news-details
കഥ

അവസാനത്തെ ക്ലാസ്

അന്നു കാലത്ത് ഞാന്‍ സ്കൂളിലേക്കിറങ്ങാന്‍ ഏറെ വൈകി; ഹാമെല്‍ മാഷിന്‍റെ കൈയില്‍ നിന്നു ശരിക്കു വഴക്കു കിട്ടുമെന്നു ഞാന്‍ പേടിച്ചു: ക്രിയാവിശേഷണങ്ങളെക്കുറിച്ചാണു താനന്നു ഞങ്ങളോടു ചോദിക്കുക എന്നദ്ദേഹം പറഞ്ഞിരുന്നതിനാല്‍ പ്രത്യേകിച്ചും. എനിക്കാണെങ്കില്‍ അതിനെക്കുറിച്ച് ഒരു വസ്തു അറിയുകയുമില്ല. അന്നു സ്കൂളില്‍ പോകാതെ പാടത്തു കറങ്ങി നടന്നാലോ എന്നു ഞാന്‍ ഒരു നിമിഷം ആലോചിച്ചു. എത്ര ഊഷ്മളവും തെളിഞ്ഞതുമായ ദിവസം! പാടത്തിനതിരിലുള്ള കാട്ടില്‍ കരിങ്കിളികള്‍ ചൂളം വിളിക്കുന്നത് എനിക്കു കേള്‍ക്കാമായിരുന്നു. തടിമില്ലിനു പിന്നിലുള്ള മൈതാനത്ത് പ്രഷ്യന്‍ പട്ടാളക്കാര്‍ പരേഡു നടത്തുന്നുണ്ട്. ക്രിയാവിശേഷണങ്ങളെക്കുറിച്ചുള്ള നിയമങ്ങളെക്കാള്‍ എന്‍റെ മനസ്സിനെ വശീകരിച്ചത് ഇവയൊക്കെയായിരുന്നു; പക്ഷേ അതിനെ ചെറുത്തു നില്ക്കാനുള്ള കരുത്തെനിക്കുണ്ടായിരുന്നു. കഴിയുന്നത്ര വേഗം ഞാന്‍ സ്കൂളിലേക്കോടി.

മേയറുടെ ഓഫീസിനു മുന്നിലൂടെ പോകുമ്പോള്‍ നോട്ടീസുബോര്‍ഡിനു മുന്നില്‍ ചെറിയൊരാള്‍ക്കൂട്ടം കണ്ടു. കഴിഞ്ഞ രണ്ടുകൊല്ലമായി ഞങ്ങളുടെ സകല ചീത്ത വാര്‍ത്തകളും വന്നത് അതില്‍ നിന്നായിരുന്നു. തോറ്റ യുദ്ധങ്ങള്‍, നിര്‍ബന്ധിത സൈനികപരിശീലനം, കമാന്‍ഡറുടെ കല്പനകള്‍; ഓട്ടം നിര്‍ത്താതെ തന്നെ ഞാന്‍ മനസ്സിലോര്‍ത്തു:

"ഇതിനി എന്താണാവോ?"

പിന്നെ ഞാന്‍ ഓടി കവലയിലെത്തിയപ്പോള്‍ കൊല്ലപ്പണിക്കാരന്‍ വാഹ്റ്റെര്‍ തന്‍റെ സഹായിയുമൊത്ത് അവിടെ നില്ക്കുന്നതു കണ്ടു; അയാള്‍ എന്‍റെ പിന്നാലെ വിളിച്ചു പറഞ്ഞു:

"ഇത്ര തിടുക്കം വേണ്ടെട കുട്ടാ; നിനക്കു സ്കൂളിലെത്താന്‍ ഇഷ്ടം പോലെ സമയമുണ്ട്!"

അയാള്‍ എന്നെ കളിയാക്കുകയാണെന്നു ഞാന്‍ കരുതി; ഓടിക്കിതച്ചുകൊണ്ട് ഞാന്‍ ഹാമെല്‍ മാഷിന്‍റെ സ്കൂള്‍ മുറ്റത്തെത്തി.

സാധാരണഗതിയിലാണെങ്കില്‍ ക്ലാസ്സു തുടങ്ങുമ്പോഴത്തെ കോലാഹലം അങ്ങു തെരുവില്‍വെച്ചേ കേള്‍ക്കാം: ഡസ്ക്കുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്, ചെവിയും പൊത്തി ഞങ്ങള്‍ ഒരുമിച്ചു പാഠം വായിക്കുന്നത്, മാഷിന്‍റെ തടിയന്‍ ഇരുമ്പു റൂളര്‍ മേശപ്പുറത്തടിക്കുന്നത്. ആ ബഹളത്തിനിടയില്‍ ആരുടെയും കണ്ണില്‍പ്പെടാതെ ബഞ്ചില്‍ പോയി ഇരിക്കാമെന്നാണ് ഞാന്‍ കണക്കുകൂട്ടിയത്. അന്നു പക്ഷേ ഒരനക്കവും കേള്‍ക്കാനുണ്ടായിരുന്നില്ല; ഞായറാഴ്ചയുടെ പ്രതീതിയായിരുന്നു. തുറന്ന ജനാലയിലൂടെ എനിക്കു കാണാമായിരുന്നു, എന്‍റെ സഹപാഠികള്‍ അവരവരുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നതും, ഹാമെല്‍മാഷ് ആ ഭീകരമായ റൂള്‍ത്തടി കക്ഷത്തുവെച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും. ആ പരിപൂര്‍ണ്ണ നിശബ്ദതയ്ക്കിടയില്‍ സകലരുടെയും കണ്‍മുന്നിലൂടെ വാതില്‍ തുറന്നു കയറിച്ചെല്ലേണ്ടിവന്നു എനിക്ക്. എനിക്കെത്ര നാണക്കേടും പേടിയുമാണു തോന്നിയതെന്ന് നിങ്ങള്‍ക്കൂഹിക്കാവുന്നതേയുള്ളൂ.

പക്ഷേ ഒന്നും സംഭവിച്ചില്ല. ഹാമെല്‍ മാഷ് കോപത്തിന്‍റെ ഒരു ലക്ഷണവും കാണിക്കാതെ എന്നെ നോക്കിയിട്ട് വളരെ സൗമ്യമായി ഇങ്ങനെ പറഞ്ഞു.

"വേഗം പോയി സീറ്റിലിരിക്കൂ, ഫ്രാന്‍സ്. നീയില്ലാതെ ഞങ്ങള്‍ തുടങ്ങാന്‍ പോവുകയായിരുന്നു."

ഞാന്‍ ബഞ്ചിനു മുകളിലൂടെ ചാടിച്ചെന്ന് എന്‍റെ ഡസ്കിനു പിന്നിലിരുന്നു. അപ്പോഴേ, പേടിയില്‍നിന്ന് അല്പമൊന്നു മുക്തനായപ്പോഴേ, ഞാന്‍ ശ്രദ്ധിച്ചുള്ളൂ, മാഷ് അന്നു തന്‍റെ ഏറ്റവും നല്ല വേഷത്തിലാണെന്ന്: സുന്ദരമായ നീലക്കോട്ട്, ഞൊറിയുള്ള ഷര്‍ട്ട്, കറുത്ത ലേസു തുന്നിപ്പിടിപ്പിച്ച തൊപ്പി; ഇന്‍സ്പെക്ഷന്‍ സമയത്തോ, വാര്‍ഷികത്തിനോ മാത്രമേ സാധാരണഗതിയില്‍  അദ്ദേഹത്തെ ഈ വേഷത്തില്‍ കാണാറുള്ളൂ. അതുമാത്രമല്ല, ക്ലാസ്സിലാകെ ഭവ്യവും വിചിത്രവുമായ ഒരന്തരീക്ഷമാണുള്ളതെന്നും തോന്നി. ഇതിനെക്കാളൊക്കെ എന്നെ അത്ഭുതപ്പെടുത്തിയത് എന്നും ഒഴിഞ്ഞു കിടക്കാറുള്ള പിന്നറ്റത്തെ ബഞ്ചുകളില്‍ ഗ്രാമത്തിലെ പ്രായമായവര്‍ വന്നിരിക്കുന്നതാണ്: കിഴവന്‍ ഹൌസെര്‍, പഴയ മേയര്‍, പഴയ പോസ്റ്റുമാസ്റ്റര്‍, പിന്നെ വേറെ         പലരും. ഞങ്ങളെപ്പോലെ തന്നെ നിശബ്ദരണെല്ലാവരും. എല്ലാവരുടെ മുഖത്തും ദുഃഖഭാവം കാണാം. കിഴവന്‍ ഹൌസര്‍ മൂല മടങ്ങിയ പഴയൊരു പാഠപുസ്തകം തന്‍റെ കാല്‍മുട്ടുകളില്‍ തുറന്നുവച്ചിട്ട് അതിനുമേല്‍ തന്‍റെ കണ്ണട ഊരിവച്ചിരിക്കുന്നു.

ഇതൊക്കെ എന്താണെന്നു ഞാന്‍ മനസ്സില്‍ ചോദിക്കുമ്പോള്‍ ഹാമെല്‍മാഷ് പ്ളാറ്റ്ഫോമില്‍ കയറിനിന്നിട്ട് എന്നോടുപയോഗിച്ച അതേ ശാന്തഗംഭീരമായ സ്വരത്തില്‍ ഞങ്ങളോടായി ഇങ്ങനെ പറഞ്ഞു: എന്‍റെ കുഞ്ഞുങ്ങളേ, ഇതെന്‍റെ അവസാനത്തെ ക്ലാസ്സാണ്. അല്‍സേയ്സിലെയും ലൊറേയ്നിലെയും സ്കൂളുകളില്‍ ഇനി ജര്‍മ്മന്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് ബര്‍ലിനില്‍ നിന്ന് ഉത്തരവുവന്നിരിക്കുന്നു. പുതിയ മാഷ് നാളെ വരും. അവസാനത്തെ ഫ്രഞ്ചുക്ലാസ്സാണിത്. അതിനാല്‍ നിങ്ങള്‍ നല്ല ശ്രദ്ധയോടിരിക്കണം."

ഒരിടിമുഴക്കം പോലെയാണ് ആ വാക്കുകള്‍ ഞാന്‍ കേട്ടത്. ഹാ! നാറികള്‍! അപ്പോള്‍ ഇതായിരുന്നു മേയറുടെ ഓഫീസില്‍ അവര്‍ ഒട്ടിച്ചത്.

എന്‍റെ അവസാനത്തെ ഫ്രഞ്ചുക്ലാസ്സ്!

എനിക്കാണെങ്കില്‍ എഴുതാന്‍ തന്നെ ശരിക്കറിയില്ല! അപ്പോള്‍ എന്‍റെ പഠിത്തം തീരുകയാണ്! ഇത്രയും വച്ചു ഞാന്‍ നിര്‍ത്തണമെന്ന്! എനിക്കെന്നോടുതന്നെ എന്തുമാത്രം കോപം തോന്നിയില്ല: ഞാന്‍ പാഴാക്കിയ സമയത്തെ ചൊല്ലി, ക്ലാസ്സില്‍ കയറാതെ നടന്നതിനെ ചൊല്ലി, കിളിക്കൂടും നോക്കി നടന്നതിനെച്ചൊല്ലി, പുഴയില്‍ പോയി കിടന്നതിനെച്ചൊല്ലി. ഒരു നിമിഷം മുമ്പ് എനിക്കത്ര ഭാരമായി തോന്നിയ എന്‍റെ പുസ്തകങ്ങള്‍, വ്യാകരണം, വിശുദ്ധന്മാരുടെ ചരിത്രം ഒക്കെയെനിക്ക് ചിരകാലസുഹൃത്തുക്കളെപ്പോലെ തോന്നി; അത്ര സങ്കടത്തോടെ പിരിയേണ്ടവര്‍. ഹാമെല്‍ മാഷിന്‍റെ കാര്യവും അതുതന്നെ; അദ്ദേഹം പോവുകയാണെന്നും, ഇനിമേല്‍ ഞാന്‍ അദ്ദേഹത്തെ കാണില്ലെന്നും ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന്‍റെ ശകാരങ്ങള്‍ ഞാന്‍ മറന്നു, റൂള്‍ത്തടി കൊണ്ടുള്ള പ്രഹരങ്ങള്‍ ഞാന്‍ മറന്നു.

