news-details
സഞ്ചാരിയുടെ നാൾ വഴി

തൊണ്ടക്കുഴിയില്‍ കൊലക്കയര്‍ മുറുകുമ്പോള്‍ ഒരാള്‍ കാണുന്ന കിനാവ് അതുതന്നെയാണ്, വീട്ടിലേക്കുള്ള ദുര്‍ഘടമായ വഴി തേടുക. പൊള്ളുന്ന ചുംബനംകൊണ്ട് ആ മടക്കയാത്രയെ ഘോഷിക്കാന്‍ ആയുമ്പോള്‍ കുരുക്കുമുറുകുക. പലയാവര്‍ത്തി നമ്മള്‍ പരാമര്‍ശിച്ച ഒരു ചിത്രത്തിന്‍റെ കഥാസാരംപോലെ എളുപ്പമല്ല വീട്ടിലേക്കുള്ള വഴി. പുല്ലുപിടിച്ച, ഓരോ ചുവടിലും വഴുതുന്ന വഴി. ആ പേരില്‍ മനോഹരമായ കവിതയെഴുതിയ ഒരാള്‍ വാടകവീടിന്‍റെ നിരാലംബതയില്‍ കടന്നുപോയി. ബാലമാസികകളിലെ കളിപോലെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും വലംചുറ്റി പതറിയും പരുങ്ങിയും ഉള്ളിലേക്ക് പ്രവേശിക്കാനാവാതെ നമ്മളിങ്ങനെ. സരളമായിരുന്നില്ല ഒരാള്‍ക്കും ഈ വഴി. സോക്രട്ടീസും ഗാന്ധിയും ടോള്‍സ്റ്റോയിയും ഒക്കെ തോറ്റുപോയ കളമാണ്. അപ്രതീക്ഷിതമായ ആ കളിയില്‍ പതറിയ വനദേശത്തിന്‍റെ ജ്ഞാനവൃദ്ധന്‍, ഒരു കലഹത്തിനുശേഷം രാവുവെളുപ്പിക്കുവാന്‍ റയില്‍വേസ്റ്റേഷനിലെ തണുത്ത ബെഞ്ചിലിരുന്ന് തെരുവുയാചകനെ കണക്ക് കടന്നുപോയ ക്രിസ്തുവിന്‍റെ മനസ്സുള്ള ആ റഷ്യന്‍ കവി, ആള്‍ക്കൂട്ടത്തില്‍നിന്ന് നിങ്ങളാണ് എന്‍റെ ജീവിതം തകര്‍ത്തതെന്ന് കൈചൂണ്ടി ആക്രോശിക്കുന്ന മൂക്കറ്റം മദ്യപിച്ച മകനെ കാണാതിരിക്കാന്‍ കണ്ണടയെടുത്തു മാറ്റുന്ന മഹാത്മാഗാന്ധി! തോറ്റത് സ്വന്തം വീട്ടങ്കണങ്ങളിലായിരുന്നു. തോല്പിച്ചത് പതിവുപോലെ ഉറ്റവരും. വീടുപണിയുന്നപോലെ എളുപ്പമല്ല വീടിനകം ഭംഗിയാക്കുക. വീട് ഇഷ്ടികകൊണ്ട് കെട്ടേണ്ടതാണെന്ന് ധരിച്ചവരോട് എന്തുപറയുവാന്‍. ഒരു ഇഷ്ടികകട്ട പോലുമില്ലാതെ പണിയാവുന്ന ഒന്നാണത്. ഒരാത്മീയ പരിസരത്തിന്‍റെ പര്യായമാണത്.

വീട്ടിലേക്കുള്ള വഴി ഈശ്വരനിലേക്കുള്ള വഴിയാണെന്ന് ക്രിസ്തു ഭൂമിക്കും പറഞ്ഞുതന്നു. ധൂര്‍ത്തപുത്രന്‍റെ ഉപമയാണത്. പടിയിറങ്ങിയവര്‍ അന്നത്തിലേക്കും ആനന്ദത്തിലേക്കും ഈശ്വരനിലേക്കും ഒരുമിച്ചാണ് മടങ്ങുന്നത്. ആവശ്യത്തിലേറെ അലഞ്ഞതുകൊണ്ടാവണം വീട് ഹരിതാഭമായ ഒരു കിനാവുപോലെ അയാള്‍ കൂടെ കൊണ്ടുനടന്നത്. വീടിന്‍റെ ആത്മീയവും ഭൗതികവുമായ പരിസരങ്ങളില്‍ ആയിരിക്കുവാന്‍ ക്രിസ്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മിക്കവാറും വിരുന്നുമേശയുടെ ഹൃദ്യതയില്‍ ഇങ്ങനെ മിഴിയടച്ച്. ലോകത്തിന്‍റെ ദൃഷ്ടിയിലേക്ക് അവിടുന്ന് ഇറങ്ങിച്ചെന്നതുപോലും ഒരു വീട്ടങ്കണത്തിലെ ആഘോഷത്തിനിടയില്‍ ആയിരുന്നു. വീടായിരുന്നു അഗാധബന്ധങ്ങളെ അടയാളപ്പെടുത്തുവാന്‍ ക്രിസ്തു കണ്ടെത്തിയ രൂപകം - നിങ്ങള്‍ എന്നില്‍ വസിക്കുക! ഏതു കാലത്തിലേക്ക് വച്ചും ഏറ്റവും അഴകും ആത്മാവുമുള്ളഗൃഹം അവിടുന്നുതന്നെ. ഓരോ ഇടങ്ങളെയും വീടെന്ന് കണ്ടെത്തി ജീവിതത്തിന്‍റെ ഉഷ്മളതകളെ നിലനിര്‍ത്തി. പ്രാര്‍ത്ഥനാലയങ്ങളെ ദൈവത്തിന്‍റെ വീടെന്ന് വിളിച്ചു. എന്‍റെ പിതാവിന്‍റെ ഭവനത്തെ അശുദ്ധമാക്കിയെന്ന സങ്കടത്തില്‍ അടിമുടിനിന്നു കത്തി. ഇതിനപ്പുറത്തേക്ക് നീളുന്ന അനുഭവത്തെയും വീടെന്ന മെറ്റഫര്‍ കൊണ്ടുതന്നെ അടയാളപ്പെടുത്തി. എന്‍റെ പിതാവിന്‍റെ ഗൃഹത്തില്‍ നിറയെ മുറികളാണ്. നിങ്ങള്‍ക്കുവേണ്ടി അതൊരുക്കുവാന്‍ ഞാന്‍ നേരത്തെപോകുന്നു.

അതീവജാഗ്രതയും ശ്രദ്ധയും ആവശ്യമുള്ള ഇടമാണ് വീടെന്നൊക്കെ പറയുന്നതില്‍ ഒരു പുതുമയും ഇല്ല. യഹൂദവിവാഹ ആഘോഷത്തിന്‍റെ ചടങ്ങുകള്‍ അവസാനിക്കുന്നത് വധുവും വരനും വീഞ്ഞു നുകര്‍ന്ന് ആ ചില്ലുചഷകത്തെ നിലത്തിട്ട് ഉടച്ചാണ്. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടോ അനാദരവ് കൊണ്ടോ ചോര പൊടിഞ്ഞേക്കാവുന്ന വളരെ ഫ്രജൈയ്ലായ ഒരിടമായാരിക്കുമതെന്ന് സൗമ്യമായ ഓര്‍മ്മപ്പെടുത്തല്‍. പൂക്കളുടെ ഇടമെന്ന അര്‍ത്ഥത്തില്‍ തങ്ങളുടെ സ്വപ്നഭവനങ്ങള്‍ക്ക് പേരിട്ട കവികളൊക്കെയുണ്ട്. പൂക്കള്‍ കരിഞ്ഞുപോകുകയും മുള്ളുകള്‍ സദാ നിലനില്‍ക്കുകയും ചെയ്യുമെന്ന അറംപറ്റിയ കറുത്ത ഫലിതങ്ങള്‍! കഠിനമാണ് ഈ ശിരോലിഖിതം. ഏതൊരു മനുഷ്യന്‍റെയും ശിരസ്സിനുമേലെ തലമുടി നാരില്‍ കെട്ടപ്പെട്ട സാദ്ധ്യതയാണ് ഉടഞ്ഞുപോകാവുന്ന ഭവനം.

മടങ്ങിപ്പോകുന്നതിനെക്കാള്‍ മുമ്പേ നിന്‍റെ വീട്ടുകാര്യങ്ങള്‍ ക്രമീകരിക്കുക എന്നതായിരുന്നു മരണാസന്നനായ രാജാവിനോട് പ്രവാചകന്‍ ആവശ്യപ്പെട്ടത്. ദൈവം ആവശ്യപ്പെട്ട പ്രകാരമായിരുന്നു അയാള്‍ അതു പറഞ്ഞത്. വര്‍ത്തമാനകാലത്തെ തന്‍റെ പ്രവാചകരിലൂടെ ആ ശബ്ദം കുറെക്കൂടെ മുഴങ്ങണമെന്ന് ആ പരാശക്തി ആഗ്രഹിക്കുന്നുണ്ടാവും. ഗാര്‍ഹികമായ തിരുത്തലുകളും വീണ്ടെടുപ്പുകളും വച്ചുവൈകിക്കാവുന്ന കാര്യമല്ല. എട്ടുവയസ്സുള്ള ഞങ്ങളുടെ ഒരു മകന്‍ മടങ്ങിപ്പോകുന്നതിനെക്കാള്‍ മുമ്പേ കാട്ടിയ അസാധാരണമായ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നു. ആശുപത്രിക്കിടക്കയില്‍ ചേച്ചിയെയും അനുജനെയും കാണണമെന്ന് ആവശ്യപ്പെട്ടു. അവരോട് ഒരിക്കലും വഴക്കുണ്ടാക്കരുതെന്ന് പറഞ്ഞു. തന്‍റെ കളിപ്പാട്ടങ്ങള്‍ കൃത്യമായി വിഭജിച്ചുകൊടുത്തു. വൈകാതെ അവന്‍ പോയി. കഷ്ടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഒന്നരരണ്ടു വയസ്സിന്‍റെ വ്യത്യാസമുള്ള മക്കളാണെന്ന് ഓര്‍മ്മിക്കണം. ശരിക്കും ഇത് നമ്മുടെ കുഞ്ഞുങ്ങള്‍ തന്നെയാണോ! നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇത്രയും പ്രകാശമോ! ദൈവം ചില മക്കളെ നൂലില്‍കെട്ടി ഇറക്കുകയാണെന്ന് തോന്നും. പറഞ്ഞുവരുന്നത് ഒരു ചെറിയ കുഞ്ഞിനുപോലും അറിയാം, മടങ്ങിപ്പോകുന്നതിനെക്കാള്‍ മുമ്പേ തന്‍റെ വീട്ടുകാര്യങ്ങള്‍ ക്രമീകരിക്കണമെന്ന്.

വീട് ഒരു ആത്മീയ പരിസരമാണെന്ന് വെട്ടം കിട്ടിയവര്‍ക്ക് ദിശാബോധം നല്‍കാന്‍ സ്നേഹത്തിന്‍റെ പൂമ്പൊടി വീണ കുറെ അധികം ക്രിസ്തുമൊഴികള്‍ ഉണ്ട്. അവയില്‍നിന്ന് ഏതാനും സൂചനകള്‍ നമുക്കീ അരമതിലിനോട് ചേര്‍ന്ന് ഒന്നു വായിച്ചെടുക്കാം. മണലില്‍ വീടുപണിയരുതെന്നുള്ളതാണ് താക്കീത്. അമിതവൈകാരികതയാണ് ഈ മണല്‍. അതിന്‍റെ ആയുസ്സ് എത്ര ചെറുതാണ്. പാറമേലാണ് വീടുപണിയേണ്ടത്. അഗാധമായ മൂല്യബോധമാണ് ഈ ശില. നിര്‍ഭാഗ്യവശാല്‍ പൊലിപ്പിച്ചെടുക്കുന്ന അമിത വൈകാരികതയുടെ രോഗാതുര ഇടങ്ങളായി വീട്ടുപരിസരങ്ങള്‍ മാറിക്കൊണ്ടേയിരിക്കുന്നു. തിരുക്കുടുംബമെന്ന വിശേഷണത്തോടെ ഗാര്‍ഹിക ജീവിതത്തെ ചിട്ടപ്പെടുത്തുവാന്‍ ക്രിസ്തുവിനോളം പഴക്കമുള്ള ഒരടയാളത്തിന്‍റെ ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍. വ്യക്തമായ ധാര്‍മ്മിക വിചാരത്തിനു മീതെയാണ് പലപ്പോഴും മേല്‍ക്കൂരയില്ലാത്ത ആ വീട് നിലനിന്നത്. (പന്ത്രണ്ടുവര്‍ഷം അവര്‍ നാടോടികള്‍ ആയിരുന്നുവെന്നത് ഓര്‍മ്മിക്കണം) ആ വീടിന്‍റെ പുരുഷന് ബൈബിള്‍ ചാര്‍ത്തിക്കൊടുക്കുന്ന കല്പനയിതാണ് - ജോസഫ് നീതിമാനായിരുന്നു. വേറൊന്നും പറയുന്നില്ല. ഒരു വീടിന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം നീതിബോധമുള്ള ഒരു പിതൃബിംബമാണ്. സിംഹക്കുട്ടികള്‍പോലും വിശന്നുകരയുന്ന ഭൂമിയില്‍ നീതിമാന്‍റെ മക്കള്‍ക്ക് ഇരക്കേണ്ടി വരില്ലെന്ന ആ സങ്കീര്‍ത്തനമോര്‍ക്കുക. അതില്ലാതിരിക്കുമ്പോള്‍ അയാള്‍ക്കു ചുറ്റുമുള്ളവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും ഭാരത്തെക്കുറിച്ചും നമുക്ക് എന്ത് ധാരണയുണ്ട്. സ്നേഹം ലഭിക്കാതെയും ഒരാള്‍ക്ക് ജീവിക്കാനാകും. എന്നാല്‍ നീതി തരാത്ത ഒരാളോടൊപ്പമുള്ള ജീവിതം ഏതാണ്ട് അസാധ്യംതന്നെ.

പഴങ്കഥയാണ്. പട്ടാളത്തിലുള്ള മകന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നു. ഇത്തവണ അവധിക്കുവരുമ്പോള്‍ എന്‍റെയൊപ്പം ഒരു സുഹൃത്തും ഉണ്ടാകും. നമുക്ക് അവനെക്കൂടെ വീട്ടില്‍ താമസിപ്പിക്കാന്‍ പറ്റുമോ? മനസ്സില്ലാമനസ്സോടെ അപ്പന്‍ സമ്മതിക്കുന്നു. അപ്പോളവന്‍ പതുക്കെ പതുക്കെ മറ്റുചില കാര്യങ്ങള്‍ കൂടെ വെളിപ്പെടുത്തുന്നു. യുദ്ധത്തില്‍ അവന് ഒരു കാല്‍ നഷ്ടമായെന്നും അവനു പോകാന്‍ ഒരിടമില്ലെന്നും. അത്രയുമൊന്നും ഹൃദയവിശാലത പുലര്‍ത്തേണ്ട കാര്യമില്ല അപ്പന്. അയാള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്തു. വൈകാതെ വീട്ടിലേക്ക് ടെലഗ്രാം വന്നു. ഈ മകന്‍ ആത്മഹത്യ ചെയ്തുവെന്ന്. ഔദ്യോഗിക ബഹുമതികളോടെ അവന്‍റെ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നു. അതിനു മീതെയുള്ള ആ വെളുത്തതുണി മാറ്റിയപ്പോള്‍ നടുക്കത്തോടെ ആ കുടുംബം കണ്ടു. അവന് ഒറ്റക്കാലേ ഉണ്ടായിരുന്നുള്ളൂ! തന്‍റെതന്നെ വിധിയെ ചങ്ങാതിയുടെ വേഷമണിയിച്ച് സ്വന്തം വീടിനുമുമ്പില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ തോറ്റുപോയ മകന്‍.

എന്താണ് നീതി. വളരെ ലളിതമായി അതിനെ നിര്‍വചിക്കാവുന്നതേയുള്ളൂ. അര്‍ഹതയുള്ള കാര്യങ്ങള്‍ നിന്‍റെ പരിസരത്തിന് ഉറപ്പാക്കുക. വയോധികരായ മാതാപിതാക്കന്മാരുടെ തണുത്ത കണ്ഠത്തിലേക്ക് ഇറ്റു വീഴ്ത്തുന്ന ചൂടുകഞ്ഞി, അവരുടെ കേള്‍ക്കപ്പെടുക എന്ന ആഗ്രഹത്തെ പാലിക്കുന്ന ദീര്‍ഘമായ സൗഹൃദയാമങ്ങള്‍, കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന സന്ധ്യകള്‍. വിശക്കുന്നവര്‍ക്കും പൈത്യക്കാര്‍ക്കും മേശയൊരുക്കുന്ന കരുണ. തൊടിയിലെ പച്ചയ്ക്കുമീതെ തളിക്കുന്ന ഒരു കുമ്പിള്‍ ജലം - ഒന്നും നിഷേധിക്കരുത്. വിശേഷിച്ചും കുഞ്ഞുങ്ങള്‍ക്ക് നിങ്ങളുടെ സന്ധ്യകള്‍ നല്കാനാവുക എന്ന പ്രധാനപ്പെട്ട കാര്യം. അവരുടെ സന്ധ്യകളില്‍ അവര്‍ക്ക് കൂട്ടിരിക്കാത്ത നിങ്ങളുടെ ജീവിതസായന്തനങ്ങളില്‍ അവര്‍ നിങ്ങള്‍ക്ക് കൂട്ടുവരണമെന്ന് ശഠിക്കുന്നതിനെക്കാള്‍ വല്യഫലിതമെന്തുണ്ട്?

മറിയത്തെപ്പോലെ നിശ്ശബ്ദയായ ഒരു കൂട്ടുയാത്രക്കാരി നിനക്ക് ഉണ്ടാകണം. അവളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്നാണ് സുവിശേഷം അടയാളപ്പെടുത്തുന്നത്. സഹിക്കുന്ന സ്ത്രീ എന്നല്ല അതിന്‍റെ അര്‍ത്ഥം. ധ്യാനമുള്ള സ്ത്രീ എന്നാണ്. ഓരോരോ കാര്യങ്ങള്‍ക്ക് തര്‍ക്കിച്ചും അനുമാനിച്ചും പരിഹരിച്ചും ഒടുങ്ങേണ്ടതല്ല ജീവിതം. ചിലതൊക്കെ മിഴിപൂട്ടി നിശ്ശബ്ദമായി ഭൂമിയുടെ നിശ്ചയങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടതുണ്ട്. വ്യക്തമായ ദിശാബോധം ഉണ്ടായിരുന്ന ഒരു മകനുമുണ്ടായിരുന്നു അവര്‍ക്ക്. ചുരുക്കത്തില്‍ നീതിബോധമുള്ള പുരുഷനും ധ്യാനത്തിന്‍റെ നിശ്ശബ്ദതയുള്ള സ്ത്രീയും വ്യക്തമായ ജീവിതനിയോഗമുള്ള കുഞ്ഞുങ്ങളും കൂടിച്ചേര്‍ന്നാണ് ഒരു വീടിനെ തിരുക്കുടുംബമാക്കി മാറ്റുന്നത്. തന്‍റെ അപ്പനെക്കുറിച്ച് ശ്രീ സെബാസ്റ്റ്യന്‍ പള്ളിത്തോട് എഴുതിയ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്: "അപ്പാ, നമ്മള്‍ മൂന്നുപേരെ ഉണ്ടായിരുന്നുള്ളൂ വീട്ടില്‍. ഞാനും അപ്പനും അമ്മയും. എന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് ഒരു തിരുക്കുടുംബം കണക്ക് ജീവിക്കാന്‍ പറ്റാതെ പോയത്?" കാലത്തിന്‍റെ ദീര്‍ഘമായ ഈ വഴികളില്‍ എവിടെയോ എല്ലാവര്‍ക്കും എന്തിനോ ഒക്കെകണക്കുകൊടുക്കേണ്ടി വരുന്നുണ്ട്...

പരസ്പരം വിഭജിക്കപ്പെടുന്ന ഭവനത്തിന്‍റെ സ്വാഭാവികപരിണതിയെക്കുറിച്ച് ക്രിസ്തു നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അന്തഃഛിദ്രമുള്ള ഒരു ഭവനവും നിലനില്ക്കുകയില്ല. വീടിനു മാത്രമല്ല സംസ്കാരങ്ങള്‍ക്കും സംഭവിക്കാവുന്ന ദുരന്തമാണത്. ഏതാണ്ട് പന്ത്രണ്ടോളം സംസ്കാരങ്ങള്‍ ചരിത്രത്തില്‍ മറഞ്ഞുപോയത് ആന്തരികജീര്‍ണ്ണത കൊണ്ടാണെന്ന് ടോയന്‍ബി ഒക്കെ അക്കമിട്ട് പറയുന്നത് വീടിന്‍റെ കാര്യത്തില്‍ കിറുകൃത്യമാകുന്നു. സ്വര്‍ഗ്ഗമാക്കേണ്ട ഭവനങ്ങള്‍. വീടിനകത്തുള്ള ഹാര്‍മണിയാണ് ഓരോ വീടിനെയും സ്വര്‍ഗ്ഗമാക്കി മാറ്റുന്നത്. എന്നിട്ടും നമ്മുടെ ചെറിയ ചെറിയ  ഈഗോയുടെ പേരില്‍, സമ്മര്‍ദ്ദങ്ങളുടെ പേരില്‍, അഹം വ്രണപ്പെട്ടതിന്‍റെ പേരില്‍ നമ്മള്‍ കലുഷിതരാകുകയും അപരന്‍റെ ജീവിതത്തെ നരകത്തെക്കാള്‍ കനലിലാക്കുകയും ചെയ്യുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പിന്നീട് ഓര്‍മ്മിച്ചെടുക്കാവുന്ന ഭേദപ്പെട്ട ഒരിടമായി നമ്മള്‍ വീടിനെ രൂപപ്പെടുത്തിയില്ലെങ്കില്‍ മാപ്പര്‍ഹിക്കാതെ പോകുന്ന ചെറിയവാഴ്വ്!

ഏതു വീട്ടില്‍ പ്രവേശിച്ചാലും ആ വീടിന് സമാധാനം ആശംസിക്കുക. സമാധാനത്തിന്‍റെ മക്കള്‍ ആ ഭവനത്തില്‍ വസിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവിടെ ചിരകാലമുണ്ടാകും ഇല്ലെങ്കില്‍ അത് നിങ്ങളിലേക്ക് തന്നെ മടങ്ങിവരും എന്നൊരു അനുബന്ധവചനം കൂടിയുണ്ട്. വായനക്കാരാ, യേശു വീട്ടങ്കണത്തില്‍ വന്നിട്ട് ഈ വീടിന് സമാധാനം എന്നു പറയുമ്പോള്‍ ആ സമാധാനം സ്വീകരിക്കാന്‍ മാത്രം സജ്ജമാണോ നിന്‍റെ വീട്ടങ്കണം. അതോ അത് ആശംസിച്ചവനിലേക്കുതന്നെ മടങ്ങിപ്പോകുമോ? എന്തൊരു തലവരയാണത്.

വീടൊരാള്‍ക്ക് നല്കാതെ പോകുന്ന ആദരവിനെ ഓര്‍ത്ത് ക്രിസ്തു വ്യാകുലപ്പെടുന്നുണ്ട്. ഒരു പ്രവാചകനും സ്വന്തം വീട്ടിലോ ഗ്രാമത്തിലോ ആദരിക്കപ്പെട്ടിട്ടില്ലയെന്ന മൊഴികളില്‍ അതിന്‍റെ പ്രതിധ്വനികളുണ്ട്. അവന്‍റെ ഏറ്റവും മോശപ്പെട്ട ശത്രുപോലും ഭ്രാന്തനെന്ന് അവിടുത്തെ വിളിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. എന്നിട്ടും മര്‍ക്കോസ് സാക്ഷ്യപ്പെടുത്തുന്നുണ്ട് അവന്‍റെ സഹോദരന്മാര്‍ അവനു ഭ്രാന്തെന്നു കരുതി പിടിക്കാന്‍ പുറപ്പെട്ടുവെന്ന്. വേലിക്കപ്പുറത്ത് സുല്‍ത്താന്മാരെപ്പോലെ വ്യാപരിക്കുന്ന മനുഷ്യര്‍, വീടിനകത്ത് അനുഭാവത്തിന്‍റെയോ സ്നേഹത്തിന്‍റെയോ ഒരു പൊന്‍നാണയത്തിനായി യാചകരെപ്പോലെ തലകുനിച്ചു നില്‍പ്പുണ്ട്! ആരും ഒരു നല്ലത് പറയുന്നില്ല. വീടിനുവേണ്ടി പുലരിതൊട്ട് മുട്ടന്‍വെട്ടുന്ന പുരുഷനോട് നിങ്ങളുടെ വിയര്‍പ്പാണ് ഈ വീടിന്‍റെ മൂലക്കല്ല് എന്നു പറയാനുള്ള സന്മനസ്സ് അവള്‍ക്കോ, അവള്‍ വിളമ്പുന്ന ഭക്ഷണത്തിന്‍റെ രുചിയെ പരാമര്‍ശിക്കാനുള്ള ഹൃദയ വിശാലത അയാള്‍ക്കോ, അവരിരുവരെയും നമസ്കരിക്കാനുള്ള വിനയവും പ്രകാശവും കുഞ്ഞുങ്ങള്‍ക്കോ ഇല്ലാതെപോകുന്നത് കഷ്ടമല്ലേ?

വീട്ടുതടങ്കലില്‍ ആവുകയെന്നൊന്നുമല്ല ഇതിന്‍റെ ആത്യന്തിക അര്‍ത്ഥം. പുറത്തു കടക്കേണ്ട ഒരനുഭവമാണ് വീടെന്നു പറഞ്ഞാണ് ക്രിസ്തു അവസാനിപ്പിക്കുന്നത്. വീടിനുപുറത്ത് ഒരു ലോകമുണ്ടെന്നും ബന്ധങ്ങളുടെ അളവുകോല്‍ രക്തമല്ല കര്‍മ്മമാണെന്നും ചങ്കുറപ്പോടെ കുഞ്ഞുങ്ങളോട് പറഞ്ഞുകൊടുക്കുക. ഈ നാലുമതിലുകള്‍ക്കു പുറത്ത് ഭാരപ്പെടുകയും വ്യസനിക്കുകയും നുറുങ്ങുകയും ചെയ്യുന്ന മനുഷ്യരുണ്ട്. അതുകൊണ്ടാണ് ഒരു പ്രത്യേകഘട്ടം കഴിയുമ്പോള്‍ ഗുരുക്കന്മാരും ആചാര്യന്മാരും മനസ്സുകൊണ്ടെങ്കിലും വീടിനു പുറത്തുകടക്കുന്നത്. ഒരു ദിവസം ആ വീടിന്‍റെ ചുമരുകള്‍ ഒക്കെ ലോകത്തിന്‍റെ അതിരുകളോളം വിശാലമാകും. അതിന്‍റെ മേല്‍ക്കൂര ആകാശത്തോളം ഉയരും. അതിനകത്തേക്ക് കാറ്റും മഴയും പുഴയും ചെടികളുമൊക്കെയുള്ള പ്രപഞ്ചം രാത്രി വിശ്രമത്തിനെത്തിയ അതിഥിയെപ്പോലെ ഉള്ളിലേക്കെത്തുന്ന വലിയ വീടെന്ന സങ്കല്പത്തിലാണ് എല്ലാ വീട്ടുവിചാരങ്ങളും അവസാനിക്കേണ്ടത്.

സൂക്ഷിച്ചുനോക്കിയാല്‍ നിങ്ങളുടെ കൈവെള്ളയിലും ആ താക്കോലുണ്ട്. ക്രിസ്തു പത്രോസിനു നല്കിയ താക്കോല്‍. സ്വര്‍ഗ്ഗനരകങ്ങളുടെ താക്കോല്‍. അങ്ങോട്ടുതിരിച്ചാല്‍ നരകം. ഇങ്ങോട്ടുതിരിച്ചാല്‍ സ്വര്‍ഗ്ഗം.

You can share this post!

ഹൃദയഗീതങ്ങള്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts