news-details
കവർ സ്റ്റോറി

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുതലാളിമാര്‍ പണം നല്‍കുന്നത് ഒരു അസാധാരണ സംഭവമൊന്നുമല്ല. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് മുമ്പ് ആ സംഭാവന നിര്‍ബന്ധിത പിരിവായിരുന്നില്ല, 'ഉപകാരസ്മരണ'കളായിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ വ്യത്യസ്തമാകുന്നത് അവിടെയാണ്. അത് ഭരണകൂട സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ഗുണ്ടാപിരിവാണ്. കേട്ടുകേള്‍വിയില്ലാത്ത ഒന്ന്!

മുന്‍കാല ഭരണാധികാരികള്‍ ഭരണകൂട സംവിധാനങ്ങള്‍ക്ക് സമാന്തരമായ സംവിധാനങ്ങള്‍ വഴി പണം സമാഹരിക്കാനായിരുന്നു ശ്രമിച്ചിരുന്നതെങ്കില്‍ മോദി, പണം സമാഹരിക്കാന്‍ ഉപയോഗിച്ചത് പ്രധാനമായും ഭരണകൂട നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെയാണ്. അതിലൊന്ന് കേന്ദ്ര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെങ്കില്‍ മറ്റ് മൂന്നെണ്ണം ആദായനികുതി വകുപ്പും സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമാണ്.

എന്താണ് ഇലക്ടറല്‍ ബോണ്ട്?

ക്രയവിക്രയങ്ങള്‍ എളുപ്പമാക്കുന്നതിനുവേണ്ടി റിസര്‍വ് ബാങ്കുകള്‍ പുറപ്പെടുവിക്കുന്ന ഒരു സാമ്പ ത്തിക ഉപകരണം  ആണ് കറന്‍സി. കറന്‍സികള്‍ പുറത്തിറങ്ങുന്നത്  റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉറപ്പോടെയാണ്. കറന്‍സിക്ക് സമാനമായി റിസര്‍വ് ബാങ്കിന്‍റെയൊന്നും ഉറപ്പില്ലാത്ത ഉപകരണങ്ങള്‍ കൈമാറിയും ക്രയവിക്രയങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് ചെക്ക്, അതില്‍ ഏതെങ്കിലും ബാങ്കിന്‍റെ മധ്യസ്ഥത കാണും. ഓഹരികളും ഇതേ ഗണത്തില്‍ തന്നെയാണ് പെടുന്നത്. വ്യവസായമോ വാണിജ്യമോ നടത്തി ലാഭമുണ്ടായാല്‍ അതിലൊരു പങ്ക് നല്‍കാം എന്നാണ് ഓഹരിയിലെ കരാര്‍.  ബാങ്കുപോലുള്ള ഇടനിലക്കാരില്ലാതെ ഇന്ന ദിവസം പണം നല്‍കാം എന്ന ഉറപ്പ് രണ്ടുപേര്‍ തമ്മില്‍ത്തമ്മിലുണ്ടാക്കി ക്രയവിക്രയങ്ങള്‍ നടത്തുന്ന ഏര്‍പ്പാടും ഉണ്ട്. ചരക്കുകളുടെ ഉത്പാദനവും വിതരണവും തടസം കൂടാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ഇത്തരം സാമ്പത്തിക ഉപക രണങ്ങള്‍ കൂടിയേ തീരൂ.


ബാങ്കുകള്‍പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ ഇടനിലക്കാരായി വരുന്ന ഇടപാടുകളിലെ സര്‍വ കൈമാറ്റങ്ങളും രേഖപ്പെടുത്തപ്പെടുന്നുണ്ട്. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ഓഹരികളുടെ കൈമാറ്റവും അതുപോലെ രേഖപ്പെടുത്തപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ഉപകരണങ്ങള്‍ ഒരു മധ്യസ്ഥനില്ലാതെ രണ്ടുപേര്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു കരാറായാണ് നിലനില്‍ക്കുന്നതെങ്കിലോ? അവ കറന്‍സിപോലെ സമാന്തരമായി കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവും. അത് മുഖവിലക്ക് തന്നെയാണ് കൈമാറ്റം ചെയ്യപ്പെടുക എന്ന് ഉറപ്പുമില്ല. ആ വില വ്യത്യാസം രേഖപ്പെടുത്തപ്പെടണം എന്നും ഇല്ല. ഇവിടെ സുതാര്യതയുടെ പ്രശ്നമുണ്ട്. ഇത്തരം ഉപകരണങ്ങള്‍ സമാന്തരമായ അനൗദ്യോഗിക സാമ്പത്തിക വ്യവഹാരലോകം സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് സൂചന.