പാവം! തന്‍റെ അവസാനത്തെ ക്ലാസ്സിനോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹം തന്‍റെ ഏറ്റവും നല്ല വേഷവും ധരിച്ചെത്തിയിരിക്കുന്നത്; ഗ്രാമത്തിലെ കിഴവന്മാര്‍ ക്ലാസ്സിന്‍റെ പിന്‍ ബഞ്ചുകളില്‍ വന്നിരിക്കുന്നതെന്തിനെന്നും എനിക്കപ്പോള്‍ മനസ്സിലായി. പഠിക്കാനുള്ള അവസരങ്ങള്‍ തങ്ങള്‍ പാഴാക്കിക്കളഞ്ഞു എന്ന ഖേദം പ്രകടിപ്പിക്കുകയാണവര്‍. ഒപ്പം നാല്പതു കൊലത്തെ വിശ്വസ്തസേവത്തിന് ഞങ്ങളുടെ അദ്ധ്യാപകനോടു നന്ദി കാണിക്കാനുള്ള മാര്‍ഗ്ഗവുമാണതവര്‍ക്ക്; തങ്ങളുടേതല്ലാതായിക്കഴിഞ്ഞ ജന്മദേശത്തോട് ആദരവു കാണിക്കുകയുമാണവര്‍.

എന്‍റെ ആലോചനകള്‍ ഇത്രത്തോളമെത്തിയപ്പോഴാണ് എന്‍റെ പേരു വിളിക്കുന്നതു ഞാന്‍ കേട്ടത്. പാഠം വായിക്കാനുള്ള എന്‍റെ ഊഴമെത്തിയിരിക്കുന്നു. ക്രിയാവിശേഷണത്തെക്കുറിച്ചുള്ള ഭയാനകമായ ആ നിയമം ഒരു തെറ്റും വരുത്താതെ, ഉച്ചത്തിലും വ്യക്തമായും വായിക്കാനുള്ള കഴിവിന് ഞാന്‍ എന്തു തന്നെ നല്കുമായിരുന്നില്ല! പക്ഷേ ആദ്യത്തെ വരിയില്‍ തന്നെ എനിക്കെല്ലാം കൂടിക്കുഴഞ്ഞു; നെഞ്ചുവിങ്ങി, മുഖമുയര്‍ത്തി നോക്കാന്‍ ധൈര്യമില്ലാതെ ഡസ്കില്‍ പിടിച്ചുകൊണ്ട് ഞാന്‍ നിന്നു. ഹാമെല്‍ മാഷ് എന്നോടിങ്ങനെ പറയുന്നതു ഞാന്‍ കേട്ടു:

"ഞാന്‍ നിന്നെ ചീത്ത പറയില്ല, ഫ്രാന്‍സ്; ഇതു തന്നെ നിനക്കുള്ള ശിക്ഷയായിട്ടുണ്ട്. എന്താ നടക്കുന്നതെന്നു നോക്കൂ! ഓരോ ദിവസവും നാം നമ്മോടു തന്നെ പറയുകയായിരുന്നു: 'ഓ, എനിക്കു സമയം ഇഷ്ടം പോലെയുണ്ട്. നാളെ ഞാന്‍ പഠിച്ചോളാം.' എന്നിട്ടു നാം എവിടെയെത്തിയെന്നും നോക്കൂ. ഹാ, അതാണ് അല്‍സേയ്സിനു പറ്റിയ ദൗര്‍ഭാഗ്യം; പഠിക്കാനുള്ളത് അവര്‍ നാളത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു. ഇനിയിപ്പോള്‍ അവര്‍ക്കു പറയാനവകാശമുണ്ടല്ലോ. 'കൊള്ളാം! ഫ്രഞ്ചുകാരാണെന്നു പറഞ്ഞു നടക്കുന്നു: എന്നിട്ട് സ്വന്തം ഭാഷ എഴുതാനും പറയാനും അറിയുകയുമില്ല!' പക്ഷേ ഇവിടെ ഏറ്റവും വലിയ കുറ്റക്കാരന്‍ നീയല്ല, പാവം ഫ്രാന്‍സ്; നല്ല തോതില്‍ത്തന്നെ അധിക്ഷേപമര്‍ഹിക്കുന്നവരാണ് ഞങ്ങളും.

"നിങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ നിങ്ങളുടെ രക്ഷിതാക്കള്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. ഒരല്പം കൂടുതല്‍ പണം കിട്ടുമെന്നതിനാല്‍ നിങ്ങളെ പാടത്തോ മില്ലിലോ പറഞ്ഞുവിടാനായിരുന്നു അവര്‍ക്കിഷ്ടം. ഈ ഞാനും നിരപരാധിയാണോ? നിങ്ങളെ പലപ്പോഴും ഞാന്‍ എന്‍റെ തോട്ടംനനയ്ക്കാന്‍ ഏര്‍പ്പെടുത്തിയിട്ടില്ലേ? ഇന്നു ക്ലാസ്സില്ലെന്നു പറഞ്ഞ് ഞാന്‍ പുഴയില്‍ ചൂണ്ടയിടാന്‍ പോയിട്ടില്ലേ?"

ഇങ്ങനെ ഓരോന്നോരോന്നു പറഞ്ഞ് ഒടുവില്‍ ഹാമെല്‍ മാഷ് ഫ്രഞ്ചുഭാഷയെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി; ലോകത്തെ ഏറ്റവും സുന്ദരമായ ഭാഷയാണതെന്ന്. ഏറ്റവും വ്യക്തതയുള്ളതും യുക്തിഭദ്രവും; ഒരിക്കലും നാമതിനെ കൈവിടരുതെന്ന്; ഒരിക്കലും അതിനെ മറക്കരുതെന്ന്; എന്തെന്നാല്‍ ഒരു ജനത അടിമത്തത്തിലാവുമ്പോള്‍ സ്വന്തം ഭാഷയെ അവര്‍ മുറുകെപ്പിടിക്കുന്നിടത്തോളം കാലം തങ്ങളുടെ തടവറയുടെ താക്കോല്‍ കൈയിലുള്ളതുപോലെയാണത്. പിന്നെ അദ്ദേഹം വ്യാകരണപുസ്തകം തുറന്ന് ഞങ്ങളെ പാഠം വായിച്ചു കേള്‍പ്പിച്ചു. എത്ര പെട്ടെന്നാണ് എനിക്കതു മനസ്സിലായതെന്നു കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. അദ്ദേഹം പറഞ്ഞതൊക്കെ വളരെ വളരെ എളുപ്പമായി എനിക്കു തോന്നി! ഇത്ര ശ്രദ്ധയോടെ ഇതിനു മുമ്പു ഞാന്‍ കേട്ടിരുന്നിട്ടില്ലെന്ന്, അദ്ദേഹവും ഇത്ര ക്ഷമയോടെ വിശദീകരിച്ചു തന്നിട്ടില്ലെന്നും എനിക്കു തോന്നി. പോകുന്നതിനു മുമ്പ് തനിക്കറിയാവുന്നതൊക്കെ ഞങ്ങള്‍ക്കു തന്നിട്ടു പോകാന്‍ നോക്കുകയാണ്, ഒറ്റയടിക്ക് സര്‍വതും ഞങ്ങളുടെ തലയ്ക്കുള്ളില്‍ ചെലുത്താന്‍ നോക്കുകയാണ് ആ പാവം മനുഷ്യനെന്ന് എനിക്കു തോന്നിപ്പോയി.

വ്യാകരണം തീര്‍ന്നപ്പോള്‍ ഞങ്ങള്‍ എഴുത്തിലേക്കു കടന്നു. അന്നത്തേക്കായി ഹാമെല്‍ മാഷ് പ്രത്യേകം തയാറാക്കിയ കോപ്പി ബുക്കില്‍ ഭംഗിയുള്ള ഉരുണ്ട അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിയിരുന്നു: ഫ്രാന്‍സ്, അല്‍ഫേയ്സ്, ഫ്രാന്‍സ്, അല്‍സേയ്സ്. ക്ലാസ്സിലെങ്ങും ഒഴുകിനടക്കുന്ന കുഞ്ഞുപതാകകള്‍ പോലെ തോന്നിച്ചു അവ; ഞങ്ങളുടെ ഓരോ ഡസ്കിലും കുത്തി നിര്‍ത്തിയിരിക്കുകയാണവ. എത്ര ശ്രദ്ധയോടെയാണ് ഞങ്ങള്‍ അന്നെഴുതിയതെന്ന് നിങ്ങളൊന്നു കാണണമായിരുന്നു, എന്തു നിശബ്ദതയായിരുന്നു അവിടെയെങ്ങും! കടലാസില്‍ പേന ഉരയുന്നതല്ലാതെ മറ്റൊന്നും കേള്‍ക്കാനുണ്ടായിരുന്നില്ല. ഒരു സമയത്ത് ചില വണ്ടുകള്‍ ഉള്ളിലേക്കു പറന്നുകയറിയിരുന്നു; പക്ഷേ ഒരാള്‍ക്കും അതിലേക്കു ശ്രദ്ധ പോയില്ല. വെറും വരകള്‍ മാത്രം വരയ്ക്കാനുണ്ടായിരുന്ന കുഞ്ഞുങ്ങള്‍ക്കു പോലും. സ്കൂളിന്‍റെ മേല്‍ക്കൂടില്‍ പ്രാവുകളുടെ താഴ്ന്ന കുറുകല്‍ കേട്ടപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു:

"ഇനി ആ പ്രാവുകളെക്കൊണ്ടും അവര്‍ ജര്‍മ്മനില്‍ പാടിക്കുമോ?"

ഇടയ്ക്കിടെ ഞാന്‍ കടലാസ്സില്‍ നിന്നു മുഖമുയര്‍ത്തി നോക്കുമ്പോഴൊക്കെ ഹാമെല്‍ മാഷ് കസേരയില്‍ ചലനമറ്റിരിക്കുന്നതും, തന്‍റെ ആ കൊച്ചു സ്കൂളപ്പാടെ ഒറ്റ നോട്ടത്തില്‍ ഒതുക്കാനെന്നപോലെ ചുറ്റുമുള്ള വസ്തുക്കളെ ഉറ്റുനോക്കി ഇരിക്കുന്നതുമാണ് ഞാന്‍ കണ്ടത്. ഒന്നോര്‍ത്തു നോക്കൂ! നാല്പതു കൊല്ലമായി അദ്ദേഹം ഇതേ സ്ഥലത്തിരുപ്പുണ്ടായിരുന്നു; ജനാലയ്ക്കു പുറത്ത് തന്‍റെ കൊച്ചുതോട്ടവും മുന്നില്‍ അതേ ക്ലാസ്സുമുറിയുമായി! ഡസ്ക്കുകളും ബഞ്ചുകളും ഉപയോഗം കൊണ്ടു തേയ്മാനം വന്നിരിക്കുന്നുവെന്നേയുള്ളൂ: മുറ്റത്തെ വാള്‍നട്ട് മരങ്ങള്‍ വളര്‍ന്നിരിക്കുന്നു; താന്‍ തന്നെ നട്ടുപിടിപ്പിച്ച വള്ളിച്ചെടികള്‍ ജനാലയിലൂടെ പടര്‍ന്നുകേറി മേല്ക്കൂരയിലെക്കെത്തിയിരിക്കുന്നു. എത്ര ഹൃദയഭേദകമായിരിക്കും ആ പാവം മനുഷ്യനിത്: ഇതൊക്കെ വിട്ടുപോവുക, മുകളിലത്തെ മുറിയില്‍ തന്‍റെ പെങ്ങള്‍ പെട്ടികള്‍ അടുക്കുന്നതിന്‍റെ ശബ്ദം കേള്‍ക്കുക. അടുത്ത ദിവസം അവര്‍ ഈ സ്ഥലം വിട്ടുപോവുകയാണ്. എന്നെന്നേക്കുമായി.

പക്ഷേ ഓരോ പാഠവും അവസാനം വരെ പഠിപ്പിക്കുന്നതിനുള്ള മനക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. കോപ്പിയെഴുത്തിനുശേഷം ഞങ്ങള്‍ ചരിത്രം പഠിച്ചു: പിന്നെ ക്ലാസ്സിലെ ചിടുങ്ങന്മാര്‍ ഒരുമിച്ച് അവരുടെ           ബാ, ബേ, ബി, ബൂ പാടി. അവിടെ ക്ലാസ്സിന്‍റെ പിന്നറ്റത്തെ കിഴവന്‍ ഹൌസെര്‍ ബാലപാഠവും തുറന്നുപിടിച്ച് കുഞ്ഞുങ്ങളോടൊപ്പം അതിരുവിടുകയാണ്. അയാളും കരയുകയാണെന്നു ഞാന്‍ കണ്ടു. വികാരം കൊണ്ട് അയാളുടെ ശബ്ദം പതറി; അയാളുടെ  തമാശ തോന്നിക്കുന്ന വായന കേട്ടപ്പോള്‍ ഞങ്ങള്‍ക്കു ചിരിക്കാനും കരയാനും തോന്നിപ്പോയി. ഹാ, എനിക്കെത്ര ഓര്‍മ്മയുണ്ടെന്നോ, അവസാനത്തെ ആ ക്ലാസ്സ്!

പെട്ടെന്ന് പള്ളിയില്‍ നിന്ന് പന്ത്രണ്ടടിക്കുന്നതും കേട്ടു; തുടര്‍ന്ന് ഉച്ചനേരത്തെ പ്രാര്‍ത്ഥനയും. ഇതേ സമയത്തു തന്നെ പരേഡു കഴിഞ്ഞു മടങ്ങുന്ന പ്രഷ്യന്‍ പട്ടാളക്കാരുടെ ബ്യൂഗിള്‍ വിളികളും സ്കൂള്‍ ജനാലകളുടെ താഴെ നിന്നു കേട്ടു. ഹാമെല്‍ മാഷ് ജീവനറ്റ പോലെ വിളറിവെളുത്ത് കസേരയില്‍ നിന്നെഴുന്നേറ്റു. അദ്ദേഹത്തിന് മുമ്പില്ലാത്ത ഉയരമുണ്ടെന്നു തോന്നി.

"എന്‍റെ സ്നേഹിതരേ," അദ്ദേഹം പറഞ്ഞു, "ഞാന്‍ - ഞാന്‍-" പക്ഷേ അദ്ദേഹത്തിനതു മുഴുമിക്കാന്‍ കഴിഞ്ഞില്ല. എന്തോ തൊണ്ടയ്ക്കു പിടിച്ചമര്‍ത്തുന്ന പോലെയായിരുന്നു.

പിന്നെ അദ്ദേഹം ബ്ലാക്ക്ബോര്‍ഡിനു മുന്നിലേക്കു തിരിഞ്ഞ് ഒരു ചോക്കു കഷണമെടുത്ത് തനിക്കാവുന്നത്ര വലിപ്പത്തില്‍ അമര്‍ത്തി ഇങ്ങനെ എഴുതി:

"വിവില ഫ്രാന്‍സ്!" (ഫ്രാന്‍സ് ജയിക്കട്ടെ!")

പിന്നെ അദ്ദേഹം തല ചുമരിനോടു ചേര്‍ത്ത് ഒന്നും മിണ്ടാതെ നിന്നു; എന്നിട്ട് ഞങ്ങളോടെല്ലാമായി കൈ കൊണ്ട് ഒരു ചേഷ്ട കാണിച്ചു:

"ക്ലാസ്സു കഴിഞ്ഞു, എല്ലാവര്‍ക്കും പോകാം."

You can share this post!

മാര്‍ജാരഗര്‍ജ്ജനം

ഷോബി ടി.ജി.
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts