news-details
അക്ഷരം

ഗാന്ധിയുടെ ധര്‍മ്മധാതുക്കള്‍

ഗാന്ധി എന്നാല്‍ ധാര്‍മ്മികത എന്നുകൂടിയാണ് അര്‍ത്ഥം. അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളെല്ലാം ധാര്‍മ്മികതയുമായി ബന്ധപ്പെട്ടതായിരുന്നു. ധാര്‍മ്മികതയും അഹിംസയുമെല്ലാം പര്യായപദങ്ങളാണിവിടെ. സമഗ്രതയുടെ ഭിന്നതലങ്ങള്‍. ധാര്‍മ്മികക്ഷീണം ബാധിച്ച വര്‍ത്തമാനകാലത്തിന് ധാര്‍മ്മികധാതുക്കള്‍ പ്രദാനം ചെയ്യാന്‍ ഗാന്ധിദര്‍ശനങ്ങള്‍ക്ക് ഇപ്പോഴും സാധിക്കുന്നു. ഗാന്ധിയെ മാറ്റിനിര്‍ത്താനും ഒഴിവാക്കാനുമുള്ള യത്നങ്ങള്‍ തകൃതിയായി നടക്കുന്ന കാലത്ത് ഗാന്ധിയിലെ വെളിച്ചത്തിന്‍റെ ധാതുക്കള്‍ കണ്ടെത്തേണ്ടത് ഇന്നിന്‍റെയും നാളെയുടെയും അനിവാര്യതയാണ്. കെ. അരവിന്ദാക്ഷന്‍ 'ഗാന്ധിയുടെ ധര്‍മ്മധാതുക്കള്‍' കണ്ടെത്താന്‍ ശ്രമിക്കുന്നു. ഹിംസയും അധാര്‍മ്മികതയും അനീതിയും താണ്ഡവമാടുന്ന ഇന്നിന് ഈ ദര്‍ശനങ്ങള്‍ വഴിവിളക്കാകുന്നു.

'നമുക്ക് ഇന്ത്യയെ വീണ്ടെടുക്കേണ്ടതുണ്ട്. ജനാധിപത്യമൂല്യങ്ങള്‍, വൈവിധ്യം, ബഹുസ്വരത, സ്വാതന്ത്ര്യം, പരിസ്ഥിതി ഇതിലേക്കുള്ള ഒറ്റയടിയാത്രകളാണ് ഈ കുറിപ്പുകള്‍' എന്ന് കെ. അരവിന്ദാക്ഷന്‍ ആമുഖത്തില്‍ കുറിക്കുന്നു. സംവാദത്തിനുള്ള വഴി തുറന്നിടുകയാണ് അദ്ദേഹം. 'നന്മയുടെ ചെറുകണികപോലും ഈ കാലത്തിന്‍റെ ആവശ്യമാണ്' എന്ന് തിരിച്ചറിയുക.

'ആവശ്യമില്ലാത്ത ഒരു വാക്കുപോലും സത്യലംഘനമാണ്' എന്ന ഗാന്ധിവചനത്തിലാണ് അരവിന്ദാക്ഷന്‍ അന്വേഷണം ആരംഭിക്കുന്നത്. വാക്കുകള്‍ ഏറെ പ്രധാനമാണ്. വാക്കുകളുടെ മൂല്യം നാം തിരിച്ചറിയുന്നില്ല. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ പെരുകിവരുന്ന കാലത്ത് ഈ ചിന്ത ഏറെ പ്രസക്തമാണ്. 'നാം വാക്കുകള്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്നുവെങ്കില്‍ ലോകത്ത് എത്ര കലാപങ്ങള്‍, സംഘട്ടനങ്ങള്‍, യുദ്ധങ്ങള്‍, ഹിംസകള്‍ ഒഴിവാക്കാം; എത്രയെത്ര പാരിസ്ഥിതിക ദുരന്തങ്ങള്‍ ഒഴിവാക്കാം' എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. 'സത്യസന്ധമായ ഒരു വാക്ക്, സത്യത്തിലേക്കുള്ള ഒരു ചുവട് ഭൂമിയുടെ ജൈവികതാളത്തിന്‍റെ ഭാഗമാണ്. ആയിരംകോടി നുണകള്‍കൊണ്ട് സത്യസന്ധമായ ഒരു വാക്കിനെ നശിപ്പിക്കാനാവില്ല' എന്നതാണ് സത്യം.

'ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള സത്യത്തെ, രാമനെ, ക്രിസ്തുവിനെ നിരവധി മാലിന്യങ്ങള്‍ വന്നു മൂടിയിരിക്കുകയാണ്' എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. നമ്മുടെ ഉള്ളിലെ മാലിന്യങ്ങള്‍ മഹാപുരുഷന്മാരുടെ നാമത്തോടൊപ്പം നാം ചേര്‍ക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥചിത്രം വികലമാക്കപ്പെടുന്നു. രാമനും ക്രിസ്തുവും ബുദ്ധനുമെല്ലാം ഹിംസിക്കാനുള്ള മാധ്യമങ്ങളാകുന്നു. സത്യത്തിന്‍റെ അവസ്ഥയും ഇതുതന്നെയാണ്. സത്യമാണ് ദൈവമെന്ന ഗാന്ധിയന്‍ ദര്‍ശനത്തെ, അസത്യത്തിന്‍റെ പ്രതീകമാക്കി മാറ്റുന്നവരെ നാം ചുറ്റും കാണുന്നു.

'സമൂഹത്തില്‍, ഭൂമിയില്‍ നടക്കുന്ന ചെറുതും വലുതുമായ ഓരോ ഹിംസയും നമ്മുടെയുള്ളില്‍ നിന്നാണ് പൊട്ടിപ്പുറപ്പെടുന്നത്' എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. മനസ്സിലുള്ള ഹിംസയുടെ പ്രതിഫലനമാണ് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും കാണുന്നത്. എവിടെയും ഹിംസാത്മകത വന്നു നിറയുന്നു. അതോടൊപ്പം അപരവിദ്വേഷവും കൂടിക്കലരുന്നു. ഹിംസയാണ് ശക്തിയെന്ന ചിന്ത വ്യാപകമാകുന്നു. ലോകം ഇന്ന് അനുഭവിക്കുന്നത്  ഈ ഹിംസാത്മകതയാണ്.

പുറത്തേയ്ക്കുള്ള യാത്രപോലെതന്നെ പ്രധാനമാണ് അകത്തേക്കുള്ള യാത്രയും. "നമ്മുടെ സ്വത്വത്തെ അറിയുന്നതിലൂടെയാണ് നാം അപരനെ,  നാം തന്നെയെന്ന് തിരിച്ചറിയുന്നത്. നമ്മുടെ ചുറ്റിനുമുള്ള പ്രകൃതിയിലെ ഓരോ അംഗവും നമ്മിലുണ്ടെന്ന് നാം കണ്ടെത്തുന്നത്, മണ്ണും പുഴയും മലയും ജലവും മേഘവും നമ്മിലെ ധാതുക്കളാണെന്ന് നാം അനുഭവിക്കുന്നത്." സമഗ്രമായ പാരസ്പര്യമാണിത്.

'നാം ഓരോ ദിവസവും ചെയ്യുന്ന ചെറുപ്രവൃത്തികളാണ് ധാര്‍മ്മികത. മതമാകട്ടെ, അതിന്‍റെ പിന്നിലുള്ള ചൈതന്യവും.' മനുഷ്യവികാസത്തിന് രണ്ടും പ്രധാനം. 'യഥാര്‍ത്ഥ മതത്തിന്‍റെ അടിത്തറ ധാര്‍മ്മികതയാണ്, ഈ ധാര്‍മ്മികത നഷ്ടമാകുമ്പോഴാണ് മതങ്ങള്‍ അധപ്പതിക്കുന്നത്. ധാര്‍മ്മികത നഷ്ടമായ മതങ്ങള്‍ കെട്ടുകാഴ്ചകളില്‍ അഭിരമിക്കുന്നു. അവ ഹിംസയുടെ കേന്ദ്രങ്ങളുമാകുന്നു. ധാര്‍മ്മികത നഷ്ടപ്പെട്ട മതം ആത്മാവില്ലാത്തതാണ്.

ആധുനിക നാഗരികത അധാര്‍മ്മികമാണ്. 'നമ്മിലുള്ള അധമവികാരങ്ങളെ ഭൗതികത ഉത്തേജിപ്പിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങളും ആസക്തികളും നമ്മില്‍ സൃഷ്ടിക്കപ്പെടുന്നു. നാം ആര്‍ത്തിക്കുന്തങ്ങളായിത്തീരുന്നു. ജീവിതത്തിന്‍റെ ശ്രേഷ്ഠമായ എല്ലാ ലക്ഷ്യങ്ങളും നഷ്ടമാകുന്നു.' അങ്ങനെ പൊള്ളയായിത്തീരുന്ന വ്യക്തികളും സമൂഹവും ഉപഭോഗസംസ്കാരത്തിന്‍റെ കേന്ദ്രമാകുന്നു. ജീവിതത്തിന്‍റെ ലക്ഷ്യവും മനുഷ്യന്‍റെ അര്‍ത്ഥവും നഷ്ടമാകുന്ന കാലത്ത് ഉദാത്തതയുടെ ഘടകങ്ങള്‍ വിനഷ്ടങ്ങളാകുന്നു.

വിദ്യാഭ്യാസത്തിന്‍റെ സമഗ്രാര്‍ത്ഥത്തെക്കുറിച്ച് ചിന്തിച്ചതാണ് ഗാന്ധിജി. സമൂഹത്തെ ഈ അവസ്ഥയിലെത്തിച്ചത് തെറ്റായ വിദ്യാഭ്യാസ സമ്പ്രദായമാണ്. ഭൗതികപുരോഗതി മാത്രം ലക്ഷ്യമാക്കുന്ന വിദ്യാഭ്യാസത്തിന് അതിന്‍റെ ആത്മീയമാനം നഷ്ടമാകുന്നു. 'ഇന്ദ്രിയങ്ങളെ നിയന്ത്രിക്കലും നല്ല മനുഷ്യരാകലും സ്വന്തം കടമ നിറവേറ്റാന്‍ ഒരുവനെ പ്രാപ്തനാക്കലുമെല്ലാം വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യങ്ങളാണ്. 'നമ്മെ, നമ്മുടെ അയല്‍ക്കാരനെ, അപരനെ, നശിച്ചുകൊണ്ടിരിക്കുന്ന ഈ ഭൂമിയെ, തിരിച്ചറിയുന്ന സമഗ്രമായ പദ്ധതി'യായി വിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. നാം നമ്മെ തിരിച്ചറിയുകയെന്നാല്‍, മറ്റൊരു തലത്തില്‍ മറ്റുള്ളവര്‍ക്കായി അടിമപ്പെടുത്തിയിരിക്കുന്ന സ്വാതന്ത്ര്യത്തെ തിരിച്ചുപിടിക്കുകയെന്നതാണ്. നമ്മുടെ ജീവിതശൈലി, പെരുമാറ്റശൈലി പുനര്‍നിര്‍വചിക്കുക അനിവാര്യമാണ്.

'ധാര്‍മ്മികതയും സത്യവും നന്മയും നമ്മുടെ ഹൃദയത്തില്‍നിന്ന് കൈയൊഴിയപ്പെടുന്നു. പകരം സ്വാര്‍ത്ഥതയും ആര്‍ത്തിയും മത്സരവും പകയും വെറുപ്പും അസഹിഷ്ണുതയും നമ്മുടെ ഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു. ധാര്‍മ്മികതയും സത്യവും നന്മയും പഠിപ്പിക്കേണ്ട വീടുകള്‍, വിദ്യാലയങ്ങള്‍, പൊതുവിടങ്ങള്‍ വിഷലിപ്തമാക്കുന്നു. നാം കടുത്ത ധാര്‍മ്മികപ്രതിസന്ധിയിലാണ്' എന്നതാണ് ഇന്നിന്‍റെ യാഥാര്‍ത്ഥ്യം. കാതലായ തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ മനുഷ്യരെന്ന നിലയില്‍ നാം പരാജിതരാകും. വ്യക്തിയെന്ന നിലയില്‍, സമൂഹമെന്ന നിലയില്‍ നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് സ്നേഹത്തിന്‍റെ മൂല്യങ്ങളാണ്. 'ഉറങ്ങാതിരിക്കുക, അഹിംസയുടെ, സത്യത്തിന്‍റെ തീപ്പന്തവുമായി' എന്ന ആഹ്വാനം മറക്കാതിരിക്കുക.

ഇത് സത്യാനന്തരകാലമാണ്. ഇന്ന് ആദര്‍ശങ്ങള്‍ക്ക് കടലാസിന്‍റെ വിലപോലുമില്ല. ഈ സന്ദര്‍ഭത്തില്‍ ഗാന്ധിദര്‍ശനങ്ങള്‍ വെളിച്ചമേകി നിലകൊള്ളുന്നു. 'മനുഷ്യനില്‍, ശരിയായ അറിവിലൂടെ അവന്‍റെ, അവളുടെ സഹജമായ കാരുണ്യത്തെ, ധാര്‍മ്മികതയെ, നന്മയെ, സത്യത്തെ ഉണര്‍ത്തിയെടുക്കണം.'

'ഗാന്ധിയുടെ ധര്‍മ്മധാതുക്കള്‍' ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി വിളിച്ചോതുന്നു. നാം കൈവിട്ടുകളയുന്നതെന്തെല്ലാമെന്ന് ഗ്രന്ഥകാരന്‍ കാണിച്ചുതരുന്നു. സത്യാനന്തരകാലത്തും ഈ വചനങ്ങള്‍ക്ക് ശക്തിയും പ്രസക്തിയുമുണ്ട്. 'ഇരുട്ടിലേക്ക് വീണുകൊണ്ടിരിക്കുന്ന ജീവരാശിക്ക് അതിജീവനത്തിന്‍റെ പാതയാണ് ഗാന്ധിദര്‍ശനം എന്ന് കെ. ബി. പ്രസന്നകുമാര്‍ നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്. സ്നേഹത്തിന്‍റെ, സത്യത്തിന്‍റെ, അഹിംസയുടെ പാത നമുക്ക് നഷ്ടപ്പെടുത്താനാവില്ല. കൂട്ടിയിണക്കുന്ന വശങ്ങള്‍ മനുഷ്യവംശത്തിന്‍റെ നിലനില്പിന് ഒഴിവാക്കാനാവില്ല.    

You can share this post!

ഇദം പാരമിതം

ഡോ. കുഞ്ഞമ്മ ജോര്‍ജ്
അടുത്ത രചന

ഇറങ്ങിപ്പോക്കുകള്‍

ഡോ. റോയി തോമസ്
Related Posts