തമാണ് താനും. യഹൂദന്മാര്‍ പൊതുവെ ഹീബ്രുഭാഷയിലുള്ള ബൈബിളാണ് അടിസ്ഥാനമാക്കുന്നതെങ്കിലും ക്രിസ്ത്യാനികള്‍ കൂടുതലും ആശ്രയിക്കുന്നത് ഗ്രീക്ക്, ലാറ്റിന്‍ പരിഭാഷകളെയാണ്. പഴയനിയമ പുസ്തകങ്ങളുടെ പുരാതന ഹീബ്രു കയ്യെഴുത്ത് പ്രതികള്‍ കണ്ടെത്താ നായത് ചരിത്ര ദൈവശാസ്ത്ര പണ്ഡിതരെ കൂടുതല്‍ വ്യക്തവും കൃത്യവുമായ വ്യാഖ്യാനങ്ങള്‍ക്ക് സഹായിക്കുകയുണ്ടായി. 
 
ആദ്യനൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ പൊതുവായ ഭാഷ ഗ്രീക്കായിരുന്നു. അതു കൊണ്ട് തന്നെ ഗ്രീക്ക് ഭാഷയിലുള്ള ബൈബിളിലെ പുസ്തകങ്ങളാണ് പ്രചരിച്ചിരുന്നത്. ഏകദേശം AD 367 ടു കൂടി വി. അത്തനാസിയൂസാണ് ദൈവനിവേശിതമായ 73 പുസ്തകങ്ങളാണ് ബൈബിളിലുള്‍ പ്പെടുത്തേണ്ടത് എന്ന പട്ടികയുമായി മുന്നോട്ട് വന്നത്. AD 382 ല്‍ പോപ്പ് ഡമാസൂസ് ഒന്നാമന്‍ ഇതിനെ അംഗീകരിക്കുകയും അതേ വര്‍ഷം തന്നെ റോമിലെ സഭാ കൗണ്‍സില്‍ ഇത് അംഗീകരിച്ചുറ പ്പിക്കുകയും ചെയ്തു. തുടര്‍ന്ന്  വി. ജെറോമിനെ സമഗ്രമായ ഒരു ബൈബിള്‍ പതിപ്പിന് ചുമതലയേല്‍ പ്പിക്കുകയും വുള്‍ഗേറ്റ് എന്ന പേരില്‍ ആദ്യത്തെ ലാറ്റില്‍ പതിപ്പായി ബൈബിള്‍ നിലവില്‍ വരികയുമുണ്ടായി (കയ്യെഴുത്തു പ്രതി). ഏതാണ്ട് നവോത്ഥാന കാലഘട്ടം വരെ പാശ്ചാത്യ സഭ ഈ ബൈബിള്‍ പരിഭാഷയെയാണ് ആശ്രയിച്ചിരുന്നത്. വിവിധ കാലഘട്ടങ്ങളിലെ സഭാ സൂനഹദോസുകള്‍ ആവര്‍ത്തിച്ചുറപ്പിച്ച ബൈബിളിലെ പുസ്തകങ്ങ ളുടെ എണ്ണം നവോത്ഥാന കാലഘട്ടത്തിലെ തര്‍ക്കങ്ങളുടെ ഫലമായി 1546  ലെ ത്രെന്തോസ് സൂനഹദോസ് ചര്‍ച്ച ചെയ്യുകയും സ്ഥിരീകരിക്കുക യും ചെയ്തു.
 
ആദ്യത്തെ ഹീബ്രു ബൈബിള്‍ അച്ചടിക്കുന്നത് 1488 ല്‍ ഇറ്റലിയിലെ സോഞ്ചീനോയിലാണ്. 1516 - 17 കാലഘട്ടത്തിലാണ് വെനീസില്‍ അറമായിക് പരിഭാഷയോടുകൂടിയ റാബിനിക് ബൈബിള്‍ അച്ചടിക്കുന്നത്. 1521 ഓടു കൂടി മാര്‍ട്ടിന്‍ ലൂഥറാണ് ബൈബിള്‍ ജര്‍മന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നത്. പിന്നിട് പതിനാറാം നൂറ്റാണ്ടില്‍ തന്നെ മറ്റ് പലഭാഷകളിലേയ്ക്കുമായി ബൈബിള്‍ ഭാഗികമായും പൂര്‍ണമായും വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. 7 -ാം നൂറ്റാണ്ടു മുതല്‍ പഴയ ഇംഗ്ലീഷിലേയ്ക്ക് ബൈബിളിലെ പല പുസ്തകങ്ങളും പരിഭാഷപ്പെടുത്തപ്പെട്ടിരുന്നു വെങ്കിലും പൂര്‍ണരൂപത്തോടടുത്ത പരിഭാഷക ളൊക്കെ നടക്കുന്നത് 16 ാം നൂറ്റാണ്ടോടെയാണ്. പുതിയ ഇംഗ്ലീഷിലുള്ള പരിഭാഷകളധികവും നടക്കുന്നത് 1500 നും 1800 നും ഇടയ്ക്കാണ്. ഇരുപതാം  നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലാണ് സാധാരണജനങ്ങള്‍ക്ക് ബൈബിള്‍ വായിക്കാന്‍ കഴിയാവുന്ന തരത്തിലേയ്ക്ക് പരിഭാഷകളും അച്ചടികളും സഭയിലെ സാഹചര്യങ്ങളും എത്തിയത്. ഇന്ന് നാം കാണുന്നതുപോലെ, ദൈവാലയങ്ങളിലും ഭവനങ്ങളിലും ബൈബിള്‍ ഉപയോഗിക്കുന്നത് പ്രചാരത്തിലാകുന്നത് ഏകദേശം 1970 കാലഘട്ടത്തിന് ശേഷമാണ്. കേരളപശ്ചാത്തല ത്തില്‍ ബൈബിളിന്‍റെ ഉപയോഗം ജനകീയമാക്കു ന്നതില്‍ പ്രധാന പങ്കുവഹിച്ചത് കരിസ്മാറ്റിക് നവീകരണമുന്നേറ്റമാണെന്നു പറയാം. 
 
ഈ രണ്ടായിരം കൊല്ലങ്ങളില്‍ വിശ്വാസ ത്തെയും ക്രിസ്തീയ സംസ്കാരത്തെയും ചേര്‍ത്ത് നിര്‍ത്തിയത് നാം ഇന്നു കാണുന്നതുപോലുള്ള ആത്മീയചര്യകളൊന്നുമായിരുന്നില്ല. അത് കൂടുതലും ഇടവക കേന്ദ്രീകൃതമായ ബലിയര്‍പ്പ ണവും അതിലൂടെ നടന്നിരുന്ന വിശ്വാസപരിശീലന വുമായിരുന്നു. എഴുതപ്പെട്ട വചനങ്ങള്‍ അതേപടി ഉപയോഗിക്കുക എന്നതിനെക്കഴിഞ്ഞും വിവിധരീ തിയില്‍ കൈമാറ്റം ചെയ്തു കിട്ടിയ ക്രിസ്തുവിന്‍റെ ധാര്‍മികതയാണ്  ക്രൈസ്തവസഭയുടെ നട്ടെല്ലായി രുന്നത്. ഓരോ കാലഘട്ടത്തിലും ക്രൈസ്തവസഭ ബൈബിളിന്‍റെ ഉപയോഗത്തോടും അത് വിശ്വാസികളിലെത്തിക്കുന്നതിനോടും പുലര്‍ത്തിയിരുന്ന മനോഭാവങ്ങള്‍ വ്യത്യസ്തമായി രുന്നു. ചില കാലഘട്ടങ്ങളില്‍ സഭ പുലര്‍ത്തിയിരുന്ന നിലപാടുകള്‍ ശരിയായിരുന്നില്ല താനും. യഹൂദമതത്തില്‍ നിന്ന് ക്രിസ്തുവിലേയ്ക്കും ക്രിസ്തുവില്‍ നിന്നു ക്രിസ്തുമതത്തിലേയ്ക്കും നോക്കുമ്പോള്‍ ചരിത്രത്തിന്‍റെ അത്ര പ്രകാശമാനമല്ലാത്ത ഏടുകളാണ് നാം കാണുന്നത്. ഈ കാലഘട്ടത്തില്‍ നിന്ന് ചരിത്രത്തെ നിരീക്ഷിക്കുന്നയാള്‍ ഈ കാലഘട്ടത്തിന്‍റെ ഏത് അടരിലാണ് കാലുറപ്പിച്ചിരിക്കുന്നത് എന്നത് പ്രധാനപ്പെട്ടതാണ്. കാഴ്ചപ്പാടുകളുടെ ഇടം നിരീക്ഷകരും വിശ്വാസികളും ഒരിക്കലും മറക്കാന്‍ പാടില്ല. ക്രിസ്തുവിനെ പൂര്‍ണ്ണബോധത്തോടെ തിരിച്ചറിയാന്‍ യഹൂദര്‍ക്കോ, ക്രിസ്തുവിനെ പൂര്‍ണവെളിച്ചത്തില്‍ അനാവരണം ചെയ്യാന്‍ ക്രിസ്ത്യാനികള്‍ക്കോ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

ബൈബിളിലെ ക്രിസ്തു

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ നടന്നിട്ടുള്ളതു പോലുള്ള  ബൈബിള്‍ പഠനങ്ങളും ഗവേഷണങ്ങളും മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. ഈ കാലഘട്ടങ്ങളില്‍  ഗവേഷണത്തിനായി മനുഷ്യന്‍ രൂപപ്പെടുത്തിയ സങ്കേതങ്ങളും സാംസ്കാരിക ശാസ്ത്ര വളര്‍ച്ചയും ബൈബിള്‍ പഠനങ്ങള്‍ക്ക് കൂടുതല്‍ സഹായകമായി. ഒരു പക്ഷേ ബൈബിള്‍ ഇത്രമാത്രം ജനകീയമായതും ഗവേഷണങ്ങളുടെ ഗതി ത്വരിതപ്പെടുത്തിയിട്ടു ണ്ടെന്നു തോന്നുന്നു. മാനവചരിത്രത്തില്‍ ദൈവത്തിന്‍റെ സ്ഥാനവും ഇടപെടലുകളും വ്യാഖ്യാനിക്കുന്നതില്‍ ബൈബിള്‍ വഹിച്ച പങ്കു ചെറുതല്ല. പദാര്‍ത്ഥപരതയ്ക്കുമപ്പുറത്തേയ്ക്കു നീളുന്ന മനുഷ്യമനസ്സിന്‍റെ അന്വേഷണങ്ങളും ഭൗതികതയ്ക്കുമപ്പുറത്തു മനുഷ്യനില്‍ പ്രകാശി ക്കുന്ന സ്നേഹത്തിന്‍റെ വെളിച്ചവും തന്നിലെ ദൈവാംശം തിരിച്ചറിയാനും അതിന്‍റെ കാരണങ്ങളെ അന്വേഷിക്കാനും മനുഷ്യനെ എന്നും പ്രചോദിപ്പിക്കുന്നുണ്ട്. 
 
ഒരു ജനതയുടെ വിശ്വാസചരിത്രത്തിന്‍റെ വിവിധ ഏടുകളുടെ ആലേഖനത്തിലൂടെ ബൈബിള്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് ദൈവം മനുഷ്യനോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനെക്കു റിച്ചും മനുഷ്യന്‍ അത് എങ്ങനെ സ്വീകരിക്കുന്നു വെന്നും മനസ്സിലാക്കുന്നുവെന്നതിനെക്കുറിച്ചുമാണ്. ക്രിസ്തുകേന്ദ്രീകൃതമാണ് ബൈബിള്‍. ക്രിസ്തുവിനെക്കുറിച്ചുള്ള ഏകദേശം മുന്നൂറോളം പ്രവചനങ്ങള്‍ പഴയനിയമത്തിലുണ്ട്. അതില്‍ 55  പ്രവചനങ്ങളുടെ പൂര്‍ത്തീകരണം പുതിയനിയമ ഗ്രന്ഥങ്ങളില്‍ നിന്ന് കണ്ടെടുക്കാനാകും. വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു എന്ന് യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം വായിച്ചു കേള്‍ക്കുമ്പോള്‍ അതിലെ ആശയസാന്ദ്രത ഒരുപക്ഷേ നമ്മുടെ മനസ്സിനെ പിടിച്ചു കുലുക്കി എന്നുവരില്ല. കനേഡിയന്‍ തത്വശാസ്ത്രജ്ഞനായി രുന്ന മാര്‍ഷല്‍ മാക് ലൂഹന്‍ ആശയവിനിമയത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ക്രിസ്തുവിനെക്കുറിച്ചു പറയുന്നതിങ്ങനെയാണ്.
 
‘In Jesus Christ, there is no distance or separation between the medium and the message: it is the one case where we can say that the medium and the message are fully one and the same.” (Marshall McLuhan, The Medium and the Light: Reflections on Religion and Media, WIPF & Stock Publishers, p. 103). ക്രിസ്തു ബൈബിളില്‍ മാധ്യമവും സന്ദേശവും തന്നെയാണ്. 
 
ക്രിസ്തുവിലൂടെ മനുഷ്യത്വത്തിന്‍റെ സാധ്യതക ളിലേയ്ക്കാണ് ബൈബിള്‍ വിരല്‍ ചൂണ്ടുന്നത്. ബൈബിളിലൂടെ ക്രിസ്തുവിനെ കണ്ടെത്തുന്നതും ബൈബിളുപയോഗിച്ച് ക്രിസ്തുവിനെ വ്യാഖ്യാനി ക്കുന്നതും ജാഗ്രതയോടെ ചെയ്യേണ്ട കര്‍മ്മമാണ്. ദൈവവചനം എന്നാല്‍ ബൈബിള്‍ ആണെന്നാണ് നമ്മുടെ പൊതുധാരണ. ബൈബിള്‍ എന്നാല്‍ എഴുതപ്പെട്ട ദൈവവചനമാണെന്നും "ദൈവവചനം" (Word of God)) എന്നവാക്കിന് അതില്‍ കൂടുതല്‍ ആഴമുണ്ടെന്നും സഭ പഠിപ്പിക്കുന്നു. 2013 ഏപ്രില്‍ 12 ന് പോന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന് എഴുതിയ കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. ദൈവവചനം എന്നത് ബൈബിളിലും കവിഞ്ഞുനില്‍ക്കുന്ന ഒന്നാണെന്നും, രക്ഷാകര ചരിത്രത്തിലും, യേശുക്രിസ്തു എന്ന വ്യക്തിയിലും കേന്ദ്രീകൃതമായതാണെന്നും മാര്‍പാപ്പ പറയുമ്പോള്‍ നാം കാലികമായ നമ്മുടെ ദൈവവചന സമീപനങ്ങളെ അവലോകനം ചെയ്യണം എന്നര്‍ത്ഥം. (As we know, the Sacred Scriptures are the written testimony of the divine word, the canonical memorial that testifies to the event of Revelation. The Word of God therefore precedes and exceeds the Bible. This is why our faith is not only centred on a book but on a history of salvation and above all on a Person, Jesus Christ, the Word of God made flesh. Precisely because the horizon of the divine word embraces and extends beyond Scripture, to understand it adequately the constant presence of the Holy Spirit is necessary, who “will guide you into all the truth” (Jn 16:13) - Pope Francis, Friday, 12 April 2013, Address of Pope Francis to the members of the Pontifical Biblical Commission)
 
അതായത് മാര്‍പാപ്പ പറഞ്ഞുവെയ്ക്കുന്നത് നാമൊക്കെ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ ലളിതമായ കാര്യമല്ല ദൈവവചനം. ദൈവം സംസാരിക്കുന്നത് ബൈബിള്‍ എന്ന എഴുതപ്പെട്ട പുസ്തകത്തിലൂടെ മാത്രമല്ല. ക്രിസ്തുവിനെ ലോകം മനസ്സിലാക്കുന്ന ഒരു ഉപാധി മാത്രമാണ് ബൈബിള്‍. പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട ഓര്‍മകളും മറ്റ് സാക്ഷ്യങ്ങളും കാണിച്ചു തരുന്ന ക്രിസ്തു  മനുഷ്യڅഭാഷകളുടെ മുദ്രണങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തപ്പെടാന്‍ കഴിയുന്ന വ്യക്തിയല്ല. ബൈബിള്‍ വായനയിലൂടെ ക്രിസ്തു എന്ന വ്യക്തിയുടെ രൂപവും വ്യക്തിത്വവും ഒരാളുടെ ബോധമണ്ഡലത്തിലേയ്ക്കു് കുടിയേറുന്നത് ദൈവത്തിനും മനുഷ്യനുമിടിയില്‍ പാലം തീര്‍ക്കുന്ന വ്യക്തി എന്ന നിലയിലാണ്. കരുണയും സ്നേഹവും വാത്സല്യവും തുളുമ്പുന്ന, മനുഷ്യനെ വ്യക്തിപരമായി സ്നേഹിക്കുന്ന ദൈവത്തിന്‍റെ ചിത്രം വാക്കുകള്‍ക്കുമപ്പുറത്ത് മനുഷ്യസത്തയെ സ്വാധീനിക്കുന്നു എന്നതാണ് സുവിശേഷം. 
 
പഴയനിയമകാലഘട്ടം മുതല്‍ ക്രിസ്തുവരെ ദൈവത്തിന്‍റെ സാന്നിധ്യത്തെ വ്യക്തിപരമായും ചരിത്രപരമായും തിരിച്ചറിയാനുള്ള മനുഷ്യന്‍റെ ശ്രമമാണ് ബൈബിള്‍. ലോക ചരിത്രത്തില്‍ തന്‍റെ സ്ഥാനവും മനുഷ്യന്‍റെ ആത്മാന്വേഷണ ചരിത്രത്തില്‍ ദൈവത്തിന്‍റെ സ്ഥാനവും വ്യാഖ്യാനിക്കാനുള്ള ഒരു ജനതയുടെ ആത്മാര്‍ത്ഥമായ ശ്രമമാണ് ബൈബിളിന്‍റെ രൂപീകരണത്തിനടിസ്ഥാനമായി നില്‍ക്കുന്നത്. ദൈവനിവേശിതമായ ഗ്രന്ഥങ്ങളുടെ സമാഹാരമാണ് ബൈബിള്‍ എന്ന് തിരുസഭ പറയുമ്പോള്‍ എഴുതപ്പെട്ട വചനങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ദൈവത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് പ്രധാനം. അല്ലാതെ എഴുതപ്പെട്ട വാക്കുകളുടെ അന്ധമായ സ്വീകരണവും ഉപയോഗവുമല്ലത്. സുവിശേഷങ്ങള്‍ പോലും ക്രിസ്തു പറഞ്ഞെഴുതിച്ചത ല്ലെന്നോര്‍ക്കണം. മനുഷ്യബുദ്ധിയുടെ വ്യാകരണ ങ്ങളെ അതിന്‍റെ തനിമയില്‍ ദൈവം വിടുന്നത് അതും പ്രധാപ്പെട്ടതായതുകൊണ്ടാണ്. ശാസ്ത്രവും മതവും നടത്തുന്ന അന്വേഷണങ്ങള്‍ മനുഷ്യപ്രകൃ തിയുടെ രണ്ടു വശങ്ങള്‍ മാത്രം. എത്രമാത്രം ഈ അന്വേഷണങ്ങളുടെ സമാനതലങ്ങളിലെത്തിച്ചേരാന്‍ സാധിക്കുന്നുവോ അത്രമാത്രം വ്യക്തമായ തിരിച്ചറിവുകളിലേയ്ക്ക് നമുക്ക് എത്താന്‍ കഴിയും.
(തുടരും)

You can share this post!

ക്രിസ്തു എന്ന അടയാളം

ബിജു മഠത്തിക്കുന്നേൽ
അടുത്ത രചന

ശരീരം, മനസ്സ്, ആത്മാവ്

ബിജു മഠത്തിക്കുന്നേല്‍ CSSR
Related Posts