2017ല്‍ അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ് പണബില്ലിന്‍റെ രൂപത്തില്‍, പല പാര്‍ലമെന്‍ററി സൂക്ഷ്മപരിശോധനകളെയും കവച്ചു വെച്ച് ഇതു നിലവില്‍ വരുന്നത്. 2018ല്‍ ബോണ്ട് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇലക്ടറല്‍ ബോണ്ടുകള്‍ എസ്ബിഐയാണ് പുറത്തിറക്കുന്നത്. ആയിരം, പതിനായിരം, ലക്ഷം എന്നീ തുകകളുടെ ഗുണിതങ്ങളാണ് ഇലക്ടറല്‍ ബോണ്ടുകളുടെ മുഖവില. ഓരോ ഇലക്ടറല്‍ ബോണ്ടിലും നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കാത്ത രഹസ്യ സീരിയല്‍നമ്പര്‍ പതിച്ചിട്ടുണ്ടെന്ന് പ്രസിദ്ധ അന്വേഷണാത്മക പത്രപ്രവര്‍ത്തക പൂനം അഗര്‍ വാളിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഏതൊരാള്‍ക്കും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പേരില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം. ആരാണ് വാങ്ങുന്നതെന്നും വാങ്ങിയ തീയതിയും എത്ര രൂപയുടെ ബോണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ബാങ്കില്‍ രേഖപ്പെടുത്തപ്പെടും. ഇലക്ടറല്‍ ബോണ്ട് വാങ്ങുന്ന ഒരാള്‍ അത് തനിക്ക് 'താല്‍പര്യമുള്ള ' രാഷ്ട്രീയ പാര്‍ട്ടിക്ക് കൈമാറും. ബോണ്ട് കൈപ്പറ്റുന്ന പാര്‍ട്ടി, പതിനഞ്ച് ദിവസത്തിനകം ബോണ്ട് ബാങ്കില്‍ സമര്‍പ്പിക്കുകയും ബോണ്ടിന്‍റെ മുഖവില കൈപ്പറ്റുകയും വേണം. ഇതും ബാങ്കില്‍ കൃത്യ മായി രേഖപ്പെടുത്തപ്പെടും. എന്നാല്‍ ആര്, ആര്‍ക്കാണ് പണം നല്‍കിയതെന്ന കാര്യം ആറാമതൊരാള്‍ അറിയുകയുമില്ല. അഞ്ചാമന്‍ കേന്ദ്ര സാമ്പത്തിക വകുപ്പാണ്. സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ടിന്‍റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അതിന് ദീര്‍ഘമായ കാലാവധി ചോദിച്ച എസ്ബിഐ, പക്ഷേ, ലോകേഷ് ബത്ര നടത്തിയ അന്വേഷണം തെളിയിക്കുന്നത് 2019, 2020 ലെ ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ 48 മണിക്കൂറിനകം പോലും നല്‍കിയിട്ടുണ്ട് എന്നാണ്. ധനവകുപ്പിന് വിവരങ്ങള്‍ കൃത്യമായി കിട്ടുന്നു എന്നാല്‍ കാര്യങ്ങള്‍ ബിജെപിയും അറിയുന്നു എന്നാണല്ലോ? അങ്ങനെ ആറ് പേര്‍ മാത്രം അറിയുന്ന ഏര്‍പ്പാടായിരുന്നു ഇലക്ടറല്‍ ബോണ്ട്. അങ്ങനെ ഔദ്യോഗികമായ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി രഹസ്യ സ്വഭാവത്തില്‍ ഭരണ പാര്‍ട്ടികള്‍ക്ക് പണം സമാഹരിക്കാനുള്ള സംവിധാനമായാണ് ഇലക്ടറല്‍ ബോണ്ടുകള്‍ രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവന പിരിക്കുന്നതിനായി ധാരാളം നിയമ ഭേദഗതികളും നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ടുകള്‍ നിലവില്‍ വരുന്നതിന് മുമ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ നേടുന്ന 20,000 രൂപയ്ക്ക് മേലെയുള്ള സംഭാവനയുടെ ഉറവിടം കാണിക്കണമെന്നായിരുന്നു നിയമം. അതുപോലെ ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ ആകെ ലാഭത്തിന്‍റെ 7.5 ശതമാനത്തില്‍ അധികമോ  ആകെ വരുമാനത്തിന്‍റെ 10 ശതമാനത്തിലധികമോ സംഭാവന നല്‍കുന്നതും തടയപ്പെട്ടിരുന്നു. സുതാര്യതയ്ക്കും, കടലാസ് കമ്പനികള്‍ രൂപീകരിച്ച് അനധികൃതമായി സമ്പാദിച്ച പണം പാര്‍ട്ടികള്‍ക്ക് കൈമാറി 'വെളുപ്പി'ക്കാതിരിക്കാനുമുള്ള മുന്‍കരുതലുകളായിരുന്നു ഈ നിബന്ധനകള്‍. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് വേണ്ടി ഈ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിരുന്നു. 2018 ന് ശേഷം രജിസ്ട്രര്‍ ചെയ്യപ്പെട്ടി ട്ടുള്ള കുറഞ്ഞത് 41 കമ്പനികള്‍ ചേര്‍ന്നാണ് 384.5 കോടിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയിരിക്കുന്നത്, അതില്‍ 4 കമ്പനികള്‍ 2023ല്‍ മാത്രം രജിസ്ട്രര്‍ ചെയ്യപ്പെട്ടതുമാണ്. ഇതെല്ലാം  'വെളുപ്പിക്കല്‍'  പ്രക്രിയ നടന്നിരിക്കാം എന്നതിന്‍റെ സൂചനയാണ്.

പുറത്തിറക്കിയ  ഒരു ബോണ്ട് തിരിച്ച് ബാങ്കിലെത്തിയില്ല എന്നിരിക്കട്ടെ. ആ പണം സ്വാഭാവികമായും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസഫണ്ടിലേക്ക് വന്നുചേരും! എസ്ബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയും പ്രകാരം 2019 നും 24 നും ഇടയില്‍ വില്‍പ്പന നടന്ന ആകെ 22,217 ഇലക്ടറല്‍ ബോണ്ടുകളില്‍ 22,030 ബോണ്ടുകളെ ബാങ്കില്‍ തിരിച്ചെത്തിയിട്ടുള്ളൂ. 187 ഇലക്ടറല്‍ ബോണ്ടുകളുടെ തുക നേരിട്ട് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേര്‍ന്നു എന്നര്‍ത്ഥം. അത് എത്ര തുക വരും എന്ന് ഇതുവരെ അറിവായിട്ടില്ല. എന്തായാലും ആ തുകയും ലഭിച്ചിരിക്കുന്നത് ബിജെപിക്ക് തന്നെയാണ്. കാരണം, പാര്‍ലമെന്‍റിനാല്‍ സൃഷ്ടിക്കപ്പെട്ട നിധിയല്ല പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിയന്ത്രിക്കപ്പെടുന്ന ഒരു ട്രസ്റ്റ് മാത്രമാണത്. ഇലക്ടറല്‍ ബോണ്ട് വാങ്ങുന്ന ഒരു സ്ഥാപനം അത് ആര്‍ക്കും നല്‍കിയില്ലെങ്കില്‍പ്പോലും പണം ബിജെ പിക്ക് കിട്ടുമെന്ന് ചുരുക്കം. എന്നിട്ടും കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ ബിജെപി പണമാക്കി മാറ്റിയിട്ടുണ്ടെന്നും അതിനെ സഹായിക്കും വിധം കേന്ദ്ര ധനമന്ത്രാലയം ഇടപെട്ടിട്ടുണ്ടെന്നുമുള്ള വാര്‍ത്തകളും പുറത്ത് വന്നിരിക്കുന്നു.

ഇലക്ടറല്‍ ബോണ്ടിന്‍റെ മറ്റൊരു പ്രശ്നം അത് രണ്ടാഴ്ചക്കാലം ക്രയവിക്രയങ്ങള്‍ക്കുള്ള ഉപകരണമായി പ്രവര്‍ത്തിക്കുമെന്നുള്ളതാണ്. അവ മുഖവിലക്ക് തന്നെ കൈമാറപ്പെടണം എന്നില്ല. ഒരു സമാന്തര സാമ്പത്തിക മണ്ഡലത്തിന്‍റെ തുറവിയാണ് ഇതുവഴി സംഭവിക്കുക. അങ്ങനെ നടക്കുന്ന ക്രയവിക്രയങ്ങള്‍ പിന്തുടരുക പ്രയാസമായതിനാല്‍ അവിടെ ഒരു സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കാം എന്ന് ആരോപിക്കാനേ ഇപ്പോള്‍ തത്കാലം നിവൃത്തിയുള്ളൂ.

ഇലക്ടറല്‍ ബോണ്ടും കേന്ദ്ര ഏജന്‍സികളും

ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്ട്രര്‍ ചെയ്ത അവസാന ലോകസഭ / നിയമസഭ തിരഞ്ഞെടുപ്പു കളില്‍ കുറഞ്ഞത് ഒരു ശതമാനം വോട്ടു നേടിയ, ജനപ്രാതിനിധ്യ നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുള്ള ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇലക്ടറല്‍ ബോണ്ട് വഴി പണം കൊടുക്കാം എന്നതും ഇത്ര അതാര്യദയ്ക്കിടയിലും ബിജെപിയെ അലട്ടുന്ന ഒരു പ്രശ്നമായിരുന്നു. മാത്രമല്ല, എല്ലാ പാര്‍ട്ടികളും ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കണ മെന്നും അത് ബിജെപിക്കായിരിക്കണം എന്നും യാതൊരു നിര്‍ബന്ധവുമില്ലതാനും ഇതൊരു പ്രതിസന്ധി തന്നെയായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ബിജെപി ഉപയോഗപ്പെടുത്തിയത് ആദായ നികുതി വകുപ്പ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെയാണ്.

ന്യൂസ് ലോണ്ടറി, ദ ന്യൂസ് മിനുട്ട് എന്നീ രണ്ട് പത്രസ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണം, ഇഡി റെയ്ഡും കമ്പനികളുടെ സംഭാവനയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ്. ബിജെപിക്ക് 335 കോടി രൂപ സംഭാവന നല്‍കിയ 30 കമ്പനികള്‍, അത് നല്‍കിയത് കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമായിരുന്നെന്ന് ന്യൂസ് ലോണ്ടറിയും ദ ന്യൂസ് മിനുട്ടും ഫെബ്രുവരിയില്‍ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടിരുന്നു. മാര്‍ച്ച് 12ന് 11 കമ്പനികളിലെ റെയ്ഡും അവര്‍ നല്‍കിയ സംഭാവനയും തമ്മിലുള്ള ബന്ധവും ഇതേ പത്ര സ്ഥാപനങ്ങളുടെ അന്വേഷണത്തിലൂടെ വെളിപ്പെട്ടു. എസ്ബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളുടെ കൂട്ടത്തില്‍ മേല്‍പ്പറഞ്ഞ 41 സ്ഥാപനങ്ങളില്‍ 18 എണ്ണത്തിന്‍റെ പേരുണ്ട്. ഈ കമ്പനികള്‍ ചേര്‍ന്ന് ആകെ വാങ്ങിയിരിക്കുന്നത് ഏകദേശം 2,010.5 കോടി വില വരുന്ന ഇലക്ടറല്‍ ബോണ്ടുകളാണ്! എത്ര ഫലവത്തായാണ് ഭരണത്തെ നിര്‍ബന്ധിത സംഭാവന പിരിവിന് ബിജെപി ഉപയോഗപ്പെടുത്തിയതെന്ന് നോക്കൂ.

എന്തായാലും, ഫെബ്രുവരി 15 ലെ സുപ്രീം കോടതി വിധിയിലൂടെ ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കപ്പെട്ടു. ഇലക്ടറല്‍ ബോണ്ട് സമാഹരിക്കുന്നതിന് വേണ്ടി ആദായ നികുതി നിയമം, കമ്പനി നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവയില്‍ നടത്തിയ ഭേദഗതികള്‍ റദ്ദാക്കപ്പെടുകയും ഇലക്ടറല്‍ ബോണ്ടിലെ വരവും ചെലവും സമര്‍പ്പിക്കാന്‍ എസ്ബിഐ യോട് ആവശ്യപ്പെടുകയും ചെയ്തു. മടിച്ചു മടിച്ചാണെങ്കിലും എസ്ബിഐ ഒരു സത്യവാങ്മൂലം സുപ്രീംകോടതി യില്‍ സമര്‍പ്പിക്കാനുള്ള സാഹചര്യം ഉടലെടുത്തത് അങ്ങനെയാണ്.

ഭരണഘടനാവിരുദ്ധമാണ് ഇലക്ടറല്‍ബോണ്ട് എന്നും സുപ്രീംകോടതി വിലയിരുത്തുകയുണ്ടായി. എന്നാല്‍ ഭരണഘടനാവിരുദ്ധം എന്ന സാങ്കേതിക പ്രശ്നത്തേക്കാള്‍ എത്രയോ പ്രായോഗിക പ്രശ്നങ്ങള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ സൃഷ്ടിച്ചിരുന്നു എന്നതാണ് വാസ്തവം. 1980ന് ശേഷം കമ്പോള അനുകൂല സാമ്പത്തിക നയത്തില്‍ നിന്നും കച്ചവട അനുകൂല സാമ്പത്തിക നയത്തിലേക്ക് സഞ്ചരിച്ച് തുടങ്ങിയ രാജ്യമാണ് ഇന്ത്യ. കച്ചവടങ്ങള്‍ക്ക് വേണ്ടസാഹചര്യം സൃഷ്ടിച്ചുകൊടുക്കലും അങ്ങനെ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കലുമായിത്തീര്‍ന്നു അന്നുമുതല്‍ ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ പരമപ്രധാന ലക്ഷ്യം. ഇതിന്‍റെ നേട്ടം കൊയ്തത് വന്‍കിട വ്യവസായ സ്ഥാപനങ്ങളായിരുന്നു. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ പോലും ഭയരഹിതമായ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്ന രാഷ്ട്രീയ ആയുധമായി മാറിയെന്നത് അപകടകരമായ ഒരു സാഹചര്യമായിരുന്നു. വൈകിയെങ്കിലും ഇലക്ടറല്‍ ബോണ്ടുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ സുപ്രീം കോടതി ഈയൊരു ഘടകവും കണക്കിലെടുത്തിരിക്കാം. മാത്രമല്ല, മറ്റു പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ബിജെപി അറിയുന്നതും, അനധികൃത പണ ഇടപാടുകള്‍ നടക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നതും സുപ്രീം കോടതി പരിഗണിച്ചിരിക്കാം.

 

ലഭ്യമായ എല്ലാ വിവരങ്ങളും ആവശ്യപ്പെടാതെ തന്നെ സമര്‍പ്പിക്കാന്‍ എസ്ബിഐ യോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. എങ്കിലും സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് സംഭവത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ക്കും പരിമിതിയുണ്ട്. 2019 ന് ശേഷം വിറ്റുപോയ ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കണം എന്നാണ് കോടതി നിര്‍ദ്ദേശം. അതിന് മുന്നേ നടന്ന ഇലക്റ്ററല്‍ ബോണ്ട് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ എന്നേക്കും രഹസ്യ മായിരിക്കുന്നതില്‍ എന്തുകൊണ്ടൊ ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച ബെഞ്ചിന് തോന്നുന്നില്ല. 2018 മുതലുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവിടണമെന്ന അഭ്യര്‍ത്ഥനയെ നിരാകരിക്കുന്ന നിലപാടാണ് മാര്‍ച്ച് 18 ന് സുപ്രീം കോടതി സ്വീകരിച്ചത്. നാലായിരം കോടി വിലവരുന്ന പതിനായിരത്തിനടുത്ത് ഇലക്ട റല്‍ ബോണ്ടുകള്‍ എന്നും അതാര്യതയില്‍ പൂണ്ട് കിടക്കുമെന്ന് ചുരുക്കം.

 

പിന്‍കുറിപ്പ്: ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രധാന പാര്‍ട്ടികളൊന്നും ആരാണ് തങ്ങള്‍ക്ക് ബോണ്ട് നല്‍കിയതെന്ന വിവരം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടില്ല. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരി ക്കുന്നത് തങ്ങള്‍, ബോണ്ട് നല്‍കിയവരെപ്പറ്റിയുള്ള വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇലക്ടറല്‍ ബോണ്ട് കൈപ്പറ്റാന്‍ സാഹചര്യമുള്ള ഭരണ പാര്‍ട്ടികളെല്ലാം അത് കൈപ്പറ്റിയിട്ടുണ്ട്. ബിജെപി കേന്ദ്ര അധികാരത്തിന്‍റെ പിന്‍ബലത്തില്‍ ഗുണ്ടാപിരിവായും മറ്റ് പാര്‍ട്ടികള്‍ അല്ലാതെയും കൈപ്പറ്റിയെന്ന വ്യത്യാസം മാത്രം. 

You can share this post!

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
അടുത്ത രചന

പ്രതിഷേധച്ചൂരിന്‍റെ മറുപുറങ്ങള്‍

സുനിഷ വി. എഫ്.
Related Posts