news-details
കഥ

തെണ്ടി മയിസ്രേട്ട്

അടുത്ത പരിസരങ്ങളില്‍ ഇല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പോലും വെറുപ്പും അമര്‍ഷവും എല്ലാം ഉള്ളിലൊതുക്കി അടക്കത്തില്‍ മാത്രമേ ആള്‍ക്കാര്‍ ശകാരിച്ചിരുന്നൂള്ളു- 'തെണ്ടി മയിസ്രേട്ട്'. മുകളിലൊരാള്‍ എല്ലാം കാണുന്നുണ്ടെന്നു പറയുന്നതുപോലെയായിരുന്നു എല്ലാവര്‍ക്കും തെണ്ടി മയിസ്രേട്ടിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഓര്‍മ്മ.

കുറുക്കിയ പാലിന്‍റെ നിറത്തില്‍ ഒരു വൃദ്ധ, കിട്ടുന്ന കുപ്പായമൊക്കെ ധരിച്ചിട്ടുണ്ടാവും, മുണ്ടും ഷര്‍ട്ടും ബ്ലൗസും... അങ്ങനെ, മൂന്നാലു കുപ്പായമെങ്കിലും ഒരേ സമയം ദേഹത്തുണ്ടാവും. കുറച്ച് ജട പിടിച്ച ചപ്രച്ച തലമുടി ചിലപ്പോള്‍ നെറുകുന്തലയില്‍ കെട്ടിവെച്ചിരിക്കും അല്ലെങ്കില്‍ അഴിഞ്ഞുതൂങ്ങുന്നുണ്ടാവും. ഒരു അലൂമിനിയം തൂക്കുപാത്രമാണ് ആകെയുള്ള സമ്പാദ്യം. അതിലാണ് വെള്ളമോ ചായയോ ചോറോ എന്താണു കിട്ടുന്നതെന്നു വച്ചാല്‍ അതു കഴിക്കുന്നത്. ഭിക്ഷയായി ആരെങ്കിലും പണം നീട്ടിയാല്‍ "ഇനിയ്ക്ക് വേണ്ടാ" എന്നു കര്‍ശനമായി വിലക്കാന്‍ അവര്‍ക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. തന്നെയുമല്ല പണം നീട്ടിയവരുടെ വീട്ടുപറമ്പിനു ചുറ്റും കണ്ണോടിച്ച്, "ദാ ആ മാങ്ങ തന്നൂടേ" "ആ കടച്ചക്ക തന്നൂടേ"ന്നോ, കാശിനു പകരം വേണ്ടതെന്താണെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാനുള്ള ധൈര്യവും അവര്‍ക്കുണ്ടായിരുന്നു.

അന്യായമായ കാര്യങ്ങളെ നിര്‍ഭയമായി അവര്‍ ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് അത്യുച്ചത്തില്‍ ബഹളംവയ്ക്കാനും വേണ്ടിവന്നാല്‍ അശ്ലീലംതന്നെ പറയാനും അവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കണ്ണീരൊഴുക്കുന്ന പാവത്തിന്‍റെ ദുര്‍ബലത അവരില്‍ തരിമ്പും ഇല്ലായിരുന്നു. സങ്കടംകൊണ്ടും സ്വയം തോന്നുന്ന സഹതാപംകൊണ്ടും തളര്‍ന്നുപോകുന്ന, ഒന്നു തുറിച്ചു നോക്കിയാല്‍പ്പോലും എല്ലാറ്റിനോടും കീഴ്പ്പെടുന്ന സാധാരണ സ്ത്രീകളുടെ ഇടയില്‍ ഭിക്ഷക്കാരിയായ അവര്‍ വിപ്ലവവീര്യത്തോടെ ജ്വലിച്ചുനിന്നു. അവര്‍ക്കിടപെടാന്‍ വയ്യാത്ത ഒരു കാര്യവും നാട്ടിലുണ്ടായിരുന്നില്ല.

വേലത്തിക്കടവിന്‍റെ പൊന്തയ്ക്കരികില്‍ തെങ്ങ് കേറുന്ന കുമാരന്‍ ഒളിച്ചിരുന്നപ്പോള്‍...

കള്ളുകുടിച്ച് പിമ്പിരിയായ ഔസേപ്പ് ഭാര്യയുടെ തുണിയെല്ലാം ഊരിക്കളഞ്ഞ് അവളെ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാനും കൂടി അനുവദിക്കാതെ തല്ലിച്ചതച്ചപ്പോള്‍...

അറബിനാട്ടില്‍ പോയി ചോര നീരാക്കുന്ന നാരായണന്‍റെ കെട്ട്യോള്‍ ഇത്തിരി തൊലിവെളുപ്പും തേരട്ട മീശയും ചുവന്ന ബൈക്കുമുള്ള നസീറുമായി ചില്ലറ ചുറ്റിക്കളികള്‍ തുടങ്ങിയപ്പോള്‍...

അമ്പലത്തിലെ ഉത്സവത്തിന് പിരിച്ചെടുത്ത രൂപ കൈയും കണക്കുമില്ലാതെ ഏതൊക്കെയോ വഴികളിലൂടെ ഒഴുകിപ്പോയപ്പോള്‍...

എന്നുവേണ്ട നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും അവര്‍ ഇടപെട്ടു. കുറ്റം ചെയ്തവരെന്ന് തോന്നുന്നവരെ തേച്ചാലും കുളിച്ചാലും പോകാത്ത വിധം ചീത്തപറഞ്ഞ് നാണം കെടുത്തിപ്പോന്നു. കാരണമെന്തായാലും ഒരു പിച്ചക്കാരിയോടുള്ള നിസ്സാരതയും തട്ടിമാറ്റലും അവരോടു കാണിക്കുവാന്‍ ആളുകള്‍ എന്നും മടിച്ചിരുന്നുവെന്നതൊരു സത്യമാണ്.

ആ ഉച്ചത്തിലുള്ള ന്യായവിധികള്‍ എല്ലാവരിലും ഉള്‍ഭയമുണ്ടാക്കിയിരുന്നിരിക്കണം.

അന്നുച്ചയ്ക്ക് വല്ലാതെ അലട്ടുന്ന ഒരു തലവേദനയെ കീഴ്പ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ട് കണ്ണുകളിറുക്കിയടച്ച് അകത്തെ മുറിയില്‍ കമിഴ്ന്നുകിടക്കുകയായിരുന്നു, ഞാന്‍.

അമ്മീമ്മ പതിവുപോലെ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നു. പാറുക്കുട്ടി ചവിട്ടുപടികളിന്മേലിരുന്ന് പച്ച ഓല കീറി ചൂലുണ്ടാക്കുകയും രസംപിടിച്ച് സ്വന്തം തല മാന്തി പേനെടുക്കുകയും ചെയ്യുന്നു. ഇടയില്‍ അമ്മീമ്മയോട് അയല്‍പ്പക്ക വിശേഷങ്ങള്‍ ഇത്തിരി മുളകും മസാലയും പുരട്ടി തട്ടിമൂളിക്കുന്നതും അല്പാല്പമായി എന്‍റെ കാതുകളില്‍ വീഴുന്നുണ്ടായിരുന്നു.

നട്ടുച്ച സമയം, ഉരുകിത്തിളയ്ക്കുന്ന മേടമാസ വെയിലിന്‍റെ ചൂടിലും ആലസ്യത്തിലും നാട്ടിടവഴികള്‍ ആളൊഴിഞ്ഞ് മയങ്ങിക്കിടന്നു.

അപ്പോഴായിരുന്നു ഉഗ്രശബ്ദത്തിലുള്ള അലര്‍ച്ച കേട്ടത്. കിളികളുടെ പാട്ടുകളും മുളങ്കൂട്ടത്തിന്‍റെ മൂളലുമൊഴിച്ചാല്‍ നിശ്ശബ്ദമായിരുന്ന അന്തരീക്ഷം ആ അലര്‍ച്ചയില്‍ പ്രകമ്പനം കൊണ്ടു. അമ്മീമ്മയും പാറുക്കുട്ടിയും ചെവിയോര്‍ക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ഞാനും ആ ബഹളം ശ്രദ്ധിക്കാതിരുന്നില്ല.

ബസ്സും ലോറിയും അനവധി വേലക്കാരുമുള്ള വലിയ സ്വത്തുകാരായ കിഴക്കെ മഠത്തിലെ മാട്ടുപെണ്ണുമായി (പുത്ര വധു) തെണ്ടി മയിസ്രേട്ട് വഴക്കുണ്ടാക്കുകയാണ്. അഭിമാനത്തിന്‍റെ അസ്ഥിവാരം തകര്‍ത്തെറിയാന്‍ പോന്ന അശ്ലീല കഥകള്‍ ചരല്‍ വാരി വലിച്ചെറിയുന്നതു മാതിരി മഠത്തിന്‍റെ മുറ്റത്ത് ഇരമ്പിപ്പെയ്തു.

"ശ്ശ്! അയ്യേ! എരപ്പ്ത്തരം!" പാറുക്കുട്ടിയുടെ ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് "കുട്ടി ഒറ്ങ്ങ്യോന്ന് നോക്കട്ടേ, ഈ ചീത്ത വാക്കൊന്നും കേട്ട് പഠിച്ചൂടാ..." എന്ന് ഉല്‍ക്കണ്ഠപ്പെട്ട് എന്നെ പരിശോധിയ്ക്കാന്‍ അവരുടെ കാലടികള്‍ മുറിയിലുമെത്തി. ഉറക്കം അഭിനയിച്ച് കിടന്ന എന്നെ ഒന്നു തലോടിയിട്ട് പാറുക്കുട്ടി വീണ്ടും ആ പഴയ ശബ്ദ കോലാഹലത്തിലേയ്ക്ക് തന്നെ മടങ്ങിപ്പോയി.

"നിങ്ങളു ഇങ്ങ്ട് പോര്വോന്നേയ്, ആ തെണ്ടി മയിസ്രേട്ട് കൊറെ ഒച്ചേണ്ടാക്കിട്ട് അയിന്‍റെ പാട്ടിന് പൊക്കോളും, ഇനി ആ തൊയിരക്കേടിനെ ഇങ്ങടെഴുന്നള്ളിച്ച്, ചായ കൊടുക്കണ്ടാ..."
പാറക്കുട്ടിയുടെ ശബ്ദമാണ്.

എനിക്കു മനസ്സിലായി, അമ്മീമ്മ വഴക്ക് പഞ്ചായത്താക്കി സമാധാനിപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ഇനി ഇവിടെയാവും ചര്‍ച്ചയും വിശദീകരണവും, കൂട്ടത്തില്‍ ചായേടെ വെള്ളവും...

ഉച്ചത്തില്‍ ചീത്ത വിളിച്ചും മൂക്കു ചീറ്റിയുമാണ് തെണ്ടി മയിസ്രേട്ട് അമ്മീമ്മയ്ക്കൊപ്പം വന്നത്.

എനിക്കും പാറുക്കുട്ടിയെപ്പോലെ ഈര്‍ഷ്യ തോന്നുന്നുണ്ടായിരുന്നു. മുതിര്‍ന്നു വരുന്തോറും അമ്മീമ്മയുടെ ഇമ്മാതിരി സൗഹൃദങ്ങളില്‍ എനിക്കു താല്പര്യക്കുറവ് വന്നുകഴിഞ്ഞിരുന്നു. പിച്ചക്കാരോടും കൂലിപ്പണിക്കാരോടും ദരിദ്രരോടും ഒക്കെ ഇത്രയധികം അടുപ്പം കാണിക്കുന്നതും അവരെയൊക്കെ ചായയോ മുറുക്കോ പഴമോ കൊടുത്ത് സല്‍ക്കരിക്കുന്നതും എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ, അവര്‍ പറയുന്ന കഥകള്‍, വിയര്‍പ്പും കണ്ണീരും രക്തവും പുരണ്ട, വേദനയുടെയും ദുഃഖത്തിന്‍റെതുമായ ആവി പാറുന്ന കഥകള്‍ ഞാനും അമ്മീമ്മയ്ക്കൊപ്പം കേട്ടു പോന്നു. എന്നിട്ടും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഈ കഥകള്‍ മുഴുവന്‍ സത്യമായിരിക്കുമോ എന്ന സംശയം ഞാനും അനിയത്തിയും തമ്മില്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ഞങ്ങളുടെ ആ സംശയത്തെ വളമിട്ട് നനച്ച് വളര്‍ത്തുവാന്‍ അമ്മീമ്മ ഒരിക്കലും അനുവദിച്ചിരുന്നില്ല.

"ജാനകിയമ്മ സമാധാനിക്കു, ഒക്കെ കഴിഞ്ഞില്ലേ" അമ്മീമ്മയുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. പാറുക്കുട്ടി മുഖം വീര്‍പ്പിച്ച് ചായേടെ വെള്ളമുണ്ടാക്കാന്‍ അകത്തേയ്ക്ക് പോയിട്ടുണ്ടാവണം.

എന്‍റെ ഓര്‍മ്മയില്‍ അവരെ "തെണ്ടി മയിസ്രേട്ട്" എന്ന് വിളിക്കാത്ത ഒരേ ഒരാള്‍ അമ്മീമ്മയായിരുന്നു. രഹസ്യമായോ പരസ്യമായോ ആ പേര് അമ്മീമ്മ ഉപയോഗിച്ചിരുന്നില്ല. ഞാനോ അനിയത്തിയോ അബദ്ധത്തിലെങ്ങാനും പറഞ്ഞുപോയാല്‍ അമ്മീമ്മ കലശലായി ദേഷ്യപ്പെടുകയും ചെയ്തിരുന്നു.

"എന്നോട് ആ അമ്മ്യാരു പെണ്ണ് എന്താ പറഞ്ഞേന്ന് കേക്കണോ? ഞാന്‍ പട്ടമ്മാര്‍ടവിടന്ന് ഒരു തുള്ളി വെള്ളം കുടിയ്ക്കില്ല, അതിനി അവളല്ല അവള്‍ടെ ചത്തു പോയ തന്ത ദേവേന്ദ്രന്‍റെ അച്ഛന്‍ മുത്തുപ്പട്ടര് തന്നാലും... പട്ടമ്മാരൊക്കെ കെട്ടും കെടയായിട്ട് ഈ നാട്വിട്ട് പോണത് കാണാനാ ഞാനിങ്ങനെ തെണ്ടി നടക്കണത്."

ഭയങ്കരമായ കിതപ്പും കടുത്ത അന്തക്ഷോഭവുമുള്ള ശാപം പോലത്തെ വാക്കുകള്‍.

"പട്ടമ്മാരോട് ഇത്ര പകേള്ള നിങ്ങളെന്ത്നാ പിന്നെ ഈ അമ്മ്യാര് തരണ ചായേ വലിച്ച് കുടിച്ച് ഇവ്ടെ നില്‍ക്കണേ?"

പാറുക്കുട്ടിയുടേതാണ് ചോദ്യം.

"ചായ ഇബടെ വെച്ചിട്ട് നീയകത്തേയ്ക്ക് പോക്കോ പാറൂട്ടി." അമ്മീമ്മ ഒരു നിമിഷം പോലും കളയാതെ പാറുക്കുട്ടിയെ വിലക്കുന്നത് എനിക്കു കേള്‍ക്കാം. വലിയൊരു തര്‍ക്കമൊഴിവാക്കാനാണ് അമ്മീമ്മ ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നുമുണ്ട്. അമ്മീമ്മയോട് കളിതമാശയൊക്കെ പറയുമെങ്കിലും ആ സ്വരം മാറുന്നത് പാറുക്കുട്ടിയെ എപ്പോഴും ഭീരുവാക്കിയിരുന്നു.

"പോട്ടെ, ജാനകിയമ്മേ, അവളു വിവരല്ലാണ്ട് ഓരോന്നെഴുന്നേള്ളിക്കണതല്ലേ? അത് വിട്ടുകളഞ്ഞിട്ട് ചായ കുടിയ്ക്കൂ."

"ചായ ഞാന്‍ കുടിക്കാം. പക്ഷെ, പെണ്ണ്ങ്ങള്‍ക്ക് ഇങ്ങനെ വിവരല്ല്യാണ്ടാവണത് നന്നല്ല. വെറും പീറ പട്ടമ്മാരേം മനുഷ്യസ്ത്രീയോളേം കണ്ടാല്‍ മനസ്സിലാവണം. ഒരുമേങ്കിലും വേണം, പെണ്ണങ്ങള്‍ക്ക്. ഇഞ്ഞി വിവരംത്തിരി കൊറവാണെങ്കി... അല്ലാണ്ട് ഒരു പെണ്ണിനെ സങ്കടപ്പെടുത്തണ്ട്ന്ന് കണ്ടാ ബാക്കി പെണ്ണുങ്ങളൊക്കെ ആ സങ്കടപ്പെടുത്തണോരടെ ഒപ്പം നില്ക്കലാ വേണ്ട്?"

"ജാനകിയമ്മ, ഒക്കെ മറക്കാന്‍ നോക്കൂ. അല്ലാണ്ട് ഞാനെന്താ പറയാ..."

"ഈ ജന്മത്ത് അത് പറ്റ്ല്യാ... പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്‍റെ കുട്ടിയ്ക്ക്.. അത് എങ്ങനെയാ മറ്ക്കാ... ഞാന്‍ പെറ്റ തള്ളയല്ലേ? കല്ലുകൊണ്ട് ഇടിച്ചിടിച്ച് പിന്നെ പൊഴേല്‍ക്ക് എറിഞ്ഞിട്ടാ അവളെ കൊന്നത്. കൈത്തണ്ടേമ്മേം കഴുത്തിലും ബ്ലയിഡോണ്ട് വരഞ്ഞു. ന്ന്ട്ട് ചാടിച്ചത്തുന്നാക്കി. ടീച്ചറ്ക്ക് അറിയോ? എല്ലാ പട്ടമ്മാരടേം പെരത്തറ ഒരു കല്ലില്ലാണ്ട് ഇടിഞ്ഞ് പൊളിയണ കാണണം എനിയ്ക്ക്... അതിന്‍റെടേല് എന്‍റെ ഈ ജമ്മം ഇങ്ങനെ എരന്നങ്ങ്ട് തീരട്ടെ."

ഉഗ്രശാപം കേട്ട് സൂര്യന്‍ ഒരു രക്ഷാമന്ത്രവും തോന്നാതെ ഞെട്ടിപ്പിടഞ്ഞു മുഖം മേഘങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു. വെയില്‍ മങ്ങിയത് ജനലിലൂടെ കണ്ടുകൊണ്ട് അലസമായി കിടക്കുകയായിരുന്ന ഞാന്‍ അടിയേറ്റതുപോലെ എഴുന്നേറ്റിരുന്നുപോയി. ഒരമ്മയില്‍നിന്ന് ഇത്രയും കഠിനമായ ശാപവചസ്സുകള്‍ ഉതിരുവാന്‍ കാരണമായവര്‍ ആരായിരിയ്ക്കും?

അമ്മീമ്മയ്ക്ക് അതറിയാമെന്ന് എന്തുകൊണ്ടോ എനിക്കൊരു നിമിഷം വെളിപാടുണ്ടായി.
"ജാനകിയമ്മ, പൊറുക്കൂ. വേറെ എന്താ ഒരു വഴി? ദിവാകരന്‍ നായര് എഴ്ത്ത് വല്ലതും അയയ്ക്കാറുണ്ടോ?"

"നിങ്ങക്ക് വല്ല പ്രാന്തുണ്ടോന്‍റെ അമ്മ്യാരേ? എഴുത്ത് അയച്ചാ ഞാനത് വായിയ്ക്കോ? പട്ടമ്മാരെ പേടിച്ച് നാട് വിട്ട് പോയതല്ലേ നായര്? ഞാന്‍ കൂടെ പോവില്ലാന്ന് തീര്‍ത്ത് പറഞ്ഞേര്ന്നു അന്ന്ന്നെ. പിന്നെന്തിനാ എനിയ്ക്ക് എഴുത്ത് അയയ്ക്ക്ണേ?"

"വയസ്സാവ്മ്പോ മനുഷ്യന്‍റെ മനസ്സ് മാറില്ലേ ജാനകിയമ്മേ"

"അതേയ്, ആണൊരുത്തന്‍റൊപ്പം കഴിയാത്തോണ്ടാ നിങ്ങ്ക്ക് ഈ വിഡ്ഢിത്തരം തോന്നണത്. പെറ്റ വയറിന്‍റെ കടച്ചില് പെറീച്ചോന് ഒരു കാലത്തും വരില്ല. അത് നിശ്ശംണ്ടോ? അവര്‍ക്കെന്താ? ആകേം പോകേം... തൊടങ്ങ്മ്പളും ഒട്ങ്ങുമ്പളും ഒരു തരിപ്പ്... അത്രേന്നേള്ളൂ. അപ്പോ ദിവാരന്‍ നായര്‍ക്ക് സ്വന്തം മോള്‍ അമ്മൂട്ടിനെ മറ്ക്കാം... പട്ടമ്മാരോട് പൊറ്ക്കാം, അവര്ടെ പിച്ചക്കാശും മേടിച്ച് നാട് വിട്ട് പൂവാം. പോണ പോക്കില് പെങ്കുട്ടി ആരേം പ്രേമിയ്ക്കാണ്ടേ അവളെ നല്ലോണം പോലെ നോക്കി വളര്‍ത്ത്ണ്ട ജോലി തള്ള്ടെ മാത്രം ആയിരുന്നൂന്ന് അലറാം. ആ ജോലി തള്ള മര്യാദയ്ക്ക് ചെയ്യ്യാത്തോണ്ടാ ഈ ഗതി വന്നേന്ന് നെഞ്ചത്തിടിച്ച് കാണിയ്ക്കാം. വിത്ത്ടണ പണി കഴിഞ്ഞോ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരു പണീല്ല്യാ... മീശേം കാലിന്‍റേടേല് എറച്ചിക്കഷ്ണോം മാത്രള്ള ചെല കാളോള്‍ക്ക്."

അഭിപ്രായ പ്രകടനങ്ങള്‍ക്ക് ശേഷം മയിസ്രേട്ട് ശക്തിയായി കാര്‍ക്കിച്ചു തുപ്പുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. പുരുഷന്മാരെക്കുറിച്ച് സ്ത്രീകള്‍ ഇങ്ങനെ അരിശം കൊള്ളുകയും പ്രാകുകയും ഒക്കെ ചെയ്യുമ്പോള്‍ അമ്മീമ്മ വെറുതെ കേള്‍ക്കുക മാത്രം ചെയ്തു പോന്നു. ഒരു പുരുഷനാലും സ്പര്‍ശിക്കപ്പെടാതെ ജീവിച്ച അവര്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ തികച്ചും വിമുഖയായിരുന്നു. ലൈംഗികബന്ധത്തെയും ഗര്‍ഭധാരണത്തെയും പ്രസവത്തേയും കുറിച്ചെല്ലാം വിവിധ തരക്കരായ സ്ത്രീകള്‍ അമ്മീമ്മയോട് അടക്കിപ്പിടിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ സമയത്ത് ഞാനോ അനിയത്തിയോ അവിടെ പോകുന്നത് അമ്മീമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആരുടേയും കൃത്യമായ വിവരങ്ങളോ കഥകളോ ഒന്നും ഞങ്ങള്‍ക്കറിയുമായിരുന്നില്ല.

അങ്ങനെയൊക്കെയാണെങ്കിലും പത്തു പതിനേഴു വയസ്സായിരുന്ന എനിയ്ക്ക് മയിസ്രേട്ടിന്‍റെ കഠിന ജീവിതം ഒറ്റ നിമിഷം കൊണ്ട് വെളിവായി. അമ്മൂട്ടിയെ ചതിച്ചത് ഏതു മഠത്തിലെ മകനാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അവളുടെ മരണത്തിനുത്തരവാദികള്‍ ആരെല്ലാമാണെന്നും കൂടി അറിഞ്ഞുകഴിഞ്ഞാല്‍ കനല്‍ പോലെ ചുവന്നു നീറുന്ന ഒരമ്മയുടെ കഥയ്ക്ക് അടിവരയിടാം.

പുറത്തു നിന്നും പിന്നെ കുറെ നേരത്തേയ്ക്ക് ഒച്ചയൊന്നും കേള്‍ക്കുകയുണ്ടായില്ല. ചായ കുടിച്ച് അമ്മീമ്മയോട് യാത്രയും പറഞ്ഞ് അവര്‍ പടിയിറങ്ങിയിരിയ്ക്കണം.

എങ്കിലും, പാറുക്കുട്ടിയുടെ ക്ഷോഭം ശമിച്ചിട്ടുണ്ടായിരുന്നില്ല.

നനവുള്ള തോര്‍ത്തുമുണ്ടെടുത്ത് വിങ്ങുന്ന തലയില്‍ ഒരു കെട്ടും കെട്ടി ഞാന്‍ അമ്മീമ്മയുടെ അടുക്കല്‍ ചെന്നിരുന്നപ്പോഴായിരുന്നു പാറുക്കുട്ടിയുടെ ഈറ പിടിച്ച ചോദ്യമുയര്‍ന്നത്.
"ഞാനറിയാണ്ട് ചോദിയ്ക്കാ, ഇങ്ങനെ പട്ടമ്മാരെ മുഴോന്‍ തെറീം കേട്ടാലറയ്ക്കണ വാക്കോളും പറഞ്ഞ് നട്ക്കണ ആ തെണ്ടി മയിസ്രേട്ടിന് എന്തിനാ ചായ കൊടുക്കണേ? നിങ്ങക്ക് വല്ല നേര്‍ച്ചീണ്ടാ? പട്ടമ്മാരടെ ഒന്നും തിന്ന്ല്യാത്രെ... ന്ന്ട്ട് ഇബ്ട്ന്ന് എന്ത് കൊടുത്താലും വെട്ടിവിഴുങ്ങൂലോ നശൂലം..."

അമ്മീമ്മ പാറുക്കുട്ടിയെ രൂക്ഷമായി നോക്കി, എങ്കിലും ആ നോട്ടത്തിനു ചേരാത്തത്ര മെല്ലെ പറഞ്ഞു.

"നിനക്കറീല്യാ പാറൂട്ടി. ഒരു തീക്കടലാണ് ആ നെഞ്ചില്, ചൂടു തട്ടിയാ ഈയാമ്പാറ്റ പോലെ കരിഞ്ഞു പോകും ഇന്നാട്ടിലെ പലരും. അമ്മൂട്ടിനെ കഴിച്ചേ ഒരു പെങ്കുട്ടിണ്ടായിരുന്നുള്ളൂ. അത്രയ്ക്ക് ചേല്ണ്ടായിരുന്നു. ഗര്‍ഭാവണ വരെ അവള് ഒക്കെ ഒളിപ്പിച്ചു. ഗര്‍ഭം ഒളിപ്പിയ്ക്കാന്‍ പറ്റില്ലല്ലോ. വയറ്റിലുണ്ടാക്കിയവന്‍ അവളെ കല്യാണം കഴിയ്ക്കണംന്ന് ജാനകിയമ്മ കട്ടായം പറഞ്ഞതാ ബ്രാഹ്മണര്‍ക്ക് പിടിയ്ക്കാണ്ട് പോയത്... ഇന്നാട്ടിലെ ഒറ്റ ആണൊരുത്തന്‍ അമ്മൂട്ടിയെ ഭാഗം പറയാന്‍ ഉണ്ടായില്ല. ചെലവിനു കൊടുക്കണ ആണുങ്ങളെ എതിര്‍ത്ത് അവര്ടെ വായിലിരിയ്ക്കണത് കേള്‍ക്കണ്ടാന്ന് വിചാരിച്ച്ട്ടാവും ഒറ്റ പെണ്ണുങ്ങളും അമ്മൂട്ടീടെ ഭാഗം പറഞ്ഞില്ല.

പോലീസൊക്കെ വന്നൂ... ന്നാലും കാശ് കിട്ടിയാ മാറാത്ത കേസുണ്ടോ?.... അങ്ങനെ ആദര്‍ശത്തില്‍ വിശ്വാസള്ള പോലീസുണ്ടോ നമ്മ്ടെ നാട്ടില്, ജനാകിയമ്മേം മോളും സ്വഭാവശുദ്ധിയില്ലാത്തവരാണെന്ന് പറയാന്‍ നാട്ടാര്‍ക്ക് മാത്രമല്ല, ദിവാകരന്‍ നായര്‍ക്കും ഒരു മടിയും ഉണ്ടായില്ല. കാശും പിന്നെ, പേടീം ഉണ്ടാവും കാരണായിട്ട്."

പാറുക്കുട്ടി ശബ്ദിച്ചില്ല. കുറച്ചുകഴിഞ്ഞ് ദീര്‍ഘനിശ്വാസത്തോടെ ചോദിച്ചു.

"ഒരു അമ്മ്യാരായിട്ടും ടീച്ചറോട് എന്താ ജാനകിയമ്മയ്ക്ക് ദേഷ്യല്ലാത്തത്?"

അമ്മീമ്മ ചിരിച്ചു. വേദന തുളുമ്പുന്ന ചിരി.

"എന്നെ തറവാട്ട് മഠത്തീന്ന് ഇറക്കി വിട്ട ദിവസാണ് ജാനകിയമ്മ ആദ്യം എന്നോട് മിണ്ടീത്. ഞാന്‍ പൊഴേച്ചാടിച്ചാവാന്‍ പോയതായിരുന്നു. അപ്പോ സമാധാനിപ്പിച്ച് ചിത്തീടെ മഠത്തില് കൊണ്ടാക്കീതാ... പിന്നെ എന്നെ അന്വേഷിയ്ക്കാത്ത ദിവസണ്ടായിട്ടില്ല. കുട്ടികള് ഇവടെ വന്ന് താമസിയ്ക്കണ വരെ എന്നും രാത്രീല് ഈ വ്രാന്തേല് വന്ന് കെട്ക്കും. ഇന്നാട്ടില് ആരും എന്നോട് മിണ്ടാത്ത മുഖത്ത് നോക്കാത്ത ഒരു കാലണ്ടായിരുന്നു, അന്നും ജാനകിയമ്മ മിണ്ടീരുന്നു. എനിയ്ക്കത് മറക്കാന്‍ പറ്റില്ല."

പാറുക്കുട്ടി അമ്മീമ്മയെ നിറഞ്ഞ സ്നേഹത്തോടെയും സഹതാപത്തോടെയും നോക്കിക്കൊണ്ടിരുന്നതല്ലാതെ ചുണ്ടനക്കിയില്ല.

ആരായിരുന്നു ആ കാമുകനെന്ന് അറിയണമെന്നുണ്ടായിരുന്നു എനിയ്ക്ക്. ചോദിച്ചാല്‍ അമ്മീമ്മ പറയുമോ എന്ന സംശയവും പേടിയും നിമിത്തം എന്‍റെ അമ്മാതിരി ചോദ്യങ്ങള്‍ ഉത്തരങ്ങളില്ലാതെ എന്നില്‍ത്തന്നെ അമര്‍ന്നു.

പിന്നീട് അധിക കാലമൊന്നും ഞാന്‍ ആ വീട്ടില്‍ താമസിച്ചില്ല. ജീവിതത്തിലുണ്ടായ ഒരുപാട് വലിയ മാറ്റങ്ങളുടെ ഉരുള്‍പ്പൊട്ടലുകളില്‍ കുടുങ്ങി ഞാന്‍, എല്ലാവരില്‍ നിന്നും അകന്നു പോയി. എനിയ്ക്ക് തന്നെയും നിശ്ചയമില്ലാത്ത കഠിന വഴിത്താരകളിലൂടെ അനാഥമായി എന്‍റെ ജീവിതം മുടന്തി നീങ്ങി.

ഇപ്പോള്‍ അനവധി വര്‍ഷങ്ങള്‍ക്കു ശേഷം, രണ്ടു ദിവസം മുന്‍പൊരു തിളയ്ക്കുന്ന ഉച്ചയ്ക്ക്..

വിദേശത്തെ വന്‍ നഗരത്തില്‍നിന്ന് എന്‍റെ ഒരു അക്കാ എനിയ്ക്ക് ഫോണ്‍ ചെയ്തിരുന്നു. അക്കാ തേങ്ങിക്കരഞ്ഞുകൊണ്ടാണ് എന്നോട് സംസാരിച്ചത്. ദാമ്പത്യത്തിലെ ഒരിയ്ക്കലും നേരെയാവാത്ത താളപ്പിഴകളും കിടക്ക വിട്ട് എണീയ്ക്കാനാവാത്ത മക്കളുടെ അതീവ വിചിത്രമായ ദീനങ്ങളും ജോലി സ്ഥലത്തെ എണ്ണിയാല്‍ ഒടുങ്ങാത്ത വെല്ലുവിളികളും ചേര്‍ന്ന് അവരുടെ ജീവിതം ഒരു നിത്യനരകമായിരുന്നു.

"മക്കള്‍ക്ക് വല്ല വിഷവും കൊടുത്തിട്ട് ഞാന്‍ സൂയിസൈഡ് ചെയ്തുവെന്ന് ചിലപ്പോള്‍ നീ കേള്‍ക്കും."

ഒന്നു ഞെട്ടിയെങ്കിലും ഒരു മന്ദബുദ്ധിക്കു മാത്രം സാധിക്കുന്ന മനസ്സാന്നിധ്യത്തോടെ അവരെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. ജീവിതം വളരെ വിലപ്പിടിപ്പുള്ളതാണെന്നും മറ്റും നോവലുകളിലും കഥകളിലും വായിച്ചിട്ടുള്ളതെന്തെല്ലാമോ പറഞ്ഞു കേള്‍പ്പിച്ചു. അപ്പോഴാണ് അക്കാ എന്നോട് ചോദിച്ചത്:

"നിനക്ക് വല്ലതും അറിയാമോ? നീ നാട്ടില്‍ വളര്‍ന്നവളല്ലേ?"

"എന്തറിയാമോ എന്നാണ്..."

"ഞാന്‍ ഇവിടെയുള്ള ഒരു ജ്യോതിഷിയെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു. നമ്മുടെയെല്ലാം ജീവിതത്തില്‍ തീക്കനല്‍പ്പാടമായി ഒരു ശാപം വീണു കിടപ്പുണ്ട്. കടലോളം കണ്ണീരു വേണ്ടിവരും അതു കെടുത്തുവാനെന്ന്... നീ എന്തെങ്കിലും കേട്ടിട്ടുണ്ടോ?"

കൂടുതലൊന്നും കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.

മനസ്സിന്‍റെ തിരശ്ശീലയില്‍ വിങ്ങിപ്പൊട്ടുന്ന ഓര്‍മ്മകളും ചോരയിറ്റുന്ന അനുഭവങ്ങളും കാളിമയോടെ നിരന്നു നിന്നപ്പോള്‍ ഞാന്‍ തളര്‍ന്നിരുന്നു പോയി.

മഠത്തില്‍ നിന്നിറക്കിവിടപ്പെട്ട പെരിയമ്മമാര്‍... പിറന്ന മഠത്തില്‍ ഒരിക്കലും തിരിച്ചു പോകാന്‍ സാധിയ്ക്കാതെ തെരുവില്‍ ഗതികെട്ടു വീണു പോയ അമ്മ.

കാന്‍സറിന്‍റെ നീരാളിപ്പിടുത്തത്തില്‍ ഒരു തുള്ളി വെള്ളം ഇറക്കാനാവാതെ വേദനിച്ചു മരിച്ച മാമാ.

ഭാര്യ ഉപേക്ഷിച്ച അണ്ണാ...

ഗ്യാസ് സ്റ്റൗവില്‍നിന്ന് തീപിടിച്ചു മരിച്ച ഗര്‍ഭിണിയായിരുന്ന അക്കാ...

മക്കളും കൊച്ചുമക്കളും ഭര്‍ത്താവും അപകടത്തില്‍ മരിക്കുകയും ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്ത മാമി...

ഒരിക്കല്‍പോലും അപ്പാവെ കാണാത്തവരും, നിര്‍ബന്ധമായും അമ്മയെ മറക്കേണ്ടി വന്നവരുമായ മക്കള്‍...

വൃദ്ധ സദനങ്ങളില്‍ മരണത്തെ മാത്രം കാത്തുകഴിയുന്ന, അവസാനമില്ലാത്ത നാമജപങ്ങളില്‍ മുഴുകിയ താത്താവും പാട്ടിയും.

നീണ്ട മുപ്പതുവര്‍ഷങ്ങളിലെ ഒട്ടനവധി സിവില്‍ കേസുകള്‍ക്കു ശേഷം ഒരു കല്ലുപോലും ശേഷിക്കാതെ ഇടിഞ്ഞു തകര്‍ന്ന എട്ടുകെട്ട്... അതെല്ലാവരുടേതുമായിരുന്നു... എന്നാല്‍ എന്‍റെയും നിന്‍റെയും എന്ന പിടിവലിയില്‍ അത് ആരുടേതുമായില്ല.

മരണംപോലെ തണുത്തുറഞ്ഞ ഏകാന്തതയില്‍ പാത വക്കിലെ പൊടിപിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീര്‍ന്ന മനുഷ്യരുടെ തറവാട്... ബ്രാഹ്മണ്യത്തിന്‍റെയും അതിരില്ലാത്ത ധനത്തിന്‍റെയും കൊടിയ അഹന്തകള്‍ക്കു മീതെ ആരുടെയെല്ലാമോ കണ്ണീരും, ശാപവും കരിനിഴലായി പടര്‍ന്ന ജീവിതങ്ങള്‍.

അതിനുശേഷം എനിക്ക് ഒട്ടും ഉറങ്ങാന്‍ സാധിച്ചിട്ടില്ല. യുക്തിയുടെയും ബുദ്ധിയുടെയും ശാസ്ത്രീയ വിശകലനങ്ങളുടെയും കൂര്‍ത്ത മുനയിലും മിന്നുന്ന വെളിച്ചത്തിലും ശാപമൊന്നുമില്ല എന്ന് ഉറപ്പിക്കുമ്പോള്‍പോലും തെണ്ടി മയിസ്രേട്ടെന്ന ജാനകിയമ്മ എന്‍റെ മുന്‍പില്‍ ചക്രവാളത്തോളം വലുപ്പമാര്‍ന്നു നില്‍ക്കുന്നു. വിശ്വരൂപം ദൈവങ്ങള്‍ക്കു മാത്രമാണെന്ന് പറഞ്ഞത് ആരാണ്? കണ്ണീരിനേക്കാള്‍ വലിയ പ്രളയം ഏതു യുഗത്തിലാണുണ്ടായത്? മരണത്തിലും വലിയ സാക്ഷ്യം ഏതായിരുന്നു?

ഭയം വരുമ്പോള്‍ ചൊല്ലാനായി, ചെറുപ്പന്നേ ഞാന്‍ മനഃപാഠം പഠിച്ച എല്ലാ കവചമന്ത്രങ്ങളും ഇപ്പോള്‍ മറന്നുപോയിരിക്കുന്നു..

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts