news-details
ഓര്‍മ്മ

മരിച്ചാലും മരിക്കാത്ത ഓര്‍മ്മകള്‍ക്കു മുന്നില്‍

ദൈവത്തിന്‍റെ സ്നേഹം കരകവിഞ്ഞൊഴുകുന്ന ശാന്തസുന്ദരമായ ഒരു പനിനീര്‍ച്ചോല പോലെ, അനുഗ്രഹത്തിന്‍റെ, കാരുണ്യത്തിന്‍റെ. സഹാനുഭൂതിയുടെ, ആര്‍ദ്രതയുടെ, മനസ്സിലാക്കലിന്‍റെ, കരുതലിന്‍റെ, വാത്സല്യത്തിന്‍റെ, പ്രോത്സാഹനത്തിന്‍റെ ഒരായിരം ഹ്രസ്വമായ അനുഭവങ്ങള്‍ പകര്‍ന്നേകി പരാതിയില്ലാതെ, പരിഭവമില്ലാതെ, ശാന്തമായി ഒത്തിരിയിടങ്ങളില്‍ ഒത്തിരി മനസ്സുകള്‍ക്ക് ദൈവസ്നേഹത്തിന്‍റെ പരിമളച്ചെപ്പ് തുറന്ന് പകര്‍ന്നു നല്കിയ ഒരു വന്ദ്യവൈദികന്‍. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതനിറച്ചാര്‍ത്തുകള്‍ സ്വന്തം ജീവിതത്തിലേക്ക് ആവാഹിച്ചെടുത്ത ഒരു യഥാര്‍ത്ഥ ഫ്രാന്‍സിസ്കന്‍ വൈദികനായിരുന്നു നമ്മുടെ ജോര്‍ജുകുട്ടിയച്ചന്‍.

ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല. ഓര്‍മ്മയുള്ള കാലമത്രെയും ഓര്‍ക്കുവാനും സ്നേഹത്തോടെ നന്ദിയോടെ ആയിരിക്കുവാനും ചില ജീവിതങ്ങള്‍ക്കു കഴിയും എന്നു തെളിയിച്ചുകൊണ്ട് ചില വിശുദ്ധ ജീവിതങ്ങള്‍ ഈ ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗഗേഹത്തിലേക്കു പറന്നുയര്‍ന്നാലും അനേകായിരം ഹൃദയങ്ങളില്‍ പച്ചകെടാതെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ നമ്മുടെ പ്രിയപ്പെട്ട ഗുരുവച്ചനായിരുന്ന സ്നേഹം നിറഞ്ഞ ജോര്‍ജുകുട്ടിയച്ചനു കഴിഞ്ഞിട്ടുണ്ട് എന്നതു സത്യമാണ്.

തമാശുകള്‍ പറഞ്ഞും നല്ല പാട്ടുകള്‍ പാടിയുംഒത്തിരി പുസ്തകങ്ങള്‍ വായിച്ചും അതിന്‍റെ സ്പര്‍ശിച്ച ഭാഗങ്ങള്‍ പ്രിന്‍റെടുത്ത് കൈവശം സൂക്ഷിച്ച് തോളത്തെ തുണിസഞ്ചിയില്‍ നിന്ന് കാണുമ്പോഴൊക്കെ ഒരു കൊച്ചു സമ്മാനം പോലെ പകര്‍ന്നു നല്കുകയും എല്ലാവരെയും ആത്മീയതയുടെ വഴിത്താരയില്‍ ചേര്‍ത്തുനിര്‍ത്തുവാന്‍ നമ്മുടെ പ്രിയപ്പെട്ട ഗുരുവച്ചന് ഒത്തിരി സാധിച്ചിട്ടുണ്ട്. ഒത്തിരി സ്നേഹമായിരുന്നു എല്ലാവരോടും. പേരു വിളിച്ച് സുഖമാണോ എന്ന് ചോദിക്കുന്ന ഒരു പിതൃസ്നേഹം ഒരുപാട് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആത്മീയതയുടെ വഴിത്താരയില്‍ ഒത്തിരി പ്രോത്സാഹനം നല്കി, സങ്കടങ്ങളില്‍ ആശ്വാസം നല്കി, തെറ്റുകളില്‍ തിരുത്തലുകള്‍ നല്കി, സംശയങ്ങള്‍ക്കു വ്യക്തമായ ഉത്തരം നല്കി, സ്നേഹം നിറഞ്ഞ ജോര്‍ജുകുട്ടിയച്ചന്‍ നമ്മെയൊക്കെ ഒത്തിരി സഹായിച്ചിട്ടുണ്ട്, ശക്തിപ്പെടുത്തിയിട്ടുണ്ട്.    

ആത്മാവിന്‍റെ വിശുദ്ധമായ ചലനങ്ങളെ തിരിച്ചറിയാന്‍ ദൈവവിളിയുടെ പൊരുള്‍ ഗ്രഹിക്കുവാന്‍ എന്നില്‍ വസിക്കുന്ന എന്നില്‍ ഉറങ്ങുന്ന ദൈവസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് അനേകര്‍ക്ക് നന്മയുടെ ചെറുകണികയായ് പകരുവാന്‍ പ്രിയപ്പെട്ട ഗുരുവച്ചന്‍റെ വിശുദ്ധമായ വാക്കുകളും സാന്നിധ്യവും എനിക്കും നിങ്ങള്‍ക്കും സമര്‍പ്പണജീവിതയാത്രയില്‍ കരുത്തു പകര്‍ന്നിട്ടുണ്ട് എന്നത് പകല്‍വെളിച്ചം പോലെ സത്യമാണ്.

പ്രിയപ്പെട്ട ജോര്‍ജുകുട്ടിയച്ചന്‍ വിശാലമായ ഒരു ആത്മീയലോകം നമുക്കു മുന്നില്‍ കാണിച്ചു തന്നിട്ടുണ്ട്. ഒരു സാധാരണ മനുഷ്യനായി ദൈവത്തിന്‍റെ ഹൃദയതാളം അറിഞ്ഞ് അവിടുത്തെ തിരുഹിതം അനുവര്‍ത്തിച്ചുകൊണ്ട് പ്രപഞ്ചസൃഷ്ടികളിലൂടെ സ്രഷ്ടാവായ ദൈവത്തെ സ്നേഹിക്കുവാന്‍ നമ്മുടെ പ്രിയപ്പെട്ട ഗുരുവച്ചന്‍ പകര്‍ന്നു നല്കിയ വിലയുള്ള മൂല്യങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് വിശുദ്ധിയുടെ പരിമളം പരത്തുന്ന പുണ്യപുഷ്പങ്ങളായി ഈ ഫ്രാന്‍സിസ്കന്‍ മലര്‍വാടിയില്‍ പരിമളം പരത്തുവാന്‍ പ്രിയ ശിഷ്യഗണങ്ങള്‍ക്ക് ശക്തിയും കൃപയും പരിശുദ്ധാത്മാഭിഷേകവും ലഭിക്കാന്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനായ ജോര്‍ജുകുട്ടിയച്ചാ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ...

You can share this post!

മാലാഖക്കുഞ്ഞ്

റിയാ മരിയ
അടുത്ത രചന

'പോകട്ടെ ഞാന്‍'

ജോര്‍ജ് വലിയപാടത്ത്
Related Posts