news-details
കവർ സ്റ്റോറി

മദ്യപന്‍റെ മാനിഫെസ്റ്റോ' മറിച്ചുനോക്കുമ്പോള്‍

"മദ്യപിക്കുന്നവരുടെ പെണ്ണുങ്ങള്‍ക്കും ചിലത് പറയാനുണ്ട്."

"മദ്യപിക്കുന്ന പെണ്ണുങ്ങള്‍ക്കും ചിലത് പറയാനുണ്ട്."

"മദ്യപര്‍ക്കും ചിലത് പറയാനുണ്ട്. അഭിപ്രായം പറയാനുള്ള ഇടമെങ്കിലും അനുവദിക്കണം."

കുടുംബക്കാരി പെണ്ണുങ്ങള്‍ ആവശ്യപ്പെട്ടു, മദ്യപാനി പെണ്ണുങ്ങള്‍ ആവശ്യപ്പെട്ടു, മദ്യപര്‍ ആവശ്യപ്പെട്ടു, ആര്‍ക്കും അനുവാദമോ, അഭിപ്രായം പറയാനുള്ള ഇടമോ, അഭിപ്രായത്തിന് അംഗീകാരമോ കൊടുക്കാതെ 2014 ആഗസ്റ്റ് 21-ന് കേരളത്തില്‍ സുധീര മദ്യനയം പ്രഖ്യാപിക്കപ്പെട്ടു. പെണ്ണുങ്ങള്‍ മേന്മോടിക്ക് പറഞ്ഞത് അവരങ്ങ് വിഴുങ്ങിക്കളയുകയും ചെയ്തു. തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ  ധ്വംസനവും ഗവണ്‍മെന്‍റിന്‍റെ ചൂഷണവും ഇരട്ടത്താപ്പുനയവുമായി മദ്യനയത്തെ കണ്ട മദ്യപര്‍ മാത്രം പ്രതികരിച്ചു, ഇന്നും പ്രതികരിച്ചുകൊണ്ടിരിക്കുന്നു. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും വ്യക്തിനിഷ്ഠവുമായി കാര്യങ്ങളെ വിലയിരുത്തുന്ന പ്രതികരണശേഷിയുള്ള ഒരു മദ്യപാനിയുടെ പ്രതികരണമാണ് 'മദ്യപന്‍റെ മാനിഫെസ്റ്റോ' എന്ന ഗിരീഷ് ജനാര്‍ദ്ദനന്‍റെ 2014 നവംബറില്‍ പുറത്തിറങ്ങിയ ലഘുപുസ്തകം.

"നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം" എന്ന തലവാചകത്തോടെ  തുറക്കുന്ന പുസ്തകം അതിന്‍റെ പൊതുവിലുള്ള ആക്ഷേപഹാസ്യ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. അതേസമയം ഒരു മദ്യപന്‍ എന്ന നിലയില്‍ തെളിമയാര്‍ന്ന കാര്‍ക്കശ്യത്തോടുകൂടിയ രാഷ്ട്രീയവും ചരിത്രപരവും സാമൂഹികവുമായ വിമര്‍ശനങ്ങളാണ് ഗിരീഷ് ഉന്നയിക്കുന്നത്.

പുസ്തകത്തിന്‍റെ ആമുഖത്തില്‍ കെ.പി. സേതുനാഥ് ഇങ്ങനെ കുറിക്കുന്നു: "ആഹാരം, വസ്ത്രം, ദൈവവിശ്വാസം, ലൈംഗീകാഭിരുചി തുടങ്ങിയവ വ്യക്തിപരമായ സ്വകാര്യതകളാണ്... ചരിത്രപരമായി ആര്‍ജ്ജിച്ച ഈ ജനാധിപത്യബോധത്തിന്‍റെ വിപരീതദിശയിലാണ് ഭരണകൂട സംവിധാനങ്ങളുടെ ഭൂമിക." വളരെ ഗൗരവമായി പരിഗണിക്കേണ്ട ഈ ചരിത്രബോധത്തെ തികച്ചും അവഗണിച്ച് വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേയ്ക്കും അവകാശത്തിലേയ്ക്കും രാഷ്ട്രവും സമൂഹവും കടന്നുകയറുന്നതിനെതിരെയുള്ള ഒരു കലാപമാണ് 'മദ്യപന്‍റെ മാനിഫെസ്റ്റോ."

'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന പതിവ് പല്ലവിയുടെ മറപിടിച്ച് ഭരണകൂടം എന്താണ് ചെയ്യുന്നത്? ഇതിലേയ്ക്കുള്ളൊരന്വേഷണമാണ് 'ബിവറേജസിന്‍റെ മാളങ്ങള്‍', 'അന്യായമായ  മദ്യനികുതി', 'കള്ളത്തരത്തിന്‍റെ പ്രേരണാക്കുറ്റം', 'വാസവദത്തയുടെ സദാചാര പ്രസംഗം', 'സര്‍ക്കാര്‍  നരഹത്യകള്‍', 'മദ്യപന്‍റെ മാനിഫെസ്റ്റോ' എന്നീ കുറിപ്പുകളില്‍ വിവരിക്കുന്നത്. 2011-ലെ കണക്കുകള്‍ പ്രകാരം തയ്യാറാക്കിയ 'മദ്യപന്‍റെ മാനിഫെസ്റ്റോ' എന്ന കുറിപ്പില്‍ സര്‍ക്കാര്‍ കുടിയനെ പിഴിയുന്ന കണക്ക് കൃത്യമായി കൊടുത്തിരിക്കുന്നു. 30 രൂപ വിലയുള്ള ഒരു ഫുള്‍ ബോട്ടിലിന് സര്‍ക്കാരിന് കിട്ടുന്ന ലാഭം 179 രൂപ. 8 രൂപ വിലയുള്ള ക്വാര്‍ട്ടറിന് സര്‍ക്കാരിന്‍റെ ലാഭം 51 രൂപ. ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരടക്കം എല്ലാ സര്‍ക്കാരുകളും നഷ്ടം നികത്താന്‍ ചെയ്തിരുന്നത് മദ്യനികുതി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു. 2014 ഒക്ടോബര്‍ 14-ന് ഭീകരമായ നിരക്കില്‍ നികുതി വര്‍ദ്ധിപ്പിച്ച് ഖജനാവിലേയ്ക്ക് പണം കണ്ടെത്തിയ ഈ ഗാന്ധിയന്‍ ഗവണ്‍മെന്‍റിന്‍റെ 'വാസവദത്തയുടെ സദാചാര പ്രസംഗം' ഓര്‍മ്മിപ്പിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ഗാന്ധിയുടെ വാക്കുകളെ 'അന്യായമായ മദ്യനികുതി' എന്ന കുറിപ്പില്‍ ഇങ്ങനെ ഉദ്ധരിക്കുന്നു:

"മദ്യത്തില്‍ നിന്നും മാദകൗഷധങ്ങളില്‍ നിന്നുമുള്ള നികുതി അത്യന്തം ആക്ഷേപകരമായ ഒരു വരുമാനമാണെന്ന് ഓര്‍മ്മിക്കണം. ഏതു നികുതിയും ക്ഷേമകരമായിരിക്കണമെങ്കില്‍ നികുതിദായകന്, ആവശ്യമായ സേവനത്തിന്‍റെ രൂപത്തില്‍, പത്തിരട്ടിയായി തിരികെ കിട്ടണം. എക്സൈസ് വകുപ്പ് ജനങ്ങളെക്കൊണ്ട് അവരുടെ സാന്മാര്‍ഗ്ഗികവും മാനസികവും ശാരീരികവുമായ അധഃപതനത്തിന് വില കൊടുപ്പിക്കുന്നു. താങ്ങാന്‍ ലേശവും പാങ്ങില്ലാത്തവര്‍ക്ക് അത് ഒരു കനത്ത ഭാരമായിത്തീരുന്നു...1922-ല്‍ തിരുവിതാംകൂര്‍ രാജ്യത്തെ മൊത്തം വരുമാനമായ 1,96,70,130  രൂപയില്‍ ഭൂനികുതി 38,18,652 രൂപ ആയിരിക്കേ, എക്സൈസ് നികുതി  46,94,300 രൂപയാണ്. ഇതു ഭരണത്തിന് വലിയ കളങ്കമാണെന്ന് ഞാന്‍ വിചാരിക്കുന്നു."

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഈ മദ്യനികുതി സമ്പ്രദായം ഗാട്ട്കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധവും അതിനെതിരാണെന്നും കാണിച്ച് പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ജപ്പാനും WTO-യുടെ മുമ്പാകെ തര്‍ക്കപരിഹാരത്തിന് വെച്ചിരിക്കുകയാണ്. എന്നെങ്കിലും ഒരു തിരിച്ചടിയോടെ ഇന്ത്യക്കെതിരെ ഈ കേസ് കത്തിജ്ജ്വലിക്കുമെന്ന് ഗ്രന്ഥകാരന്‍ കരുതുന്നു.

ഇത്രയും തുക നികുതിയിനത്തില്‍ മദ്യപരില്‍ നിന്ന് പറ്റുന്ന സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് ഓക്കാനം വരുത്തുന്ന, ക്യൂവില്‍ പോയി നിന്നാല്‍ ആത്മാവഹേളനം ഉളവാക്കുന്ന, തലയില്‍ ഹെല്‍മറ്റ് വെച്ച് നില്‍ക്കേണ്ട, മദ്യം മാന്യമായി പൊതിഞ്ഞുപോലും കൊടുക്കാതെ, ധാര്‍ഷ്ട്യത്തോടെ   പെരുമാറുന്ന വില്പനക്കാരുള്ള ബിവറേജസിന്‍റെ മാളങ്ങളാണ്. അതുകൊണ്ടാണ് ഇന്നോളം ഉത്തരം കൊടുക്കാന്‍ പറ്റാത്ത ഒരു മനുഷ്യാവകാശ ചോദ്യം ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്: "ആളുകളെ പെരുവഴിയില്‍ നിര്‍ത്തി മദ്യം വില്ക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ? ബിവറേജസിന്‍റെ എല്ലാ ഔട്ട്ലെറ്റുകളിലുമായി പ്രതിദിനം അഞ്ചുകോടിയുടെ വിറ്റുവരവുള്ള സര്‍ക്കാരാണ് ഈ എച്ചിത്തരം കാണിക്കുന്നത് എന്നോര്‍ക്കണം. എന്നിട്ടോ ഈ ബിവറേജസ് കൗണ്ടറില്‍ കൈകടത്തി ഒരു ക്വാര്‍ട്ടര്‍ 'ബിജോയ്സ് പ്രീമിയം' ചോദിക്കുമ്പോള്‍ കിട്ടുന്നത് 'ഹണീബി'യായിരിക്കും, അതും അളവിലും ഗുണത്തിലും ആവുന്ന വെട്ടിപ്പെല്ലാം നടത്തി. അതുകൊണ്ട് ഗ്രന്ഥകാരന്‍ ഇങ്ങനെ ചോദിക്കുന്നു: "വിഷം വിറ്റ് കൊള്ളലാഭമെടുക്കുന്ന സര്‍ക്കാരിന് ആ കച്ചവടം വൃത്തിയായും സുതാര്യമായും  ചെയ്യാനുള്ള ബാധ്യതയില്ലേ?"

'തലതിരിഞ്ഞ മദ്യനയത്തിന്‍റെ സൃഷ്ടികളായിരുന്നു സംസ്ഥാനത്തുണ്ടായ ഓരോ വിഷമദ്യദുരന്തവും' എന്ന ആരോപണത്തോടെ നരഹത്യാക്കുറ്റം സര്‍ക്കാരില്‍ ചുമത്തുന്നതാണ് പുസ്തകത്തിന്‍റെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം. ഇവിടെ വിളമ്പിയിരുന്ന ചാരായം തീര്‍ച്ചയായും 'നരകതീര്‍ത്ഥം' തന്നെയായിരുന്നു. ബിവറേജസ് വഴി മദ്യപര്‍ക്ക് ലഭിക്കുന്ന മദ്യത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇന്നോളം ആയിട്ടില്ല. ആശുപത്രിയിലെ ശസ്ത്രക്രിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന റെക്ടിഫൈഡ് സ്പിരിറ്റും വ്യവസായികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മീഥൈല്‍ ആല്‍ക്കഹോളുമൊക്കെയാണ് ചാരായ രൂപത്തില്‍ ഇവിടെ കുടിക്കാന്‍ കിട്ടിയിരുന്നത്. ചാരായ നിരോധനത്തിലൂടെ ഒരു തുഗ്ലക്ക് ഭരണപരിഷ്കാരം നടത്തിയ ഏ. കെ. ആന്‍റണി കേരളസമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്തോ എന്നു ചോദിച്ചാല്‍ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ചാരായപാനികള്‍ അടുത്തുള്ള ബാറുകളിലേയ്ക്കും വിദേശമദ്യക്കടകളിലേയ്ക്കും നീങ്ങി കനത്ത നികുതിപ്പണമടച്ച് സര്‍ക്കാരിന് അമിത ലാഭമുണ്ടാക്കിക്കൊടുത്തു. 'ചാരായം കുടിക്കരുത്, ബ്രാണ്ടി കുടിക്കാം' എന്നൊരു മദ്യനയം മാത്രമായിരുന്നു ആന്‍റണിയുടെ നിരോധനം. ചാരായ നിരോധനത്തിന്‍റെ ശേഷം, അവിടം കൊണ്ടവസാനിച്ചില്ല. നിരോധനം നടപ്പിലാക്കിയ 1996 മുതല്‍ക്കിങ്ങോട്ട് വിവിധ മദ്യദുരന്തങ്ങളിലായി 98 ദാരുണ മരണങ്ങള്‍. മരിച്ചുജീവിക്കുന്നവരുടെ കണക്കുകള്‍ ഇനിയും ലഭ്യമല്ല.

മദ്യത്തെ സദാചാരവുമായി കൂട്ടിക്കുഴയ്ക്കുന്നതിനെതിരെയുള്ള ഒരു കലാപമാണ് 'പണ്ടേ അലമ്പായ മലയാളി'. മദ്യനിരോധനത്തിലേയ്ക്ക് നയിക്കും വിധമുള്ള ഒരു മദ്യനയത്തിന്‍റെ പിന്നില്‍ പ്രചരിപ്പിക്കപ്പെട്ട വാദം മദ്യപാനം സാമൂഹിക കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കും എന്നതാണ്. കള്ള് കുടിച്ച് മത്തനായ ഒരാള്‍ അരാജകമായ പെരുമാറ്റത്തിലേയ്ക്ക് നീങ്ങുകയും കുടുംബവും സമൂഹവും കലാപഭൂമികളായി മാറുകയും ചെയ്യുന്നുവത്രെ. ബിവറേജസ് കോര്‍പ്പറേഷനും ബാറുകളും രൂപപ്പെടാത്ത, നമ്പൂതിരി സമുദായം മദ്യപാനം നടത്താത്ത, ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടിയായിരുന്നു അച്ഛനടക്കം അറുപത്തഞ്ച് പുരുഷകേസരികളാല്‍ ഭോഗിക്കപ്പെട്ട 23 വയസ്സുകാരി കുറിയേടത്ത് താത്രി. ബാറുകള്‍ തുറക്കപ്പെടാത്ത, ചാരായം വാറ്റില്ലാത്ത കാലത്താണ് നായര്‍ തറവാടുകളില്‍ പതിനൊന്ന് തികയാത്ത പെണ്‍കിടാങ്ങള്‍ പ്രതിദിനം മൂന്നു സംബന്ധക്കാരാലും ഒരു ട്രെയിനിയാലും ഭോഗിക്കപ്പെട്ടത്. പല കീഴാള സമൂഹങ്ങളിലും ജേഷ്ഠാനുജന്മാര്‍ ഒറ്റ ഭാര്യയെ പ്രാപിക്കുന്ന പാഞ്ചാലിരീതികള്‍ നിലനിന്നിരുന്നു. ഇതൊന്നും മദ്യപാനശീലമില്ലാതിരുന്ന സമൂഹത്തിലാണെന്ന് ഓര്‍ക്കണം.

ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് 1978-ല്‍ പാട്യം ഗോപാലന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സൂചന. പ്രതിദിനം 16,000 കുപ്പികള്‍ 14,000 പേര്‍ക്കായി വിറ്റുപോകുന്ന മാഹിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രസംഗം: "മാഹിയുടെ ചരിത്രത്തില്‍ കഴിഞ്ഞ 50 കൊല്ലത്തിനിടയില്‍ മാഹിക്കോടതിയില്‍ ഇന്നുവരെ വന്നിട്ടുള്ളത് ഒരേയൊരു കൊലക്കേസാണ്. അത് ഒരു മോഷണക്കേസ് പിടികൂടുന്ന സന്ദര്‍ഭത്തില്‍ പിടികൂടാന്‍ ശ്രമിച്ചയാളെ മോഷ്ടാവ് കുത്തിയ സംഭവമായിരുന്നു." ഇത്തരം സൂചനകളുടെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് മദ്യപാനശീലമേയില്ലാത്ത മദ്ധ്യപൂര്‍വ്വേഷ്യന്‍ മുസ്ലീം രാജ്യങ്ങളില്‍ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന കൊടിയ കലാപങ്ങളുടെ കഥ. തല വെട്ടാനും കൈവെട്ടാനും കണ്ണു ചൂഴ്ന്നെടുക്കാനും തീവ്രവാദത്തിന് ജന്മം കൊടുക്കാനും മദ്യത്തിന്‍റെ ആവശ്യമേയില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. അല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ഏറ്റവും സമാധാനപൂര്‍വ്വമായ രാജ്യങ്ങളുടെ ലിസ്റ്റില്‍ മദ്യം വളരെ സുലഭമായ യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നുവരുന്നത്? ലോകത്തിന്‍റെ ഏറ്റവും സമാധാനപൂര്‍വ്വകമായ രാജ്യങ്ങളില്‍ മുന്‍നിരയില്‍ മദ്യം സുലഭമായ ഐസ്ലാൻഡ്  ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ന്യൂസിലാന്‍റ് എന്നിവയും, ഏറ്റവും അശാന്തി നിറഞ്ഞ ഇടങ്ങളായി കണക്ക്  ചേര്‍ക്കപ്പെട്ടിരിക്കുന്നത് മദ്യവര്‍ജ്ജനം മതവിശ്വാസംപോലെ കൊണ്ടുനടക്കുന്ന സിറിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണ സുഡാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളുമാണെന്നോര്‍ക്കണം. മദ്യപാനം നടത്താത്ത കടുത്ത മതവിശ്വാസികളായ താലിബാനികളാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ നൂറ്റിയമ്പതില്‍പ്പരം സ്കൂള്‍കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്. സദാചാരവും ക്രമസമാധാനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം യാതൊരുവിധ ആധികാരികതയുമില്ലാത്ത പൊള്ളവാദമെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.

കൊണ്ടല്ലാതെ കണ്ടുപഠിക്കാത്ത ഒരു ജനതയാണ് നമ്മള്‍. വേണ്ട സാംസ്കാരിക - സാമൂഹിക - മനശ്ശാസ്ത്ര-ചരിത്രപരമായ പഠനങ്ങളൊന്നുമില്ലാതെ ഒരു നിയമനിര്‍മ്മാണത്തിലേയ്ക്ക് പോകണം എന്നു പറയുന്ന നമ്മുടെ സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും എത്ര മണ്ടന്മാരാണ്! അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത പോലെ അടിച്ചമര്‍ത്തപ്പെട്ട മദ്യപാനവും ആത്മനിയന്ത്രണമില്ലാത്ത ആസക്തിയില്‍ എത്തിക്കില്ലേ? എല്ലാവരും മദ്യം ഉപയോഗിക്കുന്ന പാശ്ചാത്യസംസ്കാരത്തില്‍ എന്തുകൊണ്ട് മദ്യപാനരോഗികളും മദ്യപാനം മൂലമുള്ള കുറ്റകൃത്യങ്ങളും അപൂര്‍വ്വം മാത്രമാകുന്നു? കേരളജനതയ്ക്ക് ഒരു 'മദ്യസാക്ഷരത' ആവശ്യമുണ്ടോ? മദ്യഅടിമകളെ സൃഷ്ടിക്കാത്ത കേരളത്തിന്‍റെ പ്രാദേശിക 'മദ്യസംസ്ക്കാരം' എങ്ങനെ അന്യംനിന്നുപോയി? - ഇങ്ങനെയുള്ള അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കാതെ 'മദ്യവര്‍ജ്ജന'മാണോ 'മദ്യനിരോധന'മാണോ വേണ്ടത് എന്ന ഉപരിപ്ലവമായ ചിന്തയിലാണ് നാം.

ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ മദ്യനിരോധനത്തിനുതന്നെ ചീറ്റിപ്പോയ കഥയാണ് പറയാനുളളത്. അത് സംഭവിച്ചത് ബി.സി. 2070 നും 1600 നും ഇടയില്‍ ചൈന ഭരിച്ചിരുന്ന ഷിയാരാജവംശ കാലത്താണ്. യൂ രാജാവ് രാജ്യത്ത് മദ്യം നിരോധിച്ചു. അദ്ദേഹത്തിന്‍റെ മരണശേഷം അധികാരത്തില്‍ വന്ന ക്വി അത് തിരികെ കൊണ്ടുവരികയും ചെയ്തു. ഈ കഴിഞ്ഞുപോയ നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍തന്നെ മദ്യനിരോധനം പരീക്ഷിച്ച് പരാജയപ്പെട്ട രാജ്യങ്ങളാണ് കാനഡ, ഡെന്‍മാര്‍ക്ക്, റഷ്യ, ഐസ്ലാൻഡ്, നോര്‍വെ, ഹംഗറി, ഫിന്‍ലന്‍റ്, അമേരിക്ക. ഇന്ത്യയില്‍ മദ്യനിരോധനത്തിന് കഴിഞ്ഞനൂറ്റാണ്ടിന്‍റെ രണ്ടാം പകുതി മുതലുള്ള ചരിത്രമേയുള്ളൂ - ഗുജറാത്തില്‍, ആന്ധ്രയില്‍, തമിഴ്നാട്ടില്‍, ഹരിയാനയില്‍, മണിപ്പൂരില്‍. രണ്ട് ഘട്ടങ്ങളിലായി ആന്ധ്രയില്‍ 13 കൊല്ലത്തെ നിരോധനം. ഹരിയാന രണ്ട് വര്‍ഷത്തോളം കുടിക്കാതിരുന്നു. തമിഴ്നാട് 20 കൊല്ലം കുടിനിര്‍ത്തിയ 'നല്ല കുട്ടി'യായിരുന്നു, വീണ്ടും 'തെമ്മാടി'യായി. 17 കൊല്ലം നീണ്ട പരീക്ഷണം നടത്തിയ മിസോറാം കഴിഞ്ഞ കൊല്ലം അത് അവസാനിപ്പിച്ചു. വെറും അനുഷ്ഠാനപരമായി കൊണ്ടുനടക്കുന്ന നിരോധനം അവസാനിപ്പിച്ചേക്കാം എന്ന ചിന്തയിലേക്ക് നാഗാലാന്‍റും ഏറെക്കുറെ എത്തിയിട്ടുണ്ട്. മോദിയുടെ മതേതരത്വത്തിന്‍റെ ആദര്‍ശമുഖം കണക്കെ മദ്യനിരോധനത്തിന്‍റെ ആദര്‍ശമുഖവും ഇപ്പോഴും നിലനില്‍ക്കുന്നിടം ഗുജറാത്താണ് - അകത്തൊരു മുഖം, പുറത്ത് മറ്റൊന്ന്.  

ലഹരി ഉപയോഗത്തിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ വിട്ടുകളയാന്‍ ഗ്രന്ഥകര്‍ത്താവിന് ന്യായമായ അവകാശമുണ്ട്; കാരണം കേരളക്കര ഇന്നോളം സംസാരിച്ചിട്ടുള്ളത് ലഹരി ഉപയോഗത്തിന്‍റെ ആരോഗ്യ-അരാജക പ്രശ്നങ്ങള്‍ മാത്രമാണ്. എന്നാല്‍ പുരുഷവത്ക്കരിക്കപ്പെട്ടുപോയ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, ലഹരിയുടെ ലോകത്തെക്കുറിച്ച് അദ്ദേഹം ഒരു കുറിപ്പുപോലും ചേര്‍ത്തില്ല എന്നത് പുരുഷാധിപത്യത്തെ മദ്യത്തിന്‍റെ ലോകത്ത് അംഗീകരിച്ചുറപ്പിക്കുന്നതിന്‍റെ ഒരു സൂചകമായി വേണമെങ്കില്‍ കണക്കാക്കാവുന്നതാണ്. സ്ത്രീയും പുരുഷനും കുടുംബത്തിലും സമൂഹസദസ്സുകളിലും ഒരേ തീന്‍മേശയുടെ ഇരുപുറങ്ങളിലുമിരുന്ന് സമാധാനത്തിലും സന്തോഷത്തിലും മദ്യപിക്കുന്ന നാടുകളെക്കുറിച്ച് എഴുത്തുകാരന് അറിയാത്തതുകൊണ്ടല്ല എന്ന് സ്വാഭാവികമായും വിചാരിക്കണം. എങ്കില്‍പ്പിന്നെ ആണ്‍കോയ്മയുടെ മദ്യസംസ്കാരവുമായി അദ്ദേഹം സന്ധിയിലായോ എന്ന് സ്വഭാവികമായും സംശയിക്കണം.

You can share this post!

ജീവനില്ലാത്ത ആരാധനകള്‍

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts