news-details
കവർ സ്റ്റോറി

റഷ്യ ഉക്രെയിന്‍ യുദ്ധം

"യുദ്ധത്തിന്‍റെ അന്ധകാരത്തില്‍നിന്ന് സ്ത്രീകള്‍ നയിക്കട്ടെ."

"സഹോദരീ സഹോദരന്മാരേ, ഈ രാത്രിയില്‍  നമ്മെ കൈപിടിച്ച് നയിക്കാന്‍ സുവിശേഷത്തിലെ സ്ത്രീകളെ നമുക്ക് അനുവദിക്കാം. അങ്ങനെ നമ്മുടെ ലോകത്തിന്‍റെ അന്ധകാരത്തില്‍ ഉയര്‍ന്നു വരുന്ന ദൈവികജീവന്‍റെ ഉദയത്തിന്‍റെ ആദ്യകിരണങ്ങള്‍ അവരോടൊപ്പം നമുക്ക് കാണാന്‍ കഴിയും." ഫ്രാന്‍സിസ് മാര്‍പാപ്പയുടെ  2022  ഈസ്റ്റര്‍vigil സന്ദേശം (ലൂക്കാ 24).

പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ഏതൊരു ദുരന്തത്തിലും; അത് വെള്ളപ്പൊക്കമോ വരള്‍ച്ചയോ യുദ്ധമോ ആകട്ടെ, ആദ്യം ദുരിതമനുഭ വിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്.  ഉക്രെയ് നിലെ ജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് റഷ്യ ക്കാര്‍ നടത്തിയ അതിക്രമങ്ങള്‍, ക്രൂരതകള്‍  വാക്കുകള്‍ക്ക് അതീതമാണ്.

ആയുധമെടുത്ത് ഉക്രെയ്നിലെ സ്ത്രീകള്‍

"രണ്ടാഴ്ച മുമ്പ്, ഞാന്‍ ഒരു അദ്ധ്യാപിക മാത്രമായിരുന്നു, ഒരിക്കലും ആയുധം കയ്യില്‍ എടുത്തില്ല, ഈ രണ്ടാഴ്ച ഭയങ്കരമായിരുന്നു, അത് ഒരു പേടി സ്വപ്നം പോലെയാണ്. ഇന്ന് എനിക്കും സുഹൃത്തുക്കള്‍ക്കും യാഥാര്‍ത്ഥ്യം അറിയാം, ഞങ്ങളുടെ രാജ്യത്തിനായി പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. രാജ്യത്തുടനീളമുള്ള സ്ത്രീകള്‍, രാഷ്ട്രീയക്കാര്‍, സൗന്ദര്യറാണികള്‍, ഫോട്ടോഗ്രാഫറന്മാര്‍, സംഗീതജ്ഞര്‍ തുടങ്ങി എല്ലാവരും ആവശ്യമുള്ള സമയത്ത് ഉക്രെയ്നു വേണ്ടി ആയുധമെടുത്തു. ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,"  ഉക്രെയ്നിലെ ഒരു സ്ത്രീ പറഞ്ഞു. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള ആഹ്വാനത്തിന് സിവിലിയന്മാര്‍ ഉത്തരം നല്‍കുന്നതിനാല്‍ ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം കടുത്ത പോരാട്ടത്തെ അഭിമുഖീകരിച്ചു.  

മിക്ക രാജ്യങ്ങളിലെയും പോലെ ഉക്രെയ്നിലും സ്ത്രീകള്‍ അക്രമത്തിന് വിധേയരായിരുന്നു. യുഎന്‍ വിമന്‍റെ  (ഐക്യരാഷ്ട്രസഭയുടെ വനിതാ വകുപ്പ്) അഭിപ്രായത്തില്‍, വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ 2014-ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് സൂചികയില്‍ 56-ാം സ്ഥാനത്തുള്ള, സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഉന്മൂലനം ചെയ്യുന്നതിനുള്ള കണ്‍വെന്‍ഷന്‍ (CEDAW) ഉക്രെയ്ന്‍ അംഗീകരിച്ചു, കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും പോരാടുന്നതിനുമുള്ള കൗണ്‍സില്‍ ഓഫ് യൂറോപ്പിന്‍റെ ഇസ്താംബുള്‍ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല.

യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണി നേരിട്ടു. നാലു ദശലക്ഷത്തിലധികം ആളുകള്‍ - അവരില്‍ മൂന്നില്‍ രണ്ട് സ്ത്രീകളും കുട്ടികളും സംഘര്‍ഷത്തെത്തുടര്‍ന്ന് അവിടെനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു. അവരുടെ ആരോഗ്യസംരക്ഷണം, പാര്‍പ്പിടം, തൊഴില്‍ എന്നിവയ്ക്കു തടസ്സം നേരിട്ടു. ഈ സാഹചര്യം സ്ത്രീകളെ വളരെ പ്രതി കൂലമായി ബാധിക്കുന്നു.

ന്യൂയോര്‍ക്ക് ടൈംസ് അനുസരിച്ച്, റഷ്യന്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഉക്രെയ്നിലെ ദശലക്ഷക്കണക്കിന് ആളുകള്‍  ശ്രമിക്കുമ്പോള്‍, മറ്റൊരു വിഭാഗം, ഏകദേശം രണ്ടു ലക്ഷത്തോളം ആളുകള്‍ യുദ്ധത്തിലേക്കുനീങ്ങി. തങ്ങളുടെ വീടും ഉറ്റവരെയും സംരക്ഷിക്കുന്നതിനായി ആയുധമെടുത്തവരില്‍ നല്ലൊരു ശതമാനം സ്ത്രീകള്‍ തന്നെയാണ്.

ബിബിസി വാര്‍ത്ത പ്രകാരം റഷ്യന്‍ പട്ടാളക്കാരുടെ ഒരു പ്രധാന യുദ്ധമുറ ഉക്രെയ്ന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തു കീഴ്പ്പെടുത്തുക, അവരുടെ ഭര്‍ത്താക്കന്മാരെ വധിക്കുക എന്നതാണ്. പല സ്ത്രീകളും നേരിട്ട അതിക്രമങ്ങള്‍ ഹൃദയഭേദകമാണ്.  കിയെവിന്‍റെ പടിഞ്ഞാറുള്ള ഒരു ഗ്രാമ ത്തിലെ ഒരു സ്ത്രീ തന്‍റെ അനുഭവം പങ്കുവച്ചതിങ്ങനെ. "വീട്ടില്‍ അതിക്രമിച്ച് കയറിയ പട്ടാളക്കാര്‍ ഭര്‍ത്താവിന്‍റെ അടുത്തുനിന്നും എന്നെ തോക്കുചൂണ്ടി ബലമായി പിടിച്ചുകൊണ്ടുപോയി. എന്നെ ബലാത്സംഗം ചെയ്തു. രണ്ടു ദിവസത്തിനകം ഭര്‍ത്താവിനെ അവര്‍ വെടിവച്ചുകൊന്നു. ഭര്‍ത്താവിന്‍റെ ശരീരം ഞാന്‍ വീട്ടുമുറ്റത്ത് മറവുചെയ്തു. എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചു?  നമ്മള്‍ ജീവിക്കുന്നത് ശിലായുഗത്തിലാണോയെന്ന് പുടിനോട് ചോദിക്കണം."

ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടി, അവളുടെ കിടപ്പുമുറിയിലെ കണ്ണാടിയില്‍ റഷ്യന്‍ പട്ടാളക്കാരാല്‍   പീഡിപ്പിക്കപ്പെട്ടതായി എഴുതിയിരുന്നു,  70 മൈല്‍ കിഴക്ക് മറ്റൊരു ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവദമ്പതികളുടെ വീട്ടിലാക്രമിച്ചു കയറിയ പട്ടാളം ഭര്‍ത്താവിനെ വെടിവച്ചുകൊല്ലുകയും, തങ്ങളെ അനുസരിച്ചില്ലെങ്കില്‍ അവരുടെ കൊച്ചുകുട്ടിയെ  കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ഭാര്യയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. എല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങിയ പട്ടാളക്കാര്‍ അവളുടെ വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. അവള്‍ ഉക്രെയ്ന്‍ പോലീസില്‍ വിവരം അറിയിച്ചു. രാജ്യാന്തര കോടതിയെ സമീപിക്കാനൊ രുങ്ങുകയാണെന്ന് പൊലീസ് മേധാവി പറഞ്ഞു.

കീവ് ഹ്യൂമന്‍ റൈറ്റ്സ് ഓംബുഡ്സ്മാന്‍  ല്യൂഡ്മില ഡെനിസോവ പറഞ്ഞു: "ബുച്ചയിലെ ഒരു വീടിന്‍റെ ബേസ്മെന്‍റില്‍ വച്ച് 14-നും 24-നും ഇടയില്‍ പ്രായമുള്ള 25 പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടു, അവരില്‍ 11 പേര്‍ ഗര്‍ഭിണികളാണ്.  25 വയസ്സുള്ള ഒരു സ്ത്രീ വിളിച്ച് പറഞ്ഞു, തന്‍റെ 16 വയസ്സുള്ള സഹോദരിയെ അവളുടെ മുന്നില്‍ തെരുവില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്ന്. അത്തരം ലൈംഗിക അതിക്രമങ്ങളുടെ എണ്ണം കണക്കാക്കുന്നത് ഇപ്പോള്‍ അസാധ്യമാണ്, കാരണം എല്ലാവരും ഞങ്ങളുടെ അടുത്ത് വന്നിട്ടില്ല. എല്ലാവരും ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറല്ല."

ഉക്രെയ്നിന്‍റെ ഒരു ചെറിയ ചരിത്രം
ഉക്രെയ്നിന്‍റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കിഴക്കന്‍ യൂറോപ്പിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏകദേശം 43 ദശലക്ഷം ആളുകള്‍ അധിവസിക്കുന്ന ഫലഭൂയിഷ്ഠമായ രാജ്യമാണ് ഉക്രെയ്ന്‍, അവരില്‍ 78 ശതമാനം ഉക്രേനിയന്‍ വംശീയരും, ഗണ്യമായ ന്യൂനപക്ഷം റഷ്യക്കാരുമാണ്.

യുദ്ധം, ക്ഷാമം, സ്വത്വരാഷ്ട്രീയം (identity politics) എന്നിവയാല്‍ തകര്‍ന്ന ആയിരത്തില ധികം വര്‍ഷത്തെ ചരിത്രമാണ് റഷ്യയ്ക്കും ഉക്രെയ്നിനും ഉള്ളത്. നൂറ്റാണ്ടുകള്‍ നീണ്ട യൂറോപ്യന്‍ യുദ്ധങ്ങള്‍ രണ്ട് രാജ്യങ്ങളെയും വ്യത്യസ്ത സാമ്രാജ്യങ്ങള്‍ക്കും റിപ്പബ്ലിക്കുകള്‍ക്കും കീഴില്‍ വേര്‍പെടുത്തുകയും ഒന്നിപ്പിക്കുകയും ചെയ്തു. 1918-20 കാലഘട്ടത്തില്‍ ഉക്രെയ്ന്‍ സ്വാതന്ത്ര്യ ത്തിന്‍റെ ഒരു ചെറിയ കാലയളവ് അനുഭവിച്ചിരുന്നു. 1922 മുതല്‍ 1991 വരെ മോസ്കോ സോവിയറ്റ് സോഷ്യലിസ്റ്റ് യൂണിയന്‍റെ തലസ്ഥാനമായിരുന്നപ്പോള്‍ ഉക്രെയ്ന്‍ റഷ്യയുടെ ഭാഗമായിരുന്നു. 1991 ഓഗസ്റ്റ് 24 ന്, ഉക്രെയ്നിലെ കമ്മ്യൂണിസ്റ്റ് സുപ്രീം സോവിയറ്റ് (പാര്‍ലമെന്‍റ്) ഉക്രെയ്ന്‍ ഇനി സോവിയറ്റ് യൂണിയന്‍റെ നിയമങ്ങള്‍ പാലിക്കില്ലെന്നും ഉക്രേനിയന്‍ എസ്എസ്ആറിന്‍റെ നിയമങ്ങള്‍ മാത്രമാണെന്നും പ്രഖ്യാപിച്ചപ്പോള്‍, ഉക്രെയ്ന്‍ സ്വയം ഒരു സ്വതന്ത്ര രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്നെ 'സൈനികവല്‍ക്കരിക്കാന്‍' ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ടു, എന്നാല്‍ വിശകലന വിദഗ്ദ്ധരും ചരിത്രകാരന്മാരും വിശ്വസിക്കുന്നത് അദ്ദേഹം പാശ്ചാത്യരുമായുള്ള ഉക്രെയ്നിന്‍റെ സഖ്യത്തെ ഭയപ്പെടുന്നുവെന്നും നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ (നാറ്റോ) ചേരാനുള്ള രാജ്യത്തിന്‍റെ സാധ്യതകള്‍ റഷ്യയ്ക്ക് ഒരു സുരക്ഷാഭീഷണിയായി കാണുന്നുവെന്നുമാണ്.

യുദ്ധം ശക്തമാകുന്നു

ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രകാരം, തെക്കന്‍ ഉക്രെയ്നില്‍ റഷ്യന്‍ സൈന്യം പീഡന ങ്ങളും തട്ടിക്കൊണ്ടുപോകലുകളും നടത്തുന്നുണ്ടെന്നും പ്രതികരിക്കാന്‍ ലോകത്തോട് ഞായറാഴ്ച ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഉക്രേനിയന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലെന്‍സ്കി പറഞ്ഞു. 'പീഡനമുറികള്‍ അവിടെ നടക്കുന്നു,' സെലന്‍സ്കി രാഷ്ട്രത്തോടുള്ള ഒരു സായാഹ്ന പ്രസംഗത്തില്‍ പറഞ്ഞു: "ജനങ്ങള്‍ക്കു സഹായം നല്കുന്ന പ്രാദേശികനേതാക്കന്മാരെ സൈന്യം  തട്ടിക്കൊണ്ടുപോയി, സമൂഹത്തില്‍ കഴിവുള്ളവരുടെ സേവനം ലഭ്യമല്ലാതാക്കുന്നു."  

വടക്കുകിഴക്കന്‍ നഗരങ്ങളിലെ റഷ്യന്‍ പീരങ്കി ആക്രമണങ്ങളെയും തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിന്‍റെ തുടര്‍ച്ചയായ ഉപരോധത്തെയും ഉക്രേനിയന്‍ അധികാരികള്‍ അപലപിച്ചു, ഏകദേശം രണ്ട് മാസത്തെ രക്തരൂക്ഷിതമായ പോരാട്ടത്തെത്തുടര്‍ന്ന് നിയന്ത്രണം ഏറ്റെടുത്തതായി മോസ്കോ പറഞ്ഞു. വടക്ക്, റഷ്യന്‍ സൈന്യം ഡോണ്‍ബാസില്‍ വീണ്ടും ആക്രമണം നടത്തി, തലസ്ഥാനമായ കൈവ് ഉള്‍പ്പെടെ മറ്റിടങ്ങളിലെ ലക്ഷ്യങ്ങളില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നു. വടക്കുകിഴക്കന്‍ നഗരത്തില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ ഷെല്ലാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഉക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലെന്‍സ്കി പറഞ്ഞു.

അതേസമയം, 500 റഷ്യന്‍ സൈനികര്‍ മരിക്കുകയും 1,600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മാര്‍ച്ച് 2 ന് റഷ്യ സ്ഥിരീകരിച്ചതായി നാഷണല്‍ പബ്ലിക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. കൂട്ടക്കുഴിമാടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

പ്രതിസന്ധികളില്‍ സഹായിക്കുന്ന കന്യാസ്ത്രീകള്‍ക്കിടയില്‍ മലയാളിയും കീവിലെ എംബസി വഴി ഏകദേശം 20,000 ഇന്ത്യക്കാരെ, അവരില്‍ പല വിദ്യാര്‍ത്ഥികളെയും രക്ഷിക്കാന്‍ ഇന്ത്യ ആദ്യം സഹായിച്ചു, രണ്ട് നഗരങ്ങളും ലക്ഷ്യമിട്ടതിനാല്‍ അത് അടച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളോട് സ്വന്തമായി അതിര്‍ത്തിയിലെത്താന്‍ ആവശ്യപ്പെട്ടു.

ഉക്രെയ്നിലെ ആളുകളെ സഹായിക്കുന്നവരില്‍ കേരളം ഉള്‍പ്പെടെയുള്ള ലോകത്തിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീകള്‍ ഉള്‍പ്പെടുന്നു എന്നത് അഭിമാനിക്കാ വുന്ന കാര്യമാണ്. യുദ്ധത്തില്‍ തകര്‍ന്ന ഉക്രെയ് നില്‍ നിന്ന് പലായനം ചെയ്യുന്ന ഒറ്റപ്പെട്ട വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും സഹായിക്കാന്‍ സി. ലിജി പയ്യപ്പിള്ളിയും അവരുടെ സഭയിലെ 17 സഹോദരിമാരും ദുരിതബാധിതരായ വിദ്യാര്‍ ത്ഥികള്‍ക്ക് അഭയവും ഭക്ഷണവും നല്‍കുകയും ഹംഗറി, റൊമാനിയ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാന്‍ ഉക്രേനിയന്‍ അതിര്‍ത്തി കടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

"ഉക്രെയ്നിലെ മരണത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ദൈവം എന്നെ ഉപയോഗിക്കുന്നു," ഉക്രെയ്നിലെ മുകച്ചെവോയിലുള്ള സെന്‍റ് ജോസഫ് ഓഫ് സെന്‍റ്-മാര്‍ക്കിലെ സിസ്റ്ററായ  ലിജി പയ്യപ്പിള്ളി പറഞ്ഞു. "20 വര്‍ഷത്തിലേറെയായി ഉക്രെയ്നിലായതിനാല്‍, ഇതുവരെ ഈ ദൗത്യം നിര്‍വഹിക്കാന്‍ എന്നെ സഹായിച്ച ധാരാളം ബന്ധങ്ങളും നെറ്റ്വര്‍ക്കുകളും എനിക്കുണ്ട്." ഉക്രെയ്നിലെ ഓരോ മുക്കും മൂലയും അറിയാവുന്നതിനാല്‍ ഒറ്റപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ തനിക്ക് കഴിയുമെന്ന് പയ്യപ്പിള്ളി (Global Sisters Report-GSR) ആഗോള സഹോദരിമാരുടെ റിപ്പോര്‍ട്ടറോട് പറഞ്ഞു.

"ഉക്രേനിയന്‍ സ്ത്രീകളെയും കുട്ടികളെയും ആദ്യം സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ വേണ്ടി  ട്രെയിനിലും മറ്റും കയറുന്നതിന് അവര്‍ക്ക് പോലീസ് മുന്‍ഗണന നല്കിയിരുന്നു" എന്ന് വിദ്യാര്‍ത്ഥികളെയും മാധ്യമ റിപ്പോര്‍ട്ടുകളെയും ഉദ്ധരിച്ച് പയ്യപ്പിള്ളി പറഞ്ഞു. ഉക്രേനിയന്‍ പൗരന്മാരുടെ സഹായം ഉള്ളതിനാല്‍ മാത്രമാണ് വിദേശ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ തനിക്ക് സഹായിക്കാനാകുന്നതെന്ന് അവര്‍ സമ്മതിച്ചു. പയ്യപ്പിള്ളി ധ്യാനപ്രസംഗക കൂടിയാണ്; ഉക്രെയ്നി ലെമ്പാടുമുള്ള ആളുകള്‍ അവളുടെ കോണ്‍ വെന്‍റിലും അടുത്തുള്ള ഒരു റിട്രീറ്റ് സെന്‍ററിലും പ്രാര്‍ത്ഥനയ്ക്കായി വരാറുണ്ടായിരുന്നു.

കേരളക്കാരിയായ സി. പയ്യപ്പിള്ളിയുടെ സംഭാവനകള്‍ ഉക്രേനിയന്‍ സര്‍ക്കാര്‍ അംഗീക രിക്കുകയും അവരെ  ഉക്രേനിയന്‍ പൗരയാക്കുകയും ചെയ്തിരുന്നു. പയ്യപ്പിള്ളി സംഘം സഹായിച്ചവര്‍ കന്യാസ്ത്രീകള്‍ക്ക് നന്ദി അറിയിച്ചു.  

മറ്റ് സഭകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ഉക്രെയ്നില്‍ നിന്നുള്ള സി.ജെ. സഹോദരിമാര്‍  (Congregation of Jesus-CJ) എഴുതുന്നു: "മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സേവനം ഞങ്ങള്‍ തുടരുകയാണ്. ഞങ്ങളുടെ വീടു മുഴുവന്‍ ഉക്രെയ്നിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഗ്രൂപ്പാണ്. അവര്‍ ഭയവും സങ്കടവും ഉത്കണ്ഠയും നിറഞ്ഞവരാണ്. സിസ്റ്റര്‍ സെനിയ അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നു. പ്രെസോവ്, സ്ലൊവാക്യയിലെ കോസിസ് എന്നിവിടങ്ങളില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നു മുള്ള സഹോദരിമാര്‍ ഞങ്ങള്‍ക്ക് കൊണ്ടുവരുന്ന മാനുഷിക സഹായവും മറ്റ് സംഘടനകള്‍ നല്‍കുന്ന സഹായവും ഞങ്ങള്‍ സ്വീകരിക്കുകയും കൈമാറുകയും ചെയ്യുന്നു. ഈ സഹായം ആവശ്യമുള്ളിടത്തേക്ക് പരമാവധി എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു."

"നിങ്ങളുടെ സഹതാപത്തിനും, ഐക്യദാര്‍ ഢ്യത്തിന്‍റെയും ഉത്കണ്ഠയുടെയും ഓരോ പ്രകടന ത്തിനും, നിങ്ങളുടെ സാമ്പത്തികവും ഭൗതികവുമായ സഹായത്തിനും ഞങ്ങള്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ക്ക് ശക്തിയും ധൈര്യവും പ്രതീക്ഷയും നല്‍കുന്നു".

ഫ്രാന്‍സിസ് മാര്‍പാപ്പ ഉക്രെയ്നിലെ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും ഉക്രെയ്നില്‍ സമാധാനം സ്ഥാപിക്കണമെന്ന് ഈസ്റ്റര്‍ ഞായറാഴ്ച ആഹ്വാനം ചെയ്യുകയും ചെയ്തു. റഷ്യയെ ആക്രമണകാരി എന്ന് വിളിക്കാതെ ഉക്രെയ്നിലെ അധിനിവേശത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിലപിക്കുന്ന മാര്‍പാപ്പ സമാധാനം സ്ഥാപിക്കണമെന്ന് യുദ്ധത്തിന്‍റെ തുടക്കം മുതല്‍ ആഹ്വാനം ചെയ്തു വരുന്നു.

ഉപസംഹാരം

റഷ്യന്‍-ഉക്രെയ്ന്‍ സംഘര്‍ഷത്തിന് നിരവധി രാഷ്ട്രീയ, സാമ്പത്തിക, മത, വംശീയ ഘടകങ്ങളുണ്ട്. കൂടാതെ ഇരുപക്ഷത്തെയും പിന്തുണയ്ക്കുന്ന സമ്പന്ന രാജ്യങ്ങളുടെ സൈനിക വ്യവസായ സമുച്ചയവും മറ്റൊരു കാരണമാണ് (military industrial complex).. അതുകൊണ്ടുതന്നെ പരിഹാരവും അത്ര എളുപ്പമല്ല. രണ്ട് ലോകമഹാ യുദ്ധങ്ങളുടെ ക്രൂരതകള്‍ അഭിമുഖീകരിച്ച ലോകം കൂടുതല്‍ യുദ്ധങ്ങള്‍ തടയാന്‍ ഐക്യരാഷ്ട്രസഭ രൂപീകരിച്ചെങ്കിലും ലോകം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നു.

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ഉടനടി അടിയന്തരവും മാനുഷികവുമായ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ എല്ലാ കക്ഷികളോടും ശക്തമായി അഭ്യര്‍ത്ഥിക്കുന്നു. സമാധാനത്തിനായി നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും, UN സുരക്ഷാ കൗണ്‍സിലിലെ റഷ്യ ഉള്‍പ്പെടെ അഞ്ച് സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം കാരണം ഒരു യുഎന്‍ പരിഹാരം സാധ്യമല്ല. UN ജനറല്‍ അസംബ്ലിയിലെ 193രാജ്യങ്ങളില്‍ 145 രാജ്യങ്ങളും യുദ്ധത്തിന് എതിരാണെങ്കിലും ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ വോട്ടുചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്നു. ഇന്ത്യന്‍ ധനമന്ത്രിയുടെ അഭിപ്രായത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റക്കാരണം യുദ്ധം നടന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഡീസലും പെട്രോളും ലഭ്യമല്ലാത്തതാണ്. റഷ്യയ്ക്കെതിരെ വോട്ടുചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ ധാരാളം ആളുകള്‍ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നു.

ഇരു രാജ്യങ്ങളിലെയും ഭൂരിപക്ഷം ജനങ്ങളും യുദ്ധത്തിനെതിരാണ്. ലോകമെമ്പാടുമുള്ള ആളുകള്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും നിസ്സഹായരാണ്. വാസ്തവത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനും ദൈവത്തിന്‍റെ ഇടപെടലിനും മാത്രമേ  ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂ.

ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിക്കുന്നതു പോലെ നമുക്ക് ചെയ്യാന്‍ കഴിയുന്നത് അനുദിനപ്രാര്‍ത്ഥനയാണ്: "അമ്മേ മാതാവേ, അവിടുത്തെ പുത്രനോട് ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമേ." ജനങ്ങളുടെ ഒരുമിച്ചുള്ള പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ സമാധാനം കൈവരിക്കാനാവും.

Sr. സെലിന്‍ പറമുണ്ടയില്‍, ഐക്യരാഷ്ട്രസഭയില്‍ ആഗോള മെഡിക്കല്‍ മിഷന്‍ സിസ്റ്ററിന്‍റെ എന്‍ജിഒ പ്രതിനിധി, നഴ്സിംഗ് ട്യൂട്ടര്‍- മേരിഗിരി, ദളിത് സ്ത്രീകളുടെ കോര്‍ഡിനേറ്റര്‍-ഗാന്ധിപേട്ട് (തമിഴ്നാട്) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Women's Studies ല്‍ എം.എയും എം.ഫില്‍ എടുത്ത, പാലാ ചൂണ്ടച്ചേരി സ്വദേശിനി ഇപ്പോള്‍ മധ്യപ്രദേ ശിലാണ്.
celinemms8@gmail.com

You can share this post!

ഭൂപടത്തില്‍ ഇടമില്ലാത്തവര്‍

ഷാജി സി. എം. ഐ.
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts