news-details
ഫ്രാൻസിസ്കൻ വിചാര ധാര

"ഒരു മനുഷ്യന്‍റെ സമ്പൂര്‍ണ്ണത എന്നത് അയാള്‍ക്ക് തന്നോടു തന്നെയുള്ള  ബന്ധത്തില്‍ ആശ്രയിച്ചല്ല, മറിച്ച്, അയാള്‍ക്ക് മറ്റൊരു മനുഷ്യനുമായുള്ള സത്യസന്ധമായ (ആധികാരികമായ) ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ്," എന്ന് "I-Thou relationship'' എന്ന 'ബന്ധുത്വത്തിന്‍റെ' സമവാക്യം രൂപപ്പെടുത്തിയ യഹൂദ തത്വചിന്തകന്‍ മാര്‍ട്ടിന്‍ ബൂബര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പരസ്പര ബന്ധുത്വം ആധികാരികമായി ഫ്രാന്‍സിസ്-സുല്‍ ത്താന്‍ സന്ദര്‍ശനത്തിലും ആരോപിക്കാവുന്നതാണ്. ഈ പരസ്പരബന്ധുത്വത്തിനു ഇരുകൂട്ട രിലും ചലനങ്ങള്‍ സൃഷ്ടിക്കാനാകും. ഫ്രാന്‍സിസ് സുല്‍ത്താനെ സന്ദര്‍ശിച്ചതിനുശേഷം ഫ്രാന്‍സിസില്‍ സംഭവിച്ച 'പരിവര്‍ത്തനങ്ങള്‍' എന്തെല്ലാമെന്നാണ് നമ്മുടെ വിചാരം.

സമകാലിക ഫ്രാന്‍സിസ്കന്‍ ഗ്രന്ഥകാരന്മാര്‍ ഈജിപ്തില്‍ വച്ച് ഫ്രാന്‍സിസില്‍ സംഭവിച്ച ഇസ്ലാമിക ആചാരങ്ങളുടെ സ്വാധീനത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ കൂടുതലും ഗ്രന്ഥകാരന്മാര്‍, ഡാമിയറ്റയ്ക്ക് (ഈജിപ്ത്) ശേഷം ഫ്രാന്‍സിസിന്‍റെ ജീവിതത്തിലും എഴുത്തിലും ഇത് വരുത്തിയ അനുരണനങ്ങള്‍ എന്തെല്ലാമാണെന്നാണ് അന്വേഷിക്കുക. De  Beer എന്ന പണ്ഡിതന്‍ ഇതിനെ ഒരു 'പുതിയ പരിവര്‍ത്തനം' എന്ന നിലയിലാണ് കാണുന്നത്. അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു: "വാങ്ക് വിളി ഉയരുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കുന്ന മുസ്ലിം രീതിയില്‍ മതിപ്പുളവായിട്ടു ഫ്രാന്‍സിസ് തന്‍റെ സഹോദരന്മാരെയും അത് (സാഷ്ടാംഗപ്രണാമം) പിന്തുടരാന്‍ നിര്‍ദേശിക്കുന്നുണ്ട്."Solus  Deus, Deus  Solus' -- 'ദൈവം മാത്രം' എന്ന ഒരു ദൃഢീകരണം ആണ് എപ്പോഴും ഫ്രാന്‍സിസ് ഈ 'രഹസ്യത്തോട്' (mystery) തുടര്‍ച്ചയായി പരാമര്‍ശിച്ചത്. ഒരു ദൈവം മൂന്നാളുകളില്‍ എന്നതിന് പകരമായി, മൂന്നാളുകള്‍ ഒരു ദൈവത്തില്‍ സ്നേഹത്തില്‍ ഒന്നായി എന്ന, ഒരു മനുഷ്യനും പേര് വിളിക്കാന്‍ പറ്റാത്ത ഒരു രഹസ്യമായാണ് ഫ്രാന്‍സിസ് ഈ ദൈവിക രഹസ്യത്തെ സമീപിച്ചത്. ദൈവം നമുക്ക് പറഞ്ഞറിയിക്കാനാവാത്തതാണ്. അവന്‍റെ പ്രീതി മാത്രമാണ് എല്ലാത്തിനെയും ന്യായീകരിക്കുന്നത്. ഈ രീതിയില്‍ ഫ്രാന്‍സിസിന്‍റെ ആത്മീയ ജീവിതത്തില്‍ അതീന്ദ്രിയമായതിന്‍റെ ഒരു ഉത്തേജനം  ഇസ്ലാം നല്‍കി. എന്നാല്‍ ഇത് ഫ്രാന്‍സിസിനെ, എളിയ പരമോന്നതയെക്കുറിച്ചും, പരമോന്നത എളിമയായ, ഉന്നത മഹിമാവും, സര്‍വശക്തനും, നന്മയുമായ കര്‍ത്താവിനെക്കുറിച്ചും  കൂടുതല്‍ ബോധ്യമു ള്ളവനാക്കി."ഒരു ദൈവശാസ്ത്രജ്ഞന്‍റെ വ്യക്തതയോ സൂക്ഷ്മതയോ ഒരു മിസ്റ്റിക് ആയ ഫ്രാന്‍സിസില്‍ കാണാനാവില്ല. എന്നാല്‍ Tritheism (മൂന്നു ദൈവവാദം), sabellianism (ഏകത്വത്തെ കൂടുതലായി ഊന്നി ത്രിത്വത്തെ ക്ഷയിപ്പിക്കുക) എന്ന പാഷണ്ഡതകളെക്കുറിച്ചു തീര്‍ച്ചയായും ഫ്രാന്‍സിസിന് അറിവുണ്ടായിരുന്നു. പലപ്പോഴും ഇസ്ലാം അപ്പോളജിസ്റ്റുകള്‍, ക്രൈസ്തവ ദൈവസങ്കല്പത്തില്‍ '"Tritheism' തെറ്റായി ആരോപിക്കുമായിരുന്നു.

 

"Francis  of  Assisi: A  Bridge  to  Islam' എന്ന ലേഖനത്തില്‍ Anton  Rotzetter, ഫ്രാന്‍സി സിന്‍റെ (ഫ്രാന്‍സിസ്കന്‍) സഭയ്ക്കുള്ള എഴുത്തില്‍ (Letter  to  the  Entire Order), 'ഇസ്ലാമിലെ പ്രാര്‍ത്ഥനയുടെ സമ്പ്രദായം' സ്വാധീനിച്ചിട്ടുണ്ടെന്നു കരുതുന്നുണ്ട്. ആ എഴുത്തില്‍ ഇങ്ങനെ കാണുന്നു: 'അവന്‍റെ (Lord Jesus Christ) പേര് പരാമര്‍ശിക്കുമ്പോള്‍ തന്നെ, ഭയ-ഭക്ത്യാദരങ്ങളോടെ അവനെ  ആരാധിക്കുകയും, നിലത്തു സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യണം. കാരണം, നിത്യം സ്തുതിക്കപ്പെടുന്നവനായ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ, മഹിമപ്രഭാവനായ ദൈവപുത്രന്‍റെ നാമമാണിത്... വാക്കിലും പ്രവൃത്തിയിലും അവന്‍റെ വചനത്തിനു സാക്ഷ്യം വഹിക്കുകയും, അവനല്ലാതെ സര്‍വശക്തനായ ആരും ഇല്ലെന്ന് എല്ലാവരെയും അറിയിക്കുകയും ചെയ്യുക.' Rotzetter തന്നെയും ഈ 'എഴുത്തില്‍' പരിപൂര്‍ണമായി ഇസ്ലാമിന്‍റെ സ്വാധീനം  ഇല്ലെന്നും, എന്നാല്‍ അതിലെ അനുരണനങ്ങള്‍ ഇല്ലാതെയും ഇല്ല എന്നാണ് അനുമാനിക്കുന്നത്.  'സലാത്' (salat),  പ്രാര്‍ത്ഥനക്കായുള്ള 'ക്ഷണം' എന്നിവ ഫ്രാന്‍സിസിനെ സ്വാധീനിച്ചെന്നും, സമാനമായി പാശ്ചാത്യലോകത്ത് എന്തെങ്കിലും നടപ്പിലാക്കണമെന്ന് ഫ്രാന്‍സിസ് ആഗ്രഹിച്ചിരുന്നു എന്നും Rotzetter അഭിപ്രായപ്പെടുന്നുണ്ട്.

 

'ജനങ്ങളുടെ ഭരണാധികാരികള്‍ക്കുള്ള എഴുത്തില്‍' (Letter  to the Rulers  of  the  People 1219) ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നുണ്ട്: 'നിങ്ങളെ ഏല്പിച്ചിരിക്കുന്ന ജനങ്ങളുടെ ഇടയില്‍ കര്‍ത്താവിന് ആദരവ് നല്‍കുകയും, എല്ലാ സായാഹ്നത്തിലും വിളംബരം നടത്തുന്ന ആള്‍  മുഖേനയോ (Town  crier), അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും അടയാളം(signal) കൊണ്ടോ ജനങ്ങളെ ഒരുമിച്ചുകൂട്ടി, സര്‍വശക്തനായ ദൈവത്തിനു സ്തുതിയും കൃതജ്ഞതയും അര്‍പ്പിക്കുകയും വേണം.' 1219 -ലെ First  Letter  to  the  Custodians -ലും നാം ഇങ്ങനെ വായിക്കുന്നു : 'നിങ്ങള്‍ അവന്‍റെ സ്തുതി എല്ലാ മനുഷ്യരെയും അറിയിക്കുകയും, അവനെക്കുറിച്ചു പ്രസംഗിക്കുകയും വേണം. അത് ഓരോ മണിക്കൂറിലും മണികള്‍ മുഴങ്ങുമ്പോള്‍, സര്‍വശക്തനായ ദൈവത്തിനു സ്തുതിയും, പുകഴ്ചയും, ബഹുമാനവും ലോകമെങ്ങും ലഭിക്കുന്ന രീതിയിലായിരിക്കണം.' (Jacques  Le  Goff  sâ The  Birth  of  Europe എന്ന പ്രസിദ്ധമായ പുസ്തകത്തില്‍ 'സമയത്തെ' എങ്ങനെ ക്രൈസ്തവലോകം ക്രമപ്പെടുത്തിയെന്നു കാണാം. പള്ളി മണികള്‍ സമയത്തിന്‍റെ ശബ്ദരൂപമായിരുന്നു എന്നും, മൊണാസ്ട്രികളാണ് സമയത്തെ ജോലിക്കും, പ്രാര്‍ഥനക്കും, പഠനത്തിനും, വിശ്രമത്തിനും, വിനോദത്തിനുമായി ക്രമപ്പെടുത്തിയെതെന്നും പ്രതിപാദിക്കുന്നുണ്ട്.) ഇതിന്‍റെ തുടര്‍ച്ചയായ രണ്ടാമത്തെ എഴുത്തിലും സമാനമായ ആഹ്വാനം കാണാവുന്നതാണ്. ഇതെല്ലാം 'സലാത്തിന്‍റെ' രീതിയില്‍ നിന്നാണ് ഫ്രാന്‍സിസിനു ലഭിച്ചത് എന്നുള്ള  തികച്ചും തീര്‍ച്ചപ്പെടുത്താവുന്ന ഒരു തെളിവ് ഇല്ല എന്നാണ് Rotzetter -ന്‍റെ നിലപാട്, എന്നാല്‍ നേരിട്ട് ഒരു ബന്ധത്തിന് ഉള്ള  സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.

Paul  Rout, "St. Francis  of  Assisi  and  Islam,',' എന്ന ലേഖനത്തില്‍ ഫ്രാന്‍സിസിന്‍റെ ഇസ്ലാമുമായുള്ള 'അഭിമുഖീകരിക്കലിന്' ദൈവശാസ്ത്രപരമായ ഒരു പ്രാധാന്യം ഉണ്ടെന്നാണ് അഭിപ്രായപ്പെടുന്നത്. Paul  Rout, ഫ്രാന്‍സിസിന്‍റെ  ഇസ്ലാമും ആയുള്ള ഈ കണ്ടുമുട്ടലിനെ, Bernard  Lonergan എന്ന പ്രശസ്ത കനേഡിയന്‍ ദൈവശാസ്ത്രജ്ഞന്‍റെ "conversion' എന്ന  'ദൈവശാസ്ത്രപരമായ ഒരു കാറ്റഗറിയുമായി' ബന്ധിപ്പിക്കുകയാണ്. Lonergan  -നെ സംബന്ധിച്ചു "encounter'  എന്നാല്‍ 'വ്യക്തികളുടെ കണ്ടുമുട്ടലാകാം, അവര്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെ വില മതിക്കലാകാം, ന്യൂനതകളുടെ വിമര്‍ശനമാകാം; അതോടൊപ്പം അവരുടെ വാക്കോ പ്രവൃത്തി മൂലമോ ഒരുവന്‍റെ ജീവിതത്തെ സമൂലം മാറ്റിമറി ക്കുന്നതുമാകാം. ഈ 'അഭിമുഖീകരിക്കല്‍' സ്വന്തം വിജ്ഞാനമണ്ഡലം (horizon), ബോധ്യങ്ങളെയോ ഒക്കെ പരീക്ഷണ വിധേയമാക്കുകയും ചെയ്യാം.

അങ്ങനെ ഫ്രാന്‍സിസ്, ഇസ്ലാമിനെ കണ്ടുമുട്ടിയതിനുശേഷം, ഒരു 'പുതിയ വിജ്ഞാനമണ്ഡലത്തില്‍' പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയുമാണ്  എന്നാണ് പോളിന്‍റെ നിരീക്ഷണം. ഫ്രാന്‍സിസിനെ, ഈ സംഗമം ഒരു പരിവര്‍ത്തനത്തിലേക്കും, അതുവഴിയായി ഒരു പുതിയ ചക്രവാളത്തിലേക്കും നയിച്ചു എന്നാണ്, Lonergan  -ന്‍റെ ചിന്ത കടം എടുത്തുകൊണ്ട് പോള്‍ സമര്‍ത്ഥിക്കുന്നത്. ഇസ്ലാമിലെ salat, പ്രാര്‍ത്ഥനക്കായുള്ള ക്ഷണം എന്നിവ മാത്രമല്ല ഫ്രാന്‍സിസിനെ സ്വാധീനിച്ചത്, മറിച്ച്, ഡാമിയറ്റ സംഗമത്തിനുശേഷം ഫ്രാന്‍സിസ് രചിച്ച സഹോദരന്മാര്‍ക്കുള്ള Regula  non  bullata എന്ന നിയമാവലിയെ വരെ ഈ 'പരിവര്‍ത്തനം' സ്വാധീനിക്കുകയുണ്ടായി. നിയമാവലി സാരസന്മാരുടെ ഇടയില്‍ 'രക്തസാക്ഷിത്വം' വരിക്കാന്‍ ആവശ്യപ്പെടുന്നില്ല, മറിച്ച്, അവരുടെ ഇടയില്‍ ക്രിസ്തീയവിശ്വാസത്തിനു, ലളിതവും, സമാധാനത്തിന്‍റെ  സാന്നിധ്യവും, ശുശ്രുഷയുടെ രീതിയും സ്വീകരിക്കാനാണ് ഫ്രാന്‍സിസ് തന്‍റെ സഹോദരന്മാരോട് ആവശ്യപ്പെടുന്നത്. Terrence  Merrigan എന്ന കനേഡിയന്‍-ബെല്‍ജിയന്‍ ദൈവശാസ്ത്രജ്ഞന്‍, വിശുദ്ധ കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍-ന്‍റെ 'മത ങ്ങളുടെ ദൈവശാസ്ത്രവുമായി' ബന്ധപ്പെട്ട '"conversion'' എന്ന വിഷയത്തെക്കുറിച്ചു പ്രതിപാദി ക്കുന്നത് കുറച്ചുകൂടെ ഈ ആശയത്തിന് വ്യക്തത നല്‍കുന്നുണ്ട്. Merrigan ഇങ്ങനെ എഴുതി: 'പരിവര്‍ത്തനം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഒരു പ്രക്രിയയാണ്, അതു വഴി ഒരു വ്യക്തി ദൈവികവിളിയുടെ പ്രചോദനത്താല്‍ 'അഹത്തില്‍' നിന്നും തന്‍റെ സ്രഷ്ടാവിലേക്കു തിരിഞ്ഞു, രക്ഷ പ്രതീക്ഷിക്കുന്നതാണത്. ഈ "metanoia' അല്ലെങ്കില്‍ മനഃപരിവര്‍ത്തനം ദൈവികവും ധാര്‍മികവു മായ ഒരു ഗാഢമായ പ്രവൃത്തിയിലേക്ക് ഒരുവനെ നയിക്കും.  ക്രിസ്തുമതം ഉള്‍പ്പടെ എല്ലാ മതങ്ങളെയും അളക്കാവുന്ന ഒരു അളവുകോലാണ് പരിവര്‍ത്തനത്തിനായുള്ള ഈ നിഷ്കര്‍ഷ.  എല്ലാ മതങ്ങള്‍ക്കും ഈ വിഷയത്തിന് മുമ്പില്‍ ഒത്തുചേരാവുന്നതാണ്.

ഡാമിയേറ്റ അനുഭവത്തിന്‍റെ വെളിച്ചത്തിലും, പശ്ചാത്തലത്തിലും, ഗ്രെച്ചിയോയുടെയും (Greccio) ലാവെര്‍ണയുടെയും (La  Verna) പ്രാധാന്യം എന്തെന്ന് അന്വേഷിക്കുകയാണ് McMichael എന്ന ഫ്രാന്‍സിസ്കന്‍ ചരിത്രപണ്ഡിതന്‍. ഗ്രെച്ചിയോയില്‍ ക്രിസ്തു ഉണ്ണിയേശുവിന്‍റെ രൂപത്തിലും, ലാവെര്‍ണയില്‍ ക്രൂശിതന്‍റെ രൂപത്തിലും ഫ്രാന്‍സീസിന് പ്രത്യക്ഷപ്പെട്ടു. McMichael  ന്‍റെ അഭിപ്രായത്തില്‍ ഗ്രെച്ചിയെയും, ലാവെര്‍ണയും ഉയര്‍ ത്തുന്ന വിഷയം 'വിശുദ്ധ സ്ഥലത്തെ' (sacred  space) സംബന്ധിച്ചതാണ്. ഒരു വിശുദ്ധ സ്ഥലത്തെ നിര്‍ണയിക്കുന്നത്, ആ സ്ഥലവുമായും, അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതുമായും  ബന്ധപ്പെട്ട ഒരു ആത്മീയ കാഴ്ചപ്പാടാണ്.  McMichael  ന്‍റെ കാഴ്ചപ്പാടില്‍, ഫ്രാന്‍സീസിന് വിശുദ്ധ സ്ഥലത്തെക്കുറിച്ചു വളരെ വ്യത്യസ്തമായ ഒരു ധാരണയാണ് ഉണ്ടായിരുന്നത്.

കുരിശുയുദ്ധങ്ങള്‍ ഈ വിശുദ്ധ സ്ഥലങ്ങളെ തിരിച്ചുപിടിക്കാനായിരുന്നു എന്ന് ഫ്രാന്‍സീസിന് അറിയാമായിരുന്നു. ഈ ഡാമിയേറ്റ അനുഭവത്തിനു ശേഷമാണ് ഫ്രാന്‍സിസ് 1223 -ലെ ഡിസംബര്‍ 24 -നോ, 25 -നോ ഗ്രെച്ചിയോയില്‍ വച്ച് 'ബെത് ലഹെം രംഗം' ആവിഷ്കരിക്കുന്നത്. ഈ ഒരു പുല്‍ക്കൂടിന്‍റെ രംഗാവിഷ്കാരം ഒരു വിപ്ലവാത്മ കമായ ആവിഷ്കാരം ആയിരുന്നു. ബെത് ലഹെം അനുഭവത്തിനു നാം വിശുദ്ധനാട്ടില്‍ തന്നെ പോകണമെന്നില്ല, മറിച്ച് അതു എല്ലായിടത്തും സംഭവിക്കാം എന്നാണ് ഇതിന്‍റെ പുനരാവിഷ്കാരം നടത്തിയിട്ടു വ്യംഗ്യമായി ഫ്രാന്‍സിസ് നമ്മോടു പറയുന്നത്. ഫ്രാന്‍സിസ് ആണ് ആദ്യമായി പുല്‍ക്കൂട് നിര്‍മ്മിച്ചത് എന്നുള്ളതായി പിന്നീട് ഇതിന്‍റെ ചരിത്രം; അതിന്‍റെ എണ്ണൂറാം വാര്‍ഷികം ഇക്ക ഴിഞ്ഞ 2023 -നു നാം ആഘോഷിക്കുകയും ചെയ്തു. ഫ്രാന്‍സീസിന്   പ്രകൃതിയോടും, ജീവജാലങ്ങളോടും ഉള്ള സ്നേഹത്തിന്‍റെ നിദര്‍ശന മായി നാം അതിനെ  വാഴ്ത്തിപ്പാടുകയും, ഫ്രാന്‍സിസിനെ, 'രംഗപടം' ചെയ്ത നല്ല ഒരു ആര്‍ട്ടിസ്റ്റ് ആയി നാം ചുരുക്കുകയും, എന്നാല്‍ അതിനു പിന്നിലെ ആത്മീയ വീക്ഷണത്തെ ഉള്‍ക്കൊള്ളാനോ പ്രസരിപ്പിക്കാനോ നമുക്ക് കഴിഞ്ഞില്ല എന്നത് സങ്കടകരമാണ്. സ്ഥലകാലങ്ങള്‍ക്കതീതമായ ഒരു ആത്മീയതയാണ് ഫ്രാന്‍സീസിന്‍റേത്. യേശു സമരിയക്കാരി സ്ത്രീയോട് പറഞ്ഞത് എത്രയോ അര്‍ത്ഥവത്താണ്. 'യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും, സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്ത ന്നെയാണ് പിതാവ് അന്വേഷിക്കുന്നതും' (യോഹ ന്നാന്‍ 4: 23).


(തുടരും)

You can share this post!

ഫ്രാന്‍സിസ്: ആധുനിക മതാന്തര സംവാദത്തിന്‍റെ മുന്‍ഗാമിയും ശില്പിയും

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

സമസ്ത സൃഷ്ടികളോടും വിധേയത്വം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts