news-details
ഫ്രാൻസിസ്കൻ വിചാര ധാര

ദൈവവചന പ്രഘോഷണം ദൈവം ആഗ്രഹിക്കുന്ന സമയത്ത്

ഫ്രാന്‍സിസ്കന്‍ നിയമാവലിയിലെ (Regula Non Bullata) മിഷനറി അധ്യായത്തില്‍ 'രണ്ടു രീതിയില്‍ സഹോദരന്മാര്‍ക്ക് സാരസന്മാരുടെയും ഇതര മതസ്ഥരുടെയും ഇടയില്‍ ആത്മീയതയില്‍ ജീവിക്കാം' എന്നതിലെ ഒന്നാമത്തെ രീതി നാം കണ്ടുകഴിഞ്ഞു. അതിലെ രണ്ടാമത്തെ രീതി എന്നത്, 'ദൈവം ആഗ്രഹിക്കുന്നു എന്ന് ഇവര്‍ക്ക് തോന്നുന്ന പക്ഷം, ദൈവവചനം പ്രഘോഷിക്കുക. അത് വഴിയായി അവര്‍ സര്‍വശക്തനായ, എല്ലാറ്റിന്‍റെയും സ്രഷ്ടാവും ആയ ദൈവത്തില്‍- പിതാവും പുത്രനും പരിശുദ്ധാത്മാവുമായ- രക്ഷകനും ഉത്ഥാരകനുമായ പുത്രനില്‍ വിശ്വസിച്ചു ജ്ഞാനസ്നാനപ്പെട്ടു ക്രിസ്ത്യാനിയാകട്ടെ.' ഈ അധ്യായത്തിന്‍റെ പൂര്‍ണരൂപം നാം കണ്ടതാണ്. ഈ അധ്യായത്തിനുള്ളില്‍ തുടര്‍ച്ചയായി നല്‍കിയിട്ടുള്ള വചനഭാഗങ്ങളുടെ  സംക്ഷിപ്തം 'പീഡനമേല്‍ക്കു ന്നവര്‍ ഭാഗ്യവാന്മാര്‍' എന്നാണ്. ഈ രണ്ടാമത്തെ രീതിയാണ് നമ്മുടെ പഠന വിഷയം.

ഏതാണ്ട് പന്ത്രണ്ടാംനൂറ്റാണ്ടോടു കൂടി Vita Apostolica  - അപ്പസ്തോലിക ജീവിതരീതി- എന്ന ആശയം സഭയില്‍, പ്രത്യേകിച്ച് അനുതാപ സംഘങ്ങളുടെ ഇടയില്‍ ശക്തമായി ഉടലെടുത്തു. അതിന്‍റെ ആദ്യപടിയെന്നോണം ആദിമ സഭയിലെ അപ്പസ്തോലിക ചൈതന്യം അനുകരിച്ചു ഒരുമിച്ചു വസിക്കുക എന്ന രീതിയും, തുടര്‍ന്ന് അപ്പസ്തോ ലിക ചൈതന്യത്തില്‍ ദൈവവചനം പ്രസംഗിക്കുക എന്ന രീതിയും ആരംഭിച്ചു. ഇങ്ങനെയുള്ള സംഘ ങ്ങളുടെ നെല്ലും പതിരും കണ്ടെത്തുക സഭാധികാരി കള്‍ക്കു ദുഷ്ക്കരമായിരുന്നു. കാരണം, സഭാതന യരും ഒപ്പം സഭാവിരുദ്ധ ഗ്രൂപ്പുകളും പാഷണ്ഡ കരും ഒക്കെ, അനുതാപികളും പ്രസംഗകരുമായി രംഗപ്രവേശം ചെയ്തു. ഇത് സാധാരണ ജനങ്ങള്‍ ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള ആശയക്കുഴപ്പം ചെറുതല്ല എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഈ ഒരു പശ്ചാത്തലത്തില്‍ വേണം നാം ഫ്രാന്‍സിസിന്‍റെ വചനപ്രഘോഷണത്തിന്‍റെ നവീനതയും പ്രത്യേകതയും മനസിലാക്കാന്‍.

ദൈവം ആഗ്രഹിക്കുന്നു എന്നു തോന്നുന്ന പക്ഷം ദൈവവചനം പ്രഘോഷിക്കുക
ഇതര മതസ്ഥര്‍ക്കിടയില്‍ ജീവിക്കേണ്ട രണ്ടാമത്തെ ജീവിതരീതിയുടെ കാതല്‍, 'ദൈവം ആഗ്രഹിക്കുന്നു എന്നു തോന്നുന്ന പക്ഷം ദൈവവ ചനം പ്രഘോഷിക്കുക' എന്നതാണ്. ഫ്രാന്‍സിസ് തന്‍റെ സഹോദരന്മാരെ പ്രസംഗിക്കാന്‍ അനുവദി ക്കുന്നുണ്ട്. പക്ഷെ അതിനു മുന്‍പായി അവര്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. പ്രധാന മായും, അവര്‍ പ്രസംഗിക്കുന്നതിനു മുന്‍പായി ഇത് ദൈവം ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസിലാക്കു കയും കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. പ്രസംഗിക്കുന്നതിനു മുന്‍പ് ദൈവത്തിന്‍റെ ഹിതം വെളിപ്പെടേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് ഫ്രാന്‍സിസ് പ്രസംഗം നീട്ടിവയ്പ്പിച്ചത്? പ്രസംഗി ക്കാനുള്ള അനുമതിക്കായി എന്ത് സൂചനയാണ് ദൈവത്തില്‍നിന്ന് ഇവര്‍ക്ക് കിട്ടിയിരുന്നത്? എങ്ങനെയാണു സഹോദരന്മാര്‍ക്ക്, ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പറ്റുക? ചുരുക്കത്തില്‍ ദൈവത്തിന്‍റെ ഹിതം എങ്ങനെ ഇവര്‍ക്ക് വെളിപ്പെട്ടു കിട്ടും?what  does  it  mean  to  please  the  Lord?

ആദ്യത്തെ രീതി നാം കണ്ടതാണ്. തര്‍ക്കങ്ങളിലോ വാദപ്രതിവാദങ്ങളിലോ ഏര്‍പ്പെടാതെ സകല സൃഷ്ടികള്‍ക്കും  കീഴ്പ്പെട്ടു  ജീവിക്കുക. സുവിശേഷാടിസ്ഥിതമായ ജീവിതം നയിക്കുക എന്നതാണ് പ്രസംഗിക്കുക എന്നതിനേക്കാള്‍ പ്രാധാന്യം. പ്രഥമവും പ്രധാനവുമായി സഹോദ രന്മാര്‍ സാരസന്‍മാരുടെ ഇടയില്‍ തങ്ങളുടെ ക്രിസ്തീയ ജീവിതം നയിക്കുക എന്നതാണ്. 'പ്രസംഗം' എന്നതിന് രണ്ടാം സ്ഥാനമായിരുന്നു. Hoeberichts -ന്‍റെ അഭിപ്രായത്തില്‍, 'പ്രസംഗത്തിനും ജ്ഞാനസ്നാനത്തിനും' ഒന്നാം സ്ഥാനം ഉണ്ടായിരുന്നില്ല. ഈ രണ്ടാമത്തെ രീതി വിശദമായി മനസ്സിലാക്കണമെങ്കില്‍, നമ്മുടെ മുന്‍ പഠനങ്ങളി ലേക്ക് ഒന്നുകൂടി ശ്രദ്ധ തിരിക്കേണ്ടതുണ്ട്. ക്രിസ്തീയ പക്ഷത്തുനിന്ന് നോക്കിയാല്‍  എന്താ യിരുന്നു കുരിശുയുദ്ധത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം? മതപരിവര്‍ത്തനമായിരുന്നോ ഒന്നാമത്തെ ലക്ഷ്യം? തീര്‍ച്ചയായും, വിശുദ്ധ സ്ഥലങ്ങള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കുക എന്ന മതപരമായ ലക്ഷ്യം ആണെന്ന് പ്രഥമദൃഷ്ട്യാ നമുക്ക് കാണാം. എന്നാല്‍ ഇതിന്‍റെ കൂടെ മതപരിവര്‍ത്തനത്തിന്‍റെ ലക്ഷ്യം ഉണ്ടായിരുന്നോ? ക്രിസ്തുമതവും ഇസ്ലാമും മിഷനറി മതങ്ങളായതിനാല്‍തന്നെ, രണ്ടു കൂട്ടര്‍ക്കും മതപരിവര്‍ത്തന ലക്ഷ്യവും യുദ്ധത്തിനിടയില്‍ തന്നെ ഉണ്ടായിരുന്നിരിക്കണം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഈ പഠനത്തിന്‍റെ ഒരു ന്യൂനത എന്നത്, ഇവിടെ മുസ്ലിം പക്ഷത്തുനിന്ന് ഈ സംഗതികളെ നോക്കുന്നില്ല എന്നതാണ്, കാരണം ഈ പഠനത്തെ അത് ഒരു സമഗ്ര കുരിശുയുദ്ധ ചരിത്രപഠനമാക്കി  മാറ്റും. ചെറുതായെങ്കിലും ക്രൈസ്തവ പക്ഷത്തുനിന്ന് മാത്രമേ  നാം ഇതിനെ നോക്കിക്കാണുന്നുള്ളൂ, അതും ഫ്രാന്‍സിസും ആയി ബന്ധപ്പെട്ടു മാത്രം. ഇവിടുത്തെ പ്രധാന വിഷയം ഫ്രാന്‍സിസിന്‍റെ സമീപനം എന്തായിരുന്നു എന്നു മാത്രമാണ്. അത് മനസ്സിലാക്കാന്‍ വേണ്ടതായ ചെറിയ ചരിത്ര സൂചനകള്‍ മാത്രം നല്‍കുന്നു എന്നേ ഉള്ളൂ.

ഔദ്യോഗികമായി എഴുതപ്പെട്ട സഭാ രേഖകളിലൊന്നുംതന്നെ മതപരിവര്‍ത്തനം ആദ്യകാല കുരിശുയുദ്ധത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നില്ല. അങ്ങനെയുള്ള അപ്പീലുകള്‍ ഇല്ലെങ്കില്‍ തന്നെയും, രണ്ടു ഭാഗത്തും മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നു കാണാനാകും. അതിന്‍റെ പിന്നിലെ ചേതോവികാരം മതസംബന്ധമായിരുന്നോ അതോ നിര്‍ബന്ധം മൂലമായിരുന്നോ എന്നത് ഇവിടുത്തെ വിഷയമല്ല. ഫ്രാന്‍സിസിന്‍റെ കാലഘട്ടം അഞ്ചാം കുരിശുയുദ്ധത്തിന്‍റേതാണ്. അപ്പോഴേക്കും, മത പരിവര്‍ത്തന ലക്ഷ്യവും കുരിശുയുദ്ധത്തിന്‍റെ ഒരു ഉദ്ദേശ്യമായി ഉണ്ടായിരുന്നു.James  De  Vitry  എന്ന ബിഷപ്പ്,  തന്‍റെ പ്രസംഗത്തെ 'അത് ദൈവ ത്തിനു പ്രീതികരമായ ഒരു കാര്യം മാത്രമായല്ല, തന്‍റെ കടമ കൂടിയാണെന്ന് ഗണിച്ചിരുന്നു. കാരണം ഇത് മുഖ്യമായും സാരസന്‍സിന്‍റെ രക്ഷയെ സംബന്ധിച്ച് പ്രാധാന്യം ഉള്ളതായിരുന്നു,' എന്ന് Hoeberichts നിരീക്ഷിക്കുന്നുണ്ട്. ഇതിനെ മതപരിവര്‍ത്തനത്തിലൂടെയും കുരിശുയുദ്ധ വിജയത്തിന് ക്രിസ്ത്യാനികള്‍ ശ്രമിച്ചു എന്ന് ആരോപിക്കാന്‍ കഴിയില്ല. മറിച്ചു, മിഷനറി മതമായതു കൊണ്ട് സത്യസന്ധമായിത്തന്നെ ഒരുവന്‍റെ നിത്യരക്ഷയിന്മേലുള്ള ആത്മാര്‍ത്ഥമായ ചിന്ത തന്നെയാണ് ഇവരെ ഈ രീതിയില്‍ വ്യാപരിക്കാന്‍ പ്രേരിപ്പിച്ചത്. രക്ഷയെ സംബന്ധിച്ച ദൈവശാസ്ത്ര പരമായ വിഷയവും നമ്മുടെ ഈ പഠനത്തിന്‍റെ ലക്ഷ്യമല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

ഇവിടെ ഫ്രാന്‍സിസിനെ വ്യത്യസ്തനാക്കുന്നത് എന്താണ്?

Hoeberichts ന്‍റെ അഭിപ്രായത്തില്‍ De  Vitry, Oliver (Oliver of  Cologne ഒരു കുരിശുയുദ്ധ പ്രസംഗകനും, പിന്നീട് ബിഷപ്പ്, കര്‍ദ്ദിനാള്‍ എന്നീ നിലകളിലേക്ക് ഉയര്‍ന്ന ആളുമാണ്. മുഖ്യമായും ഇദ്ദേഹം കുരിശുയുദ്ധ പുരാവൃത്ത  ചരിത്രകാരനാ യിരുന്നു.) എന്നിവരുടെ രീതികളില്‍ നിന്നും വ്യത്യസ്തമായി ഫ്രാന്‍സിസ് പിന്തുടര്‍ന്ന വഴി എന്താണ്? ഫ്രാന്‍സിസ് തീര്‍ച്ചയായും ഒരു വ്യത്യസ്ത പ്രമാണമാണ് പിന്തുടര്‍ന്നത്, കാരണം ഫ്രാന്‍സിസിന് ഉണ്ടായിരുന്ന ദൈവശാസ്ത്ര സങ്കല്പവും വ്യത്യസ്തമായിരുന്നു. സാരസന്‍ സിന്‍റെ ഇടയിലും അവരോടൊപ്പവും ക്രിസ്ത്യാ നികള്‍ എന്ന വ്യക്തിത്വം കാത്തു സൂക്ഷിച്ചു ജീവിച്ചതിന്‍റെ വെളിച്ചത്തില്‍ ഉണ്ടായ ദൈവശാ സ്ത്ര സങ്കല്പവും രീതിയും ഇടപെടലും ആയി രുന്നു അത്. ഫ്രാന്‍സിസിന് ഉണ്ടായിരുന്ന നിര്‍ ബന്ധം തന്‍റെ സഹോദരന്മാര്‍ വചനത്തിന്‍റെ മേലാളന്മാരോ ഉടമസ്ഥരോ അല്ല മറിച്ചു, അവര്‍ വചനത്തിന്‍റെ സേവകരും കേള്‍വിക്കാരും ആയിരിക്കണം എന്നതാണ്. 1221-ല്‍ ഒലിവര്‍, സുല്‍ത്താനായ മാലിക് അല്‍ കമീലിനു നല്‍കുന്ന ഒരു മുന്നറിയിപ്പ് Hoeberichts നല്കുന്നതിങ്ങനെയാണ്, 'ക്രിസ്ത്യന്‍ മിഷനറിമാരെ പരസ്യമായി സുവി ശേഷം പ്രസംഗിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഒരു പുതിയ യുദ്ധം തന്നെ വേണ്ടിവന്നേക്കുമെന്ന്. ഇതിനുനേരെ വിരുദ്ധമാണ് ഫ്രാന്‍സിസിന്‍റെ രീതി. സുല്‍ത്താന്‍റെ അനുമതിയോ, അദ്ദേഹത്തെ വെല്ലു വിളിച്ചു കൊണ്ടുള്ള ധൈര്യത്തിന്‍റെ പ്രകടനമോ ആയിരുന്നില്ല ഫ്രാന്‍സീസിന് സുവിശേഷ പ്രസംഗം. സഹോദരന്മാര്‍ ദൈവവചനത്തിന്‍റെ നല്ല കേള്‍വിക്കാരാകുകയും,  വചനത്തിന്‍റെ മനനത്തി ലൂടെ തങ്ങളുടെ സാഹചര്യത്തിന്‍റെ ആഴങ്ങളി ലേക്ക് ഇറങ്ങാനും, അവിടെ ദൈവഹിതം തേടാനു മുള്ള വിളിയാണത്. ഇത് പെട്ടെന്നൊരു സുപ്രഭാത ത്തില്‍ നടക്കുന്ന ഒരു കാര്യമേയല്ല. കാരണം സുവിശേഷപ്രസംഗം വാചികമായല്ല, മനന ത്തിലൂടെ ദൈവഹിതം മനസ്സിലാക്കിയിട്ടു മാത്രം നടക്കുന്നതാണ്. ഈ ദൈവഹിതം തേടലിനെ Hoeberichts ഈ മിഷനറി അധ്യായത്തിന്‍റെ പ്രാരംഭ വാക്യമായ 'നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികള്‍ ആയിരിക്കണം' എന്നതുമായി ബന്ധിപ്പിക്കുന്നുണ്ട്. സഹോദരന്മാര്‍ എവിടെയും എപ്പോഴും ജാഗ്രതയോടെ ദൈവഹിതം അന്വേഷി ക്കുന്നവരാകണം, കാരണം വിവേകവും ദൈവഹി തവും പരസ്പരപൂരകങ്ങളാണ്. ഫ്രാന്‍സിസിന്‍റെ രചനകളില്‍ ഇത് നമുക്ക് വളരെയേറെ സ്ഥലങ്ങളില്‍ കാണാനുമാകും. ഒന്നു രണ്ട് ഉദാഹരണങ്ങള്‍ മാത്രം ഇവിടെ നല്‍കാം. ഫ്രാന്‍സിസിന്‍റെ Letter to the Entire Order  (1225 1226) -ല്‍ ഇങ്ങനെ കാണാം, 'സര്‍വശക്തനും നിത്യനും നീതിമാനും കാരുണ്യവാനും ആയ ദൈവം നമ്മുടെ ദുരവസ്ഥ യില്‍ അവനുവേണ്ടി മാത്രം വര്‍ത്തിക്കാനുള്ള കൃപ നല്‍കട്ടെ. അങ്ങനെ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ അറിയുകയും, എപ്പോഴും നിന്‍റെ ഹിതം അറിയുവാനുള്ള അഭിലാഷം  ഞങ്ങള്‍ക്ക് ഉണ്ടായിരിക്കുകയും ചെയ്യട്ടെ.' റെഗുല നോണ്‍ ബുള്ളറ്റായുടെ ഇരുപത്തിരണ്ടാം അധ്യായം ഒന്‍പതാം വാക്യത്തില്‍ ഇങ്ങനെ ഫ്രാന്‍സിസ് എഴുതി, 'നമ്മളിപ്പോള്‍ ഈ ലോകം വിട്ടിരിക്കുന്നു, ദൈവഹിതം ആരായുകയും, അങ്ങനെ ദൈവത്തെ പ്രീതിപ്പെടുത്തുകയുമല്ലാതെ നമുക്ക് ഒന്നുംതന്നെ ചെയ്യാനില്ല.'  ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്, എത്രത്തോളം ഫ്രാന്‍സിസ് ദൈവഹിതം ആരായാന്‍ വചനത്തിന്‍റെ മനനത്തിലൂടെ കാത്തിരുന്നു എന്ന്.

You can share this post!

സഹോദരന്മാര്‍ സര്‍വ്വസൃഷ്ടികള്‍ക്കും കീഴ്പ്പെട്ടിരിക്കണം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts